ലോകത്തെ വീക്ഷിക്കൽ
ബാലവേശ്യാവൃത്തി വ്യാപിക്കുന്നു
“കക്ഷികൾ കുട്ടികളെയും യുവജനങ്ങളെയും ‘ഏറെ സുരക്ഷിതരാ’യും എയ്ഡ്സിൽനിന്നു സ്വതന്ത്രരായിരിക്കാൻ സാധ്യതയുള്ളവരായും കാണുന്നതുകൊണ്ട് വേശ്യകളായി അവരെ കൂടുതലായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു ഡോക്ടർമാരും പൊലീസ് ഓഫീസർമാരും സാമൂഹിക പ്രവർത്തകരും . . . റിപ്പോർട്ടു ചെയ്യുന്നതായി” പാരീസിലെ ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നു. കന്യകമാരായി കണക്കാക്കപ്പെടുന്ന കുട്ടികൾക്ക് വലിയ വില കൊടുക്കാൻ ഉപഭോക്താക്കൾ സമ്മതരാണെന്ന് “ലൈംഗിക വ്യാപാരത്തെയും മനുഷ്യാവകാശങ്ങളെയും” സംബന്ധിച്ച് ബെൽജിയത്തിലെ ബ്രുസ്സെൽസിൽ വച്ചു നടന്ന യുനെസ്കോയുടെ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന) അടുത്തകാലത്തെ ഒരു സമ്മേളനത്തിൽ വിദഗ്ധർ സ്ഥിരീകരിച്ചു പറഞ്ഞു. ഗോളവ്യാപകമായ എയ്ഡ്സ് മഹാമാരി ഒരു വലിയ സംഗതിയായിരുന്നെന്നു സമ്മതിച്ചപ്പോൾ തന്നെ, വൻതോതിൽ ആദായകരമായ ലൈംഗിക വ്യാപാരത്തിന്റെ വിവിധ വശങ്ങൾ “ലൈംഗികതയുടെ തുറന്ന വാങ്ങലിനെയും വിൽക്കലിനെയും സാധാരണമാക്കുകയും കുട്ടികളുടെ ലൈംഗിക ചൂഷണത്തിനെതിരെയുള്ള വിലക്കുകൾ പിഴുതെറിയുകയും ചെയ്തിരിക്കുന്നു” എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ബെനിനിലും ബ്രസീലിലും കൊളംബിയയിലും തായ്ലൻഡിലും ഫിലിപ്പീൻസിലും പ്രശ്നം പ്രത്യേകിച്ചു ഭീതിദമായിരിക്കുന്നതായി യുനെസ്കോ പഠനങ്ങൾ കാണിക്കുന്നു. കണക്കാക്കപ്പെട്ട 20 ലക്ഷത്തിൽ 8,00,000 പെൺ വേശ്യകൾ, ബാലികമാരും യുവതികളുമാണ്. കൂടാതെ 6 മുതൽ 14 വരെ വയസ്സുള്ള 10,000-ത്തിലധികം ആൺകുട്ടികൾ ശ്രീലങ്കയിൽ വേശ്യാവൃത്തി ചെയ്യുന്നതായി പറയപ്പെട്ടു. (g93 11/22)
ചപ്പുചവറുകളുടെ സുദീർഘമായ നിലനിൽപ്പ്
സാധാരണരീതിയിലുള്ള ചപ്പുചവറ് അഴുകുന്നതിന് എത്ര കാലമെടുക്കും? ഇററലിയിലെ ആനുകാലിക പ്രസിദ്ധീകരണമായ ഫോക്കസ് പ്രസിദ്ധപ്പെടുത്തിയ കണക്കനുസരിച്ച് പേപ്പർ തുവാലകളോ പച്ചക്കറി ചവറുകളോ നശിക്കാൻ മൂന്നു മുതൽ ആറു വരെ മാസങ്ങളും സിഗറററ് ഫിൽറററുകൾക്ക് 1 മുതൽ 2 വരെ വർഷവും ച്യൂയിങ്ഗത്തിന് 