സത്യം എനിക്കു ജീവൻ തിരിച്ചുനൽകി
എന്റെ പഴയ സുഹൃത്തുക്കളിൽ മിക്കവരും എയ്ഡ്സ് മൂലം മരണമടഞ്ഞിട്ടുണ്ട്. അവർ മരിക്കുന്നതിനു മുമ്പ് മിക്കപ്പോഴും ഞാൻ അവരെ തെരുവുകളിൽ കാണുമായിരുന്നു. സത്യം ലഭിച്ചില്ലായിരുന്നെങ്കിൽ ഞാനും മരിക്കുമായിരുന്നു. ഞാൻ അതു വിവരിക്കാം.
ആയിരത്തിത്തൊള്ളായിരത്തമ്പത്തിനാല് ഡിസംബർ 11-ന് ജോണിന്റെയും ഡൊറത്തി ഹൊറിയുടെയും രണ്ടു മക്കളിൽ ഇളയവളായി ഞാൻ ജനിച്ചു. അവർ എനിക്ക് ഡളൊറസ് എന്നു പേരിട്ടു. പക്ഷേ, ജനിച്ചപ്പോൾതന്നെ മമ്മി എന്നെ ഡോളി എന്നാണു വിളിച്ചത്. കാരണം, ഞാൻ ഒരു പാവക്കുട്ടിയെപ്പോലെയിരിക്കുന്നതായി അവർക്കു തോന്നിയത്രേ. ആ കളിപ്പേരു തന്നെ എനിക്കു വീണു. പക്ഷേ, ഞാൻ മമ്മിയുടെ പേടിസ്വപ്നമായി മാറുമെന്ന് അപ്പോൾ ആരും അറിഞ്ഞിരുന്നില്ല.
ഞങ്ങൾ ഒരു റെയിൽറോഡ് അപ്പാർട്ടുമെൻറിലാണു താമസിച്ചിരുന്നത്—വീതികുറഞ്ഞ അതിന്റെ ഡിസൈൻ കാരണമാണ് അതിന് അങ്ങനെ പേരു വന്നത്. ന്യൂയോർക്ക് നഗരത്തിൽ 61-ാമത്തെ തെരുവിലായിരുന്നു അതു സ്ഥിതിചെയ്തിരുന്നത്. അപ്പാർട്ടുമെൻറ് അത്ര സുഖമുള്ള സ്ഥലമായിരുന്നില്ല; എലികൾക്കൊപ്പമാണു ഞങ്ങൾ സ്ഥലം പങ്കിട്ടിരുന്നത്. എങ്കിലും, ഒരു രാത്രിയിൽ എനിക്കു കടിയേറ്റതിനെ തുടർന്ന് ഞങ്ങൾ ഉടനടി അവിടം വിട്ടു.
1957-ൽ ഞങ്ങൾ മൻഹട്ടന്റെ തെക്കായി കിഴക്കുവശത്തേക്കു മാറിത്താമസിച്ചു. മുമ്പു താമസിച്ചിരുന്നിടത്തെ അപേക്ഷിച്ച് ഇതു വളരെ നല്ലൊരു സ്ഥലമായിരുന്നു—നല്ല കിടപ്പുമുറികളും എന്റെ ജന്നലിനു വെളിയിലായി ഒരു വലിയ പാർക്കും. കൂടാതെ, ഈസ്റ്റേൺ നദിയും കാണാമായിരുന്നു. ബോട്ടുകൾ സഞ്ചരിക്കുന്നതും കുട്ടികൾ പാർക്കിൽ ഫുട്ബോളും ബേസ്ബോളും കളിക്കുന്നതുമൊക്കെ എനിക്കു കാണാമായിരുന്നു. അതേ, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പറുദീസ തന്നെയായിരുന്നു. പിന്നെ, സുരക്ഷിതമായിരുന്ന എന്റെ ലോകം ഇടിഞ്ഞുവീഴാൻ തുടങ്ങി.
മദ്യപാനവും മയക്കുമരുന്നുകളും
മമ്മിയും ഡാഡിയും ഏറെ തർക്കിക്കുമായിരുന്നു. ആദ്യമൊന്നും എനിക്കതിന്റെ കാരണം മനസ്സിലായില്ല. എന്നാൽ പിന്നീട്, ഡാഡി എപ്പോഴും മദ്യപിച്ചിരുന്നതായി എന്റെ ശ്രദ്ധയിൽപെട്ടു. അദ്ദേഹത്തിനു തന്റെ ജോലിയിൽ തുടരാനായില്ല. മമ്മിക്കു മാത്രമേ ജോലിയുണ്ടായിരുന്നുള്ളൂ. ഡാഡി ഒരു മദ്യപാനിയായിരുന്നുവെന്ന് എന്റെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ എനിക്കേൽക്കേണ്ടി വന്ന പരിഹാസശരങ്ങൾ എന്റെ ജീവിതത്തെ ദുസ്സഹമാക്കിത്തീർത്തു.
