ഗർഭച്ഛിദ്രം—എന്താണു വില?
സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ രണ്ടു നേഴ്സ്മാർക്ക് “ഭീകരമായ പേടിസ്വപ്നങ്ങൾ” ഉണ്ടാകുകയും നിദ്രാവിഹീന രാത്രികൾ അനുഭവപ്പെടുകയും ചെയ്തുവെന്ന് ഡെയ്ലി റ്റെലഗ്രാഫ് റിപ്പോർട്ടു ചെയ്തു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ 24 ആഴ്ച പ്രായമുണ്ടായിരുന്ന ഒരു ആൺകുഞ്ഞിനെ ഗർഭച്ഛിദ്രത്തിനിരയാക്കുന്ന നടപടിയിൽ പങ്കെടുത്തു. അപ്രതീക്ഷിതമായി, കുഞ്ഞ് “അല്പസമയം” ജീവിച്ചു.
യു. എസ്. എ. യിലെ ഡെട്രോയിറ്റിൽ തള്ളയുടെ ഗർഭാശയത്തിലേക്കുള്ള ഒരു കുത്തിവെപ്പിന്റെ ഫലമായി മരിച്ചുവെന്നു സങ്കൽപ്പിക്കപ്പെട്ട 29 ആഴ്ച പ്രായമുണ്ടായിരുന്ന ഒരു ഗർഭസ്ഥശിശു ആശുപത്രിയിലെ ഗർഭച്ഛിദ്ര വാർഡിലെ ഒരു സ്റ്റെയിൻലസ് സ്റ്റീൽ തൊട്ടിയിൽ തള്ളപ്പെട്ടു. എന്നാൽ അത് അതിജീവിച്ചു. ആ പെൺകുഞ്ഞിന്റെ നിലവിളികേട്ട് തക്കസമയത്ത് അതിനെ ഇൻറൻസീവ് കെയർ യൂണിറ്റിൽ പെട്ടെന്ന് എത്തിച്ചു.
ഗർഭച്ഛിദ്രത്തിന്റെ എണ്ണം വർദ്ധിക്കുമ്പോൾ ജീവിക്കാൻ കഴിവുള്ള ഗർഭസ്ഥശിശുക്കളുടെ ഗർഭച്ഛിദ്രങ്ങൾ വളർന്നുവരുന്ന ഒരു പ്രശ്നമാണ്. പുരോഗമിച്ച ചികിത്സാവിദ്യകൾ അകാലശിശുക്കൾക്ക് മെച്ചപ്പെട്ട സംരക്ഷണം കൊടുക്കുന്നു. തന്നിമിത്തം 26 ആഴ്ചയായാൽ ആരോഗ്യമുള്ള ഒരു ശിശുവിന് അതിജീവിക്കുക സാദ്ധ്യമാണ്—ഏതാനും വർഷങ്ങൾക്കു മുമ്പ് അതു വളരെ പ്രയാസമായിരിക്കുമായിരുന്നു. തത്ഫലമായി, ചില രാജ്യങ്ങളിൽ നേഴ്സുമാർക്ക് മനഃസാക്ഷിയുടെ പേരിൽ ഗർഭച്ഛിദ്ര നടപടിയിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നതിനുള്ള നിയമാവകാശമുണ്ട്.
എന്നാൽ ഡോക്ടർമാരെ സംബന്ധിച്ചെന്ത്? അവർ എങ്ങനെ പ്രതികരിക്കുന്നു?
ഗർഭച്ഛിദ്ര ബിസിനസ്സ്
“ഒരു ഗർഭച്ഛിദ്രകനായി പരസ്യമായി അറിയപ്പെടുന്നത് മരണത്തിന്റെ ചുംബനമാണ്” എന്ന് ന്യൂസ് വീക്കുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ ഡോ. ഫിലിപ്പ് സ്റ്റബിൾഫീൽഡ് വെളിപ്പെടുത്തി. യഥാർത്ഥത്തിൽ, പൊതുജനസമ്മർദ്ദം ഐക്യനാടുകളിലെ അനേകം ഡോക്ടർമാർ ഈ നടപടി പൂർണ്ണമായും നിർത്താനിടയാക്കി. നിരവധി ബോംബിംഗ് സംഭവങ്ങൾ ഗർഭച്ഛിദ്ര ക്ലിനിക്കുകളെ നശിപ്പിച്ചു. “ജനസമുദായം എന്തു ചെയ്യുമെന്നുള്ള ഭയം ഡോക്ടർമാർക്കുള്ളതുകൊണ്ട് മെഡിക്കൽ ഡോക്ടർമാരെ കിട്ടാൻ കഴിയാത്ത ക്ലിനിക്കുകളാണ് രാജ്യത്തെമ്പാടും ഞങ്ങൾക്കുള്ളത്.” എന്ന് ഡോ. സ്റ്റബിൾഫീൽഡ് വിശദീകരിച്ചു.
എന്നിരുന്നാലും, ധാരാളം ഗർഭച്ഛിദ്രങ്ങൾ ഇപ്പോഴും നടത്തുന്നുണ്ട്. ഒരു കാരണം ഒരുപക്ഷേ തീർത്തും അനായാസം കണ്ടെത്താവുന്നതാണ്. അത് ആദായകരമായ ഒരു ബിസിനസ്സാണ്.
ദൃഷ്ടാന്തത്തിന്, ഫ്രാൻസിലെ പാരീസിൽ പൾസ് എന്ന മെഡിക്കൽ മാസികയിലെ ഒരു റിപ്പോർട്ടനുസരിച്ച് മാതാപിതാക്കൾ 16,800 രൂപയാണ് തങ്ങളുടെ കൗമാര പ്രായക്കാരിയായ മകളുടെ രഹസ്യ ഗർഭച്ഛിദ്രത്തിനു കൊടുത്തത്. തങ്ങൾ നടത്തുന്ന ഓരോ ഗർഭച്ഛിദ്രത്തിനും 33,600 രൂപാവരെ ഈടാക്കുന്നുവെന്ന് അതേ റിപ്പോർട്ടു പറയുന്നു.
ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ട് ഗർഭച്ഛിദ്ര ഏജൻസികൾക്ക് 1982-ൽ മൊത്തം 7 കോടി 56 ലക്ഷം രൂപാ ആദായം കിട്ടി. ഈ സംഖ്യ റിപ്പോർട്ടു ചെയ്തുകൊണ്ട് “ഗർഭച്ഛിദ്രം ആദായകരമായ ഒരു തൊഴിലാണ്” എന്ന് ഹ്യൂമൻ കൺസേൺ പറയുന്നു. ജപ്പാനിൽ ഗവൺമെൻറ് ജനനനിയന്ത്രണ ഗുളികയെ നിയമാനുസൃതമാക്കാൻ വിസമ്മതിക്കുകയാണ്. “നിരോധനം ഗർഭച്ഛിദ്രത്തിൽനിന്ന് സമ്പത്തുണ്ടാക്കുന്ന ഡോക്ടർമാരുടെ പ്രേരണ നിമിത്തമാണ്” എന്ന് ലണ്ടനിലെ സണ്ടേ റ്റൈംസ് റിപ്പോർട്ടു ചെയ്തു. നിങ്ങൾ ഗർഭച്ഛിദ്രലോകത്തിൽ എവിടെ നോക്കിയാലും പണമാണ് പുറമേ കാണുന്നത്.
ഇത് അശേഷം ആശ്ചര്യമല്ല. അവിവാഹിതയായ ഒരു യുവഗർഭിണിയുടേതുപോലെയുള്ള ഒരു വൈകാരികാഘാത സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, വിശേഷാൽ സുരക്ഷിതമായും സത്വരവും തീർത്തും രഹസ്യമായും ഒരു ഗർഭച്ഛിദ്രം നടത്താൻ കഴിയുമെങ്കിൽ, സാഹചര്യത്തിനു തീരുമാനമുണ്ടാക്കാൻ അനേകം മാതാപിതാക്കൾ ഏതു വിലയും ന്യായമെന്നു പരിഗണിക്കും.
എങ്കിൽപോലും, അനേകം ഡോക്ടർമാർ മുഴുസംഗതിയും സംബന്ധിച്ച് ഏറെ അസന്തുഷ്ടരായിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ ഗർഭച്ഛിദ്രയുഗത്തിന്റെ തുടക്കത്തിൽ പ്രൊഫസ്സർ ഇയാൻ മോറിസ് ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്തു: “ഗർഭച്ഛിദ്രങ്ങളെ സംബന്ധിച്ച് ഇപ്പോൾ എനിക്കുള്ള അറിവോടെ ഞാൻ എന്റെ ജീവിതവൃത്തി തുടങ്ങുകയായിരുന്നെങ്കിൽ ഞാൻ ഒരിക്കലും സ്ത്രീരോഗവിജ്ഞാനീയം തെരഞ്ഞെടുക്കുമായിരുന്നില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ ഈ ശസ്ത്രക്രിയയെ വെറുക്കുന്നു. അത് എന്റെ വൈദ്യശാസ്ത്ര പരിശീലനത്തിന്റെയെല്ലാം തികഞ്ഞ പിമ്പോട്ടടിയാണ്. മുഴു ലക്ഷ്യവും ജീവൻ രക്ഷിക്കലാണ്, ഈ പ്രത്യേകരൂപത്തിലുള്ള നരഹത്യയല്ല.” ശക്തമായ വാക്കുകൾതന്നെയെന്നു തീർച്ച, എന്നാൽ എല്ലാ ഡോക്ടർമാരും അവയോടു യോജിക്കുകയില്ല. എന്നാൽ അവ ചില ഡോക്ടർമാർക്ക് സഹജമായി ഈ നടപടിയോടു തോന്നുന്ന വെറുപ്പിന്റെ കുറെ ധാരണ നൽകുന്നു.
