ആമുഖം
‘വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരുടെ അനുകാരികളാകുക.’—എബ്രായർ 6:12.
1, 2. ഒരു സഞ്ചാരമേൽവിചാരകൻ വിശ്വസ്തരായ ബൈബിൾകഥാപാത്രങ്ങളെ എങ്ങനെ വീക്ഷിച്ചതായാണ് ഒരു സഹോദരി പറഞ്ഞത്, ഇങ്ങനെയുള്ള ബൈബിൾകഥാപാത്രങ്ങളെ നല്ല മിത്രങ്ങളാക്കാവുന്നത് എന്തുകൊണ്ട്?
“ചിരകാല പരിചിതരായ സുഹൃത്തുക്കളുടെ കാര്യം പറയുന്നതുപോലെയാണ് അദ്ദേഹം ബൈബിളിലെ കഥാപാത്രങ്ങളെക്കുറിച്ചു പറയുന്നത്.” പ്രായംചെന്ന ഒരു സഞ്ചാരമേൽവിചാരകന്റെ പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ നമ്മുടെ ഒരു സഹോദരി പറഞ്ഞതാണ് ആ വാക്കുകൾ. അത് വളരെ ശരിയായിരുന്നുതാനും. ആ സഹോദരൻ പതിറ്റാണ്ടുകളായി ദൈവവചനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നയാളാണ്. അതുകൊണ്ടുതന്നെ ബൈബിളിലെ വിശ്വസ്ത സ്ത്രീപുരുഷന്മാർ അദ്ദേഹത്തിന് സുപരിചിതരായിരുന്നു. പഴയ സുഹൃത്തുക്കളുടെ കാര്യം പറയുന്നതുപോലെ അദ്ദേഹത്തിന് അവരെക്കുറിച്ചു പറയാനാകുന്നത് അതുകൊണ്ടാണ്.
2 ഇങ്ങനെയുള്ള ബൈബിൾകഥാപാത്രങ്ങൾ നമ്മുടെ സുഹൃത്തുക്കളായുള്ളത് ഒരു അനുഗ്രഹമല്ലേ? ആകട്ടെ, നിങ്ങൾക്ക് അവരോട് അത്രയ്ക്കൊരു അടുപ്പവും പരിചയവുമൊക്കെ തോന്നുന്നുണ്ടോ? നോഹ, അബ്രാഹാം, രൂത്ത്, ഏലിയാവ്, എസ്ഥേർ എന്നിവരെപ്പോലെയുള്ള സ്ത്രീപുരുഷന്മാരെ പരിചയപ്പെടുന്നതും അവരോടൊപ്പം അവരുടെ കഥകൾ കേട്ട് നടക്കുന്നതും ഒന്നു സങ്കല്പിച്ചുനോക്കൂ. അവർ നൽകാനിടയുള്ള വിലപ്പെട്ട ഉപദേശങ്ങൾ, അവരുടെ ബലപ്പെടുത്തുന്ന വാക്കുകൾ, ജീവിതമാതൃക ഒക്കെ നമ്മുടെ ജീവിതത്തെ എത്രമാത്രം സമ്പന്നമാക്കും, അല്ലേ?—സദൃശവാക്യങ്ങൾ 13:20 വായിക്കുക.
3. (എ) ബൈബിളിലെ വിശ്വസ്തരായ സ്ത്രീപുരുഷന്മാരെക്കുറിച്ച് മനസ്സിലാക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ചിന്തിക്കും?
3 “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” ഉണ്ടാകുമ്പോഴേ അത്തരം മധുരബന്ധങ്ങൾ പൂർണമായി സാധ്യമാകൂ. (പ്രവൃ. 24:15) എന്നാൽ, ബൈബിൾ പറയുന്ന ആ സ്ത്രീപുരുഷന്മാരുടെ വിശ്വാസത്തെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ ഇപ്പോൾത്തന്നെ നമുക്ക് പ്രയോജനം നേടാനാകും. എങ്ങനെ? അതിനുള്ള ഉത്തരം പൗലോസ് അപ്പൊസ്തലൻ പറയുന്നതു നോക്കൂ: ‘വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരുടെ അനുകാരികളാകുക.’ (എബ്രാ. 6:12) വിശ്വസ്തരായ ആ സ്ത്രീപുരുഷന്മാരെക്കുറിച്ച് നമ്മൾ പഠിച്ചുതുടങ്ങുമ്പോൾ പൗലോസിന്റെ വാക്കുകൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്ന ചില ചോദ്യങ്ങൾ ഇതൊക്കെയാണ്: ശരിക്കും, എന്താണ് വിശ്വാസം? നമുക്ക് അത് ആവശ്യമുള്ളത് എന്തുകൊണ്ടാണ്? ആ പഴയകാല വിശ്വസ്തരെ നമുക്ക് എങ്ങനെ അനുകരിക്കാം?
വിശ്വാസം: എന്താണ് അത്, നമുക്ക് അത് ആവശ്യമുള്ളത് എന്തുകൊണ്ട്?
4. വിശ്വാസം എന്നതിനെക്കുറിച്ച് ആളുകൾ എന്തെല്ലാം ധരിച്ചുവെച്ചിട്ടുണ്ട്, അവർക്കു തെറ്റുപറ്റിയിരിക്കുന്നത് എന്തുകൊണ്ട്?
4 വിശ്വാസം വളരെ അഭികാമ്യമായൊരു ഗുണമാണ്. ഈ പുസ്തകത്തിൽ നാം കാണാൻപോകുന്ന എല്ലാ സ്ത്രീപുരുഷന്മാരും വിശ്വാസത്തെ അങ്ങനെ വീക്ഷിച്ചവരാണ്. വിശ്വാസത്തെ വിലകുറച്ചുകാണാനാണ് ഇന്നുള്ള പലരും മുതിരുന്നത്. കാരണം, വിശ്വാസം എന്നത് മതിയായ തെളിവോ അടിസ്ഥാനമോ ഇല്ലാതെ അന്ധമായുള്ളതാണെന്ന് അവർ കരുതുന്നു. അങ്ങനെയാണെങ്കിൽ അവർക്കു തെറ്റിപ്പോയി. എന്തും എളുപ്പത്തിൽ, കേട്ടപാടെ, വിശ്വസിക്കുന്നതല്ല ഇവിടെ പറയുന്ന വിശ്വാസം. എന്തും കേട്ടപാടേ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്, അന്ധവിശ്വാസം അപകടമാണ്. യഥാർഥവിശ്വാസം പെട്ടെന്നൊരു വികാരത്താൽ ഉളവാകുന്നതുമല്ല. അത്തരം വിശ്വാസം പെട്ടെന്നു വരുകയും പെട്ടെന്നു പോകുകയും ചെയ്യും. ഇനി, കേവലമൊരു വിശ്വാസവുമല്ല ഈ വിശ്വാസം. കാരണം, ‘ദൈവം ഏകൻ എന്ന് ഭൂതങ്ങൾപോലും വിശ്വസിക്കുകയും നടുങ്ങുകയും ചെയ്യുന്നു.’ (യാക്കോ. 2:19) പക്ഷേ എന്തു പ്രയോജനം? ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ, ഭൂതങ്ങളുടേതുപോലുള്ള ഒരു വിശ്വാസവും പോരാ എന്നു സാരം.
5, 6. (എ) നമ്മുടെ വിശ്വാസം അദൃശ്യമായ ഏതു രണ്ടു കാര്യങ്ങളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? (ബി) നമ്മുടെ വിശ്വാസം എത്ര ശക്തമായ അടിത്തറമേലാണ് പടുത്തുയർത്തേണ്ടത്? ഉദാഹരിക്കുക.
5 യഥാർഥവിശ്വാസം ഇവയ്ക്കെല്ലാം മീതെ തലയുയർത്തി നിൽക്കുന്നു. ബൈബിൾ അതിനെ എങ്ങനെയാണ് നിർവചിക്കുന്നതെന്ന് നിങ്ങൾ ഓർക്കുന്നില്ലേ? (എബ്രായർ 11:1 വായിക്കുക.) വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ടു കാര്യങ്ങളിലാണെന്ന് പൗലോസ് പറയുന്നു. രണ്ടും നമുക്ക് വെറും കണ്ണാൽ കാണാവുന്നവയല്ലതാനും. ഒന്ന്, സ്വർഗീയമണ്ഡലത്തിൽ ഇപ്പോഴുള്ള യാഥാർഥ്യങ്ങൾ. അത് ‘കാണപ്പെടാത്തതാണ്.’ ഉദാഹരണത്തിന്, യഹോവയാം ദൈവം, അവന്റെ പുത്രൻ, സ്വർഗത്തിൽ ഇപ്പോൾ ഭരിക്കുന്ന ദൈവരാജ്യം ഇങ്ങനെ ആത്മമണ്ഡലത്തിലെ ആ യാഥാർഥ്യങ്ങൾ നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നവയല്ല. രണ്ട്, ‘പ്രത്യാശിക്കുന്ന കാര്യങ്ങൾ.’ അതായത് ഇതുവരെ സംഭവിക്കാത്ത കാര്യങ്ങൾ. ഉദാഹരണത്തിന്, ദൈവരാജ്യം പെട്ടെന്നുതന്നെ കൊണ്ടുവരാനിരിക്കുന്ന പുതിയ ലോകം നമുക്ക് ഇപ്പോൾ കാണാൻ സാധിക്കില്ല. കാണപ്പെടാത്തവയായതുകൊണ്ട്, മേൽപ്പറഞ്ഞ യാഥാർഥ്യങ്ങളും നാം പ്രത്യാശിക്കുന്ന കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്നുണ്ടോ?
6 ഒരിക്കലുമില്ല. യഥാർഥവിശ്വാസം ഉറച്ച അടിത്തറയിൽ പണിതുയർത്തിയതാണെന്ന് പൗലോസ് വിശദീകരിച്ചു. ‘സംഭവിക്കുമെന്ന ഉറച്ചബോധ്യം’ എന്ന് പൗലോസ് വിശ്വാസത്തെ വിളിച്ചപ്പോൾ, ഒരു നിലത്തിന്റെയോ പുരയിടത്തിന്റെയോ “ആധാരം” എന്നും അർഥമാക്കാവുന്ന ഒരു പദപ്രയോഗമാണ് അവൻ ഉപയോഗിച്ചത്. ഒരാൾ നിങ്ങൾക്ക് ഒരു വീട് തരാൻ തീരുമാനിച്ചെന്നിരിക്കട്ടെ. അതിന്റെ ആധാരം കൈയിൽ തന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞേക്കാം: “ഇതാ, നിങ്ങളുടെ പുതിയ വീട്!” ആ കടലാസുകഷണമാണ് നിങ്ങൾക്കു താമസിക്കാനുള്ള വീട് എന്നല്ല. പിന്നെയോ, തന്നിരിക്കുന്ന ആധാരം അഥവാ പ്രമാണം, വീട് ഇപ്പോൾ നിങ്ങളുടെ സ്വന്തമാണെന്നും ആ പ്രമാണം വീട് സ്വന്തമായതിന് തുല്യമാണെന്നും ഉള്ളതിന്റെ ശക്തമായ തെളിവാണെന്നാണ് അദ്ദേഹം പറഞ്ഞതിന് അർഥം. എന്നുവെച്ചാൽ, നിയമത്തിന്റെ വീക്ഷണത്തിൽ ആ വീടിന് തുല്യമാണ് ഈ പ്രമാണം. ഇതുപോലെയാണ് വിശ്വാസത്തിന്റെ കാര്യവും. നമ്മുടെ വിശ്വാസത്തിന് ആധാരമായ തെളിവുകൾ ആ പ്രമാണംപോലെ വളരെ ശക്തമാണ്, തികച്ചും ബോധ്യംവരുത്തുന്നവയുമാണ്. അതുകൊണ്ട്, നമുക്ക് യഥാർഥവിശ്വാസമുണ്ടെങ്കിൽ, നാം വിശ്വസിക്കുന്ന കാര്യങ്ങൾ നേരിൽ കാണുന്നതുപോലെതന്നെയാണെന്നു പറയാം.
