13 യോശുവ
അസാധാരണമായ നിർദേശങ്ങൾ അനുസരിച്ചു
യോശുവ ഇപ്പോൾ യരീഹൊ നഗരത്തെ നോക്കിനിൽക്കുകയാണ്. ആ നഗരത്തെ ആക്രമിച്ച് അതു നിശ്ശേഷം നശിപ്പിക്കാൻ ദൈവം യോശുവയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. മോശ മരിക്കുന്നതിനു തൊട്ടുമുമ്പ് യഹോവ തന്നോട് “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക” എന്നു പറഞ്ഞതു യോശുവ ഇപ്പോൾ ഓർത്തു. (ആവ. 31:23) സമാനമായ ഒരു കാര്യം യഹോവ യോശുവയോട് അടുത്തിടെയും പറഞ്ഞിരുന്നു: “നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മതി.” (യോശു. 1:7) യോശുവയ്ക്കു ശരിക്കും ധൈര്യം ആവശ്യമായ ഒരു സമയമായിരുന്നു അത്. എന്തുകൊണ്ട്?
യരീഹൊ അത്ര വലിയ നഗരമൊന്നുമായിരുന്നില്ല. എങ്കിലും ചുറ്റുമുള്ള കൂറ്റൻ മതിലുകളുടെ സംരക്ഷണം അതിനുണ്ടായിരുന്നു. വാഗ്ദത്തദേശം കൈവശമാക്കാനായി ഇസ്രായേൽ ജനം ആദ്യം ആക്രമിക്കുന്നത് യരീഹൊയെ ആയിരിക്കുമായിരുന്നു. അങ്ങേയറ്റം മോശമായ കാര്യങ്ങൾ ചെയ്യുന്നവരായിരുന്നു അവിടത്തെ ആളുകൾ. അവർ വിഗ്രഹാരാധകരും ക്ഷേത്രവേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരും സ്വവർഗരതിക്കാരും അടുത്ത കുടുംബാംഗങ്ങളുമായും മൃഗങ്ങളുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരും ആയിരുന്നു. കൂടാതെ, സ്വന്തം മക്കളെ അവർ അവരുടെ ദൈവങ്ങൾക്കു ബലി അർപ്പിക്കുകപോലും ചെയ്തിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് അബ്രാഹാമിനോട് ‘അമോര്യരുടെ പാപത്തെക്കുറിച്ച്’ പറഞ്ഞപ്പോൾ കനാൻ ദേശത്ത് താമസിക്കുന്ന എല്ലാവരുടെയും പാപത്തെയാണ് യഹോവ ഉദ്ദേശിച്ചത്. (ഉൽപ. 15:16) അവരുടെ പ്രവൃത്തികൾ അങ്ങേയറ്റം ഹീനമായിത്തീർന്നിട്ട് ദേശം അവരെ ഛർദിച്ചുകളയേണ്ട അവസ്ഥയിലായിരുന്നു കാര്യങ്ങൾ. (ലേവ്യ 18:3, 6, 21-27) ഒരിക്കൽ അവരുടെ പാപം ‘മൂർധന്യത്തിൽ എത്തുമ്പോൾ’ യഹോവ അവരെ ന്യായം വിധിക്കുമായിരുന്നു. ഇപ്പോൾ ആ സമയം വന്നെത്തി. എങ്ങനെയായിരിക്കും ദൈവം അതു ചെയ്യുന്നത്?
യരീഹൊയെ ആക്രമിക്കാനായി യഹോവ നൽകിയ നിർദേശങ്ങൾ യോദ്ധാക്കളുടെ നോട്ടത്തിൽ ശുദ്ധമണ്ടത്തരമെന്നു തോന്നാമായിരുന്നു
അതിനുവേണ്ടി ദൈവം യോശുവയെയും അദ്ദേഹത്തിന്റെ കൂടെയുള്ള വിശ്വസ്തരായ കുറെ ആളുകളെയും ഉപയോഗിക്കുമായിരുന്നു. യഹോവയിൽനിന്നുള്ള നിർദേശങ്ങൾ അനുസരിക്കാൻ മനസ്സുള്ളവരായിരുന്നു അവരെല്ലാം. വാഗ്ദത്തദേശത്തുനിന്ന് ദുഷ്ടന്മാരെ നീക്കം ചെയ്യാൻ യഹോവ ആദ്യം തിരഞ്ഞെടുത്തത് യരീഹൊ നഗരമായിരുന്നു. എന്നാൽ വളരെ അസാധാരണമായ ചില നിർദേശങ്ങളാണ് യഹോവ യോശുവയ്ക്കും കൂട്ടർക്കും നൽകിയത്. നഗരത്തെ പെട്ടെന്ന് ആക്രമിക്കാനോ കുറെക്കാലത്തേക്ക് ഉപരോധിക്കാനോ യഹോവ പറഞ്ഞില്ല. പകരം നഗരത്തെ ചുറ്റുക എന്നു മാത്രമാണ് അവരോടു പറഞ്ഞത്. ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസം അവർ നഗരത്തെ ചുറ്റണമായിരുന്നു. അവരോടൊപ്പം പുരോഹിതന്മാരിൽ ചിലർ ഉടമ്പടിപ്പെട്ടകം ചുമക്കുകയും ബാക്കിയുള്ളവർ കൊമ്പു വിളിക്കുകയും ചെയ്തുകൊണ്ട് നഗരം ചുറ്റണം. ഏഴാം ദിവസം അവരെല്ലാം ഏഴു പ്രാവശ്യം നഗരത്തെ ചുറ്റിയിട്ട് പടയാളികൾ ഉച്ചത്തിൽ ആർപ്പിടണമായിരുന്നു.