5 വർഷവും അലൂമിനിയം പാത്രങ്ങൾക്ക് 10 മുതൽ 100 വരെ വർഷങ്ങളും വേണ്ടിവരുന്നു. എന്നാൽ ചില പ്ലാസ്ററിക് പദാർഥങ്ങൾ “നൂററാണ്ടുകളോളം മാററമില്ലാതെ തുടരുന്നു . . . അവ വെള്ളത്തിൽ ലയിക്കുന്നില്ല . . . , അണുജീവികൾ തിന്നുന്നും ഇല്ല.” സാധനങ്ങളും ആഹാര പാനീയങ്ങൾ വയ്ക്കുന്ന പാത്രങ്ങളും പായ്ക്കു ചെയ്യുന്നതിനു സാധാരണമായി ഉപയോഗിക്കുന്ന പോളിസ്റററിൻ ആയിരം വർഷത്തിനുശേഷമേ ഒരുപക്ഷേ നശിക്കുകയുള്ളു. കുപ്പികൾ പ്രകൃതി പരിവൃത്തിയിലെ അവയുടെ സ്ഥാനത്തേക്കു തിരിച്ചുപോകാൻ 4,000 വർഷം പിടിക്കും. (g93 11/22)
മനുഷ്യാവകാശങ്ങൾ നിരർഥകങ്ങൾ
“മനുഷ്യരാശിയുടെ പകുതി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരകളാണ്” എന്ന് സ്വിററ്സർലൻഡിലെ ജനീവയിലുള്ള യുഎൻ മനുഷ്യാവകാശ കേന്ദ്രം കണക്കാക്കിയതായി ജർമൻ പത്രമായ സൂഡ്യൂച്ചെ സീററങ് റിപ്പോർട്ടു ചെയ്യുന്നു. ഈ അതിലംഘനങ്ങളിൽ പീഡനം, ബലാൽസംഗം, വധനിർവഹണം എന്നിവമുതൽ അടിമത്തം, പട്ടിണി, കുട്ടികളോടുള്ള ദുഷ്പെരുമാററം എന്നിവവരെ ഉൾപ്പെടുന്നു. 50-ലധികം രാജ്യങ്ങളിലായി 15 കോടിക്കും 20 കോടിക്കും ഇടയ്ക്കു കുട്ടികൾ ബാലജന തൊഴിലിനു നിർബന്ധിതരാക്കപ്പെടുന്നു എന്ന് കേന്ദ്രം കണക്കാക്കുന്നു. കൂടാതെ ലക്ഷക്കണക്കിനാളുകൾ വർഗീയതക്കും വിദേശീയരോടുള്ള ശത്രുതയ്ക്കും ഇരകളാണ്. “ദാരിദ്ര്യത്തിന്റെയും ദുരിതാനുഭവങ്ങളുടെയും ഒരു ചുററുപാടിൽ മനുഷ്യാവകാശങ്ങൾ നിരർഥകങ്ങളാണ്” എന്ന് കേന്ദ്രത്തിന്റെ തലവനായ ശ്രീമാൻ ഇബ്രാഹിം ഫോൾ പറഞ്ഞു. “നാം ചന്ദ്രനിലേക്ക് ഒരു മനുഷ്യനെ വിട്ടുവെന്നുള്ളതു സത്യം തന്നെ. എന്നാൽ നാം ജീവിക്കുന്ന ലോകം വിഷമകരവും അപകടകരവും മിക്കപ്പോഴും മാരകവുമായി നിലകൊള്ളുന്നു.” (g93 11/22)
പോതുകൾ സാംക്രമികമാണ്
“പല്ലു ദ്രവിക്കൽ സാംക്രമികമാണ്” എന്ന് സ്വിററ്സർലൻഡിലെ ഒരു ദന്ത സ്കൂളും ലോകാരോഗ്യ സംഘടനയും നടത്തിയ പഠനം സംബന്ധിച്ച ആസ്ഹൻസ് ഫ്രാൻസ്-പ്രസ് എന്ന ന്യൂസ് സർവീസിന്റെ ഒരു റിപ്പോർട്ടു പറയുന്നു. മാതാപിതാക്കളും കുട്ടിയും ഒരേ സ്പൂൺ തന്നെ ഉപയോഗിക്കുമ്പോഴോ കുഞ്ഞു കുടിക്കുന്നതിനു മുമ്പ് കുഞ്ഞിന്റെ കുപ്പി രുചിച്ചു നോക്കുമ്പോഴോ പല്ലു ദ്രവിക്കലിനു കാരണമായ സ്ട്രെപ്റേറാകോക്കസ് മ്യൂട്ടൻസ് എന്ന ബാക്ടീരിയ ഒരു കുടുംബാംഗത്തിന്റെ വായിൽ നിന്നു മറെറാരാളുടെ വായിലേക്കു പലപ്പോഴും കടക്കുന്നു എന്ന് അവരുടെ ഗവേഷണം വെളിപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ഉമിനീരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയയുടെ അളവനുസരിച്ച് അപകട സാധ്യത വർധിക്കുന്നു. പഞ്ചസാരയെ പല്ലിനെ ആക്രമിക്കുന്ന ഒരു അമ്ലമാക്കി മാററുന്ന ഈ ബാക്ടീരിയ പ്രത്യേകിച്ച് 1 വയസ്സിനും 4 വയസ്സിനും ഇടയ്ക്കു പ്രായമുള്ള—കുട്ടികളുടെ പല്ലു ദ്രവിക്കാൻ പ്രത്യേകിച്ച് ഏററവും സാധ്യതയുള്ള സമയം—കുട്ടികളുടെ വായിൽ തഴച്ചുവളരുന്നതായി കാണപ്പെടുന്നു. (g93 11/22)
നേരെ നിൽക്കുക
കൂനിക്കുനിഞ്ഞു നടന്നാൽ മുതുകിനു കുഴപ്പം വരും. ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂണിന്റെ ഒരു റിപ്പോർട്ടനുസരിച്ച്, തെററായ രീതിയിലുള്ള നിൽപ്പ് നേരെയുള്ള നിൽപ്പിനെക്കാൾ 15 മടങ്ങ് അധികം സമ്മർദം മുതുകിന്റെ അടിഭാഗത്ത് ഏൽപ്പിക്കുന്നു. കൂനൽ ശക്തികുറഞ്ഞ ശ്വസിക്കലിനും ഇടയാക്കുന്നു. അതിന്റെ അർഥം ശരീരത്തെ പോഷിപ്പിക്കാൻ കുറച്ച് ഓക്സിജനെ ലഭിക്കുന്നുള്ളു എന്നാണ്. ഇതു നിങ്ങളുടെ ഊർജം വററിച്ചുകളയുകയും കഴപ്പിനും വേദനയ്ക്കും പ്രത്യേകിച്ചു കഴുത്തിലെയും മുതുകിലെയും കഴപ്പിനും വേദനയ്ക്കും കാരണമാകുകയും ചെയ്യുന്നു. അതു നിങ്ങളെ നേരെ നിൽക്കുമ്പോൾ ഉള്ളതിനെക്കാൾ പ്രായവും വണ്ണവും ഉള്ളവരായും ശുഭാപ്തി വിശ്വാസം കുറഞ്ഞവരായും തോന്നിക്കുകയും ചെയ്തേക്കാം. ശരിയായ രീതിയിലുള്ള നിൽപ്പിന്റെ അർഥം നിങ്ങളുടെ ചെവിക്കുടകളും ഉരവും ഇടുപ്പുകളുടെ മധ്യവും മുട്ടും കുതികാലിലെ അസ്ഥികളും നേരെ നേരെ ആണെന്നാണ്. എന്നിരുന്നാലും കാൽമുട്ടുകൾ ചേർത്തുവച്ച് ശിരസ്സും തോളുകളും പിന്നിലേക്കു തള്ളി പട്ടാളക്കാരുടെ വഴങ്ങാതെയുള്ള നിൽപ്പിനെ ഇത് അർഥമാക്കുന്നില്ല. ഇതു നട്ടെല്ലിൽ അമിതമായ ആയാസം ഏല്പിക്കുന്നു. തെററായ രീതിയിലുള്ള നിൽപ്പ് സാധാരണമായി തിരുത്താവുന്ന ഒരു ചീത്ത ശീലമാണെന്നു വിദഗ്ധർ പറയുന്നു. (g93 12/8)
ഏഷ്യയിലെ സന്തോഷം
തയ്വാനിലെയും കൊറിയൻ റിപ്പബ്ലിക്കിലെയും ഏററവും സന്തുഷ്ടരായ ആളുകൾ നിർധനരും 30-കളിലുള്ളവരും ആയ ആളുകളാണെന്നു സർവേ റിസർച്ച് ഹോങ് കോങ് ലിമിററഡ് എടുത്ത ഒരു കണക്കു കണ്ടെത്തി. ജിഎൻപി (മൊത്ത ദേശീയ ഉത്പന്നം) ആളോഹരി വെറും 500 ഡോളറും (യു.എസ്.) ആളുകളുടെ 41 ശതമാനം ദരിദ്രരുമായിരിക്കുന്ന ഫിലിപ്പീൻസിൽ 94 ശതമാനം സന്തുഷ്ടരാണെന്ന് അവകാശപ്പെടുന്നു. ജീവിതത്തോടുള്ള ഇതേ മനോഭാവം ഒരു കൂട്ടർ ഒഴിച്ച് ഏഷ്യയിലെ അവരുടെ എല്ലാ അയൽക്കാരും തന്നെ പങ്കുവെക്കുന്നു. “പൊതുവേ സന്തോഷം തിരയടിക്കുന്ന ഒരു ദേശവിഭാഗ”മായ ഏഷ്യയിലെ ഏററവും ധനാഢ്യമായ രാജ്യം “ഏററവും സന്തോഷം കുറഞ്ഞ സ്ഥലമാണ്” എന്ന് മൈനിച്ചി ഡെയ്ലി ന്യൂസ് പ്രസ്താവിക്കുന്നു. 27,000-ത്തിൽ അധികം ഡോളറിന്റെ വരുമാനം ഉണ്ടായിട്ടും തങ്ങൾ സന്തുഷ്ടരല്ല എന്നു ജപ്പാൻകാരുടെ 40 ശതമാനം സമ്മതിക്കുന്നു. (g93 12/8)
ആശയവിനിയമം നടത്തുന്നതിലുള്ള പരാജയം
“ജർമനിയിലെ സാമാന്യ വിവാഹിത ദമ്പതികൾ പരസ്പരം സംസാരിക്കുന്നതിന് ഒരു ദിവസം കഷ്ടിച്ചു പത്തു മിനിററാണു ചെലവഴിക്കുന്നത്” എന്ന് ജർമൻ പത്രമായ നാസാവുഷി നോയി പ്രെസെ റിപ്പോർട്ടു ചെയ്യുന്നു. അതുകൊണ്ടു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ദമ്പതിമാരിൽ ഏറിയപങ്കും തീരെ കുറച്ചു സമയമേ വിനിയോഗിക്കുന്നുള്ളൂ. കൂടാതെ, തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു പ്രത്യേകിച്ചു യുവദമ്പതികൾക്കു അറിഞ്ഞുകൂടാ എന്നു ജർമനിയിലെ കുടുംബ ഉപദേഷ്ടാക്കൻമാർ സൂചിപ്പിക്കുന്നു. ഇതു സഹവർത്തിത്വങ്ങളുടെ വേഗമുള്ള തകർച്ചക്ക് ഒരു വലിയ കാരണമാണ്; അഞ്ചു വിവാഹങ്ങളിൽ രണ്ട് ആദ്യത്തെ നാലു വർഷത്തിനുള്ളിൽ പരാജയപ്പെടുന്നു. ഉപദേശികയായ റോസ്മാരീ ബ്രൈൻഡൽ ഇപ്രകാരം പറയുന്നതായി പത്രം ഉദ്ധരിക്കുന്നു: “കലഹങ്ങൾ എങ്ങനെ പരിഹരിക്കാമെന്നു ദൃഷ്ടാന്തീകരിച്ചു കാണിക്കുന്ന മാതൃകാവ്യക്തികൾ ആരും തന്നെയില്ല.” റിപ്പോർട്ട് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അതുകൊണ്ട്, ബന്ധം കേവലം വേർപെടുത്തിക്കൊണ്ടു വിവാഹ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള താത്പര്യം വർധിച്ചുവരുന്നു.” (g93 12/8)
ജോലിയെ അതിന്റെ സ്ഥാനത്തു നിർത്തുക
അൾസർ, ഹൃദയസംബന്ധമായ രോഗങ്ങൾ, ഞരമ്പു സംബന്ധമായ ക്ഷീണം, ഹാജരാകാതിരിക്കുന്ന രീതി, അത്യാഹിതങ്ങൾ—ഇവയാണ് തൊഴിലാളിയും തൊഴിലുടമയും അത്യധികമായ സമ്മർദത്തിനു കൊടുക്കേണ്ടിവരുന്ന വില. തൊഴിൽ സംബന്ധിച്ച ഫ്രാൻസിലെ അന്താരാഷ്ട്ര ഓഫീസിന്റെ ഒരു റിപ്പോർട്ടനുസരിച്ച് തൊഴിൽ സംബന്ധമായ സമ്മർദം “നമ്മുടെ കാലത്തെ ഏററവും ഗുരുതരമായ പ്രശ്നങ്ങളിലൊന്നായി”ത്തീർന്നിരിക്കുന്നു. യൂറോപ്പിൽ, സ്ററാഫിന്റെ കുറവും തൊഴിലാളികളുടെ വർധിച്ച ഉത്തരവാദിത്വങ്ങളും അതോടൊപ്പം വർധിച്ച ഉത്പാദനത്തിനും ലാഭത്തിനും ആയുള്ള ആഗ്രഹവും ജോലിസ്ഥലത്തെ സമ്മർദത്തെ കാര്യമായി വർധിപ്പിച്ചിരിക്കുന്നു എന്ന് ഫ്രഞ്ച് മെഡിക്കൽ ജേർണലായ ല കൊൺകൂർ മെയ്ഡികാൽ സൂചിപ്പിക്കുന്നു. അമിതമായ ജോലി കാരണം ഫ്രാൻസിൽ ചിലർ മരിക്കുക പോലും ചെയ്യുന്നു എന്ന് അത് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. രസാവഹമായി, ഒരു വ്യക്തി തനിക്കു ചുററുമുള്ളവരുമായി ഊഷ്മളവും സ്നേഹപുരസ്സരവുമായ സൗഹൃദങ്ങൾ നട്ടുവളർത്തുമ്പോൾ അദ്ദേഹം സമ്മർദത്തെ ഏററവും നന്നായി ചെറുക്കുന്നു എന്ന് അനേക പഠനങ്ങൾ കാണിക്കുന്നു. കുടുംബത്തിനും വിനോദത്തിനും വേണ്ടി സമയം മാററി വച്ചുകൊണ്ട് വിശ്രമവും ശാരീരിക വ്യായാമവും സമീകൃതാഹാരവും ഉണ്ടായിരിക്കാനും ജോലിയെ അതിന്റെ സ്ഥാനത്തു നിർത്താനും ഡോക്ടർമാരും ശുപാർശചെയ്യുന്നു. (g93 12/8)
ഊഴം കാത്തിരിക്കുന്ന ദുരന്തങ്ങൾ
“ഒഴുകിയെത്തുന്ന ദുരന്തപ്പട ഊഴവും കാത്ത്”—ഇൻറർനാഷണൽ എൻവൈൺമെൻറൽ അപ്ഡേററ് പറയുന്നതനുസരിച്ച് ലോകത്തിലെ എണ്ണ ടാങ്കറുകളെ ചില വിമർശകർ വിളിച്ചത് അങ്ങനെയാണ്. “ഏററവും നിർണായകമായ ഇന്ധനം വഹിച്ചുകൊണ്ടുപോകുന്നതിന് പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ജോലിക്കാരോടുകൂടിയ തുരുമ്പു പിടിക്കുന്നതും പഴക്കം ചെല്ലുന്നതും നിയന്ത്രണ വിധേയമല്ലാത്തതുമായ നൂറുകണക്കിനു ടാങ്കറുകളെ ലോകം ഇപ്പോഴും ആശ്രയിക്കുന്നു” എന്ന് ജേർണൽ ഉറപ്പിച്ചു പറയുന്നു. ഒരു വലിയ ടാങ്കർ ഏതാണ്ടു പതിനഞ്ചു വർഷം നിൽക്കുമെന്നാണു പ്രതീക്ഷ. എന്നാൽ ഗോളവ്യാപകമായുള്ള ടാങ്കറുകളിൽ ഏതാണ്ട് 65 ശതമാനത്തിന് എന്തായാലും അത്രയും നാൾ പഴക്കമുണ്ട്. കാലഹരണപ്പെട്ട ഈ ടാങ്കറുകളിലധികവും നശിപ്പിക്കേണ്ടതാണെന്നു ചില എണ്ണ വ്യാപാര ഉദ്യോഗസ്ഥൻമാർ പോലും സമ്മതിക്കുന്നു. ഈ വാഹനങ്ങളെ ഉപയോഗത്തിൽനിന്നു നീക്കംചെയ്യാൻ കൽപ്പിക്കാൻ അധികാരപ്പെട്ട ഒരു ഏജൻസിയും ഇല്ലെന്നു തോന്നുന്നു. എന്നിരുന്നാലും വാഹനങ്ങളിൽ തന്നെയുള്ള കുഴപ്പത്തെക്കാളധികം ഈ വാഹനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണു പ്രശ്നം കിടക്കുന്നത്. എണ്ണ മലിനീകരണം സംബന്ധിച്ച ഒരു വിദഗ്ധൻ ഇപ്രകാരം പറയുന്നതായി ജേർണൽ ഉദ്ധരിക്കുന്നു: “ടാങ്കർ അപകടങ്ങളിൽ ബഹുഭൂരിപക്ഷവും മനുഷ്യരുടെ കുഴപ്പംകൊണ്ടാണു സംഭവിക്കുന്നത്.” (g93 12/8)
ഹിംസാപരമായ കച്ചവടം ഒരു തിരിച്ചുവരവു നടത്തുന്നു
അടുത്തകാലത്തു ചില നേട്ടങ്ങളുണ്ടായിരുന്നെങ്കിലും ഇൻഡ്യയിലെ വന്യജീവി സംരക്ഷണശ്രമങ്ങൾ ഒളി വേട്ടക്കാർ നശിപ്പിച്ചിരിക്കുന്നു എന്ന് ഇന്ത്യാ ററുഡേ റിപ്പോർട്ടു ചെയ്യുന്നു. 1988-ൽ ഏതാണ്ട് 4,500 കടുവകൾ ഇന്ത്യയിലെ വനങ്ങളിലുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. 1992-ൽ ആ സംഖ്യ 1,500 ആയി കുറഞ്ഞു. അതിന്റെ തൊലിയും രക്തവും അസ്ഥികളും (നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നതിന്) നഖങ്ങളും ജനനേന്ദ്രിയങ്ങൾ പോലും എടുക്കാൻ അവയെ വിൽക്കുന്നു. എന്നാൽ ഒളിവേട്ട സൈന്യത്തിന്റെ ഇര കടുവ മാത്രമല്ല. 1992-ൽ 48 ഇൻഡ്യൻ കാണ്ടാമൃഗങ്ങളെ അവയുടെ കൊമ്പുകളെടുക്കാൻ വേണ്ടി കൊല്ലുകയുണ്ടായി, പതിററാണ്ടുകളിലെ ഏററവും ഉയർന്ന സംഖ്യ. ഇൻഡ്യൻ ആനകളുടെ എണ്ണം പത്തു വർഷത്തിനു മുമ്പുണ്ടായിരുന്ന 5,000-ൽ നിന്ന് ഇന്ന് 1,500 ആയി കുത്തനെ കുറഞ്ഞിരിക്കുന്നു. സുസായുധരായ ഇന്നത്തെ ഒളിവേട്ടക്കാരോടുള്ള അങ്ങേയററത്തെ ഭയംനിമിത്തം വനസംരക്ഷകർ മേലാൽ തങ്ങളുടെ ഔദ്യോഗിക യൂണിഫോറം ധരിക്കുന്നേയില്ല. സ്വയം പ്രതിരോധിക്കാൻ വേണ്ടവിധം സജ്ജരാകുന്നതു വരെ തങ്ങൾക്കു ജോലി ചെയ്യാൻ കഴിയില്ലെന്നു മററുചിലർ തുറന്നു പറയുന്നു. (g93 12/8)