ലോകത്തെ വീക്ഷിക്കൽ
അഭയാർഥികൾക്കിടയിൽ മന്ത്രവാദം
യുദ്ധത്താൽ ചീന്തപ്പെട്ട റുവാണ്ടയിൽനിന്നുള്ള അഭയാർഥികളെ വടക്കൻ ടാൻസാനിയയിലെ ങ്ഗേരയിലുള്ള അവരുടെ പാളയങ്ങളിൽ മറ്റൊരു പ്രശ്നം ബാധിച്ചിരിക്കുകയാണ്: മന്ത്രവാദം. റോയിറ്റേഴ്സ് ന്യൂസ് സർവീസ് പറയുന്നതനുസരിച്ച്, പാളയങ്ങളിൽ മന്ത്രവാദം “ഗുരുതരമായ പ്രശ്ന”മായി യുഎൻഎച്ച്സിആർ (അഭയാർഥികൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ) വേർതിരിച്ചുകാട്ടിയിട്ടുണ്ട്. യുഎൻഎച്ച്സിആറിന്റെ വക്താവായ ക്രിസ് ബവേഴ്സ് പറയുന്നതനുസരിച്ച്, ഓരോ രാത്രിയിലും ആത്മവിദ്യാചാരങ്ങളിൽ ഒന്നോ രണ്ടോ ആളുകൾ കൊല്ലപ്പെടുന്നുണ്ട്. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “മന്ത്രവാദം ഉൾപ്പെട്ടിരിക്കുന്നുവെന്നു ഞങ്ങൾക്കറിയാം, കാരണം പ്രത്യേക വിധത്തിൽ ശരീരഭാഗങ്ങൾ മുറിച്ചുകളഞ്ഞ മൃതദേഹങ്ങൾ ഞങ്ങൾ കാണാറുണ്ട്.” 1994-ന്റെ അവസാനമായപ്പോഴേക്കും ങ്ഗേര പാളയങ്ങളിൽ ഏതാണ്ട് 5,80,000 ആളുകൾ പാർക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ദിവസവും 2,000 പുതിയ അഭയാർഥികൾ എത്തിക്കൊണ്ടുമിരുന്നു. “മന്ത്രവാദം കൂടിവരികയാണ്, അതെങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞങ്ങൾക്കറിയില്ല” എന്ന് ഒരു യുഎൻ ഉറവിടം പറഞ്ഞതായി റോയിറ്റേഴ്സ് ഉദ്ധരിക്കുന്നു.
പുരോഹിതന്മാർ “ബന്ധവിച്ഛിന്നരാക്കപ്പെടുന്നു”
കൊണ്ടുനടക്കാവുന്ന ടെലഫോണുകൾ ആശയവിനിമയത്തിൽ ഏറ്റവും മികച്ചുനിന്നേക്കാം. എന്നാൽ നല്ല സംഗതികൾത്തന്നെ ഒരുപാടായാലും കുഴപ്പമായിരിക്കാമെന്നു ഫിൻലൻഡിലെ ഒരു ബിഷപ്പ് കണക്കാക്കിയിരിക്കുന്നു. റോയിറ്റേഴ്സ് പറയുന്നതനുസരിച്ച്, “കൊണ്ടുനടക്കാവുന്ന ഒരു ഫോൺ ഉപഭോക്താവിനെ സേവിക്കണം, അല്ലാതെ അയാളെ അടിമയാക്കുകയല്ല വേണ്ടത്” എന്ന് ആ ബിഷപ്പ് പ്രസ്താവിക്കുകയും ഇത്തരം സാധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഭാപ്രവർത്തകരോടും ശുശ്രൂഷകൻമാരോടും കൽപ്പിക്കുകയും ചെയ്തു. ഇടവകക്കാരുടെ പരാതികൾ ബിഷപ്പിന്റെ കാതുകളിൽ എത്തിയെന്നു തോന്നുന്നു—പള്ളിയിലെ കുർബാനയുടെ സമയത്തുപോലും ചില പുരോഹിതന്മാർ ഫോൺവിളി സ്വീകരിക്കാറുണ്ടായിരുന്നു. അത്തരമൊരു ഫോൺ വന്നത് ഒരു ശവസംസ്കാര ചടങ്ങിന്റെ ഇടയിലാണ്. സമാനമായി, കുമ്പസാരക്കൂട്ടിലേക്കു ഫോണുകൾ കൊണ്ടുവരരുതെന്ന് അടുത്തകാലത്ത് ഇറ്റലിയിലെ ഒരു കത്തോലിക്കാ മാസികയും പുരോഹിതന്മാരെ ബുദ്ധ്യുപദേശിക്കുകയുണ്ടായി—പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടിരുന്നപ്പോൾ പുരോഹിതന്റെ ഫോൺ ശബ്ദിക്കുന്നതു കേൾക്കാമായിരുന്നു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടതിനുശേഷമായിരുന്നു അത്.
അമ്മമാർക്കു ഗുണം, കുട്ടികൾക്കു ദോഷം
രക്തക്കുറവുള്ളവരുടെ രക്തത്തിന് ഒരാക്കം കൊടുക്കുന്നതിനു തങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ഇരുമ്പിന്റെ അംശമുള്ള ഗുളികകൾ പല സ്ത്രീകളും കഴിക്കാറുണ്ട്. എന്നാൽ ഈ ഗുളികകൾ കഴിക്കുന്ന കുട്ടികൾക്ക് അവ എത്ര അപകടകരമാണെന്നുള്ളതു പലർക്കും അറിയില്ല. സേഫ്റ്റി +ഹെൽത്ത് മാഗസിൻ പറയുന്നതനുസരിച്ച്, ആറു വയസ്സിനു താഴെയുള്ള കുട്ടികൾ വിഷബാധയേറ്റു മരിക്കുന്നതിനുള്ള മുഖ്യ ഹേതുവാണ് ഇരുമ്പിന്റെ അംശമുള്ള ഗുളികകൾ. അത്തരം എല്ലാ ഗുളികകളും കുപ്പികളിലാക്കുന്നതിനു പകരം ഓരോന്നും തുറക്കാൻ വിഷമമുള്ള പായ്ക്കറ്റുകളിലാക്കാൻ യു.എസ്. ഗവൺമെൻറ് നിർദേശിച്ചിരിക്കുന്നു. എന്നാൽ സ്ഥിതി എന്തുതന്നെയായിരുന്നാലും, മറ്റു മരുന്നുകളുടെയും ഗുളികകളുടെയും കാര്യത്തിലെന്നപോലെ ഇരുമ്പിന്റെ അംശമുള്ള ഗുളികകളുടെ കാര്യത്തിലും കൊച്ചുകുട്ടികൾക്ക് എത്തിപ്പെടാൻ കഴിയാത്തവിധം സൂക്ഷിക്കാൻ മാതാക്കളെ ഉപദേശിച്ചിരിക്കുന്നു.
ജപ്പാനിൽ തോക്കു യുദ്ധങ്ങൾ പെരുകുന്നു
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായാണു ജപ്പാൻ അറിയപ്പെടുന്നത്. അവിടത്തെ വാർഷിക കൊലപാതകനിരക്ക് 1,00,000 പേർക്ക് 1 മാത്രമാണ്. എന്നാൽ തായ്ലണ്ട്, ഐക്യനാടുകൾ എന്നിവ പോലുള്ള രാജ്യങ്ങളിലെ നിരക്ക് അതിന്റെ ഏതാണ്ട് പത്തിരട്ടിയിലും കൂടുതലാണ്. എന്നിരുന്നാലും, അടുത്തകാലത്തു തോക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള കൊലപാതകങ്ങളിലെ വർധനവു നിമിത്തം ജപ്പാൻ അമ്പരന്നുപോകുകയുണ്ടായി എന്ന് ഏഷ്യാവീക്ക് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. 1990 മുതൽ 1993 വരെ വർഷത്തിൽ 180 വെടിവെയ്പുകൾ ഉണ്ടായിരുന്നു, അവയിൽ എല്ലാത്തിലും സംഘടിത കുറ്റകൃത്യസംഘത്തിലെ അംഗങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ഞെട്ടിക്കുംവിധം, 1994-ലെ വെടിവെയ്പുകളുടെ സംഖ്യ കുതിച്ചുയർന്നു, അതിന്റെ ഇരകളിൽ ഏഴു പേർ സാധാരണ പൗരൻമാരായിരുന്നു. തോക്കുകൾ സ്വകാര്യമായി വെച്ചുകൊണ്ടിരിക്കുന്നതിനെതിരെ ജപ്പാനിൽ കർശനമായ നിയമങ്ങളുണ്ടെങ്കിലും, രാജ്യത്ത് ഏതാണ്ട് 1,00,000 നിയമവിരുദ്ധ തോക്കുകൾ ഉള്ളതായി പൊലീസ് പ്രസ്താവിച്ചു. അസംതൃപ്തനായ ഒരു മുൻ രോഗി, ആളുകൾ നിറഞ്ഞ ഒരു തീവണ്ടി സ്റ്റേഷനിൽവെച്ച് ഒരു ഡോക്ടർക്കു നേരെ നിറയൊഴിച്ചു. അതിനുശേഷം നടന്ന ഒരഭിമുഖത്തിൽ ഒരു കോളെജ് വിദ്യാർഥി ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “ഇത് അമേരിക്കയിൽ മാത്രമേ നടക്കുകയുള്ളുവെന്നു ഞാൻ കരുതി.”
സാങ്കേതികവിദ്യയും ശബത്തിന്റെ പഴുതുകളും
ലോകത്തിലെ ഇന്നത്തെ ഉന്നത സാങ്കേതികവിദ്യ കാരണം ഇസ്രായേലിൽ ഹലാക്ക അഥവാ പുരാതന യഹൂദനിയമം കർശനമായി അനുസരിച്ചു ജീവിക്കുക എന്നത് ഒരു യഥാർഥ വെല്ലുവിളിയാണ്. ഉദാഹരണത്തിന്, ഒരു മെറ്റൽ ഡിറ്റക്റ്ററിനെ (ലോഹം കണ്ടുപിടിക്കുന്ന ഉപകരണത്തെ) കടന്നുപോകുന്നതു സംബന്ധിച്ചു പരമ്പരാഗത യഹൂദന്മാർ ഉത്കണ്ഠയുള്ളവരാണ്. അവരുടെ താക്കോലുകൾ മെറ്റൽ ഡിറ്റക്റ്ററിനെ കടന്നുപോകാൻ ഇടവന്നാൽ, അവർ അറിയാതെതന്നെ ഒരു വിദ്യുത്ധാര മുറിച്ചിരിക്കും, അങ്ങനെ തീ കത്തിക്കരുത് എന്നുള്ള ഹലാക്കയുടെ നിയമത്തെ ഇത് ലംഘിക്കുമെന്ന് അവർ ന്യായവാദം ചെയ്യുന്നു. അതുകൊണ്ട്, റ്റ്സോമെറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു സംഘടന ഒരു ലോഹനിർണയ ഉപകരണം രൂപസംവിധാനം ചെയ്തിട്ടുണ്ട്. അതു താക്കോലുകൾ പോലുള്ള സാധാരണ വസ്തുക്കളോടു പ്രതിപ്രവർത്തിക്കുന്നില്ല. അതുകൊണ്ട് ശബത്തനുഷ്ഠാനത്തിന് അത് ഭീഷണി വരുത്തുന്നുമില്ല. സമാനമായി, പതിവുരീതിയിലുള്ള എഴുത്തുകുത്തുകൾ ശബത്തുനാളിൽ നടത്തേണ്ട ആവശ്യമുള്ള ഡോക്ടർമാരുടെ പ്രശ്നത്തെ മറ്റൊരു സംഘടന പരിഹരിക്കുകയുണ്ടായി. സൂക്ഷ്മമായ ഫൈബർ അടങ്ങുന്ന നിബുള്ള ഒരു പേന അവർ രൂപസംവിധാനം ചെയ്തിരിക്കുന്നു, അതുകൊണ്ട് മഷിയിൽ എഴുതി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ എഴുത്തു മാഞ്ഞുപോകുന്നു. അതെങ്ങനെയാണു സഹായമായിത്തീരുന്നത്? ശബത്തുനാളിൽ എഴുതുന്നതിനെ ഹലാക്ക വിലക്കുന്നുണ്ട്. എന്നാൽ, എഴുതുക എന്നതിനെ അതു നിർവചിക്കുന്നത് സ്ഥായിയായ ഒരടയാളം അവശേഷിപ്പിക്കുക എന്നാണ്. “[ദൈവം] ഒരു പഴുത് അവശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ, ഉപയോഗിക്കാനുള്ളതാണ്” എന്ന് ഒരു പ്രമുഖ റബി ന്യായവാദം ചെയ്തതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
അപകടത്തിലായ ഭീമന്മാർ
ഗ്യാലപ്പഗോസ് ദ്വീപുകളിലെ ഭീമനായ ആമ സാർവദേശീയമായി പേരുകേട്ടതും അപകടത്തിലായ ഒരു വർഗമെന്നനിലയിൽ സംരക്ഷിക്കപ്പെടുന്നതുമാണ്. എന്നിരുന്നാലും, അടുത്തകാലത്ത് ഈ വലിയ ഉരഗങ്ങൾ ഒരു പുതിയ അപകടത്തെ നേരിടുകയാണെന്നു വ്യക്തമായിരിക്കുന്നു. ഒരു മാസത്തോളമായി ഗ്യാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഇസബെല്ലാ ദ്വീപിൽ അഗ്നി പടർന്നുപിടിച്ചിരിക്കുന്നു. ദ്വീപിലെ 6,000-ത്തോളം വരുന്ന വിലപ്പെട്ട ആമകളെ സംരക്ഷിക്കാൻ രക്ഷാപ്രവർത്തകർ കുഴികൾ കുഴിക്കുകയുണ്ടായി. ആ ആമകളിൽ 400 എണ്ണത്തിനെ ഒരു പ്രത്യേക സംരക്ഷണ പ്രദേശത്തേക്കു മാറ്റുകപോലും ചെയ്തു. ഈ അവസാനത്തെ നടപടി സ്വീകരിച്ചത് തീയിൽനിന്നല്ല, മറിച്ച് മനുഷ്യരിൽനിന്ന് ആമകളെ രക്ഷിക്കാൻ വേണ്ടിയാണ്. യുനെസ്കോ കുരിയർ പറയുന്നതനുസരിച്ച്, “ആമകളെ വേട്ടയാടുന്നതു നിയമവിരുദ്ധമാണെങ്കിലും സ്പഷ്ടമായും പരമ്പരാഗതമായ ഒരു രീതിയായിത്തീർന്നിട്ടുണ്ട് അത്. ആമയിറച്ചിയും, പ്രത്യേകിച്ചും പെണ്ണാമകളുടേത്, ആമയുടെ രക്തവും ചികിത്സാപരമായ ഗുണങ്ങളുള്ളതായി കണക്കാക്കുന്നു. അതു മാംസളമാണെന്നതാണു മറ്റൊരു സത്യം.” മനുഷ്യർ ഭക്ഷിച്ച ഈ ഭീമന്മാരിൽ 42 എണ്ണത്തിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി.
“ഗവൺമെൻറിനാലുള്ള മൃത്യു”
ഹവായ് യൂണിവേഴ്സിറ്റിയിലെ ആർ. ജെ. റമ്മൽ എഴുതിയ ഒരു പുതിയ പുസ്തകത്തിന്റെ ശീർഷകമാണു മേൽപ്പറഞ്ഞത്. എട്ടു വർഷത്തെ കാലയളവിൽ, ശ്രീ. റമ്മൽ ഈ നൂറ്റാണ്ടിലെ മനുഷ്യക്കശാപ്പിൽ ഗവൺമെൻറുകൾക്കുള്ള പങ്ക് എന്ന വിഷയത്തെക്കുറിച്ച് “ആയിരക്കണക്കിന് ഉറവുക”ളിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. ദ ഹൊണോലുലു അഡ്വെർട്ടൈസർ പറയുന്നതിൻപ്രകാരം, ആ പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഏതാണ്ട് 17 കോടി പുരുഷന്മാരും സ്ത്രീകളും കുട്ടികളും വെടിയേറ്റോ അടിയേറ്റോ പീഡിപ്പിക്കപ്പെട്ടോ കത്തിക്കുത്തേറ്റോ പൊള്ളലേൽപ്പിക്കപ്പെട്ടോ വിശന്നുവലഞ്ഞോ തണുത്തു മരവിച്ചോ ചതയ്ക്കപ്പെട്ടോ പണിയെടുത്തോ മരിച്ചു; അല്ലെങ്കിൽ ജീവനോടെ കുഴിച്ചുമൂടിയോ വെള്ളത്തിൽ മുക്കിയോ തൂക്കിലേറ്റിയോ ബോംബിട്ടോ നിരായുധരും നിസ്സഹായരുമായ പൗരന്മാരെയും പരദേശികളെയും ഗവൺമെൻറുകൾ അനേകം വിധങ്ങളിൽ കൊലപ്പെടുത്തിയിട്ടുണ്ട്.” റമ്മൽ ഇങ്ങനെ പറയുന്നു: “ഒരു ആധുനികകാല കറുത്ത പ്ലേഗിനാൽ നമ്മുടെ വർഗം നിർമൂലമാക്കപ്പെടുന്നതുപോലെയാണ് അത്.” “മറ്റൊരു നൂറ്റാണ്ടും ഇത്ര വലിയ അളവിലുള്ള ഹത്യ കണ്ടിട്ടില്ല” എന്ന് റമ്മൽസിന്റെ കണ്ടെത്തലുകളെക്കുറിച്ചു പത്രം റിപ്പോർട്ടു ചെയ്യുന്നു.
ഉപയോഗപ്രദമായ വിരകൾ
“മറ്റൊരു പ്ലേഗിന്റെ പൊട്ടിപ്പുറപ്പെടലിനെ തടയുന്നതിനുള്ള ഇന്ത്യയുടെ രഹസ്യ ആയുധമാണു മണ്ണിരകൾ,” ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. അവശിഷ്ടം അടിഞ്ഞുകൂടുമ്പോൾ, മാരകമായ രോഗങ്ങൾ കൊണ്ടുനടക്കുന്ന എലികളും മറ്റു കീടങ്ങളും പെരുകുന്നു. ചപ്പുചവറിനെ ഉപയോഗപ്രദമായ കമ്പോസ്റ്റാക്കി മാറ്റാൻ കഴിയുന്ന, ആഴത്തിൽ കുഴിച്ചു ചെല്ലുന്ന, തദ്ദേശവാസിയായ ഒരു വിരവർഗത്തെ, ഫെരിറ്റിമ ഏലോംഗേറ്റയെ ഇപ്പോൾ ഉപയോഗപ്പെടുത്തിവരികയാണ്. മാലിന്യസംഭരണികളിൽ ഈ വിരകളെ ഇടുമ്പോൾ അവ അവശിഷ്ടങ്ങളിലൂടെ തിന്നുതിന്നുപോയി അവയെ എളുപ്പത്തിൽ വിഘടിക്കുന്ന കമ്പോസ്റ്റാക്കി മാറ്റുന്നു. ഈ വിദ്യ, ബോംബെയിലിപ്പോൾ പ്രായോഗികമായി ഉപയോഗിക്കുന്നുണ്ട്, ഓരോ ദിവസവും അറവുശാലയിലെ നാലു ടൺ മാലിന്യം ഈ രീതി ഉപയോഗിച്ചു വിഘടിപ്പിക്കുന്നു. കത്തിച്ചുകളയുന്നതിലും മണ്ണിട്ടുനികത്തുന്നതിലും ഇപ്പോൾ ആശ്രയിക്കുന്ന പ്രാദേശിക അധികാരികൾ ഈ ഉപയോഗപ്രദമായ വിരകളെ താത്പര്യത്തോടെയാണു നോക്കുന്നത്.
സഭയും യുദ്ധവും
ബാൾക്കൻസിലെ പോരാട്ടത്തിൽ സെർബിയൻ ഓർത്തഡോക്സ് സഭ എന്തു പങ്കാണു വഹിച്ചിട്ടുള്ളത്? ഇംഗ്ലണ്ട്, ജർമനി, ഗ്രീസ്, റഷ്യ, സെർബിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നുള്ള ഓർത്തഡോക്സ് പ്രൊട്ടസ്റ്റൻറ് സഭാനേതാക്കൻമാരുടെ ഇടയിൽ നടന്ന അടുത്തകാലത്തെ ഒരു വട്ടമേശസമ്മേളനത്തിൽ ആ ചോദ്യം ഉയർന്നുവന്നു. പ്രസംഗങ്ങൾ സംഘടിപ്പിച്ചതു സഭകളുടെ ലോകകൗൺസിലാണെന്നും അവ നടത്തിയതു സ്വിറ്റ്സർലണ്ടിലെ ജനീവയിലാണെന്നും ജർമനിയിൽ പ്രസിദ്ധീകരിക്കുന്ന ഒരു കത്തോലിക്കാ പത്രമായ ക്രിസ്റ്റ് ഇൻ ഗേജൻവാർട്ട് (സമകാലീന ക്രിസ്ത്യാനി) റിപ്പോർട്ടു ചെയ്തു. സെർബിയൻ ഓർത്തഡോക്സ് സഭ അത് അനുകൂലിച്ച പക്ഷത്തിന് “വമ്പിച്ച പിന്തുണ കൊടുത്തുകൊണ്ട്” യുദ്ധത്തിൽ പക്ഷം പിടിച്ചുവെന്നുള്ള ആരോപണങ്ങളെത്തുടർന്നാണു പ്രസംഗങ്ങൾ നടന്നത്. ഗൗരവമായ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും, “എല്ലാ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാൻ [കഴിയാഞ്ഞിട്ടും]” സഭകളുടെ ലോകകൗൺസിലിൽ സെർബിയൻ ഓർത്തഡോക്സ് സഭയുടെ അംഗത്വം നിലനിർത്തുന്നതിന് അനുകൂലമായി ഭൂരിപക്ഷം വോട്ടു ചെയ്തു.
മയക്കുമരുന്നു ബിസിനസ്സ് വലിയ ബിസിനസ്സ്
“ആയുധക്കച്ചവടം കഴിഞ്ഞാൽപിന്നെ അന്താരാഷ്ട്ര മയക്കുമരുന്നു കള്ളക്കടത്ത്, ഏഷ്യയിലെ രാഷ്ട്രീയ വ്യവസ്ഥിതികളെ മറിച്ചിട്ടുകൊണ്ടു ലോകത്തിലെ ഏറ്റവും ആദായകരമായ രണ്ടാമത്തെ ബിസിനസ്സായി മാറിയിരിക്കുകയാണ്. അതു വർഷന്തോറും 400 ശതകോടി യുഎസ് ഡോളറാണു സമാഹരിക്കുന്നത്” എന്ന് ഓസ്ട്രേലിയൻ പത്രമായ ദ സിഡ്നി മോണിങ് ഹെറാൾഡ് പറയുന്നു. ഇത്രയും തുകയ്ക്ക് “മിക്കവാറും ഏതൊരാളുടെയും മനസ്സിനെ ദുഷിപ്പിക്കാനുള്ള ശക്തിയുണ്ട്” എന്ന് ഇൻറർപോളിന്റെ സെക്രട്ടറി ജനറൽ പറയുന്നു. മുഖ്യ കേന്ദ്രം ഏഷ്യയാണ്, കാരണം ലോകത്തിലെ ഹെറോയിന്റെ 80 ശതമാനത്തിലധികവും ഉത്പാദിപ്പിക്കപ്പെടുന്നത് മ്യാൻമാറിന്റെയും തായ്ലണ്ടിന്റെയും അതിർത്തികൾക്കടുത്ത ഗോൾഡൻ ട്രയാങ്കിളിലും ലാവോസിലും അതുപോലെതന്നെ അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും ഗോൾഡൻ ക്രെസൻറിലുമാണ്. ഇൻറർപോളിന്റെ മുഖ്യ മയക്കുമരുന്ന് ഓഫീസർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഭീകരപ്രവർത്തനത്തിനു പണമിറക്കുന്ന മുഖ്യ സംഗതിയായി മാറിയിരിക്കുകയാണു മയക്കുമരുന്നുകൾ.”