ചോദ്യപ്പെട്ടി
◼ സഭായോഗ പരിപാടികൾ വീട്ടിലിരുന്ന് ടെലിഫോണിലൂടെ ശ്രദ്ധിക്കാനുള്ള ഏർപ്പാടു ചെയ്യുന്നതിൽ നല്ല വിവേകം കാണിക്കേണ്ടത് എന്തുകൊണ്ട്?
രോഗമോ ഒഴിവാക്കാനാവാത്ത മറ്റേതെങ്കിലും സാഹചര്യമോ നിമിത്തം ചിലപ്പോൾ സഭായോഗത്തിനു ഹാജരാകാൻ പറ്റാത്തവർക്കായി, വീട്ടിലിരുന്ന് ടെലിഫോണിലൂടെ പരിപാടി ശ്രദ്ധിക്കുന്നതിനുള്ള ക്രമീകരണം പല സഭകളും ചെയ്തിട്ടുണ്ട്. തക്കതായ കാരണങ്ങൾ ഉള്ളവർക്കുവേണ്ടിത്തന്നെ ഇത് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നല്ല വിവേകവും ശ്രദ്ധയോടെയുള്ള സംഘാടനവും ആവശ്യമാണ്. അങ്ങനെ ചെയ്യുമ്പോൾ ‘സകലവും ഉചിതമായും ക്രമീകൃതമായും നടക്കുന്നുവെന്ന്’ മൂപ്പന്മാർക്ക് ഉറപ്പുവരുത്താനാകും.—1 കൊരി. 14:40.
മാറാരോഗമോ അംഗവൈകല്യമോ ഉള്ളവരോ മറ്റേതെങ്കിലും കാരണത്താൽ വീട്ടിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്തവരോ ആയ പ്രസാധകർക്കു വേണം മൂപ്പന്മാർ മുൻഗണന നൽകാൻ. താത്കാലികമായി രോഗാവസ്ഥയിലാകുകയോ മറ്റോ ചെയ്ത ഒരു പ്രസാധകനോ കിടപ്പിലായതുകൊണ്ട് വീട്ടിൽനിന്നു പുറത്തുപോകാൻ പറ്റാത്ത അവസ്ഥയിലുള്ള, പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ബൈബിൾവിദ്യാർഥിക്കോ വേണ്ടിയും ഈ ക്രമീകരണം പ്രയോജനപ്പെടുത്താവുന്നതാണ്. അവരുടെ എണ്ണം സഭാ ഹാജരിൽ ഉൾപ്പെടുത്തുകയും വേണം. എന്നാൽ ന്യായമായ ആവശ്യമുള്ള എല്ലാവർക്കും ഉപയോഗിക്കാൻ വേണ്ടത്ര ടെലിഫോൺ ലൈനുകൾ ഇല്ലാത്തപക്ഷം, യോഗപരിപാടികൾ റെക്കോർഡുചെയ്ത് നൽകുന്നതുപോലുള്ള മറ്റെന്തെങ്കിലും ക്രമീകരണം ചെയ്യാനായേക്കും.
എന്നാൽ വ്യക്തിപരമായി യോഗങ്ങൾക്കു ഹാജരാകുന്നതിന്റെ പ്രയോജനങ്ങൾ ഒന്നു വേറെതന്നെയാണ്. രാജ്യഹാളിൽ വന്ന് മറ്റുള്ളവരുമായി സഹവസിക്കുന്നതിലൂടെ “നമുക്കു പരസ്പരം പ്രോത്സാഹനം” ലഭിക്കും. കൂടാതെ, യോഗങ്ങൾക്കു ഹാജരാകുന്നതിന്റെ മൂല്യം ഏറെ വിലമതിക്കാൻ പുതിയവരെയും അതു സഹായിക്കും. രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുമ്പോൾ അവതരണങ്ങളിൽനിന്ന് കൂടുതൽ പ്രയോജനം നേടാനാകുന്നു, മൂപ്പന്മാരിൽനിന്ന് വ്യക്തിഗത സഹായം ലഭിക്കുന്നു, സഹോദരവർഗത്തിന്റെ സൗഹാർദസ്നേഹം നേരിട്ട് അനുഭവിച്ചറിയാനാകുന്നു. രാജ്യഹാളിൽനിന്നു പോകുമ്പോൾ ഊഷ്മളമായ ആശ്ലേഷം ലഭിച്ച പ്രായമായ ഒരു സഹോദരി ഇങ്ങനെ പറയുകയുണ്ടായി: “ഇത് ടെലിഫോണിലൂടെ കിട്ടില്ലല്ലോ!” എത്ര ശരി!—റോമ. 1:11, 12.
“മുടങ്ങാതെ ദൈവാലയത്തിൽ ആരാധന കഴിച്ചുപോന്ന” ഹന്നായെപ്പോലെ ഇന്ന് പ്രായമായ അനേകം സഹോദരീസഹോദരന്മാർ, തങ്ങളുടെ ആരോഗ്യവും സാഹചര്യങ്ങളും അനുവദിക്കുന്നിടത്തോളം, രാജ്യഹാളിൽ ക്രിസ്തീയ യോഗങ്ങൾക്ക് ക്രമമായി ഹാജരാകുന്നു. (ലൂക്കോ. 2:36, 37) തീരെ വയ്യാത്ത സാഹചര്യങ്ങളിൽ അവർ ടെലിഫോൺ സൗകര്യം പ്രയോജനപ്പെടുത്താറുണ്ടെങ്കിലും രാജ്യഹാളിൽ പോകുന്നതിനു പകരം വെക്കാവുന്ന സൗകര്യപ്രദമായ ഒരു ക്രമീകരണമായി അവർ അതിനെ വീക്ഷിക്കുന്നില്ല. മഹാദൈവമായ യഹോവയെ ആരാധിക്കവെ, അവരുടെ നല്ല മാതൃക അനുകരിച്ചുകൊണ്ട് നമുക്കും ഏതുവിധേനയും യോഗങ്ങൾക്ക് നേരിട്ടു ഹാജരാകാൻ സന്തോഷത്തോടെ ശ്രമംചെയ്യാം.—സങ്കീ. 95:1-3, 6; 122:1.