‘ദൈവം യഥാർഥത്തിൽ ആളുകളെ അഗ്നിനരക ദണ്ഡനത്തിനു വിധിക്കുന്നുവോ?’
“നിങ്ങൾ ദൈവശാസ്ത്ര വിദ്യാർഥികളാണോ?”
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഒരു വ്യക്തി ജോയെലിനോടും കാളിനോടും അങ്ങനെ ചോദിച്ചത്. ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് സ്വമേധയാസേവകരായി പ്രവർത്തിക്കുന്ന ആ രണ്ടു യുവാക്കൾ അടുത്തുള്ള ഒരു പുസ്തകക്കടയിലെ പുസ്തകങ്ങളിലൂടെ കണ്ണോടിക്കുകയായിരുന്നു. ജോയെൽ ബൈബിൾ കൺകോർഡൻസുകൾ പരിശോധിക്കവേ കാൾ ശുശ്രൂഷയ്ക്കിടയിൽ താൻ ആസ്വദിച്ച ഒരു ചർച്ചയെ കുറിച്ചു വിവരിച്ചു. ആ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ കേട്ടിട്ടാണ് അടുത്തു നിന്നിരുന്ന ആ വ്യക്തി അവരെ സമീപിച്ചത്.
അവർ ദൈവശാസ്ത്ര വിദ്യാർഥികൾ ആണോ എന്നതു കൂടാതെ, തന്നെ ബാധിക്കുന്ന മറ്റൊരു സംഗതി അറിയാനും ആ വ്യക്തി ആഗ്രഹിച്ചു. അദ്ദേഹം വിശദീകരിച്ചു: “ഞാൻ ഒരു യഹൂദനാണ്. യഹൂദന്മാർ യേശുവിനെ തള്ളിക്കളഞ്ഞതുകൊണ്ട് ഞാൻ നരകത്തിൽ ചുട്ടെരിക്കപ്പെടുമെന്ന് ക്രിസ്ത്യാനികളായ എന്റെ കൂട്ടുകാരിൽ ചിലർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇത് എന്നെ വല്ലാതെ അലട്ടുന്നു. സ്നേഹവാനായ ഒരു ദൈവം അത്തരമൊരു ശിക്ഷ നൽകുമെന്നുള്ളത് നീതിക്കു നിരക്കുന്നതായി എനിക്കു തോന്നുന്നില്ല. ദൈവം യഥാർഥത്തിൽ ആളുകളെ അഗ്നിനരക ദണ്ഡനത്തിനു വിധിക്കുമോ?”
തങ്ങൾ ബൈബിൾ വളരെ ഗൗരവപൂർവം പഠിക്കുന്നവർ ആണെന്ന് ജോയെലും കാളും ആത്മാർഥ ഹൃദയനായ ആ മനുഷ്യനോടു പറഞ്ഞു. മരിച്ചവർക്ക് ഒന്നിനെ കുറിച്ചും ബോധമില്ലെന്നും മരണത്തിൽ നിദ്രകൊള്ളുന്ന അവരെ ഒരു പുനരുത്ഥാനം കാത്തിരിക്കുന്നുവെന്നും തിരുവെഴുത്തുകളിൽ നിന്ന് അവർ അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. അതുകൊണ്ട് മരിച്ചവർ ഒരു അഗ്നിനരകത്തിൽ പീഡിപ്പിക്കപ്പെടുകയോ ദണ്ഡിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. (സങ്കീർത്തനം 146:3, 4; സഭാപ്രസംഗി 9:5, 10; ദാനീയേൽ 12:13; യോഹന്നാൻ 11:11-14, 23-26) 45 മിനിട്ടു നീണ്ട സംഭാഷണത്തിന്റെ ഒടുവിൽ ആ വ്യക്തി ജോയെലിനും കാളിനും തന്റെ മേൽവിലാസം നൽകുകയും ഈ വിഷയത്തെ കുറിച്ചു കൂടുതൽ അറിയാൻ താത്പര്യമുണ്ടെന്നു പറയുകയും ചെയ്തു.
നരകം ഒരു അഗ്നിദണ്ഡന സ്ഥലമാണെങ്കിൽ, തന്നെ അങ്ങോട്ട് അയയ്ക്കാൻ ആരെങ്കിലും ആവശ്യപ്പെടുമോ? എന്നാൽ ഗോത്രപിതാവായിരുന്ന ഇയ്യോബ് അതാണു ചെയ്തത്. ഭൂമിയിലെ തന്റെ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടാനായി അവൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: “നീ എന്നെ പാതാളത്തിൽ [“നരകത്തിൽ,” ഡൂവേ ഭാഷാന്തരം] മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.” (ഇയ്യോബ് 14:13) നരകം ഒരു ദണ്ഡന സ്ഥലമാണെന്ന് ഇയ്യോബ് വിശ്വസിച്ചിരുന്നില്ല എന്നതു വ്യക്തം. മറിച്ച് അവിടെ സംരക്ഷിക്കപ്പെടാനാണ് അവൻ ആഗ്രഹിച്ചത്. മരണം അസ്തിത്വരഹിതമായ ഒരു അവസ്ഥയാണ്. ബൈബിളിൽ നരകം എന്ന പദം മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയെ പരാമർശിക്കാനാണ് ഉപയോഗിക്കുന്നത്.
നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു, അതിനുശേഷം എന്തു പ്രത്യാശയാണ് ഉള്ളത് എന്നീ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ പിൻവരുന്ന ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കുക.