ഗർഭച്ഛിദ്രം—ആരുടെ തെരഞ്ഞെടുപ്പ്
ഒരു സ്ത്രീ ഗർഭച്ഛിദ്രപ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ, അധികംപേർ പിതാവിനെക്കുറിച്ചു അധികമൊന്നും ചിന്തിക്കുന്നില്ല, ഒരുപക്ഷേ സ്ത്രീപോലും. മിക്കപ്പോഴും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെ സ്ത്രീ തനിച്ചാണ് ഗർഭച്ഛിദ്രം നടത്താനുള്ള തീരുമാനമെടുക്കുന്നത്. എന്നാൽ “പുരുഷൻമാരും ദുഃഖം, നഷ്ടബോധം, അനുഭവിക്കുന്നു, ഒരു മാതാവാകുന്നതു സംബന്ധിച്ച് സ്ത്രീക്ക് അനുഭവപ്പെടുന്നത്ര പരസ്പരവിരുദ്ധവൈകാരിക ഭാവങ്ങളും അനുഭവിച്ചേക്കാം” എന്ന് ദ ന്യൂയോർക്ക് റ്റൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ചില പിതാക്കൻമാർ തങ്ങളുടെ ആഗ്രഹങ്ങളും കണക്കിലെടുക്കണമെന്ന്, ഗർഭച്ഛിദ്രം നടത്താൻ മാതാവ് തീരുമാനിക്കുന്നതിനു മുമ്പ് തങ്ങൾക്ക് കൂടുതൽ പറയാനുള്ള അവസരം വേണമെന്ന്, ശക്തമായി വിചാരിക്കുന്നു. പ്രശ്നത്തിന്റെ പത്തുവർഷത്തെ ഒരു അവലോകനത്തെ തുടർന്ന് “പുരുഷൻമാർ തീരുമാനം അടിച്ചേൽപ്പിക്കാനല്ല, അതിൽ പങ്കുചേരാനാണ് ആഗ്രഹിക്കുന്നത്” എന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ ആർതർ ഷോസ്റ്റക്ക് പറയുന്നു. തീർച്ചയായും അങ്ങനെയുള്ള ചിന്ത ന്യായരഹിതമല്ല.
പ്രതികരണത്തെ നേരിടൽ
എന്നിരുന്നാലും, പുരുഷനിൽനിന്നു വ്യത്യസ്തമായി, സ്ത്രീയുടെ ഗർഭകാലം പെട്ടെന്നു നിർത്തുന്നുവെങ്കിൽ സ്ത്രീ അവളുടെ മുഴുശാരീരിക വ്യവസ്ഥക്കും അനുഭവപ്പെടുന്ന ഞെട്ടലിനെ നേരിടേണ്ടിവരുന്നു. എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
നേരത്തെയുള്ള ഒരു ഗർഭച്ഛിദ്രത്തിനുശേഷം പോലും ഒരു സ്ത്രീക്ക് ദൗർബ്ബല്യവും ക്ഷീണവും അനുഭവപ്പെടുക സാധാരണമാണ്. ഞരമ്പുവലിയും രോഗവും രക്തസ്രാവത്തിനുള്ള സാദ്ധ്യതയും സാധാരണമാണ്. വളരെ താമസിച്ച് ഒരു ഗർഭച്ഛിദ്രം നടത്തുമ്പോൾ, അവസാനിപ്പിച്ച ഗർഭത്തിന്റെ ലക്ഷണങ്ങൾ ഹോർമോൺ അളവു താഴുമ്പോൾ ഒരു ആഴ്ചയോ കുടുതലോ നീണ്ടുനിൽക്കാവുന്നതാണ്. സ്തനങ്ങളുടെ വേദനയും വിഷാദവും നേരിടേണ്ടിയിരിക്കുന്ന കൂടുതലായ വസ്തുതകളാണ്. അതെ, സ്ത്രീക്കു മാത്രമറിയാവുന്നതുപോലെ, ഒരു ഗർഭച്ഛിദ്രം വേദനാകരമായ ഒരു അനുഭവമായിരിക്കാൻ കഴിയും. അതു മിക്കപ്പോഴും പ്രയാസം കുറഞ്ഞ ഒരു തെരഞ്ഞെടുപ്പായിരിക്കുന്നില്ല.
ഒരു ഗർഭച്ഛിദ്രത്തിന്റെ ഫലം വൈകാരികമായും മാനസികമായും വിനാശകരമായിരിക്കാൻ കഴിയുമെന്ന വസ്തുത ഏറെ പ്രധാനമാണ്. ഒരു ശാരീരിക പ്രതികരണം സത്വരവും പ്രതീക്ഷിതവുമായിരിക്കാമെന്നിരിക്കെ, മാനസികവും വൈകാരികവുമായ മുറിവുകൾ താമസിച്ചു പ്രത്യക്ഷപ്പെടുന്നുവെന്നും, സുഖപ്പെടുന്നുവെങ്കിൽ, അതിന് ദീർഘകാലമെടുക്കുന്നുവെന്നുമുള്ളതാണ് പ്രശ്നം. “ഗർഭച്ഛിദ്രം നടത്തിയിട്ടുള്ള രോഗികളെ ചിലപ്പോൾ കൈകാര്യം ചെയ്യേണ്ടതുള്ള ഒരാളെന്നനിലയിൽ സംസാരിച്ചാൽ, ക്ലിനിക്കിലെ നടപടിക്കുശേഷം പല വർഷങ്ങളിൽ അവർ മിക്കപ്പോഴും അതിയായി അസ്വസ്ഥരാണ്” എന്ന് ലണ്ടൻ റ്റൈംസിന്റെ ഒരു ലേഖകൻ എഴുതുന്നു. ഈ പ്രശ്നം എത്ര വലുതാണ്?
“മറഞ്ഞിരിക്കുന്ന ഈ പ്രശ്നം മുമ്പു വിചാരിച്ചിരുന്നതിനെക്കാൾ വലുതാണ്” എന്ന് സണ്ടേ റ്റൈംസ് പ്രസ്താവിച്ചു. വിഷാദത്തിന്റെയും വൈകാരികാസ്വസ്ഥതയുടെയും ഫലങ്ങൾ മിക്കപ്പോഴും ഗുരുതരമാകയാൽ “ചികിത്സാപരമായ കാരണങ്ങളാൽ ഗർഭച്ഛിദ്രം നടത്തുന്ന അവിവാഹിതകളിൽ പകുതിക്കും മനോരോഗ ചികിത്സ ആവശ്യമായി വരുന്നു.” ഈ നിഗമനങ്ങൾ ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രി നടത്തിയ ഒരു പഠനത്താൽ തെളിയിക്കപ്പെടുന്നു. ദ റ്റൈംസ് പറയുന്നതനുസരിച്ച്, “ഗർഭം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന ഇണകൾക്ക് കടുത്ത ദുഃഖപ്രതികരണങ്ങളെ അഭിമുഖീകരിക്കാൻ കഴിയു”മെന്നും അവരുടെ സങ്കടം “നേരിടാൻ പ്രയാസമുള്ളതാണ്” എന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
ഈ മാനുഷികപ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിന് ജപ്പാൻകാർക്ക് ഒരു അസാധാരണ മാർഗ്ഗമുണ്ട്. ഗർഭച്ഛിദ്രത്തിനിരയായ കുഞ്ഞുങ്ങളെ പ്രതിനിധാനം ചെയ്യാൻ പ്ലാസ്റ്റിക്കോ പ്ലാസ്റ്ററോ കല്ലോ കൊണ്ട് നിർമ്മിക്കപ്പെട്ട ചെറിയ പ്രതിമകൾ ക്ഷേത്രതറകളിൽ വെക്കുന്നു. അവിടെ അവ കുഞ്ഞുങ്ങളുടെ ബൗദ്ധ സംരക്ഷകനായ ജിസോയുടെ പരിപാലനത്തിന് ഭരമേൽപ്പിക്കപ്പെടുന്നു. ക്ഷമക്കുവേണ്ടി ഈ ദൈവത്തോടു പ്രാർത്ഥിക്കുമ്പോൾ മാതാപിതാക്കൾക്ക് തങ്ങളുടെ ലജ്ജയും സങ്കടവും കുറ്റബോധവും സംബന്ധിച്ച വികാരങ്ങൾ നിർബാധം പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ഇതു ചെയ്യേണ്ടതിന്റെ ആവശ്യം തോന്നുന്നത് അവർക്കു മാത്രമല്ല. ചുവടെ ചേർത്തിരിക്കുന്ന വ്യക്തിപരമായ അനുഭവങ്ങൾ പരിചിന്തിക്കുക.
“എനിക്ക് പെട്ടെന്നു ലജ്ജതോന്നി”
ഇലേന് 22 വയസ്സായപ്പോഴേക്ക് അവൾ മൂന്ന് ഗർഭച്ഛിദ്രങ്ങൾ നടത്തി. അവൾ അനുസ്മരിക്കുകയാണ്: “ആറാഴ്ച ഗർഭമുള്ളപ്പോൾ ഒരു ശിശു രൂപം പ്രാപിക്കുകയില്ലാത്തതുകൊണ്ട്, അപ്പോൾ ഗർഭച്ഛിദ്രം നടത്തുന്നത് തെറ്റോ കുറ്റകരമോ അല്ലെന്നും മൂന്നോ അധികമോ മാസമായെങ്കിലേ തെറ്റുള്ളുവെന്നും എന്നോടു പറയപ്പെട്ടു. അതിനുശേഷം, ആളുകൾ അവിവാഹിത മാതാക്കളെ സംബന്ധിച്ച് മോശമായ അഭിപ്രായങ്ങൾ പറയുന്നതു ഞാൻ കേട്ടപ്പോൾ ഞാൻ ഗർഭം അവസാനിപ്പിച്ചതിൽ സന്തുഷ്ടയായി. രണ്ടുവർഷം കഴിഞ്ഞ് ഞാൻ രണ്ടു പ്രാവശ്യം ഈ നടപടി ആവർത്തിച്ചു. ഈ ലോകത്തിലേക്ക് മക്കളെ ആനയിക്കാതിരിക്കാൻ ഒരു മാർഗ്ഗം കണ്ടെത്തിയതിൽ ഞാൻ വർദ്ധിച്ച അളവിൽ സന്തുഷ്ടയായി.”
പിന്നീടു താമസിയാതെ, ഇലേൻ നേഴ്സിംഗ് തൊഴിലിൽ പ്രവേശിക്കുകയും മിഡ് വൈഫിറിയിൽ പ്രവർത്തിക്കുകയും ചെയ്തു. “ഒരു ശിശുവിന്റെ ജനനം കാണുന്നതും അങ്ങനെയുള്ള ജനനം ഡോക്ടർമാർക്കും മിഡ്വൈഫുകൾക്കും മാതാപിതാക്കൾക്കും കൈവരുത്തുന്ന സന്തോഷം അനുഭവിക്കുന്നതും ഒരു ഉല്ലാസമായിരുന്നു. എന്നാൽ മൂന്ന് നിർദ്ദോഷ ജീവൻ അവസാനിപ്പിച്ചതു നിമിത്തം ഞാൻ പെട്ടെന്ന് എന്നേക്കുറിച്ചുതന്നെ ലജ്ജിക്കുകയും അസ്വസ്ഥതയുടെയും ബുദ്ധിമുട്ടിന്റെയും വികാരങ്ങളുമായി മല്ലടിക്കുകയും ചെയ്തു. ഞാൻ പിന്തിരിഞ്ഞുനോക്കി എന്റെ മക്കൾക്ക് എന്തു പ്രായമാകുമായിരുന്നുവെന്ന് കാണാൻ എണ്ണിക്കൊണ്ടിരുന്നു, അവർ ആൺകുട്ടികളായിരിക്കുമായിരുന്നോ പെൺകുട്ടികളായിരിക്കുമായിരുന്നോ, അവർ എങ്ങനെയിരിക്കുമായിരുന്നു? അത്തരമൊരു സാഹചര്യത്തിലായിരിക്കുന്നത് ഭയങ്കരമാണ്.”
ഇപ്പോൾ 39 വയസ്സുള്ള ഒരു മാതാവായ ജാനറ്റ് ഒരു ഗർഭച്ഛിദ്രത്തെ തുടർന്ന് തന്റെ വികാരങ്ങൾ പ്രതിപാദിക്കുന്നു: “അത് യഥാർത്ഥത്തിൽ സംഭവിച്ചില്ലെന്ന് വിശ്വസിക്കാൻ തക്കവണ്ണം എന്നേത്തന്നെ മസ്തിഷ്ക്ക പ്രക്ഷാളനംനടത്തി മാത്രമാണ് ഞാൻ പ്രശ്നത്തെ നേരിട്ടത്. ഞാൻ അതു ചെയ്തിരിക്കുകയില്ലെന്നും അത് ഭയങ്കരമായ ഒരു പേടിസ്വപ്നമായിരുന്നുവെന്നും അനേക വർഷങ്ങളിൽ ഞാൻ എന്നേത്തന്നെ ബോദ്ധ്യപ്പെടുത്തി.”
പത്തൊൻപതുകാരിയായ കാരൻ ഏറ്റുപറയുന്നു: “ഞാൻ ചെയ്തതിനെ ഒഴിഞ്ഞുപോകാൻ ഞാൻ പരമാവധി ശ്രമിച്ചു, എന്നാൽ ഒരു ശിശുവിനെയോ ഒരു ഗർഭിണിയേയോ കാണുമ്പോൾ ഞാൻ കരഞ്ഞു. എനിക്ക് വലിയ വിഷാദം അനുഭവപ്പെട്ടു. പിന്നീട് എന്നെ ഓർമ്മിപ്പിക്കാൻ എന്റെ സ്തനങ്ങൾ പാൽ ചുരത്തുമായിരുന്നു. എന്റെ പേടിസ്വപ്നങ്ങൾ ശിശുക്കൾ കരയുന്നതു കേട്ട് ഞാൻ കണ്ണീരോടെ ഉണരാനിടയാക്കി. അതിലെല്ലാം ഞാൻ വളരെ ക്ലേശം അനുഭവിച്ചു.”
ഒരു ഗർഭച്ഛിദ്രത്തെ സൗകര്യത്തിനുവേണ്ടിയുള്ള ഒരു ലളിതമായ ശസ്ത്രക്രിയയായി വീക്ഷിക്കുന്നത് തെറ്റായ മാർഗ്ഗനിർദ്ദേശപ്രകാരമാണ്. ഒരിക്കൽ ഈ നടപടി സ്വീകരിച്ചാൽ അതിനെ പിമ്പോട്ടടിക്കാൻ സാദ്ധ്യമല്ല. ഉടനെയുള്ള പ്രശ്നം നീങ്ങിക്കിട്ടിയേക്കാം, എന്നാൽ നാം കണ്ടുകഴിഞ്ഞതുപോലെ, അതിന്റെ ഫലങ്ങൾ ദൂരവ്യാപകവും നീണ്ടുനിൽക്കുന്നതുമായിരിക്കാൻ കഴിയും. എന്നാൽ ഒരു ഡോക്ടർ ഒരു ഗർഭച്ഛിദ്രം ശുപാർശ ചെയ്യുമ്പോഴെന്ത്?
“നിങ്ങൾ ഗർഭച്ഛിദ്രം നടത്തിയേ തീരു”
സ്യൂവിനു ഡോക്ടർ നേരിട്ടുകൊടുത്ത ബുദ്ധിയുപദേശമാണത്. എന്തുകൊണ്ട്? സ്യൂവിന് അപ്പോൾത്തന്നെ രണ്ടു കൊച്ചുകുട്ടികൾ ഉണ്ടായിരുന്നു. താൻ വീണ്ടും ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അവരിൽ ഒരാൾക്ക് ജർമ്മൻ മീസൽസ് എന്നറിയപ്പെടുന്ന രോഗം പിടിപെട്ടു. “എനിക്ക് അത് നേരത്തെ പിടിപെട്ടിട്ടില്ലാഞ്ഞതുകൊണ്ട് എനിക്ക് അത് അനിവാര്യമായി പിടിപെടുമായിരുന്നു”വെന്ന് അവൾ പറയുന്നു. തീർച്ചയായും പെട്ടെന്നുതന്നെ അവൾക്ക് തീരെ സുഖമില്ലെന്നായി.
ഗർഭാരംഭത്തിൽ ഒരു സ്ത്രീക്ക് ഈ രോഗം പിടിപെടുകയാണെങ്കിൽ വളരുന്ന ഭ്രൂണത്തിന് കഷ്ടകരമായ വൈരൂപ്യങ്ങൾക്കിടയാകുമെന്ന് വൈദ്യശാസ്ത്രപരമായ അനുഭവം തെളിയിച്ചിട്ടുണ്ട്. ഈ വസ്തുത മനസ്സിൽ വെച്ചുകൊണ്ടാണ് ഡോക്ടർ മേൽപ്പറഞ്ഞ ഉപദേശം കൊടുത്തത്. “ശിശുവിനു വൈരൂപ്യം ഭവിക്കുമെന്നും അതിനെ നേരിടാൻ ഞാൻ ഒരിക്കലും പ്രാപ്തയാകുകയില്ലെന്നും ഡോക്ടർ എന്നോട് തുറന്നു പറഞ്ഞു”വെന്ന് അവൾ അനുസ്മരിക്കുന്നു. “ഞാൻ അയാളുടെ ബുദ്ധിയുപദേശം അവഗണിക്കുകയാണെങ്കിൽ അയാളുടെ ക്ലിനിക്കിൽ അയാളെ കുറ്റവിമുക്തനാക്കിക്കൊണ്ട് പൂർണ്ണ ഉത്തരവാദിത്തം സ്വയം ഏൽക്കുന്ന ഒരു എഴുത്തിൽ ഞാൻ ഒപ്പുവെക്കണമെന്ന് അയാൾ ശഠിച്ചു.” സ്യൂ അതിൽ ഒപ്പുവെച്ചു. “വിശേഷിച്ച് ഞാൻ ഒരു ചുഴലി ദീനക്കാരി ആയിരുന്നതുകൊണ്ട് അയാൾ എന്നേക്കുറിച്ച് യഥാർത്ഥത്തിൽ വ്യാകുലപ്പെട്ടിരുന്നുവെന്ന് തികച്ചും ഉചിതമായി ഞാൻ അയാൾക്കുവേണ്ടി പറഞ്ഞുകൊള്ളട്ടെ,” അവൾ കൂട്ടിച്ചേർത്തു.
സ്യൂവിന്റെ ഭർത്താവ് സ്വാഭാവികമായി വളരെ ഉൽക്കണ്ഠാകുലനായിരുന്നെങ്കിലും തീരുമാനം തന്റെ ഭാര്യക്കു വിട്ടുകൊടുത്തു. അവൾ കുട്ടിയെ പ്രസവിക്കാൻതന്നെ ക്രമീകരണങ്ങൾ ചെയ്തു. തക്കസമയത്ത് ഒരു പെൺകുഞ്ഞ് ജാതയായി. പെട്ടെന്നുതന്നെ കുട്ടിയെ പരിശോധനകൾക്കു വിധേയയാക്കി. അല്പം വിളർച്ച ഒഴിച്ച് അവൾക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ കുഞ്ഞിന്റെ തള്ളയിലില്ലാത്ത പ്രതിദ്രവ്യങ്ങൾ കുഞ്ഞിൽ കണ്ടതിൽ ഡോക്ടർമാർ ആശ്ചര്യപ്പെട്ടു. വളർന്നുകൊണ്ടിരുന്ന ശിശു തീർച്ചയായും ജർമ്മൻ മീസൽസിനാൽ ബാധിക്കപ്പെട്ടിരുന്നില്ലെന്ന് അതു സൂചിപ്പിച്ചു.
വൈരൂപ്യത്തെ നേരിടൽ
ആ കേസിൽ സന്തുഷ്ടമായ പരിണതഫലമാണുണ്ടായിരുന്നതെങ്കിലും അനേകം കുട്ടികൾ വിരൂപരും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുമായി ജനിക്കുന്നുവെന്ന വസ്തുത സ്ഥിതിചെയ്യുന്നു. വികലർ ലോകത്തിലേക്ക് വരുന്നതിനെ തടയുന്നത് മനുഷത്വമാണെന്നു പറയുക എളുപ്പമാണ്, എന്നാൽ മറ്റൊരാളുടെ ജീവിതഗുണത്തെ വിധിക്കാനുള്ള സ്ഥാനത്തായിരിക്കുന്നതാരാണ്? ഓരോ ജനസമുദായത്തിലും ചലന സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത അളവുകളോടു കൂടിയവരും കഴിവനുസരിച്ചു ജീവിതം ആസ്വദിക്കുന്നവരും, ക്രമത്തിൽ, മനുഷ്യവർഗ്ഗത്തിന്റെ നൻമക്കുവേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുന്നവരുമായ ആളുകൾ ഇല്ലയോ?a
സ്യൂ ഈ വിധത്തിലാണ് കാര്യങ്ങളെ വീക്ഷിച്ചത്. എന്നാൽ അവൾക്ക് ആശ്രയിക്കാവുന്ന ശക്തിയുടെ മറ്റൊരു ഉറവും ഉണ്ടായിരുന്നു.—അവളുടെ വിശ്വാസം. അവളുടെ ശിശുവിന് അംഗവൈകല്യമുണ്ടായിരിക്കുമെന്ന് ഡോക്ടർ ആദ്യം അവളോടു പറഞ്ഞപ്പോൾ, അത് അങ്ങനെയായാൽപോലും പ്രശ്നത്തെ നേരിടുന്നതിന് തന്നെ സഹായിക്കാൻ ദൈവത്തിൽനിന്നുള്ള ശക്തി തനിക്ക് ലഭ്യമാണെന്നു പരിഗണിക്കാൻ കഴിയുമെന്ന് അവൾ അദ്ദേഹത്തോടു പറഞ്ഞിരുന്നു. കൂടാതെ, ദൈവത്തിന്റെ രാജ്യത്തിൻകീഴിലെ അവന്റെ പുതിയ വ്യവസ്ഥിതിയിൽ സകല ശാരീരിക രോഗങ്ങളും സൗഖ്യമാകുമെന്നുള്ള അത്ഭുതകരമായ പ്രത്യാശ ഒരു വികലശിശുവിൽനിന്ന് അപഹരിക്കാൻ അവൾക്ക് അവകാശമില്ലായിരുന്നു. (വെളിപ്പാട് 21:1-4) അങ്ങനെയുള്ള വിശ്വാസത്തിന് അതിന്റെ സ്വന്തം പ്രതിഫലങ്ങളുണ്ട്.
നിർണ്ണായക തെരഞ്ഞെടുപ്പ്
“ജനനമോ, ഗർഭച്ഛിദ്രമോ തെരഞ്ഞെടുക്കേണ്ടിവരുമ്പോൾ ഏതായിരിക്കും സ്വീകാര്യം?
സ്യൂ ഇങ്ങനെ ന്യായവാദം ചെയ്തു: “എന്റെ കുഞ്ഞ് ഗർഭം ധരിക്കപ്പെടാൻ ആവശ്യപ്പെട്ടില്ല, തന്നിമിത്തം ആ കൊച്ചു ജീവന് ജീവിതം കാണാൻ ഒരു അവസരം കിട്ടുന്നതിനു മുമ്പ് അതിനെ അവസാനിപ്പിക്കാൻ എനിക്കെന്തവകാശം?”
അവളുടെ ചോദ്യം തികച്ചും ലളിതമായിരുന്നു. നിങ്ങൾ അതിന് എങ്ങനെ ഉത്തരം പറയും? (g87 4/8)
[അടിക്കുറിപ്പുകൾ]
a ഡൗൺസ് സിൻഡ്രോം ശിശുവിന്റെ സംരക്ഷണത്തെക്കുറിച്ച് ഈ മാസികയുടെ 1986 ഫെബ്രുവരി 8-ലെ ലക്കത്തിൽ ചർച്ചചെയ്തിട്ടുണ്ട്.
[9-ാം പേജിലെ ചതുരം]
കൂറുകളുടെ സംഘട്ടനമോ?
വേൾഡ് മെഡിക്കൽ അസോസിയേഷന്റെ പൊതുസഭ സ്വിറ്റ്സർലണ്ടിലെ ജനീവയിൽവച്ച് 1984 സെപ്റ്റംബറിൽ ജനീവാ പ്രഖ്യാപനം അംഗീകരിച്ചു. അത് പുരാതന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയിൽ അധിഷ്ഠിതമാണ്. ചുവടെ ചേർക്കുന്നത് ഈ പ്രഖ്യാപനത്തിൽനിന്നുള്ള ഒരു ഭാഗമാണ്:
“ചികിത്സാതൊഴിലിലെ ഒരു അംഗമായി അംഗീകരിക്കപ്പെടുന്ന സമയത്ത്: ഞാൻ എന്റെ ജീവിതത്തെ മനുഷ്യരാശിയുടെ സേവനത്തിന് പ്രതിഷ്ഠിക്കാൻ സഗൗരവം സ്വയം പ്രതിജ്ഞ ചെയ്യുന്നു. . . . ഞാൻ മനഃസാക്ഷിയോടും മാന്യതയോടും കൂടെ എന്റെ തൊഴിൽ നടത്തും. . . . ഞാൻ ഗർഭധാരണസമയം മുതൽ മനുഷ്യ ജീവനോട് പരമാവധി ആദരവു പാലിക്കും; ഭീഷണിയിൻകീഴിൽപോലും മനുഷ്യരാശിയുടെ നിയമങ്ങൾക്കു വിരുദ്ധമായി ഞാൻ എന്റെ വൈദ്യശാസ്ത്രവിജ്ഞാനം ഉപയോഗിക്കുകയില്ല.”
ഡോക്ടർമാർ ഇത്തരമൊരു പ്രതിജ്ഞയെ വ്യാഖ്യാനിക്കുന്നതെങ്ങനെയാണ്? രണ്ട് വിരുദ്ധ വീക്ഷണങ്ങൾ ഇവിടെ കൊടുക്കുന്നു. നിങ്ങൾ ഏതു വീക്ഷണം പുലർത്തുന്നു?
ഡോക്ടർ ഐ. എം.
“ഒരു ഗർഭം അവസാനിപ്പിക്കുന്ന വേളയിൽ ഞാൻ നീക്കം ചെയ്തിട്ടുള്ള കലകളെ വിരക്തിയോടെയല്ലാതെ ഒരിക്കലും നോക്കാൻ എനിക്ക് കഴികയില്ല. അത് ഒരു കുഴമ്പായിരിക്കാം, എന്നാൽ ഞാൻ മനുഷ്യജീവനെയാണ് നശിപ്പിക്കുന്നത്.”
ഡോക്ടർ വി. എ.
“ഗർഭച്ഛിദ്രം തെറ്റാണെന്ന് ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല. ഒരു വ്യക്തി അമ്മയെ തികച്ചും ആശ്രയിക്കുന്നടത്തോളം കാലം അത് ഒരു ആളല്ല.”
[11-ാം പേജിലെ ചതുരം]
ഗർഭച്ഛിദ്ര വിദ്യകൾ
ഒരു ഗർഭച്ഛിദ്രത്താൽ മാതാവിനുണ്ടാകുന്ന അപകടങ്ങൾ ഗർഭസ്ഥശിശുവിന്റെ പ്രായത്തോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അവയെ താഴ്ത്തി മതിക്കരുത്.
ആദ്യത്രിമാസഘട്ടത്തിൽ ഗർഭസ്ഥശിശു വാക്വം പമ്പുകൊണ്ട് വലിച്ചെടുക്കപ്പെടുക സാധാരണമാണ്.b സാധാരണയായി ഇത് ചുരുങ്ങിയസമയംകൊണ്ട് ഒരു ക്ലിനിക്കിൽ നിർവ്വഹിക്കപ്പെടുന്നു. രണ്ടാമത്തെ ത്രിമാസഘട്ടത്തിൽ തള്ളയിൽനിന്ന് വേർപെടുത്തിയെടുക്കുന്നതിന് ഭ്രൂണത്തിന് അംഗച്ഛേദം നടത്തുന്നതോ കുത്തിവെച്ചു ഗർഭച്ഛിദ്രം വരുത്തുന്നതോ ആണ് സാധാരണ നടപടികൾ. ആശുപത്രിയിൽ അല്പകാലം താമസിക്കേണ്ടിവരും. മൂന്നാമത്തെ ത്രിമാസഘട്ടത്തിൽ ഉള്ളവർക്ക് തെരഞ്ഞെടുക്കാവുന്നത് ഗർഭാശയച്ഛേദനം പോലെയുള്ള ഒരു മേജർ ഓപ്പറേഷൻ മാത്രമായിരിക്കാം.c
[അടിക്കുറിപ്പുകൾ]
b ഒൻപതുമാസത്തെ ഗർഭകാലം ചിലപ്പോൾ ത്രിമാസഘട്ടങ്ങൾ എന്നു വിളിക്കപ്പെടുന്ന മൂന്നു മാസഘട്ടങ്ങളായി വൈദ്യശാസ്ത്രത്തിൽ വിഭജിക്കപ്പെടുന്നു.
c ഗർഭാശയച്ഛേദനം, വികാസം പ്രാപിക്കുന്ന ശിശുവിനെ നീക്കം ചെയ്യുന്നതിന് ഗർഭപാത്രത്തെ ഛേദിക്കുന്നതാണ്. ഗർഭപാത്രത്തെത്തന്നെ നീക്കം ചെയ്യുന്ന ഹിസ്റ്റെറോക്റ്റൊമിയുമായി ഇതിനെ കൂട്ടിക്കുഴക്കരുത്.
[8-ാം പേജിലെ ചിത്രം]
പുരോഗമിച്ച ചികിത്സാവിദ്യകളാൽ അകാലശിശുക്കൾക്ക് ഇപ്പോൾ അതിജീവനം സാദ്ധ്യമാണ്
[കടപ്പാട്]
Justitz/Zefa/H. Armstrong Roberts
[10-ാം പേജിലെ ചിത്രം]
പിതാവിന്റെ വികാരങ്ങളെക്കുറിച്ച് അധികംപേർ ചിന്തിക്കുന്നില്ല
[12-ാം പേജിലെ ചിത്രം]
ഒരു ഗർഭച്ഛിദ്രത്തിന്റെ ഫലം വൈകാരികമായും മാനസികമായും വിനാശകരമായിരിക്കാൻ കഴിയും.