യുദ്ധം ചെയ്ത് കുറച്ചൊക്കെ പരിചയമുള്ള ആളായിരുന്നു യോശുവ. ഒരു യോദ്ധാവിന്റെ നോട്ടത്തിൽ ശുദ്ധമണ്ടത്തരമെന്നു തോന്നാൻ സാധ്യതയുള്ള നിർദേശമാണ് അവർക്കു ലഭിച്ചത്. ഈ യുദ്ധത്തിൽ ഇസ്രായേല്യരെങ്ങാനും തോറ്റാലോ? മറ്റു കനാന്യനഗരങ്ങളിലെ ആളുകൾ തങ്ങൾ ഇസ്രായേല്യരെക്കാൾ കൂടുതൽ ശക്തരാണെന്നു ചിന്തിച്ച് അവരെ ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നു.
എന്നാൽ തന്നിൽ ആശ്രയിക്കാനുള്ള കാരണങ്ങൾ യഹോവ അതിനോടകംതന്നെ യോശുവയ്ക്കു നൽകിയിരുന്നു. ഉദാഹരണത്തിന്, യോശുവ രണ്ടു ചാരന്മാരെ യരീഹൊയിലേക്ക് അയച്ചപ്പോൾ അവിടെയുള്ള ആളുകൾ ഇസ്രായേല്യരെ പേടിക്കുന്നുണ്ടെന്ന കാര്യം അവർക്കു മനസ്സിലായി. ഇനി, ഇസ്രായേല്യർക്ക് അക്കരെ കടക്കാനായി യഹോവ അത്ഭുതകരമായി യോർദാനിലെ വെള്ളം വറ്റിച്ചുകളയുകയും ചെയ്തിരുന്നു.
ദൈവത്തിൽ വിശ്വാസമർപ്പിക്കാനുള്ള ഈ കാരണങ്ങളെക്കുറിച്ചൊക്കെ യോശുവ എന്തായാലും ആഴത്തിൽ ചിന്തിച്ചിട്ടുണ്ട്. ആ വിശ്വാസം ദൈവത്തെ അനുസരിക്കാനുള്ള ധൈര്യം യോശുവയ്ക്കു നൽകി. അതുകൊണ്ട് യോശുവ തന്റെ സൈന്യത്തെയുംകൊണ്ട് യരീഹൊ നഗരത്തെ ചുറ്റി. പുരോഹിതന്മാരാണെങ്കിൽ കൊമ്പു വിളിച്ചുകൊണ്ടിരുന്നു. എന്നാൽ നഗരത്തിൽനിന്ന് ശബ്ദമൊന്നും വരുന്നില്ലായിരുന്നു. ഇസ്രായേല്യരെ പേടിച്ച് അവർ നഗരം “അടച്ച് ഭദ്രമാക്കിയിരുന്നു.” യഹോവ കല്പിച്ചിരുന്നതുപോലെതന്നെ പിറ്റേന്നും അവർ യോശുവയുടെ നേതൃത്വത്തിൽ നഗരത്തെ ചുറ്റി. ആറു ദിവസം അവർ അതുതന്നെ ചെയ്തു. അങ്ങനെ ഒടുവിൽ ഏഴാം ദിവസം വന്നെത്തി.
അന്ന് അവർ ഏഴു പ്രാവശ്യം യരീഹൊ നഗരത്തെ ചുറ്റി. തുടർന്ന് അവർ വ്യത്യസ്തമായ ഒരു കാര്യം ചെയ്തു. യോശുവ അവരോട്, “ആർപ്പിടുക! കാരണം, യഹോവ നഗരം നിങ്ങൾക്കു തന്നിരിക്കുന്നു!” എന്നു വിളിച്ചുപറഞ്ഞു. യോശുവ സംസാരിച്ചുതീർന്നപ്പോൾ ‘അവർ ഉച്ചത്തിൽ പോർവിളി മുഴക്കി. ഉടൻ മതിൽ നിലംപൊത്തി.’
യോശുവയും കൂട്ടരും യഹോവ കല്പിച്ചിരുന്നതുപോലെതന്നെ നേരെ നഗരത്തിനുള്ളിലേക്കു ചെന്ന് ജീവനുള്ളതിനെയെല്ലാം കൊന്നുകളഞ്ഞു. യഹോവ കൂടെയുണ്ടായിരുന്നതുകൊണ്ട് യോശുവയും സൈന്യവും ഒന്നൊന്നായി മറ്റു നഗരങ്ങളെയും ജനതകളെയും കീഴടക്കി. അങ്ങനെ അവസാനം യഹോവ ‘അമോര്യരുടെ പാപത്തിൽനിന്ന്’ ദുഷ്ടന്മാരുടെ ആ ദേശത്തെ ശുദ്ധീകരിച്ചു.
എന്നാൽ യരീഹൊ മതിലിന്റെ ചെറിയൊരു ഭാഗം വീഴാതെനിന്നു. എന്തുകൊണ്ട്? കാരണം നല്ല ധൈര്യമുള്ള, ദൈവത്തിൽ അടിയുറച്ച വിശ്വാസമുള്ള ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. ആ സ്ത്രീയെക്കുറിച്ച് അടുത്ത അധ്യായത്തിൽ കൂടുതലായി നമ്മൾ പഠിക്കും.
ബൈബിൾവിവരണം വായിക്കുക:
ചർച്ച ചെയ്യാൻ:
യോശുവ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്?
ആഴത്തിൽ പഠിക്കാൻ
1. ദൈവവചനത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ സാധ്യതയനുസരിച്ച് യോശുവയ്ക്കു ലഭ്യമായിരുന്നു? (w10 7/1 പേ. 20 ഖ. 4, അടിക്കുറിപ്പ്) A
ചിത്രം A
2. യരീഹൊ നഗരത്തെ ചുറ്റുന്നതിനു മുമ്പ് എന്തു ചെയ്യാനാണ് യഹോവ യോശുവയോട് ആവശ്യപ്പെട്ടത്, ആ നിർദേശങ്ങൾ അത്ര പ്രായോഗികമല്ലെന്നു തോന്നാമായിരുന്നത് എന്തുകൊണ്ട്? (യോശു. 5:2-8; w18.10 പേ. 23 ഖ. 5-7)
3. യരീഹൊ പിടിച്ചടക്കുന്നതിനു മുമ്പ് കുറച്ച് സമയത്തെ ഉപരോധമേ ഉണ്ടായിരുന്നുള്ളൂ എന്നതിന് എന്തു തെളിവാണുള്ളത്? (w15 11/15 പേ. 13) B
Kennedy, Titus (2023). The Bronze Age Destruction of Jericho, Archaeology, and the Book of Joshua. Accessed via researchgate.net. Licensed under CC BY 4.0
ചിത്രം B: പുരാതന യരീഹൊ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തുനിന്ന് കത്തിക്കരിഞ്ഞ ധാന്യങ്ങളോടുകൂടിയ ഭരണികൾ കണ്ടെത്തി
4. യരീഹൊയെക്കുറിച്ച് യോശുവ 6:26-ൽ കാണുന്ന പ്രവചനം നിറവേറിയത് എങ്ങനെ? (w98 9/15 പേ. 21 ഖ. 8)
നമുക്കുള്ള പാഠങ്ങൾ
യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമുണ്ടായിരിക്കാൻ യോശുവയെ സഹായിച്ചത് എന്താണ്? (യോശു. 23:14) ഇന്നു നമുക്ക് എങ്ങനെ അതുപോലൊരു വിശ്വാസം ഉണ്ടായിരിക്കാനാകും?
യഹോവയുടെ സംഘടന തരുന്ന നിർദേശങ്ങൾ അനുസരിക്കാൻ യോശുവയുടെ മാതൃക നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? C
ചിത്രം C
നിങ്ങൾക്ക് എങ്ങനെ യോശുവയുടെ ധൈര്യം അനുകരിക്കാം?
വിശാലമായി ചിന്തിക്കാൻ
ഈ വിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുനരുത്ഥാനപ്പെട്ടുവരുന്ന യോശുവയോട് എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്?
കൂടുതൽ അറിയാൻ
യോശുവയുടെ മാതൃക, പ്രായമായവരിൽനിന്ന് പഠിക്കാനും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കാനും സഹോദരങ്ങൾ വേദനിപ്പിക്കുമ്പോഴും വിശ്വസ്തരായിരിക്കാനും എങ്ങനെയാണു സഹായിക്കുന്നത്?
യോശുവയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുക.