16 ബാരാക്കും ദബോരയും
“ഞാൻ ബാരാക്കിനോടൊപ്പം വരാം”
ഇസ്രായേല്യരുടെ ചരിത്രത്തിലെ ഇരുളടഞ്ഞ നാളുകളായിരുന്നു അവ. അവർ യഹോവയെ ധിക്കരിച്ചതുകൊണ്ട് താൻ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ ശത്രുക്കൾ അവരെ അടിച്ചമർത്താൻ യഹോവ അനുവദിച്ചു. യഹോവ കനാന്യരാജാവായ യാബീന്റെ കൈയിൽ അവരെ ഏൽപ്പിച്ചു. ക്രൂരനും ദുഷ്ടനും ആയ സീസെരയായിരുന്നു യാബീന്റെ സൈന്യാധിപൻ. അയാളുടെ കീഴിൽ വലിയ സൈന്യവും ഇരുമ്പ് അരിവാൾ ഘടിപ്പിച്ച 900 യുദ്ധരഥങ്ങളും ഉണ്ടായിരുന്നു.
20 വർഷം സീസെരയുടെ സൈന്യം ഇസ്രായേല്യരെ അടിച്ചമർത്തി. അവർ ഏതെങ്കിലും ഒരു പട്ടണമോ നഗരമോ ആക്രമിക്കുമ്പോൾ അവിടെയുള്ള ചെറുപ്പക്കാരികളെ ബന്ദികളാക്കി ബലാത്സംഗം ചെയ്യുന്ന രീതിയുണ്ടായിരുന്നെന്നു തോന്നുന്നു. അതുകൊണ്ട് ആളുകൾക്കു വഴിയിൽ ഇറങ്ങി നടക്കാനും ഗ്രാമങ്ങളിൽ താമസിക്കാനും പേടിയായിരുന്നു. മിക്ക ഇസ്രായേല്യപുരുഷന്മാരുടെയും കൈയിൽ ആയുധങ്ങൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു ആക്രമണമുണ്ടായാൽ അതിനെ നേരിടാൻ അവർക്കാകുമായിരുന്നില്ല.
അക്കാലത്ത് യഹോവയുടെ പ്രവാചികയായി സേവിച്ചിരുന്ന ഒരാളായിരുന്നു ദബോര. നല്ല ധൈര്യശാലിയായ ആ സ്ത്രീ, ദൈവജനത്തിനുവേണ്ടി ന്യായപാലനവും നടത്തിയിരുന്നു. ഒരു ന്യായാധിപനായി തന്റെ ജനത്തെ രക്ഷിക്കാൻ യഹോവ തിരഞ്ഞെടുത്ത ബാരാക്ക് എന്ന വ്യക്തിക്കു ചില നിർദേശങ്ങൾ കൊടുക്കാനായി യഹോവ ദബോരയെ ഉപയോഗിച്ചു. 10,000 പുരുഷന്മാരെയും കൂട്ടി താബോർ പർവതത്തിലേക്കു പോകാൻ യഹോവ ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം ദബോര പറഞ്ഞപ്പോൾ ബാരാക്ക് അതിശയിച്ചിട്ടുണ്ടാകും. സീസെരയെയും അയാളുടെ സൈന്യത്തെയും തോൽപ്പിക്കാൻ സഹായിച്ചുകൊണ്ട് യഹോവ ബാരാക്കിനു വിജയം നൽകുമായിരുന്നു.
ഒരു സ്ത്രീയിലൂടെ ഈ നിർദേശങ്ങൾ കിട്ടിയപ്പോൾ ബാരാക്കിനു ദേഷ്യം തോന്നിയോ? ഒരിക്കലുമില്ല. പകരം ബാരാക്ക് പറഞ്ഞത്, ദബോര കൂടെ വന്നാലേ താൻ പോകൂ എന്നാണ്. ബാരാക്കിന് യഹോവയിൽ വിശ്വാസമില്ലായിരുന്നെന്നാണോ അതു കാണിക്കുന്നത്? അല്ല. കാരണം അപ്പോസ്തലനായ പൗലോസ് ശക്തമായ വിശ്വാസമുണ്ടായിരുന്ന സ്ത്രീപുരുഷന്മാരുടെ പേരുകൾ പറഞ്ഞ കൂട്ടത്തിൽ ബാരാക്കിന്റെ പേരുമുണ്ടായിരുന്നു. (എബ്രാ. 11:1, 2, 32) തന്റെയും കൂടെയുള്ളവരുടെയും ഒപ്പം വരാൻ ദബോരയോട് ആവശ്യപ്പെട്ടപ്പോൾ ശരിക്കും ബാരാക്ക് തന്റെ വിശ്വാസം തെളിയിക്കുകയായിരുന്നു. ദബോര യഹോവയുടെ പ്രവാചികയാണെന്നും ദബോര കൂടെ വന്നാൽ യഹോവയിൽനിന്നുള്ള കൂടുതൽ നിർദേശങ്ങൾ തനിക്കു കിട്ടുമെന്നും ബാരാക്കിന് അറിയാമായിരുന്നു. ദബോര ധൈര്യത്തോടെ, “ഞാൻ ബാരാക്കിനോടൊപ്പം വരാം” എന്നു പറഞ്ഞു. എന്നാൽ യുദ്ധത്തിൽ ജയിക്കുമെങ്കിലും പുരുഷന്മാർ ആരും, ബാരാക്കുപോലും, ആയിരിക്കില്ല സീസെരയെ കൊല്ലുന്നതെന്നും ദബോര പറഞ്ഞു. ആ ബഹുമതി ദൈവം കൊടുക്കുന്നത് ഒരു സ്ത്രീക്ക് ആയിരിക്കുമായിരുന്നു. ബാരാക്ക് ഉടനെ യഹോവ പറഞ്ഞതുപോലെതന്നെ പ്രവർത്തിച്ചു.
അദ്ദേഹം ധൈര്യശാലികളായ 10,000 പുരുഷന്മാരെ കൂട്ടിവരുത്തി. അവരുടെ കൈയിൽ അധികം ആയുധങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും തന്നെക്കൊണ്ടാകുന്നതുപോലെ ബാരാക്ക് അവരെ യുദ്ധത്തിനുവേണ്ടി ഒരുക്കി. എന്നിട്ട് അവരെയും കൂട്ടി താബോർ പർവതത്തിനു മുകളിലേക്കു പോയി. ജസ്രീൽ സമതലത്തിൽ സ്ഥിതി ചെയ്തിരുന്ന ആ പർവതത്തിന് ഏകദേശം 560 മീറ്റർ (1,844 അടി) ഉയരമുണ്ടായിരുന്നു. ഒരു കുഴിയൻപാത്രം കമിഴ്ത്തിവെച്ചിരിക്കുന്നതുപോലെയായിരുന്നു അതിന്റെ ആകൃതി. ദബോരയും ബാരാക്കും അദ്ദേഹത്തിന്റെ സൈന്യവും മുകളിൽനിന്ന് നോക്കിയപ്പോൾ സീസെരയും സൈന്യവും അങ്ങു ദൂരെനിന്ന് യുദ്ധരഥങ്ങളുമായി വരുന്നതു കണ്ടു.
ബാരാക്ക് ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം ഒരു സൈന്യാധിപനെപ്പോലെ ചിന്തിക്കുകയായിരുന്നെങ്കിൽ, സീസെരയും സൈന്യവും മലഞ്ചെരിവിലേക്കു കയറിവരട്ടെ, എന്നിട്ട് അവരെ നേരിടാം എന്നു തീരുമാനിച്ചേനേ. മലഞ്ചെരിവിലൂടെ അത്ര വേഗത്തിൽ രഥം ഓടിക്കാൻ പറ്റാത്തതുകൊണ്ട് ബാരാക്കിനും കൂടെയുള്ളവർക്കും സീസെരയുടെ സൈന്യത്തെ ആക്രമിക്കാൻ എളുപ്പമാകുമായിരുന്നു. എന്നാൽ തങ്ങൾ യഹോവയ്ക്കുവേണ്ടിയാണു യുദ്ധം ചെയ്യുന്നതെന്നു ബാരാക്കിന് അറിയാം. അതുകൊണ്ട് അദ്ദേഹം ദബോര പറഞ്ഞതുപോലെ ചെയ്യാൻ തയ്യാറായി. എഴുന്നേറ്റ് അവരെ ആക്രമിക്കാൻ ദബോരയിലൂടെ യഹോവ പറഞ്ഞപ്പോൾ ബാരാക്കും കൂട്ടരും സീസെരയുടെ സൈന്യത്തെ നേരിടാൻ ധൈര്യത്തോടെ മലഞ്ചെരിവിലൂടെ താഴ്വരയിലേക്ക് ഓടിയിറങ്ങി.
ഒരു ന്യായാധിപനും ഒരു പ്രവാചികയ്ക്കും, ദുഷ്ടനായ ഒരു സൈന്യാധിപനെയും അയാളുടെ യുദ്ധരഥങ്ങളോടുകൂടിയ സൈന്യത്തെയും നേരിടേണ്ടിവന്നു
മനുഷ്യരുടെ നോട്ടത്തിൽ, ഒരിക്കലും ജയിക്കില്ലെന്നു തോന്നാവുന്ന യുദ്ധമായിരുന്നു അത്. എന്നാൽ യഹോവ ധൈര്യശാലികളായ ആ പോരാളികളുടെ ഒപ്പമുണ്ടായിരുന്നു. കനാന്യസൈന്യം പരിഭ്രമിച്ചുപോകാൻ യഹോവ ഇടയാക്കി. അതിശക്തമായ മഴ പെയ്തു, പെട്ടെന്നുതന്നെ യുദ്ധഭൂമിയിൽ വെള്ളം നിറഞ്ഞ് ആ പ്രദേശം ഒരു ചെളിക്കുണ്ടായി മാറി. അതിൽ സീസെരയുടെ സൈന്യത്തിന്റെ രഥചക്രങ്ങൾ പൂണ്ടുപോയി. അതോടെ യോദ്ധാക്കൾക്കെല്ലാം രഥത്തിൽനിന്ന് ഇറങ്ങി ഇസ്രായേല്യരുമായി നേരിട്ട് ഏറ്റുമുട്ടേണ്ടിവന്നു. അവർക്കു തങ്ങളുടെ യുദ്ധരഥങ്ങൾകൊണ്ട് ഒരു പ്രയോജനവുമില്ലാതായി. അങ്ങനെ സീസെരയുടെ സൈന്യത്തിലെ എല്ലാവർക്കും ജീവൻ നഷ്ടപ്പെട്ടു. ഒരാൾപ്പോലും ബാക്കിയായില്ല. ഇസ്രായേല്യരുടെ ധൈര്യത്തിനും വിശ്വാസത്തിനും യഹോവ അങ്ങനെ പ്രതിഫലം നൽകി. എന്നാൽ സീസെരയ്ക്ക് എന്തു സംഭവിച്ചു?
സീസെര ആ ചെളിയിലൂടെ ഓടി ഒരു ഉയർന്ന സ്ഥലത്ത് എത്തി. കൂടെയുള്ളവരെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ അവിടെനിന്ന് ഓടിയ അയാൾ, താൻ രക്ഷപ്പെട്ടെന്നായിരിക്കാം കരുതിയത്. എന്നാൽ ബാരാക്ക് സീസെരയുടെ പിന്നാലെ പാഞ്ഞു. യഹോവ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. സീസെരയെ ഇല്ലാതാക്കാൻ യഹോവ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
ബാരാക്കും ദബോരയും എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. സീസെര ഇസ്രായേൽ ജനത്തെ അടിച്ചമർത്തിയ കാലത്ത് ഇസ്രായേലിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു? (w15 8/1 പേ. 13 ഖ. 1-wcgr)
2. ശമുവേൽ ഒരു പ്രവാചകനാകുന്നതിനു മുമ്പ് ഇസ്രായേലിൽ സേവിച്ചിരുന്ന 12 ന്യായാധിപന്മാരുടെ കൂട്ടത്തിൽ ദബോരയുടെ പേര് പൊതുവേ കാണാത്തത് എന്തുകൊണ്ട്? (w87 7/1 പേ. 31 ഖ. 6-8)
3. ദബോര “ഇസ്രായേലിനു മാതാവായി” എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്? (ന്യായാ. 4:4, 5; 5:7; w15 8/1 പേ. 13 ഖ. 2-wcgr) A
ചിത്രം A
ചിത്രം A
4. സീസെരയ്ക്ക് എതിരെ “നക്ഷത്രങ്ങൾ പോരാടി” എന്നു ദബോരയും ബാരാക്കും പാടിയപ്പോൾ എന്താണ് അർഥമാക്കിയത്? (ന്യായാ. 5:20; w05 1/15 പേ. 25 ഖ. 5)
നമുക്കുള്ള പാഠങ്ങൾ
വിശ്വസ്തയായ ഒരു സ്ത്രീയുടെ സഹായം ബാരാക്ക് താഴ്മയോടെ സ്വീകരിച്ചു. ആ മാതൃക ഒരു സഹോദരൻ എപ്പോൾ അനുകരിച്ചേക്കാം? B
ചിത്രം B
ബാരാക്കിന്റെ കൂടെ പോകാൻ ദബോരയ്ക്കു ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്? അതുപോലുള്ള ധൈര്യം നമുക്ക് എപ്പോഴാണു വേണ്ടത്?
ബാരാക്കിന്റെയും ദബോരയുടെയും ധൈര്യം മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന ബാരാക്കിനോടും ദബോരയോടും എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
യഹോവയ്ക്കുവേണ്ടി നമ്മൾ ചെയ്യുന്ന കാര്യങ്ങളെ യഹോവ വളരെ പ്രാധാന്യമുള്ളതായി കാണുന്നെന്ന് ഈ വിവരണം ഉറപ്പു തരുന്നത് എങ്ങനെയെന്നു കാണുക.
“സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്ക്കു സ്തുതി കരേറ്റട്ടെ!” (w17.04 പേ. 28-32)
വിശ്വാസം, എളിമ, അനുസരണം എന്നിവയെക്കുറിച്ച് ബാരാക്കും ദബോരയും നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
“വിശ്വാസത്താൽ ബാരാക്ക് ശക്തമായ ഒരു സൈന്യത്തെ നിലംപരിചാക്കി” (w03 11/15 പേ. 28-31)