വർഗീയതയും മതവും
“അമേരിക്കയിലെ വർഗീയ പ്രശ്നങ്ങൾ പരിഹരിച്ചിട്ടു വളരെ കാലം കഴിഞ്ഞെന്നും കറുത്തവർ അവിടെ മറ്റുള്ളവരോടൊപ്പം തുല്യ അവകാശമുള്ള പൗരന്മാർ ആണെന്നുമുള്ള ധാരണയോടെയാണ് 1978-ൽ ഞാൻ ഐക്യനാടുകളിൽ എത്തിയത്” എന്ന് ടൈം മാസിക നടത്തിയ ഒരു അഭിമുഖത്തിൽ ദക്ഷിണാഫ്രിക്കൻ വംശജനായ മാർക്ക് മാത്താബാനെ എന്ന ഗ്രന്ഥകാരൻ പ്രസ്താവിച്ചു. “അനേകം കാര്യങ്ങളിലും അതു സത്യമായിരുന്നുതാനും. ഐക്യനാടുകൾ ദക്ഷിണാഫ്രിക്കയെക്കാൾ ഒരു നൂറ്റാണ്ടു മുമ്പിലാണെന്ന് എനിക്കു തോന്നിപ്പോയി. എന്നാൽ, ആളുകളുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.” ഈ ഞെട്ടിക്കുന്ന സംഗതി കണ്ടെത്താൻ ഇടയാക്കിയത് എന്താണ്?
“അമേരിക്കയിൽ വർഗീയത ഏറ്റവുമധികം പ്രകടമാകുന്ന ഒരു സമയമാണ് ഞായറാഴ്ച രാവിലെ 11:00 മണി” എന്ന് മാത്താബാനെ പറയുന്നു. പള്ളിയിൽ വെച്ചുള്ള ആരാധനയ്ക്കായി പോലും മറ്റു വർഗക്കാരുമൊത്ത് കൂടിവരാൻ ആളുകൾക്കു മടിയാണ് എന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചു. അങ്ങനെയെങ്കിൽ, “ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ അവരുടെ മനോഭാവം എന്തായിരിക്കാം?” എന്ന് അദ്ദേഹം ചോദിച്ചു. മാറ്റത്തിനുള്ള പ്രേരകഘടകം വിദ്യാഭ്യാസമാണെന്നു വാദിക്കുന്ന അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വിദ്യാഭ്യാസം ലഭിക്കുമ്പോൾ മനുഷ്യരുടെ സമത്വം അംഗീകരിക്കാൻ നിങ്ങൾ നിർബന്ധിതനായിത്തീരുന്നു.”
വിദ്യാഭ്യാസമാണു പരിഹാരം എന്നതിനോട് യഹോവയുടെ സാക്ഷികളും യോജിക്കുന്നു. എങ്കിലും, അവർ വിശേഷിച്ചു ശുപാർശ ചെയ്യുന്നതു ദൈവവചനത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്. വർഗീയ മുൻവിധിയാകുന്ന വേലിക്കെട്ടുകൾ—വംശീയ വിദ്വേഷം കൊടികുത്തി വാഴുന്നിടങ്ങളിൽ പോലും—പൊളിച്ചുമാറ്റാൻ ബൈബിൾ അവരെ സഹായിക്കുന്നു. ദൈവവചനമായ ബൈബിളിലെ നിയമങ്ങളും തത്ത്വങ്ങളും പഠിക്കാൻ വർഗ-ദേശ ഭേദമെന്യേ ആളുകൾ ഓരോ ആഴ്ചയിലും രാജ്യഹാളുകളിൽ കൂടിവരുന്നു. ഈ യോഗങ്ങളിൽ പണപ്പിരിവുകളില്ല. നിങ്ങൾക്കും സ്വാഗതം!