ബലാൽസംഗത്തിന്റെ യാഥാർത്ഥ്യം
നിങ്ങൾ ഈ പേജു വായിച്ചുകഴിയുമ്പോഴേക്കും ഐക്യനാടുകളിൽ എവിടെയെങ്കിലും ഒരു സ്ത്രീയെ ബലാൽസംഗം ചെയ്തിരിക്കും. അവൾ തനിച്ചായിരിക്കുകയും ഒരുപക്ഷേ താനറിയുന്ന ഒരുവൻ ചെയ്ത അക്രമത്താലും അവമാനത്താലും ഭീഷണിക്കു വിധേയയുമായിരിക്കും. അവൾ മർദ്ദിക്കപ്പെട്ടിരിക്കാം. അവൾ അതിനെ ചെറുത്തിരിക്കാം. സംശയലേശമന്യെ, തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അവൾ ഭയപ്പെട്ടിരിക്കും.
ലോകത്തിൽ, ഇപ്പോൾത്തന്നെ ബലാൽസംഗത്തിന്റെ ഏററവും ഉയർന്ന നിരക്കുള്ള ഐക്യനാടുകളിൽ അത് ദ്രുതഗതിയിൽ വർദ്ധിക്കുന്ന ഒരു അക്രമ കുററകൃത്യമാണ്. പൊലീസ് റിപ്പോർട്ടുകളിൻ പ്രകാരം, ഓരോ മണിക്കൂറിലും 16 ബലാൽസംഗശ്രമം നടക്കുന്നു, 10 സ്ത്രീകൾ ബലാൽസംഗത്തിന് ഇരയാവുകയും ചെയ്യുന്നു. റിപ്പോർട്ടു ചെയ്യാത്ത ബലാൽസംഗ കേസുകൾ ഇതിന്റെ പത്തിരട്ടിയായിരിക്കുമെന്ന വസ്തുത അതിനോടു ചേർക്കേണ്ടതാണ്!
ഈ ഭയാനകമായ സ്ഥിതിവിവരകണക്കുകൾ ഉള്ളത് ഐക്യനാടുകളിൽ മാത്രമല്ല. ഫ്രാൻസിൽ 1985-നും 1990-നും ഇടക്കു ബലാൽസംഗത്തിന് ഇരയായതായി റിപ്പോർട്ടു ചെയ്തവരുടെ എണ്ണം 62 ശതമാനം ഉയർന്നു. കാനഡയിൽ 1990-ൽ ലൈംഗിക ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ വെറും ആറുവർഷങ്ങൾക്കുള്ളിൽ 27,000-മായി ഇരട്ടിച്ചതായി കണ്ടു. ഓരോ ഏഴു മിനിററിലും ഒരു ലൈംഗിക ആക്രമണം സ്ത്രീകളുടെമേൽ നടത്തുന്നതായി ജർമ്മനി റിപ്പോർട്ടു ചെയ്തു.
ബലാൽസംഗം നിരപരാധികളായ പുരുഷൻമാരെയും വ്രണപ്പെടുത്തുന്നു.a പുരുഷൻമാർ “ജനസംഖ്യയിൽ പകുതി, മുൻകോപത്തിനും ആശങ്കക്കും ഭയത്തിനും കാരണമുള്ള സമുദായത്തിൽ ജീവിക്കുന്നതിനാൽ” പുരുഷൻമാർ “കഷ്ടം സഹിക്കേണ്ടി വരുന്നു” എന്നു മനഃശാസ്ത്രജ്ഞയായ എലിസബത്ത് പവൽ പറയുന്നു. അവർ തങ്ങളുടെ ഭാര്യമാരെയും അമ്മമാരെയും സഹോദരികളെയും പെൺമക്കളെയും കൂട്ടുകാരികളെയും കുറിച്ചുള്ള ഭയത്തിൽ ജീവിക്കേണ്ടിവന്നുകൊണ്ട് ബലിയാടാക്കപ്പെട്ടേക്കാം, അല്ലെങ്കിൽ തങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും ബലാൽസംഗത്തിന് ഇരയായി തീരുമ്പോൾ ഉണ്ടാകുന്ന അപരാധബോധത്തേയും വേദനയേയും നേരിടേണ്ടതായി വരുന്നു.
