നിങ്ങൾ ദൈവസ്നേഹം ഗ്രഹിക്കുന്നുവോ?
മനുഷ്യന്റെ അപൂർണ അവസ്ഥയെ ഇയ്യോബ് എന്ന വ്യക്തി ഒരിക്കൽ ഈ വിധം വിവരിച്ചു: “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.” (ഇയ്യോബ് 14:1, 2) സ്വന്തം അനുഭവത്തിൽനിന്ന് ഇയ്യോബ് മനസ്സിലാക്കിയതുപോലെ, ജീവിതം വ്യസനവും ദുഃഖവും നിറഞ്ഞതായിരുന്നു. നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ?
നമുക്കു പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും, ദൈവത്തിന്റെ അനുകമ്പയിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ഈടുറ്റ പ്രത്യാശ ഉണ്ട്. ഒന്നാമതായി, മനുഷ്യവർഗത്തിന്റെ വീഴ്ച ഭവിച്ച, പാപപൂർണമായ അവസ്ഥയിൽനിന്ന് അവരെ വീണ്ടെടുക്കാൻ നമ്മുടെ കരുണാമയനായ സ്വർഗീയ പിതാവ് മറുവിലയാഗം എന്ന കരുതൽ പ്രദാനം ചെയ്തിരിക്കുന്നു. യോഹന്നാൻ 3:16, 17 അനുസരിച്ച് യേശുക്രിസ്തു പറഞ്ഞു: ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ [യേശുവിനെ] ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.’
അപൂർണരായ നമ്മോടുള്ള ദൈവത്തിന്റെ ദയാർദ്രമായ മനോഭാവത്തെ കുറിച്ചും ചിന്തിക്കുക. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.” (പ്രവൃത്തികൾ 17:26, 27) അതേക്കുറിച്ചു ചിന്തിക്കുക! അപൂർണരാണെങ്കിൽപ്പോലും, സ്നേഹവാനാം സ്രഷ്ടാവായ യഹോവയാം ദൈവവുമായി നമുക്കു വ്യക്തിപരമായ ഒരു ബന്ധം ആസ്വദിക്കാൻ കഴിയും.
അപ്പോൾ, ദൈവം നമുക്കായി കരുതുന്നുണ്ടെന്നും നമ്മുടെ നിത്യ ക്ഷേമത്തിനുള്ള കരുതൽ ചെയ്തിട്ടുണ്ടെന്നുമുള്ള ഉത്തമബോധ്യത്തോടെ നമുക്കു ഭാവിയെ അഭിമുഖീകരിക്കാൻ കഴിയും. (1 പത്രൊസ് 5:7; 2 പത്രൊസ് 3:13) അതുകൊണ്ട്, നമ്മുടെ സ്നേഹവാനായ ദൈവത്തെ കുറിച്ച് അവന്റെ വചനമായ ബൈബിൾ ഉപയോഗിച്ചുള്ള ഒരു അധ്യയനത്തിലൂടെ പഠിക്കാൻ നമുക്കു സകല കാരണവുമുണ്ട്.