ലോകത്തെ വീക്ഷിക്കൽ
2000-ാം ആണ്ടും ക്രിസ്തുവും
“ആറു ബ്രിട്ടീഷുകാരിൽ ഏതാണ്ട് ഒരാൾ മാത്രമേ 2000-ാം ആണ്ടിനെ ക്രിസ്തുവുമായി ബന്ധപ്പെടുത്തുന്നുള്ളൂ എന്ന് ഒരു സർവേ വെളിപ്പെടുത്തുന്നു,” ഇഎൻഐ ബുള്ളറ്റിൻ പ്രസ്താവിക്കുന്നു. ഒരു അഭിപ്രായ വോട്ടെടുപ്പ്, “സഹസ്രാബ്ദം സംബന്ധിച്ചുള്ള വലിയ അജ്ഞതയെ വെളിച്ചത്തു കൊണ്ടുവന്നു. അതിൽ പങ്കെടുത്ത 37 ശതമാനം ആളുകളും പറഞ്ഞത് അത് ആഘോഷിക്കുന്നത് എന്തിനാണെന്നു തങ്ങൾക്കറിയില്ലെന്നാണ് . . . , പുതു സംവത്സരത്തോടുള്ള ബന്ധത്തിലാണ് ആഘോഷങ്ങൾ എന്നായിരുന്നു 18 ശതമാനത്തിന്റെ അഭിപ്രായം. ആഘോഷങ്ങൾ 2000-ാം ആണ്ടിനെ കുറിക്കുന്നുവെന്നു 17 ശതമാനം പറഞ്ഞു.” 15 ശതമാനം പേർ മാത്രമേ 2000-ാം ആണ്ടും ക്രിസ്തുവിന്റെ ജനനവും തമ്മിൽ ബന്ധമുള്ളതായി കരുതുന്നുള്ളു. എസ്സെക്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ അന്തോണി കിങ്ങിന്റെ അഭിപ്രായത്തിൽ, “കേവലം ആടാനും ഷാംപെയ്ൻ കുടിക്കാനും കൂട്ടുകാരോടൊപ്പം രാവേറെ തങ്ങാനും അല്ലെങ്കിൽ വിദേശയാത്ര നടത്താനുമുള്ള” അവസരമാണ് മിക്കവരുടെയും ദൃഷ്ടിയിൽ സഹസ്രാബ്ദം. ആംഗ്ലിക്കൻ ബിഷപ്പായ ഗെവിൻ റെയ്ഡ് അഭിപ്രായപ്പെട്ടു: “സാംസ്കാരിക-ആത്മീയ സ്മരണകൾ നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണു നാം ജീവിക്കുന്നത്.”
“സൂപ്പർബഗുകൾ”ക്കെതിരെ ജാഗ്രത
മരുന്നു ഫലിക്കാത്ത അണുക്കളായ “‘സൂപ്പർബഗുകൾ’ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതു ചികിത്സാ രംഗത്തുള്ളവരെ മാത്രമല്ല ഉപഭോക്താക്കളെയും ജാഗരൂകരാക്കണം” എന്നു ദക്ഷിണാഫ്രിക്കയിലെ സ്റ്റാർ ദിനപ്പത്രം പ്രസ്താവിക്കുന്നു. “ഒരിക്കൽ നിയന്ത്രിക്കപ്പെട്ടിരുന്ന അഥവാ ഏറെക്കുറെ പൂർണമായും തുടച്ചുനീക്കിയിരുന്ന രോഗങ്ങൾ പുതിയ രൂപത്തിൽ തിരിച്ചു വരികയാ”ണെന്ന് രോഗശാസ്ത്ര വിദഗ്ധനായ മൈക്ക് ഡോവ് മുന്നറിയിപ്പു നൽകുന്നു. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ക്ഷയം, മലമ്പനി, ടൈഫോയ്ഡ്, ഗൊണോറിയ, മസ്തിഷ്കചർമവീക്കം, ന്യൂമോണിയ എന്നിവയുടെ പുതിയ ഇനങ്ങളുടെ പിറവിയിൽ കലാശിച്ചിരിക്കുന്നു. അവയെ ചികിത്സിച്ചു ഭേദമാക്കുക പ്രയാസകരമാണ്, അവ ആധുനിക ഔഷധങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ക്ഷയരോഗം നിമിത്തം മാത്രം ഓരോ വർഷവും മുപ്പതു ലക്ഷത്തിലധികം ആളുകൾ മരണമടയുന്നു. പിൻവരുന്ന കാര്യം മനസ്സിൽ പിടിക്കുന്നതിനാൽ രോഗികൾക്കും സഹായിക്കാവുന്നതാണ്: ആദ്യം, ധാരാളം പാനീയങ്ങൾ കുടിക്കൽ, ആവശ്യത്തിനു വിശ്രമിക്കൽ, തൊണ്ടവേദന ഉള്ളപക്ഷം ഉപ്പും ചൂടുവെള്ളവും കവിൾക്കൊള്ളൽ തുടങ്ങിയ മാർഗങ്ങൾ ശ്രമിച്ചുനോക്കുക. ആന്റിബയോട്ടിക്കുകൾ കുറിച്ചുതരാൻ ഡോക്ടറെ നിർബന്ധിക്കരുത്. യഥാർഥത്തിൽ അവയുടെ ആവശ്യമുണ്ടോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. ഇനി ആന്റിബയോട്ടിക്കുകൾ കുറിച്ചു തരുകയാണെങ്കിൽ, കുറിച്ചു തന്ന മരുന്നു മുഴുവൻ കഴിക്കുക. ഭേദമാകുന്നുവെന്ന കാരണത്താൽ ഇടയ്ക്കുവെച്ചു നിർത്തിക്കളയരുത്. ഓർക്കുക, ആന്റിബയോട്ടിക്കുകൾ ജലദോഷത്തെയും പനിയെയും ശമിപ്പിക്കുന്നില്ല. അവയ്ക്കു കാരണം വൈറസുകളാണ്, ബാക്ടീരിയ അല്ല. “ഒരു ആരോഗ്യ വിപത്തിനു കാരണമായേക്കാവുന്ന ഈ ഭീതിജനക, ഗോളവ്യാപക പ്രശ്നത്തെ കീഴടക്കാൻ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണം,” ഡോവ് പ്രസ്താവിച്ചു.
വിഷാദത്തിന് ഒടുക്കേണ്ടിവരുന്ന വലിയ വില
“ശാരീരിക രോഗങ്ങളെക്കാൾ വിഷാദമാണ് ജോലിക്കു ഹാജരാകാതിരിക്കുന്നതിനും ലോകത്തിലെ ഗുണമേന്മ കുറഞ്ഞ ഉത്പാദന ക്ഷമതയ്ക്കുമുള്ള മുഖ്യ കാരണം,” ബ്രസീലിലെ വർത്തമാനപ്പത്രമായ ഊ ഗ്ലൊബൂ പ്രസ്താവിക്കുന്നു. 1997-ൽ, 2,00,000 ആളുകൾ മരിച്ചത് മാനസിക രോഗങ്ങൾ നിമിത്തമായിരുന്നെന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ടു പ്രകടമാക്കുന്നു. കൂടാതെ, ‘മൂഡ്’ ഇല്ലായ്മ പോലെ അത്ര ഗുരുതരമല്ലാത്ത മാനസിക ക്രമക്കേടുകൾ ലോകവ്യാപകമായി 146 ദശലക്ഷത്തിലധികം ജോലിക്കാരുടെമേൽ അപകടകരമായ ഫലമുളവാക്കി. ഈ സംഖ്യ കേൾവി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട 123 ദശലക്ഷം ജോലിക്കാരെക്കാളും ജോലി സ്ഥലത്തുവെച്ച് അപകടത്തിൽപ്പെട്ട 25 ദശലക്ഷത്തെക്കാളും കൂടുതലാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസറായ ഗൈ ഗുഡ്വിന്റെ മേൽനോട്ടത്തിൽ നടത്തിയ ഒരു പഠനം അനുസരിച്ച്, വരും വർഷങ്ങളിൽ വിഷാദത്തിന്റെ പ്രശ്നം വർധിക്കും. ഉത്പാദനക്ഷമതാ ശോഷണവും ചികിത്സയ്ക്ക് ആവശ്യമായ വലിയ തുകയും നിമിത്തം അതു സമൂഹത്തിന് ഒരു തീരാഭാരമായിത്തീരും. ഐക്യനാടുകളിൽ മാത്രം വിഷാദത്തിന്റെ ഫലമായി ഇപ്പോൾ 53 ശതകോടി ഡോളറിന്റെ നഷ്ടമുണ്ട്.
പേപ്പറിലാണു മെച്ചം
“അച്ചടിച്ച പേപ്പറിൽ വായിക്കുന്നത്രയും മെച്ചമായി ഒരു മോണിറ്ററിലും വായിക്കാൻ സാധിക്കില്ല,” ജർമൻ വാർത്താ ഏജൻസിയായ ദ്പാ ബാസിസ്ഡീൻസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കമ്പ്യൂട്ടർ മോണിറ്ററിൽ വായിക്കുന്നതിനു പകരം പേപ്പറിൽ വായിക്കുന്നത് പിശകുകൾ ഒഴിവാക്കുന്നതിനും വേഗത്തിൽ വായിക്കുന്നതിനും സഹായിക്കുന്നു. പേപ്പറിൽ വായിക്കുന്നതിനെക്കാൾ ശരാശരി 10 ശതമാനം കൂടുതൽ സമയം വേണം മോണിറ്ററിൽ വായിക്കാനെന്ന് പരീക്ഷണങ്ങൾ പ്രകടമാക്കുന്നു. കൂടുതൽ കോൺട്രാസ്റ്റും റെസല്യൂഷനും സ്ക്രീനിന്റെ ഫ്ളിക്കറിങ് കുറവുള്ളതുമായ ഉയർന്ന ഗുണനിലവാരമുള്ള മോണിറ്റർ ഉപയോഗിച്ചപ്പോൾ അതു മെച്ചപ്പെട്ടെങ്കിലും പേപ്പറിൽ വായിക്കുന്നത്രയും മെച്ചമായിരുന്നില്ല അത്. “മോണിറ്റർ ഉപയോഗിച്ചുള്ള ജോലി ചെയ്യുന്നവർ, കണ്ണഞ്ചിപ്പിക്കുന്ന, അനങ്ങിക്കൊണ്ടിരിക്കുന്ന, പ്രതിഫലിക്കുന്ന ഒരു പ്രകാശ സ്രോതസ്സിലേക്കാണു സദാ നോക്കിയിരിക്കുന്നത്,” ജർമനിയിലെ ആച്ചെനിലുള്ള മാർട്ടീനാ റ്റ്സീഫ്ലീ എന്ന മനശ്ശാസ്ത്രജ്ഞ അഭിപ്രായപ്പെട്ടു. “മോണിറ്ററിന്റെ കോൺട്രാസ്റ്റ് കുറയുന്നത് അനുസരിച്ച് അക്ഷരങ്ങൾ വ്യക്തമല്ലാതാകുന്നു.” “അതുകൊണ്ട് കമ്പ്യൂട്ടർ വാങ്ങുമ്പോൾ മോണിറ്ററിന്റെ ഗുണനിലവാരത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്” എന്നാണ് ദ്പായുടെ നിർദേശം.
കാലത്തിന്റെ അടയാളം
“ഏതാനും ആഴ്ചയ്ക്കുള്ളിൽ, [ന്യൂഫൗണ്ട്ലാന്റിലെ] പൊലീസ് ആദ്യമായി പിസ്റ്റളുകൾ ധരിക്കാൻ തുടങ്ങുമ്പോൾ, കനേഡിയൻ സംസ്കാരത്തിന്റെ മറ്റൊരു പുരാതന സവിശേഷതകൂടി കാല യവനികയ്ക്കുള്ളിൽ മൺമറയും,” ദ ടൊറോന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. 1729-ൽ സ്ഥാപിതമായ റോയൽ ന്യൂഫൗണ്ട്ലാന്റ് കോൺസ്റ്റാബുലറി ആയിരുന്നു “കൈയിൽ തോക്കില്ലാതെ പട്രോളിങ്ങിനു പോയിരുന്ന വടക്കേ അമേരിക്കയിലെ അവസാന പൊലീസ് സേന.” പുതിയ നിയമം മുൻ നയത്തെ നിർത്തലാക്കി. ആദ്യത്തെ നിയമം അനുസരിച്ച്, പിസ്റ്റൾ എടുക്കുന്നതിനു മുമ്പ് ഓഫീസർ സൂപ്പർവൈസറുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. അനുമതി ലഭിക്കുകയാണെങ്കിൽ, അദ്ദേഹം അതു തന്റെ ഔദ്യോഗിക കാറിന്റെ ഡിക്കിയിലുള്ള ഒരു പെട്ടിയിൽ വെച്ചു പൂട്ടും. അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ, കാർ നിർത്തി ഡിക്കിയും പെട്ടിയും തുറന്ന് ആയുധമെടുത്ത് തിര നിറയ്ക്കണമായിരുന്നു. “പൗരാണികവും വിചിത്രവുമായ ഒരു നയം. എന്നാൽ 1998-ൽ, വിദഗ്ധരും പരിശീലനം നേടിയവരുമായ ഒരു പൊലീസ് സംഘം ആയുധം ധരിക്കാതിരിക്കുക എന്നതു വാസ്തവത്തിൽ പ്രായോഗികമല്ല,” മുഖ്യമന്ത്രിയായ ബ്രയാൻ ടോബിൻ അഭിപ്രായപ്പെട്ടു. റോക്ക് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ന്യൂഫൗണ്ട്ലാന്റ്, രാജ്യത്തു കുറ്റകൃത്യനിരക്ക് ഏറ്റവും കുറവുള്ളതും കൃത്യനിർവഹണത്തിനിടയിൽ ഒരു ഓഫീസർപോലും നിറയൊഴിക്കേണ്ടി വന്നിട്ടില്ലാത്തതുമായ സ്ഥലം എന്ന് ഇപ്പോഴും വീമ്പിളക്കുകയാണ്.
പ്രതികാരം ചെയ്യലാണ് അവരുടെ ജോലി
“തികഞ്ഞ വിശ്വാസ്യത”യും ജപ്പാനിൽ എവിടെയും സേവനം ലഭ്യമാക്കാനുള്ള കഴിവും വാഗ്ദാനം ചെയ്തുകൊണ്ട് ടോക്കിയോയിലെ ഒരു കമ്പനി ഇങ്ങനെ പരസ്യം ചെയ്യുന്നു: “നിങ്ങളുടെ പ്രശ്നം ഞങ്ങൾ തീർത്തുതരും.” “ഞങ്ങളുടെ കക്ഷിയെ പ്രയാസപ്പെടുത്തിയവർക്ക് അതേ പ്രയാസങ്ങൾ വരുത്തുക”യാണ് അടിസ്ഥാന തത്ത്വം എന്ന് അതിന്റെ ചുമതല വഹിക്കുന്ന വ്യക്തി അഭിപ്രായപ്പെടുന്നു. ആസാഹി ഈവനിങ് ന്യൂസിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതുപോലെ, “ഒരു വ്യക്തിക്ക് തന്റെ ജോലിയും കുടുംബവും” നഷ്ടപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, ബന്ധങ്ങൾ തകർക്കുക, “സഹപ്രവർത്തകന്റെ ജോലി നഷ്ടപ്പെടുന്നുവെന്ന് അല്ലെങ്കിൽ ലൈംഗിക ഉപദ്രവത്തിനു കാരണക്കാരനായ ബോസിനെ ഒരു പാഠം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുക” എന്നിങ്ങനെയുള്ള “നിയമപരമായ തിരിച്ചടികൾ” കമ്പനിതന്നെ നടത്തിക്കൊള്ളും. ഓരോ ദിവസവും കമ്പനിയിലേക്കു ഫോൺ ചെയ്യുന്ന ഏതാണ്ട് 50 പേരിൽ 20 പേരും കൊല നടത്താനുള്ള ഉടമ്പടികൾക്കായാണു വിളിക്കുന്നത്. സാധാരണ ഗതിയിൽ കമ്പനി ബലം പ്രയോഗിക്കുകയോ നിയമം ലംഘിക്കുകയോ ചെയ്യുന്നില്ല, എങ്കിലും “ചിലപ്പോഴൊക്കെ അതിന് അടുത്തുവരെ എത്തുന്നുണ്ട്”. ഈ പ്രവർത്തനങ്ങൾക്കായി ഡസൺ കണക്കിനു ജോലിക്കാരെ ഉപയോഗിക്കുന്നു. അവരിൽ മിക്കവർക്കും മറ്റു മുഴു സമയ ജോലികളുണ്ട്. ചിലരാകട്ടെ, സ്വയം ദുരിതത്തിനു വിധേയരായതിനാൽ പ്രതികാരം ചെയ്യുന്നതിൽ മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവരാണ്. “നിങ്ങൾ കഴിഞ്ഞ കാലത്തു ചെയ്തിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ മറ്റുള്ളവരുടെ അമർഷത്തിനു കാരണമായിട്ടുണ്ടോ എന്നു നിങ്ങൾക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ട് സൂക്ഷിച്ചിരുന്നോളൂ,” അതിന്റെ ഉടമസ്ഥൻ മുന്നറിയിപ്പു നൽകി.
കരഞണ്ടുകളും പരിസ്ഥിതിയും
ഉറുമ്പുകളും ചിതലുകളും വിരകളുമാണ് വനത്തിൽ വീണുകിടക്കുന്ന ഇലകളും അവശിഷ്ടങ്ങളും മറ്റും അഴുകാൻ സഹായിക്കുന്നത്. എന്നാൽ, മിക്കപ്പോഴും വെള്ളപ്പൊക്കം ഉണ്ടാകാറുള്ള ഉഷ്ണമേഖല വനങ്ങളിലോ? അവിടെ കരഞണ്ടുകളാണ് ഇതു ചെയ്യുന്നത്. കോസ്റ്ററിക്കയുടെ പസഫിക് തീരങ്ങളിലുള്ള ഒരു വിസ്തൃത വന മേഖലയിൽ ഇലകളുടെ സ്ഥാനത്ത് ധാരാളം മാളങ്ങൾ കണ്ടതിൽ യു.എസ്.എ.-യിലെ മിഷിഗൺ സർവകലാശാലയിലെ ഒരു പരിസ്ഥിതി വിദഗ്ധൻ അത്ഭുതപ്പെട്ടുപോയി. എന്നാൽ രാത്രിയിൽ അദ്ദേഹം മറ്റൊരു രംഗത്തിനു സാക്ഷിയായി. മൂന്നടി ആഴമുള്ള അവയുടെ മാളങ്ങളുടെ അടിയിലേക്കു ഭക്ഷണാർഥം ഉണങ്ങിയ ഇലകളും പഴങ്ങളും അതുപോലെതന്നെ തൈകളും കൊണ്ടുപോകുന്ന കരഞണ്ടുകളുടെ വലിയ കൂട്ടം. കണക്കാക്കിയത് അനുസരിച്ച് അവയുടെ എണ്ണം ഏക്കറിന് 24,000 വരും. ശ്വസിക്കുന്നതിനായി പ്രത്യേക ചെകിളകളുള്ള, പ്രജനനാർഥം മാത്രം ഇടയ്ക്കിടെ സമുദ്രത്തിലേക്കു പോകുന്ന എട്ട് ഇഞ്ച് നീളമുള്ള ഈ ഞണ്ടുകൾ ആഴത്തിൽ വേരുറച്ച വൃക്ഷങ്ങളെ സമ്പുഷ്ടമാക്കുകയാണു ചെയ്യുന്നത്. ഈ ജീവികളുടെ പ്രവർത്തനത്തെ ആശ്രയിച്ചാണ് മുഴു വന പരിസ്ഥിതിയും നിലകൊള്ളുന്നത് എന്നു ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ബഹിരാകാശത്തിൽ അങ്ങകലെ
“ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന മനുഷ്യനിർമിത വസ്തു എന്ന നിലയിൽ വോയേജർ 1 റെക്കോർഡ് ബുക്കുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു,” ജ്യോതിശ്ശാസ്ത്രം (ഇംഗ്ലീഷ്) എന്ന മാസിക പ്രസ്താവിക്കുന്നു. “നേരത്തെ ഈ സ്ഥാനം പയനിയർ 10-നായിരുന്നു. അത് ഇപ്പോൾ സാവധാനം ഏതാണ്ട് എതിർദിശയിൽ നീങ്ങുകയാണ്.” വോയേജർ 1 എത്ര അകലെയാണു സ്ഥിതിചെയ്യുന്നത്? 1998 ഫെബ്രുവരി 17-ന് അത് 10.4 ശതകോടി കിലോമീറ്റർ അകലെ ആയിരുന്നു. 1977 സെപ്റ്റംബർ 5-ന് വിക്ഷേപിക്കപ്പെട്ട ഈ ശൂന്യാകാശ വാഹനം 1979 മാർച്ച് 5-ന് വ്യാഴത്തെയും 1980 നവംബർ 12-ന് ശനിയെയും മറികടന്നു. സൗരോപരിതലത്തിൽ നിന്ന് ഉത്സർജിക്കപ്പെടുന്ന പ്ലാസ്മയെക്കുറിച്ചും (solar wind) സൂര്യകാന്തിക മണ്ഡലത്തെ കുറിച്ചുമുള്ള വിവരങ്ങൾ അതു തുടർച്ചയായി അയച്ചുകൊണ്ടിരിക്കുന്നു. “ഒടുവിൽ, സൂര്യകാന്തിക പ്രഭാവത്തിന്റെ അതിർത്തിയും താരമണ്ഡലത്തിന്റെ ആരംഭവും (heliopause) കണ്ടെത്തുന്ന ആദ്യത്തെ ശൂന്യാകാശ വാഹനം ഇതായിരുന്നേക്കാം” എന്ന് നാഷണൽ എയിറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ പ്രസ്താവിക്കുന്നു.
രജിസ്ട്രർ ചെയ്യപ്പെടാത്ത കുട്ടികൾ
“മൂന്നിലൊന്നു ശിശുക്കളുടെയും ജനനം രജിസ്ട്രർ ചെയ്യപ്പെടാതെ പോകുന്നതിനാൽ അതു വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനുമുള്ള അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് അവരെ ഔദ്യോഗിക അവഗണനയിൽ ആക്കിത്തീർക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഉപ സഹാറൻ ആഫ്രിക്കയിലും ഏഷ്യൻ രാജ്യങ്ങളായ കംബോഡിയ, ഇന്ത്യ, മ്യാന്മാർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലുമാണ് ജനന രജിസ്ട്രേഷൻ ഏറ്റവും കുറവ്. “ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതു ഫലത്തിൽ ജനിക്കാത്തതിനു തുല്യമാണ്” എന്ന് ഇതിനോടുള്ള ബന്ധത്തിൽ ലോക വ്യാപക സർവേ നടത്തിയ ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായ കരോൾ ബെലാമി പ്രസ്താവിക്കുന്നു. ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിൽ കുട്ടിക്കു ചികിത്സ ലഭിക്കുന്നതിനോ സ്കൂളിൽ ചേർക്കുന്നതിനോ മുമ്പു ജനനം രജിസ്ട്രർ ചെയ്യണമെന്നാണ് പല രാജ്യങ്ങളിലെയും വ്യവസ്ഥ. ജനന സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത കുട്ടികൾ മിക്കപ്പോഴും ബാലതൊഴിലിൽ ഏർപ്പെടുന്നതിനോ ലൈംഗിക ആസ്വാദന വസ്തുക്കൾ എന്ന നിലയിൽ ചൂഷണം ചെയ്യപ്പെടുന്നതിനോ സാധ്യത കൂടുതലാണ്. ലേഖനം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലുമുള്ള ഉയർന്ന രജിസ്ട്രേഷൻ നിരക്ക് പരാമർശിച്ചുകൊണ്ട്, രജിസ്ട്രർ ചെയ്യുന്നതിന്റെ അളവിനെ നിർണയിക്കുന്ന മുഖ്യ ഘടകം ദാരിദ്ര്യം അല്ല എന്നു റിപ്പോർട്ടു കണ്ടെത്തി.”