“ഉപ്പു കാരമില്ലാതെപോയാൽ”
ഉപ്പിനെ ചൊല്ലി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. പണമായി ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പുരാതന ചൈനയിൽ സ്വർണം കഴിഞ്ഞാൽ അടുത്ത വിലയേറിയ വസ്തു ഉപ്പായിരുന്നു. അതെ, വളരെക്കാലമായി മനുഷ്യർ ഇതിനെ വിലയേറിയ ഒരു വാണിജ്യ വസ്തുവായി വീക്ഷിച്ചിരിക്കുന്നു. അതിനു രോഗശമന, അണുനാശക ഗുണങ്ങൾ ഉള്ളതായി ഇക്കാലത്തും കണക്കാക്കപ്പെടുന്നു. ലോകമെമ്പാടും ഇതൊരു സ്വാദുവർധകമായും സംരക്ഷകവസ്തുവായും ഉപയോഗിക്കപ്പെടുന്നു.
ഉപ്പിന്റെ അനേകം നല്ല ഗുണങ്ങളും ഉപഭോഗവും നിമിത്തം ബൈബിളിൽ അതിനെ ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നത് അതിശയമല്ല. ഉദാഹരണത്തിന്, യഹോവയ്ക്കായി യാഗപീഠത്തിൽ അർപ്പിക്കുന്ന ഏതൊരു വസ്തുവിലും ഉപ്പു ചേർക്കണമെന്നു മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 2:13) യാഗവസ്തുവിന്റെ സ്വാദ് വർധിപ്പിക്കുന്നതിന് ആയിരുന്നില്ല ഇങ്ങനെ ചെയ്തിരുന്നത്, മറിച്ച് അപക്ഷയത്തിൽ നിന്ന് അഥവാ അഴുകലിൽ നിന്ന് ഉള്ള സ്വാതന്ത്ര്യത്തെ ഉപ്പു പ്രതിനിധീകരിച്ചതുകൊണ്ടാകാം.
തന്റെ പ്രസിദ്ധമായ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു.” (മത്തായി 5:13) ഇത്തരമൊരു പ്രസ്താവന നടത്തുകവഴി യേശു അർഥമാക്കിയത്, ദൈവരാജ്യത്തെ കുറിച്ചുള്ള അവരുടെ പ്രസംഗത്തിന് ശ്രോതാക്കളുടെമേൽ സംരക്ഷകമോ ജീവരക്ഷാകരമോ ആയ സ്വാധീനം ഉണ്ടായിരുന്നേക്കാം എന്നാണ്. യഥാർഥത്തിൽ, യേശുവിന്റെ വാക്കുകൾ അനുസരിക്കുന്നവർ, തങ്ങൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സമൂഹങ്ങളിലെ ധാർമികവും ആത്മീയവുമായ അപക്ഷയത്തിൽ നിന്നും സംരക്ഷിക്കപ്പെടുമായിരുന്നു.—1 പത്രൊസ് 4:1-3.
എന്നിരുന്നാലും, യേശു തുടർന്ന് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യൻ ചവിട്ടുവാൻ അല്ലാതെ മറെറാന്നിന്നും പിന്നെ കൊള്ളുന്നതല്ല.” ഇതിനെ കുറിച്ച് ബൈബിൾ പണ്ഡിതനായ ആൽബർട്ട് ബാൻസ് അഭിപ്രായപ്പെട്ടത് “സസ്യജന്യ പദാർഥങ്ങളും മണ്ണിലെ മാലിന്യങ്ങളും അടങ്ങിയ അശുദ്ധമായ ഉപ്പായിരുന്നു” യേശുവിന്റെയും ശിഷ്യന്മാരുടെയും കാലത്തുണ്ടായിരുന്നത് എന്നാണ്. അതുകൊണ്ട് ഉപ്പിന് അതിന്റെ ഉപ്പുരസം നഷ്ടപ്പെട്ടാൽ, “ഗണ്യമായ അളവിൽ മാലിന്യങ്ങൾ” അവശേഷിച്ചേക്കാം. “നാം ചരൽ വിരിക്കുന്നതുപോലെ ഇത് വഴികളിലോ പാതകളിലോ വിരിക്കാനല്ലാതെ . . . ഒന്നിനും കൊള്ളുമായിരുന്നില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മുന്നറിയിപ്പിനു ചെവി കൊടുത്തുകൊണ്ട്, ക്രിസ്ത്യാനികൾ തങ്ങളുടെ പരസ്യ സാക്ഷീകരണം നിറുത്തിക്കളയാതിരിക്കുന്നതിനും ഭക്തികെട്ട മാർഗത്തിലേക്കു വഴുതി വീഴാതിരിക്കുന്നതിനും ശ്രദ്ധാലുക്കളായിരിക്കണം. അല്ലാത്തപക്ഷം അവർ ആത്മീയമായി ക്ഷയിച്ച്, ‘വീര്യം നഷ്ടപ്പെട്ട ഉപ്പുപോലെ’ ഉപയോഗശൂന്യരായി തീർന്നേക്കാം.