18 ഗിദെയോൻ
ധൈര്യശാലിയും ജാഗ്രതയുള്ളവനും
ശരിക്കും ധൈര്യമുള്ളയാൾ ജാഗ്രതയുള്ളവനും ആയിരിക്കേണ്ടതുണ്ട്. കാരണം ജാഗ്രതയില്ലെങ്കിൽ അനാവശ്യമായ അപകടങ്ങളിൽ ചെന്നുചാടും. ഗിദെയോൻ ധൈര്യശാലിയും ജാഗ്രതയുള്ളവനും ആയിരുന്നു. അദ്ദേഹം ജീവിച്ചിരുന്നത് ഇസ്രായേൽ ജനം വീണ്ടും യഹോവയോട് അവിശ്വസ്തത കാണിച്ച ഒരു സമയത്താണ്. അതുകൊണ്ട് യഹോവ ശത്രുക്കളിൽനിന്ന് തന്റെ ജനത്തെ സംരക്ഷിക്കാതായി. അതോടെ മിദ്യാന്യർ ഇസ്രായേല്യരെ കൂടെക്കൂടെ ആക്രമിക്കുകയും അവരുടെ വിളകളെല്ലാം നശിപ്പിക്കുകയും ചെയ്തു. എന്നാൽ ആ സമയത്തും ഒട്ടും പേടിക്കാതെ ഗിദെയോൻ തന്റെ ജനത്തെ സഹായിക്കാനായി മിദ്യാന്യരുടെ കണ്ണിൽപ്പെടാതെ ധാന്യം തല്ലിയെടുത്തുകൊണ്ടിരുന്നു. സാധ്യതയനുസരിച്ച് കല്ലിൽ വെട്ടിയുണ്ടാക്കിയ ഒരു മുന്തിരിച്ചക്കിൽവെച്ച് വളരെ ജാഗ്രതയോടെയാണ് അദ്ദേഹം അതു ചെയ്തത്.
ജീവിതം വളരെ കഷ്ടത്തിലായപ്പോൾ ഇസ്രായേൽ ജനം സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിച്ചു. അതുകൊണ്ട് യഹോവ ഒരു പ്രവാചകനെ അയച്ച് താൻ എന്തുകൊണ്ടാണ് അവരെ സംരക്ഷിക്കാത്തതെന്ന് അവരോടു പറഞ്ഞു. പിന്നീട് യഹോവ ഒരു ദൂതനെ അയച്ച് ഗിദെയോനോട്, തന്റെ ജനത്തെ രക്ഷിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്ന കാര്യം അറിയിച്ചു. അപ്പോൾ ഗിദെയോൻ ഒരു അടയാളം ചോദിച്ചു. ആ ദൂതൻ അത്ഭുതകരമായി പാറയിൽനിന്ന് തീ ആളിക്കത്താൻ ഇടയാക്കി, ഗിദെയോൻ കൊണ്ടുവന്ന കാഴ്ച ദഹിപ്പിച്ചു. പിന്നെ ആ ദൂതൻ അപ്രത്യക്ഷനായി. അന്നു രാത്രി യഹോവ ഗിദെയോനോടു സംസാരിച്ചു. അദ്ദേഹത്തോടു ബാലിന്റെ യാഗപീഠവും പൂജാസ്തൂപവും നശിപ്പിക്കാനും യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിൽ യാഗം അർപ്പിക്കാനും ആവശ്യപ്പെട്ടു. ദൂതൻ പറഞ്ഞതുപോലെ ഗിദെയോൻ ചെയ്തു. എന്നാൽ അപ്പനെയും വീട്ടുകാരെയും നഗരത്തിലുള്ളവരെയും പേടിച്ചിരുന്നതുകൊണ്ട് ആരും കാണാതെ രാത്രിയിലാണു ഗിദെയോൻ അതു ചെയ്തത്.
ഗിദെയോൻ ധൈര്യത്തോടെ അങ്ങനെ ചെയ്ത് അധികം താമസിയാതെ മിദ്യാന്യരും അമാലേക്യരും കിഴക്കരും അടങ്ങുന്ന ഒരു വലിയ സൈന്യം ഇസ്രായേലിനെ ആക്രമിക്കാൻ വന്നു. അവർ ഒരു വെട്ടുക്കിളിക്കൂട്ടംപോലെ ജസ്രീൽ താഴ്വരയെ മൂടി. യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു. അപ്പോൾ ഗിദെയോൻ തന്നോടൊപ്പം യുദ്ധത്തിനു വരാൻ ആവശ്യപ്പെട്ടുകൊണ്ട് ചില ഇസ്രായേൽ ഗോത്രങ്ങളുടെ അടുത്തേക്കു ദൂതന്മാരെ അയച്ചു. ഗിദെയോൻ വീണ്ടും ജാഗ്രതയോടെയാണു പ്രവർത്തിച്ചത്. ശരിക്കും യഹോവയുടെ സഹായമുണ്ടെന്ന് ഉറപ്പു കിട്ടാൻ അദ്ദേഹം രണ്ട് അടയാളങ്ങളുംകൂടി ചോദിച്ചു. യഹോവ ക്ഷമയോടെ അതിനു തയ്യാറായി. അന്നു രാത്രി ഗിദെയോൻ മെതിക്കളത്തിൽ ഒരു രോമക്കമ്പിളി ഇട്ടപ്പോൾ കമ്പിളിയിൽ മാത്രം മഞ്ഞ് ഉണ്ടായിരിക്കുകയും ചുറ്റുമുള്ള നിലമെല്ലാം ഉണങ്ങിയിരിക്കുകയും ചെയ്തു. പിറ്റേന്നു രാത്രി കമ്പിളി മാത്രം ഉണങ്ങിയിരിക്കാനും ചുറ്റുമുള്ള നിലമെല്ലാം നനയാനും യഹോവ ഇടയാക്കി.
ശത്രുസൈന്യത്തോടുള്ള താരതമ്യത്തിൽ ഗിദെയോന്റെ കൂടെയുള്ളവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നിട്ടും അവരുടെ എണ്ണം പിന്നെയും കുറയ്ക്കാൻ യഹോവ ഗിദെയോനോട് ആവശ്യപ്പെട്ടു
ഈ രണ്ട് അത്ഭുതങ്ങൾ ഗിദെയോനെ ധൈര്യപ്പെടുത്തി. അങ്ങനെ അദ്ദേഹം 32,000 വരുന്ന തന്റെ സൈന്യത്തെയുംകൊണ്ട് 1,35,000-ത്തോളം വരുന്ന ശത്രുസൈന്യത്തെ നേരിടാൻ തയ്യാറായി. ഇസ്രായേൽസൈന്യം ഹരോദിലെ നീരുറവിന് അരികെ പാളയമടിച്ചു. അപ്പോൾ യഹോവ ഗിദെയോനോടു സൈന്യത്തിൽ ആവശ്യത്തിലേറെ ആളുകളുണ്ടെന്നു പറഞ്ഞു. അതുകൊണ്ട് പേടിയുള്ളവരെയെല്ലാം തിരികെ അയയ്ക്കാൻ യഹോവ ആവശ്യപ്പെട്ടു. അങ്ങനെ 10,000 പേർ മാത്രം ബാക്കിയായി. എന്നാൽ ഇപ്പോഴും ജനം അധികമാണെന്ന് യഹോവ പറഞ്ഞു. എന്നിട്ട് അവർ വെള്ളം കുടിക്കുന്ന രീതി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. മുട്ടുകുത്തി കമിഴ്ന്നുകിടന്ന് വെള്ളം കുടിക്കുന്നവരെയെല്ലാം മടക്കി അയയ്ക്കാൻ യഹോവ ഗിദെയോനോടു പറഞ്ഞു. മറ്റുള്ളവർ കുനിഞ്ഞ് വെള്ളം കൈയിലെടുത്ത് ചുറ്റും നോക്കിക്കൊണ്ട് ജാഗ്രതയോടെയാണു കുടിച്ചത്. അവരെ മാത്രം യുദ്ധത്തിനായി തിരഞ്ഞെടുത്തു. അവസാനം ഗിദെയോന്റെകൂടെ 300 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ!
ചെറിയൊരു സൈന്യമേ കൂടെയുണ്ടായിരുന്നുള്ളൂ എങ്കിലും ധൈര്യത്തോടെ ശത്രുക്കളെ ആക്രമിക്കാനുള്ള ഒരുക്കങ്ങൾ ഗിദെയോൻ ചെയ്തു. താൻ ഗിദെയോന്റെകൂടെയുണ്ട് എന്നതിന് യഹോവ വീണ്ടും തെളിവ് നൽകി. ശത്രുക്കൾ പാളയമടിച്ചിരിക്കുന്നിടത്തേക്കു രാത്രിയിൽ പതുങ്ങിച്ചെല്ലാൻ യഹോവ ഗിദെയോനോട് ആവശ്യപ്പെട്ടു. അദ്ദേഹം അങ്ങനെ ചെയ്തു. ഗിദെയോൻ അവിടെ ചെന്നപ്പോൾ ഒരു പടയാളി തനിക്കുണ്ടായ ഒരു സ്വപ്നത്തെക്കുറിച്ച് മറ്റൊരു പടയാളിയോടു വിവരിക്കുന്നതു കേട്ടു. ആ സ്വപ്നത്തിന്റെ അർഥം ഇസ്രായേല്യർ യുദ്ധത്തിൽ വിജയിക്കുമെന്നാണെന്നു മറ്റേ പടയാളി പറഞ്ഞു. അതോടെ യഹോവ തന്റെകൂടെയുണ്ടെന്നു ഗിദെയോന് ഒന്നുകൂടി ഉറപ്പായി. അദ്ദേഹം തന്റെ ആളുകളുടെ അടുക്കൽ മടങ്ങിച്ചെന്ന് ഈ യുദ്ധത്തിൽ വിജയിക്കാനുള്ള ചില നിർദേശങ്ങൾ നൽകി. ‘ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യുക’ എന്ന് അദ്ദേഹം അവരോടു പറഞ്ഞു. ഇരുട്ടിന്റെ മറവിൽ ഗിദെയോനും കൂട്ടരും ശത്രുപാളയത്തെ വളഞ്ഞു. അവരുടെ കൈയിൽ വലിയ കുടങ്ങളും തീപ്പന്തങ്ങളും കൊമ്പുകളും ഉണ്ടായിരുന്നു. ഗിദെയോൻ അടയാളം നൽകിയപ്പോൾ അവർ കൊമ്പു വിളിക്കുകയും കുടങ്ങൾ ഉടയ്ക്കുകയും ചെയ്തു. എന്നിട്ട് “യഹോവയുടെയും ഗിദെയോന്റെയും വാൾ” എന്ന് ആർത്തുവിളിച്ചു. പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുകയും തീപ്പന്തങ്ങൾ കാണുകയും ചെയ്തപ്പോൾ വലിയൊരു സൈന്യം തങ്ങളെ വളഞ്ഞ് ആക്രമിക്കുകയാണെന്ന് ആ ശത്രുക്കൾ വിചാരിച്ചു. ശത്രുസൈന്യം ആകെ പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലും ആയി. തുടർന്ന് അവർ പരസ്പരം പോരാടി കൊന്നൊടുക്കാൻ യഹോവ ഇടയാക്കി. ഏതാണ്ട് 15,000 പേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. അവർ അവിടെനിന്നും ഓടിപ്പോയി.
ഗിദെയോൻ അവരെ പിന്തുടർന്നു. അവസാനം അദ്ദേഹം ശത്രുക്കളെ പരാജയപ്പെടുത്തി അവരുടെ ഭരണാധികാരികളെ കൊന്നുകളഞ്ഞു. കൂടാതെ, ദിവ്യനിർദേശപ്രകാരമുള്ള ഈ യുദ്ധത്തിൽ തങ്ങളെ പിന്തുണയ്ക്കാതിരുന്ന ഇസ്രായേല്യരെ ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് ഗിദെയോനെ രാജാവാക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും അദ്ദേഹം താഴ്മയോടെ അതു നിരസിച്ചു. അദ്ദേഹം പറഞ്ഞു: “യഹോവയാണു നിങ്ങളുടെ രാജാവ്. ആ രാജാവ് നിങ്ങളെ ഭരിക്കും.” ധൈര്യശാലിയും ജാഗ്രതയുള്ളവനും ആയ ഗിദെയോന് യഹോവ പ്രതിഫലം നൽകി. ഗിദെയോൻ ഇസ്രായേലിൽ ന്യായാധിപനായിരുന്ന കാലമത്രയും ദേശത്ത് യുദ്ധം ഉണ്ടായില്ല. അദ്ദേഹം ദീർഘകാലം ജീവിച്ചിരിക്കുകയും ചെയ്തു. വിശ്വാസത്തിന്റെ മാതൃകകളായ സ്ത്രീപുരുഷന്മാരെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ അപ്പോസ്തലനായ പൗലോസ് ഗിദെയോന്റെ പേരും പറഞ്ഞു.—എബ്രാ. 11:32.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ഗിദെയോൻ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. പടയാളി കണ്ട ‘വട്ടത്തിലുള്ള ബാർലിയപ്പത്തെക്കുറിച്ചുള്ള’ സ്വപ്നം ഗിദെയോന്റെ സൈന്യത്തിനു യോജിക്കുന്ന ഒരു അടയാളമായിരുന്നത് എങ്ങനെ? (ന്യായാ. 7:13; it “ബാർലി” ഖ. 7-wcgr)
2. 300 കൊമ്പുവിളി ശബ്ദം ഒരുമിച്ച് കേട്ടതു മിദ്യാന്യസൈന്യത്തെ ആശയക്കുഴപ്പത്തിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്തത് എന്തുകൊണ്ട്? (it “കൊമ്പ്” ഖ. 3-wcgr) A
ചിത്രം A: അടയാളങ്ങളോ മുന്നറിയിപ്പുകളോ നൽകാൻ ആട്ടുകൊറ്റന്റെ കൊമ്പ് ഉപയോഗിച്ചിരുന്നു
3. മിദ്യാന്യരെ പരാജയപ്പെടുത്താൻ ഗിദെയോനും സൈന്യവും എന്തു ചെയ്യണമായിരുന്നു? (w04 10/15 പേ. 16 ഖ. 9-10) B
ചിത്രം B: ഗിദെയോൻ യൊഗ്ബെഹ വരെ ഏതാണ്ട് 80 കിലോമീറ്റർ മിദ്യാന്യസൈന്യത്തെ പിന്തുടർന്നുചെന്നു (കൃത്യമായ വഴി അറിയില്ല)
4. ബൈബിളിൽ കാണുന്ന ഏതെല്ലാം വിശദാംശങ്ങൾ ഈ വിവരണം സത്യമാണെന്നു തെളിയിക്കുന്നു? (w05 4/15 പേ. 32)
നമുക്കുള്ള പാഠങ്ങൾ
ഗിദെയോൻ ദൈവജനത്തെ വിജയത്തിലേക്കു നയിച്ചെങ്കിലും അദ്ദേഹം താഴ്മയോടെ, സമാധാനമുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു. (ന്യായാ. 8:1-3) തങ്ങളുടെ തീരുമാനം ആരെയെങ്കിലും അസ്വസ്ഥരാക്കിയെങ്കിൽ കുടുംബനാഥന്മാർക്കും മൂപ്പന്മാർക്കും എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം?
ഏതെല്ലാം സാഹചര്യങ്ങളിൽ നമ്മൾ ധൈര്യവും ഒപ്പം ജാഗ്രതയും കാണിക്കേണ്ടിവന്നേക്കാം? C (സ്വവർഗരതിക്കാരുടെ അവകാശങ്ങളെ പിന്തുണയ്ക്കാൻ ഒരു സഹോദരിയുടെ മേൽ സമ്മർദം ചെലുത്തുന്നു.)
ചിത്രം C
നിങ്ങൾക്ക് എങ്ങനെ ഗിദെയോന്റെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ഗിദെയോനോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
നിങ്ങൾക്ക് ഒരു ഉത്തരവാദിത്വം കിട്ടുമ്പോൾ ഗിദെയോനെ എങ്ങനെ അനുകരിക്കാം?
“എളിമയുള്ളവരുടെ പക്കൽ ജ്ഞാനം ഉണ്ട്” (w00 8/1 പേ. 16-18 ഖ. 11-15)
ദൈവത്തിൽ ആശ്രയിക്കാൻ മക്കളെ സഹായിക്കുന്നതിന് ഈ ബൈബിൾ ചിത്രകഥ ഉപയോഗിക്കുക.