പെരുമാററരീതികളുടെ അധഃപതനം
ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും നല്ല പെരുമാററരീതികൾ പാലിക്കുന്നു. അതേസമയം കോടിക്കണക്കിന് മററാളുകൾ അവയെ പുച്ഛിച്ചു തള്ളുന്നു
ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്നതനുസരിച്ച് ഈ നൂററാണ്ടിന്റെ ആരംഭത്തിൽ പെരുമാററമര്യാദയ്ക്ക് ഒരു തെററായ തുടക്കമാണ് ലഭിച്ചത്. അത് ഇപ്രകാരം പറയുന്നു: “19-ാം നൂററാണ്ടിന്റെ അവസാനത്തിലും 20-ാം നൂററാണ്ടിന്റെ ആരംഭത്തിലും സമൂഹത്തിന്റെ ഉയർന്ന തട്ടിലുള്ള ആളുകൾ നിസ്സാരമായ പെരുമാററമര്യാദകളുടെ പാലനത്തെ ഒരു നേരമ്പോക്കായി കണക്കാക്കി. അതേസമയം സ്ത്രീകൾ അതിനു പ്രാധാന്യം കൽപ്പിച്ചു. തങ്ങൾക്കിടയിലെ പുതിയവരെ ഒററതിരിച്ചു നിർത്തുന്നതിനും അയോഗ്യരെ മര്യാദകൾ സംബന്ധിച്ച് അജ്ഞതയിൽ വിടുന്നതിനുമായി കൂടുതൽക്കൂടുതൽ സങ്കീർണമായ മര്യാദാക്രമങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടു.”
നല്ല പെരുമാററരീതികളായിരിക്കേണ്ടവയിൽനിന്ന് ഇത് എത്രയോ വ്യത്യസ്തമാണ്. പെരുമാററരീതികൾ സംബന്ധിച്ച വിഷയത്തിൽ ആദരിക്കപ്പെടുന്ന ഒരു പ്രാമാണികയായ എമി വാണ്ടർബിൽററ് ന്യൂ കംപ്ലീററ് ബുക്ക് ഓഫ് എററിക്വെററ് എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതുന്നു: “പെരുമാററം സംബന്ധിച്ച ഏററവും നല്ല നിയമങ്ങൾ ഒന്നു കൊരിന്ത്യർ 13-ാം അധ്യായത്തിൽ കാണാവുന്നതാണ്. വി. പൗലോസ് എഴുതിയ സ്നേഹം സംബന്ധിച്ച മനോഹരമായ ഒരു വിവരണമാണ് അത്. ഈ നിയമങ്ങൾക്ക് വസ്ത്രധാരണം സംബന്ധിച്ച സങ്കീർണമായ വിശദാംശങ്ങളുമായോ പുറംപൂച്ചു പെരുമാററരീതികളുമായോ ഒരു ബന്ധവുമില്ല. എന്നാൽ അവയ്ക്ക് വികാരങ്ങൾ, മനോഭാവങ്ങൾ, ദയ, മററുള്ളവരോടുള്ള പരിഗണന എന്നിവയുമായി ബന്ധമുണ്ട്.”
എമി വാണ്ടർബിൽററ് 1 കൊരിന്ത്യർ 13:4-8 വരെയുള്ള ഭാഗത്തെപ്പററിയായിരുന്നു പരാമർശിച്ചത്. അത് ഇപ്രകാരം പറയുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു; എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”
ഇന്ന് ഇത്തരം സ്നേഹം പ്രാവർത്തികമായി കാണുന്നത് എന്തൊരു പുതുമയായിരിക്കും! എല്ലായിടത്തും, എല്ലാ പെരുമാററരീതികളും കുററമററതായിരിക്കും! അത്തരം പെരുമാററരീതികൾ പഠിപ്പിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തുതുടങ്ങേണ്ടത് ക്രിസ്തീയ ഭവനത്തിലാണ്. ഭാഗങ്ങൾ തമ്മിൽ അടുത്ത സമ്പർക്കത്തിലായിരിക്കുന്ന ലോലമായ ഒരു യന്ത്രം പോലെയാണ് കുടുംബം. വിദഗ്ധമായി എണ്ണയിട്ടു സൂക്ഷിച്ചാൽ മാത്രമേ അതിനെ സുഗമമായി പ്രവർത്തിക്കുന്ന നിലയിൽ നിർത്താനാവൂ. സഹായമനസ്ഥിതിയും സൗശീല്യവും പ്രസന്നതയും മര്യാദയും ഉള്ളവരായിരിക്കേണ്ടത് എങ്ങനെയെന്നറിയുന്നതാണ് ഒരു ഭവനത്തെ സന്തുഷ്ടിയുള്ളതാക്കുന്നതിലെ ഒരു സുപ്രധാന ഘടകം. “നിങ്ങൾക്കു നന്ദി,” “ദയവായി,” “എന്നോടു ക്ഷമിക്കൂ,” “ഞാൻ ഖേദിക്കുന്നു” തുടങ്ങിയ സൗശീല്യത്തിന്റെയും പരിഗണനയുടെയും അംഗീകരിക്കപ്പെട്ട ദൈനംദിന ശൈലികൾ ഉപയോഗിക്കേണ്ട വിധം പഠിക്കുന്നത് നമ്മുടെ സഹവാസങ്ങളിലെ നാശകരമായ ഉരസലിനെ ദൂരീകരിക്കുന്നതിന് വളരെയധികം സഹായിക്കും. ഇവ വലിയ അർഥങ്ങളോടു കൂടിയ ചെറിയ വാക്കുകളാണ്. ഉചിതമായ വിധത്തിൽ അവ എല്ലാവർക്കും പറയാവുന്നതാണ്. അവയ്ക്ക് ഒട്ടും ചെലവു വരുന്നില്ല. എന്നാൽ അവ കൊടുത്ത് നാം സുഹൃത്തുക്കളെ വാങ്ങുന്നു. നാം ഭവനത്തിൽ നല്ല പെരുമാററരീതികൾ നിരന്തരം അഭ്യസിക്കുന്നെങ്കിൽ കുടുംബവൃത്തത്തിനു വെളിയിൽ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ അവ നമ്മിലുണ്ടായിരിക്കും.
മററുള്ളവരുടെ വികാരങ്ങൾ പരിഗണിക്കുന്നതും അവരെ ബഹുമാനിക്കുന്നതും അവർ നമ്മോടു പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്ന വിധത്തിൽ അവരോടു പെരുമാറുന്നതും എല്ലാം നല്ല പെരുമാററരീതികളിൽ ഉൾപ്പെടുന്നു. എന്നാൽ, പെരുമാററരീതികൾ എന്നു പറയുന്നത് അധഃപതനത്തിനു വിധേയമായിരിക്കുന്നതായി പലരും നിരീക്ഷിച്ചിരിക്കുന്നു. ഒരു എഴുത്തുകാരി ഇപ്രകാരം പറഞ്ഞു: “മര്യാദയെക്കാൾ വ്യക്തിവാദം കൂടുതൽ പ്രാധാന്യമുള്ളതായിത്തീർന്നിരിക്കുന്നതിനാൽ നമ്മുടെയിടയിൽ മര്യാദ കുറഞ്ഞുപോയിരിക്കുന്നു.” തത്ത്വചിന്തകനായ ആർതർ ഷോപെൻഹോർ ഇപ്രകാരം എഴുതി: “സ്വാർഥത എന്ന ഭയങ്കര സംഗതിയെ മറയ്ക്കാൻവേണ്ടിയാണു നമുക്ക് മര്യാദ കണ്ടുപിടിക്കേണ്ടിവന്നത്.” “മര്യാദയുള്ളവൻ” “ബലഹീനനാ”ണെന്നും മററുള്ളവരുടെ താത്പര്യങ്ങളെ ഒന്നാമതു വെക്കുന്നവൻ കഴിവില്ലാത്തവനാണെന്നുമാണ് ഇന്നു പലരുടെയും വിശ്വാസം. ’70-കളുടെ ഞാൻ-മുമ്പൻ പതിററാണ്ടല്ലേ ഇന്നത്തെ ഞാൻ-ഒന്നാമൻ ജീവിതരീതിയിലേക്കു നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്? ഒരു വൻ നഗരത്തിലെ പത്രം ഇപ്രകാരം പ്രസ്താവിച്ചു: “സാമാന്യമര്യാദയെന്നു പറയുന്നതിനെ മേലാൽ സാമാന്യം എന്നു വർണിക്കാൻ വയ്യാത്ത അളവോളം എത്തിച്ചേർന്നിരിക്കുകയാണ് ഈ പ്രശ്നം.”
വെറും അഞ്ചു വയസ്സുള്ള കുട്ടികൾ പോലും ഒന്നിനൊന്ന് വഴക്കാളികളും മററു കുട്ടികളുടെ വസ്തുക്കളോട് അനാദരവ് കാട്ടുന്നവരും മുതിർന്നവരോട് ബഹുമാനമില്ലാത്തവരും അശ്ലീലഭാഷ ഉപയോഗിക്കുന്നവരും ആയിത്തീർന്നുകൊണ്ടിരിക്കുകയാണെന്ന് ലണ്ടനിലെ ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. മാതാപിതാക്കൾ കുട്ടികളെ നശിപ്പിക്കുന്നെന്നും വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ പെരുമാററങ്ങളുടെ മൂല കാരണം ഇതാണെന്നും സർവേ ചെയ്യപ്പെട്ട ഭൂരിപക്ഷം അധ്യാപകരും വിചാരിക്കുന്നു. ഒരു സർവേയിൽ ഇൻറർവ്യൂ ചെയ്യപ്പെട്ട അധ്യാപകരുടെ 86 ശതമാനം “ഭവനത്തിലെ വ്യക്തമായ നിലവാരങ്ങളുടെയും പ്രതീക്ഷകളുടെയും അഭാവ”ത്തെ കുററപ്പെടുത്തുന്നു. മാതാപിതാക്കൾ മാതൃകവെക്കാത്തതാണ് കാരണമെന്ന് എൺപത്തിരണ്ടു ശതമാനം ചൂണ്ടിക്കാട്ടുന്നു. ഐക്യമില്ലാത്ത കുടുംബങ്ങൾ, വിവാഹമോചനം, വിവാഹംകൂടാതെ ഒന്നിച്ചു പാർക്കൽ, അമിതമായ ടെലിവിഷൻ കാഴ്ച, ശിക്ഷണത്തിന്റെയും പെരുമാററനിയമങ്ങളുടെയും അഭാവം, ഇവയെല്ലാം കുടുംബനാശത്തിനു വഴിതെളിക്കുന്നു.
ഒരു പ്രാഥമിക സ്കൂൾ പ്രിൻസിപ്പൽ ഇപ്രകാരം പറയുകയുണ്ടായി: “ഇന്നത്തെ കുട്ടികളുടെ ഇടയിലെ അനാദരവ് എന്നെ അസഹ്യപ്പെടുത്തുന്നു. കൂട്ടുകാരെ അവമാനിക്കുകയോ മുതിർന്നവരെ വ്യസനിപ്പിക്കുകയോ ചെയ്യുന്നത് അവർക്ക് ഒരു പ്രശ്നമേയല്ല. . . . അനാദരവിന്റേതായ ചേഷ്ടകൾ, ആഭാസങ്ങൾ, നിസ്സാര ആജ്ഞകൾ പോലും അനുസരിക്കാനുള്ള വൈമനസ്യം . . . , പന്ത് എപ്പോഴും തന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന ആഗ്രഹം . . . എന്നിങ്ങനെ വിവിധ രീതിയിൽ അവർ തങ്ങളുടെ അനാദരവ് പ്രകടിപ്പിക്കുന്നു . . . [അതേസമയം,] ചില ഭവനങ്ങളിലെ കുട്ടികൾ മററുള്ളവരെ ആദരിക്കുന്നു. അവർ അധ്യാപകരുടെ കണ്ണിലുണ്ണികൾ ആയിരിക്കണമെന്നില്ല . . . , എന്നാൽ അവർ മററുള്ളവരോട് ആദരപൂർവം പെരുമാറുന്നു. മററുള്ളവർ ക്യൂവിൽ തള്ളിക്കയറുമ്പോൾ അവർ തങ്ങളുടെ ഊഴം വരാൻ കാത്തിരിക്കുന്നു . . . ആദരവു പ്രകടിപ്പിക്കാൻ [കുട്ടികളെ] പഠിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമായി അറിയാം.”
