അവളുടെ പേര് ദരിദ്ര
ആഫ്രിക്കയിലെ ഒരു കൊച്ചുഗ്രാമം. ഓക്കൊട്ടിനും ഭാര്യ മാറ്റീനയ്ക്കും ആദ്യത്തെ കൺമണി പിറന്നതിന്റെ ആഹ്ലാദം. കുട്ടി പെണ്ണ്. കുഞ്ഞിന് ആയുരാരോഗ്യം നേരാൻ വന്നെത്തുന്ന ബന്ധുമിത്രാദികൾ.
കഷ്ടപ്പാടു നിറഞ്ഞ ജീവിതമായിരുന്നു ആ ദമ്പതികളുടേത്. കൃഷി ചെയ്യാൻ ആകെയുള്ളത് ഒരു തുണ്ട് സ്ഥലം. ഓല മേഞ്ഞ മൺവീട്. അവിടെയാണ് മാറ്റീന പ്രസവിച്ചതും. തങ്ങളുടെ പൊന്നോമനയെ അല്ലലറിയിക്കാതെ വളർത്തിക്കൊണ്ടുവരാൻ, തങ്ങളുടെ ഗതി അവൾക്കു വരാതിരിക്കാൻ എല്ലുമുറിയെ പണിയെടുക്കണമെന്ന് അവർ തീരുമാനിച്ചുറച്ചു. ആ ലക്ഷ്യം മറക്കാതിരിക്കാൻ അവർ മകൾക്ക് ആക്കാൻ എന്നു പേരിട്ടു, “ഞാൻ ദരിദ്ര” എന്നാണ് ആ പേരിന്റെ അർഥം.
ആക്കാന്റെ ഭാവി എന്താകും? ആ രാജ്യത്തെ മറ്റു പലരുടെയും പോലുള്ള ജീവിതമാണ് അവളുടേത് എങ്കിൽ അവൾ ഒരിക്കലും എഴുത്തും വായനയും പഠിക്കുമെന്നു തോന്നുന്നില്ല. വളർന്നു വലുതായി പണിക്കു പോകാറായാലോ, വാർഷിക വരുമാനം ഏതാണ്ട് 7,200 രൂപ മാത്രമേ ഉണ്ടായിരിക്കൂ. അവളുടെ രാജ്യത്തുള്ളവരുടെ ആയുർദൈർഘ്യമാകട്ടെ വെറും 42 വർഷമാണ്.
ആക്കാന്റേത് ഒരു അസാധാരണ സ്ഥിതിവിശേഷമല്ല. ഭൂമിയിലുള്ള ഏതാണ്ട് 600 കോടി മനുഷ്യരിൽ 130 കോടിയോളം പേരുടെ വാർഷിക വരുമാനം 14,000 രൂപയിൽ താഴെയാണ്. സമ്പന്ന രാഷ്ട്രങ്ങളിൽ ഓരോ വ്യക്തിക്കും ശരാശരി 8,20,700 രൂപ വീതം വാർഷിക വരുമാനം ഉണ്ട്. ഓരോ ദിവസവും 67,000-ത്തിലധികം പേർ ദരിദ്രരുടെ അണിയിൽ ചേരുന്നു. അതായത് വർഷംതോറും ഏതാണ്ട് 2 കോടി 50 ലക്ഷം ആളുകൾ. പലരും വസിക്കുന്നത് ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിങ്ങനെ ലോകത്തിലെ വികസ്വര രാജ്യങ്ങളിലാണ്. എന്നാൽ സമ്പന്ന രാഷ്ട്രങ്ങളിൽപ്പോലും ദരിദ്ര മേഖലകളുണ്ട്. ലോകത്തിലെ ദരിദ്ര ജനങ്ങളിൽ 10-ൽ 7 പേർ വീതം സ്ത്രീകളാണ്.
പലരും ദാരിദ്ര്യത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്ന് ഒരിക്കലും വിമുക്തരാകാറില്ല. അത് അവർക്ക് ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിങ്ങനെയുള്ള ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നു. സ്വാതന്ത്ര്യം, അന്തസ്സ്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ അത് അവരിൽനിന്നു കവർന്നെടുത്തേക്കാം. ലോകാരോഗ്യ സംഘടന പറയുന്നു: “മനുഷ്യായുസ്സിന്റെ എല്ലാ ഘട്ടങ്ങളിലും, ചൊട്ടമുതൽ ചുടലവരെ, ദാരിദ്ര്യം തേർവാഴ്‌ച നടത്തുന്നു. ഏറ്റവും മാരകവും വേദനാജനകവുമായ രോഗങ്ങളുമായി കൈകോർത്തുപിടിച്ച് ദാരിദ്ര്യം അതിന്റെ പിടിയിലമർന്നിരിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാക്കുന്നു.”
എന്നാൽ വികസ്വര രാഷ്ട്രങ്ങളിൽ ജീവിത നിലവാരം മെച്ചപ്പെടുകയല്ലേ? ചില രാജ്യങ്ങളിൽ അതേ. എന്നാൽ മറ്റു പല രാജ്യങ്ങളുടെയും അവസ്ഥ അതല്ല. മനുഷ്യ പുരോഗതിയെക്കുറിച്ചുള്ള മാഗസിനായ ചോയ്‌സസ് “ദരിദ്രരുടെ അവസ്ഥ മെച്ചപ്പെടുകയാണ്” എന്ന വിശ്വാസത്തെ ‘വിപത്കരമായ ഒരു സങ്കൽപ്പ’മായി വിശേഷിപ്പിക്കുന്നു. പകരം അതു പറയുന്നത് ഇങ്ങനെയാണ്: “വാസ്തവത്തിൽ, സമ്പന്നർക്കും ദരിദ്രർക്കും ഇടയിലുള്ള വിടവ് വലുതായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്, രാഷ്ട്രങ്ങൾക്കിടയിലും രാഷ്ട്രങ്ങൾക്കുള്ളിലും അവസ്ഥ ഒന്നുതന്നെ.”
ദാരിദ്ര്യം എന്നെന്നും മനുഷ്യരാശിയെ കാർന്നുതിന്നുമോ? ഉണരുക! അടുത്ത രണ്ടു ലേഖനങ്ങളിൽ സങ്കീർണമായ ഈ വിഷയം പരിശോധിച്ച് യഥാർഥ പരിഹാരം എന്തായിരിക്കുമെന്നു വ്യക്തമാക്കുന്നു.