വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 16 പേ. 158-167
  • ദൈവത്തോടുകൂടെ നടന്ന്‌ ‘നീതിയോടെ ജീവിക്കുക’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തോടുകൂടെ നടന്ന്‌ ‘നീതിയോടെ ജീവിക്കുക’
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഥാർഥ നീതി പിന്തുടരുക
  • സന്തോഷവാർത്തയും ദിവ്യനീതിയും
  • നാം മറ്റുള്ളവരോടു പെരുമാറുന്ന വിധം
  • നീതിയോടെ സേവിക്കുന്ന മൂപ്പന്മാർ
  • യഹോവയെ അനുകരിക്കുക—ന്യായവും നീതിയും പ്രവർത്തിക്കുക
    വീക്ഷാഗോപുരം—1998
  • യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്‌
    വീക്ഷാഗോപുരം—1998
  • യഹോവ—നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ
    വീക്ഷാഗോപുരം—1996
  • “ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 16 പേ. 158-167
രണ്ടു മൂപ്പന്മാർ ഒരു സഹോദരിയെയും സഹോദരിയുടെ രണ്ടു മക്കളെയും വീട്ടിൽ ചെന്ന്‌ കാണുന്നു. സഹോദരി സംസാരിക്കുമ്പോൾ അവർ ശ്രദ്ധയോടെ കേൾക്കുന്നു.

അധ്യായം 16

ദൈവത്തോടുകൂടെ നടന്ന്‌ ‘നീതിയോടെ ജീവിക്കുക’

1-3. (എ) നാം യഹോവയോടു കടപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) നമ്മുടെ സ്‌നേഹവാനായ രക്ഷകൻ നമ്മിൽനിന്ന്‌ പകരം എന്ത്‌ ആവശ്യപ്പെടുന്നു?

നിങ്ങൾ യാത്ര ചെയ്‌തുകൊണ്ടിരിക്കുന്ന കപ്പൽ പെട്ടെന്ന്‌ ഒരു അപകടത്തിൽപ്പെടുന്നു എന്ന്‌ വിചാരിക്കുക. അത്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌. രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്നു നിങ്ങൾ വിചാരിക്കുന്ന ആ സമയത്ത്‌ ഒരാൾ വന്ന്‌ നിങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു. അപകടസ്ഥാനത്തുനിന്ന്‌ നിങ്ങളെ മാറ്റിയിട്ട്‌ “ഇനി പേടിക്കാനില്ല” എന്ന്‌ ആ വ്യക്തി പറയുമ്പോൾ നിങ്ങൾക്ക്‌ എത്ര ആശ്വാസം തോന്നും! അദ്ദേഹത്തോടു നിങ്ങൾക്ക്‌ കടപ്പാടു തോന്നുകയില്ലേ? നിങ്ങളുടെ ജീവൻ രക്ഷിച്ചതിന്‌ നിങ്ങൾ ആ വ്യക്തിയോടു കടപ്പെട്ടിരിക്കുന്നു എന്ന്‌ തീർച്ചയായും പറയാൻ കഴിയും.

2 ചില വശങ്ങളിൽ, യഹോവ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്നതിനെ ഇതു ദൃഷ്ടാന്തീകരിക്കുന്നു. തീർച്ചയായും നാം യഹോവയോടു കടപ്പെട്ടിരിക്കുന്നു. കാരണം, പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നുള്ള വിടുതൽ സാധ്യമാക്കിക്കൊണ്ട്‌ യഹോവ മോചനവില ഏർപ്പെടുത്തിയിരിക്കുന്നു. ആ വിലയേറിയ യാഗത്തിൽ നാം വിശ്വാസം പ്രകടമാക്കുന്നിടത്തോളം കാലം പാപമോചനം സാധ്യമാണെന്നും നമ്മുടെ നിത്യഭാവി സുരക്ഷിതമാണെന്നും നമുക്ക്‌ അറിയാം. (1 യോഹന്നാൻ 1:7; 4:9) നാം 14-ാം അധ്യായത്തിൽ കണ്ടതുപോലെ, മോചനവില യഹോവയുടെ സ്‌നേഹത്തിന്റെയും നീതിയുടെയും പരമോന്നതമായ ഒരു പ്രകടനമാണ്‌. അതിനോട്‌ നാം എങ്ങനെ പ്രതികരിക്കണം?

3 നമ്മുടെ സ്‌നേഹവാനായ രക്ഷകൻ നമ്മിൽനിന്ന്‌ പകരം എന്ത്‌ ആവശ്യപ്പെടുന്നു എന്ന്‌ പരിചിന്തിക്കുന്നത്‌ ഉചിതമാണ്‌. യഹോവ മീഖ പ്രവാചകൻ മുഖേന ഇങ്ങനെ പറയുന്നു: “മനുഷ്യാ, നല്ലത്‌ എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്‌. നീതിയോടെ ജീവിക്കാനും വിശ്വസ്‌തതയെ പ്രിയപ്പെടാനും ദൈവത്തോടൊപ്പം എളിമയോടെ നടക്കാനും അല്ലാതെ യഹോവ മറ്റ്‌ എന്താണു നിന്നിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌?” (മീഖ 6:8) യഹോവ നമ്മിൽനിന്ന്‌ തിരികെ ചോദിക്കുന്ന കാര്യങ്ങളിൽ ഒന്ന്‌ നാം “നീതിയോടെ ജീവിക്കണം” എന്നതാണെന്നു കാണുക. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും?

യഥാർഥ നീതി പിന്തുടരുക

4. തന്റെ നീതിനിഷ്‌ഠമായ മാനദണ്ഡങ്ങൾ അനുസരിച്ച്‌ നാം ജീവിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാൻ കഴിയും?

4 തെറ്റും ശരിയും സംബന്ധിച്ച തന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്‌ നാം ജീവിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. യഹോവയുടെ മാനദണ്ഡങ്ങൾ ന്യായവും നീതിയുമുള്ളതാകയാൽ അവയോട്‌ അനുരൂപപ്പെടുമ്പോൾ നാം ന്യായവും നീതിയും പിന്തുടരുകയാണ്‌. “നന്മ ചെയ്യാൻ പഠിക്കുക, നീതി അന്വേഷിക്കുക” എന്ന്‌ യശയ്യ 1:17 പറയുന്നു. “നീതി അന്വേഷിക്കുക” എന്ന്‌ ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (സെഫന്യ 2:3) ‘ശരിയായ നീതിക്കു ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച്‌ സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കാനും’ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 4:24) യഥാർഥ നീതി—യഥാർഥ ന്യായം—അക്രമവും അശുദ്ധിയും അധാർമികതയും വർജിക്കുന്നു. കാരണം അവ വിശുദ്ധിയുടെ നിലവാരങ്ങൾക്കു വിരുദ്ധമാണ്‌.—സങ്കീർത്തനം 11:5; എഫെസ്യർ 5:3-5.

5, 6. (എ) യഹോവയുടെ മാനദണ്ഡങ്ങളോട്‌ അനുരൂപപ്പെടുന്നത്‌ നമുക്ക്‌ ഒരു ഭാരമല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) നീതി പിന്തുടരുന്നത്‌ തുടർച്ചയായ ഒരു പ്രക്രിയ ആണെന്നു ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു?

5 യഹോവയുടെ നീതിനിഷ്‌ഠമായ മാനദണ്ഡങ്ങളോട്‌ അനുരൂപപ്പെടുന്നത്‌ നമുക്ക്‌ ഒരു ഭാരമാണോ? അല്ല. യഹോവയിലേക്ക്‌ ആകർഷിക്കപ്പെടുന്ന ഒരു വ്യക്തി യഹോവയുടെ വ്യവസ്ഥകൾ ഭാരമായി വീക്ഷിക്കുകയില്ല. നാം നമ്മുടെ ദൈവത്തെയും ദൈവത്തിന്റെ വ്യക്തിത്വത്തെയും സ്‌നേഹിക്കുന്നതുകൊണ്ട്‌, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ജീവിക്കാൻ നാം ആഗ്രഹിക്കുന്നു. (1 യോഹന്നാൻ 5:3) യഹോവ “നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു” എന്ന്‌ ഓർക്കുക. (സങ്കീർത്തനം 11:7) ദിവ്യനീതിയെ യഥാർഥമായി അനുകരിക്കാൻ നാം യഹോവ സ്‌നേഹിക്കുന്നതിനെ സ്‌നേഹിക്കുകയും യഹോവ വെറുക്കുന്നതിനെ വെറുക്കുകയും ചെയ്യേണ്ടതുണ്ട്‌.—സങ്കീർത്തനം 97:10.

6 അപൂർണ മനുഷ്യർക്കു നീതി പിന്തുടരുക എളുപ്പമല്ല. നാം പഴയ വ്യക്തിത്വത്തെ അതിന്റെ പാപപൂർണമായ നടപടികളോടെ ഉരിഞ്ഞുകളയുകയും പുതിയ വ്യക്തിത്വം ധരിക്കുകയും ചെയ്യേണ്ടതുണ്ട്‌. പുതിയ വ്യക്തിത്വം ശരിയായ അറിവിലൂടെയാണ്‌ ‘പുതുക്കപ്പെടുന്നതെന്ന്‌’ ബൈബിൾ പറയുന്നു. (കൊലോസ്യർ 3:9, 10) ‘പുതുക്കപ്പെടുക’ എന്ന പ്രയോഗം പുതിയ വ്യക്തിത്വം ധരിക്കുന്നത്‌ തുടർച്ചയായ, ഉത്സാഹപൂർവകമായ ശ്രമം ആവശ്യമായ, ഒരു പ്രക്രിയ ആണെന്നു സൂചിപ്പിക്കുന്നു. ശരി ചെയ്യാൻ നാം എത്ര കഠിനമായി ശ്രമിച്ചാലും, ചില സമയങ്ങളിൽ നമ്മുടെ പാപപ്രകൃതം നിമിത്തം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം ഇടറിപ്പോയേക്കാം.—റോമർ 7:14-20; യാക്കോബ്‌ 3:2.

7. നീതി പിന്തുടരാനുള്ള നമ്മുടെ ശ്രമങ്ങളുടെ പരാജയത്തെ നാം എങ്ങനെ വീക്ഷിക്കണം?

7 നീതി പിന്തുടരാനുള്ള നമ്മുടെ ശ്രമങ്ങളുടെ പരാജയത്തെ നാം എങ്ങനെ വീക്ഷിക്കണം? തീർച്ചയായും, പാപത്തിന്റെ ഗൗരവം കുറച്ചുകാണാൻ നാം ആഗ്രഹിക്കുന്നില്ല. അതേസമയം, നമ്മുടെ പരാജയങ്ങൾ യഹോവയെ സേവിക്കാൻ നമ്മെ അയോഗ്യരാക്കുന്നു എന്നു വിചാരിച്ചുകൊണ്ട്‌ നാം ഒരിക്കലും തോറ്റ്‌ പിന്മാറുകയും ചെയ്യരുത്‌. ആത്മാർഥമായ പശ്ചാത്താപമുള്ളവരെ തന്റെ പ്രീതിയിലേക്കു പുനഃസ്ഥാപിക്കാൻ നമ്മുടെ കൃപാലുവായ ദൈവം ക്രമീകരണം ചെയ്‌തിട്ടുണ്ട്‌. “നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക്‌ എഴുതുന്നത്‌” എന്ന അപ്പോസ്‌തലനായ യോഹന്നാന്റെ ആശ്വാസദായകമായ വാക്കുകൾ പരിചിന്തിക്കുക. എന്നാൽ യോഹന്നാൻ യാഥാർഥ്യബോധത്തോടെ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ആരെങ്കിലും [കൈമാറിക്കിട്ടിയ അപൂർണതയുടെ ഫലമായി] ഒരു പാപം ചെയ്‌തുപോയാൽ പിതാവിന്റെ അടുത്ത്‌ നമുക്കൊരു സഹായിയുണ്ട്‌, നീതിമാനായ യേശുക്രിസ്‌തു.’ (1 യോഹന്നാൻ 2:1) അതെ, നാം പാപപൂർണരാണെങ്കിലും തന്നെ സ്വീകാര്യമായി സേവിക്കേണ്ടതിന്‌ യഹോവ നമുക്കായി മോചനവില ഏർപ്പെടുത്തിയിരിക്കുന്നു. അത്‌ യഹോവയെ പ്രസാദിപ്പിക്കാനായി നമ്മുടെ പരമാവധി ചെയ്യാനുള്ള ആഗ്രഹം നമ്മിൽ ഉളവാക്കുന്നില്ലേ?

സന്തോഷവാർത്തയും ദിവ്യനീതിയും

8, 9. സന്തോഷവാർത്തയുടെ ഘോഷണം യഹോവയുടെ നീതിയുടെ പ്രകടനം ആയിരിക്കുന്നത്‌ എങ്ങനെ?

8 മറ്റുള്ളവരോടു ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ പൂർണ പങ്കുവഹിക്കുന്നതിനാൽ നമുക്ക്‌ നീതി പ്രവർത്തിക്കാൻ—യഥാർഥത്തിൽ ദിവ്യനീതി അനുകരിക്കാൻ—കഴിയും. യഹോവയുടെ നീതിയും സന്തോഷവാർത്തയും തമ്മിൽ എന്തു ബന്ധമാണുള്ളത്‌?

9 ആദ്യം മുന്നറിയിപ്പു മുഴക്കാതെ യഹോവ ഈ ദുഷ്ടവ്യവസ്ഥിതിക്ക്‌ അറുതി വരുത്തുകയില്ല. അവസാനകാലത്ത്‌ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള തന്റെ പ്രവചനത്തിൽ “ആദ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്‌” എന്ന്‌ യേശു പറഞ്ഞു. (മർക്കോസ്‌ 13:10; മത്തായി 24:3) “ആദ്യം” എന്ന പദപ്രയോഗം, ലോകവ്യാപക പ്രസംഗവേലയെ തുടർന്ന്‌ മറ്റു സംഭവങ്ങൾ നടക്കുമെന്നു സൂചിപ്പിക്കുന്നു. മുൻകൂട്ടിപ്പറഞ്ഞ മഹാകഷ്ടത അതിൽപ്പെടുന്നു, അത്‌ ദുഷ്ടന്മാരുടെ നാശത്തിന്‌ ഇടയാക്കുകയും നീതിയുള്ള ഒരു പുതിയ ലോകത്തിനു വഴിയൊരുക്കുകയും ചെയ്യും. (മത്തായി 24:14, 21, 22) തീർച്ചയായും, ദുഷ്ടന്മാരോട്‌ യഹോവ അനീതി കാട്ടുന്നു എന്ന്‌ ആർക്കും ഉചിതമായി കുറ്റപ്പെടുത്താനാവില്ല. മുന്നറിയിപ്പു നൽകാനുള്ള ക്രമീകരണം ചെയ്‌തുകൊണ്ട്‌, തങ്ങളുടെ നടപടികൾക്കു മാറ്റം വരുത്താനും അങ്ങനെ നാശം ഒഴിവാക്കാനും വേണ്ടത്ര സമയം യഹോവ അവർക്കു കൊടുക്കുന്നു.—യോന 3:1-10.

10, 11. സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ നമുക്കുള്ള പങ്ക്‌ ദൈവികനീതിയെ പ്രതിഫലിപ്പിക്കുന്നത്‌ എങ്ങനെ?

10 നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നത്‌, ദൈവിക നീതിയെ പ്രതിഫലിപ്പിക്കുന്നത്‌ എങ്ങനെ? ഒന്നാമതായി, മറ്റുള്ളവർ രക്ഷ പ്രാപിക്കാൻ സഹായിക്കുന്നതിനു നമ്മളാലാവതു ചെയ്യുന്നതു നീതി മാത്രമാണ്‌. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽനിന്ന്‌ രക്ഷപെടുത്തുന്നതിനെ കുറിച്ചുള്ള ദൃഷ്ടാന്തം വീണ്ടും പരിചിന്തിക്കുക. ലൈഫ്‌ ബോട്ടിൽ സുരക്ഷിതനായിരിക്കുന്ന നിങ്ങൾ, വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റുള്ളവരെ സഹായിക്കാൻ തീർച്ചയായും ആഗ്രഹിക്കും. സമാനമായി, ഈ ദുഷ്ടലോകത്തിലെ ‘വെള്ളത്തിൽ’ മുങ്ങിത്താഴുന്നവരോട്‌ നമുക്ക്‌ ഒരു കടപ്പാടുണ്ട്‌. അനേകരും നമ്മുടെ സന്ദേശം സ്വീകരിക്കുന്നില്ല എന്നതു സത്യംതന്നെ. എന്നാൽ യഹോവ ക്ഷമ പ്രകടമാക്കുന്നിടത്തോളംകാലം ‘മാനസാന്തരപ്പെടാനും’ അങ്ങനെ രക്ഷയ്‌ക്കു യോഗ്യരാകാനുമുള്ള അവസരം അവർക്കു കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌.—2 പത്രോസ്‌ 3:9.

