സ്ത്രീകൾ വലിയ പങ്കു വഹിച്ചു
യഹോവയുടെ സാക്ഷികളുടെ സിംബാംബ്വേയിലെ ബ്രാഞ്ചിന്റെ നിർമാണത്തിൽ ക്രിസ്തീയ സ്ത്രീകൾ വഹിച്ച നിർണായക പങ്കിനെ കുറിച്ച് 1998 ഡിസംബർ 12-ന് നടത്തിയ അതിന്റെ സമർപ്പണ പരിപാടിയിൽ എടുത്തു പറയുകയുണ്ടായി. നാലു വർഷം നീണ്ടുനിന്ന നിർമാണ പദ്ധതിയിൽ നൂറുകണക്കിനു സിംബാബ്വേക്കാർ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്വമേധയാ സേവകർ തങ്ങളുടെ സമയവും ഊർജവും വൈദഗ്ധ്യങ്ങളും വിഭവങ്ങളും ആ മനോഹരമായ കെട്ടിട സമുച്ചയങ്ങൾ പണിയുന്നതിനായി ചെലവഴിച്ചു. കെട്ടിടങ്ങളുടെ ചിത്രം അടുത്ത പേജിൽ കാണാവുന്നതാണ്.
പിന്നിലായി, ഒരേ വലിപ്പത്തിൽ പണിതിരിക്കുന്ന, താമസത്തിനുള്ള ആറു കെട്ടിടങ്ങൾ നിങ്ങൾക്കു കാണാനാകും. അവയ്ക്ക് അടുത്തുള്ള ആ വലിയ കെട്ടിടത്തിലാണു ഭക്ഷണ മുറിയും അടുക്കളയും അലക്കുശാലയും ഉള്ളത്. താമസത്തിനുള്ള കെട്ടിടങ്ങളിൽ മൊത്തം 61 കിടപ്പുമുറികൾ ഉണ്ട്. ഭക്ഷണ മുറിയിൽ 200 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. മുന്നിൽ, ഇടതു ഭാഗത്തായാണ് ഓഫീസ് കെട്ടിടം. മധ്യഭാഗത്താണു സ്റ്റോർ റൂമും—സമർപ്പണ പരിപാടി നടന്നത് ഇവിടെയാണ്—റിസപ്ഷനും.
1985 നവംബറിൽ യഹോവയുടെ സാക്ഷികൾ ഒരു അന്താരാഷ്ട്ര നിർമാണ പദ്ധതി ആവിഷ്കരിച്ചതിനു ശേഷം പണി പൂർത്തിയാക്കപ്പെട്ട, സമാനമായ നിരവധി നിർമാണ പദ്ധതികളിൽ ഒന്നു മാത്രമാണ് സിംബാബ്വേയിലെ മനോഹരമായ ഈ ബ്രാഞ്ച് കെട്ടിടം. 1992 സെപ്റ്റംബർ 8 ലക്കം ഉണരുക! “അന്തർദ്ദേശീയ നിർമ്മാണത്തിൽ പുതുമയുള്ളത്” എന്ന ശീർഷകത്തിൽ ഈ പദ്ധതിയെ കുറിച്ചു വിവരിച്ചിരുന്നു.
ആ പദ്ധതിയിൽ സ്ത്രീകൾ വഹിച്ച പങ്കിനെ കുറിച്ച് ഉണരുക! ഇങ്ങനെ റിപ്പോർട്ടു ചെയ്തു:“അനേകരും കോൺക്രീററ് സ്ലാബിന്റെ കമ്പി കെട്ടുകമ്പികൊണ്ട് കെട്ടുന്നതിനും, തറയ്ക്ക് സിമൻറിട്ട് ഓട് പാകുന്നതിനും സാൻറ്പേപ്പറുകൊണ്ട് മിനുക്കുന്നതിനും പെയിൻറടിക്കുന്നതിനും പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. മററുള്ളവർ ആവശ്യമുള്ള ദൈനംദിന വീട്ടുജോലികൾ ചെയ്യും. അങ്ങനെ ലോകത്തിനുചുററുമുള്ള നിർമ്മാണ സ്ഥലങ്ങളിലെ വേലക്ക് അവർ നല്ല സംഭാവന നൽകുന്നു.”
സമർപ്പണ പരിപാടിയുടെ സമയത്ത്, നിർമാണ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചിരുന്ന ജോർജ് ഇവാൻസും ജെയിംസ് പോൾസണും സിംബാബ്വേയിലെ ബ്രാഞ്ച് നിർമിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്കിനെ പുരാതന ഇസ്രായേലിൽ സമാഗമന കൂടാരം നിർമിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്കിനോടു താരതമ്യപ്പെടുത്തി. ‘ഹൃദയത്തിൽ ഉത്സാഹം തോന്നിയവർ എല്ലാം വന്നു,’ ബൈബിൾ ഇസ്രായേല്യരെ കുറിച്ചു പറഞ്ഞു, ‘പുരുഷന്മാരും സ്ത്രീകളും വന്നു.’—പുറപ്പാടു 35:21, 22.
ഈ ബൈബിൾ വിവരണം ഉപയോഗിച്ചുകൊണ്ട് ഇവാൻസ് സഹോദരനും പോൾസൺ സഹോദരനും സ്ത്രീകളുടെ സംഭാവനയുടെ ഗുണമേന്മയെ കുറിച്ച് ഊന്നിപ്പറഞ്ഞു. അവർ ഈ ബൈബിൾ വിവരണം ഉദ്ധരിച്ചു: “സാമർത്ഥ്യമുള്ള [“ഹൃദയത്തിൽ ജ്ഞാനികളായ,” NW] സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു . . . സാമർത്ഥ്യത്താൽ [“ജ്ഞാനത്താൽ,” NW] ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂററു.” അതേ, ജോലി ചെയ്യാൻ സ്വമേധയാ ചെന്നവരുടെ കൂട്ടത്തിൽ സ്ത്രീകളുമുണ്ടായിരുന്നു. “മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവെക്കു സ്വമേധാദാനം കൊണ്ടുവന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—പുറപ്പാടു 35:25, 26, 29.
സിംബാബ്വേ ബ്രാഞ്ച് പദ്ധതിയെ കുറിച്ച് നിർമാണത്തിനു മേൽനോട്ടം വഹിച്ചവർ പറഞ്ഞു: ‘പുരുഷന്മാർ ചെയ്ത എല്ലാ ജോലികളും സ്ത്രീകൾ ചെയ്യുകയുണ്ടായി.” ഉരുക്കുക്കമ്പികൾ കെട്ടുന്നതും ഭാരമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. തങ്ങൾ ഉപയോഗിച്ചിരുന്ന, വാർക്കാനുള്ള സാധനസാമഗ്രികൾ വഹിക്കുന്ന ട്രക്കുകളും മറ്റു ഭാരമുള്ള ഉപകരണങ്ങളും സ്ത്രീകൾ തുടച്ചു മിനുക്കി സൂക്ഷിച്ചിരുന്നു എന്നും പുരുഷന്മാർ പൊതുവെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ താത്പര്യം കാട്ടാറില്ലെന്നും പോൾസൺ സഹോദരൻ പറഞ്ഞു.
തീർച്ചയായും, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളുടെയും രാജ്യഹാളുകളുടെയും നിർമാണത്തിൽ പുരുഷന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ആയിരക്കണക്കിനു സ്ത്രീകളോടു ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്.
[26-ാം പേജിലെ ചിത്രം]
സിംബാബ്വേ ബ്രാഞ്ച്