സ്വർണക്കമ്മലിനാൽ അലങ്കൃതം
പുരാതനകാലംമുതൽ സ്വർണാഭരണം അതിന്റെ മൂല്യവും മനോഹാരിതയും നിമിത്തം അത്യന്തം വിലമതിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ പ്രധാനമന്ത്രിയായപ്പോൾ യോസേഫിന് ഫറവോനിൽനിന്ന് ഒരു സ്വർണമാല ലഭിച്ചു. (ഉല്പത്തി 41:42) ഇന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 1,400 ഡോളർ (യു.എസ്.) വിലവരുന്ന, ഒരു പൊന്മൂക്കുത്തിയും രണ്ട് പൊൻവളകളും റിബെക്കായ്ക്കു ലഭിച്ചു. (ഉല്പത്തി 24:22) അവർ ഈ അമൂല്യ സമ്മാനങ്ങളെ കൃതജ്ഞതാപൂർവം സ്വീകരിച്ച് സസന്തോഷം അണിഞ്ഞുവെന്നതിന് സംശയമില്ല.
യോസേഫും റിബെക്കായും അണിഞ്ഞതിനെക്കാൾ വളരെയേറെ മൂല്യമുള്ള ആലങ്കാരിക ആഭരണത്തെക്കുറിച്ച് ബൈബിൾ പറയുന്നു. സദൃശവാക്യങ്ങൾ 25:12 പ്രസ്താവിക്കുന്നു: “കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.” ഒരു ബുദ്ധ്യുപദേശകൻ സ്വന്തം അഭിപ്രായത്തിലല്ല, മറിച്ച് ദൈവവചനത്തിൽ അധിഷ്ഠിതമായി ഉപദേശം നൽകുമ്പോൾ അദ്ദേഹം വാസ്തവത്തിൽ മൂല്യവത്തായ ഒരു സമ്മാനമാണ് നൽകുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത്തരം ബുദ്ധ്യുപദേശം ആത്യന്തികമായി യഹോവയിൽനിന്നു വരുന്നു. ബൈബിൾ നമ്മോടു പറയുന്നു: “മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 3:11, 12) ശ്രോതാവ് ആ ബുദ്ധ്യുപദേശം സവിനയം സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്യുമ്പോൾ, അത് അയാൾ സ്വർണക്കമ്മൽക്കൊണ്ട് സ്വയം അലങ്കരിക്കുന്നതുപോലെയാണ്. അത് ഈ നിശ്വസ്ത ബൈബിൾ പഴമൊഴി പറയുന്നതുപോലെയാണ്: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.”—സദൃശവാക്യങ്ങൾ 3:13, 14.