കാര്യങ്ങൾ കൂടുതൽ വഷളായി. ഒടുവിൽ ഡാഡി അക്രമാസക്തനായപ്പോൾ മമ്മി അദ്ദേഹത്തെ വീട്ടിൽനിന്നു പുറത്താക്കി. അങ്ങനെ ഞങ്ങളുടേതു മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബമായിത്തീർന്നു. എനിക്കന്ന് എട്ടോ ഒമ്പതോ വയസ്സു കാണും. ഞങ്ങളുടെ വീട്ടിലെ അവസ്ഥ എന്നെ തകർത്തുകളഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മമ്മിക്കു തുടർച്ചയായി ജോലി ചെയ്യേണ്ടിവന്നു. സ്കൂൾ വിട്ടാൽ എന്നെയും ചേച്ചിയെയും അയൽപക്കത്താണ് ആക്കിയിരുന്നത്.
ആറാം തരത്തിലായതോടെ ഞാൻ വല്ലാത്ത നിഷേധിയായിത്തീർന്നു. ക്ലാസ്സു കട്ടുചെയ്ത് ഞാൻ അടുത്തുള്ള ടോംകിൻസ് സ്ക്വയർ പാർക്കിൽ പോകും, എന്നിട്ട് എല്ലാം മറക്കുവോളം മദ്യപിക്കാൻ ശ്രമിക്കും. താമസിയാതെ, എന്നെക്കാൾ ഏറെ പ്രായമുള്ള സുഹൃത്തുക്കളോടൊപ്പമായി എന്റെ സഹവാസം. എനിക്ക് 11 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. പക്ഷേ പ്രായത്തെക്കാൾ കവിഞ്ഞ വളർച്ചയുണ്ടായിരുന്നതുകൊണ്ട് എന്നെ കണ്ടാൽ 16 അല്ലെങ്കിൽ 17 വയസ്സു തോന്നുമായിരുന്നു. ഈ പുതിയ സുഹൃദ്വലയം മദ്യപിക്കുകയും മരിജ്വാന പുകയ്ക്കുകയും എൽഎസ്ഡി ഉപയോഗിക്കുകയും ഹെറോയിൻ കുത്തിവെക്കുകയും ചെയ്തിരുന്നു. എനിക്ക് അവരോടൊപ്പം ചേരണമായിരുന്നു. അതുകൊണ്ട് ഈ സാധനങ്ങളെല്ലാം ഞാൻ പരീക്ഷിച്ചു നോക്കിത്തുടങ്ങി. 14-ാമത്തെ വയസ്സോടെ ഈ വസ്തുക്കൾ എനിക്ക് ഒഴിച്ചുകൂടാൻ വയ്യെന്നായി.
അമ്മ കണ്ടുപിടിക്കുന്നു
“നിന്നെ പ്രസവിച്ചതു ഞാനാണെങ്കിൽ കൊല്ലാനും എനിക്കറിയാം.” ഞങ്ങളുടെ അയൽപക്കത്ത്, മക്കൾ നിമിത്തം കഠിന വേദനയും നിരാശയും അനുഭവിച്ചിരുന്ന അമ്മമാരുടെ ഒരു പറച്ചിലായിരുന്നു അത്. പൊതുവേ വളരെ ശാന്തയും ആത്മനിയന്ത്രണം ഉണ്ടായിരുന്നവളുമായ മമ്മി, 14 വയസ്സുകാരിയായ തന്റെ മകൾ ഹെറോയിൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയപ്പോൾ ചെയ്യാൻ പോകുന്നത് അതുതന്നെയാണെന്നു പറഞ്ഞു—അതായത് എന്നെ കൊല്ലാൻ പോകുകയാണെന്ന്.
ഞാൻ കുളിമുറിയിലേക്ക് ഓടി കുളിത്തൊട്ടിയിൽ ചവിട്ടിപ്പിടിച്ചുകൊണ്ടു വാതിൽ അടച്ചുകുറ്റിയിടാൻ ശ്രമിച്ചു. പക്ഷേ ഞാൻ വളരെ സാവധാനത്തിലായിപ്പോയി. ഞാൻ ഇപ്പോൾ ശരിക്കും കുഴപ്പത്തിലായിരിക്കുന്നു! ഏറ്റവും കഠിനമായ പ്രഹരം എനിക്ക് ഏൽക്കേണ്ടിവന്നുവെന്നു പറയേണ്ടതില്ലല്ലോ. ചേച്ചിയും എന്നെ സംബന്ധിച്ച വിവരം നൽകിയ വ്യക്തിയും ഒരുവിധത്തിൽ കുളിമുറിയിൽ കടന്ന് അമ്മയെ തടഞ്ഞതുകൊണ്ടു മാത്രമാണ് അവരുടെ ദേഷ്യത്തിൽ നിന്ന് എനിക്കു രക്ഷപ്പെടാൻ സാധിച്ചത്. അങ്ങനെ ഞാൻ അപ്പാർട്ടുമെൻറിൽ നിന്നു രക്ഷപ്പെട്ടു. ഒടുവിൽ ഞാൻ തിരിച്ചു വീട്ടിലെത്തി. ഞാൻ ഓടിപ്പോയിട്ട് ഏതാനും ദിവസങ്ങളായിരുന്നു. എന്റെ മയക്കുമരുന്നു പ്രശ്നത്തിനായി എന്തെങ്കിലും സഹായം സ്വീകരിക്കാൻ ഞാൻ സമ്മതിച്ചു.
വിശേഷപ്പെട്ട സഹായം ലഭിക്കൽ
ഏതാനും മാസങ്ങൾക്കു ശേഷം, ടിവി-യിൽ മയക്കുമരുന്നു ചികിത്സാകേന്ദ്രത്തെക്കുറിച്ചുള്ള ഒരു പരസ്യം ഞാൻ കണ്ടു. മയക്കുമരുന്നു പ്രശ്നങ്ങളെ തരണം ചെയ്യാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നവർക്ക് അവിടെ അതു ലഭ്യമാണ്. ഞാൻ കണ്ട കാര്യത്തെക്കുറിച്ചു മമ്മിയുമായി ചർച്ച ചെയ്തു. ന്യൂയോർക്ക് നഗരത്തിലുള്ള അവരുടെ സ്ഥാപനങ്ങളിലൊന്നിലേക്കു മമ്മി എന്നെ അയച്ചു. അവിടെയുള്ള കുടുംബസമാനമായ അന്തരീക്ഷം, തങ്ങളുടെ മുഴു ജീവിതരീതിക്കും മാറ്റം വരുത്തുന്നതിനുള്ള പ്രചോദനം ആളുകൾക്കു പ്രദാനം ചെയ്യുന്നു. ഞാൻ അവിടെ രണ്ടര വർഷത്തോളം താമസിച്ചു.
പ്രദാനം ചെയ്യപ്പെട്ട സഹായം വഴി എനിക്കു പ്രയോജനം ലഭിച്ചെങ്കിൽതന്നെയും, ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവർ—മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നത് ഉപേക്ഷിച്ചതായി കരുതിയിരുന്നവർ—അതു വീണ്ടും ഉപയോഗിക്കുന്നതായി ഞാൻ മനസ്സിലാക്കിയപ്പോൾ എനിക്ക് അതിയായ നിരാശ തോന്നി. ഞാൻ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന്, വിഡ്ഢിയാക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്കു തോന്നി. “ഒരിക്കൽ ആസക്തനായവൻ എപ്പോഴും ആസക്തനാണ്” എന്ന പഴഞ്ചൊല്ല് ഒരു കള്ളമാണെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചിരുന്നു. പക്ഷേ അത് അങ്ങനെയല്ലെന്നതിനുള്ള ജീവിക്കുന്ന തെളിവായി ഞാൻ ഇപ്പോൾ അവരെ വീക്ഷിച്ചു.
എങ്കിലും, 17 വയസ്സുള്ളപ്പോൾ മയക്കുമരുന്നിൽ നിന്നു വിമുക്തയായി, ഹെറോയിൻ ഒരിക്കലും ഉപയോഗിക്കാതിരിക്കാൻ എന്നാലാവുന്നതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയത്തോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി. ഇതിനിടെ അമ്മയും ചേച്ചിയും യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠനം ആരംഭിച്ചിരുന്നു.
എന്നിട്ടും കുടുംബത്തിലെ തലതിരിഞ്ഞ സന്തതിതന്നെ
മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതു നിറുത്തിയെങ്കിലും അപ്പോഴും ഞാൻ വീട്ടിലെ തലതിരിഞ്ഞ സന്തതിതന്നെയാണെന്ന് എനിക്കു തോന്നി. പുകവലി പാടില്ല, ഡിസ്കോയിൽ പങ്കെടുക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന വീട്ടുകാരുടെ പുതിയ ചട്ടങ്ങൾക്കനുസരിച്ചു ഞാൻ ജീവിക്കാൻ തയ്യാറാകാത്തതായിരുന്നു ഇതിനു കാരണം. എന്റെ സഹവാസത്തിനും ലൗകിക മനോഭാവത്തിനും മാറ്റം വരുത്താൻ വിസമ്മതിച്ചതു മൂലം, താമസിയാതെ മമ്മി എന്നെ അപ്പാർട്ടുമെൻറിൽനിന്നു പുറത്താക്കി. ഇക്കാരണത്താൽ ഞാൻ അവരെ ശരിക്കും വെറുത്തു. എന്നാൽ, യഥാർഥത്തിൽ എനിക്കുവേണ്ടി അവർക്കു ചെയ്യാവുന്നതിലേക്കും ഏറ്റവും നല്ല കാര്യമായിരുന്നു അത്. നീതിപൂർവകമായ തത്ത്വങ്ങളിൽ അവർ അടിയുറച്ചു നിന്നു. ഒരിക്കലും അവർ ആടിയുലഞ്ഞില്ല.
അങ്ങനെ ഒരു പുതിയ, മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ഞാൻ വീടുവിട്ടിറങ്ങി. ഒരു തൊഴിൽ പഠിക്കുന്നതിനു ഞാൻ തിരികെ വിദ്യാലയത്തിലെത്തി. കോളെജ് പഠനം തുടരാനുള്ള പണത്തിനുവേണ്ടിയായിരുന്നു അത്. ഞാൻ അതിൽ തികച്ചും വിജയിച്ചു. അങ്ങനെ ഞാൻ സമുദായത്തിനു പ്രയോജനമുള്ള ഒരു വ്യക്തിയായിത്തീർന്നു. നല്ല വരുമാനമുള്ള ഒരു തൊഴിലും സ്വന്തമായ ഒരു അപ്പാർട്ടുമെൻറും ഞാൻ നേടിയെടുത്തു. പിന്നീട്, എന്റെ ഒരു പഴയ കൂട്ടുകാരനെ കണ്ടുമുട്ടിയതോടെ അനുരാഗവും തളിരിട്ടു. ഞങ്ങൾ ബന്ധം പുതുക്കി, കാര്യങ്ങളെല്ലാം ശരിയായ വിധത്തിൽ ചെയ്തു വിവാഹിതരാകാൻ തീരുമാനിച്ചു.
എന്നാൽ, ക്രമേണ എന്റെ കാമുകൻ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരെയും സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വഷളാകാൻ തുടങ്ങി. വൈകാരികമായ വേദന സഹിക്കാൻ വയ്യാതായപ്പോൾ എനിക്ക് ഏറ്റവും നന്നായിട്ടറിയാവുന്ന കാര്യം ഞാൻ ചെയ്തു—എന്റെ സങ്കടങ്ങൾ ശമിപ്പിക്കാൻ ഞാൻ മയക്കുമരുന്നുകൾ ഉപയോഗിച്ചു. ഞാൻ കൊക്കെയ്ൻ ഉപയോഗിക്കാൻ തുടങ്ങി. സമ്പന്നന്റെ ലഹരി എന്നു വിളിക്കപ്പെടുന്നത് അതെനിക്കു പ്രദാനം ചെയ്തു. കൊക്കെയ്ന് അന്ന് ഏറെ പ്രചാരം ലഭിച്ചിരുന്നു. കാരണം, അത് ആസക്തിയുളവാക്കുന്നതാണെന്നു പലരും വിചാരിച്ചിരുന്നില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അതു ഹെറോയിനെക്കാൾ മോശമായ ഒന്നാണെന്നു തെളിഞ്ഞു.
1970-കളുടെ മധ്യത്തിൽ ഞാൻ കൊക്കെയ്ന് അടിമയായിട്ട് ഏതാണ്ടു മൂന്നു വർഷമായിരുന്നു. ഒടുവിൽ, ഞാൻ ഉൾപ്പെട്ടിരുന്ന ആ ദൂഷിത വലയം ഞാൻ കാണാൻ തുടങ്ങി. ‘ജീവിതത്തിൽ ഇത്രയൊക്കെയേ ഉള്ളോ?’ എന്നു ഞാൻ ചിന്തിച്ചു തുടങ്ങി. ഇത്രയൊക്കെയേ ഉള്ളുവെങ്കിൽ ജീവിതം മടുത്തുകഴിഞ്ഞു എന്നു ഞാൻ നിഗമനം ചെയ്തു. ഞാൻ തിരിച്ചു മമ്മിയുടെ അടുക്കൽ ചെന്ന് ഈ ജീവിതരീതി എനിക്കു മതിയായെന്നും ഞാൻ തിരിച്ച് ആ മയക്കുമരുന്നു ചികിത്സാകേന്ദ്രത്തിലേക്കു പോവുകയാണെന്നും പറഞ്ഞു. അവിടെ ഒന്നര വർഷം ചെലവഴിച്ച ശേഷം വീണ്ടും ഞാൻ മയക്കുമരുന്നുകളിൽ നിന്നു വിമുക്തയായി.
ഞാൻ സത്യം ഏതാണ്ട് കണ്ടെത്തി
വീണ്ടും നല്ല വരുമാനമുള്ളൊരു തൊഴിലും മനോഹരമായ ഒരു അപ്പാർട്ടുമെന്റും ഞാൻ നേടിയെടുത്തു. കൂടാതെ, ഒരു കാമുകനെയും. ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു. ഈ സമയമെല്ലാം മമ്മി ക്രമമായി ഞാനുമായി സമ്പർക്കം പുലർത്തിയിരുന്നു. അവർ എന്നോടു ബൈബിളിനെക്കുറിച്ചു പറയുമായിരുന്നു. കൂടാതെ, വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളും അയച്ചു തരുമായിരുന്നു. പക്ഷേ ഞാൻ ഒരിക്കലും അവ തിരിഞ്ഞുനോക്കിയില്ല. വിവാഹിതയായി ഒരു കുടുംബമായി ജീവിക്കാനുള്ള എന്റെ പദ്ധതികളെക്കുറിച്ചു ഞാൻ മമ്മിയോടു പറഞ്ഞു. അതുകൊണ്ട് അവർ എനിക്ക് ഒരു പുസ്തകം അയച്ചുതന്നു. എന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റിമറിച്ച, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം.
ഈ പുസ്തകം വായിക്കവേ, എനിക്കു വേണ്ടത് എന്താണെന്നും അതു തേടി തെറ്റായ വഴിയിലൂടെയാണു ഞാൻ സഞ്ചരിച്ചിരുന്നതെന്നും എനിക്കു മനസ്സിലായി. ഒടുവിൽ, എന്റെ വികാരവിചാരങ്ങളും എന്റെ ഹൃദയത്തിലെ യഥാർഥ തോന്നലുകളും ഒരാൾക്കു മനസ്സിലായിരിക്കുന്നു. എനിക്കുണ്ടായിരുന്ന ആ വിചാരങ്ങൾ നിമിത്തം ഞാൻ ഒരു വിചിത്ര മനുഷ്യജീവിയൊന്നുമായിരുന്നില്ല—ഞാൻ ഒരു സാധാരണ വ്യക്തിയായിരുന്നു! എങ്കിലും, കുടുംബജീവിതം പുസ്തകവും ബൈബിളും കാണിച്ചുകൊടുത്തപ്പോൾ ഞാനുമായി ബന്ധമുണ്ടായിരുന്ന വ്യക്തി എന്നെ പരിഹസിച്ചു. ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ ആവശ്യമായ മാറ്റങ്ങൾ അയാൾ വരുത്തുമായിരുന്നില്ല. അതുകൊണ്ട് എനിക്കു പ്രയാസകരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു—ഒന്നുകിൽ അയാളോടൊത്തു താമസിക്കുക അല്ലെങ്കിൽ അയാളെ ഉപേക്ഷിക്കുക. അയാളെ ഉപേക്ഷിച്ചു പോകാനുള്ള സമയമായെന്നു ഞാൻ തീരുമാനിച്ചു.
എന്റെ കാമുകൻ കുപിതനായി. ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോൾ, റേസർ ഉപയോഗിച്ച് എന്റെ വസ്ത്രങ്ങളെല്ലാം അയാൾ തുണ്ടുതുണ്ടായി കീറിയിരിക്കുന്നതായി ഞാൻ കണ്ടെത്തി. എനിക്കു സ്വന്തമായിട്ടുണ്ടായിരുന്ന ഏതാണ്ട് എല്ലാംതന്നെ—ഷൂസുകൾ, കോട്ടുകൾ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം—നഷ്ടമായി, അവയെല്ലാം കീറിമുറിക്കുകയോ വിൽക്കുകയോ ചെയ്തിരുന്നു. ഉടുതുണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എനിക്കു മരിച്ചാൽ മതിയെന്നായി. ചിലപ്പോൾ ജീവിതത്തിൽ പടവെട്ടി പടവെട്ടി നിങ്ങൾ തളർന്നുപോകുന്നു. അങ്ങനെ അതിനെ തരണം ചെയ്യാൻ എപ്പോഴും ചെയ്തുകൊണ്ടിരുന്ന മാർഗം തന്നെ നിങ്ങൾ അവലംബിക്കുന്നു—മയക്കുമരുന്നുകൾ ഉപയോഗിച്ചു വേദന ശമിപ്പിക്കുന്നു. ഒന്നുകിൽ അങ്ങനെ ചെയ്യുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക എന്നു ഞാൻ തീരുമാനിച്ചു.
ഞാൻ മയക്കുമരുന്നുകൾ വീണ്ടും ഉപയോഗിച്ചു തുടങ്ങിയെങ്കിലും മമ്മി ഒരിക്കലും പിൻവാങ്ങിയില്ല. അവർ എന്നെ സന്ദർശിക്കുകയും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ കൊണ്ടുവരുകയും ചെയ്യുമായിരുന്നു. ഒരു സന്ധ്യയ്ക്കു സംഭാഷണത്തിനിടയിൽ എന്റെ തോന്നലുകളെക്കുറിച്ചു ഞാൻ അവരോടു പറഞ്ഞു—പരീക്ഷണങ്ങൾ നടത്തി ഞാൻ തളർന്നിരിക്കുന്നെന്നും എനിക്കു മതിയായെന്നും ഞാൻ പറഞ്ഞു. അവർ വളച്ചുകെട്ടില്ലാതെ പറഞ്ഞു: “നീ മറ്റുള്ളതെല്ലാം പരീക്ഷിച്ചുനോക്കി, യഹോവയ്ക്ക് ഒരവസരം എന്തുകൊണ്ടു നൽകിക്കൂടാ?”
സത്യത്താൽ രക്ഷിക്കപ്പെടുന്നു
1982-ലാണു വർഷങ്ങളായി അവർ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആ സംഗതി ചെയ്യാൻ ഞാൻ സമ്മതിക്കുന്നത്. ഞാൻ ഗൗരവമായി ബൈബിൾ പഠിക്കാൻ തുടങ്ങി. താമസിയാതെ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിമിത്തം എനിക്കു വളരെ ഉത്സാഹം അനുഭവപ്പെട്ടു. എന്റെ ജീവൻ യഹോവയ്ക്കു വിലപ്പെട്ടതാണെന്നും ജീവിതത്തിന് ഒരു യഥാർഥ ഉദ്ദേശ്യമുണ്ടെന്നും ഞാൻ വിലമതിക്കാൻ തുടങ്ങി. പക്ഷേ, ഞാൻ യഹോവയെ സേവിക്കാൻ പോകുകയാണെങ്കിൽ വളരെയധികം മാറ്റങ്ങൾ വരുത്തണമെന്നും എനിക്കു വൈകാരികവും ആത്മീയവുമായ പിന്തുണ ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട് വീട്ടിലേക്കു തിരിച്ചുവരട്ടേയെന്നു ഞാൻ മമ്മിയോടു ചോദിച്ചു.
മമ്മി ജാഗരൂകയായിരുന്നു. കാരണം, ഞാൻ അവരെ കൂടെക്കൂടെ നിരാശപ്പെടുത്തിയിരുന്നല്ലോ. അവരോടൊപ്പം താമസിക്കാനുള്ള എന്റെ അഭ്യർഥനയെക്കുറിച്ച് അവർ ഒരു ക്രിസ്തീയ മൂപ്പനുമായി സംസാരിച്ചു. ഇക്കുറി ഞാൻ യഥാർഥത്തിൽ മാറ്റം വരുത്തിയേക്കാമെന്ന തോന്നൽ മമ്മിക്കുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടു പ്രോത്സാഹിപ്പിച്ചു: “എന്തുകൊണ്ട് അവൾക്കു മറ്റൊരവസരം കൊടുത്തുകൂടാ?”
സന്തോഷകരമെന്നു പറയട്ടെ, ഇക്കുറി ഞാൻ മമ്മിയെ നിരാശപ്പെടുത്തിയില്ല. ഞാൻ ബൈബിൾ പഠനം തുടരുകയും ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിച്ചു തുടങ്ങുകയും ചെയ്തു. യഹോവയുടെ സഹായത്തോടെ ഞാൻ ജീവിതരീതി അപ്പാടെ മാറ്റി. ബൈബിൾ, അതായത്, ദൈവത്തിന്റെ സത്യവചനം പ്രദാനം ചെയ്ത ഉപദേശം ദുർഘടസമയങ്ങളെ തരണം ചെയ്യാൻ എന്നെ പ്രാപ്തയാക്കി. (യോഹന്നാൻ 17:17) സിഗററ്റ് വലിക്കുന്നതുപോലും ഞാൻ നിറുത്തി. ഹെറോയിന്റെയും കൊക്കെയ്ന്റെയും ആസക്തിയെ തരണം ചെയ്യുന്നതിനെക്കാൾ ദുഷ്കരമായിരുന്നു അത്. ജീവിച്ചിരിക്കുന്നതിൽ ആദ്യമായി എനിക്ക് ശരിക്കും സന്തോഷം തോന്നി.
ഏതാനും മാസങ്ങൾക്കുശേഷം 1983 ഡിസംബർ 24-ന് യഹോവയ്ക്കുള്ള സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. പിൻവന്ന ഏപ്രിലിൽ ഞാൻ ശുശ്രൂഷയുടെ വർധിച്ച രൂപമായ സഹായ പയനിയറിങ് ആരംഭിച്ചു. ആദ്യമൊക്കെ ഞാൻ വയൽസേവനത്തിലായിരിക്കുന്നതു കണ്ടപ്പോൾ പഴയ സുഹൃത്തുക്കൾ എന്നെ കളിയാക്കി. അപ്പോസ്തലനായ പത്രൊസ് മുന്നറിയിപ്പു നൽകിയതുപോലെതന്നെയായിരുന്നു അത്: “ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.”—1 പത്രൊസ് 4:4.
1984 സെപ്ററംബറിൽ ഞാൻ ഒരു നിരന്തര പയനിയറായി. താമസിയാതെ, ഞാൻ പത്തു പ്രതിവാര ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങി. ഇവയിൽ ചില അധ്യയനങ്ങൾ നടത്തിയിരുന്നത്, ഞാൻ ശുശ്രൂഷയിൽ ഏർപ്പെട്ട സമയത്ത് എന്നെ കളിയാക്കിയ ആളുകളുമൊത്തായിരുന്നു. എന്റെ ജീവിതത്തിൽ ആവേശം പകരുന്ന ഒരു സമയമായിരുന്നു ഇത്. കാരണം, സത്യത്തെ പുൽകാൻ തക്കവണ്ണം യുവജനങ്ങളിൽ പലരെയും സഹായിക്കാൻ എനിക്കു കഴിഞ്ഞു. കുട്ടികളുണ്ടാകാനും ഒരമ്മയാകാനും ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ആലങ്കാരികമായ അർഥത്തിൽ ആത്മീയ മക്കളുടെ അമ്മയായിരിക്കുന്നതു നിരന്തരമായ സന്തോഷത്തിന് ഇടയാക്കിയിരിക്കുന്നു.—1 കൊരിന്ത്യർ 4:15 താരതമ്യം ചെയ്യുക.
വർഷങ്ങൾ കടന്നുപോകവേ, ഒരിക്കൽ എന്നോടൊത്തു മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്ന പഴയ സുഹൃത്തുക്കളെ ഞാൻ വീടിനടുത്തുള്ള തെരുവുകളിൽ കാണുമായിരുന്നു. മയക്കുമരുന്നുകൾ കുത്തിവെക്കാൻ ഉപയോഗിക്കുന്ന സൂചികൾ രോഗബാധിതരായ ആളുകളുമായി പങ്കിട്ടതുകൊണ്ട് അവർക്ക് എയ്ഡ്സ് പിടിപെട്ടിരുന്നു. അവരുടെ രൂപം വല്ലാത്തതായിരുന്നു. ഒട്ടേറെ പേർ മരണമടഞ്ഞിരിക്കുന്നു. ബൈബിൾ സത്യം ലഭിച്ചില്ലായിരുന്നെങ്കിൽ സാധ്യതയനുസരിച്ചു ഞാനും മരിക്കുമായിരുന്നുവെന്ന് എനിക്കറിയാം. വാസ്തവത്തിൽ അത് എനിക്കെന്റെ ജീവൻ തിരിച്ചുനൽകിയിരിക്കുന്നു.
വേദന ഒഴിവാക്കുക
കുട്ടിയായിരിക്കുമ്പോൾതന്നെ സത്യം അറിഞ്ഞിരുന്നുവെങ്കിൽ, അതുവഴി വേദനയും കഷ്ടപ്പാടും നിറഞ്ഞ ഒരു ജീവിതം ഒഴിവാക്കാമായിരുന്നുവല്ലോ എന്നു ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. വഴിപിഴച്ച യൗവനത്തിൽനിന്നുളവായ വേദനകൾ തരണം ചെയ്യാൻ ഇപ്പോൾ യഹോവ എന്നെ സഹായിക്കുന്നു. പക്ഷേ, വൈകാരിക ക്ഷതങ്ങൾ പൂർണമായും സൗഖ്യമാക്കപ്പെടണമെങ്കിൽ എനിക്കു പുതിയ വ്യവസ്ഥിതി വരെ കാത്തിരിക്കേണ്ടിവരും. (വെളിപ്പാടു 21:3, 4) യഹോവയെ അറിയുകയും അവൻ പഠിപ്പിക്കുന്ന കാര്യങ്ങൾ ബാധകമാക്കാൻ വേണ്ട സഹായം അവന്റെ സ്ഥാപനത്തിൽനിന്നു ലഭിക്കുകയും ചെയ്യുന്നതിൽ യുവജനങ്ങൾ അനുഗൃഹീതരാണെന്നു ഞാൻ അവരോട് ആത്മാർഥമായി പറയാൻ ആഗ്രഹിക്കുന്നു.
ലോകം വളരെ വശ്യവും ആകർഷകവുമായി തോന്നിയേക്കാം. വേദനയില്ലാതെ അതിന്റെ രസം നുകരാനാവുമെന്നു നിങ്ങൾ വിശ്വസിക്കാൻ അത് ആഗ്രഹിക്കുന്നു. പക്ഷേ അതു തീർച്ചയായും സാധ്യമല്ല. ലോകം നിങ്ങളെ മുതലെടുക്കും; മതിയാകുമ്പോൾ വലിച്ചെറിയും. പിശാചാണ് ഈ ലോകത്തിന്റെ ഭരണാധിപനെന്നും—തീർച്ചയായും അതിന്റെ ദൈവമെന്നും—ലോകത്തെയും അതിലുള്ളതിനെയും സ്നേഹിക്കരുതെന്നും ബൈബിൾ പറയുന്നതു സത്യമാണ്. (യോഹന്നാൻ 12:31; 14:30; 16:11; 2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 2:15-17; 5:19) ലൗകികരായ ആളുകൾ ജീർണതയുടെ അടിമകളായി വർത്തിക്കുന്നതുകൊണ്ട് അവരുടെ സഹവാസം നിങ്ങൾക്കു യഥാർഥ സന്തോഷം കൈവരുത്തുകയില്ല.—2 പത്രൊസ് 2:19.
എന്നെക്കുറിച്ചുതന്നെയുള്ള ഈ കാര്യങ്ങൾ വിവരിക്കുന്നത്, “സാക്ഷാലുള്ള ജീവൻ”—ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവൻ—മാത്രമാണു കിണഞ്ഞുപരിശ്രമിക്കാൻ തക്കവിലയുള്ളത് എന്നു കാണാൻ ആളുകളെ സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സത്യത്തിൽ സഞ്ചരിക്കവേ കുന്നും കുഴിയും താണ്ടേണ്ടി വന്നാലും വേലിക്കപ്പുറത്തുള്ള, അതായത് സാത്താന്റെ ലോകത്തിലുള്ള പുല്ല് കൂടുതൽ പച്ചയാണെന്നു വിചാരിക്കരുത്. സാത്താൻ അങ്ങനെ തോന്നിപ്പിക്കുന്നതാണ്. എന്റെ എല്ലാ ക്രിസ്തീയ സഹോദരീസഹോദരന്മാരോടുമൊപ്പം സാക്ഷാലുള്ള ജീവനിൽ, അതേ, പറുദീസാഭൂമിയിലെ നിത്യജീവനിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ കഴിയണേ എന്നു ഞാൻ പ്രാർഥിക്കുന്നു. (1 തിമൊഥെയൊസ് 6:19)—ഡോളി ഹോറി പറഞ്ഞപ്രകാരം.
[15-ാം പേജിലെ ചിത്രം]
അമ്മയോടൊപ്പം ടോംകിൻസ് സ്ക്വയർ പാർക്കിൽ സാക്ഷീകരണം നടത്തുന്നു