11 കണ്ടുമുട്ടുന്ന എല്ലാവരോടും സന്തോഷവാർത്ത പ്രസംഗിക്കുകവഴി നാം മറ്റൊരു പ്രധാന വിധത്തിലും നീതി പ്രകടമാക്കുന്നു—പക്ഷപാതം കാട്ടാതിരുന്നുകൊണ്ട്‌. ‘ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു’ എന്നും ഓർക്കുക. (പ്രവൃത്തികൾ 10:34, 35) യഹോവയുടെ നീതി അനുകരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ ആളുകളെ മുൻവിധിയോടെ വീക്ഷിക്കുന്നത്‌ ഒഴിവാക്കണം. വർഗമോ സാമൂഹികനിലയോ സാമ്പത്തികസ്ഥിതിയോ പരിഗണിക്കാതെ അവരുമായി നാം സന്തോഷവാർത്ത പങ്കുവെക്കണം. അങ്ങനെ ചെയ്യുന്നപക്ഷം, ശ്രദ്ധിക്കുന്ന എല്ലാവർക്കും സന്തോഷവാർത്ത കേൾക്കാനും പ്രതികരിക്കാനുമുള്ള അവസരം കൊടുക്കുകയായിരിക്കും നാം ചെയ്യുന്നത്‌.—റോമർ 10:11-13.

നാം മറ്റുള്ളവരോടു പെരുമാറുന്ന വിധം

12, 13. (എ) മറ്റുള്ളവരെ വിധിക്കാൻ നാം തിടുക്കം കൂട്ടരുതാത്തത്‌ എന്തുകൊണ്ട്‌? (ബി) “വിധിക്കുന്നതു നിറുത്തുക” എന്നും “കുറ്റപ്പെടുത്തുന്നതു നിറുത്തുക” എന്നുമുള്ള യേശുവിന്റെ ബുദ്ധിയുപദേശത്തിന്റെ അർഥമെന്ത്‌? (അടിക്കുറിപ്പും കാണുക.)

12 യഹോവ നമ്മോടു പെരുമാറുന്നതുപോലെ മറ്റുള്ളവരോടു പെരുമാറുന്നതിനാലും നമുക്ക്‌ നീതി പ്രവർത്തിക്കാനാകും. മറ്റുള്ളവരുടെ തെറ്റുകളെ വിമർശിച്ചുകൊണ്ടും അവരുടെ ആന്തരങ്ങളെ ചോദ്യംചെയ്‌തുകൊണ്ടും അവരെ വിധിക്കാൻ വളരെ എളുപ്പമാണ്‌. എന്നാൽ നമ്മുടെ ആന്തരങ്ങളെയും കൃത്യവിലോപങ്ങളെയും യഹോവ നിഷ്‌കരുണം സൂക്ഷ്‌മപരിശോധന നടത്താൻ നമ്മിലാരാണ്‌ ആഗ്രഹിക്കുക? യഹോവ നമ്മോട്‌ ആ വിധത്തിലല്ല ഇടപെടുന്നത്‌. “യഹോവേ, തെറ്റുകളിലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കുന്നതെങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും?” എന്നു സങ്കീർത്തനക്കാരൻ ചോദിക്കുകയുണ്ടായി. (സങ്കീർത്തനം 130:3) നീതിമാനും കരുണാസമ്പന്നനുമായ ദൈവം നമ്മുടെ പോരായ്‌മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിൽ നാം നന്ദിയുള്ളവരല്ലേ? (സങ്കീർത്തനം 103:8-10) ആ സ്ഥിതിക്ക്‌, നമ്മൾ മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം?

13 നാം ദൈവത്തിന്റെ നീതിയുടെ കരുണാർദ്രമായ സ്വഭാവത്തെ വിലമതിക്കുന്നെങ്കിൽ, യഥാർഥത്തിൽ നമ്മെ ബാധിക്കാത്തതോ പ്രാധാന്യം കുറഞ്ഞതോ ആയ കാര്യങ്ങളിൽ മറ്റുള്ളവരെ വിധിക്കാൻ നാം ധൃതികൂട്ടുകയില്ല. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!” (മത്തായി 7:1) ലൂക്കോസിന്റെ വിവരണപ്രകാരം യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “കുറ്റപ്പെടുത്തുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും കുറ്റപ്പെടുത്തില്ല.”a (ലൂക്കോസ്‌ 6:37) അപൂർണ മനുഷ്യർക്ക്‌ മറ്റുള്ളവരെ വിധിക്കാനുള്ള പ്രവണത ഉള്ളതായി താൻ മനസ്സിലാക്കുന്നുവെന്ന്‌ യേശു വ്യക്തമാക്കി. യേശുവിന്റെ ശ്രോതാക്കളിൽ, മറ്റുള്ളവരെ പരുഷമായി വിധിക്കുന്ന ശീലമുണ്ടായിരുന്ന എല്ലാവരും അതു നിറുത്തണമായിരുന്നു.

പ്രായമുള്ള, നടക്കാൻ വയ്യാത്ത ഒരാളോടും ഒരു പെൺകുട്ടിയോടും ഒരു സഹോദരി സാക്ഷീകരിക്കുന്നു.

മുഖപക്ഷമില്ലാതെ മറ്റുള്ളവരുമായി സന്തോഷവാർത്ത പങ്കുവെക്കുമ്പോൾ നാം ദൈവികനീതി പ്രതിഫലിപ്പിക്കുന്നു

14. മറ്റുള്ളവരെ ‘വിധിക്കുന്നത്‌ നിറുത്താൻ’ നമുക്ക്‌ ഏതു കാരണങ്ങളുണ്ട്‌?