വർദ്ധനവ് എന്തുകൊണ്ട്?
അക്രമവും ഉപായവും അനുവദിക്കുന്ന സമുദായങ്ങളിൽ ബലാൽസംഗം തഴച്ചുവളരുന്നു. അനേകരാജ്യങ്ങളിൽ പുരുഷൻമാരും സ്ത്രീകളും ലൈംഗികതയെ സംബന്ധിച്ചു ചെറുപ്പംമുതലേ നാശകരമായ വിവരങ്ങളും തെററായ അറിവും, മാധ്യമങ്ങളും കുടുബാംഗങ്ങളും സമപ്രായക്കാരും മൂഖാന്തരം കൈപ്പററിയിരിക്കുന്നു. ലൈംഗികതയും അക്രമവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സ്ത്രീകളുടെ ഇഷ്ടം നോക്കാതെ പുരുഷൻമാർക്കു ലൈംഗിക സംതൃപ്തി പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണു സ്ത്രീകൾ ജീവിച്ചിരിക്കുന്നതെന്നുമുള്ള വിഷലിപ്തമായ ധാരണകൾ അവർ വച്ചുപുലർത്തുന്നു.
ജയ് എന്നു പേരുള്ള 23 വയസ്സുകാരനായ ഒരു ഗുമസ്തന്റെ മനോഭാവം ശ്രദ്ധിക്കുക. “ഒരു യഥാർത്ഥ പുരുഷനായിരിക്കുന്നതിനു നിങ്ങൾ ധാരാളം സ്ത്രീകളുമായി ധാരാളം ലൈംഗിക ബന്ധം പുലർത്തേണ്ടതുണ്ട് എന്നു സമുദായം പറയുന്നു,” എന്ന് അയാൾ പറഞ്ഞു. “ശരി, നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ എന്തു സംഭവിക്കുന്നു? നിങ്ങൾ ഒരു യഥാർത്ഥ പുരുഷനാണോ?” ആ സമ്മർദ്ദത്തിന്റെ ഫലമായി ഒരു സ്ത്രീ അയാളെ പ്രകോപിപ്പിക്കുകയൊ നിരാശപ്പെടുത്തുകയൊ ചെയ്താൽ അയാൾ അവളെ ബലാൽസംഗം ചെയ്തേക്കാം.
സ്ത്രീകളുടെ നേർക്കുള്ള അത്തരം കൊടിയ അതിക്രമമനോഭാവങ്ങൾ ബലാൽസംഗ പ്രവണതയുള്ള സംസ്കാരങ്ങളിൽ സാധാരണമാണെന്നു ഗവേഷകയായ ലിൻഡാ ലെഡ്റെയ് വിശ്വസിക്കുന്നു. “ഒരു വലിയ അളവു വരെ ബലാൽസംഗക്കാരൻ വിശാലമായ സാമുദായിക പദ്ധതി പ്രാവർത്തികമാക്കുകയാണ്,” എന്ന് അവർ പറഞ്ഞു. ചലച്ചിത്രങ്ങളും ടെലിവിഷനും നാശകരമായ ആ സാമുദായിക പദ്ധതിക്കു സംഭാവന ചെയ്യുന്നു. അശ്ലീലചിത്രങ്ങളുടെ പ്രതിപാദ്യവിഷയം ബലാൽസംഗമാണ്, പക്ഷേ അശ്ലീലചിത്രങ്ങൾ മാത്രമല്ല അപരാധി. അക്രമമില്ലാതെ സ്പഷ്ടമായ ലൈംഗികത ചിത്രണം ചെയ്യുന്ന സിനിമകളേക്കാൾ ലൈംഗിക ഉള്ളടക്കം ഇല്ലാതെ അക്രമത്തെ ചിത്രീകരിക്കുന്ന സിനിമകൾ സ്ത്രീകളുടെ നേരെ കൂടുതൽ അതിക്രമ മനോഭാവങ്ങൾ ഉത്പാദിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. “എവിടെയും കാണാവുന്ന തന്ത്രപരമായ ലൈംഗികതയിൽ ചിലതു ചിത്രണം ചെയ്യു”മ്പോൾ ടെലിവിഷനെയും ഇതിൽ ഉൾപ്പെടുത്താം, എന്നു പവൽ പറഞ്ഞു. മാധ്യമങ്ങളിൽ നിന്നുള്ള സന്ദേശം എന്താണ്? “കോപിഷ്ഠരായിരിക്കുമ്പോൾ ആരെയെങ്കിലും വേദനിപ്പിക്കുക.”
ആ സന്ദേശം ദാരുണമായ ഫലങ്ങളോടെ അനുദിന ബന്ധങ്ങളിലേക്കു പകരുന്നു. വർദ്ധിച്ചുവരുന്ന ഒരു അനുവാദാത്മകലോകത്തിൽ പുരുഷൻമാർക്കു മിക്കപ്പോഴും തോന്നുന്നതു സ്ത്രീകൾ അവർക്കു ലൈംഗികത കടപ്പെട്ടിരിക്കുന്നുവെന്നാണ്, പുരുഷൻ സ്ത്രീക്കുവേണ്ടി പണം ചെലവാക്കുകയൊ അവൾ അയാളുടെ ലൈംഗിക അഭ്യർത്ഥനകളെ ആദ്യം കൈക്കൊള്ളുകയൊ ചെയ്തുവെങ്കിൽ വിശേഷിച്ചും അങ്ങനെയാണ്.
“ലൈംഗിക ബന്ധങ്ങളിൽ ‘വേണ്ട’ എന്ന് ഒരു സ്ത്രീ പറയുമ്പോൾ അതു മിക്കവാറും അർത്ഥശൂന്യമാണ്” എന്നു പത്രപ്രവർത്തകനായ റോബിൻ വാർഷോ പറഞ്ഞു. ഒട്ടു മിക്കപ്പോഴും ബലാൽസംഗമാണ് ഫലം.
“രണ്ടാമത്തെ ബലാൽസംഗം”
കാതിക്കു 15 വയസ്സുള്ളപ്പോഴായിരുന്നു അവളുടെ ഹൈസ്കൂൾ ഹോക്കി ടീമിലെ മൂന്ന് അംഗങ്ങൾ ചേർന്ന് അവളെ ബലാൽസംഗം ചെയ്തത്. അവളുടെ കുടുംബാംഗങ്ങൾ കോടതിമുമ്പാകെ കുററം ബോധിപ്പിച്ചപ്പോൾ സൂഹൃത്തുക്കളും അയൽക്കാരും അപരിചിതരും അവളെ അകററിനിർത്തുകയും അസഹ്യപ്പെടുത്തുകയും ചെയ്തു. “ആണുങ്ങൾ ആണുങ്ങളായിരിക്കും” എന്ന് ആ കുടുംബത്തോടു പറഞ്ഞു. സ്കൂളിൽ കാതിയെ അശ്ളീലപേരുകൾ വിളിക്കുകയും അവളുടെ മേശവലിപ്പിൽ ഭീഷണി കത്തുകൾ എഴുതി വയ്ക്കുകയും ചെയ്തു. ബലാൽസംഗക്കാർക്കു പ്രൊബേഷനും സാമുദായിക സേവനവും ശിക്ഷനൽകി, സ്കൂളിൽ അവർ കായിക രംഗത്തു വീരൻമാർ ആയിത്തീരുകയും ചെയ്തു. മാസങ്ങളോളം അസഹ്യപ്പെടുത്തുന്ന മാനസ്സികപീഡ കാതിക്കു ശിക്ഷയായി ലഭിച്ചു. ഒടുവിൽ അവൾ ആത്മഹത്യ ചെയ്തു.
ബലാൽസംഗത്തിന്റെ ഇരകൾ ആദ്യം ബലാൽസംഗക്കാരനാൽ ശാരീരികമായും പിന്നീടു മററുള്ളവരാൽ വൈകാരികമായും എപ്രകാരം ആക്രമിക്കപ്പെടുന്നു എന്നതിന്റെ ദാരുണമായ ഒരു ഉദാഹരണമാണ് കാതിയുടെ കേസ്. ബലാൽസംഗത്തെ സംബന്ധിച്ച ആ മനോഭാവങ്ങളും സങ്കല്പങ്ങളും അതിനിരയാകുന്നവരെ പഴിചാരുന്നതിൽ കലാശിക്കുന്നുവെന്ന് അനേകം സ്ത്രീകൾ കണ്ടെത്തുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൊലീസുകാരും ഡോക്ടർമാരും ജഡ്ജികളും ജൂറികളും—ഇരയെ സഹായിക്കാൻ ബാദ്ധ്യസ്ഥരായവർതന്നെ—ആ മിഥ്യാധാരണ പങ്കിടുകയും ഇരയെ ബലാൽസംഗക്കാരൻ ചെയ്ത അളവോളംതന്നെ ആഴമായി ക്ഷതപ്പെടുത്തുകയും ചെയ്തേക്കാം. പഴിചാരൽപ്രശ്നത്തിന്റെ കടുപ്പം നിമിത്തം ചിലർ അതിനെ “രണ്ടാമത്തെ ബലാൽസംഗം” എന്നു നാമകരണം ചെയ്തിരിക്കുന്നു.
ബലാൽസംഗ കെട്ടുകഥകൾ തെററായ സുരക്ഷിതബോധം സൃഷ്ടിക്കുന്നു. മറെറാരു വിധത്തിൽ പറഞ്ഞാൽ, ഇരയുടെപെരുമാററത്തിൽ എന്തെങ്കിലും കുററം കാണാൻ കഴിഞ്ഞാൽ—അവൾ ഇറുകിയ വസ്ത്രം ധരിച്ചു അല്ലെങ്കിൽ അവൾ രാത്രിയിൽ തനിയെ വെളിയിൽ പോയി അല്ലെങ്കിൽ അവൾ യഥാർത്ഥത്തിൽ ലൈംഗിക ബന്ധം പുലർത്താൻ ആഗ്രഹിച്ചു—അപ്രകാരമുള്ള നടത്ത ഒഴിവാക്കിയാൽ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കും; അതുകൊണ്ട് നിങ്ങളെ ഒരിക്കലും ബലാൽസംഗം ചെയ്യുകയില്ല. ബലാൽസംഗം, എങ്ങനെ വസ്ത്രധാരണം ചെയ്തിരിക്കുന്നു എന്നതു കൂട്ടാക്കാതെ ആർക്കും സംഭവിക്കാവുന്ന ഒരു വിവേകഹീനമായ അക്രമ പ്രവൃത്തിയാണെന്നുള്ള ഇതരചിന്താഗതി അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
താൻ “നല്ലവനെന്നും ആദരണീയനെന്നും” കരുതിയ ഒരുവനാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ ഇപ്രകാരം പറയുന്നു: “നിങ്ങൾ ചെയ്തേക്കാവുന്ന ഏററവും വഷളായ സംഗതി നിങ്ങൾക്കതു സംഭവിക്കുകയില്ല എന്നു വിശ്വസിക്കുന്നതാണ്.”
ബലാൽസംഗ സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും
ബലാൽസംഗത്തിന് ഇരയാകുന്നവരെ പഴിചാരുന്നതിനും കുററം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവങ്ങളെ നിലനിർത്തുന്നതിനും ഉതകുന്ന ബലാൽസംഗത്തെക്കുറിച്ചുള്ള ദീർഘകാല മിഥ്യാധാരണകളിൽ ചിലതാണു താഴെ കൊടുത്തിരിക്കുന്നത്:
സങ്കല്പം: ഒരു സ്ത്രീ ഒരു അപരിചിതനാൽ ആക്രമിക്കപ്പെടുമ്പോൾ മാത്രമാണു ബലാൽസംഗം നടക്കുന്നത്.
യാഥാർത്ഥ്യം: ബലാൽസംഗം ചെയ്യപ്പെട്ട ഭൂരിപക്ഷം സ്ത്രീകളും അവർ അറിയുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ള ഒരുവനാലാണ് ആക്രമിക്കപ്പെട്ടത്. ഇരകളിൽ 84 ശതമാനവും അക്രമിയെ അറിഞ്ഞിരുന്നതായും 57 ശതമാനം ബലാൽസംഗങ്ങൾ ഡെയിററിംഗിൽ സംഭവിച്ചതായും ഒരു പഠനം കണ്ടെത്തി. വിവാഹിത സ്ത്രീകളിൽ ഏഴിൽ ഒരാൾ തങ്ങളുടെ ഭർത്താക്കൻമാരാൽ ബലാൽസംഗം ചെയ്യപ്പെട്ടിരിക്കും.b അക്രമി അപരിചിതനോ ഇണയോ ഡെയിററിംഗ് പങ്കാളിയൊ ആരുതന്നെ ആയാലും ബലാൽസംഗം അക്രമപരവും, വൈകാരികക്ഷതം എൽപ്പിക്കുന്നതുമാണ്.
സങ്കല്പം: പരുക്കുകൾപോലെ, സ്ത്രീ എതിർപ്പുകാണിച്ചതിന്റെ തെളിവു കാണിച്ചാൽ മാത്രമെ അതു ബലാൽസംഗം ആകുന്നുള്ളു.
യാഥാർത്ഥ്യം: അവർ ശാരീരികമായി എതിർത്താലും ഇല്ലെങ്കിലും ചതവൊ മുറിവൊ മാതിരിയുള്ള ദൃശ്യതെളിവു സ്ത്രീകൾ കാണിക്കാറില്ല.
സങ്കല്പം: തീവ്രമായി ചെറുത്തുനില്ക്കാത്തപക്ഷം ബലാൽസംഗത്തിന്റെ ഇര അപരാധത്തിൽ പങ്കുവഹിക്കുന്നു.
യാഥാർത്ഥ്യം: നിർവചനപ്രകാരം ബലാൽസംഗം നടക്കുന്നത് ഒരു വ്യക്തിയുടെ ഹിതത്തിനു വിപരീതമായി ഏതെങ്കിലും രീതിയിലുള്ള ലൈംഗിക തൃഷ്ണക്കായി ബലമോ ബലംപ്രയോഗിക്കുമെന്ന ഭീഷണിയൊ ഉപയോഗിക്കുമ്പോഴാണ്. സമ്മതമില്ലാതെ ഇരയുടെ നേർക്കു ബലാൽസംഗി നടത്തുന്ന ബലപ്രയോഗമാണ് അയാളെ ബലാൽസംഗിയാക്കിതീർക്കുന്നത്. അങ്ങനെ ബലാൽസംഗത്തിന് ഇരയാകുന്ന ഒരാൾ പരസംഗകുററക്കാരിയല്ല. മറെറാരു വ്യക്തിക്കു തന്നേക്കാൾ ബലം കൂടുതലുണ്ടായിരുന്നതുകൊണ്ട് അഗമ്യഗമ ഇരയെപ്പോലെ താൻ ആഗ്രഹിക്കാത്ത ഒരു പ്രവൃത്തിക്കു അവൾ വഴങ്ങാൻ നിർബന്ധിതയായിരിക്കാം. ഒരു സ്ത്രീ കൊടും ഭീതിയാലൊ കുഴഞ്ഞുപോയതിനാലൊ ബലാൽസംഗക്കാരനു കീഴടങ്ങാൻ നിർബന്ധിതയാകുമ്പോൾ ആ പ്രവൃത്തിയ്ക്ക് അവൾ സമ്മതിക്കുന്നവെന്ന് അതിന് അർത്ഥമില്ല. സമ്മതം അടിസ്ഥാനപ്പെട്ടിരിക്കുന്നതു ഭീഷണി കൂടാതെയുള്ള തിരഞ്ഞെടുപ്പിലാണ്, അതു നിഷ്ക്രിയമല്ല മറിച്ച് കർമോദ്യുക്തമാണ്.
സങ്കല്പം: ബലാൽസംഗം ഒരു വികാരാവേശ പ്രവൃത്തിയാണ്.
യാഥാർത്ഥ്യം: ബലാൽസംഗം ഒരു അക്രമ പ്രവൃത്തിയാണ്. പുരുഷൻമാർ ബലാൽസംഗം ചെയ്യുന്നതു ലൈംഗികതയ്ക്കു വേണ്ടി മാത്രമല്ല പിന്നെയോ മറെറാരാളുടെമേലുള്ള തന്റെ ശക്തിപ്രയോഗം ആസ്വദിക്കാനും കൂടെയാണ്.c
സങ്കല്പം: പുരുഷനു തന്റെ ലൈംഗിക പ്രേരണ നിയന്ത്രിക്കാൻ കഴിയാത്ത അളവുവരെ സ്ത്രീക്ക് അയാളെ ശല്യപ്പെടുത്തുന്നതിനൊ വശീകരിക്കുന്നതിനൊ കഴിയും.
യാഥാർത്ഥ്യം: ബലാൽസംഗം ചെയ്യുന്ന പുരുഷനു മററു പുരുഷൻമാരെക്കാൾ കൂടുതലായ ലൈംഗിക പ്രചോദനം ഇല്ല. മറിച്ച്, മൊത്തം ബലാൽസംഗക്കാരിൽ മൂന്നിലൊന്നിന് ലൈംഗിക കൃത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മിക്ക കേസുകളിലും ബലാൽസംഗം മുൻകൂട്ടി ആസൂത്രണം ചെയ്തനടപടികളാണ്, യാദൃച്ഛിക പ്രേരണകളല്ല. അപരിചിതരും പരിചിതരുമായ ബലാൽസംഗക്കാർ തന്ത്രപൂർവ്വം അവരുടെ ഇരകളെ കെണിയിൽ ആക്കുന്നു—അപരിചിതൻ പാത്തും പതുങ്ങിയും ഇര തനിച്ചാകുന്നതുവരെ അനുധാവനം ചെയ്തുകൊണ്ടും പരിചിതൻ അവൾ തനിച്ചാകുന്ന ഒരു സന്ദർഭം ക്രമീകരിച്ചുകൊണ്ടും തന്നെ.
സങ്കല്പം: ഒരു പുരുഷനോടു പ്രതികാരം ചെയ്യുന്നതിനുവേണ്ടി അല്ലെങ്കിൽ ലൈംഗിക ബന്ധം പുലർത്തിയതിൽ കുററബോധം തോന്നുന്നതിനാൽ സ്ത്രീകൾ ബലാൽസംഗത്തെ പററി നുണ പറയുന്നു.
യാഥാർത്ഥ്യം: മറേറതൊരു ആക്രമണ കുററകൃത്യത്തിന്റെ കാര്യത്തിലെന്നപോലെ അതേ നിരക്കിൽ ബലാൽസംഗത്തെ പററിയും തെററായ റിപ്പോർട്ടുകൾ വരുന്നു: 2 ശതമാനംതന്നെ. മറിച്ച് ഗവേഷകർ പറയുന്നതു ബലാൽസംഗം അധികവും റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല എന്നാണ്.
സങ്കല്പം: വികാരങ്ങളെ ഇളക്കിവിടുന്ന വസ്ത്രം ധരിക്കുന്നതിനാലൊ മദ്യപിക്കുന്നതിനാലൊ ഡെയിററിംഗിൽ ചിലവു വഹിക്കാൻ ഒരു പുരുഷനെ അനുവദിക്കുന്നതിനാലൊ അയാളുടെ വീട്ടിൽ പോകുന്നതിനാലൊ ഒരു സ്ത്രീ ബലാൽസംഗത്തെ വിളിച്ചുവരുത്തിയേക്കാം.
യാഥാർത്ഥ്യം: ശരിയായ വിവേചന ഉപയോഗിക്കാഞ്ഞതുകൊണ്ടും നിഷ്ക്കളങ്കയൊ അറിവില്ലാത്തവളൊ ആയിരുന്നതുകൊണ്ടും ഒരു സ്ത്രീ ബലാൽസംഗം അർഹിക്കുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ബലാൽസംഗക്കാരൻ അതിന്റെ എല്ലാ ഉത്തരവാദിത്വവും വഹിക്കുന്നു.
[അടിക്കുറിപ്പുകൾ]
a ബലാൽസംഗത്തിന് ഇരയാകുന്ന ഏകദേശം 10 പേരിൽ ഒരാൾ പുരുഷനാണ്.
b വൈവാഹിക ബലാൽസംഗം നടക്കുന്നതു ഭർത്താവു ഭാര്യയെ ബലപ്രയോഗം നടത്തി നിർബന്ധിച്ചു ലൈഗിംകബന്ധം പുലർത്തുമ്പോഴാണ്. സ്ത്രീയുടെ ശരീരത്തിൻമേൽ പുരുഷനുള്ള “അധികാരം” എന്നു അപ്പോസ്തലനായ പൗലോസ് പറയുന്നതു പരിപൂർണമാണെന്നു ചില ഭർത്താക്കൻമാർ കരുതിയേക്കാം. എന്നിരുന്നാലും “ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു” എന്നും പൗലോസ് പറഞ്ഞു. അപ്പോസ്തലനായ പത്രൊസ് പറയുന്നത് “സ്ത്രീജനം ബലഹീനപാത്രം” എന്നു കണക്കാക്കി ഭർത്താക്കൻമാർ ഭാര്യമാർക്കു “ബഹുമാനം” കൊടുക്കണമെന്നാണ്. അത് അക്രമത്തിനൊ നിർബന്ധിത ലൈംഗികബന്ധത്തിനൊ ഇടം കൊടുക്കുന്നില്ല.—1 കൊരിന്ത്യർ 7:3-5; എഫെസ്യർ 5:25, 28, 29; 1 പത്രൊസ് 3:7; കൊലൊസ്സ്യർ 3:5, 6; 1 തെസ്സലൊനീക്യർ 4:3-7.
c “ആ കുററകൃത്യത്തിന്റെ ഉദ്ദേശ്യം ‘ലൈംഗിക’ പ്രവർത്തനമല്ല, മറിച്ച് ലൈംഗിക പ്രവൃത്തി അക്രമപരമായ കുററകൃത്യം ചെയ്യുന്നതിനുവേണ്ടി കുററവാളി ഉപയോഗിക്കുന്ന ആയുധമാണ്.”—വാൻഡാ കേയെസ്-റോബിൻസൺ, വകുപ്പു മേധാവി, ലൈംഗിക നിയമലംഘന യൂനിററ്, ബാൽട്ടിമോർ സിററി, മേരിലാൻഡ്.
[14-ാം പേജിലെ ആകർഷകവാക്യം]
ഐക്യനാടുകളിൽ നാല് സ്ത്രീകളിൽ ഒരാൾ ബലാൽസംഗത്തിന്റെയൊ ബലാൽസംഗശ്രമത്തിന്റെയൊ ഇര ആയിരിക്കാം
[15-ാം പേജിലെ ആകർഷകവാക്യം]
അക്രമവും ലൈംഗിക ഉപായവും അനുവദിക്കുന്ന സമുദായങ്ങളിൽ ബലാൽസംഗം തഴച്ചുവളരുന്നു