ഞങ്ങൾക്കു റിട്ടയർമെൻറില്ല!
“ഞങ്ങൾക്കു റിട്ടയർമെൻറില്ല” എന്ന സന്ദേശമാണു ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു അസാധാരണ ഭവനം സന്ദർശിക്കുമ്പോൾ നിങ്ങൾക്കു ലഭിക്കുന്നത്. ശരാശരി 70 വയസ്സുള്ള 22 സ്ത്രീപുരുഷൻമാർ അടങ്ങിയ ഒരു കുടുംബം അവിടെ താമസിക്കുന്നു. അവർ ഏകീകൃതരായിരിക്കുന്നതിനു കാരണം രക്തബന്ധമല്ല മറിച്ച്, മറെറാരു പൊതുതാത്പര്യമാണ്—മിഷനറി സേവനം. അവർ എല്ലാവരുംചേർന്ന് മൊത്തം 1,026 വർഷം മുഴുസമയ പ്രസംഗവേലയിൽ ചെലവഴിച്ചിരിക്കുന്നു! അതിൽ ഏററവും പ്രായംചെന്ന മൂന്ന് അംഗങ്ങൾ 1910-ലാണു ജനിച്ചത്. അവരിൽ ഏഴുപേർ കൗമാരപ്രായത്തിൽത്തന്നെ മുഴുസമയ സേവനം തുടങ്ങിയവരാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനിൽ രാജ്യപ്രസംഗവേല അതിന്റെ ശൈശവഘട്ടം മുതൽ വളർന്നുവരുന്നതു കണ്ടവരാണ് അവരിൽ ഒമ്പതുപേർ.—യെശയ്യാവു 60:22.
എന്നുവരികിലും, മുമ്പ് വാച്ച് ടവർ ബ്രാഞ്ച് കെട്ടിടമായിരുന്ന ഈ ആറുനില കെട്ടിടം പ്രോത്സാഹനത്തിനുള്ള ഒരിടമാണ്, പ്രത്യേകിച്ച് അവിടെ താമസിക്കുന്ന മിഷനറിമാരുടെ മനോനില, പ്രമുഖ മാനസിക പ്രവണത നിമിത്തം. പ്രായത്തോടും മോശമായ ആരോഗ്യസ്ഥിതിയോടും ബന്ധപ്പെട്ട ശാരീരിക പരിമിതികൾ അവരിൽ ഒട്ടുമിക്കവർക്കും ഉണ്ടെന്നുവരികിലും ഈ ആത്മീയ യോദ്ധാക്കളിൽ ആരും തളർന്നു പിൻമാറാൻ തയ്യാറല്ല. ജപ്പാനിലെ സാക്ഷികൾ അവർക്കുവേണ്ടി ആ കെട്ടിടം മൊത്തം പുതുക്കിപ്പണിതു. അതിന്റെ താഴത്തെ നിലയിൽ ഒരു രാജ്യഹാളുണ്ട്, ഒരു ലിഫ്ററും പ്രദാനം ചെയ്തിട്ടുണ്ട്.
അവരെ സന്തുഷ്ടരാക്കുന്നത്
അനേകവർഷങ്ങളായി തങ്ങളുടെ നിയമനത്തിൽ തുടരുന്ന ഈ മിഷനറിമാർക്കു തോന്നുന്നത് തങ്ങളുടെ ഭവനം ഇതാണെന്നാണ്. “കഴിഞ്ഞ വേനൽക്കാലത്ത് ഡിസ്ട്രിക്ററ് കൺവെൻഷനുവേണ്ടി ഓസ്ട്രേലിയയ്ക്കു തിരിച്ചുപോയ എനിക്ക് രണ്ടാഴ്ച കഴിഞ്ഞതേ വീട്ടിലെത്താൻ ഒരുക്കമായിരുന്നു” എന്ന് ആ ഭവനത്തിലെ പ്രായംചെന്ന അംഗങ്ങളിലൊരാൾ പറഞ്ഞു! തങ്ങൾ സേവിക്കുന്ന ജനങ്ങളെ അവർ സ്നേഹിക്കുന്നു, അവരെപ്രതി ആഴമായ വാത്സല്യവും നട്ടുവളർത്തിയിരിക്കുന്നു. കഴിഞ്ഞകാല പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന കത്തുകളും ഫോൺ വിളികളും മിഷനറിമാരെല്ലാം മൂല്യവത്തായി കരുതുന്നു.
ആത്മാർഥമായ ശുശ്രൂഷയുടെ ഫലമാണത്. യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതരായി മിഷനറിമാർ വ്യത്യസ്ത സാഹചര്യങ്ങളിൽ ദൈവവചനം അടിയന്തിരമായി പ്രസംഗിച്ചിരിക്കുന്നു. (താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 4:2.) “യഹോവയെ സേവിക്കുന്നുവെന്ന ഒററക്കാരണത്താൽ സന്തുഷ്ടരായിരിക്കാൻ ഞങ്ങൾ സ്വയം പരിശീലിപ്പിച്ചിരിക്കുന്നു” എന്ന് 37 വർഷം ജപ്പാനിൽ സേവനമനുഷ്ഠിച്ച വിര മക്കെ പറയുന്നു. “വീട്ടുവാതിൽക്കൽ ആരും വന്നില്ലെങ്കിൽപ്പോലും യഹോവയെപ്പററി സാക്ഷ്യം നൽകുന്നതിനു ഞങ്ങൾ അവിടെ ഹാജരാണ്.”
ഈ മിഷനറിമാരിൽ 12 പേർ വിവാഹം കഴിച്ചിട്ടില്ല. എങ്കിലും ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിനെ സേവിക്കാൻ കഴിയുന്നതിൽ അവർ സന്തുഷ്ടരാണ്. (1 കൊരിന്ത്യർ 7:35) ഒരു മിഷനറി എന്നനിലയിൽ 43 വർഷം സേവനമനുഷ്ഠിച്ച ഗ്ലാഡിസ് ഗ്രിഗറി അവരിലൊരാളാണ്. “യഹോവയുടെ സേവനത്തിൽ കൂടുതലായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതിനു ഞാൻ ആദ്യം പയനിയർ വേലയിൽ പ്രവേശിച്ചു. പിന്നീട് ഗിലെയാദിലും [വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ], അതിനുശേഷം മിഷനറി വേലയിലും പ്രവേശിച്ചു. അവിവാഹിതയായി ജീവിക്കാമെന്ന പ്രതിജ്ഞയൊന്നും എടുക്കാതെതന്നെ ഞാൻ അവിവാഹിതയായി നിലകൊണ്ടു. മററനേകം സുഹൃത്തുക്കളുടെ കാര്യത്തിലെന്നപോലെ ഞാൻ അതിൽ ഒരിക്കലും ഖേദിച്ചിട്ടില്ല” എന്ന് അവർ പറയുന്നു.
പൊരുത്തപ്പെടാനുള്ള മനസ്സൊരുക്കം
ചിലർ പ്രായമാകുന്തോറും പിടിവാശിയുള്ളവരായിത്തീരുന്നു എന്നുവരികിലും പൊരുത്തപ്പെടുന്നതിനുള്ള മനസ്സൊരുക്കം മിഷനറിമാർക്കുണ്ട്. ലോയിസ് ഡയർ, മോളി ഹാരൻ, ലെയ്ന വിൻറ്ലർ, മാർഗ്രിററ് വിൻറ്ലർ എന്നിവർ ടോക്കിയോയിലെ മൂലനഗരത്തിലുള്ള ഒരു ചെറിയ മിഷനറി ഭവനത്തിലായിരുന്നു. അവർ അവിടെ 20-ലധികം വർഷം താമസിക്കുകയും ആ പ്രദേശത്തുള്ള ജനങ്ങളുമായി വളരെ അടുപ്പത്തിൽ കഴിഞ്ഞുവരികയുമായിരുന്നു. തങ്ങളുടെ പ്രദേശങ്ങളിൽ വിൻറ്ലർ സഹോദരിമാർക്ക് മാസികാറൂട്ടിൽ 40 പേരും മോളിക്കും ലോയിസിനും 74 പേരും ഉണ്ടായിരുന്നു. പിന്നീട്, ടോക്കിയോയുടെ ഹൃദയഭാഗത്തുള്ള മിഷനറി ഭവനമായ ആറുനില കെട്ടിടത്തിലേക്കു താമസം മാററാൻ സൊസൈററി അവരോട് ആവശ്യപ്പെട്ടു. “ആദ്യമൊക്കെ എനിക്ക് വളരെ വ്യസനവും അസന്തുഷ്ടിയും തോന്നി” എന്ന് ലെയ്ന സമ്മതിച്ചു പറയുന്നു. എന്നിരുന്നാലും, എപ്പോഴത്തെയുംപോലെ അവർ തങ്ങളുടെ പുതിയ നിയമനവുമായി പൊരുത്തപ്പെട്ടു. അവർക്കിപ്പോൾ എങ്ങനെ തോന്നുന്നു? “വളരെ സന്തോഷം” എന്നാണു ലെയ്നയുടെ ഉത്തരം. “ഇപ്പോൾ ബെഥേലിലെ രണ്ടു സഹോദരങ്ങൾ ഞങ്ങൾക്കുവേണ്ടി പാചകം ചെയ്യാനും വീടു വൃത്തിയാക്കാനുമായി ഇവിടെ ഉണ്ട്. ഞങ്ങൾ നല്ലവണ്ണം സംരക്ഷിക്കപ്പെടുന്നു.” “യഹോവയുടെ സ്ഥാപനം ഞങ്ങൾക്കു നൽകുന്ന സ്നേഹപുരസ്സരമായ കരുതൽ സ്ഥിരോത്സാഹമുള്ളവരായിരിക്കാൻ ഞങ്ങളെ സഹായിക്കുന്നു” എന്നു പറഞ്ഞ ലോയ്സിന്റെ പ്രസ്താവനയോട് അവരെല്ലാം യോജിക്കുന്നു.
പുതിയ സാഹചര്യങ്ങളുമായി നോറീൻ തോംസണും പൊരുത്തപ്പെട്ടിരിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “മുഴു ജപ്പാനും ഒററ ഡിസ്ട്രിക്ററ് ആയിരുന്നപ്പോൾ 15 വർഷം ഡിസ്ട്രിക്ററ് വേലയിൽ [ന്യൂസിലൻഡിൽനിന്നുള്ള] ഭർത്താവിനെ അനുഗമിക്കുന്നതിനുള്ള പദവി എനിക്കുണ്ടായിരുന്നു.” എന്നിരുന്നാലും, അവരുടെ ഭർത്താവിന്റെ ആരോഗ്യനില വഷളായി. അവർക്കു ജീവിതത്തിലെ ഏററവും വലിയ പരീക്ഷണത്തെ—18 വർഷംമുമ്പ് ഭർത്താവിന്റെ മരണത്തെ—മറികടക്കേണ്ടിവന്നു. “അപ്പോൾ മിഷനറിവേലയിൽ തുടരാൻ എന്നെ പ്രാപ്തയാക്കിയത് ജപ്പാനിലുടനീളമുള്ള സഹോദരങ്ങൾ കാണിച്ച സ്നേഹവും ഒപ്പം പ്രാർഥനയും സേവനത്തിൽ തിരക്കുള്ളവളുമായിരുന്നതാണ്” എന്ന് അവർ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങളിൻ മധ്യേ സഹിച്ചുനിൽക്കൽ
“മിക്കവർക്കും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും അവർ ആഹ്ലാദചിത്തരാണ്, സേവനത്തിനുള്ള അവരുടെ ആഗ്രഹം ഒരു മുന്തിയ ഗുണമാണ്” എന്ന് മിഷനറി ഭവനത്തിലെ മേൽവിചാരകനായ ആൽബർട്ട് പാസ്ററർ പറയുന്നു. അവരുടെ പരിചരണത്തിനായി ഒരു ഡോക്ടറിനും നേഴ്സായ ഭാര്യക്കും ഭവനത്തിലേക്കു നിയമനം നൽകിയിരിക്കുന്നു.
ഗിലെയാദ് സ്കൂളിന്റെ 11-ാം ക്ലാസിലെ ഒരു ബിരുദധാരിയായിരുന്ന എൽസി ററാനിഗാവയ്ക്ക് ഏതാണ്ടു മൂന്നുവർഷംമുമ്പ് ഒരു ദിവസം ഇടതു കണ്ണിന്റെ കാഴ്ച പെട്ടെന്നു നഷ്ടപ്പെട്ടു. നാലു മാസത്തിനുശേഷം അവരുടെ വലതു കണ്ണിനും രോഗം ബാധിച്ചു. “ഒരിക്കൽ ചെയ്തിരുന്നപോലെ എനിക്കു സേവിക്കാനാവുന്നില്ലല്ലോ എന്നോർത്തു ചിലപ്പോഴൊക്കെ എനിക്കു നിരുത്സാഹം തോന്നാറുണ്ട്. എങ്കിലും സൊസൈററിയുടെ എല്ലാവിധേനയുള്ള കരുതലുകളും എന്റെ പങ്കാളിയുടെയും മററുള്ളവരുടെയും സ്നേഹപുരസ്സരമായ സഹായവും നിമിത്തം യഹോവയുടെ സേവനത്തിൽ ഞാൻ തുടർന്നു സന്തോഷമനുഭവിക്കുന്നു” എന്ന് എൽസി പറയുന്നു.
ഗിലെയാദ് സ്കൂളിൽ എൽസിയുടെ സഹപാഠികളായിരുന്ന ഷീനീച്ചീ തോഹാറയും ഭാര്യ മാസാക്കോയും കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യസംബന്ധമായ അനേകം പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടുവരുന്നതുമൂലം തന്റെ കുറിപ്പുകൾ കാണാൻ സാധിക്കാതെ വരുന്നത് പ്രസംഗചാതുര്യമുള്ള ഷീനീച്ചീയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. സമീപകാലങ്ങളിൽ വലുതും ചെറുതുമായ ഓപ്പറേഷന് അദ്ദേഹം വിധേയനായെങ്കിലും താൻ ഇപ്പോൾ സഹായിക്കുന്ന 90 വയസ്സുള്ള ബൈബിൾ വിദ്യാർഥിയെപ്പററി പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങുന്നു.
“ജഡത്തിൽ ഒരു ശൂലം” ഉണ്ടായിരുന്നിട്ടും ഈ മിഷനറിമാർ തങ്ങളുടെ ബലഹീനതയെ കാണുന്നത് അപ്പോസ്തലനായ പൗലോസ് കണ്ടതുപോലെയാണ്, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:7-10) അവർ വാസ്തവമായും ശക്തർ തന്നെ! എന്നും രാവിലെ ഏഴു മണിക്ക് അവർ പ്രഭാത ആരാധനയ്ക്കുവേണ്ടി തയ്യാറാണ്. പ്രാതലിനുശേഷം, അതിരാവിലത്തെ വയൽസേവനത്തിനു പോകാൻ ശാരീരികമായി പ്രാപ്തിയുള്ളവർ ഇറങ്ങിത്തിരിക്കും.
സേവനത്തിനു ക്രമമായി വയലിൽ പോകുന്നവരിൽപ്പെട്ടവരാണു റിച്ചാർഡ് ഷിരോമയും മർട്ടൽ ഷിരോമയും. 1978-ൽ തലച്ചോറിലെ ധമനീകാഠിന്യം നിമിത്തം മർട്ടലിന് ആഘാതങ്ങൾ ഉണ്ടായി. എങ്കിലും 1987 നവംബർവരെ അവർ സഞ്ചാരവേലയിൽ ഭർത്താവിനെ അനുഗമിച്ചു. ഇപ്പോൾ 70 വയസ്സുള്ള റിച്ചാർഡ് സകലതും ചെയ്യാൻ മർട്ടലിനെ സഹായിക്കുന്നു. അദ്ദേഹം രാവിലെ 5 മണിക്ക് എഴുന്നേററ് അവരെ കിടക്കയിൽനിന്ന് എഴുന്നേൽപ്പിച്ച് കുളിപ്പിച്ച്, വസ്ത്രം ധരിപ്പിക്കുകയും മേക്കപ്പ് ചെയ്തുകൊടുക്കുകയും സ്പൂൺകൊണ്ടു ഭക്ഷണം കോരിക്കൊടുക്കുകയുമെല്ലാം ചെയ്തുകൊണ്ട് സഹായിക്കുന്നു. പിന്നീട് എല്ലാ രാവിലെയും അദ്ദേഹം അവരെ വീൽചെയറിൽ ഇരുത്തി ഏതാണ്ട് ഒരു മണിക്കൂർനേരം വയൽസേവനത്തിൽ വീടുതോറും കൊണ്ടുപോവുകയും അതിനുശേഷം ബസ്സ്സ്റേറാപ്പുകളിലുള്ള ജനങ്ങൾക്കു സാക്ഷ്യം നൽകുന്നതിന് കൊണ്ടുപോവുകയും ചെയ്യുന്നു. മർട്ടിലിനു സംസാരിക്കാനാവില്ല. എങ്കിലും അവർ ഒടുവിൽ പറഞ്ഞ വാക്കുകൾ ഡൻഡോ, ഡൻഡോ എന്നാണ്, “പ്രസംഗവേല, പ്രസംഗവേല” എന്നതിന്റെ ജാപ്പനീസ് പദമാണ് അത്.
അവരെ സഹായിക്കുന്നതിനുവേണ്ടി അവരുടെ മകൾ സാൻഡ്രാ സുമീദ മിഷനറി ഭവനത്തിലേക്കു താമസം മാററിയിരിക്കുന്നു. സാൻഡ്രായ്ക്ക് സമീപകാലത്ത് ഭർത്താവിനെ ഒരു ഹൃദയസ്തംഭനത്തിലൂടെ നഷ്ടമായി. ഭർത്താവിനോടൊപ്പം ഒരു മിഷനറിയായി സേവിച്ചിരുന്ന ഗ്വാമിൽനിന്നു തിരികെ ജപ്പാനിൽ തനിക്കു നിയമനം നൽകിയ വാച്ച് ടവർ സൊസൈററിയുടെ ദയാപുരസ്സരമായ ക്രമീകരണങ്ങളെ അവർ വിലമതിക്കുന്നു. “ഗ്വാമിൽ ആയിരുന്നതിനാൽ എന്റെ മാതാപിതാക്കളെ സഹായിക്കുന്നതിൽ ഒരു വലിയ പങ്ക് എനിക്കില്ലായിരുന്നുവെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്” എന്ന് അവർ പറയുന്നു. “എന്റെ സഹോദരി ജോയാൻ അവരെ ഈ ഭവനത്തിൽ പരിപാലിച്ചു. അതുകൊണ്ട് അവസരം തുറന്നുകിട്ടിയപ്പോൾ അതിലെനിക്കു സന്തോഷം തോന്നി. ഇവിടെ എന്റെ ആവശ്യമുണ്ടെന്ന തോന്നൽ എനിക്ക് ഭർത്താവിന്റെ പെട്ടെന്നുള്ള മരണത്തിനുള്ള ചികിത്സയായി ഉതകി.”
തുടർന്നുള്ള താത്പര്യം
വാർധക്യത്തിന്റെ പ്രഭാവം മിഷനറിമാർ അറിയുന്നുണ്ടെങ്കിലും തങ്ങളുടെ മിഷനറി സേവനം ഉപേക്ഷിക്കാൻ അവർ വിസമ്മതിക്കുന്നു. (സങ്കീർത്തനം 90:10; റോമർ 5:12) ജപ്പാനിലെത്തിച്ചേർന്ന ആദ്യത്തെ ഗിലെയാദ് ബിരുദധാരികളായ ജെറി റേറാമയും യോഷി റേറാമയും ഇപ്പോഴും ഷിബുയയിലെ വ്യാപാരപ്രദേശത്തു പോകുന്നു. “1949-ൽ ഇവിടെ സ്ഥിതിചെയ്തിരുന്ന രണ്ടുനിലക്കെട്ടിടത്തിൽ ഞങ്ങൾ വന്നുചേർന്നപ്പോൾ ഞങ്ങൾ ഭൂഗർഭഅഭയസ്ഥാനംതോറും സന്ദർശിക്കുമായിരുന്നു. ഇന്നു ടോക്കിയോ ഒരു മുഖ്യനഗരമായി മാറിയിരിക്കുന്നു. പ്രായമായതിനാൽ നേരത്തെ ചെയ്തിരുന്നിടത്തോളം ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാനാവുന്നില്ല. എങ്കിലും പ്രസംഗവേല കഴിഞ്ഞു തിരിച്ചെത്തുമ്പോൾ ഞങ്ങൾ വളരെ ഉൻമേഷഭരിതരാണ്” എന്ന് യോഷി പറയുന്നു.
ലിലിയൻ സാംസൺ 40 വർഷമായി ജപ്പാനിൽ മിഷനറിയാണ്. അവർ തന്റെ ശുശ്രൂഷ വളരെയധികം ആസ്വദിക്കുന്നു. “രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനു ഹവായിയിലേക്കു തിരികെപ്പോയ എന്റെ പങ്കാളിയായിരുന്ന അഡലീൻ നാകോയോടൊപ്പം അധ്യയനം നടത്തിക്കൊണ്ടിരുന്ന 80 വയസ്സുള്ള ഒരു സ്ത്രീയെ ഞാൻ ഇപ്പോൾ സഹായിക്കുകയാണ്. ആ സ്ത്രീ പൂർവികാരാധനയെ വിജയപ്രദമായി മറികടന്നശേഷം കഴിഞ്ഞയിടെ ഒരു രാജ്യ പ്രസാധികയായിത്തീർന്നു. “അവർ അമ്പലത്തിൽച്ചെന്നു പുരോഹിതന്റെ ഭാര്യയോട്, ‘ഞാൻ ക്രിസ്ത്യാനിത്വത്തിലേക്കു മതം മാറിയിരിക്കുന്നു’ എന്നു പറഞ്ഞു!” ജീവിതത്തിൽ അത്തരം സന്തോഷങ്ങളനുഭവിക്കുന്ന ലിലിയൻ 19 വയസ്സുള്ളപ്പോൾ ലൗകിക ജോലി ഉപേക്ഷിച്ചു പയനിയറിങിൽ പ്രവേശിച്ച ആ ദിനത്തെ ഓർത്ത് ഒരിക്കലും ഖേദിച്ചിട്ടില്ല.
45 വർഷമായി മിഷനറി പങ്കാളികളായ രൂത്ത് അൾറിച്ച്, മാർത്താ ഹെസ്സ് എന്നിവർ ഈ മിഷനറി ഭവനത്തിൽ താമസിച്ചുകൊണ്ട് 35 വർഷം സേവനമനുഷ്ഠിച്ചിരിക്കുന്നു. അവർ പ്രദേശത്തു സ്വയം സുപരിചിതരാക്കി. ഒരിക്കൽ ഒരു സർക്കിട്ട് മേൽവിചാരകൻ മാർത്തയോടു ചോദിച്ചു: “മാർത്താ, വീടുതോറും പോകുന്നതിനു നിങ്ങളുടെ മുഖം എനിക്കൊന്നു കടംതരാമോ?” ജനങ്ങൾക്കു മാർത്തയുടെ മുഖം സുപരിചിതമായിരുന്നതിനാൽ ഉടനടി മാസികകൾക്കുവേണ്ടി കൈകീട്ടി. അതേസമയം സർക്കിട്ട് മേൽവിചാരകന് സംഭാഷണം തുടങ്ങാൻവരെ കഷ്ടപ്പെടേണ്ടിവന്നു.
ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾനിമിത്തം വായിക്കാനറിഞ്ഞുകൂടാത്ത ഒരു സ്ത്രീ രൂത്തിന്റെ മാസികാറൂട്ടിലുണ്ട്. എന്നിട്ടും ആ സ്ത്രീ മാസികകൾ തുടർന്നു കൈപ്പററുകമാത്രമല്ല ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം എന്ന ബയൻറിട്ട പുസ്തകംപോലും സ്വീകരിച്ചു. സാഹിത്യമൊന്നും ആരും വായിക്കുന്നില്ലെന്നു തോന്നിയ സ്ഥിതിക്ക് മാസികകൾ തുടർച്ചയായി എത്തിക്കണോ എന്നു രൂത്ത് സംശയിച്ചു. ഒരിക്കൽ ആ സ്ത്രീയുടെ ഭർത്താവ് അന്വേഷണ പുസ്തകവുമായി രൂത്തിനെ സമീപിച്ചു പറഞ്ഞു: “ഇതൊരു അപാര പുസ്തകംതന്നെ! ഞാനിതു രണ്ടു തവണ വായിച്ചു.” രൂത്ത് അദ്ദേഹത്തോടും ഭാര്യയോടുമൊപ്പം ഒരു ബൈബിളധ്യയനം ആരംഭിച്ചു.
ഈ മിഷനറി ഭവനംതന്നെ താത്പര്യക്കാരായ ആളുകളെ ആകർഷിക്കുന്നു. ഒരു സന്ധ്യക്ക് ഒരു ചെറുപ്പക്കാരൻ ഭവനത്തിലേക്കു വന്നിട്ടു പറഞ്ഞു: “ഇവിടെ വന്നാൽ ബൈബിൾ പഠിക്കാൻ സഹായം ലഭിക്കുമെന്നു ഞാൻ മനസ്സിലാക്കുന്നു.” അയാളോടൊപ്പം ഒരു ബൈബിളധ്യയനം തുടങ്ങി. അനേക വർഷംമുമ്പു പുറത്താക്കപ്പെട്ട ഒരു സ്ത്രീയോടൊപ്പം അയാൾ ഒരു ചൈനീസ് റെസ്റെറാറൻറിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നു. ഒരു പ്രസാധകൻ റെസ്റെറാറൻറു സന്ദർശിച്ചപ്പോൾ സമർപ്പിച്ച മാസികകൾ അടുക്കളയിൽവരെ എത്തി. യുവാവായ പാചകക്കാരന് അവ ഇഷ്ടമായി, മുൻ സാക്ഷിയോടു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയും ചെയ്തു. ഉത്തരം നൽകാൻ അപ്രാപ്തയായ അവൾ അയാളോടു മിഷനറി ഭവനം സന്ദർശിക്കാൻ പറഞ്ഞു. അദ്ദേഹം ഇപ്പോൾ ഒരു ശുശ്രൂഷാദാസനും പയനിയറുമായി സേവനം അനുഷ്ഠിക്കുകയാണ്. കാലക്രമേണ പുറത്താക്കപ്പെട്ട സ്ത്രീയെ പുനഃസ്ഥിതീകരിക്കുകയും ഒടുവിൽ അവളും ഒരു നിരന്തരപയനിയറായിത്തീരുകയും ചെയ്തു.
യഹോവ തങ്ങൾക്കായി ചെയ്തതിനെപ്രതി മതിപ്പുള്ളവരാണ് ആ മിഷനറി ഭവനത്തിലുള്ള സകലരും. അവർ ഓസ്ട്രേലിയ, കാനഡ, ഹവായ്, സ്വിററ്സർലൻഡ്, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നു വന്നവരാണ്. അവരിൽ 11 പേർ 11-ാമത്തെയോ അതിനു മുമ്പിലത്തെയോ ഗിലെയാദ് മിഷനറി സ്കൂളിൽനിന്ന് ഉള്ളവരാണ്. അവർ ജപ്പാനിൽ രാജ്യവേലയുടെ വർധനവു കണ്ടിരിക്കുന്നു. കൂടാതെ, ദാവീദ് രാജാവിന്റെ പിൻവരുന്ന മനോവികാരം പ്രകടമാക്കുകയും ചെയ്യുന്നു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടിട്ടില്ല.” (സങ്കീർത്തനം 37:25) ദൈവത്തിന്റെ സ്നേഹപുരസ്സരമായ കരുതലിനെപ്രതി ഈ മിഷനറിമാർ ഉറച്ച നിശ്ചയദാർഢ്യമുള്ളവരാണ്, റിട്ടയറാകാനല്ല മറിച്ച് യഹോവയെ തുടർന്നു സേവിക്കാൻ.