ഭരണസംഘത്തിന്റെ കത്ത്
പ്രിയ സഹോദരങ്ങളേ,
ദൈവജനത്തെ സംബന്ധിച്ചിടത്തോളം എത്ര ആവേശം നിറഞ്ഞ ഒരു കാലമാണ് ഇത്! നമുക്കെല്ലാം സന്തോഷിക്കാനുള്ള എത്രയെത്ര കാരണങ്ങളാണുള്ളത്! നിങ്ങളോടൊപ്പം “ഏകമനസ്സോടെ” നമ്മുടെ സ്വർഗീയ പിതാവായ യഹോവയെക്കുറിച്ച് എക്കാലത്തെയും ഏറ്റവും വലിയ സാക്ഷ്യം നൽകാൻ കഴിയുന്നതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു.—സെഫ. 3:9; യോഹ. 14:12.
യഹോവയെ സന്തോഷത്തോടെ സേവിക്കുമ്പോൾത്തന്നെ പലതരത്തിലുള്ള ക്ലേശങ്ങളും നാം അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ സേവനവർഷത്തിൽ നമ്മിൽ ചിലർ ഭൂകമ്പം, ക്ഷാമം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിവിപത്തുകളുടെ കെടുതികൾ അനുഭവിക്കുകയുണ്ടായി. (മത്താ. 24:7) പല സഹോദരങ്ങളും വാർധക്യവും രോഗവും മൂലം കഷ്ടപ്പെടുന്നുണ്ട്. വർധിച്ചുവരുന്ന “ഈറ്റുനോവിന്റെ” കാഠിന്യം നമ്മെയെല്ലാം വലയ്ക്കുന്നു. (മത്താ. 24:8) അർമേനിയ, എറിട്രിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ പല സഹോദരന്മാരും വിശ്വാസത്തെപ്രതി തടവിലാണ്.—മത്താ. 24:9.
ഈ ക്ലേശങ്ങളുടെ മധ്യേയും സന്തോഷം നിലനിറുത്താൻ നമ്മെ സഹായിക്കുന്നത് എന്താണ്? 2010-ലെ വാർഷിക വാക്യം അതിലേക്കു വിരൽ ചൂണ്ടുന്നു: ‘സ്നേഹം എല്ലാം സഹിക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.’ (1 കൊരി. 13:7, 8) യഹോവയോടും സഹവിശ്വാസികളോടുമുള്ള സ്നേഹം എല്ലാം സഹിച്ച് മുന്നോട്ടുപോകാൻവേണ്ട കരുത്ത് നമുക്കു നൽകുന്നു.
നമ്മുടെ പ്രസംഗവേലയുടെ വ്യാപ്തിയും ശുശ്രൂഷയിലെ നമ്മുടെ സ്ഥിരോത്സാഹവും ക്രൈസ്തവ മണ്ഡലത്തിലെ ആളുകളെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. നമ്മുടെ വിശ്വാസങ്ങളും ഉപദേശങ്ങളും അംഗീകരിക്കുന്നില്ലെങ്കിലും അവരിൽ ചിലർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ ചെയ്യേണ്ട വേലയാണ് നിങ്ങൾ ചെയ്യുന്നത്!” പ്രസംഗവേലയിൽ അവിരാമം തുടരാൻ യഹോവയുടെ സാക്ഷികളെ സഹായിച്ചിരിക്കുന്നത് എന്താണ്? സ്നേഹംതന്നെ. നമ്മുടെ സ്വർഗീയ പിതാവിനെപ്പോലെതന്നെ, ആരും നശിച്ചുപോകരുതെന്നാണ് നമ്മുടെയും ആഗ്രഹം. (2 പത്രോ. 3:9) എല്ലാവരും സത്യം അറിയണമെന്നുള്ള നമ്മുടെ ആഗ്രഹത്തിനു തെളിവാണ് കഴിഞ്ഞ സേവനവർഷത്തിലെ പ്രസാധകരുടെ അത്യുച്ചം: 75,08,050. പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവരെ ആത്മീയമായി സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന ഇത്രയേറെ ശുശ്രൂഷകർ വേറെ ഏതു മതസംഘടനയിലാണ് ഉള്ളത്?
യെശയ്യാപ്രവാചകന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തി നാം കണ്ടുകൊണ്ടാണിരിക്കുന്നത്: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.” (യെശ. 2:2-4) യഹോവയുടെ ആലയത്തിലേക്ക് ഒഴുകിയെത്തിയവരിൽ കഴിഞ്ഞ സേവനവർഷം സ്നാനമേറ്റ 2,94,368 പേരും ഉൾപ്പെടുന്നു. ഈ വിശ്വസ്തരെ നമ്മുടെ ആത്മീയ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ നാം സന്തോഷമുള്ളവരല്ലേ? നമ്മുടെ ശത്രുവായ പിശാചിന്റെ ആക്രമണങ്ങളെ തടുക്കുന്നതിന് അവരെ സഹായിക്കാൻ ക്രിസ്തീയ സ്നേഹം നമ്മെ പ്രേരിപ്പിക്കട്ടെ.—1 പത്രോ. 5:8, 9.
2010 മാർച്ച് 30-ലെ സ്മാരകാചരണത്തിന് 1,87,06,895 പേർ ഹാജരായി. ഇനിയും ലക്ഷക്കണക്കിന് ആളുകൾ സത്യാരാധനയിൽ നമ്മോടൊപ്പം ചേരാനുണ്ട് എന്നാണ് ഈ സർവകാല അത്യുച്ചം കാണിക്കുന്നത്! അതുകൊണ്ടുതന്നെ യഹോവ ഈ ദുഷ്ട വ്യവസ്ഥിതിക്ക് ഇത്രയും സമയം അനുവദിച്ചതിൽ നമുക്കു സന്തോഷിക്കാം. ശേഷിക്കുന്ന സമയത്തും സഹിഷ്ണുതയോടെ മുന്നോട്ടുപോകാൻ ക്രിസ്തീയ സ്നേഹം നമ്മെ സഹായിക്കും.—2 തെസ്സ. 3:5.
2010-ൽ ലോകവ്യാപകമായി നടന്ന, “യഹോവയോടു പറ്റിനിൽക്കുവിൻ!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ, സ്വർഗീയ പിതാവായ യഹോവയുമായുള്ള നമ്മുടെ ബന്ധം കരുത്തുറ്റതാക്കി. “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്രയോ ശരിയാണ്! (സങ്കീ. 144:15) ഭാവിയിൽ എന്തുതന്നെ സംഭവിച്ചാലും യഹോവ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ നമുക്ക് യാതൊന്നിനെയും ഭയക്കേണ്ടതില്ല. (സങ്കീ. 23:4) പെട്ടെന്നുതന്നെ യഹോവ തന്റെ പുത്രൻ മുഖാന്തരം ‘പിശാചിന്റെ പ്രവൃത്തികളെ തകർത്തുകളയും.’ (1 യോഹ. 3:8) നാമെല്ലാം ആ മഹാദിവസത്തിനായി കാത്തിരിക്കുകയാണ്! ആ ദിവസം വരുന്നതുവരെ കർത്താവിന്റെ വേലയിൽ നമുക്ക് വ്യാപൃതരായിരിക്കാം.—1 കൊരി. 15:58.
സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളെ “ഇടവിടാതെ” പ്രാർഥനയിൽ ഓർക്കുന്നു. (റോമ. 1:9) “നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരിക്കവെ, . . . ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.”—യൂദാ 20, 21.
ഞങ്ങൾ നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്നു!
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം