ലോകത്തെ വീക്ഷിക്കൽ
നഗരങ്ങൾ ഉപേക്ഷിച്ച് കൃഷിയിടങ്ങളിലേക്ക്
നഗര ജീവിതരീതി ഉളവാക്കുന്ന സമ്മർദവും തിക്കും തിരക്കുംകൊണ്ടു മനസ്സുമടുത്ത്, നഗരം ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്കു പോകുന്ന ജപ്പാൻകാരുടെ എണ്ണം അധികമില്ലെങ്കിലും കൂടിക്കൊണ്ടിരിക്കുന്നു. നാട്ടിൻപുറത്തെ ജീവിതം പ്രകൃതിദത്ത ചുറ്റുപാടുകളുടെ നടുവിൽ കുറെക്കൂടി ലളിതമായ ഒരു ദിനചര്യ പ്രദാനം ചെയ്യുമെന്നതു സത്യമാണെങ്കിലും കോട്ടും സൂട്ടുമൊക്കെ കൊടുത്ത് മേലങ്കി വാങ്ങിക്കുന്നതിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. “മിക്ക പുതിയ കർഷകരും ഒരു നിശ്ചിത ശമ്പളവും നഗരജീവിതത്തിന്റെ സൗകര്യങ്ങളും ഒരുപക്ഷേ, ഒരു പ്രശസ്ത കമ്പനിയുടെ ഭാഗമെന്ന നിലയ്ക്കു ലഭിച്ചിരുന്ന സ്ഥാനമാനങ്ങളുമെല്ലാം ഉപേക്ഷിച്ചവരാണ്,” ഏഷ്യാവീക്ക് പറയുന്നു. കൂടാതെ, “പരിവർത്തിത ഗ്രാമീണർ, തങ്ങൾക്കു ചെലവു ചുരുക്കേണ്ടിവരുമെന്നും ചിലപ്പോഴൊക്കെ, ഉത്പാദിപ്പിക്കുന്ന വിളവിൽ നിന്നുള്ള വരുമാനംകൊണ്ടു ചെലവുകഴിയാൻ ബുദ്ധിമുട്ടാകുമ്പോൾ വേറേ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു എന്നും സമ്മതിക്കുന്നു.” എങ്കിലും, മാറ്റംവരുത്താൻതന്നെ തീരുമാനിച്ചു രണ്ടുംകൽപ്പിച്ചിറങ്ങിയവർക്കായി കാർഷികമന്ത്രാലയം ഒരു കാർഷികവൃത്തി-പരിശീലന-സ്കൂൾ സ്ഥാപിച്ചിരിക്കുന്നു. നഗരവാസികളെ ഗ്രാമീണ ജീവിതശൈലിയുമായി ഇണങ്ങിപ്പോകാൻ സഹായിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.
ലിംഗമാറ്റത്തിനു വിധേയനായ പുരോഹിതനു സഭയുടെ അംഗീകാരം
ഐക്യനാടുകളിൽ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരു പ്രസ്ബിറ്റേറിയൻ പുരോഹിതന് തന്റെ പുരോഹിതപട്ടം നിലനിർത്താൻ അനുമതി ലഭിച്ചു. ലൈംഗിക അവയവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം, 49-കാരനായ എറിക് സ്വെൻസൺ അറ്റ്ലാൻറാ (ജോർജിയ) തലസ്ഥാനഗരിയിലെ പ്രസ്ബിറ്റേറിയൻ ഭരണസംഘത്തോട് തന്റെ പേര് എറിൻ എന്നു മാറ്റാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഈ ഔദ്യോഗിക തീരുമാനമുണ്ടായത്. “നീതിയെയും സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രസ്ബിറ്റേറിയരോടു സഹകരിക്കുന്ന ആൻ സെയർ, പ്രസ്ബിറ്ററി അധികാര കേന്ദ്രത്തിന് ഒരു തീരുമാനമെടുക്കാൻ ‘വളരെയേറെ ക്ലേശിക്കേണ്ടിവന്നു’ എന്നും എങ്കിലും ഒടുക്കം ‘ദൈവശാസ്ത്രപ്രകാരമോ ധാർമികമായോ’ പുരോഹിതപട്ടം പിൻവലിക്കാൻ അതിനു ‘യാതൊരു അടിസ്ഥാനവുമില്ലെന്നു’ തീരുമാനിച്ചു” എന്നും ക്രിസ്തീയ നൂറ്റാണ്ട് (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, സ്വെൻസണിന്റെ അപേക്ഷയ്ക്കെതിരായി വോട്ടു ചെയ്ത ഒരു പുരോഹിതനായ ഡോൺ വേഡ് “ദൈവശാസ്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ചു കാര്യമായ ചർച്ചയൊന്നുമുണ്ടായിരുന്നില്ല” എന്നാണു പറഞ്ഞത്.
കൊയാലയുടെ മനുഷ്യ സദൃശ്യമായ വിരലടയാളങ്ങൾ
കൊയാലയുടെ കയ്യിലെയും കാലിലെയും വിരലടയാളങ്ങൾ മനുഷ്യരുടേതുമായി താരതമ്യേന വളരെ സാമ്യമുള്ളതാണ്, എന്ന് ഒരു ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ പറയുന്നു. അഡ്ലെയ്ഡ് സർവകലാശാലയിലെ ഒരു ജീവശാസ്ത്രജ്ഞനും ഫോറൻസിക് വിദഗ്ധനുമായ പ്രൊഫസർ മാച്ചേ ഹെനബർഗ് ഇങ്ങനെ പറയുന്നു: “സ്കാൻചെയ്യുന്ന ഇലക്ട്രോൺ സൂക്ഷ്മദർശിനിക്കുപോലും വ്യത്യാസം കണ്ടുപിടിക്കാൻ സാധിക്കുന്നില്ല.” കൊയാലയുടെ കൈകളുടെ മൊത്തത്തിലുള്ള രൂപത്തിനല്ല സാദൃശ്യമുള്ളത്, പകരം അതിന്റെ ചർമഘടനയിലാണ്—അതിന്റെ കൈകളുടെയും പാദങ്ങളുടെയും അടിപ്പരപ്പിലെ തൊലിയുടെ തടങ്ങളുടെയും വരമ്പുകളുടെയും ചുഴിവുകളുടെയും ഘടനയ്ക്ക്. എന്നുതന്നെയുമല്ല, അതിന്റെ വിരലടയാളങ്ങളും കാലടയാളങ്ങളും മനുഷ്യരുടേതുപോലെതന്നെ ഓരോ കൊയാലയുടെയും വ്യത്യസ്തവുമാണ്.
വിവാഹമോചനം കണ്ടുപഠിക്കുന്നതാണോ?
“വിവാഹിതരായി തുടരുന്ന മാതാപിതാക്കളുള്ള ദമ്പതികളെക്കാൾ വിവാഹമോചിതരായ മാതാപിതാക്കളുള്ള ദമ്പതികൾക്കാണ്, തങ്ങളുടെ സ്വന്തം വിവാഹം തകർച്ചയിലെത്തുന്നതു കാണേണ്ടിവരുന്നതിന്റെ ഭീഷണി കൂടുതലുള്ളത്” എന്ന് ഓസ്ട്രേലിയയിലെ ദ സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിലെ നെബ്രാസ്ക സർവകലാശാലയിലെ പ്രൊഫസർ പോൾ അമാറ്റോ “വിവാഹിതരായ ഏകദേശം 2,000 അമേരിക്കക്കാരെക്കുറിച്ച് കഴിഞ്ഞ 12 വർഷം പഠനം നടത്തി.” പത്രം പറയുന്നതനുസരിച്ച്, “വിവാഹമോചിതരായ മാതാപിതാക്കളുടെ മക്കൾ, വ്യക്തിബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും നല്ല പെരുമാറ്റമര്യാദകൾ പ്രകടിപ്പിക്കുന്നതിലുമുള്ള മാതാപിതാക്കളുടെ കഴിവുകേട് ‘പരമ്പരാഗതമായി’ പിൻപറ്റിയേക്കാമെന്നും ഇത് അവരുടെ സ്വന്തം വിവാഹം വിവാഹമോചനത്തിലവസാനിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും” അദ്ദേഹം കണ്ടെത്തി. ഹെറാൾഡ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇരുകൂട്ടരുടെയും മാതാപിതാക്കൾ ഒരുമിച്ചു ജീവിക്കുന്ന ദമ്പതികളെക്കാൾ ഭാര്യയുടെയും ഭർത്താവിന്റെയും മാതാപിതാക്കൾ വിവാഹമോചനം നേടിയ ദമ്പതികളുടെ വിവാഹം തകർച്ചയിലെത്താനുള്ള സാധ്യത 300 ശതമാനം കൂടുതലാണ്.”
500 വർഷത്തിനുശേഷം മാപ്പ്
1496-ൽ, പോർട്ടുഗലിലെ മാന്വെൽ ഒന്നാമൻ രാജാവ് അദ്ദേഹത്തിന്റെ ഭരണപ്രവിശ്യയിൽ ജീവിക്കുന്ന യഹൂദർക്കായി ഒരു ആജ്ഞ പുറപ്പെടുവിച്ചു: റോമൻ കത്തോലിക്കാ മതത്തിലേക്കു പരിവർത്തനം നടത്തുക, അല്ലെങ്കിൽ സ്ഥലംവിടുക. ഏകദേശം 500 വർഷങ്ങൾക്കുശേഷം 1988-ൽ പോർട്ടുഗൽ ഒരു ഔദ്യോഗിക മാപ്പു നൽകാൻ തയ്യാറായി. അടുത്തയിടെ നടന്ന ഔപചാരിക സ്മാരക ചടങ്ങുകൾക്കിടയ്ക്കാണ് ഈ പ്രായശ്ചിത്തത്തെക്കുറിച്ച് പോർട്ടുഗൽ പ്രസ്താവനയിറക്കിയത്. അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ടു ചെയ്തപ്രകാരം പോർട്ടുഗലിന്റെ പ്രസിഡൻറായ ഷൊർഷ സാമ്പിയൂ പാർലമെൻറിനു മുമ്പാകെ നടത്തിയ ഒരു പ്രസംഗത്തിൽ, ആ നിഷ്കാസനം ചെയ്യൽ “ഗുരുതരവും വിനാശകവുമായ പ്രത്യാഘാതങ്ങൾ ഉളവാക്കിയ ദുരുദ്ദേശ്യപരമായ നടപടിയായിരുന്നു” എന്നു പറഞ്ഞു. നിയമ മന്ത്രിയായ ഴൂസ് ഈത്ത്വാർഡൂ വിരാ ഴോർഡീങ് നിഷ്കാസനത്തെ “നമ്മുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായം” എന്നു വിളിച്ചു. യഹൂദർ നൂറ്റാണ്ടുകളായി അനുഭവിച്ച “മൃഗീയ പീഡനങ്ങൾക്ക്, ധാർമികമായ നഷ്ടപരിഹാരം” കൊടുക്കാൻ സർക്കാർ ചുമതലപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോർട്ടുഗലിന്റെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം ഒരു കോടിയാണെങ്കിലും 1,000-ത്തോളം യഥാർഥ യഹൂദരേ അവിടെയുള്ളൂ.
കുറിപ്പടികളിലെ വ്യാജ മരുന്നുകൾ സൂക്ഷിക്കുക
1,600 കോടി ഡോളറിന്റെ വാർഷിക വിറ്റുവരവോടെ വ്യാജ മരുന്നു ബിസിനസ് തഴച്ചുവളരുകയാണ്. “ലോകമെമ്പാടുമായി വിൽപ്പന നടക്കുന്ന മരുന്നുകളിൽ 7 ശതമാനമെങ്കിലും വ്യാജ മരുന്നുകളാണ് എന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) കണക്കാക്കുന്നതായി” പാരീസിലെ വർത്തമാനപത്രമായ ല മോൺട് അഭിപ്രായപ്പെടുന്നു. ബ്രസീലിൽ ആ ശതമാന നിരക്ക് 30 വരെയും ആഫ്രിക്കയിൽ 60 വരെയും ഉയർന്നതായിരിക്കാം. യഥാർഥ ഉത്പന്നങ്ങളുടെ മേന്മയില്ലാത്ത അനുകരണങ്ങൾമുതൽ പൂർണമായും ഉപയോഗശൂന്യമോ വിഷമയം പോലുമോ ആയ വസ്തുക്കൾവരെ വ്യത്യസ്ത തരത്തിലുള്ള വ്യാജ മരുന്നുകളിൽപെടുന്നു. ല മോൺട് നൈജറിലുണ്ടായ മസ്തിഷ്കചർമ ജ്വരത്തിനെതിരെ ആയിരങ്ങൾക്കു നടത്തിയ പ്രതിരോധ കുത്തിവെപ്പിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. അതിനുപയോഗിച്ചതു വെറും പച്ചവെള്ളമായിരുന്നു എന്നാണു തെളിഞ്ഞത്. നൈജീരിയയിൽ 109 കുട്ടികൾക്ക്, ആൻറിഫ്രീസ് കലർന്ന സിറപ്പു നൽകിയതു നിമിത്തം മരിച്ചു. “താണവിലയ്ക്കു മരുന്നുകൾ ലഭിക്കുമെന്നതിനാൽ ആശുപത്രികൾതന്നെ മിക്കപ്പോഴും ഇവയുടെ കരിഞ്ചന്തകളിലേക്കു തിരിയുന്നു,” വർത്തമാനപത്രം പറയുന്നു. അപ്രായോഗികമോ അല്ലെങ്കിൽ ദൂഷിതമോ ആയ നിയമങ്ങൾ നിമിത്തം ഒട്ടേറെ രാജ്യങ്ങളിൽ ആരോഗ്യപരിപാലന അധികൃതർ ഈ പ്രശ്നത്തിന് ഒരു പരിഹാരമാർഗം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.
കൂടുതൽ വൈദിക പ്രശ്നങ്ങൾ
ഏകദേശം 40 എപ്പിസ്കോപ്പാലിയൻ ബിഷപ്പുമാർ 1996 നവംബറിൽ “വൈദികവൃന്ദത്തിന്റെ ലൈംഗിക പെരുമാറ്റം സംബന്ധിച്ച് സ്പഷ്ടവും നിർബന്ധവുമായ നിലവാരങ്ങൾ വെക്കാൻ” സഭയോടാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയത്തിൽ ഒപ്പിട്ടു എന്ന് ക്രിസ്ത്യാനിത്വം ഇന്ന് (ഇംഗ്ലീഷ്) എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. വൈദികർ ഉൾപ്പെട്ട നിരവധി അപവാദങ്ങൾ സഭയുടെ സ്വസ്ഥത നശിപ്പിച്ചിരിക്കുന്നു. “ലൈംഗികത സംബന്ധിച്ച സഭയുടെ പ്രമാണങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്നതിലെ സഭയുടെ പരാജയമാണ്” ഇതിനിടയാക്കിയതെന്ന് യാഥാസ്ഥിതിക എപ്പിസ്കോപ്പാലിയന്മാർ പറയുന്നു. ഉദാഹരണമായി, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഒരു എപ്പിസ്കോപ്പാലിയൻ പള്ളിയിലെ പുരോഹിതൻ തനിക്കു സ്വവർഗസംഭോഗ ബന്ധങ്ങളുണ്ടെന്ന് ഏറ്റുപറഞ്ഞു രാജിവെച്ചു. ഏകീകൃത എപ്പിസ്കോപ്പാലിയന്മാർ എന്ന സംഘടനയുടെ ഭാരവാഹിയായ റ്റോഡ് വെറ്റസെൽ ഇങ്ങനെ പറഞ്ഞു: “സഭ ഒരൊറ്റ അപവാദത്തെ മാത്രമല്ല അഭിമുഖീകരിക്കുന്നത്. അത് അനവധിയെണ്ണത്തെ അഭിമുഖീകരിക്കുന്നുണ്ട്. അവയിലേറ്റവും ഞെട്ടിക്കുന്നത് ഇതാണ്.” ബ്രഹ്മചര്യം പാലിക്കാത്ത ഒരു സ്വവർഗസംഭോഗിക്കു ശെമ്മാശപ്പട്ടം കൊടുത്തതിന് റിട്ട. ബിഷപ്പ് വാൾട്ടർ റൈറ്ററിനെ പാഷണ്ഡിയായി കുറ്റംചുമത്തിയ നടപടിയുടെ പേരിൽ സഭ മുമ്പ് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ഒരു “എപ്പിസ്കോപ്പൽ കോടതി, ലൈംഗികത വിവാഹത്തിൽ ഒതുക്കി നിർത്തുന്ന ‘പ്രധാനപ്പെട്ട വിശ്വാസപ്രമാണം’ ഒന്നും സഭയ്ക്കില്ല എന്ന് ആജ്ഞാപിച്ചതിനാൽ” ആരോപണങ്ങൾ അസാധുവായി.
വെളുത്തുള്ളി ശ്വാസോച്ഛ്വാസം
തായ്വാൻ ഗവൺമെൻറ് അടുത്തയിടെ വെളുത്തുള്ളിയുടെ അമിതശേഖരം കുറയ്ക്കാൻ ചില നൂതന നടപടികൾ കൈക്കൊണ്ടു. പൊതുജനങ്ങൾ “കൂടുതൽ വെളുത്തുള്ളി കഴിക്കാൻ” ഭരണകർത്താക്കൾ പ്രോത്സാഹിപ്പിച്ചിരിക്കുന്നു എന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് പ്രസ്താവിച്ചു. കാർഷിക സമിതിയിലെ ഒരു തായ്വാനീസ് ഉദ്യോഗസ്ഥനായ ശ്രീ. ഗു ദായെഹ് ഇങ്ങനെ വിശദീകരിച്ചു: “നമ്മൾ വാസ്തവത്തിൽ ആവശ്യത്തിലും ഒരുപാടേറെ വെളുത്തുള്ളി ഈ വർഷം കൃഷി ചെയ്തു.” ഉപഭോഗം വർധിപ്പിക്കാനുള്ള ശ്രമത്തിൽ ഗവൺമെൻറ് വെളുത്തുള്ളിയടങ്ങിയ പാചകവിധികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചെറുപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. എന്നിരുന്നാലും, “പൊതുജനം പ്രശ്നം അപ്പാടെ വിഴുങ്ങിത്തീർക്കുമെന്നു പ്രതീക്ഷിക്കാനാവില്ല” എന്നു ശ്രീ. ഗു സമ്മതിക്കുന്നുവെന്നു പത്രം പറയുന്നു.
സ്ത്രീകളുടെ വന്ധ്യംകരണം ഏറുന്നു
1960-കളിൽ ശരാശരി ബ്രസീലിയൻ കുടുംബത്തിൽ 6.1 ശതമാനം കുട്ടികളുണ്ടായിരുന്നു; ഇന്ന് ഈ ശരാശരി 2.5 ആണ്. ഇത്ര വലിയ കുറവു വരാൻ എന്താണു കാരണം? പ്രായോഗിക സാമ്പത്തിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് “[ബ്രസീലിലെ] വിവാഹിതരായ സ്ത്രീകളിൽ 40% വന്ധ്യംകരണത്തിനു വിധേയരായതാണ്” ഒരു കാരണം എന്ന് ഷോർണൽ ഡോ ബ്രസീൽ പറയുന്നു. മാത്രമല്ല, പ്രായമേറെയാകുന്നതിനു മുമ്പുതന്നെ വന്ധ്യംകരണത്തിനു വിധേയരാകാനാണു സ്ത്രീകൾക്കു പൊതുവേ പ്രവണത. ഉദാഹരണമായി, പത്തു വർഷം മുമ്പ് ബ്രസീലിലെ ഒരു സ്ത്രീയുടെ വന്ധ്യംകരണത്തിന്റെ ശരാശരി പ്രായം 34 വയസ്സായിരുന്നെങ്കിൽ ഇന്നത് 29 ആണ്. “ഭൂരിപക്ഷം വന്ധ്യംകരണവും പ്രസവത്തോട് അനുബന്ധിച്ചുതന്നെ നടത്തപ്പെടുന്നു” എന്നും പഠനം പ്രസ്താവിച്ചു. പ്രത്യേകിച്ചും സിസേറിയൻ പ്രസവങ്ങളോട് അനുബന്ധിച്ച്. ഇതിനു വിപരീതമായി ബ്രസീലിലെ പുരുഷന്മാരിൽ 2.6 ശതമാനം മാത്രമേ വന്ധ്യംകരണത്തിനു വിധേയരായിട്ടുള്ളൂ.
മത്സ്യത്തെപ്രതിയുള്ള യുദ്ധങ്ങൾ
വളരെയേറെ ബോട്ടുകൾ ശുഷ്കമായിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിനുവേണ്ടി നടത്തുന്ന തീവ്രാന്വേഷണം “മത്സ്യബന്ധനക്കപ്പലുകളും പ്രാദേശിക നാവികസേനയും തമ്മിലുള്ള പ്രശ്നങ്ങളിലേക്കു നയിച്ചിരിക്കുന്നു” എന്ന് യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പ്രസ്താവിക്കുന്നു. 1990-ൽ ലോകമൊട്ടാകെയുള്ള മത്സ്യബന്ധനക്കപ്പലുകളുടെ എണ്ണം മുപ്പതുലക്ഷമായി വർധിച്ചു. 1970-ലുണ്ടായിരുന്നതിന്റെ ഇരട്ടിയോളം വരുമായിരുന്നു അത്. കൂടാതെ, മത്സ്യം കണ്ടുപിടിക്കാനുള്ള സോണാർ, ആഴത്തിൽ മീൻപിടിക്കാവുന്ന വലിയ കൊല്ലിവലകൾ തുടങ്ങിയ ആധുനിക മത്സ്യബന്ധന ഉപകരണങ്ങൾ മത്സ്യത്തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിച്ചു. തങ്ങളുടെ ശുഷ്കിച്ചുകൊണ്ടിരിക്കുന്ന മത്സ്യസമ്പത്തു സംരക്ഷിക്കാൻ ശ്രമിക്കവെ “തീരദേശ രാജ്യങ്ങളിലെ ഗവൺമെൻറുകൾ വിദേശത്തു നിന്നുള്ള മത്സ്യബന്ധനക്കപ്പലുകളുമായി തുടരെത്തുടരെ യുദ്ധങ്ങളിൽ ഏർപ്പെടേണ്ടിവരുന്നു എന്നതാണ് മൊത്തത്തിലുള്ള പരിണതഫലം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമായി അന്യോന്യം മത്സരിക്കുന്ന മത്സ്യബന്ധനക്കപ്പലുകൾ തമ്മിൽ പുറങ്കടലിൽവെച്ചു നടന്ന ഏറ്റുമുട്ടലുകളിൽ എട്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു.