ലോകത്തെ വീക്ഷിക്കൽ
ഒരു യഹോവയുടെ സാക്ഷിക്ക് അനുകൂലമായി ഹൈക്കോടതി വിധിക്കുന്നു
നാലു വർഷം മുമ്പ് യു.എസ്.എ.യിലെ ഫ്ളോറിഡയിലുള്ള ഒരു യഹോവയുടെ സാക്ഷി ശസ്ത്രക്രിയവഴി ഒരു കുട്ടിക്കു ജൻമം നൽകവേ അവൾക്കു വളരെയധികം രക്തം നഷ്ടമായി. അവളുടെ ജീവൻ രക്ഷിക്കാൻ രക്തം കുത്തിവയ്ക്കേണ്ടിവരുമെന്നു ഡോക്ടർമാർ വിചാരിച്ചു. അവളുടെ മൂല്യങ്ങളുടെയും മതപരമായ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ രക്തപ്പകർച്ച നടത്തുന്നതിനോട് രോഗി വിയോജിച്ചു. ഒരു അടിയന്തിര വിചാരണയിൽ, ആവശ്യമെന്നു വന്നാൽ അവളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് അവളുടെ ഇഷ്ടത്തിന് എതിരായി രക്തം കുത്തിവയ്ക്കാൻ കഴിയുമെന്ന് ഒരു പ്രാദേശിക വിചാരണക്കോടതി വിധിച്ചു. രോഗി മരിക്കുന്നപക്ഷം കുട്ടികൾക്ക് അവളുടെ പരിചരണവും സംരക്ഷണവും കിട്ടാതെപോകും എന്നതായിരുന്നു ഒരു പ്രമുഖ വാദം. ഈ വിധിയെ ഫ്ളോറിഡാ ജില്ലാ അപ്പീൽ കോടതി ശരിവച്ചു. ഒടുവിൽ, കേസ് ഫ്ളോറിഡയിലെ സുപ്രീംകോടതിയിലെത്തി. അനാവശ്യമായ രക്തപ്പകർച്ചകൾ തടയാൻ വളരെ വൈകിപ്പോയെങ്കിലും മുമ്പത്തെ രണ്ടു കോടതികളുടെ വിധികളെ അസാധുവാക്കിക്കൊണ്ട് സുപ്രീംകോടതി സാക്ഷിക്ക് അനുകൂലമായി വിധിച്ചു. മാതൃത്വമോ പിതൃത്വമോ അതിൽത്തന്നെ “ഒരു വ്യക്തിയുടെ സ്വന്ത വിശ്വാസങ്ങളനുസരിച്ചു ജീവിക്കുന്നതിന് എതിരല്ല” എന്നു ഫ്ളോറിഡ സുപ്രീംകോടതി പ്രസ്താവിച്ചു. അങ്ങനെ ആ കോടതി, രോഗിയുടെ ശരീരത്തെ സംബന്ധിച്ചുള്ള സ്വയനിർണയാവകാശത്തെയും മതപരമായ സ്വാതന്ത്ര്യത്തെയും ശക്തമായി പിന്താങ്ങി.
വളരുന്ന ഭാഷ
ഇന്ന് 33 കോടിയിലധികം ആളുകൾ സ്പാനീഷ് സംസാരിക്കുന്നു. 2000-മാണ്ടോടെ ഐക്യനാടുകളിൽ മാത്രം സ്പാനീഷ് സംസാരിക്കുന്നവരുടെ എണ്ണം മൂന്നര കോടിയിൽ എത്തും. ആ വർഷമാകുമ്പോഴേക്കും സ്പാനീഷ് ഇംഗ്ലീഷിനെ കടത്തിവെട്ടുകയും പാശ്ചാത്യ ലോകത്ത് ഏററവുമധികം സംസാരിക്കപ്പെടുന്ന ഭാഷ ആയിത്തീരുകയും ചെയ്യും. കാമ്പ്യോ ഡിയെസിസസ് ആമേരിക്കാ എന്ന സ്പാനീഷ് മാസികയാണ് അങ്ങനെ പറയുന്നത്. 1986-നും 1990-നും ഇടയ്ക്ക് ഐക്യനാടുകളിൽ സ്പാനീഷ് പഠിക്കുന്നവരുടെ സംഖ്യ 70 ശതമാനം വർധിച്ചതായും ജപ്പാനിൽ 80 ശതമാനം വർധിച്ചതായും സ്പാനീഷ് ഭാഷാപ്രചാരക സംഘടനയായ ഇൻസ്ററിററ്യൂട്ടോ സെർവാറെറസ് റിപ്പോർട്ടു ചെയ്തു. ഈ ഭാഷയോടു വളരെയധികം താത്പര്യമുള്ളത് എന്തുകൊണ്ടാണ്? പാശ്ചാത്യലോകത്ത് സ്പാനീഷ് കൂടുതൽക്കൂടുതൽ പ്രാധാന്യമുള്ളതായിത്തീരുകയാണെന്ന് ഇൻസ്ററിററ്യൂട്ടോ സെർവാറെറസിന്റെ ഡയറക്ടർ പറയുന്നു. സ്പാനീഷിനു മറെറാരു പ്രയോജനം കൂടിയുണ്ട്: അത് അനേകം രാജ്യങ്ങളിൽ സംസാരിക്കപ്പെടുന്നു.
എരിവുകുരുമുളകു പ്രേമികൾ
കൂടുതൽക്കൂടുതൽ ആളുകൾ എരിവുള്ള കുരുമുളക് തിന്നുന്നു. അത് ഇഷ്ടപ്പെടാത്ത അനേകർ ഭക്ഷണത്തിന്റെ സ്വാഭാവിക രുചിയെ അതു നശിപ്പിക്കുകയേ ഉള്ളൂവെന്ന് വിശ്വസിക്കുന്നു. എന്നാൽ അതിനു സത്യവുമായി ഒരു ബന്ധവുമില്ലെന്നാണ് എരിവുള്ള കുരുമുളകിനോടു പ്രിയമുള്ളവരുടെ വാദം. റീഡേഴ്സ് ഡയജസ്ററ് മാഗസിൻ പറയുന്നതനുസരിച്ച്, എരിവുള്ള കുരുമുളകിൽ മണമില്ലാത്ത ഒരു രാസപദാർഥമുള്ളതായി കുരുമുളകിനെ സംബന്ധിച്ചുള്ള ഒരു സമീപകാല പുസ്തകം വിശദീകരിക്കുന്നു. ഈ പദാർഥം വായ്ക്കുള്ളിലെ സ്വാദുമുകുളവുമായി കലർന്ന് ആഹാരത്തിന്റെ രുചിയെ അറിയാൻ അവയെ ഇടയാക്കുന്നു. എരിവുള്ള കുരുമുളക് ആരോഗ്യത്തിന് നല്ലതാണെന്ന് ചിലർ അവകാശപ്പെടുന്നു. ഒരു പച്ചക്കുരുമുളകിൽ ഒരു ഓറഞ്ചിലുള്ളതിനെക്കാൾ കൂടുതൽ ജീവകം-സി അടങ്ങിയിട്ടുണ്ട്. ഏററവും എരിവുള്ളതായി അറിയപ്പെടുന്നത് മെക്സിക്കോയിലെ യൂകെററാനിൽനിന്നുള്ള ആബാനേറോ എന്നതരം കുരുമുളകാണ്. ആബാനേറോ കഴിച്ചാൽ തല ശരീരത്തുനിന്ന് വേർപെട്ടുപോകുന്നതുപോലെ തോന്നാനിടയാക്കുമെന്നു പറയപ്പെടുന്നു. ഏതായാലും ചിലർക്ക് മറിച്ചു തോന്നാൻ സാധ്യതയില്ല.
ലൈംഗികബന്ധം പുലർത്തുന്ന കുട്ടികൾ
ആറാം ഗ്രേഡിൽ പഠിക്കുന്ന കുട്ടികളിൽ 28 ശതമാനം പേർ ലൈംഗികബന്ധം പുലർത്തുന്നവരാണെന്ന് യു.എസ്.എ.യിലെ കണക്ററിക്കട്ടിലുള്ള പ്രാഥമിക വിദ്യാലയത്തിലെ കുട്ടികളുടെ ഇടയിൽ നടത്തിയ ഒരു സമീപകാല സർവേ വെളിപ്പെടുത്തി. എട്ടാം ഗ്രേഡിൽ പഠിക്കുന്നവരുടെ ഇടയിൽ അനുപാതം 49 വരെ എത്തി, പത്താം ഗ്രേഡിൽ 60 ശതമാനത്തിലധികവും. അതിലും പ്രായക്കുറവുള്ള ധാരാളം കുട്ടികൾ ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതായി ചില വിദഗ്ധർ വിശ്വസിക്കുന്നു. കൗമാരപ്രായക്കാരികളുടെ ഇടയിലെ ഗർഭധാരണവും എയ്ഡ്സ് വ്യാപനവും തടയുന്നതിന്, കുട്ടികൾക്കു “സ്കൂളുകൾ ഗർഭനിരോധന ഉറകൾ സൗജന്യമായി വിതരണം ചെയ്യണ”മെന്ന് യു.എസ്. സർജൻ ജനറൽ ശുപാർശ ചെയ്യുന്നു. യുഎസ്എ വീക്കെൻഡ് എന്ന മാസികയാണ് അങ്ങനെ പറയുന്നത്. ഏകദേശം 50 സ്കൂൾ ജില്ലകൾ ആ ശുപാർശ പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട്. കണക്ററിക്കട്ടിലെ ന്യൂഹാവനിലുള്ള ഒരു സ്കൂൾ ഡിസ്ട്രിക്ററ് പത്തു വയസ്സു പ്രായമുള്ളവർക്കു പോലും ഉറകൾ നൽകുകയാണ്. ഈ പരിപാടിയെ എതിർക്കുന്നവർ, കുട്ടികൾക്കു ഗർഭനിരോധന ഉറകൾ നൽകുന്നത് ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുമെന്നു തറപ്പിച്ചു പറയുന്നു.
മദ്യപാനപ്രശ്നമുള്ള ചെറുപ്പക്കാർ
ജപ്പാനിലെ 14,000 ഹൈസ്കൂൾ വിദ്യാർഥികളിൽ നടത്തിയ ഒരു സർവേ അനുസരിച്ച് അവരിൽ 17.3 ശതമാനം പേർ മദ്യപാനപ്രശ്നമുള്ളവരായിരുന്നു എന്ന് ആസാഹി ഈവനിങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ആൺകുട്ടികളുടെ ഇടയിൽ അനുപാതം കൂടുതലായിരുന്നു. അവരിൽ 24.8 ശതമാനത്തിന്, മനഃശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മദ്യപാനശീലങ്ങൾ ഉണ്ട്. മദ്യപാനപ്രശ്നമുള്ള ഈ യുവാക്കളിൽ പകുതിയിലധികം പേരും കുടിക്കുന്നത് അതിന്റെ രുചി ഇഷ്ടമായതുകൊണ്ടാണെന്ന് അവർ പറഞ്ഞു. ദുഃഖിതനോ ഏകാന്തനോ ആയിരിക്കുന്നതുകൊണ്ടാണ് താൻ കുടിക്കുന്നതെന്ന് 4 പേരിൽ ഒരാൾ പറഞ്ഞു. “വിദ്യാർഥികളുമായി ബന്ധപ്പെട്ടവർ ഈ പ്രശ്നത്തിനു ഗൗരവമായ ശ്രദ്ധ നൽകേണ്ട സമയം വന്നിരിക്കുന്നു” എന്ന് സർവേ നടത്തിയ ഡോ. കെഞ്ചീ സൂസൂക്കി പറയുന്നു. “കുട്ടികളെ സ്കൂളിൽവെച്ചും വീട്ടിൽവെച്ചും ശരിയാംവണ്ണം പഠിപ്പിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. 20 വയസ്സിൽ താഴെ പ്രായമുള്ളവർ മദ്യപിക്കുന്നതു വിലക്കുന്ന നിയമം ജപ്പാനിലുണ്ട്.
കുററവാളികൾക്കു പരിശീലന സ്ഥലങ്ങൾ
മിക്ക തടവുകാരും ആദ്യംതന്നെ “അങ്ങേയററം അപകടകാരികളായ കൊള്ളക്കാർ” ആണെന്നു വിചാരിക്കുന്നവർ സ്വയം കബളിപ്പിക്കുകയാണ് എന്ന് ബ്രസീലിയൻ വക്കീലായ നോയെലീ മാൻഫ്രെഡീനീ ഡാൽമേഡാ പറയുന്നു. മറിച്ച്, ബ്രസീലിലെ “സാധാരണ തടവുകാരൻ സ്വന്തമായി ഒരു ജീവിതം തുടങ്ങാനുള്ള അവസരമില്ലാതെ കുററകൃത്യത്തിനു പുറപ്പെട്ട വളരെ ദരിദ്രനും പ്രായം കുറഞ്ഞവനുമായ ഒരു വ്യക്തിയാണ്.” ഈ ഇളംതെററുകാരെ തഴമ്പിച്ച കുററവാളികളോടൊപ്പമാണു ജയിലിലാക്കുന്നത്. വേഷ മാഗസിൻ പറയുന്നതനുസരിച്ച്, വാസ്തവത്തിൽ ഈ തടവറകൾ “കുററവാളികളെ ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങളാണ്. ചെറിയ തെററുകൾ ചെയ്ത തടവുകാർ വിദഗ്ധ കുററവാളികളായി മാറുന്നു.”
വിജയത്തിന്റെ ഇരകൾ
അടുത്തകാലത്തു കൊളംബിയൻ ഫുട്ട്ബോൾ ടീം 1994-ലെ ലോകകപ്പ് ഫുട്ട്ബോൾ ടൂർണമെൻറിലേക്കു യോഗ്യത പ്രാപിച്ചപ്പോൾ അവർ വിജയം കൊണ്ടാടി. കൊളംബിയൻ ടീം അർജൻറീനിയൻ ടീമിനെ ‘0-ത്തിനെതിരെ 5 എന്ന സ്കോറിന്’ തോൽപ്പിച്ച് വിജയികളായശേഷം, ആഹ്ലാദത്താൽ മതിമറന്ന കൊളംബിയക്കാർ തെരുവിൽ പരസ്യമായി പാർട്ടികൾ സംഘടിപ്പിച്ചു. പെട്ടെന്ന് ആഹ്ലാദം അത്യാഹിതമായി മാറി. ഒരു റിപ്പോർട്ടനുസരിച്ച് തെരുവു പാർട്ടികൾ നടന്ന സമയത്ത് 70 പേർ കൊല്ലപ്പെട്ടു. കൂടാതെ, കാറപകടമോ മദ്യപാനമോ വഴക്കുകളോ നിമിത്തം ഏതാണ്ട് 900 പേർക്കു പരിക്കേററു. മരിച്ചവരുടെ എണ്ണം വലുതായിരുന്നെങ്കിലും അത് “ഇതുപോലുള്ള സാഹചര്യങ്ങളിൽ വളരെ സാധാരണമാണ്” എന്ന് ഒരു ഉദ്യോഗസ്ഥൻ പ്രസ്താവിച്ചു.
ആരോഗ്യത്തിൽ വലിയ താത്പര്യമില്ല
“ജർമനിയിലെ മൊത്തം ഓഫീസ് ജീവനക്കാരിൽ മൂന്നിലൊന്നിലധികം പേരിൽ കൂടുതൽ തങ്ങളുടെ സ്വന്തം ആരോഗ്യത്തിൽ യാതൊരു താത്പര്യവും കാണിക്കുന്നില്ല” എന്ന് സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. ശാരീരികവും വൈകാരികവും സാമൂഹികവുമായ ക്ഷേമത്തിനു വേണ്ടി തങ്ങൾ എന്തു ചെയ്യുന്നുവെന്ന് 343 ഓഫീസ് ജീവനക്കാരോടു ചോദിച്ചശേഷം ബോക്കമിലെ റൂർ യൂണിവേഴ്സിററിയിലെ ക്ലോഡിയ പോൾ എത്തിച്ചേർന്ന നിഗമനമാണിത്. പങ്കെടുത്തവരിൽ 36 ശതമാനത്തിലധികം പേർ ആരോഗ്യത്തിൽ അൽപ്പമൊരു താത്പര്യം പ്രകടമാക്കി; 20 ശതമാനത്തിൽത്താഴെ പേർ ഏററവും പുതിയ വ്യായാമരീതിയിൽ തീവ്രമായ താത്പര്യം കാട്ടി, എന്നാൽ അൽപ്പകാലത്തേക്കു മാത്രം. ആരോഗ്യമുള്ളവരായി നിലകൊള്ളേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ഒരു 20 ശതമാനം മാത്രമേ ബോധവാൻമാരായിരുന്നുള്ളൂ, അവർ അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു.
പൊണ്ണത്തടി എന്ന പ്രശ്നം
“ലോകത്തിൽ തടിയൻമാർ ഏററവുമധികമുള്ള രാജ്യം അമേരിക്കയാണ്” എന്നു യൂണിവേഴ്സിററി ഓഫ് ചിക്കാഗോസ് ന്യുട്രീഷൻ ആൻഡ് വെയ്ററ് കൺട്രോൾ ക്ലിനിക്കിന്റെ ഡയറക്ടറായ ഡോ. റോബർട്ട് കുഷ്നെർ അവകാശപ്പെടുന്നു. “17 വയസ്സിനു മേൽ പ്രായമുള്ള തടിച്ച അമേരിക്കക്കാരുടെ എണ്ണം 1985-ൽ ജനസംഖ്യയുടെ 24 ശതമാനം എന്നതിൽനിന്ന് 1990-ൽ 28 ശതമാനം എന്നതിലേക്ക് ഉയർന്നിരിക്കുന്നു” എന്നു റിപ്പോർട്ടു ചെയ്യുന്നത് ടൊറന്റോ സ്ററാറാണ്. എന്താണു കാരണം? അമിതതീററിയും വ്യായാമമില്ലായ്മയും ജനിതകഘടകങ്ങളുമാണ് പ്രാഥമിക കാരണങ്ങളെന്ന് പുതിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. “ആളുകൾ കൂടുതൽ ഭാരമുള്ളവരായിത്തീരുകയാണ്, അതു നല്ല ശ്രദ്ധ ആവശ്യമായിരിക്കുന്ന ഒരു കാര്യവുമാണ്,” നാഷണൽ സെൻറർ ഫോർ ഹെൽത്ത് സ്ററാററിസ്ററിക്സിലെ ഷാർലററ് ഷോയെൻബോൺ പറയുന്നു. പൊണ്ണത്തടിക്ക് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഗുരുതരമായ മററ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കു തുടക്കമിടാൻ കഴിയും. പരിഹാരമാർഗങ്ങൾ കണ്ടെത്തുക എളുപ്പമല്ല. ജീവിതരീതിയിൽ മാററം വരുത്താൻ ഡോക്ടർമാർ നിർദേശിക്കുന്നു. “കുറച്ച് ആഹാരം കഴിക്കുക, കൂടുതൽ വ്യായാമം ചെയ്യുക. ഒരിക്കൽ തൂക്കം കുറഞ്ഞാൽ, വീണ്ടും വണ്ണംവയ്ക്കാതിരിക്കാൻ സഹായിക്കുന്ന ഒരേ ഒരു സംഗതി ശാരീരിക പ്രവർത്തനമാണ്,” സ്ററാർ കൂട്ടിച്ചേർക്കുന്നു.
ദുരുപയോഗത്തിനിരയാകുന്ന കുട്ടികൾ
“കുട്ടികൾക്കെതിരെയുള്ള അക്രമം കണ്ടമാനം വർധിച്ചുവരികയാണ്,” ബ്രസീലിയൻ പത്രമായ ഓ എസ്റേറഡോ ഡ സൗങ് പൗലൂ റിപ്പോർട്ടു ചെയ്യുന്നു. ലൈംഗികപരമല്ലാത്ത അക്രമത്തിന്റെ കാര്യത്തിൽ, ഉപദ്രവമേൽക്കുന്ന ആൺകുട്ടികളുടെ ശതമാനം പെൺകുട്ടികളുടേതിനോട് ഏതാണ്ടു തുല്യമാണ്. എന്നാൽ ലൈംഗിക ദുരുപയോഗത്തിന്റെ കാര്യത്തിൽ സ്ഥിതി അതല്ല. ലൈംഗിക അക്രമത്തിന്റെ പ്രായംകുറഞ്ഞ ഇരകളിൽ 23 ശതമാനം ആൺകുട്ടികളും 77 ശതമാനം പെൺകുട്ടികളുമാണ്. വീട്ടിലെ അക്രമത്തിൽനിന്നു ചെറിയ കുട്ടികൾപോലും ഒഴിവുള്ളവരല്ല. സൗങ് പൗലൂ സർവകലാശാലയിലെ പ്രൊഫസറായ മിരിയം മെസ്ക്കിററ പറയുന്നതനുസരിച്ച്, “10 വയസ്സിനു താഴെ പ്രായത്തിൽ ശിശുഹത്യക്കിരയാകുന്നവരിൽ 30 ശതമാനത്തിലധികവും കൊല്ലപ്പെടുന്നതു കുടുംബാംഗങ്ങളാലാണ്.” 29 ശതമാനത്തോളം കുട്ടികളെ പിതാവോ അമ്മാവനോ സഹോദരനോ രണ്ടാനച്ഛനോ കൊല്ലുന്നതിനു മുമ്പ് ബലാൽസംഗം ചെയ്തിരുന്നു. ബ്രസീലിൽ കുട്ടികൾക്കെതിരെയുള്ള ഭവന അക്രമങ്ങളിൽ 90 ശതമാനവും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നുവെന്ന് ഓ എസ്റേറഡോ ഡ സൗൺ പൗലൂ റിപ്പോർട്ടു ചെയ്യുന്നു.
സംഘടിത കുററകൃത്യം
“കുററവാളി സംഘങ്ങളുടെ വ്യാപകമായ ശൃംഖല ലോകമെമ്പാടുമുണ്ടായിരിക്കത്തക്കവണ്ണം സംഘടിത കുററകൃത്യം അതിന്റെ സ്വാധീനം ഞെട്ടിക്കുംവിധം വ്യാപിപ്പിച്ചിരിക്കുന്നു,” ഇററാലിയൻ ഗവൺമെൻറിനു വേണ്ടിയുള്ള മഫിയാവിരുദ്ധ പ്രവർത്തനങ്ങളുടെ ഡയറക്ടറായ ജാന്നി ഡേ ജയ്ന്നേറോ ആണ് അങ്ങനെ അവകാശപ്പെടുന്നത്. ഇററാലിയൻ മഫിയാ, ചൈനീസ് ട്രയാഡ്സ്, വടക്കേ അമേരിക്കൻ മോട്ടോർ സൈക്കിൾ സംഘങ്ങൾ, മുൻ കമ്മ്യൂണിസ്ററ് നാടുകളിലെ കുററവാളി വിഭാഗം തുടങ്ങി കുററവാളി സംഘങ്ങളുടെ വ്യാപനം സമൂഹത്തിന് യഥാർഥ ഉത്കണ്ഠയ്ക്കുള്ള കാരണമാണ്. നിയമവിരുദ്ധമായ ലാഭം ഏററവും നല്ല സാങ്കേതിക വിദ്യയും വൈദഗ്ധ്യവും ആർജിക്കാൻ കുററവാളികളെ സഹായിക്കുന്നു. അതു നിയമം നടപ്പിലാക്കുന്ന ഏജൻസികൾക്ക് ഈ പ്രശ്നത്തെ തരണം ചെയ്യുക എന്നതു കൂടുതൽ വിഷമകരമാക്കിത്തീർക്കുന്നു.