അധ്യായം പതിനാറ്
ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുക
1, 2. ഏതു ചോദ്യം നമ്മൾ നമ്മളോടുതന്നെ ചോദിക്കണം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ പഠിച്ചപ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായി, ദൈവത്തെ ആരാധിക്കുന്നെന്ന് അവകാശപ്പെടുന്ന അനേകരും ദൈവം വെറുക്കുന്ന കാര്യങ്ങളാണു പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. (2 കൊരിന്ത്യർ 6:17) അതുകൊണ്ടാണ് “ബാബിലോൺ എന്ന മഹതി”യിൽനിന്ന്, അതായത് വ്യാജമതങ്ങളിൽനിന്ന്, വിട്ടുപോരാൻ യഹോവ നമ്മളോടു കല്പിക്കുന്നത്. (വെളിപാട് 18:2, 4) നിങ്ങൾ എന്തു ചെയ്യും? ഇക്കാര്യത്തിൽ നമ്മൾ ഓരോരുത്തരും ഒരു തീരുമാനമെടുക്കണം. അതുകൊണ്ട് നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ദൈവം എന്നോട് ആവശ്യപ്പെടുന്നതുപോലെ ദൈവത്തെ ആരാധിക്കാനാണോ എന്റെ ആഗ്രഹം? അതോ ഇതുവരെ ആരാധിച്ചിരുന്നതുപോലെ തുടരാനാണോ ഞാൻ ആഗ്രഹിക്കുന്നത്?’
2 നിങ്ങൾ ഇപ്പോൾത്തന്നെ വ്യാജമതം ഉപേക്ഷിക്കുകയോ അവിടെ രാജിക്കത്ത് കൊടുക്കുകയോ ചെയ്തെങ്കിൽ അതു നല്ലൊരു തീരുമാനമാണ്. എന്നാൽ ഇപ്പോഴും വ്യാജമതത്തോടു ബന്ധപ്പെട്ട ചില ചടങ്ങുകളോ ആചാരങ്ങളോ നിങ്ങൾ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നുണ്ടാകാം. അത്തരം ചില ചടങ്ങുകളെയും ആചാരങ്ങളെയും കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. അതു സംബന്ധിച്ച് യഹോവയുടെ അതേ വീക്ഷണം നമുക്കും ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നും ചിന്തിക്കാം.
വിഗ്രഹാരാധനയും പൂർവികരെ പ്രീതിപ്പെടുത്തലും
3. (എ) വിഗ്രഹാരാധന നിറുത്തുന്നതു ചിലർക്കു ബുദ്ധിമുട്ടായി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) വിഗ്രഹങ്ങൾ ഉപയോഗിച്ച് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
3 ദൈവത്തെ ആരാധിക്കാൻ ചിലർ വർഷങ്ങളായി വീടുകളിൽ വിഗ്രഹങ്ങളും ചിത്രങ്ങളും ആരാധനാമുറികളും ഒക്കെ ഉപയോഗിക്കുന്നുണ്ട്. നിങ്ങളും അങ്ങനെ ചെയ്യുന്നുണ്ടോ? എങ്കിൽ അതൊന്നുമില്ലാതെ ദൈവത്തെ ആരാധിക്കുന്നത് വിചിത്രമായി നിങ്ങൾക്കു തോന്നിയേക്കാം; അതു തെറ്റാണെന്നുപോലും നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ ഓർക്കുക, തന്നെ ആരാധിക്കേണ്ട വിധം യഹോവ നമ്മളെ പഠിപ്പിക്കുന്നു. ആരാധനയിൽ വിഗ്രഹം ഉപയോഗിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ലെന്നു ബൈബിൾ വ്യക്തമായി പറഞ്ഞിരിക്കുന്നു.—പുറപ്പാട് 20:4, 5 വായിക്കുക; സങ്കീർത്തനം 115:4-8; യശയ്യ 42:8; 1 യോഹന്നാൻ 5:21.
4. (എ) മരിച്ചുപോയ പൂർവികരെ പ്രീതിപ്പെടുത്താൻ നമ്മൾ ശ്രമിക്കരുതാത്തത് എന്തുകൊണ്ട്? (ബി) മരിച്ചവരോടു സംസാരിക്കാൻ ശ്രമിക്കരുതെന്ന് യഹോവ തന്റെ ജനത്തോടു പറഞ്ഞത് എന്തുകൊണ്ട്?
4 മരിച്ചുപോയ പൂർവികരെ പ്രീതിപ്പെടുത്താൻവേണ്ടി ചിലർ വളരെയധികം സമയവും പണവും ചെലവഴിച്ചേക്കാം. അവർ പൂർവികരെ ആരാധിക്കുകപോലും ചെയ്തേക്കാം. എന്നാൽ മരിച്ചവർക്കു നമ്മളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയില്ലെന്നു നമ്മൾ പഠിച്ചു. അവർ മറ്റ് എവിടെയും ജീവിച്ചിരിക്കുന്നുമില്ല. ശരിക്കും പറഞ്ഞാൽ മരിച്ചവരുമായി ആശയവിനിമയം ചെയ്യാൻ ശ്രമിക്കുന്നത് അപകടകരമാണ്. കാരണം മരിച്ച ബന്ധുവിന്റേതെന്നു തോന്നിക്കുന്ന സന്ദേശം വാസ്തവത്തിൽ ഭൂതങ്ങളിൽനിന്നുള്ളതാകാം. അതുകൊണ്ടാണ് മരിച്ചവരോടു സംസാരിക്കാൻ ശ്രമിക്കരുതെന്നും ഭൂതാരാധനയോടു ബന്ധപ്പെട്ട എല്ലാത്തിൽനിന്നും ഒഴിഞ്ഞിരിക്കണമെന്നും യഹോവ ഇസ്രായേല്യരോടു കല്പിച്ചത്.—ആവർത്തനം 18:10-12; പിൻകുറിപ്പ് 26-ഉം 31-ഉം കാണുക.
5. ആരാധനയിൽ രൂപങ്ങൾ ഉപയോഗിക്കുന്നതും പൂർവികരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതും നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം?
5 ആരാധനയിൽ രൂപങ്ങൾ ഉപയോഗിക്കുന്നതും പൂർവികരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതും നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം? അതിനു ബൈബിൾ വായിക്കുകയും അത്തരം കാര്യങ്ങളെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു നന്നായി ചിന്തിക്കുകയും വേണം. അതെല്ലാം യഹോവയ്ക്ക് ‘അറപ്പാണ്’ അഥവാ യഹോവ വെറുക്കുന്നു എന്നു ബൈബിൾ പറയുന്നു. (ആവർത്തനം 27:15) കൂടാതെ ഓരോ കാര്യവും യഹോവ കാണുന്നതുപോലെ കാണാനുള്ള സഹായത്തിനായി ദിവസവും യഹോവയോടു പ്രാർഥിക്കുക. യഹോവ പറയുന്നതുപോലെ ആരാധിക്കാനുള്ള സഹായത്തിനായും അപേക്ഷിക്കുക. (യശയ്യ 55:9) വ്യാജാരാധനയോടു ബന്ധപ്പെട്ട എല്ലാം ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ വേണ്ട ശക്തി യഹോവ നൽകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ.
നമ്മൾ ക്രിസ്തുമസ്സ് ആഘോഷിക്കണോ?
6. ഡിസംബർ 25 യേശുവിന്റെ ജന്മദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ട്?
6 ലോകത്തെങ്ങും ഏറ്റവും പ്രചാരംചെന്ന ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്സ്. അതു യേശുക്രിസ്തുവിന്റെ പിറന്നാളാണെന്നു മിക്കവരും ചിന്തിക്കുന്നു. പക്ഷേ ക്രിസ്തുമസ്സിനു വ്യാജാരാധനയുമായി ബന്ധമുണ്ട്. റോമാക്കാർ ഡിസംബർ 25 സൂര്യന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നെന്ന് ഒരു എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു. കൂടുതൽ റോമാക്കാരെ ക്രിസ്ത്യാനികളാക്കുന്നതിന് അന്നത്തെ ക്രൈസ്തവമതനേതാക്കന്മാർ, യേശു ജനിച്ചത് ഡിസംബർ 25-ന് അല്ലാതിരുന്നിട്ടും ആ ദിവസം യേശുവിന്റെ ജന്മദിനമായി ആഘോഷിക്കാൻ തീരുമാനിച്ചു. (ലൂക്കോസ് 2:8-12) യേശുവിന്റെ ശിഷ്യന്മാർ ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്നില്ല. യേശു ജനിച്ച് 200 വർഷം കഴിഞ്ഞപ്പോഴേക്കും “യേശുവിന്റെ ജനനദിവസം കൃത്യമായി ആർക്കും അറിയില്ലായിരുന്നു; അത് അറിയാൻ അധികമാർക്കും താത്പര്യവുമില്ലായിരുന്നു” എന്ന് ഒരു പുസ്തകം പറയുന്നു. [ഗഹനകാര്യങ്ങളുടെ പാവനോത്ഭവങ്ങൾ (ഇംഗ്ലീഷ്)] യേശു ജനിച്ച് ഏകദേശം 300 വർഷത്തിനു ശേഷമാണു ക്രിസ്തുമസ്സ് ആഘോഷിക്കാൻ തുടങ്ങിയത്.
7. സത്യക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
7 ക്രിസ്തുമസ്സും അതിനോടു ബന്ധപ്പെട്ട് പാർട്ടി നടത്തുന്നതും സമ്മാനം കൊടുക്കുന്നതും ഒക്കെ വ്യാജമതങ്ങളിൽനിന്ന് ഉത്ഭവിച്ചതാണെന്നു മിക്കവർക്കും അറിയാം. ഉദാഹരണത്തിന് ക്രിസ്തുമസ്സിനു വ്യാജമതങ്ങളുമായി ബന്ധമുള്ളതുകൊണ്ട് ഇംഗ്ലണ്ടിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും ഒരുകാലത്ത് ക്രിസ്തുമസ്സ് ആഘോഷം നിരോധിച്ചിരുന്നു. ആരെങ്കിലും അത് ആഘോഷിച്ചാൽ ശിക്ഷ കിട്ടുമായിരുന്നു. പക്ഷേ പിന്നീട് ആളുകൾ വീണ്ടും ക്രിസ്തുമസ്സ് ആഘോഷിക്കാൻ തുടങ്ങി. സത്യക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്? കാരണം തങ്ങൾ ചെയ്യുന്നതെല്ലാം ദൈവത്തിന് ഇഷ്ടമുള്ളതായിരിക്കാൻ അവർ ആഗ്രഹിക്കുന്നു.
നമ്മൾ പിറന്നാൾ ആഘോഷിക്കണോ?
8, 9. ആദിമക്രിസ്ത്യാനികൾ പിറന്നാൾ ആഘോഷിക്കാതിരുന്നത് എന്തുകൊണ്ട്?
8 പിറന്നാൾ ആഘോഷമാണു പ്രചാരത്തിലുള്ള മറ്റൊരു ആഘോഷം. സത്യക്രിസ്ത്യാനികൾ പിറന്നാൾ ആഘോഷിക്കുമോ? ബൈബിളിൽ പറഞ്ഞിട്ടുള്ള ജന്മദിനാഘോഷങ്ങൾ നടത്തിയത് യഹോവയെ ആരാധിക്കാത്തവരാണ്. (ഉൽപത്തി 40:20; മർക്കോസ് 6:21) വ്യാജദൈവങ്ങളെ ആദരിക്കുന്നതിനാണു പിറന്നാൾ ആഘോഷിച്ചിരുന്നത്. അതുകൊണ്ട് ആദിമക്രിസ്ത്യാനികൾ “ജന്മദിനാഘോഷങ്ങളെ ഒരു പുറജാതി ആചാരമായിട്ടാണു കണ്ടിരുന്നത്.”—ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ.
9 ഓരോരുത്തരും ജനിക്കുമ്പോൾ ഒരു ആത്മാവ് കൂടെയുണ്ടെന്നും അത് ആ വ്യക്തിയെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്നും ആണ് പുരാതന റോമാക്കാരും ഗ്രീക്കുകാരും വിശ്വസിച്ചിരുന്നത്. “ഏതു ദേവന്റെ ജന്മദിനത്തിൽ ഒരു വ്യക്തി ജനിക്കുന്നുവോ ആ ദേവനുമായി ഈ ആത്മാവിന് ഒരു നിഗൂഢബന്ധമുണ്ടായിരുന്നു” എന്ന് ജന്മദിന വിജ്ഞാനീയം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
10. ക്രിസ്ത്യാനികൾ ഇന്നു പിറന്നാൾ ആഘോഷിക്കരുതാത്തത് എന്തുകൊണ്ട്?
10 വ്യാജമതവുമായി ബന്ധമുള്ള ആഘോഷങ്ങൾ യഹോവ അംഗീകരിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? (യശയ്യ 65:11, 12) ഇല്ല, ഒരിക്കലുമില്ല. അതുകൊണ്ടാണ് നമ്മൾ പിറന്നാളോ വ്യാജമതവുമായി ബന്ധപ്പെട്ട വിശേഷദിവസങ്ങളോ ആഘോഷിക്കാത്തത്.
അത് അത്ര പ്രധാനമാണോ?
11. ചിലർ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നത് എന്തുകൊണ്ട്? നിങ്ങൾക്ക് ഏറ്റവും പ്രധാനം എന്തായിരിക്കണം?
11 ക്രിസ്തുമസ്സിനും മറ്റു വിശേഷദിവസങ്ങൾക്കും വ്യാജമതവുമായി ബന്ധമുണ്ടെന്ന് അറിയാമെങ്കിലും ചിലർ തുടർന്നും അതൊക്കെ ആഘോഷിക്കുന്നു. കുടുംബാംഗങ്ങളുമായി ഒത്തുകൂടാനുള്ള നല്ലൊരു അവസരമായി മാത്രമേ അവർ അതിനെ കാണുന്നുള്ളൂ. അങ്ങനെതന്നെയാണോ നിങ്ങൾക്കും തോന്നുന്നത്? കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതു തെറ്റല്ല. യഹോവയാണു കുടുംബങ്ങളെ ഉണ്ടാക്കിയത്. കുടുംബാംഗങ്ങൾക്കു തമ്മിൽ നല്ല ബന്ധമുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുകയും ചെയ്യുന്നു. (എഫെസ്യർ 3:14, 15) എന്നാൽ വ്യാജമതാഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് ബന്ധുക്കളെ സന്തോഷിപ്പിക്കുന്നതിനെക്കാൾ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് യഹോവയുമായി നല്ല ബന്ധമുണ്ടായിരിക്കുന്നതിനാണ്. അതുകൊണ്ടാണ് “കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം” എന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞത്.—എഫെസ്യർ 5:10.
12. എങ്ങനെയുള്ള ആഘോഷങ്ങളാണ് യഹോവ അംഗീകരിക്കാത്തത്?
12 ആഘോഷങ്ങൾ എങ്ങനെ ഉത്ഭവിച്ചു എന്നത് അത്ര കാര്യമാക്കേണ്ടതില്ല എന്നാണു മിക്കവരും ചിന്തിക്കുന്നത്. എന്നാൽ യഹോവ അത് അങ്ങനെയല്ല കാണുന്നത്. വ്യാജാരാധനയിൽനിന്ന് വന്നതോ മനുഷ്യരെയോ രാഷ്ട്രത്തെയോ പ്രകീർത്തിക്കുന്നതോ ആയ ഒരു ആഘോഷവും യഹോവ അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന് ഈജിപ്തുകാർ തങ്ങളുടെ വ്യാജദൈവങ്ങൾക്കുവേണ്ടി പല ആഘോഷങ്ങളും നടത്തിയിരുന്നു. ഈജിപ്തിൽനിന്ന് മോചിതരായ ഇസ്രായേല്യർ ഈജിപ്തുകാരുടെ ഒരു മതാഘോഷം നടത്തിയിട്ട് അതിനെ ‘യഹോവയ്ക്കുള്ള ഒരു ഉത്സവം’ എന്നു വിളിച്ചു. പക്ഷേ അങ്ങനെ ചെയ്തതിന് യഹോവ അവരെ ശിക്ഷിച്ചു. (പുറപ്പാട് 32:2-10) യശയ്യ പ്രവാചകൻ പറഞ്ഞതുപോലെ നമ്മൾ “അശുദ്ധമായത് ഒന്നും തൊടരുത്!”—യശയ്യ 52:11 വായിക്കുക.
മറ്റുള്ളവരോട് ആദരവോടെ ഇടപെടുക
13. വിശേഷദിവസങ്ങൾ ആഘോഷിക്കുന്നതു നിറുത്താൻ തീരുമാനിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചില ചോദ്യങ്ങൾ ഏവ?
13 വിശേഷദിവസങ്ങൾ ആഘോഷിക്കുന്നതു നിറുത്താൻ തീരുമാനിക്കുമ്പോൾ പല ചോദ്യങ്ങളും നിങ്ങൾക്കുണ്ടാകാം. ഉദാഹരണത്തിന് ക്രിസ്തുമസ്സ് ആഘോഷത്തിൽ പങ്കുചേരാത്തത് എന്തുകൊണ്ടാണെന്നു സഹജോലിക്കാർ ചോദിച്ചാൽ ഞാൻ എന്തു പറയും? ആരെങ്കിലും ക്രിസ്തുമസ്സ് സമ്മാനം തന്നാൽ ഞാൻ എന്തു ചെയ്യും? ഞാൻ ഒരു വിശേഷദിവസത്തിലെ ആഘോഷത്തിൽ പങ്കുചേരാൻ എന്റെ ഇണ പ്രതീക്ഷിക്കുന്നെങ്കിൽ എന്തു ചെയ്യും? എന്റെ കുട്ടികൾക്കു വിശേഷദിവസങ്ങളോ പിറന്നാളോ ആഘോഷിക്കാൻ പറ്റാത്തതുകൊണ്ടുണ്ടാകുന്ന സങ്കടം മാറ്റാൻ എനിക്ക് എന്തു ചെയ്യാം?
14, 15. ആരെങ്കിലും വിശേഷദിവസത്തോടു ബന്ധപ്പെട്ട് ഒരു ആശംസ നേരുകയോ സമ്മാനം തരുകയോ ചെയ്താൽ നിങ്ങൾക്ക് എന്തു ചെയ്യാം?
14 ഓരോ സാഹചര്യത്തിലും എന്തു പറയണം, എന്തു ചെയ്യണം എന്നൊക്കെ തീരുമാനിക്കാൻ സാമാന്യബുദ്ധി ഉപയോഗിക്കേണ്ടതു പ്രധാനമാണ്. ഉദാഹരണത്തിന് ആളുകൾ വിശേഷദിവസത്തോടു ബന്ധപ്പെട്ട ഒരു ആശംസ നേരുമ്പോൾ അവരെ അവഗണിക്കേണ്ടതില്ല. പകരം “നന്ദി” എന്നു പറയാനാകും. എന്നാൽ ചിലപ്പോൾ ആരെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ആഘോഷത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നു നിങ്ങൾക്കു വിശദീകരിച്ചുകൊടുക്കാം. എന്നാൽ എപ്പോഴും ദയയും ആദരവും നയവും ഉള്ളവരായിരിക്കണം. ബൈബിൾ പറയുന്നു: “എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ. അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.” (കൊലോസ്യർ 4:6) മറ്റുള്ളവരുടെകൂടെ സമയം ചെലവഴിക്കാനും സമ്മാനം കൊടുക്കാനും ഒക്കെ ഇഷ്ടമാണെന്നും പക്ഷേ ഇത്തരം വിശേഷദിവസങ്ങളോടു ബന്ധപ്പെട്ട് അതു ചെയ്യുന്നില്ലെന്നേ ഉള്ളെന്നും നിങ്ങൾക്കു വേണമെങ്കിൽ അവരോടു പറയാം.
15 ആരെങ്കിലും ഒരു സമ്മാനം തന്നാൽ നിങ്ങൾ എന്തു ചെയ്യും? എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും വിവരിക്കുന്ന നിയമങ്ങളുടെ ഒരു പട്ടിക ബൈബിൾ നിരത്തുന്നില്ല. പകരം ഒരു നല്ല മനസ്സാക്ഷി നിലനിറുത്തണമെന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 1:18, 19) നിങ്ങൾ വിശേഷദിവസം ആഘോഷിക്കില്ലെന്നു സമ്മാനം തരുന്ന വ്യക്തിക്ക് ഒരുപക്ഷേ അറിയില്ലായിരിക്കും. അതല്ലെങ്കിൽ ഒരാൾ ഇങ്ങനെ പറഞ്ഞേക്കാം: “നിങ്ങൾ ഈ വിശേഷദിവസം ആഘോഷിക്കില്ലെന്ന് എനിക്കറിയാം. എന്നാലും ഈ സമ്മാനമിരിക്കട്ടെ.” സാഹചര്യം ഏതായാലും, സമ്മാനം വാങ്ങണോ വേണ്ടയോ എന്നു നിങ്ങൾക്കു തീരുമാനിക്കാം. എന്നാൽ ഏതു തീരുമാനമെടുത്താലും ഒരു നല്ല മനസ്സാക്ഷി നിലനിറുത്താൻ ശ്രദ്ധിക്കുക. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹിക്കില്ല.
നിങ്ങളും കുടുംബവും
യഹോവയെ സേവിക്കുന്നവർ സന്തുഷ്ടരാണ്
16. നിങ്ങളുടെ കുടുംബം വിശേഷദിവസങ്ങൾ ആഘോഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും?
16 നിങ്ങളുടെ കുടുംബം ഒരു വിശേഷദിവസം ആഘോഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? അവരോടു വഴക്കിനൊന്നും പോകേണ്ടതില്ല. എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് ഓർക്കുക. നിങ്ങളുടെ തീരുമാനങ്ങളെ അവർ മാനിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവരുടെ തീരുമാനങ്ങളെ മാനിച്ചുകൊണ്ട് അവരോടു ദയ കാണിക്കുക. (മത്തായി 7:12 വായിക്കുക.) എന്നാൽ ആ വിശേഷദിവസത്തിൽ കുടുംബാംഗങ്ങളോടൊപ്പം നിങ്ങളും ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ഒരു തീരുമാനമെടുക്കുന്നതിനു മുമ്പുതന്നെ, ശരിയായ തീരുമാനമെടുക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. സാഹചര്യം നന്നായി വിലയിരുത്തുക; അതെക്കുറിച്ച് വിശദമായി പഠിക്കുക. യഹോവയെ പ്രസാദിപ്പിക്കാനാണല്ലോ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്.
17. മറ്റുള്ളവർ വിശേഷദിവസങ്ങൾ ആഘോഷിക്കുമ്പോൾ കുട്ടികൾക്കു വിഷമം തോന്നാതിരിക്കാൻ എന്തു ചെയ്യാം?
17 മറ്റുള്ളവർ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നതു കാണുമ്പോൾ കുട്ടികൾക്കു വിഷമം തോന്നാതിരിക്കാൻ അവരെ എങ്ങനെ സഹായിക്കാം? കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊക്കെ ഇടയ്ക്കിടെ അവർക്കുവേണ്ടി ക്രമീകരിക്കുക. അപ്രതീക്ഷിതമായി സമ്മാനങ്ങൾ കൊടുത്തുകൊണ്ടും നിങ്ങൾക്ക് അവരെ സന്തോഷിപ്പിക്കാം. നിങ്ങളുടെ സമയവും സ്നേഹവും ആണ് കുട്ടികൾക്കു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനം.
സത്യാരാധകനാകുക
18. ക്രിസ്തീയയോഗങ്ങൾക്കു കൂടിവരേണ്ടത് എന്തുകൊണ്ട്?
18 യഹോവയെ പ്രീതിപ്പെടുത്താൻ വ്യാജമതം ഉപേക്ഷിക്കുന്നതോടൊപ്പം അതിനോടു ബന്ധപ്പെട്ട ആചാരങ്ങളും വിശേഷദിനാഘോഷങ്ങളും നമ്മൾ ഒഴിവാക്കണം. കൂടാതെ സത്യാരാധന സ്വീകരിച്ചിരിക്കുന്നെന്ന് ജീവിതത്തിലൂടെ കാണിക്കുകയും വേണം. എങ്ങനെ? ഒരു വിധം, ക്രമമായി ക്രിസ്തീയയോഗങ്ങൾക്കു കൂടിവരുന്നതാണ്. (എബ്രായർ 10:24, 25 വായിക്കുക.) യോഗങ്ങൾ സത്യാരാധനയുടെ സുപ്രധാനമായ ഒരു ഭാഗമാണ്. (സങ്കീർത്തനം 22:22; 122:1) യോഗങ്ങൾക്കു കൂടിവരുമ്പോൾ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാനാകും.—റോമർ 1:12.
19. നിങ്ങൾ പഠിച്ച ബൈബിൾസത്യങ്ങൾ മറ്റുള്ളവരോടു പറയേണ്ടത് എന്തുകൊണ്ട്?
19 സത്യാരാധകനാകുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു കാര്യമാണു ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുന്നത്. ഭൂമിയിൽ കാണുന്ന ദുഷ്ടത കാരണം പലരും വളരെ ദുഃഖിതരാണ്. (യഹസ്കേൽ 9:4) അങ്ങനെ വിഷമിക്കുന്ന ചിലരെ നിങ്ങൾക്ക് അറിയാമായിരിക്കും. ഭാവിയെക്കുറിച്ച് നിങ്ങൾക്കുള്ള മഹത്തായ പ്രത്യാശ അവരുമായി പങ്കിടുക. ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകുകയും ബൈബിൾസത്യങ്ങൾ മറ്റുള്ളവരോടു പറയുകയും ചെയ്യുമ്പോൾ വ്യാജമതത്തിന്റെ ഭാഗമാകാനോ അതിന്റെ ആചാരങ്ങളിൽ പങ്കെടുക്കാനോ ഉള്ള ആഗ്രഹം പിന്നീടു നിങ്ങൾക്കുണ്ടാകില്ല. ശരിയായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ തീരുമാനിക്കുമ്പോൾ നിങ്ങൾ സന്തോഷമുള്ളവരായിരിക്കുമെന്നും നിങ്ങളുടെ തീരുമാനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും ഉറപ്പുണ്ടായിരിക്കുക!—മലാഖി 3:10.