ചോദ്യപ്പെട്ടി
◼ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെയും സേവനയോഗത്തിലെയും ഓരോ പരിപാടിക്കുംശേഷം കയ്യടിക്കുന്നത് ഉചിതമാണോ?
സ്രഷ്ടാവായ യഹോവ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ, “പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും” ചെയ്തു. (ഇയ്യോ. 38:6–8) യഹോവയുടെ ജ്ഞാനത്തിന്റെയും നന്മയുടെയും ശക്തിയുടെയും പുതുപ്രകടനമെന്ന നിലയിലുള്ള അന്യാദൃശമായ സൃഷ്ടിക്രിയകളെപ്രതി അവനു സ്തുതിപാടാൻ ആ ദൈവപുത്രന്മാർ ആഗ്രഹിച്ചു.
സമാനമായി, നമ്മുടെ സഹോദരങ്ങൾ അവതരിപ്പിക്കുന്ന വിവരങ്ങൾക്കും അതിനായുള്ള അവരുടെ ശ്രമങ്ങൾക്കും അകമഴിഞ്ഞ വിലമതിപ്പു പ്രകടിപ്പിക്കുന്നത് ഉചിതമാണ്. ഉദാഹരണത്തിന്, സമ്മേളനങ്ങളും കൺവെൻഷനുകളും പോലുള്ള പ്രത്യേക കൂടിവരവുകളിലെ പ്രസംഗങ്ങൾക്കും മറ്റു പരിപാടികൾക്കുംശേഷം സാധാരണയായി നാം കയ്യടിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ പരിപാടികൾ തയ്യാറാകാൻ സമയവും ശ്രമവും കൂടുതൽ ആവശ്യമാണ്. പ്രസംഗകന്റെ കഠിനാധ്വാനത്തോടും തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും യഹോവ പ്രദാനംചെയ്യുന്ന പ്രബോധനത്തോടും ഉള്ള വിലമതിപ്പാണ് കയ്യടിക്കുന്നതിലൂടെ നാം പ്രകടമാക്കുന്നത്.—യെശ. 48:17; മത്താ. 24:45–47.
ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെയും സേവനയോഗത്തിലെയും പരിപാടികൾക്കുശേഷം കയ്യടിക്കുന്നതു സംബന്ധിച്ചെന്ത്? ഒരു വിദ്യാർഥി ആദ്യമായി തന്റെ നിയമനം നടത്തുന്നതുപോലുള്ള ചില സന്ദർഭങ്ങളിൽ കയ്യടിക്കുന്നതു തികച്ചും സ്വാഭാവികമാണ്. എന്നാൽ കരഘോഷം നിരർഥകമായ ഒരു ചടങ്ങുപോലെ ആയിത്തീർന്നേക്കാമെന്നതിനാൽ ഓരോ പരിപാടിക്കുംശേഷം സാധാരണയായി നാം കയ്യടിക്കാറില്ല.
ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെയും സേവനയോഗത്തിലെയും മിക്ക പരിപാടികൾക്കുംശേഷം കയ്യടിക്കാറില്ലെങ്കിലും ലഭിക്കുന്ന പ്രബോധനത്തിനും അതിനു വേണ്ടിവന്ന ശ്രമത്തിനും വിലമതിപ്പു കാണിക്കാൻ മറ്റു മാർഗങ്ങളുണ്ട്. ഉണർന്നിരുന്ന് പ്രസംഗകർക്ക് അടുത്ത ശ്രദ്ധ നൽകിക്കൊണ്ട് നമുക്കതു ചെയ്യാവുന്നതാണ്. മിക്കപ്പോഴും, യോഗത്തിനുശേഷം സഹോദരങ്ങളെ നേരിൽക്കണ്ട് വിലമതിപ്പു പ്രകടിപ്പിക്കാനും നമുക്കാകും.—എഫെ. 1:15, 16.