14 നാം മറ്റുള്ളവരെ വിധിക്കുന്നതു ‘നിറുത്തേണ്ടത്‌’ എന്തുകൊണ്ട്‌? നമ്മുടെ അധികാരം പരിമിതമാണ്‌ എന്നതാണ്‌ ഒരു സംഗതി. ശിഷ്യനായ യാക്കോബ്‌ നമ്മെ ഓർമിപ്പിക്കുന്നു: “നിയമനിർമാതാവും ന്യായാധിപനും ആയി ഒരുവനേ ഉള്ളൂ”—യഹോവതന്നെ. അതുകൊണ്ട്‌ യാക്കോബ്‌ വളരെ സ്‌പഷ്ടമായി ചോദിക്കുന്നു: “അയൽക്കാരനെ വിധിക്കാൻ നിങ്ങൾ ആരാണ്‌?” (യാക്കോബ്‌ 4:12; റോമർ 14:1-4) മാത്രവുമല്ല, നമ്മുടെ പാപപ്രകൃതം നിമിത്തം ന്യായരഹിതമായ രീതിയിലായിരിക്കും നാം മറ്റുള്ളവരെ വിധിക്കുന്നത്‌. മുൻവിധി, അഭിമാനക്ഷതം, അസൂയ, സ്വയനീതീകരണ പ്രവണത എന്നിവ ഉൾപ്പെടെ അനേകം മനോഭാവങ്ങൾക്കും ആന്തരങ്ങൾക്കും നാം സഹമനുഷ്യരെ വീക്ഷിക്കുന്ന വിധത്തെ വികലമാക്കാൻ കഴിയും. നമുക്ക്‌ വേറെയും പരിമിതികൾ ഉണ്ട്‌. ഇവയെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നത്‌ മറ്റുള്ളവരിൽ കുറ്റം കണ്ടുപിടിക്കാനുള്ള നമ്മുടെ ചായ്‌വിനെ തടയും. നമുക്കു ഹൃദയങ്ങളെ വിവേചിക്കാനാവില്ല, മറ്റുള്ളവരുടെ വ്യക്തിപരമായ സകല സാഹചര്യങ്ങളെയും അറിയാനും കഴിയില്ല. അപ്പോൾ സഹവിശ്വാസികളിൽ തെറ്റായ ആന്തരങ്ങൾ ആരോപിക്കാനോ ദൈവസേവനത്തിലെ അവരുടെ ശ്രമങ്ങളെ വിമർശിക്കാനോ നമുക്ക്‌ എന്തു കാരണമാണുള്ളത്‌? നമ്മുടെ സഹോദരീസഹോദരന്മാരുടെ വീഴ്‌ചകളിൽ കണ്ണുംനട്ടിരിക്കുന്നതിനു പകരം അവരിലെ നന്മ അന്വേഷിച്ചുകൊണ്ട്‌ യഹോവയെ അനുകരിക്കുന്നത്‌ എത്ര ഉചിതമായിരിക്കും!

15. ദൈവാരാധകരുടെ ഇടയിൽ ഏതുതരം സംസാരത്തിനും പെരുമാറ്റത്തിനും സ്ഥാനമില്ല, എന്തുകൊണ്ട്‌?

15 നമ്മുടെ കുടുംബാംഗങ്ങളെ വിധിക്കുന്നത്‌ സംബന്ധിച്ചെന്ത്‌? സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ ലോകത്തിൽ, സമാധാനത്തിന്റെ സങ്കേതമായിരിക്കേണ്ട സ്ഥലത്ത്‌—ഭവനത്തിൽ—ആണ്‌ ഏറ്റവും രൂക്ഷമായ വിധിക്കൽ പ്രവണത കണ്ടുവരുന്നത്‌. തങ്ങളുടെ കുടുംബാംഗങ്ങളെ വാഗ്‌രൂപേണയോ ശാരീരികമായോ നിരന്തരം പീഡിപ്പിച്ചുകൊണ്ട്‌ ‘ശിക്ഷവിധിക്കുന്ന’ ദ്രോഹികളായ ഭർത്താക്കന്മാരെയോ ഭാര്യമാരെയോ മാതാപിതാക്കളെയോ കുറിച്ച്‌ കേൾക്കുന്നത്‌ അസാധാരണമല്ല. എന്നാൽ ദൈവജനത്തിനിടയിൽ ഹീനമായ സംസാരം, കഠിനമായ കുത്തുവാക്ക്‌, ശാരീരിക ഉപദ്രവം എന്നിവയ്‌ക്കു സ്ഥാനമില്ല. (എഫെസ്യർ 4:29, 31; 5:32; 6:4) “വിധിക്കുന്നതു നിറുത്തുക” “കുറ്റപ്പെടുത്തുന്നതു നിറുത്തുക” എന്നീ യേശുവിന്റെ ബുദ്ധിയുപദേശങ്ങൾ നാം വീട്ടിലായിരിക്കുമ്പോഴും പിൻപറ്റേണ്ടതാണ്‌. നീതി പ്രവർത്തിക്കുന്നതിൽ, യഹോവ നമ്മോടു പെരുമാറുന്നതുപോലെ മറ്റുള്ളവരോടു പെരുമാറുന്നത്‌ ഉൾപ്പെടുന്നുവെന്ന്‌ ഓർമിക്കുക. നമ്മുടെ ദൈവം ഒരിക്കലും പരുഷമോ ക്രൂരമോ ആയി നമ്മോട്‌ ഇടപെടുന്നില്ല. പകരം തന്നെ സ്‌നേഹിക്കുന്നവരോട്‌ ദൈവം ‘വാത്സല്യം നിറഞ്ഞവനാണ്‌.’ (യാക്കോബ്‌ 5:11) നമുക്ക്‌ അനുകരിക്കാൻ പറ്റിയ എത്ര മഹത്തായ മാതൃക!

