ബൈബിൾ വിശേഷാശയങ്ങൾ സങ്കീർത്തനങ്ങൾ 42-72
യഹോവക്കായി കാത്തിരിക്കുക
യഹോവയുടെ ദാസൻമാർക്ക് വിശ്വാസത്തിന്റെ പരിശോധനകളെ സഹിഷ്ണുതയോടെ അഭിമുഖീകരിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ ദൈവം അവരുടെ സങ്കേതവും വിമോചകനും ആണ്. സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിൽ ഇത് എത്ര നന്നായി കാണിച്ചിരിക്കുന്നു! ഉവ്വ്, യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുന്നതിന് നാം പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുന്നെങ്കിൽ നമുക്ക് സഹിക്കാൻ കഴിയുമെന്ന് സങ്കീർത്തനങ്ങൾ 42 മുതൽ 72 വരെ തെളിയിക്കുന്നു.
“ദൈവത്തിനായി കാത്തിരിക്കുക”
ദയവായി സങ്കീർത്തനങ്ങൾ 42-45 വായിക്കുക. നാടുകടത്തപ്പെട്ട ഒരു ലേവ്യൻ തനിക്കു യഹോവയുടെ വിശുദ്ധമന്ദിരത്തിൽ പോകാൻ കഴിയാത്തതിൽ ദുഃഖിതനാണ്, എന്നാൽ അവന്റെ വിമോചകനായി പ്രവർത്തിക്കുന്നതിന് “ദൈവത്തിനുവേണ്ടി കാത്തിരിക്കുന്നതിൽ” അവൻ സന്തുഷ്ടനാണ്. (സങ്കീർത്തനങ്ങൾ 42, 43) പിന്നീട് അപകടത്തിലാക്കപ്പെട്ട ഒരു രാഷ്ടത്തിനുവേണ്ടിയുള്ള, ഒരു പക്ഷേ യെഹിസ്കിയാ രാജാവിന്റെ കാലത്തെ യഹൂദയുടെമേലുള്ള സിറിയൻ ആക്രമണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്, നടത്തുന്ന അപേക്ഷ ആനയിക്കുന്നു. (സങ്കീർത്തനം 44) അടുത്തതായി, ‘സത്യത്തിനും താഴ്മക്കും നീതിക്കും വേണ്ടി സവാരി ചെയ്യേണ്ടിയിരുന്ന’ മശിഹായായ യേശുക്രിസ്തുവിലേക്കു ചൂണ്ടിക്കൊണ്ടുള്ള ഒരു രാജകീയ ഗീതം.—സങ്കീർത്തനം 45.
◆ 42:1—സങ്കീർത്തനക്കാരൻ ‘വെള്ളത്തിനായി കാംക്ഷിക്കുന്ന ഒരു മാൻപേട’യെപ്പോലെയായിരുന്നതെങ്ങനെ?
ഏതോ കാരണത്താൽ ഈ ലേവ്യൻ നാടുകടത്തപ്പെട്ടവനായിരുന്നു. അതുകൊണ്ട് യഹോവയുടെ മന്ദിരത്തിലെ അവന്റെ ആരാധന വളരെയധികം മുടങ്ങി, വേട്ടക്കാരനാൽ ഓടിക്കപ്പെട്ട് ദാഹിച്ചു വലഞ്ഞ ഒരു മാൻപേട അഥവാ പെൺമാൻ വരണ്ട, വെള്ളമില്ലാത്ത ദേശത്തു വെള്ളത്തിനായി കാംക്ഷിക്കുന്നതുപോലെ അവനു അനുഭവപ്പെട്ടു. അവൻ യഹോവക്കുവേണ്ടിയും ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ ആരാധിക്കുന്ന പദവിക്കുവേണ്ടിയും ‘ദാഹിച്ചു’, അഥവാ ഉൽക്കടമായി ആശിച്ചു.—വാക്യം 2.
