യഹോവ നിങ്ങളെ ഓർക്കുന്നത് എങ്ങനെ?
‘എന്റെ ദൈവമേ, എന്നെ ഓർക്കേണമേ’ എന്നു പല തവണ നെഹെമ്യാവ് ദൈവത്തോട് അപേക്ഷിച്ചു. (നെഹെമ്യാവു 5:19; 13:14, 31) യാതന അനുഭവിക്കുമ്പോൾ മനുഷ്യർ ദൈവത്തോട് അപ്രകാരം അപേക്ഷിക്കുന്നത് തികച്ചും സ്വാഭാവികമാണ്.
എന്നാൽ, തങ്ങളെ ഓർക്കേണമേ എന്നു ദൈവത്തോട് അപേക്ഷിക്കുമ്പോൾ ആളുകൾ എന്താണ് അർഥമാക്കുന്നത്? ദൈവം തങ്ങളുടെ പേരുകൾ ഓർമിക്കുന്നതിലും അധികം ചെയ്യാൻ അവർ പ്രതീക്ഷിക്കുന്നു എന്നതു വ്യക്തമാണ്. യേശുവിനോടൊപ്പം വധിക്കപ്പെട്ട രണ്ടു കുറ്റവാളികളിൽ ഒരുവൻ ആഗ്രഹിച്ചതുപോലെ തന്നെയാണ് അവരും ആഗ്രഹിക്കുന്നത് എന്നതിൽ സംശയമില്ല. മറ്റേ കുറ്റവാളിയിൽ നിന്നു വ്യത്യസ്തനായി അയാൾ ഇങ്ങനെ കേണപേക്ഷിച്ചു: “നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.” താൻ ആരാണെന്ന് യേശു ഓർമിക്കണമെന്നു മാത്രമല്ല, തനിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും—തന്നെ ഉയിർപ്പിക്കണമെന്ന്—അവൻ ആഗ്രഹിച്ചു.—ലൂക്കൊസ് 23:42.
ദൈവത്തോടുള്ള ബന്ധത്തിൽ ‘ഓർമിക്കുക’ എന്ന പദം ഉപയോഗിക്കുമ്പോഴെല്ലാം അതു ക്രിയാത്മക നടപടി സ്വീകരിക്കുന്നതിനെ അർഥമാക്കുന്നതായി ബൈബിൾ എടുത്തുകാട്ടുന്നു. ഉദാഹരണത്തിന്, പ്രളയജലം ഭൂമിയെ മൂടി 150-ഓളം ദിവസം കഴിഞ്ഞപ്പോൾ “ദൈവം നോഹയെ . . . ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാററു അടിപ്പിച്ചു; വെള്ളം നിലെച്ചു.” (ഉല്പത്തി 8:1) നൂറ്റാണ്ടുകൾക്കു ശേഷം, ഫെലിസ്ത്യർ ശിംശോനെ അന്ധനാക്കി ചങ്ങലയ്ക്കിട്ടപ്പോൾ അവൻ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; . . . ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ.” ദൈവത്തിന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യത്തക്കവണ്ണം ശിംശോന് അമാനുഷ ശക്തി പ്രദാനം ചെയ്തുകൊണ്ട് യഹോവ അവനെ ഓർത്തു. (ന്യായാധിപന്മാർ 16:28-30) നെഹെമ്യാവിന്റെ കാര്യത്തിലാണെങ്കിൽ, യഹോവ അവന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു. സത്യാരാധന യെരൂശലേമിൽ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
“മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (റോമർ 15:4) പൂർവകാലത്തെ യഹോവയുടെ വിശ്വസ്ത ദാസന്മാരെ പോലെ അവന്റെ ഇഷ്ടം ചെയ്യാൻ ശ്രമിച്ചുകൊണ്ട് നമുക്കും അവനെ ഓർക്കാം. അങ്ങനെ ചെയ്യുന്നപക്ഷം, നമ്മുടെ അനുദിന ആവശ്യങ്ങൾ നിവർത്തിക്കാൻ നമ്മെ സഹായിക്കുകയും പീഡനങ്ങളിൽ നമ്മെ പിന്തുണയ്ക്കുകയും ഭക്തികെട്ടവരുടെ മേൽ ന്യായവിധി നടത്തുമ്പോൾ നമ്മെ വിടുവിക്കുകയും ചെയ്തുകൊണ്ട് യഹോവ നമ്മെ ഓർക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—മത്തായി 6:33; 2 പത്രൊസ് 2:9.