നീതിയോടെ സേവിക്കുന്ന മൂപ്പന്മാർ

16, 17. (എ) യഹോവ മൂപ്പന്മാരിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നു? (ബി) ഒരു പാപി യഥാർഥ പശ്ചാത്താപം പ്രകടമാക്കാൻ പരാജയപ്പെടുമ്പോൾ എന്തു ചെയ്യേണ്ടതുണ്ട്‌, എന്തുകൊണ്ട്‌?

16 നീതി പ്രവർത്തിക്കാൻ നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്‌. എന്നാൽ, ക്രിസ്‌തീയ സഭയിലെ മൂപ്പന്മാർ ഈ കാര്യത്തിൽ വിശേഷാൽ ഉത്തരവാദിത്വമുള്ളവരാണ്‌. ‘പ്രഭുക്കന്മാരെ’ അഥവാ മൂപ്പന്മാരെ കുറിച്ചുള്ള യശയ്യ പ്രവാചകന്റെ വർണന ശ്രദ്ധിക്കുക: “ഒരു രാജാവ്‌ നീതിയോടെ ഭരിക്കും, പ്രഭുക്കന്മാർ ന്യായത്തോടെ വാഴ്‌ച നടത്തും.” (യശയ്യ 32:1) അതെ, മൂപ്പന്മാർ നീതിനിഷ്‌ഠമായി സേവിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അവർക്ക്‌ ഇത്‌ എങ്ങനെ ചെയ്യാൻ കഴിയും?

17 നീതി അല്ലെങ്കിൽ ന്യായം സഭയെ ശുദ്ധമായി സൂക്ഷിക്കേണ്ടത്‌ ആവശ്യമാക്കിത്തീർക്കുന്നു എന്ന്‌ ആത്മീയ യോഗ്യതയുള്ള ഈ പുരുഷന്മാർക്കു നന്നായി അറിയാം. ചില സമയങ്ങളിൽ മൂപ്പന്മാർക്ക്‌ ഗൗരവമുള്ള തെറ്റുകൾ ഉൾപ്പെട്ടിരിക്കുന്ന കേസുകളിൽ വിധി കല്പിക്കേണ്ടിവരുന്നു. അതു ചെയ്യുമ്പോൾ, സാധ്യമാകുമ്പോഴൊക്കെയും ദിവ്യനീതിപ്രകാരം കരുണ കാണിക്കേണ്ടതാണെന്ന്‌ അവർ ഓർക്കുന്നു. അങ്ങനെ പാപിയെ പശ്ചാത്താപത്തിലേക്കു നയിക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ പാപിയെ സഹായിക്കാനുള്ള അത്തരം ശ്രമങ്ങൾ നടത്തിയിട്ടും അയാൾ യഥാർഥ പശ്ചാത്താപം പ്രകടമാക്കാൻ പരാജയപ്പെടുന്നു എങ്കിലോ? പൂർണ നീതിയോടെ ഒരു ഉറച്ച നടപടി സ്വീകരിക്കാൻ യഹോവയുടെ വചനം നിർദേശിക്കുന്നു: “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന്‌ നീക്കിക്കളയുക.” (1 കൊരിന്ത്യർ 5:11-13; 2 യോഹന്നാൻ 9-11) അത്തരം നടപടി സ്വീകരിക്കേണ്ടിവരുമ്പോൾ മൂപ്പന്മാർക്കു ദുഃഖം തോന്നുന്നു. എന്നാൽ സഭയുടെ ധാർമികവും ആത്മീയവുമായ ശുദ്ധി കാത്തുസൂക്ഷിക്കാൻ അത്‌ ആവശ്യമാണെന്ന്‌ അവർ തിരിച്ചറിയുന്നു. അപ്പോൾപ്പോലും, പാപി എന്നെങ്കിലും സുബോധം പ്രാപിച്ച്‌ സഭയിലേക്കു മടങ്ങിവരുമെന്ന്‌ അവർ പ്രത്യാശിക്കുന്നു.—ലൂക്കോസ്‌ 15:17, 18.

18. മറ്റുള്ളവർക്കു ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം കൊടുക്കുമ്പോൾ മൂപ്പന്മാർ എന്തു മനസ്സിൽ പിടിക്കുന്നു?

18 നീതിയോടെ സേവിക്കുന്നതിൽ ആവശ്യമായിവരുമ്പോൾ ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം കൊടുക്കുന്നതും ഉൾപ്പെടുന്നു. തീർച്ചയായും മൂപ്പന്മാർ മറ്റുള്ളവരിലെ കുറവുകൾ നോക്കിനടക്കുന്നില്ല. ഓരോ അവസരത്തിലും തിരുത്തൽ നൽകാൻ അവർ ഉത്സാഹം കാണിക്കുന്നുമില്ല. എന്നാൽ ഒരു സഹവിശ്വാസി ‘അറിയാതെ തെറ്റായ ഒരു ചുവടു വെക്കുന്ന’ സന്ദർഭങ്ങളുണ്ടായേക്കാം. ദിവ്യനീതി ക്രൂരമോ നിർവികാരമോ അല്ലെന്ന്‌ ഓർക്കുന്നത്‌ “സൗമ്യതയുടെ ആത്മാവിൽ അയാളെ നേരെയാക്കാൻ” മൂപ്പന്മാരെ പ്രേരിപ്പിക്കും. (ഗലാത്യർ 6:1) അതുകൊണ്ട്‌ മൂപ്പന്മാർ, തെറ്റുചെയ്യുന്ന വ്യക്തിയെ ശകാരിക്കുകയോ അയാൾക്കു നേരെ പരുഷമായ വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. പകരം, സ്‌നേഹപൂർവം ബുദ്ധിയുപദേശം കൊടുക്കുന്നു. അത്‌ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയെ ശരിയായ ഗതി പിന്തുടരാൻ പ്രോത്സാഹിപ്പിക്കും. ബുദ്ധിശൂന്യമായ ഒരു പ്രവർത്തനഗതിയുടെ ഭവിഷ്യത്തുകൾ എടുത്തുപറഞ്ഞുകൊണ്ട്‌ വ്യക്തമായ ഭാഷയിൽ ശാസന കൊടുക്കുമ്പോൾപ്പോലും, തെറ്റുചെയ്‌തിരിക്കുന്ന സഹവിശ്വാസി യഹോവയുടെ ആട്ടിൻകൂട്ടത്തിന്റെ ഭാഗമാണ്‌ എന്ന വസ്‌തുത മൂപ്പന്മാർ മനസ്സിൽ പിടിക്കുന്നു.b (ലൂക്കോസ്‌ 15:7) സ്‌നേഹത്താൽ പ്രേരിതമായി സ്‌നേഹത്തോടെ നൽകുന്ന ബുദ്ധിയുപദേശം അല്ലെങ്കിൽ ശാസന തെറ്റുകാരനെ യഥാസ്ഥാനപ്പെടുത്താൻ കൂടുതൽ സാധ്യതയുണ്ട്‌.

19. മൂപ്പന്മാർക്ക്‌ ഏതു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌, അവർ തങ്ങളുടെ തീരുമാനങ്ങളെ എന്തിൽ അടിസ്ഥാനപ്പെടുത്തണം?

19 മൂപ്പന്മാർക്ക്‌ മിക്കപ്പോഴും തങ്ങളുടെ സഹവിശ്വാസികൾ ഉൾപ്പെടുന്ന തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു. ദൃഷ്ടാന്തത്തിന്‌, സഭയിലെ മറ്റു സഹോദരന്മാർ മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ആയി ശുപാർശ ചെയ്യപ്പെടാൻ യോഗ്യരാണോ എന്നു പരിചിന്തിക്കാൻ ഇടയ്‌ക്കിടെ മൂപ്പന്മാർ കൂടിവരുന്നു. നിഷ്‌പക്ഷരായിരിക്കേണ്ടതിന്റെ പ്രാധാന്യം മൂപ്പന്മാർക്കറിയാം. തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ വ്യക്തിപരമായ തോന്നലുകളിൽ ആശ്രയിക്കുന്നതിനു പകരം തങ്ങളെ നയിക്കാൻ അവർ ദൈവിക വ്യവസ്ഥകളെ അനുവദിക്കുന്നു. അങ്ങനെ അവർ, “മുൻവിധിയോ പക്ഷപാതമോ കൂടാതെ” പ്രവർത്തിക്കുന്നു.—1 തിമൊഥെയൊസ്‌ 5:21.

20, 21. (എ) മൂപ്പന്മാർ എങ്ങനെയുള്ളവർ ആയിരിക്കാൻ കഠിനയത്‌നം ചെയ്യുന്നു, എന്തുകൊണ്ട്‌? (ബി) ‘വിഷാദിച്ചിരിക്കുന്നവരെ’ സഹായിക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാൻ കഴിയും?

20 മൂപ്പന്മാർ മറ്റുവിധങ്ങളിലും ദിവ്യനീതി നടപ്പിലാക്കുന്നു. മൂപ്പന്മാർ “ന്യായത്തോടെ” സേവിക്കും എന്നു മുൻകൂട്ടിപ്പറഞ്ഞശേഷം യശയ്യ ഇങ്ങനെ തുടർന്നു: “അവർ ഓരോരുത്തരും കാറ്റത്ത്‌ ഒരു ഒളിയിടവും, പെരുമഴയത്ത്‌ ഒരു അഭയസ്ഥാനവും ആയിരിക്കും. അവർ വെള്ളമില്ലാത്ത ദേശത്ത്‌ അരുവികൾപോലെയും, വരണ്ടുണങ്ങിയ ദേശത്ത്‌ പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.” (യശയ്യ 32:1, 2) തങ്ങളുടെ സഹാരാധകർക്ക്‌ ആശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും ഉറവുകളായിരിക്കാൻ മൂപ്പന്മാർ കഠിനയത്‌നം ചെയ്യുന്നു.

21 നിരുത്സാഹപ്പെടുത്തുന്ന പ്രശ്‌നങ്ങൾ സദാ ഉയർന്നുവരുന്ന ഇക്കാലത്ത്‌ അനേകർക്കും പ്രോത്സാഹനം ആവശ്യമാണ്‌. മൂപ്പന്മാരേ, ‘വിഷാദിച്ചിരിക്കുന്നവരെ’ സഹായിക്കാൻ നിങ്ങൾക്ക്‌ എന്തുചെയ്യാൻ കഴിയും? (1 തെസ്സലോനിക്യർ 5:14) സമാനുഭാവത്തോടെ അവർ പറയുന്നതു ശ്രദ്ധിക്കുക. (യാക്കോബ്‌ 1:19) തങ്ങളുടെ ഹൃദയത്തിലെ “ഉത്‌കണ്‌ഠ” അവർക്കു വിശ്വാസമുള്ള ഒരാളുമായി പങ്കുവെക്കേണ്ടതുണ്ടായിരിക്കാം. (സുഭാഷിതങ്ങൾ 12:25) യഹോവയും സഹോദരീസഹോദരന്മാരും തങ്ങളെ സ്‌നേഹിക്കുന്നുവെന്നും വേണ്ടപ്പെട്ടവരും വിലപ്പെട്ടവരുമായി വീക്ഷിക്കുന്നുവെന്നും അവർക്കു വീണ്ടും ഉറപ്പുകൊടുക്കുക. (1 പത്രോസ്‌ 1:22; 5:6, 7) അതിനു പുറമേ, അവരുമൊത്തും അവർക്കുവേണ്ടിയും പ്രാർഥിക്കാൻ നിങ്ങൾക്കു കഴിയും. തങ്ങൾക്കുവേണ്ടി ഒരു മൂപ്പൻ ഹൃദയംഗമമായി പ്രാർഥിക്കുന്നതു കേൾക്കുന്നത്‌ അവർക്ക്‌ വലിയ ആശ്വാസമായിരിക്കും. (യാക്കോബ്‌ 5:14, 15) വിഷാദിച്ചിരിക്കുന്നവരെ സഹായിക്കാനുള്ള നിങ്ങളുടെ സ്‌നേഹമസൃണമായ ശ്രമങ്ങൾ നീതിയുടെ ദൈവം ശ്രദ്ധിക്കാതിരിക്കയില്ല.