അനേക വർഷത്തെ അനുഭവസമ്പത്തുള്ള മറെറാരു പ്രാഥമിക സ്കൂൾ പ്രിൻസിപ്പൽ ഇതിനെപ്പററി കൂടുതലായ വിവരം നൽകുന്നു: “വെറും ഹീനമായ കാര്യങ്ങളാണ് ഞങ്ങൾ കണ്ടുവരുന്നത്. കളിസ്ഥലത്ത് മുമ്പത്തെപ്പോലെ കുട്ടികൾ കളിക്കുന്നത് കാണാനില്ല; അവർ കൂട്ടങ്ങളായി ചുററിക്കറങ്ങുന്നു; നല്ല സ്പോർട്സ് ഷൂവോ ജീൻസോ ഒക്കെ ധരിക്കാത്ത, സ്കൂളിനു പുറത്തുള്ള പാവപ്പെട്ട കുട്ടികളെ അവർ പെട്ടെന്നു കണ്ടുപിടിക്കും. അവരുടെ പുറകെ നടന്ന് അവരെ പരിഹസിക്കും; അത് ഹീനമായ ഒരു സംഗതിയാണ്. അതൊന്ന് അവസാനിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്, എന്നാൽ വലിയ വിജയമൊന്നും ലഭിച്ചിട്ടില്ല.”
“അവിശ്വസനീയമാംവിധം പരുക്കൻ രീതിയിലാണ് പല ആളുകളും വണ്ടിയോടിക്കുന്നത്,” കൊളംബിയ യൂണിവേഴ്സിററിയിലെ പ്രൊഫസ്സർ ജോനാഥാൻ ഫ്രീഡ്മൻ പറയുന്നു. “ഹൈവേകൾ മിക്കവയും യുദ്ധക്കളങ്ങളാണ്.” കാനഡയിലെ റോയൽ ബാങ്കിന്റെ മന്ത്ലി ലെററർ “റോഡുകളിലെ കഠോരമായ കൂട്ടക്കുരുതികളെ”പ്പററി സംസാരിക്കുന്നു. “അപരിഷ്കൃതമായ പെരുമാററമാണ് പ്രശ്നത്തിന്റെ കാതൽ” എന്നും “സംസ്കാരത്തിന്റെ ഘടകങ്ങളായിരിക്കുന്ന സൗശീല്യം, പരിഗണന, ക്ഷമ, സഹിഷ്ണുത, മനുഷ്യാവകാശങ്ങളോടു പ്രകടമാക്കുന്ന ആദരവ് എന്നിവ ലജ്ജാകരമാംവിധം ഇല്ലാതായിരിക്കുന്നു” എന്നും അത് നിഗമനം ചെയ്യുന്നു.
ന്യൂയോർക്ക് സിററി തെരുവുകളുടെ വിശേഷതകളെക്കുറിച്ച് ദ ന്യൂയോർക്ക് ടൈംസ് ഇപ്രകാരം പറയുന്നു: “അവിടെ വണ്ടിക്കാരും ആംബുലൻസുകാരും തമ്മിലാണ് മത്സരം.” ആംബുലൻസുകളും ഫയർ എഞ്ചിനുകളും പോലുള്ള അടിയന്തിര വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ ആ പട്ടണത്തിലെ അധികപങ്കു വണ്ടിക്കാരും മനസ്സുള്ളവരല്ല. ഇതുമൂലം അത്യാസന്ന നിലയിലായ ഒരു രോഗിയുടെയോ പരിക്കേററ ആളുടെയോ അടുത്തെത്താൻ അല്ലെങ്കിൽ അയാളെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ അയാൾ മരിക്കാനുള്ള സാധ്യതയേറുന്നു. ബ്രോങ്സിലെ പെലം പാർക്ക്വേയിലൂടെ വണ്ടിയോടിക്കുകയായിരുന്ന ഒരു മനുഷ്യനെക്കുറിച്ച് അടിയന്തിര വൈദ്യ സേവനങ്ങളുടെ ക്യാപ്ററനായ എലൻ ഷിബെലി പറയുകയുണ്ടായി. ഹൃദയസ്തംഭനമുണ്ടായ ഒരാളുടെ വീട്ടിലേക്കു പോകുകയായിരുന്ന ആംബുലൻസിനു വഴിമാറിക്കൊടുക്കാൻ അയാൾ വിസമ്മതിച്ചു. “വലിയ സാമർഥ്യക്കാരനാണെന്നു കാണിച്ചുകൊണ്ട് അയാൾ സൈഡ്കൊടുക്കാൻ കൂട്ടാക്കിയില്ല. എന്നാൽ താൻ ചെയ്തത് എത്രയോ വിഡ്ഢിത്തമാണെന്ന് വീട്ടിൽ ചെന്നപ്പോൾ അയാൾ മനസ്സിലാക്കി. അയാളുടെ അമ്മയ്ക്കായിരുന്നു ഹൃദയസ്തംഭനം. അവരുടെ അടുത്തെത്താനായിരുന്നു ആംബുലൻസിന്റെ ശ്രമം.”
മര്യാദ സ്ഥാപനം (Polite Society) എന്നറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് സംഘടനയെക്കുറിച്ചു ദ ന്യൂയോർക്ക് ടൈംസ് ഇൻറർനാഷണൽ പറയുകയുണ്ടായി. “ആളുകളുടെ പരസ്പരമുള്ള പെരുമാററം ഭയങ്കരമാംവിധം മൃഗീയമായിത്തീർന്നതുകൊണ്ട് എന്തെങ്കിലും നടപടിയെടുക്കേണ്ടത് ആവശ്യമായിവന്ന”തിനാലാണ് അത് സ്ഥാപിക്കപ്പെട്ടത് എന്ന് അതു പറയുന്നു. ദി ഈവനിങ് സ്ററാൻഡേഡിലെ ഒരു പംക്തിയിൽ ഒരു പ്രക്ഷേപണ ലേഖകൻ ഇപ്രകാരം പരാതിപ്പെടാൻ പ്രേരിതനായി: “സംസ്കാരത്തിന് ഒരിക്കൽ പേരുകേട്ടിരുന്ന രാഷ്ട്രം ഇപ്പോൾ ഒരു പററം മര്യാദകെട്ടവരുടെ ദേശം ആയി മാറിക്കൊണ്ടിരിക്കുകയാണ്.” “മൊത്തം റോഡപകടങ്ങളിൽ 47 ശതമാനത്തിന്റെയും മൂലകാരണം മര്യാദാരഹിതമായ ഒരു പ്രവൃത്തിയാണെന്ന്” സ്കോട്ട്ലൻഡിലെ ഒരു ഇൻഷ്വറൻസ് കമ്പനി “നിഗമനം ചെയ്തു.”
പെരുമാററരീതികളുടെ അധഃപതനത്തിൽ ടെലിവിഷൻ ഒരു വലിയ പങ്കു വഹിച്ചിരിക്കുന്നു, പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും കാര്യത്തിൽ. വസ്ത്രം ധരിക്കേണ്ടതെങ്ങനെ, സംസാരിക്കേണ്ടതെങ്ങനെ, മാനുഷിക ബന്ധങ്ങളോട് പൊരുത്തപ്പെട്ടുപോകേണ്ടതെങ്ങനെ, അക്രമത്തിലൂടെ കൂടെക്കൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെ, ഇതെല്ലാം പഠിപ്പിക്കുന്നത് ടെലിവിഷനാണ്. നാമും നമ്മുടെ കുട്ടികളും ഭാവനാപരവും മാററു കുറഞ്ഞതുമായ പരിപാടികൾ ടെലിവിഷനിൽ ക്രമമായി വീക്ഷിക്കുന്നെങ്കിൽ നമ്മുടെ പെരുമാററരീതികൾ നാം വീക്ഷിക്കുന്ന അലക്ഷ്യവും അനാദരണീയവും നിന്ദ്യവുമായ മനോഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. പലപ്പോഴും മാതാപിതാക്കൾ വിഡ്ഢികളായും കുട്ടികൾ സമർഥരായും ചിത്രീകരിക്കപ്പെടുന്നു.
ഉച്ചത്തിൽ, അധികാരം ധ്വനിക്കുന്ന പൊങ്ങച്ചത്തോടെ സംസാരിക്കുന്നതിലാണ് ലോകം സംതൃപ്തി കണ്ടെത്തുന്നത്—തടസ്സം സൃഷ്ടിച്ചുകൊണ്ടും ഇച്ഛാധിപത്യപ്രൗഢിയോടെയും ബഹളം വെച്ചും ഉന്നതനെന്നു ഭാവിച്ചും പ്രകോപിപ്പിക്കുന്ന തരത്തിലും വെല്ലുവിളിക്കുന്ന ഭാവത്തിലും ഒക്കെ തന്നെ. ഇങ്ങനെ മര്യാദകെട്ടു പെരുമാറുന്നതു കാണുമ്പോൾ ആളുകൾ നെററിചുളിക്കുക പണ്ടൊക്കെ പതിവായിരുന്നു. കുററക്കാരനെ ഒററപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നത്തെ സമൂഹത്തിൽ ഏതു മര്യാദകേടു കാട്ടിയാലും ഒരു പേരുദോഷവുമില്ല. ഇനി ആരെങ്കിലും എതിർത്താലോ, ശകാരമോ ദേഹോപദ്രവമോ ആയിരിക്കും ഫലം! ഒച്ചയും ബഹളവും വെച്ചു കൂട്ടങ്ങളായി സഞ്ചരിക്കുന്ന യുവാക്കൾ അസഭ്യം പുലമ്പിയും വൃത്തികെട്ട ചേഷ്ടകൾകാട്ടിയും പരിസരം മലിനീകരിക്കുകയും തങ്ങളുടെ മര്യാദകെട്ട പെരുമാററംകൊണ്ട് കാഴ്ചക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നു. ധിക്കാരത്തോടെയുള്ള തങ്ങളുടെ മത്സരപ്രവൃത്തികളിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനും അസഭ്യ കാര്യങ്ങൾ പച്ചയായി പ്രകടിപ്പിച്ച് മുതിർന്നവരെ ഞെട്ടിക്കുന്നതിനും വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്യുന്നതാണ് ഇതെല്ലാം. എന്നിരുന്നാലും, “ശക്തിയുണ്ടെന്നുള്ള ഒരു ബലഹീന മമനുഷ്യന്റെ നാട്യമാണ് പാരുഷ്യം” എന്നു പറയപ്പെട്ടിരിക്കുന്നു.
മനുഷ്യസ്വഭാവത്തെ കൈകാര്യം ചെയ്യാനായി മനുഷ്യൻ ഉണ്ടാക്കിക്കൂട്ടിയിട്ടുള്ള നിയമങ്ങൾ ഒരു ലൈബ്രറിയിൽ നിറയ്ക്കാവുന്നത്രയുണ്ട്. എന്നിട്ടും അവ മനുഷ്യന് ആവശ്യമായിരിക്കുന്ന മാർഗനിർദേശം പ്രദാനം ചെയ്യുന്നില്ല. നമുക്ക് ഇനിയും കൂടുതലായ മാർഗനിർദേശങ്ങളുടെ ആവശ്യമുണ്ടോ? അതോ ഉള്ളതിന്റെ എണ്ണം കുറയ്ക്കുകയാണോ വേണ്ടത്? ഒരു സമൂഹം മെച്ചമായിരിക്കുന്നതനുസരിച്ച് അതിനാവശ്യമായിരിക്കുന്ന നിയമങ്ങളും കുറഞ്ഞുവരുന്നതായി പറയപ്പെട്ടിരിക്കുന്നു. ഒരേ ഒരു നിയമം മാത്രമുണ്ടായിരിക്കുന്നതു സംബന്ധിച്ചെന്ത്? ഉദാഹരണത്തിന് താഴെപ്പറയുന്ന നിയമം: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ; ന്യായപ്രമാണവും പ്രവാചകൻമാരും ഇതു തന്നേ.”—മത്തായി 7:12.
ഈ നിയമം അനുസരിച്ചാൽ കാലിക പ്രശ്നങ്ങളിൽ അധികവും തുടച്ചുനീക്കപ്പെടും. എങ്കിലും സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേററുന്നതിന് ഏറെ പ്രധാനമായ മറെറാരു നിയമത്തിന്റെകൂടെ ആവശ്യമുണ്ട്: “നിന്റെ ദൈവമായ കർത്താവിനെ [യഹോവ] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.”—മർക്കൊസ് 12:30.
ഈ രണ്ടു ബൈബിൾ കല്പനകളെയും അതോടൊപ്പം ബൈബിളിൽ അടങ്ങിയിരിക്കുന്ന മറെറല്ലാ മാർഗനിർദേശങ്ങളെയും അനാവശ്യമെന്നു പറഞ്ഞ് ഇന്നത്തെ സമൂഹം തള്ളിക്കളയുകയാണ്. ഇത്തരം ആളുകളെക്കുറിച്ച് ബൈബിൾ യിരെമ്യാവു 8:9-ൽ ഇപ്രകാരം സംസാരിക്കുന്നു: “ജ്ഞാനികൾ ലജ്ജിച്ചു . . . പോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളു?” നമ്മുടെ വഴികാട്ടലിന് അത്യന്താപേക്ഷിതമെന്ന് പരമ്പരാഗതമായി കരുതിപ്പോരുന്ന യഥാർഥ മൂല്യങ്ങൾ സംബന്ധിച്ച് ഒരു പൊതു അഭിപ്രായ ഐക്യം തേടേണ്ട ആവശ്യവും അവർ കാണുന്നില്ല. അവരുടെ പുത്തൻ ധാർമികത എന്നു പറയുന്നത് വ്യക്തികൾ തിരഞ്ഞെടുക്കുന്ന ഏതു ജീവിതശൈലികളെയും അനുവദിച്ചു കൊടുക്കുന്ന ഒരു വിശാലമായ പാതയാണ്. നാശത്തിലേക്കു പോകുന്ന പാതയെന്നു പറഞ്ഞ് യേശു തിരിച്ചറിയിച്ച ആ വിശാലമായ പാത തന്നെ. അതിലെ പോകുന്നവർ അനവധിയാണ്.—മത്തായി 7:13, 14.
ഉത്തമ മാതൃക
“പിതാവിന്റെ മടിയിൽ ഇരിക്കുന്ന” യേശുക്രിസ്തു അനുകരിക്കാൻ പററിയ മുന്തിയ ഒരു ദൃഷ്ടാന്തമാണ്. (യോഹന്നാൻ 1:18) ആളുകളോടുള്ള ഇടപെടലിൽ ഒരുവശത്ത് അവൻ ആർദ്രതയും കരുണയും ഉള്ളവനായിരുന്നപ്പോൾ മറുവശത്ത് അചഞ്ചലനും നിശ്ചയദാർഢ്യമുള്ളവനും ആയിരുന്നു; എങ്കിലും മററുള്ളവരോട് പരുഷമായോ നിർദയമായോ അവൻ ഒരിക്കലും ഇടപെട്ടില്ല. “എല്ലാ ആളുകളോടും ചേർന്നുപോകുന്നതിനുള്ള അവന്റെ അസാധാരണമായ കഴിവി”നെ പ്രശംസിച്ചുകൊണ്ട് നസ്രേത്തിൽനിന്നുള്ള മനുഷ്യൻ [ഇംഗ്ലീഷ്] എന്ന പുസ്തകം യേശുവിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “പൊതുസ്ഥലങ്ങളിലും ഭവനങ്ങളിലും ഒരുപോലെ അവൻ പുരുഷൻമാരോടും സ്ത്രീകളോടും തിരിച്ചുവ്യത്യാസം കൂടാതെ ഇടപെട്ടു. നിഷ്കളങ്കത കളിയാടുന്ന കുട്ടികളുമായും വിചിത്രമെന്നു പറയട്ടെ, സക്കായിയെപ്പോലെ മനസ്സാക്ഷിയററ അഴിമതിക്കാരുമായും അവൻ ഇടപഴകി. മറിയയെയും മാർത്തയെയും പോലെ ആദരണീയരായ വീട്ടമ്മമാർക്ക് അവനോട് സ്വാഭാവികമായും തുറന്നിടപെടാൻ കഴിഞ്ഞു. തങ്ങളെ മനസ്സിലാക്കുമെന്നും തങ്ങളോട് സ്നേഹം പ്രകടിപ്പിക്കുമെന്നും ഉള്ള ഉറപ്പോടെ വേശ്യകളും അവനെ തിരഞ്ഞു നടന്നു . . . സാധാരണക്കാരായ ആളുകളെ തളച്ചിട്ട വേലിക്കെട്ടുകളെക്കുറിച്ചൊന്നും അവൻ ഓർത്തതേയില്ല. ഈ അസാധാരണ സംഗതിയാണ് അവന്റെ സ്വഭാവഗുണങ്ങളിൽ ഏററവും പ്രമുഖമായ ഒന്ന്.”
യഹോവയാം ദൈവം തന്നെക്കാൾ താഴ്ന്നവരോട് ഇടപെടുമ്പോൾ എല്ലായ്പോഴും മര്യാദയുള്ളവനാണ്. തന്റെ അപേക്ഷകളോടൊപ്പം അവൻ പലപ്പോഴും “ദയവായി” എന്നു ചേർത്തിട്ടുണ്ട്. തന്റെ സുഹൃത്തായ അബ്രഹാമിന് ഒരു അനുഗ്രഹം കൊടുക്കവേ അവൻ പറഞ്ഞു: “ദയവായി കണ്ണുകളുയർത്തി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു നോക്കുക.” യഹോവ പിന്നെയും അബ്രഹാമിനോടു പറഞ്ഞു: “ദയവായി നീ ആകാശത്തേക്കു നോക്കി നക്ഷത്രങ്ങളെ എണ്ണുക.” (ഉൽപ്പത്തി 13:14; 15:5, NW) തന്റെ ശക്തിയെ സംബന്ധിച്ച് മോശക്ക് ഒരു അടയാളം കൊടുക്കവേ ദൈവം പറഞ്ഞു: “ദയവായി നിന്റെ കൈ മാറിടത്തിൽ വയ്ക്കുക.” (പുറപ്പാട് 4:6, NW) അനേകം വർഷങ്ങൾക്കു ശേഷം യഹോവ തന്റെ പ്രവാചകനായ മീഖാ മുഖാന്തരം അനുസരണംകെട്ട തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞു: “യാക്കോബിന്റെ തലവൻമാരേ, ഇസ്രായേൽഭവനത്തിന്റെ അധിപൻമാരേ, ദയവായി ചെവിതരിക. . . . തലവൻമാരേ ദയവായി ഇതു കേൾക്കുക.” (മീഖാ 3:1, 9, NW) ഇങ്ങനെ മററുള്ളവരോട് ഇടപെടുമ്പോൾ ദയവായി എന്നു പറയുന്നതിൽ “ദൈവത്തെ അനുകരിക്കുന്നവർ” ആണോ നാം?—എഫേസ്യർ 5:1, NW.
അതുകൊണ്ട്, ബൈബിൾപരമായ മാർഗനിർദേശങ്ങളെയും ധാർമിക നിയമങ്ങളെയും തള്ളിക്കളഞ്ഞ് അതിനുപകരം എന്തു നിർദേശങ്ങളും നിയമങ്ങളുമാണ് ലോകജ്ഞാനികൾ നൽകുന്നത്? പിൻവരുന്ന ലേഖനം ഇതു ചർച്ചചെയ്യുന്നു.
[4-ാം പേജിലെ ആകർഷകവാക്യം]
സാമാന്യമര്യാദയെന്നു പറയുന്നതിനെ മേലാൽ സാമാന്യം എന്നു വർണിക്കാൻ വയ്യ
[5-ാം പേജിലെ ആകർഷകവാക്യം]
അയാളുടെ അമ്മയുടെ അടുത്തെത്താൻ ആംബുലൻസ് ശ്രമം നടത്തുകയായിരുന്നു
[6-ാം പേജിലെ ആകർഷകവാക്യം]
“ശക്തിയുണ്ടെന്നുള്ള ഒരു ബലഹീന മമനുഷ്യന്റെ നാട്യമാണ് പാരുഷ്യം”
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Left: Life; Right: Grandville