ലോകത്തെ വീക്ഷിക്കൽ
ദുഷ്പെരുമാറ്റം തെരുവു കുട്ടികളെ സൃഷ്ടിക്കുന്നു
“തെരുവു കുട്ടികളുടെ തൊണ്ണൂറു ശതമാനത്തിനും ഒരു കുടുംബമുണ്ട്. [ഇതിൽത്തന്നെ] ഏതാണ്ട് 90 ശതമാനം മാതാപിതാക്കളുടെ അക്രമാസക്തമായ പെരുമാറ്റം നിമിത്തം ഓടിപ്പോകുകയും കുറ്റകൃത്യം, മയക്കുമരുന്ന് ദുരുപയോഗം, ലൈംഗിക ചൂഷണം എന്നിവയിൽ ചെന്നു പെടുകയും ചെയ്തിരിക്കുന്നു” എന്ന് ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്ന കുട്ടികൾക്കു ശ്രദ്ധ കൊടുക്കുന്ന പ്രാദേശിക കേന്ദ്രത്തിന്റെ (ക്രാമി) കോ-ഓർഡിനേറ്ററായ എൻസാ മാട്ടാർ പ്രസ്താവിക്കുന്നു. കുട്ടികൾ ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്നതിന്റെ സൂചനകൾ സംബന്ധിച്ച് ജാഗരൂകരായിരിക്കാൻ ആരോഗ്യ പ്രവർത്തകരെയും അധ്യാപകരെയും ബുദ്ധ്യുപദേശിച്ചുകൊണ്ടുള്ള മാട്ടാറിന്റെ വാക്കുകൾ ബ്രസീലിലെ പത്രമായ ഒ എസ്റ്റാഡൊ ദെ എസ്. പൗലൂ ഉദ്ധരിച്ചു. കുട്ടികളുടെ “പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാകുന്നതും അവർ ഉൾവലിയുന്ന സ്വഭാവക്കാരായിത്തീരുന്നതും ദേഹത്ത് പാടുകൾ പ്രത്യക്ഷപ്പെടുന്നതും” അതിന്റെ സൂചനകളിൽ ചിലതാണ്. കുട്ടികൾ ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്നുണ്ടോ എന്നറിയാൻ മുൻകൈ എടുക്കേണ്ടത് മർമപ്രധാനമാണ്. എന്തുകൊണ്ടെന്നാൽ, ക്രാമി കൈകാര്യം ചെയ്ത കേസുകളുടെ 5 ശതമാനത്തിൽ ഉൾപ്പെട്ട കുട്ടികൾ മാത്രമേ സംരക്ഷണം ആവശ്യപ്പെട്ട് വന്നുള്ളൂ. ദുഷ്പെരുമാറ്റക്കാരായ മാതാപിതാക്കൾ പലപ്പോഴും സഹായം തിരസ്കരിക്കുന്നു. എന്തുകൊണ്ട്? “കുട്ടികളോട് വളരെ അക്രമാസക്തമായി പെരുമാറുന്ന മാതാപിതാക്കൾ ചെറുപ്പത്തിൽ തങ്ങൾക്കുതന്നെ ഉണ്ടായ അനുഭവം ആവർത്തിക്കുകയാണ് ചെയ്യുന്നത്. തങ്ങൾ കുട്ടികളെ പഠിപ്പിക്കുകയാണെന്നാണ് അവരുടെ വിചാരം” എന്ന് ക്രാമിയുടെ പ്രസിഡന്റായ ഷൗൻ റോബെർട്ടൂ സ്കൊൺപാരിൻ പറയുന്നു.
മറവിക്കാരായ ആളുകൾ
മുതിർന്നവരായ 1,600 വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇറ്റലിയിൽ നടത്തിയ ഒരു പഠനത്തിൽ പങ്കെടുത്ത 77 ശതമാനം ആളുകളും തങ്ങൾക്ക് മറവി ഉള്ളതായി സൂചിപ്പിച്ചു എന്ന് ലാ റേപൂബ്ലിക്കാ പത്രം പ്രസ്താവിക്കുന്നു. പഠനത്തിൽ പങ്കെടുത്ത മൂന്നിലൊന്നിലധികം പേർ തലേ വർഷം ഒരു പ്രധാനപ്പെട്ട വാർഷിക ദിനം ആഘോഷിക്കാൻ മറന്നുപോയിരുന്നു. കൂടാതെ, കാർ പാർക്കു ചെയ്തത് എവിടെയാണെന്ന് നിരന്തരം മറന്നുപോകുന്നവരായിരുന്നു 42 ശതമാനം പേർ; വീടിന്റെ താക്കോൽ 30 ശതമാനത്തിലധികം പേരും പേഴ്സ് 25 ശതമാനത്തിലധികം പേരും മറന്നുപോയിരുന്നു, പേരും കുടുംബപ്പേരും പോലും മറന്നുപോകുന്ന 1.2 ശതമാനം പേരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. നേരേ മറിച്ച്, തങ്ങൾ സ്കൂളിൽ വെച്ച് മനഃപാഠമാക്കിയ ഒരു കവിതാ ശകലമെങ്കിലും ഇപ്പോഴും ഓർമിക്കുന്നുവെന്ന് 28 ശതമാനം ഇറ്റലിക്കാർ പറയുന്നു. നിങ്ങൾക്ക് ഓർമശക്തി എങ്ങനെ വർധിപ്പിക്കാൻ കഴിയും? ഓർമിക്കേണ്ട സംഗതിയെ മറ്റെന്തെങ്കിലുമായി ബന്ധപ്പെടുത്താനും ഡയറിയിൽ കുറിപ്പുകൾ എഴുതിയിട്ട് അത് എടുത്തു നോക്കാനും ഫോൺ നമ്പറുകളും ഈണങ്ങളും ലൈസൻസ് നമ്പറും പോലും ഓർമിച്ചുകൊണ്ട് മസ്തിഷ്കത്തിന് വ്യായാമം കൊടുക്കാനും ഒരു മനശ്ശാസ്ത്രജ്ഞൻ ശുപാർശചെയ്യുന്നു.
നിങ്ങൾ നിൽക്കുന്ന വരി ഏറ്റവും പതുക്കെ നീങ്ങുന്നതായി തോന്നുന്നതിന്റെ കാരണം
സാധനം വാങ്ങാൻ പോകുമ്പോൾ നിങ്ങൾ എപ്പോഴും ഏറ്റവും പതുക്കെ നീങ്ങുന്ന വരിയിൽ ആയിപ്പോകുന്നതായി തോന്നുന്നെങ്കിൽ അതു കേവലം യാദൃച്ഛികമായി സംഭവിക്കുന്നതായിരിക്കാം. അടുത്തുള്ള രണ്ടു വരികളിൽ ഒന്നു നിങ്ങളുടേതിനെക്കാൾ വേഗത്തിൽ നീങ്ങുന്നതായിരിക്കാനുള്ള സാധ്യത 3-ൽ 2 ആണെന്ന് ജർമൻ പത്രമായ ദി റ്റ്സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. വരികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് പ്രതികൂല സാധ്യതയും ഏറുന്നു. കാത്തുനിൽപ്പ് ആളുകളെ അത്രയൊന്നും അലട്ടുന്നില്ല, പകരം “സമയം നഷ്ടമാകുന്നുവല്ലോ എന്ന തോന്നൽ” ആണ് അവരെ അലട്ടുന്നത് എന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ലിഫ്റ്റിനുവേണ്ടി കാത്തുനിൽക്കുമ്പോഴുള്ള വിഷമം കുറയ്ക്കുന്നതിനായി ചില ഹോട്ടലുകളിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്നിടത്ത് മുഖകണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ട്. അതുമൂലം ആളുകൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ—മുടി ചീകാനോ ടൈ ശരിയാക്കാനോ ഒക്കെ—കഴിയുന്നു. എത്ര സമയം കൂടെ കാത്തിരിക്കണമെന്ന് ആളുകളെ അറിയിക്കുന്നതും സഹായകരമാണ്. അതുകൊണ്ട്, ചില ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളിൽ അടുത്ത ട്രെയിൻ പുറപ്പെടാൻ എത്ര മിനിറ്റു കൂടെയുണ്ടെന്ന് ഇലക്ട്രോണിക് പ്രദർശന പാനലുകളിൽ കാണിക്കുന്നു.
ആഫ്രിക്കയിൽ പുരോഹിത ദുഷ്കൃത്യം
“പുരോഹിതന്മാരുടെ ലൈംഗിക ദുഷ്പെരുമാറ്റം സംബന്ധിച്ച കേസുകൾ ആഫ്രിക്കയിൽ വെളിച്ചത്തു വരാൻ തുടങ്ങിയിരിക്കുന്നു” എന്ന് കാത്തലിക് ഇന്റർനാഷണൽ മാസിക റിപ്പോർട്ടു ചെയ്യുന്നു. അത്തരം ദുഷ്പെരുമാറ്റം തടയുന്നതിനായി വൈദിക വിദ്യാർഥികൾക്കു പ്രവേശനം നൽകും മുമ്പ് അവരെക്കുറിച്ചു കൂടുതൽ സൂക്ഷ്മമായി അന്വേഷിച്ച് അറിയാനും കൂടുതൽ തീവ്രമായ പരിശീലനം കൊടുക്കാനും ചില കത്തോലിക്കാ ബിഷപ്പുമാർ ശുപാർശചെയ്യുന്നു. ആഫ്രിക്കയിലെ ബിഷപ്പുമാരെ ആകുലപ്പെടുത്തുന്ന വൈദിക ദുഷ്പെരുമാറ്റത്തിന്റെ മറ്റു മേഖലകളിൽ “മദ്യത്തിന്റെ ദുരുപയോഗം, വ്യാപാരമോ രാഷ്ട്രീയ പ്രവർത്തനമോ പോലെ പൗരോഹിത്യത്തിനും ദൈവവിളിക്കും ഒട്ടും ചേർന്നതല്ലാത്ത അഥവാ അനുയോജ്യമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടൽ” എന്നിവ ഉൾപ്പെടുന്നു. ഈ കേസുകൾ അടുത്തയിടെ മാത്രം വെളിച്ചത്തായത് എന്തുകൊണ്ടാണ്? “മാധ്യമങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതും ബഹുജനമാധ്യമങ്ങളുടെ മേൽ സഭയ്ക്ക് ഉണ്ടായിരുന്ന നിയന്ത്രണം കുറഞ്ഞതും” ആണ് കാരണം എന്ന് കാത്തലിക് ഇന്റർനാഷണൽ മറുപടി പറയുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പ്രതികൂല വാർത്തകൾ പ്രചരിക്കുന്നതു തടയുന്നതിനായി ആഫ്രിക്കയുടെ ഏതാനും ഭാഗങ്ങളിൽ ചില സഭാധികാരികൾ തുടക്കത്തിൽ നടത്തിയ ശ്രമങ്ങൾ . . . പരാജയപ്പെട്ടു.”
മത പ്രസംഗകർ തോക്കുകൾ കൊണ്ടുനടക്കുന്നു
യു.എസ്.എ.-യിലുള്ള കെന്റക്കിയിലെ സംസ്ഥാന നിയമത്തിന് അടുത്തയിടെ ഭേദഗതി വരുത്തുകയുണ്ടായി. അതനുസരിച്ച്, രഹസ്യായുധ ലൈസൻസ് ഉള്ളപക്ഷം പാസ്റ്റർമാർക്ക് തോക്കുകൾ രഹസ്യമായി കൊണ്ടുനടക്കാൻ കഴിയും എന്ന് റോയിറ്റേഴ്സ് വാർത്താ വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. മാരകായുധങ്ങൾ രഹസ്യമായി കൊണ്ടുനടക്കുന്നതിനു ലൈസൻസുള്ള പാസ്റ്റർമാർക്ക് മുമ്പ് സംസ്ഥാനത്തെ ആരാധനാ സ്ഥലങ്ങളിൽ അവ കൊണ്ടുപോകാൻ കഴിയില്ലായിരുന്നു. 1997-ൽ കെന്റക്കിയിലെ ചില പള്ളികളിൽനിന്ന് മോഷ്ടാക്കൾ തോക്കൂചൂണ്ടി കാണിക്കശേഖരം തട്ടിയെടുക്കുകയുണ്ടായി. ആർക്കും പരിക്കൊന്നും പറ്റിയില്ലെങ്കിലും, “ഗ്രാമത്തിലെ പള്ളികളിലുള്ള ശുശ്രൂഷകരും പുരോഹിതന്മാരും തോക്കുകൾ രഹസ്യമായി കൊണ്ടുനടക്കാനുള്ള അനുവാദം ലഭിക്കുന്നതിനായി സംസ്ഥാന നിയമനിർമാതാക്കളെ സ്വാധീനിച്ചു” എന്ന് റിപ്പോർട്ടു പറയുന്നു. എന്നാൽ എല്ലാ വൈദികരും ഈ മാറ്റത്തെ അനുകൂലിക്കുന്നില്ല. കെന്റക്കിയിലെ പള്ളി സമിതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായ നാൻസി ജോ കെമ്പർ ഇങ്ങനെ ചോദിച്ചു: “സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ഏജന്റുമാരായി വർത്തിക്കേണ്ട ശുശ്രൂഷകർ പോലും മാരകായുധങ്ങൾ കൊണ്ടുനടക്കുന്നത് നമ്മുടെ കുട്ടികൾ കാണുമ്പോൾ തോക്കുകൾ പ്രശ്ന പരിഹാരത്തിനുള്ള മാർഗമല്ലെന്ന് അവർ മനസ്സിലാക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും?”
ശിശുക്കൾക്ക് സ്പർശനം ആവശ്യം
“പതിവായ ആലിംഗനമോ തലോടലോ തഴുകലോ കൂടാതെ വളർന്നുവരുന്ന കുട്ടികളിൽ . . . സമ്മർദ ഹോർമോണുകൾ അസാധാരണമാം വിധം ഉയർന്ന അളവിൽ കാണപ്പെടുന്നു” എന്ന് ടൊറന്റോ സ്റ്റാർ എന്ന പത്രത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു പഠനം കാണിക്കുന്നു. ശൈശവത്തിൽ അമ്മമാരിൽനിന്ന് വേർപെടുന്നതോ അമ്മമാരാൽ അവഗണിക്കപ്പെടുന്നതോ, “പഠനപ്രാപ്തിയിലും ഓർമശക്തിയിലും ഗുരുതരമായ ദീർഘകാല ഭവിഷ്യത്തുകൾക്ക് ഇടയാക്കിയേക്കാം” എന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ ശാസ്ത്രജ്ഞയായ മേരി കാൾസൺ കൂടുതലായി ഇങ്ങനെ പ്രസ്താവിച്ചു: “ജോലി ദിവസങ്ങളിൽ ഗുണനിലവാരം കുറഞ്ഞ ദിനപരിപാലന കേന്ദ്രങ്ങളിൽ” ആക്കപ്പെടുന്ന കുട്ടികളിൽ “ഇട ദിവസങ്ങളിൽ സമ്മർദ ഹോർമോണുകൾ അസാധാരണ അളവിൽ കാണപ്പെടുകയുണ്ടായി, എന്നാൽ ആ കുട്ടികൾ വീട്ടിലായിരുന്ന വാരാന്തത്തിൽ അത് സാധാരണ അളവിലായിരുന്നു.” സൗമ്യ സ്പർശനവും ധാരാളം സ്നേഹവും നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയതാണ് എന്നുള്ളതിന് ഈ ഗവേഷണം കൂടുതലായ തെളിവു നൽകുന്നു.
ഫാഷൻ നായ്ക്കൾ പുറന്തള്ളപ്പെടുന്നു
ഓസ്ട്രേലിയയിലെ മൃഗസങ്കേതങ്ങൾ പഴയ ഫാഷനിലുള്ള നായ്ക്കളെക്കൊണ്ട് നിറഞ്ഞു കവിയുകയാണെന്ന് മെൽബണിലെ പത്രമായ ഹെറാൾഡ് സൺ പറയുന്നു. “അലാസ്കൻ മാലമ്യൂട്ടുകളാണ് ഏറ്റവും ഒടുവിൽ ധാരാളമായി പുറന്തള്ളപ്പെട്ടത്” എന്ന് അത് റിപ്പോർട്ടു ചെയ്യുന്നു. നായുടെ ഫാഷൻ മാറുന്നതുകൊണ്ടോ ഉടമസ്ഥന്റെ അഭിരുചിക്ക് ഇണങ്ങാത്തവിധം അതിന് വലുപ്പം വെക്കുന്നതുകൊണ്ടോ ആണ് ഉടമസ്ഥർ നായ്ക്കളെ ഉപേക്ഷിക്കുന്നത്. ഫാഷനിലുള്ള മാറ്റം നിമിത്തം അടുത്തതായി പുറന്തള്ളപ്പെടാൻ പോകുന്നത് ഈയിടെ ഒരു ചലച്ചിത്രത്തിലൂടെ ജനപ്രീതിയാർജിച്ച ഡാൽമേഷൻ ആയിരിക്കുമെന്നാണ് മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി (ആർഎസ്പിസിഎ) കരുതുന്നത്. ഫാഷൻ നായ്ക്കളെ പുറന്തള്ളുന്ന രീതി പുതിയതല്ലെന്ന് ആർഎസ്പിസിഎ ചീഫ് എക്സിക്യൂട്ടീവായ റിച്ചാർഡ് ഹണ്ടർ പറയുന്നു. 1970-കളിൽ അഫ്ഗാൻ ഹൗണ്ടിന്റെ കാര്യത്തിലും 1980-കളിൽ ഇംഗ്ലീഷ് ഇടയ നായയുടെ കാര്യത്തിലും അതു സംഭവിച്ചു. സങ്കടകരമെന്നു പറയട്ടെ, ഉപേക്ഷിക്കപ്പെട്ട പല നായ്ക്കളെയും കൊന്നുകളയേണ്ടി വന്നിട്ടുണ്ട്. ഫാഷനു പുറകേ പോകുന്നതിനു പകരം പ്രകൃതം നോക്കിയും സ്വന്തം ജീവിതശൈലിക്ക് അനുസൃതമായും നായ്ക്കളെ തിരഞ്ഞെടുക്കാൻ ആർഎസ്പിസിഎ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
കുട്ടികളേ—എഴുന്നേറ്റ് എന്തെങ്കിലും ചെയ്യൂ!
കുട്ടികൾ വളരെ നേരം ടിവി കണ്ടുകൊണ്ട് നിഷ്ക്രിയരായി ഇരിക്കുന്നത് അവരുടെ ഇന്ദ്രിയ ഗ്രഹണപ്രാപ്തിയെയും അനൈച്ഛിക പ്രതികരണ പ്രക്രിയകളെയും പേശീ-ഏകോപനത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അതിന്റെ ഫലമായി അവർക്ക് അപകടങ്ങൾ സംഭവിക്കാനുള്ള പ്രവണത കൂടുതലാണെന്നും ടെസ്റ്റ് എന്ന ജർമൻ ഉപഭോക്തൃ മാസികയിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നു. ജർമനിയിൽ, സ്കൂളിൽ ചേരുന്ന കുട്ടികളിൽ ശരീര പരിശോധന നടത്തിയപ്പോൾ 30 ശതമാനം പേർക്ക് അമിത തൂക്കവും 40 ശതമാനം പേർക്ക് ഏകോപന സംബന്ധമായ ബുദ്ധിമുട്ടുകളും 60 ശതമാനം പേർക്ക് ഇരിക്കുമ്പോഴും നിൽക്കുമ്പോഴും മറ്റുമുള്ള ശരീരനിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്തി. കുട്ടികളെ പ്രവർത്തനനിരതരാക്കി നിർത്തുന്നതിനുവേണ്ടി മൃദുലമായ പ്ലാസ്റ്റിക് ഡിസ്ക്കുകളും പന്തുകളും മറ്റു കളിപ്പാട്ടങ്ങളും അടങ്ങുന്ന ഒരു കളിപ്പാട്ട പെട്ടി ജർമനിയിലെ വിനോദ-സുരക്ഷാ-ഗതാഗത ഉപദേശകർ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് വിനോദം ആസ്വദിക്കുന്നതോടൊപ്പം ശാരീരികമായി പ്രവർത്തനനിരതർ ആയിരിക്കാൻ കുട്ടികളെ സഹായിക്കുന്നു.
ലൈംഗിക വ്യാപാരത്തിന്റെ ഇരകൾ
യൂക്രെയിനിലെ ഒരു പത്രത്തിൽ വന്ന പരസ്യം ഇങ്ങനെയായിരുന്നു: “അവിവാഹിതരും അതിസുന്ദരിമാരും പൊക്കമുള്ളവരുമായ യുവതികളെ മോഡലുകൾ, സെക്രട്ടറിമാർ, നർത്തകികൾ, നൃത്തസംവിധായകർ, ജിംനാസ്റ്റുകൾ തുടങ്ങിയ തസ്തികകളിലേക്കു ക്ഷണിക്കുന്നു.” നിഷ്കളങ്കരായ യുവതികളെ വേശ്യാവൃത്തിയിൽ കുരുക്കുന്നതിന് ലൈംഗിക വ്യാപാരികൾ സാധാരണ ഉപയോഗിക്കാറുള്ള കെണിയാണ് ഇത്തരം പരസ്യങ്ങളെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. യൂക്രെയിനിലും റഷ്യയിലും ഉള്ള ആയിരക്കണക്കിനു സ്ത്രീകൾ സാമ്പത്തികനില മെച്ചപ്പെടുത്താമെന്ന ആശയിൽ ഓരോ വർഷവും വിദേശത്തേക്കു പോകുന്നു. എന്നാൽ വിദേശത്ത് എത്തിക്കഴിയുമ്പോൾ അവരിൽ ചിലരുടെ പാസ്പോർട്ടുകൾ കുറ്റവാളികളായ “മേലധികാരികൾ” തട്ടിയെടുക്കുകയും വേശ്യാലയങ്ങളിൽ ജോലിചെയ്യാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നു. അതു നിരസിക്കുന്നപക്ഷം അവരെ മർദിക്കുകയും ബലാൽസംഗം ചെയ്യുകയും ദാരുണമായി കൊലപ്പെടുത്തുകയും ചെയ്തേക്കാം. അത്തരം അടിമത്തത്തിൽനിന്ന് തലയൂരി പോന്നിട്ടുള്ള സ്ത്രീകൾക്ക് ഉപദേശം നൽകിയിട്ടുള്ള യൂക്രെയിനിലെ മനഃശാസ്ത്രജ്ഞയായ ല്യൂഡ്മിലാ ബിറൂക്ക് ഇങ്ങനെ പറയുന്നു: “എന്തെങ്കിലും ഒരു സംഗതി അവിശ്വസനീയമാം വിധം നല്ലതായി കാണപ്പെടുമ്പോൾ സാധാരണഗതിയിൽ അത് വാസ്തവമായിരിക്കുകയില്ല എന്ന് ഈ പെൺകുട്ടികൾക്ക് നിങ്ങൾ പറഞ്ഞുകൊടുക്കേണ്ടതുണ്ട്.”
ജെറ്റ് ലാഗ് കുറയ്ക്കുന്നതിന് മുട്ടുകളിൽ ലൈറ്റടിക്കുന്നു
റെറ്റിനയിലെ കോശങ്ങളാണ് മനുഷ്യനിലെ ജൈവ ഘടികാരത്തെ നിയന്ത്രിക്കുന്നത് എന്ന ധാരണയായിരുന്നു ഇത്രയും നാളും ഉണ്ടായിരുന്നത്. എന്നാൽ, പ്രകാശത്തോട് സംവേദനക്ഷമതയുള്ള കോശങ്ങൾ മനുഷ്യരുടെ കണ്ണിൽ മാത്രമല്ല മറ്റു ശരീരഭാഗങ്ങളിലും ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നതായി ഫ്രഞ്ച് പത്രമായ ല കോട്ടിദ്യാൻ ഡ്യൂ മേദസാൻ റിപ്പോർട്ടു ചെയ്യുന്നു. മുട്ടിനു പിന്നിൽ കെട്ടിവെച്ചിരുന്ന ഫൈബർ-ഒപ്റ്റിക് കുഴലിലൂടെ ചിലരിൽ ഉജ്ജ്വല പ്രകാശം കടത്തിവിട്ടുകൊണ്ടും എന്നാൽ അതേ ഉപകരണം തന്നെ ഘടിപ്പിച്ചിരുന്ന മറ്റു ചിലരിൽ പ്രകാശം കടത്തിവിടാതിരുന്നുകൊണ്ടും—ഇരു കൂട്ടരും ഇതിനു സ്വമനസ്സാലേ സന്നദ്ധരായി മുന്നോട്ടു വന്നവരാണ്—ഐക്യനാടുകളിലെ ഗവേഷകർ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ആർക്കാണ് പ്രകാശ ചികിത്സ ലഭിക്കുന്നത് എന്ന് രണ്ടു കൂട്ടർക്കും അറിഞ്ഞുകൂടായിരുന്നു. ശരീരോഷ്മാവിനെയും മെലറ്റോനിൻ എന്ന ഹോർമോണിന്റെ അളവിനെയും ആസ്പദമാക്കിയാണ് ശരീര ഘടികാര അളവുകൾ എടുത്തത്. പ്രകാശ ചികിത്സ ലഭിച്ചവരുടെ ശരീരത്തിലെ ദിവസവും ആവർത്തിക്കപ്പെടുന്ന പ്രക്രിയകളുടെ സമയത്തിൽ “മൂന്നു മണിക്കൂർ വരെ വ്യത്യാസം ഉണ്ടായതായി” പഠനത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യവേ ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പ്രസ്താവിക്കുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ പ്രസ്തുത ഫലങ്ങൾ ജെറ്റ് ലാഗ് (ജെറ്റ് വിമാനത്തിൽ വ്യത്യസ്ത സമയമേഖലകൾ മുറിച്ചുകടക്കുന്നതിനെ തുടർന്നുണ്ടാകുന്ന അസ്വാസ്ഥ്യം), ഉറക്ക സംബന്ധമായ തകരാറുകൾ, കാലികമായി ചിലർക്കുണ്ടാകുന്ന വിഷാദം എന്നിവയുടെ ചികിത്സയിൽ ശ്രദ്ധേയമാംവിധം ഉപയോഗിക്കാൻ കഴിയും.