മനസ്സു തകർന്നവരെ പ്രോത്സാഹിപ്പിക്കുമ്പോൾ മൂപ്പന്മാർ യഹോവയുടെ നീതി പ്രതിഫലിപ്പിക്കുന്നു

22. നമുക്ക്‌ ഏതു വിധങ്ങളിൽ യഹോവയുടെ നീതി അനുകരിക്കാൻ കഴിയും, ഫലം എന്തായിരിക്കും?

22 യഹോവയുടെ നീതി അനുകരിക്കുകവഴി വാസ്‌തവമായും നാം യഹോവയോടു പൂർവാധികം അടുത്ത്‌ ചെല്ലുന്നു! നാം യഹോവയുടെ നീതിനിഷ്‌ഠമായ മാനദണ്ഡങ്ങളെ ഉയർത്തിപ്പിടിക്കുമ്പോൾ, ജീവരക്ഷാകരമായ സന്തോഷവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, മറ്റുള്ളവരുടെ തെറ്റുകൾ അന്വേഷിക്കാതെ അവരുടെ നന്മയിൽ ദൃഷ്ടി കേന്ദ്രീകരിക്കുമ്പോൾ, ദൈവികനീതി പ്രതിഫലിപ്പിക്കുകയാണു നാം ചെയ്യുന്നത്‌. മൂപ്പന്മാരേ, സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുമ്പോൾ, ആത്മികവർധന വരുത്തുന്ന തിരുവെഴുത്തു ബുദ്ധിയുപദേശം കൊടുക്കുമ്പോൾ, നിഷ്‌പക്ഷ തീരുമാനങ്ങൾ എടുക്കുമ്പോൾ, മനസ്സു തകർന്നവരെ പ്രോത്സാഹിപ്പിക്കുമ്പോൾ നിങ്ങൾ ദൈവികനീതി പ്രതിഫലിപ്പിക്കുന്നു. തന്റെ ജനം തന്നോടുകൂടെ നടക്കവേ ‘നീതിയോടെ ജീവിക്കാൻ’ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നത്‌ സ്വർഗത്തിൽനിന്ന്‌ നോക്കിക്കാണുമ്പോൾ അത്‌ യഹോവയുടെ ഹൃദയത്തെ എത്രയധികം സന്തോഷിപ്പിക്കും!

a ചില ഭാഷാന്തരങ്ങൾ “വിധിക്കരുത്‌” എന്നും “കുറ്റംവിധിക്കരുത്‌” എന്നും പറയുന്നു. അത്തരം വിവർത്തനങ്ങൾ “വിധിച്ച്‌ തുടങ്ങരുത്‌” എന്നും “കുറ്റംവിധിച്ച്‌ തുടങ്ങരുത്‌” എന്നും അർഥമാക്കുന്നു. എന്നാൽ ഈ വാക്യങ്ങളിൽ ബൈബിൾ എഴുത്തുകാർ, തുടർച്ചയായ പ്രവർത്തനത്തെ കുറിക്കുന്ന വർത്തമാനകാലമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ചെയ്‌തുകൊണ്ടിരുന്ന ഒരു പ്രവർത്തനം നിറുത്താനാണ്‌ യേശു ആ വാക്കുകളിലൂടെ ആവശ്യപ്പെട്ടത്‌.

b മൂപ്പന്മാർ ചിലപ്പോൾ ‘ശാസനയും താക്കീതും പ്രോത്സാഹനവും’ നൽകേണ്ടതാണ്‌ എന്ന്‌ 2 തിമൊഥെയൊസ്‌ 4:2 പറയുന്നു. “പ്രോത്സാഹിപ്പിക്കുക” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്കുപദം പാരാകാലിയോയാണ്‌. അതുമായി ബന്ധപ്പെട്ട പാരക്ലിറ്റോസ്‌ എന്ന പദത്തിന്‌ ഒരു നിയമവിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ പരാമർശിക്കാൻ കഴിയും. അതുകൊണ്ട്‌, ദൃഢമായ ശാസന കൊടുക്കുമ്പോൾപ്പോലും, ആത്മീയ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന വിധത്തിലായിരിക്കണം മൂപ്പന്മാർ പ്രവർത്തിക്കേണ്ടത്‌.

ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ

  • ആവർത്തനം 1:16, 17 ഇസ്രായേലിലെ ന്യായാധിപന്മാരിൽനിന്ന്‌ യഹോവ എന്ത്‌ ആവശ്യപ്പെട്ടു, മൂപ്പന്മാർക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

  • യിരെമ്യ 2:13-17 യഹോവ ഏത്‌ അനീതികൾക്കെതിരെ മുന്നറിയിപ്പു നൽകുന്നു?

  • മത്തായി 7:2-5 സഹവിശ്വാസികളിലെ തെറ്റുകൾ കണ്ടുപിടിക്കാൻ നാം തിടുക്കം കൂട്ടരുതാത്തത്‌ എന്തുകൊണ്ട്‌?

  • യാക്കോബ്‌ 2:1-9 മുഖപക്ഷം കാണിക്കുന്നതിനെ യഹോവ എങ്ങനെ വീക്ഷിക്കുന്നു, മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നമുക്ക്‌ ഈ ബുദ്ധിയുപദേശം എങ്ങനെ പിൻപറ്റാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക