യഹോവ ആരാകുന്നു?
‘യഹോവ ആർ?’ ഈജിപ്ററിന്റെ ഭരണാധിപനായിരുന്ന അഹങ്കാരിയായ ഫറവോൻ 3,500 വർഷംമുമ്പ് ആ ചോദ്യം ഉന്നയിച്ചു. “ഞാൻ യഹോവയെ അറികയില്ല” എന്നുംകൂടി പറയാൻ പ്രത്യക്ഷത്തിൽ ധിക്കാരം അയാളെ പ്രേരിപ്പിച്ചു. യഹോവ ആരായിരുന്നു എന്ന് അന്നു ഫറവോന്റെ മുന്നിൽ നിന്നിരുന്ന രണ്ടു പുരുഷൻമാർക്ക് അറിയാമായിരുന്നു. അവർ ഇസ്രയേലിലെ ലേവിഗോത്രത്തിൽപ്പെട്ട ജഡിക സഹോദരൻമാരായ മോശയും അഹരോനുമായിരുന്നു. മരുഭൂമിയിൽ ഒരു ഉത്സവം കഴിക്കേണ്ടതിന് ഇസ്രയേല്യരെ വിട്ടയക്കുന്നതിന് ഈജിപ്ഷ്യൻ ഭരണാധിപനായ ഫറവോനോട് ആവശ്യപ്പെടാൻ അവരെ യഹോവ അയച്ചിരുന്നതാണ്.—പുറപ്പാടു 5:1, 2.
ഫറവോൻ തന്റെ ചോദ്യത്തിന് ഉത്തരം ആഗ്രഹിച്ചില്ല. അയാളുടെ അധികാരത്തിൻകീഴിൽ പുരോഹിതൻമാർ നൂറുകണക്കിനു വ്യാജ ദൈവങ്ങളുടെ ആരാധനയെ പ്രോത്സാഹിപ്പിച്ചു. എന്തിന്, ഫറവോനെത്തന്നെയും ഒരു ദൈവമായിട്ടാണു കണക്കാക്കിയിരുന്നത്! ഈജിപ്ഷ്യൻ കെട്ടുകഥയനുസരിച്ച് അയാൾ സൂര്യദേവനായ റായുടെ പുത്രനും പ്രാപ്പിടിയന്റെ തലയുള്ള ദൈവമായ ഹോറസിന്റെ അവതാരവും ആയിരുന്നു. “ശക്തനായ ദൈവം” “നിത്യൻ” മുതലായ സ്ഥാനപ്പേരുകളിലും ഫറവോനെ വിളിച്ചിരുന്നു. അതുകൊണ്ട്, “യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ?” എന്നു ഫറവോൻ പുച്ഛത്തോടെ ചോദിച്ചത് അതിശയമല്ല.
മോശയും അഹരോനും ആ ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. ഈജിപ്ഷ്യൻ അടിമത്തത്തിൽ അന്നു കഷ്ടപ്പാടുകൾ അനുഭവിച്ചുകൊണ്ടിരുന്ന ഇസ്രയേല്യർ ആരാധിച്ചിരുന്ന ദൈവമാണു യഹോവ എന്നു ഫറവോന് അറിയാമായിരുന്നു. എന്നാൽ ഫറവോനും മുഴു ഈജിപ്ററും യഹോവയാണു സത്യദൈവം എന്നു പെട്ടെന്നു മനസ്സിലാക്കുമായിരുന്നു. സമാനമായി ഇന്ന്, യഹോവ അവിടുത്തെ നാമവും ദൈവത്വവും ഭൂമിയിൽ എല്ലാവർക്കും വെളിപ്പെടുത്തും. (യെഹെസ്കേൽ 36:23) അതുകൊണ്ട് പുരാതന ഈജിപ്ററിൽ യഹോവ തന്റെ നാമത്തെ മഹിമപ്പെടുത്തിയത് എപ്രകാരമാണ് എന്നു പരിചിന്തിക്കുന്നതിനാൽ നമുക്കു പ്രയോജനമനുഭവിക്കാൻ കഴിയും.
ഈജിപ്ഷ്യൻ ദൈവങ്ങളെക്കാൾ ശ്രേഷ്ഠൻ
പിന്നീട് അനുഭവിക്കേണ്ടിവന്ന പരിണതഫലങ്ങൾ പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല ഫറവോൻ യഹോവ ആരായിരുന്നു എന്നു ധിക്കാരപൂർവം ചോദിച്ചത്. ഈജിപ്ററിന്റെമേൽ പത്തു ബാധ വരുത്തിക്കൊണ്ടു യഹോവതന്നെ പ്രത്യുത്തരം നൽകി. ആ പത്തു ബാധകൾ ആ ജനതക്കെതിരെ മാത്രമുള്ള പ്രഹരമായിരുന്നില്ല. അവ ഈജിപ്ററിലെ ദൈവങ്ങൾക്കെതിരായുള്ള പ്രഹരങ്ങളായിരുന്നു.
ആ ബാധകൾ ഈജിപ്ററിലെ ദൈവങ്ങളുടെമേലുള്ള യഹോവയുടെ ശ്രേഷ്ഠതയെ പ്രകടമാക്കി. (പുറപ്പാടു 12:12; സംഖ്യാപുസ്തകം 33:4) യഹോവ നൈൽ നദിയെയും ഈജിപ്ററിലെ മുഴു ജലാശയങ്ങളെയും രക്തമാക്കി മാററിയപ്പോൾ ഉണ്ടായ മുറവിളി ഒന്നു വിഭാവനം ചെയ്യൂ! ഈ അത്ഭുതംമൂലം, യഹോവയാണ് നൈൽ-ദേവനായിരുന്ന ഹാപിയെക്കാൾ ശ്രേഷ്ഠൻ എന്നു ഫറവോനും അയാളുടെ ജനവും മനസ്സിലാക്കി. നൈൽ നദിയിലുണ്ടായിരുന്ന മത്സ്യത്തിന്റെ നാശവും ഈജിപ്ഷ്യൻ മതത്തിന് ഒരു ആഘാതമായിരുന്നു കാരണം ചിലയിനം മത്സ്യങ്ങളും ആരാധിക്കപ്പെട്ടിരുന്നു.—പുറപ്പാടു 7:19-21.
അടുത്തതായി യഹോവ തവളയെക്കൊണ്ടുള്ള ഒരു ബാധ ഈജിപ്ററിൻമേൽ വരുത്തി. ഇത് ഈജിപ്ററിലെ തവള-ദേവനായ ഹെക്തിനെ അപമാനിച്ചു. (പുറപ്പാടു 8:5-14) പൊടിയെ പേൻ ആക്കിമാററിയ യഹോവയുടെ മൂന്നാമത്തെ ബാധ അത് ആവർത്തിക്കാൻ കഴിയാതെപോയ ജാലവിദ്യാ പരിശീലകരായ പുരോഹിതൻമാരെ പരിഭ്രമിപ്പിച്ചു. “ഇതു ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് അവർ വിളിച്ചു പറഞ്ഞു. (പുറപ്പാടു 8:16-19) ജാലവിദ്യയുടെ കണ്ടുപിടിത്തത്തിനു പ്രശസ്തിയാർജിച്ച ഈജിപ്ഷ്യൻ ദേവനായ തോത്തിന് ആ കപടശാലികളെ സഹായിക്കാൻ കഴിഞ്ഞില്ല.
യഹോവ ആരാണെന്നു ഫറവോൻ മനസ്സിലാക്കുകയായിരുന്നു. മോശ മുഖാന്തരം തന്റെ ഉദ്ദേശ്യങ്ങൾ പ്രസിദ്ധമാക്കാനും അനന്തരം ഈജിപ്ററുകാരുടെമേൽ അത്ഭുതകരമായ ബാധകൾ വരുത്തിക്കൊണ്ട് അതു നടപ്പിലാക്കാനും കഴിയുമായിരുന്ന ദൈവമായിരുന്നു യഹോവ. യഹോവക്കു തന്റെ ഹിതംപോലെ പ്രഹരങ്ങൾക്കു തുടക്കം കുറിക്കാനും അവസാനം വരുത്താനും കഴിയുമായിരുന്നു. എന്നിരുന്നാലും, ഈ അറിവു യഹോവക്കു കീഴ്പ്പെട്ടിരിക്കാൻ ഫറവോനെ പ്രേരിപ്പിച്ചില്ല. പകരം ഈജിപ്ററിന്റെ ഗർവിഷ്ഠനായ ഭരണാധിപൻ നിർബന്ധബുദ്ധിയോടെ യഹോവയെ എതിർക്കുന്നതിൽ തുടർന്നു.
നാലാമത്തെ ബാധയിൽ നായീച്ച ദേശത്തെ ശൂന്യമാക്കുകയും ഭവനങ്ങളിൽ അടിച്ചുകയറുകയും ഒരുപക്ഷേ വായുവിൽ കൂട്ടമായി ആഞ്ഞടിക്കുകയും ചെയ്തു. വായു തന്നെ ഒരു ആരാധനാ ലക്ഷ്യമായിരുന്നു, ഷൂ ദേവനും ആകാശരാജ്ഞിയായ ഐസിസ് ദേവതയും അതിന്റെ മൂർത്തിമത്ഭാവമായിരുന്നു. ഈ പ്രാണിക്കുള്ള എബ്രായപദത്തെ “മാട്ടീച്ച,” “നായീച്ച,” “വണ്ട്,” എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. (പുതിയ ലോക ഭാഷാന്തരം; സെപ്ററുവജിൻറ്; യംഗ്) ചാണക വണ്ടാണ് ഉൾപ്പെട്ടിരുന്നതെങ്കിൽ തങ്ങൾ പാവനമെന്നു കരുതിയിരുന്ന പ്രാണികളാലാണ് ഈജിപ്ററുകാർ ബാധക്കു വിധേയരായത്, മാത്രവുമല്ല ആളുകൾക്ക് അവയെ ചവിട്ടിഞെരിക്കാതെ നടക്കുവാൻ കഴിയുമായിരുന്നുമില്ല. എങ്ങനെയായാലും ഈ ബാധ യഹോവയെ സംബന്ധിച്ചു പുതുതായ ഒരു സംഗതി ഫറവോനെ പഠിപ്പിച്ചു. ഈജിപ്ററിന്റെ ദൈവങ്ങൾക്കു തങ്ങളുടെ ആരാധകരെ നായീച്ചയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും യഹോവക്കു തന്റെ ജനത്തെ സംരക്ഷിക്കാൻ കഴിഞ്ഞു. ഇതും ഇതിനുപിന്നാലെയുണ്ടായ എല്ലാ ബാധകളും ഈജിപ്ററുകാരെ ക്ലേശിപ്പിച്ചു, എന്നാൽ ഇസ്രയേല്യരെ ക്ലേശിപ്പിച്ചില്ല.—പുറപ്പാടു 8:20-24.
അഞ്ചാമത്തെ ബാധ ഈജിപ്ററിലെ കന്നുകാലിവർഗത്തിൻമേലുള്ള ഒരു മഹാമാരിയായിരുന്നു. ഈ പ്രഹരം ഹാതറിനും അപിസിനും പശുവിന്റെ ഉടലുള്ള ആകാശദേവതയായ നട്ടിനും മാനക്കേടുവരുത്തി. (പുറപ്പാടു 9:1-7) ആറാമത്തെ ബാധ രോഗശാന്തിനൽകാൻ കഴിവുണ്ടെന്നു തെററായി അംഗീകരിക്കപ്പെട്ട ദൈവങ്ങളായ തോത്തിനെയും ഐസിസിനെയും പ്ത്തായിയെയും താഴ്ത്തിക്കെട്ടിക്കൊണ്ടു മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പരുക്കൾ വരുത്തി.—പുറപ്പാടു 9:8-11.
ഏഴാമത്തെ ബാധ, പാളുന്ന തീയോടൊപ്പം ഉണ്ടായ അതികഠിനമായ കല്മഴയായിരുന്നു. ഈ ബാധ, മിന്നലിന്റെ അധികാരിയായി സങ്കല്പിച്ച ദേവനായ റെഷ്പൂവിനെയും മഴയുടെയും ഇടിയുടെയും മേൽനോട്ടം വഹിക്കുന്നതായി പറയപ്പെട്ട തോത്തിനെയും ലജ്ജിപ്പിച്ചു. (പുറപ്പാടു 9:22-26) എട്ടാമത്തെ പ്രഹരമായിരുന്ന വെട്ടുക്കിളിബാധ വിളവിന്റെ സങ്കല്പിത സംരക്ഷകനായിരുന്ന, സമൃദ്ധിയുടെ ദൈവമായ മിന്നിന്റെമേലുള്ള യഹോവയുടെ ശ്രേഷ്ഠതയെ കാണിച്ചു. ഈജിപ്ററിന്റെമേൽ മൂന്നുദിവസത്തേക്കു കൂരിരുട്ടു വരുത്തിയ ഒൻപതാമത്തെ പ്രഹരം സൂര്യദൈവമായ റായും ഹോറസും പോലെയുള്ള ഈജിപ്ഷ്യൻ ദൈവങ്ങളുടെമേൽ നിന്ദ വരുത്തി.—പുറപ്പാടു 10:21-23.
ശൂന്യമാക്കുന്ന ഒൻപതു ബാധകൾക്കുശേഷവും ഇസ്രയേല്യരെ വിട്ടയയ്ക്കുന്നതിനു ഫറവോൻ വിസമ്മതിച്ചു. ദൈവം പത്താമത്തെതും അവസാനത്തേതുമായ ബാധ—മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളുടെ മരണം—വരുത്തിയപ്പോൾ ഫറവോന്റെ കഠിന ഹൃദയം ഈജിപ്ററിനു വലിയ നഷ്ടം വരുത്തി. ഒരു ദൈവമായി വീക്ഷിച്ചിരുന്ന ഫറവോന്റെ ആദ്യജാതൻ പോലും നശിച്ചു. അങ്ങനെ യഹോവ ‘മിസ്രയീമിലെ സകലദേവൻമാരിലും . . . ന്യായവിധി നടത്തി.’—പുറപ്പാടു 12:12, 29.
ഇപ്പോൾ ഫറവോൻ മോശയെയും അഹരോനെയും വിളിപ്പിച്ചശേഷം പറഞ്ഞു: “നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേററു എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ. നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ.”—പുറപ്പാടു 12:31, 32.
തന്റെ ജനത്തിന്റെ സംരക്ഷകൻ
ഇസ്രയേല്യർ പുറപ്പെട്ടുപോയി, എന്നാൽ, അവർ മരുഭൂമിയിൽ ലക്ഷ്യമില്ലാതെ ഉഴലുകയാണെന്നു പെട്ടെന്നു ഫറവോനു തോന്നി. അയാളും അയാളുടെ സേവകരും ഇപ്പോൾ ചോദിച്ചു: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു”? (പുറപ്പാടു 14:3-5) ഈ അടിമ ജനതയുടെ നഷ്ടം ഈജിപ്ററിന് ശക്തമായ ഒരു സാമ്പത്തിക ആഘാതമാകുമായിരുന്നു.
ഫറവോൻ തന്റെ സൈന്യങ്ങളെ കൂട്ടി പീഹഹീരോത്തിൽ ഇസ്രയേല്യരെ നേരിട്ടു. (പുറപ്പാടു 14:6-9) ഈജിപ്ററുകാർക്കു സൈനികമായി സാഹചര്യം നല്ലതാണെന്നു തോന്നി, കാരണം ഇസ്രയേല്യർ കടലിനും പർവതങ്ങൾക്കും ഇടയിൽ കുടുങ്ങി. എന്നാൽ ഇസ്രയേല്യർക്കും ഈജിപ്ററുകാർക്കും ഇടയിൽ ഒരു മേഘം നിർത്തിക്കൊണ്ട് ഇസ്രയേല്യരെ സംരക്ഷിക്കുന്നതിനു യഹോവ കർമനിരതനായി. ഈജിപ്ററുകാരുടെ വശത്ത് “മേഘവും അന്ധകാരവും ആയിരുന്നു”, അങ്ങനെ അത് ഒരു ആക്രമണത്തെ തടഞ്ഞു. മറുവശത്ത് ഇസ്രയേല്യർക്കു “രാത്രിയെ പ്രകാശമാക്കിക്കൊടുത്തു”കൊണ്ട് മേഘം ശോഭായമാനമായി.—പുറപ്പാടു 14:10-20.