◆ 45:1—സങ്കീർത്തനക്കാരന്റെ ഹൃദയത്തെ ഉണർത്തിയത് ഏതു “സൽകാര്യ”മാണ്?
ഈ സങ്കീർത്തനം ഭാഗികമായി യേശുക്രിസ്തുവിനു ബാധകമായിരുന്നു. (സങ്കീർത്തനം 45:6, 7; എബ്രായർ 1:8, 9) അതുകൊണ്ട് ഈ സങ്കീർത്തനക്കാരന്റെ ഹൃദയം ഒരു ഭാവി സംഭവത്താൽ—1914-ൽ മശിഹൈക രാജ്യത്തിന്റെ സ്ഥാപനം—ഉണർത്തപ്പെട്ടു. യഹോവയുടെ സാക്ഷികളും ഈ “സൽകാര്യം” പ്രഘോഷിക്കാൻ പ്രേതിതരാണ്.
നമുക്കുവേണ്ടിയുള്ള പാഠം: നാടുകടത്തപ്പെട്ടിരുന്ന സങ്കീർത്തനക്കാരന്റെ അനുഭവം നാം ഇപ്പോൾ യഹോവയുടെ ജനത്തോടൊരുമിച്ച് ആസ്വദിക്കുന്ന സഹവാസത്തോട് ആഴമായി ബഹുമാനം കാണിക്കാൻ നമ്മെ പ്രേരിപ്പിക്കണം. പീഡനം നിമിത്തമുള്ള നിയന്ത്രണം നാം അവരോടൊന്നിച്ചായിരിക്കുന്നതിനെ താല്ക്കാലികമായി തടയുന്നെങ്കിൽ വിശുദ്ധസേവനത്തിലെ കഴിഞ്ഞകാല സന്തോഷങ്ങളെ നമുക്കു ധ്യാനിക്കുന്നതിനും ദൈവം തന്റെ ആരാധകരോടൊപ്പമുള്ള പ്രവർത്തനോൻമുഖമായ സഹവാസത്തിൽ പുനഃസ്ഥിതീകരിക്കുന്നതിന് ദൈവത്തിനായി കാത്തിരിക്കുമ്പോൾ” സഹിഷ്ണുതക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും കഴിയും.—സങ്കീർത്തനം 42:4, 5, 11; 43:3-5.
നമ്മുടെ കരുണാപൂർവ്വകമായ സങ്കേതം
സങ്കീർത്തനങ്ങൾ 46-51 വായിക്കുക. നമ്മുടെ സങ്കേതമായ യഹോവ യുദ്ധങ്ങൾ നിർത്തൽ ചെയ്യാൻ ഇടയാക്കും. (സങ്കീർത്തനം 46) അവൻ “മുഴുഭൂമിയുടെയും രാജാവാകുന്നു,” ഈ അദൃശ്യ സംരക്ഷകൻ എന്നേക്കും നമ്മുടെ ദൈവവുമാകുന്നു. (സങ്കീർത്തനങ്ങൾ 47, 48) മർദ്ദിതർ യഹോവക്കായി കാത്തിരിക്കണം, എന്നാൽ ‘തങ്ങളുടെ യാഗമായി നന്ദി അർപ്പിക്കുന്നു’ എല്ലാവരും “ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും.” (സങ്കീർത്തനങ്ങൾ 49, 50) നാം തെററു ചെയ്യുന്നെങ്കിലും, ബെത്-ശേബയുമായി പാപം ചെയ്തശേഷം ദാവീദിനുണ്ടായിരുന്നതുപോലെ അനുതാപമുണ്ടെങ്കിൽ ദൈവം നമ്മെ രക്തപാതകകുററത്തിൽ നിന്ന് വിടുവിക്കും, എന്തുകൊണ്ടെന്നാൽ ‘നുറുങ്ങിയതും തകർന്നതുമായ ഒരു ഹൃദയത്തെ ദൈവം തിരസ്കരിക്കയില്ല.’—സങ്കീർത്തനം 51.
◆ 46:2—“ഭൂമിക്കു മാററം വരുന്ന”തെങ്ങനെ?
ഭൂമിയിലെ ഒരു പ്രകൃതിക്ഷോഭം നിമിത്തം പർവ്വതങ്ങൾ സുമുദ്രത്തിലേക്ക് അപ്രത്യക്ഷപ്പെട്ടാൽ പോലും ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് ഭയത്തിനു കാരണമില്ല. എന്തുതന്നെ സംഭവിക്കുന്നെങ്കിലും തങ്ങളുടെ സങ്കേതമെന്ന നിലയിൽ അവർക്ക് യഹോവയിൽ ഇളകാത്ത വിശ്വാസമുണ്ടായിരിക്കാൻ കഴിയും.
◆ 51:5—ദാവീദ് ഏതു പാപത്തെ പരാമർശിക്കയായിരുന്നു?
വിവാഹബന്ധങ്ങൾ, ഗർഭധാരണം, ജനനം എന്നിവ പാപമാണെന്ന് അവൻ അർത്ഥമാക്കിയില്ല; തന്റെ അമ്മയുടെ ഏതെങ്കിലും പ്രത്യേക പാപത്തെയും അവൻ പരാമർശിക്കയല്ലായിരുന്നു. പകരം, ആദാമിന്റെ ഒരു പിൻഗാമി എന്ന നിലയിൽ അവന്റെ തന്നെ പാപ പ്രകൃതത്തെ സമ്മതിക്കയായിരുന്നു. (ഇയ്യോബ് 14:4; റോമർ 5:12) രാജ്യ ഉടമ്പടി നിമിത്തം മാത്രമല്ല എന്നാൽ ദാവീദ് പാപ പ്രേരണകൾ അവകാശപ്പെടുത്തിയിരുന്നതിനാലും അനുതാപമുള്ളവനായിരുന്നതിനാലുംകൂടിയാണ് യഹോവ അവനോട് കരുണ കാണിച്ചത്.—2 ശമുവേൽ 7:12-16.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനം 46, യെരൂശലേം അസീറിയാക്കാരാൽ ഭീഷണിപ്പെടുത്തപ്പെട്ട സമയത്തോട് അനുയോജ്യമാണ്. ‘ദൈവം ഒരു സങ്കേതം, കഷ്ടകാലത്ത് തയ്യാറായി കാണപ്പെടുന്ന ഒരു സഹായം ആണ്’ എന്നറിഞ്ഞുകൊണ്ട് യെഹെസ്കിയാ രാജാവ് യഹോവയോട് പ്രാർത്ഥിക്കയും നഗരം അത്ഭുതകരമായി വിടുവിക്കപ്പെടുകയും ചെയ്തു. (2 രാജാക്കൻമാർ, അദ്ധ്യായം 19) കഷ്ടതയിലായിരിക്കുമ്പോൾ നാമും ദൈവത്തെ നമ്മുടെ സങ്കേതമാക്കണം. എങ്ങനെ? അവനിൽ ആശ്രയിച്ചുകൊണ്ടും അവന്റെ വചനം അനുസരിച്ചുകൊണ്ടും അവന്റെ സ്ഥാപനത്തോടു പററി നിന്നുകൊണ്ടും.
വിടുതൽ സുനിശ്ചിതമാക്കപ്പെട്ടിരിക്കുന്നു
സങ്കീർത്തനങ്ങൾ 52-57 വായിക്കുക. ദൈവം ദുഷ്ടനെ ‘ജീവനുള്ളവരടെ ദേശത്തു നിന്ന്’ പറിച്ചുകളകയും തന്റെ ജനത്തോട് എതിർക്കുന്ന ഏവന്റെയും “അസ്ഥികൾ ചിതറിക്കയും” ചെയ്യും. (സങ്കീർത്തനങ്ങൾ 52, 53) ശൗലിനാൽ വേട്ടയാടപ്പെട്ടപ്പോൾ ദാവീദ് ദിവ്യ വിടുതൽ സംബന്ധിച്ച് ഉറപ്പുള്ളവനായിരുന്നു, വഞ്ചനയുടെ ഒരു ഇര എന്ന നിലയിൽ അവൻ തന്റെ ഭാരം യഹോവയിൽ ഇടുകയും ചെയ്തു. (സങ്കീർത്തനങ്ങൾ 54, 55) സങ്കീർത്തനക്കാരൻ പ്രാതികൂല്യങ്ങൾ അവസാനിപ്പിക്കുന്നതിന് ദൈവത്തിനായി കാത്തിരിക്കാൻ സന്തോഷമുള്ളവനായിരുന്നു.—സങ്കീർത്തനങ്ങൾ 56, 57.
◆ 52:8—നീതിമാൻ ഒരു ഒലിവുവൃക്ഷം പോലെ ആയിരിക്കുന്നതെങ്ങനെ?
ഒരു ഒലിവു വൃക്ഷത്തിനു ഫല സമൃദ്ധിയെയും സൗന്ദര്യത്തെയും അന്തസ്സിനെയും പ്രതീകവൽക്കരിക്കാൻ കഴിയും. (യിരെമ്യാവ് 11:16; ഹൊശെയാ 14:6) ഈ സങ്കീർത്തനത്തിൽ ഒരു മോശമായ അന്ത്യത്തിലെത്തുന്ന ദുഷ്ട പദ്ധതിക്കാരനെ, സംരക്ഷിക്കപ്പെടുകയും അതിനിബിഡമായ ഒരു ഒലിവു മരം പോലെ അഭിവൃദ്ധിപ്രാപിക്കയും ചെയ്യുന്ന നീതിമാനോടു വിപരീത താരതമ്യം ചെയ്യുന്നു.
◆ 54:1—“നിന്റെ നാമത്താൽ എന്നെ രക്ഷിക്കണമേ” എന്നു ദാവീദു പറഞ്ഞതെന്തുകൊണ്ട്?
ദിവ്യനാമത്തിന് എന്തെങ്കിലും നിഗൂഢ ശക്തികളില്ല, എന്നാൽ ദൈവത്തെ തന്നെ പ്രതിനിധീകരിക്കാൻ കഴിയും. അതുകൊണ്ട് ഈ അപേക്ഷയാൽ ദാവീദ്, യഹോവ തന്റെ ജനത്തെ രക്ഷിക്കാൻ പ്രാപ്തനാണെന്നു സമ്മതിച്ചു പറഞ്ഞു. (പുറപ്പാട് 6:1-8) സീഫ്യർ ദാവീദിനെക്കുറിച്ചുള്ള വിവരങ്ങൾ ശൗൽ രാജാവിനെ അറിയിച്ചെങ്കിലും യിസ്രായേലിൻമേലുള്ള ഫെലിസ്ത്യരുടെ ഒരു ആക്രമണം നിമിത്തം ശൗലിനു ദാവീദിനെ വേട്ടയാടുന്നത് ഉപേക്ഷിക്കേണ്ടി വന്നു. (1 ശമുവേൽ 23:13-29; സങ്കീർത്തനം 54, മേലെഴുത്ത്) അപ്രകാരം യഹോവ ദാവീദിനെ രക്ഷിക്കതന്നെ ചെയ്തു.
നമുക്കുവേണ്ടിയുള്ള പാഠം: ദാവീദിന്റെ ശത്രുക്കൾ അവന്റെ മുമ്പിൽ ഒരു കുഴികുഴിച്ചിരുന്നു. (സങ്കീർത്തനം 57:6) ഒരു മനുഷ്യനെ കെണിയിൽ കുടുക്കാൻ വേണ്ടിയുള്ള അത്തരം ഒരു കുഴി യഹോവയുടെ ദാസൻമാരെ അഭിമുഖീകരിക്കുന്ന ആപൽക്കരമായ സാഹചര്യങ്ങളെ അഥവാ രഹസ്യ പദ്ധതികളെ കുറിക്കുന്നു. എന്നാൽ ദൈവ ജനത്തിന്റെ എതിരാളികൾക്ക് തങ്ങളുടെ തന്നെ ദുഷ്ട പദ്ധതികളാൽ കെണിയിലാക്കപ്പെടാൻ കഴിയും. അതുകൊണ്ട് നാം യഹോവയിൽ ആശ്രയിക്കുന്നതിനാലും ജാഗ്രത പാലിക്കുന്നതിനാലും നമ്മുടെ വിടുതൽ ഉറപ്പാക്കപ്പെടുന്നു.—സദൃശവാക്യങ്ങൾ 11:21; 26:27.
“നിശബ്ദമായി കാത്തിരിക്കുന്നു”
സങ്കീർത്തനങ്ങൾ 58-64 വായിക്കുക. അനീതിക്കെതിരായുള്ള ഉൽക്കണ്ഠയാൽ ദുഷ്ടൻമാർക്കെതിരെ ദിവ്യ ന്യായത്തീർപ്പിനുവേണ്ടി ദാവീദു പ്രാർത്ഥിച്ചു. (സങ്കീർത്തനങ്ങൾ 58, 59) തോല്വിയാൽ ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ അവൻ സംരക്ഷണത്തിനുവേണ്ടി യാചിക്കയും ദൈവം സുനിശ്ചിതമായി പ്രതിയോഗികളെ അമർത്തുകയും ചെയ്തിരുന്നു. (സങ്കീർത്തനം 60) യഹോവ ദാവീദിനു നേരത്തെ തന്നെ ഒരു സങ്കേതമായിരുന്നു. അതുകൊണ്ട് അവൻ രക്ഷക്കുവേണ്ടി നിശബ്ദനായി കാത്തിരുന്നു. (സങ്കീർത്തനങ്ങൾ 61, 62) ഒരുപക്ഷേ അബ്ശാലോം മത്സരിച്ചപ്പോൾ ഊഷര ഭൂമിയലേക്ക് പോകാൻ നിർബന്ധിതനായിതീർന്ന ദാവീദ് ‘ദൈവത്തിന്റെ ചിറകുകളുടെ നിഴലിൽ’ സന്തോഷം കണ്ടെത്തി. (സങ്കീർത്തനം 63) സങ്കീർത്തനക്കാരൻ “ദ്രോഹം പ്രവർത്തിക്കുന്നവരിൽ”നിന്നു സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കയും നീതിമാൻ യഹോവയിൽ സങ്കേതം കണ്ടെത്തുമെന്ന് ഉറപ്പുള്ളവനായിരിക്കയും ചെയ്തു.—സങ്കീർത്തനം 64.
◆ 58:3-5—ദുഷ്ടൻ ഒരു സർപ്പത്തെപ്പോലെയായിരിക്കുന്നതെങ്ങനെയാണ്?
സർപ്പത്തിന്റെ വിഷം മരണകരമായിരിക്കാവന്നതുപോലെതന്നെ ദുഷ്ടന്റെ അസത്യം, ഏഷണി എന്നിവക്ക് ഒരു ഇരയുടെ സൽപേരിനെ നശിപ്പിക്കാൻ കഴിയും. (സങ്കീർത്തനം 140:3; റോമർ 3:13; യാക്കോബ് 3:8) കൂടാതെ ദുഷ്ടൻമാർ “ചെവി അടക്കുന്ന മൂർഖൻ പാമ്പിനെപ്പോലെ ബധിരർ” ആണ്, എന്തുകൊണ്ടെന്നാൽ അവർ നിർദ്ദേശങ്ങൾ കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനു വിസമ്മതിക്കുന്നു.
◆ 63:3—ദൈവത്തിന്റെ സ്നേഹദയ “ജീവനെക്കാൾ മെച്ച”മായിരിക്കുന്നതെങ്ങനെ?
ദൈവത്തിൽ നിന്ന് അന്യപ്പെട്ട ജീവിതം യഥാർത്ഥ ഉദ്ദേശ്യമില്ലാത്തതാണ്. എന്നാൽ ദാവീദിന്റെ നേരെ പ്രകടമാക്കിയ യഹോവയുടെ വിശ്വസ്ത സ്നേഹം അവന്റെ ജീവിതത്തിന് യഥാർത്ഥ അർത്ഥം നൽകി. ദൈവത്തോടുള്ള അടുപ്പം അവന്റെ അംഗീകൃത ദാസൻമാരുടെ ജീവിതം എപ്പോഴും അർത്ഥപൂർണ്ണമാക്കുകയും അവർക്ക് ദിവ്യസഹായവും മാർഗ്ഗനിർദ്ദേശവും ഉറപ്പാക്കപ്പെടുകയും ഒരു നിത്യ സന്തുഷ്ടജീവിതത്തിനുവേണ്ടി നോക്കിപാർക്കുന്നതിന് അവരെ സാധ്യമാക്കിത്തീർക്കയും ചെയ്യുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: ദാവീദ് തനിക്കുവേണ്ടി ദൈവം പ്രവർത്തിക്കുന്നതിന് “നിശബ്ദനായി കാത്തിരിക്കാൻ” സന്തോഷമുള്ളവനായിരുന്നു. (സങ്കീർത്തനം 62:1-7) യഹോവയുടെ ഇഷ്ടത്തിനു കീഴ്പ്പെട്ടതിനാൽ അവന് സുരക്ഷിതത്വം അനുഭവപ്പെടുകയും ദൈവത്തിൽ പൂർണ്ണമായ വിശ്വാസം ഉണ്ടായിരിക്കയും ചെയ്തു. നമുക്ക് യഹോവയിൽ അത്തരം ആശ്രയത്വം ഉണ്ടെങ്കിൽ, നാം ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും ദിവ്യ വിമോചനത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ, “ദൈവസമാധാനം” നമ്മുടെ ഹൃദയങ്ങളെയും മാനസികശക്തിയെയും കാക്കും.—ഫിലിപ്യർ 4:6, 7; സങ്കീർത്തനം 33:20.
നമ്മുടെ വിമോചകനെ സ്തുതിക്കുക
സങ്കീർത്തനങ്ങൾ 65-72 വായിക്കുക. യഹോവ സമൃദ്ധമായ ധാന്യങ്ങളുടെയും ധാരാളമായ മഴയുടെയും നിബിഡമായ മേച്ചൽ സ്ഥലങ്ങളുടെയും നിറഞ്ഞ ആട്ടിൻ പററങ്ങളുടെയും ഉറവിടമെന്ന നിലയിൽ സ്തുതിക്കപ്പെടുന്നു. (സങ്കീർത്തനം 65) “അവന്റെ നാമ മഹത്വത്തിനു വേണ്ടി” മധുരസംഗീതം ആലപിക്കണം. (സങ്കീർത്തനം 66) അവനെ പുകഴ്ത്തുകയും “രക്ഷാ പ്രവർത്തനങ്ങളുടെ ദൈവം” എന്ന നിലയിൽ അവനെ സ്തുതിക്കയും ചെയ്യണം. (സങ്കീർത്തനങ്ങൾ 67, 68) മശിഹായുടെ കഷ്ടതകൾ മുൻകൂട്ടി പറയുകയും, സങ്കീർത്തനക്കാരൻ സഹായത്തിനായി കാത്തിരിക്കുന്നവനും “വിടുതൽ പ്രദാനം ചെയ്യുന്നവനും” എന്ന നിലയിൽ യഹോവയെ അതിയായി സ്തുതിക്കയും ചെയ്യുന്നു. (സങ്കീർത്തനങ്ങൾ 69-71) അത്തരം ആശ്രയം പ്രതിഫലദായകമായിരിക്കും, എന്തുകൊണ്ടെന്നാൽ മശിഹായുടെ അനുഗ്രഹീത ഭരണ സമയത്ത് ഭൂവ്യാപകമായ അഭിവൃദ്ധിയും ഞെരുക്കത്തിൽ നിന്നുള്ള വിടുതലും ഉറപ്പായി വാഗ്ദാനം ചെയ്തിരിക്കുന്നു.—സങ്കീർത്തനം 72.