7. യഥാർഥവിശ്വാസത്തിൽ ഉൾപ്പെടുന്നത് എന്താണ്?
7 യഹോവയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ പടുത്തുയർത്തിയ ഇളകാത്ത ബോധ്യവും, കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ അവൻ ആശ്രയയോഗ്യനാണെന്നുള്ള നിശ്ചയവും ഉൾച്ചേർന്നതാണ് യഥാർഥവിശ്വാസം. അവനെ നമ്മുടെ സ്നേഹനിധിയായ പിതാവായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത് വിശ്വാസമാണ്. അവൻ ചെയ്യുമെന്നു പറയുന്നതെല്ലാം സത്യമായി ഭവിക്കും എന്ന് ഉറപ്പിക്കാൻ നമുക്ക് കാരണം നൽകുന്നതും വിശ്വാസമാണ്. യഥാർഥവിശ്വാസത്തിൽ വേറെയും കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ജീവനുള്ള എല്ലാറ്റിന്റെയും കാര്യത്തിലെന്നപോലെ വിശ്വാസത്തിനും പോഷണം ആവശ്യമാണ്, പോഷണം ലഭിച്ചില്ലെങ്കിൽ വിശ്വാസം നിലനിൽക്കില്ല. വിശ്വാസം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കണം, അല്ലെങ്കിൽ അത് മൃതമായിത്തീരും.—യാക്കോ. 2:26.
8. വിശ്വാസം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 വിശ്വാസം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? പൗലോസ് അതിന് തക്കതായ കാരണം നൽകുന്നുണ്ട്. (എബ്രായർ 11:6 വായിക്കുക.) നമുക്ക് വിശ്വാസമില്ലെങ്കിൽ യഹോവയോട് അടുത്തുചെല്ലാനോ അവനെ പ്രസാദിപ്പിക്കാനോ സാധ്യമല്ല. ചിന്താപ്രാപ്തിയുള്ള ഏതൊരു സൃഷ്ടിയെയും സൃഷ്ടിച്ചതിന്റെ പിന്നിലെ ശ്രേഷ്ഠവും മഹനീയവും ആയ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ആ സൃഷ്ടിക്ക് വിശ്വാസം കൂടിയേ തീരൂ. നമ്മുടെ സ്വർഗീയപിതാവായ യഹോവയോട് അടുത്തുചെല്ലുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക എന്നതാണ് മഹനീയമായ ആ ഉദ്ദേശ്യം.
9. വിശ്വാസം നമുക്ക് കൂടിയേ തീരൂ എന്ന് യഹോവയ്ക്ക് അറിയാമെന്ന് അവൻ കാണിച്ചുതന്നിരിക്കുന്നത് എങ്ങനെ?
9 നമുക്ക് വിശ്വാസം എത്രയധികം ആവശ്യമാണെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് വിശ്വാസം എങ്ങനെ പടുത്തുയർത്താം, എങ്ങനെ പ്രകടിപ്പിക്കാം എന്ന് നമ്മെ പഠിപ്പിച്ചുതരാൻ അവൻ നിരവധി മാതൃകകൾ തന്നിട്ടുണ്ട്. ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കുന്ന വിശ്വസ്തരായ പുരുഷന്മാരുടെ മാതൃക അതിന് ഒരു ഉദാഹരണമാണ്. ‘അവരുടെ വിശ്വാസം അനുകരിക്കുക’ എന്ന് അവന്റെ വചനം പറയുന്നു. (എബ്രാ. 13:7) തീർന്നില്ല. “സാക്ഷികളുടെ . . . വലിയൊരു സമൂഹ”ത്തെക്കുറിച്ചും പൗലോസ് എഴുതിയിട്ടുണ്ട്. (എബ്രാ. 12:1) വിശ്വാസത്തിന്റെ ഉജ്ജ്വലമാതൃകകളായിരുന്ന മുൻകാലങ്ങളിലെ സ്ത്രീകളെയും പുരുഷന്മാരെയും ആണ് ആ ‘സമൂഹത്തിൽ’ അവൻ ഉൾപ്പെടുത്തിയിരിക്കുന്നത്. വാസ്തവത്തിൽ എബ്രായർ 11-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വസ്തരുടെ പട്ടികയിൽ വളരെ കുറച്ചുപേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ, ബൈബിളിന്റെ താളുകളിൽ ഇങ്ങനെയുള്ള വിശ്വസ്തരുടെ ജീവിതകഥകൾ ധാരാളമായുണ്ട്. പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമായവരും ഒക്കെയുണ്ട് അവരിൽ. ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിൽനിന്നും ഉള്ളവരാണ് അവർ. ഇന്ന് വിശ്വാസം എന്ന ശ്രേഷ്ഠഗുണം ദുർലഭമായിരിക്കുന്ന ഈ ലോകത്തിൽ, വിശ്വസ്തരായി ജീവിച്ചുമരിച്ച ആ ദൈവദാസരുടെ ജീവിതമാതൃകകൾക്ക് നമ്മോടു പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.
മറ്റുള്ളവരുടെ വിശ്വാസം നമുക്ക് എങ്ങനെ അനുകരിക്കാം?
10. ബൈബിൾരേഖയിലെ വിശ്വസ്തരായ പുരുഷന്മാരെയും സ്ത്രീകളെയും അനുകരിക്കുന്നതിന് വ്യക്തിപരമായ പഠനം നമ്മളെ എങ്ങനെ സഹായിച്ചേക്കാം?
10 ഒരാളെ അനുകരിക്കണമെങ്കിൽ ആദ്യം നമ്മൾ അയാളെ അടുത്തു നിരീക്ഷിക്കണം, അതൊരു വാസ്തവമാണ്. ഈ പുസ്തകം വായിച്ചുപോകുമ്പോൾ പല സ്ത്രീപുരുഷന്മാരെയും നിങ്ങൾ കണ്ടുമുട്ടും. അവരെ അടുത്തു നിരീക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി വളരെയധികം ഗവേഷണം നടത്തി വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് നിങ്ങൾ കാണും. നിങ്ങൾക്കും സ്വന്തമായി ഗവേഷണം നടത്തി കൂടുതലായ ചില വിവരങ്ങളും കൂടെ കണ്ടെത്താനാകുമോ? നിങ്ങൾ വ്യക്തിപരമായി പഠിക്കുന്ന സമയത്ത് നിങ്ങളുടെ കൈയിലുള്ള ഗവേഷണ ഉപാധികൾ ഉപയോഗിച്ച് ബൈബിളിൽ ആഴത്തിൽ കുഴിച്ചിറങ്ങുക. പഠിക്കുന്ന കാര്യങ്ങൾ മനനം ചെയ്യുമ്പോൾ ബൈബിൾവിവരണങ്ങളുടെ പശ്ചാത്തലവും രംഗങ്ങളും ഒരു ചിത്രംപോലെ മനസ്സിൽ കൊണ്ടുവരുക. ആ കാഴ്ചകൾ കാണുക, ആ ശബ്ദങ്ങൾ ശ്രവിക്കുക, ഗന്ധങ്ങൾ മണത്തറിയുക. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ വിവേചിച്ചറിയുന്നതാണ് ഏറെ പ്രധാനം. വിശ്വസ്തരായ ആ സ്ത്രീപുരുഷന്മാരുടെ സ്ഥാനത്ത് നിങ്ങൾ നിങ്ങളെത്തന്നെ കണ്ടുനോക്കുക. അപ്പോൾ അവർ നിങ്ങളുടെ കണ്മുന്നിൽ നിൽക്കുന്നതുപോലെ തോന്നും, അവരുമായുള്ള അടുപ്പം കൂടിക്കൂടിവരും. ചിലർ നമ്മുടെ പഴയകാല ആത്മമിത്രങ്ങളാണോ എന്നുപോലും നമുക്കു തോന്നിപ്പോകും!
11, 12. (എ) അബ്രാഹാമിനോടും സാറായോടും നിങ്ങൾക്ക് കൂടുതൽ അടുപ്പം തോന്നിയേക്കാവുന്നത് എങ്ങനെ? (ബി) ഹന്നാ, ഏലിയാവ്, ശമുവേൽ എന്നിവരുടെ ജീവിതകഥകളിൽനിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
11 അവരെ ശരിക്കും അടുത്തറിയുമ്പോൾ അവരുടെ വാക്കും പ്രവൃത്തിയും പകർത്താൻ നമുക്ക് ആഗ്രഹം തോന്നും. ഇങ്ങനെയൊന്നു ചിന്തിക്കുക: നിങ്ങൾക്കൊരു പുതിയ നിയമനം ലഭിച്ചിരിക്കുന്നു. ഏതോ ഒരു വിധത്തിൽ ശുശ്രൂഷ വിപുലപ്പെടുത്താനുള്ള ഒരു ക്ഷണമാണ് സംഘടന നിങ്ങൾക്കു നൽകിയിരിക്കുന്നത്. കൂടുതൽ ശുശ്രൂഷകരെ അടിയന്തിരമായി ആവശ്യമുള്ള ഒരു സ്ഥലത്തേക്ക് മാറാനായിരിക്കാം നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ, നിങ്ങൾക്ക് പരിചയമില്ലാത്തതോ അത്ര ഇഷ്ടം തോന്നാത്തതോ ആയ ഒരു രീതിയിലുള്ള പ്രസംഗവേലയ്ക്കായിരിക്കാം ഇപ്പോൾ വിളിച്ചിരിക്കുന്നത്. ആ നിയമനത്തെക്കുറിച്ചു ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുകയാണ് നിങ്ങൾ. അബ്രാഹാമിന്റെ മാതൃക ഇപ്പോൾ നിങ്ങളെ സഹായിക്കില്ലേ? അബ്രാഹാമും സാറായും ഊർ നഗരത്തിലെ സകലസുഖങ്ങളും ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. അതിന്റെ പേരിൽ ദൈവം അവരുടെ മേൽ അനുഗ്രഹങ്ങൾ വർഷിച്ചു! നിങ്ങളും അങ്ങനെതന്നെ ചെയ്തുനോക്കുക. അതുവരെ അവരെ അറിയാമായിരുന്നതിലും നന്നായി, അപ്പോൾ നിങ്ങൾ അവരെ അറിയും. നിങ്ങളുടെയുള്ളിൽ നിങ്ങൾക്ക് അത് ബോധ്യമാകുകയും ചെയ്യും.
12 ഇനി വേറൊരു സാഹചര്യം നോക്കാം: നിങ്ങളുടെ ഉറ്റവരോ അടുപ്പമുള്ളവരോ ആരെങ്കിലും നിങ്ങളോട് പുച്ഛത്തോടെയും പരിഹാസത്തോടെയും ഇടപെട്ടിട്ട് നിങ്ങൾ മനസ്സിടിഞ്ഞ് ഇരിക്കുകയാണെന്നു കരുതുക. യോഗങ്ങൾക്കു പോകാതെ വീട്ടിൽത്തന്നെ ഇരിക്കാനാണ് നിങ്ങൾക്കു തോന്നുന്നതെങ്കിലോ? ഹന്നായെക്കുറിച്ചു ചിന്തിക്കുക. അവൾ പെനിന്നായുടെ നിന്ദയും പരിഹാസവും എങ്ങനെയാണ് മറികടന്നതെന്നു നോക്കുക. ശരിയായ തീരുമാനമെടുക്കാൻ അതു നിങ്ങളെ സഹായിക്കും. അപ്പോൾ ഹന്നാ വെറുമൊരു വിദൂരകഥാപാത്രമല്ല, നിങ്ങളുടെ അടുത്ത സുഹൃത്താണെന്ന് നിങ്ങൾക്കു തോന്നിപ്പോകും. ഇനി, നിങ്ങൾ വിലകെട്ടവരാണെന്ന് തോന്നുന്നെങ്കിലോ? എങ്കിൽ ഏലിയാവിന്റെ ജീവിതകഥ വായിക്കുക. അവൻ ഭയന്നോടിയതും മനപ്രയാസപ്പെട്ടതും യഹോവ അവനെ ആശ്വസിപ്പിച്ചതും വായിച്ചറിയുക. നിങ്ങൾക്ക് അവനോട് കൂടുതൽ അടുപ്പം തോന്നും. കുട്ടികളേ, സന്മാർഗനിഷ്ഠയില്ലാത്ത സഹപാഠികളുടെ സമ്മർദം നാലുപാടുനിന്നും നിങ്ങളെ പൊറുതിമുട്ടിക്കുന്നെങ്കിലോ? കൊച്ചുശമുവേലിന്റെ ജീവിതാനുഭവങ്ങളിലൂടെ ഒന്നു സഞ്ചരിക്കുക. സമാഗമനകൂടാരത്തിൽ ഏലിയുടെ പുത്രന്മാരുടെ കൊള്ളരുതായ്മകൾ കണ്ടും കേട്ടും ആണ് ശമുവേൽ ബാലൻ വളർന്നത്. കൊച്ചുശമുവേൽ വഴിതെറ്റിപ്പോയോ? അവന്റെ കഥ വായിക്കുക. അവൻ നിങ്ങളുടെ കൂട്ടുകാരനാകും!
13. ഏതെങ്കിലും ബൈബിൾകഥാപാത്രത്തിന്റെ വിശ്വാസം അനുകരിക്കുന്നതിലൂടെ നിങ്ങളുടെ വ്യക്തിത്വത്തിന് ഏതെങ്കിലും വിധത്തിൽ ഇടിവ് സംഭവിക്കുമോ? വിശദീകരിക്കുക.
13 ബൈബിൾകഥാപാത്രങ്ങളുടെ വിശ്വാസം അനുകരിക്കുന്നത് ഏതെങ്കിലും വിധത്തിൽ നമ്മളെ അവരുടെ വെറും പകർപ്പാക്കുമോ? നമ്മുടെ തനിമ കുറച്ചുകളയുമോ? ഒട്ടുമേ ഇല്ല! വിശ്വസ്തരായ ഇത്തരം സ്ത്രീപുരുഷന്മാരെ അനുകരിക്കാൻ യഹോവയുടെ വചനം നമ്മോടു പറയുന്നുണ്ടെന്ന് ഓർക്കുക. (1 കൊരി. 4:16; 11:1; 2 തെസ്സ. 3:7, 9) നിങ്ങൾക്കൊരു കാര്യം അറിയാമോ? നമ്മൾ പഠിക്കാൻപോകുന്ന കഥാപാത്രങ്ങളിൽ ചിലർ, അവർക്കുമുമ്പേ ജീവിച്ചിരുന്ന വിശ്വസ്തരെ അനുകരിച്ചിട്ടുള്ളവരാണ്! ഉദാഹരണത്തിന് 17-ാം അധ്യായം നോക്കാം. അവിടെ നമ്മൾ മറിയയെക്കുറിച്ചാണ് പഠിക്കുന്നത്. ഒരിക്കൽ യഹോവയെ സ്തുതിച്ചുപറഞ്ഞ അവസരത്തിൽ അവൾ ഹന്നായുടെ വാക്കുകൾ കടംകൊണ്ടതായി തോന്നുന്നു. ഹന്നായെ അവൾ മാതൃകയായി കണ്ടിട്ടുണ്ടെന്നു വ്യക്തം. അത് മറിയയുടെ വിശ്വാസത്തിന്റെ മാറ്റ് അല്പമെങ്കിലും കുറച്ചുകളഞ്ഞോ? ഒട്ടും കുറച്ചുകളഞ്ഞില്ല! പിന്നെയോ, ഹന്നായുടെ മാതൃക വിശ്വാസത്തിൽ വളരാൻ മറിയയെ സഹായിക്കുകയാണു ചെയ്തത്. യഹോവയുടെ മുമ്പാകെ തനതായ ഒരു പ്രതിച്ഛായയും സത്പേരും നേടിയെടുക്കാൻ അങ്ങനെ മറിയയ്ക്ക് കഴിഞ്ഞു.
14, 15. ഈ പുസ്തകത്തിന്റെ ചില പ്രത്യേകതകൾ ഏതൊക്കെയാണ്, ഈ പുസ്തകം ഏറെ നന്നായി ഉപയോഗപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും?
14 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കാൻവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം. 2008 മുതൽ 2013 വരെയുള്ള വീക്ഷാഗോപുരത്തിൽ “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണിതെന്നു പറയാം. എന്നാൽ ചില പുതിയ അധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ ചർച്ച ചെയ്യാനും ജീവിതത്തിൽ പകർത്താനും സഹായിക്കുന്നതിനുവേണ്ടി ചോദ്യങ്ങളും കൊടുത്തിരിക്കുന്നു. വർണാഭമായ നിരവധി ചിത്രങ്ങൾ ചെറിയ വിശദാംശങ്ങൾപോലും സഹിതം ഈ പുസ്തകത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കി ചേർത്തിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നവ വലുപ്പം കൂട്ടുകയോ മോടിയാക്കുകയോ ചെയ്തിട്ടുണ്ട്. സമയരേഖ, ഭൂപടങ്ങൾ എന്നിവയും വായനക്കാരുടെ സഹായാർഥം ഉൾപ്പെടുത്തിയിരിക്കുന്നു. അവരുടെ വിശ്വാസം അനുകരിക്കുക എന്ന ഈ പുസ്തകം നമ്മുടെ വ്യക്തിപരമായ പഠനത്തിനും കുടുംബാരാധനയ്ക്കും സഭാ ബൈബിളധ്യയനത്തിനും വേണ്ടി ഒരുക്കിയിട്ടുള്ളതാണ്. ഓരോ ജീവിതകഥയും ഒരുമിച്ചിരുന്ന് വെറുതെ വായിച്ചുകേൾക്കാൻ ആഗ്രഹിക്കുന്ന പല കുടുംബങ്ങളുമുണ്ട്. ഒരാൾ ഉറക്കെ വായിക്കും, മറ്റുള്ളവർ അത് കേട്ട് ആസ്വദിച്ച് കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കും.
15 കഴിഞ്ഞുപോയ കാലങ്ങളിൽ ജീവിച്ചുമരിച്ച, യഹോവയ്ക്കു പ്രിയരായ ദാസീദാസന്മാരുടെ വിശ്വാസം അനുകരിക്കാൻ ഈ പുസ്തകം നിങ്ങൾക്കൊരു വഴികാട്ടിയാകട്ടെ. അങ്ങനെ വിശ്വാസത്തിൽ വളർന്നുവളർന്ന് നിങ്ങൾ നിങ്ങളുടെ പിതാവായ യഹോവയോട് അധികമധികം അടുത്തുചെല്ലുമാറാകട്ടെ!