ഈജിപ്ററുകാർ കൊള്ളയടിക്കുന്നതിനും നശിപ്പിക്കുന്നതിനും തുനിഞ്ഞു. എന്നാൽ മേഘം അവരെ തടഞ്ഞു. (പുറപ്പാടു 15:9) മേഘം ഉയർന്നപ്പോൾ എന്തൊരത്ഭുതം! ചെങ്കടലിലെ വെള്ളം വിഭാഗിക്കപ്പെട്ടിരുന്നു, ഇസ്രയേല്യർ ഉണങ്ങിയ നിലത്തുകൂടെ മറുകര കടക്കുകയായിരുന്നു! ഫറവോനും അയാളുടെ സൈന്യവും തങ്ങളുടെ മുൻ അടിമകളെ പിടിച്ചടക്കുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ദൃഢനിശ്ചയത്തോടെ അലറിവിളിച്ചുകൊണ്ടു കടൽത്തട്ടിലേക്കു പാഞ്ഞു. എന്നാൽ ഈജിപ്ററിന്റെ ഗർവിഷ്ഠനായ ഭരണാധികാരി എബ്രായരുടെ ദൈവത്തെ കണക്കിലെടുത്തില്ല. യഹോവ ഈജിപ്ററുകാരുടെ രഥചക്രങ്ങളെ തെററിച്ചുകൊണ്ടു അവരെ താറുമാറാക്കിത്തുടങ്ങി.—പുറപ്പാടു 14:21-25എ.
“നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കുവേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു” എന്ന് ഈജിപ്ററിന്റെ വീര പുരുഷൻമാർ വിളിച്ചുപറഞ്ഞു. ഫറവോനും അയാളുടെ ആളുകൾക്കും വളരെ താമസിച്ചാണ് ഈ ബോധോദയമുണ്ടായത്. മറുകരയിൽ സുരക്ഷിതനായ മോശ തന്റെ കൈകൾ കടലിലേക്കു നീട്ടി, വെള്ളം തിരിച്ചുവന്നു ഫറവോനെയും അയാളുടെ സൈന്യത്തെയും കൊന്നുകളഞ്ഞു.—പുറപ്പാടു 14:25ബി-28.
അനുഭവം പഠിപ്പിച്ച പാഠങ്ങൾ
അപ്പോൾ, യഹോവ ആരാണ്? അഹങ്കാരിയായ ഫറവോന് ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടി. ഈജിപ്ററിലെ സംഭവങ്ങൾ, ജനതകളുടെ “മിത്ഥ്യാമൂർത്തികളാ”യ ദേവൻമാരിൽനിന്നു തീർത്തും വ്യത്യസ്തനായി യഹോവ മാത്രമാണ് ഏക സത്യദൈവമെന്നു പ്രകടമാക്കി. (സങ്കീർത്തനം 96:4, 5) തന്റെ വിസ്മയാവഹമായ ശക്തിയാൽ യഹോവ “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” അവിടുന്ന് വലിയ ഉദ്ധാരകനാണ്, തന്റെ ‘ജനമായ യിസ്രയേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീം ദേശത്തുനിന്നു കൊണ്ടു’വന്നവൻ തന്നെ. (യിരെമ്യാവു 32:17-21) യഹോവക്കു തന്റെ ജനത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് ഇത് എത്ര നന്നായി തെളിയിച്ചു!
ഫറവോൻ ആ പാഠങ്ങൾ കഠിനമായ അനുഭവത്തിൽക്കൂടി പഠിച്ചു. വാസ്തവത്തിൽ അവസാനത്തെ പാഠം അയാളുടെ ജീവൻ നഷ്ടമാക്കി. (സങ്കീർത്തനം 136:1, 15) “യഹോവ ആരാകുന്നു?” എന്ന ചോദ്യം ചോദിച്ചപ്പോൾ താഴ്മ പ്രകടിപ്പിച്ചിരുന്നെങ്കിൽ അയാൾ അധികം ജ്ഞാനി ആയിരിക്കുമായിരുന്നു. അങ്ങനെ ആ ഭരണാധിപനു ലഭിക്കുന്ന ഉത്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, താഴ്മയുള്ള അനേകമാളുകൾ ഇന്ന് യഹോവ ആരാണ് എന്നു പഠിക്കുകയാണ്. യഹോവയുടെ വ്യക്തിത്വത്തിന്റെ ചില വശങ്ങൾ ഏവയാണ്? അവിടുന്നു നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്? അടുത്ത ലേഖനം യഹോവയെന്നു നാമമുള്ള ഏകനെ സംബന്ധിച്ചുള്ള നിങ്ങളുടെ വിലമതിപ്പിനെ വർധിപ്പിക്കട്ടെ.—സങ്കീർത്തനം 83:18.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.