◆ 68:11—സ്ത്രികളുടെ “വലിയ സൈന്യത്തിൽ” ആരുൾപ്പെടുന്നു?
ഒരു ശത്രുവിനെ പരാജയപ്പെടുത്തുന്നതിന് യഹോവ യിസ്രായേല്യ പോരാളികളെ ഉപയോഗിച്ചശേഷം യിസ്രായേല്യസ്ത്രികൾ സംഗീതത്തോടും ഗീതത്തോടും നൃത്തത്തോടും കൂടി വിജയത്തിന്റെ സുവാർത്ത ഘോഷിച്ചു. (1 ശമുവേൽ 18:6, 7; പുറപ്പാട് 15:20, 21 താരതമ്യപ്പെടുത്തുക.) ദൈവത്തിന്റെ “അരുളപ്പാടി”നു അഥവാ കല്പനക്കു അനുസരണമായി യിസ്രായേല്യ പുരുഷൻമാർ വാഗ്ദത്ത നാട്ടിലെ ശത്രു രാഷ്ട്രങ്ങളോട് യുദ്ധം ചെയ്യുകയും അവരെ തോല്പിക്കയും ചെയ്തു. ഇത് യിസ്രായേല്യ സ്ത്രീകൾക്ക് വിജയാഘോഷങ്ങളിൽ പ്രഖ്യാപിക്കുന്നതിനുള്ള സുവാർത്ത നൽകി. ഇന്ന്, സ്ത്രീ ശുശ്രൂഷർ രാജ്യപ്രഘോഷകർ എന്ന നിലയിൽ രാഷ്ട്രങ്ങളെ പെട്ടെന്നുതന്നെ മശിഹൈക രാജാവായ യേശുക്രിസ്തു കീഴ്പെടുത്തുമെന്ന് അറിയിപ്പു കൊടുക്കുന്നതുൾപ്പെട യഹോവയുടെ “അരുളപ്പാടി”നോട് ബന്ധപ്പെട്ട സുവാർത്ത സംസാരിക്കുന്നതിൽ ഒരു ഗഹനീയമായ പങ്കു വഹിക്കുന്നു.
◆ 69:23—ദൈവം ശത്രുകളുടെ അര ആടാനിടയാക്കണമേ എന്ന് അപേക്ഷിച്ചതെന്തുകൊണ്ട്?
അരയിലെ ശക്തമായ മസ്സിലുകൾ ദൃഢമായിരിക്കുമ്പോൾ അവക്ക് അധികം ശക്തി പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ, ഒരു പക്ഷേ ഭയത്താൽ അര ഇളക്കുകയോ ആടുകയോ ചെയ്യുമ്പോൾ ശക്തി നഷ്ടത്തിൽ കലാശിക്കുന്നു. വിടുതലിനുള്ള ഈ അപേക്ഷയാൽ ദാവിദ് തന്റെ ശത്രുക്കളുടെ തെററായി പ്രയോഗിക്കുന്ന ശക്തിയെ നശിപ്പിക്കാൻ യാചിക്കുന്നു.
◆ 72:16—ഈ സമൃദ്ധമായ വിളവ് എന്തിനെ ചിത്രീകരിക്കുന്നു?
‘ലബാനോനിലെപ്പോലെയുള്ള ഫലം’ എന്നത് ലബാനോന്റെ തഴച്ച, ഉയർന്ന തോട്ടങ്ങൾ പോലെ അത്ര വളരെ ഇടതൂർന്നും ഉയർന്നും വളരുന്ന ധാന്യത്തെ സൂചിപ്പിച്ചേക്കാം. ഒരു പക്ഷേ പർവ്വതങ്ങളുടെ മുകളിൽ തട്ടുകളായി തിരിച്ച ഭൂവിഭാഗത്തിൽവരെ തഴച്ചു വളരുന്ന ധാന്യകതിരുകളെ ലബാനോനിലെ കൂട്ടംകൂടി നിൽക്കുന്ന ഗോപുരസമാനമായ ദേവദാരു വൃക്ഷങ്ങളോട് താരതമ്യപ്പെടുത്താൻ കഴിഞ്ഞിരുന്നു. ഇതു മശിഹൈക ഭരണകാലത്തെ അസാധാരണമായ ധാന്യസമൃദ്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. ‘നഗരത്തിൽ നിന്നുള്ളവർ സസ്യംപോലെ തഴയ്ക്കും’ എന്നതിനാൽ യേശുവിന്റെ ഭൗമിക പ്രജകൾ നിശ്ചയമായും അനവധിയായിരിക്കും എന്നു സൂചിപ്പിക്കുന്നു.
നമുക്കുവേണ്ടിയുള്ള പാഠം: സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രാർത്ഥിച്ചു: “നീ എന്നെ അനേകം കഷ്ടങ്ങളും അനർത്ഥങ്ങളും കാണാൻ ഇടയാക്കിയതിനാൽ, നീ [യഹോവ] എന്നെ പുനരുജ്ജീവിപ്പിക്കണമേ.” (സങ്കീർത്തനം 71:20) ദൈവം അത്തരം പ്രയാസങ്ങൾ വരുത്തുന്നില്ലെങ്കിലും, നാം പരീക്ഷിക്കപ്പെടുന്നതിനും തന്റെ നിന്ദകനായ പിശാചിന് ഒരു ഉത്തരം കൊടുക്കുന്നതിനും അവൻ അനുവദിക്കുന്നു. (യാക്കോബ് 1:13; സദൃശവാക്യങ്ങൾ 27:11) നമുക്കു സഹിക്കാൻ കഴിയുന്നതിൽ ഉപരിപരിശോധന വരുന്നത്താൻ യഹോവ അനുവദിക്കയില്ല. നമ്മുടെ പരിശോധനകളിൽ കൂടി ഉറച്ച വിശ്വാസത്തോടെ പുറത്തു വരുന്നതിന് നമ്മെ സഹായിക്കാനും അവനു കഴിയും (1 കൊരിന്ത്യർ 10:13; 1 പത്രോസ് 1:6, 7)അഭിഷിക്ത ക്രിസ്ത്യാനികൾ ഒന്നാം ലോക മഹായുദ്ധത്തിന്റെ പാരമ്യത്തിൽ തങ്ങളെ പീഡിപ്പിച്ചപ്പോൾ “അനേകം കഷ്ടതകളും അനർത്ഥങ്ങളും” കണ്ടു. എന്നാൽ 1919-ൽ യഹോവ അവരെ ‘പുനരുജ്ജീവിപ്പിക്കയും’ രാജ്യസേവനത്തിൽ അവർ മുന്നേറുകയും, പിന്നീട് “മഹാപുരുഷാരം” അവരോടു ചേരുകയും ചെയ്തു. (വെളിപ്പാട് 7:9) അത്തരത്തിലുള്ള ഒരു ഫലത്തിന് സുനിശ്ചിതമായും മഹാനായ വിമോചകൻ സ്തുതി അർഹിക്കുന്നു.
നമുക്കു വേണ്ടി ദൈവം പ്രവർത്തിക്കാൻ കാത്തിരിക്കുന്നതിന് വിശ്വാസം ആവശ്യമാണ്. നമുക്കു നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങളെ മാററാൻ ഒന്നും ചെയ്യാൻ കഴിയാത്തതിനാൽ നാം നിശബ്ദരായി കാത്തിരിക്കേണ്ടതുണ്ടായിരിക്കാം. എന്നിരുന്നാലും നാം യഹോവക്കായി കാത്തിരിക്കാൻ സന്തോഷമുള്ളവരാണെങ്കിൽ സങ്കീർത്തനക്കാരെപ്പോലെ നമുക്കും സഹിച്ചു നിൽക്കാൻ കഴിയും. (w86 6/15)