തിന്മയുടെ മേൽ വിജയം
‘ഈചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ.’ ഒരു ഇസ്രായേല്യ സേനാപതി ആയിരുന്ന അബീശായി ആണ് അപ്രകാരം ചെയ്യാൻ അനുവാദം ചോദിച്ചത്. തന്റെ യജമാനനായ ദാവീദ് രാജാവിനെ ബെന്യാമീന്യനായ ശിമെയി ശപിക്കുന്നത് അബീശായിക്കു സഹിച്ചില്ല. അത് അബീശായിയെ കോപാകുലനാക്കി.—2 ശമൂവേൽ 16:5-9.
ഇന്ന് പ്രബലമായിരിക്കുന്ന, ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക’ എന്ന ചിന്താഗതിക്ക് അനുസൃതം ആയിരുന്നു അബീശായിയുടെ പ്രതികരണം. ദാവീദിന്റെ മേൽ ചൊരിഞ്ഞ നിന്ദാ വാക്കുകളെ പ്രതി ശിമെയിക്കു തക്ക ശിക്ഷ നൽകാൻ അബീശായി ആഗ്രഹിച്ചു.
എന്നാൽ, ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്? അബീശായിയെ വിലക്കിക്കൊണ്ട് ദാവീദ് പറഞ്ഞു: “അവനെ വെറുതെ വിട്ടേക്കൂ.” ശിമെയിയുടെ കുറ്റാരോപണത്തിൽ തെല്ലും കഴമ്പില്ലായിരുന്നെങ്കിലും ദാവീദ് താഴ്മയോടെ, പ്രതികാരം ചെയ്യാനുള്ള പ്രലോഭനത്തിനു വഴങ്ങിയില്ല. പകരം, അവൻ കാര്യാദികൾ യഹോവയുടെ കരങ്ങളിൽ സമർപ്പിച്ചു.—2 ശമൂവേൽ 16:10-13, പി.ഒ.സി. ബൈബിൾ.
പിന്നീട്, തന്റെ മകന്റെ വിഫലമായ കിടമത്സരത്തിനു ശേഷം രാജസ്ഥാനത്തേക്കു മടങ്ങിയെത്തിയ ദാവീദിനെ അഭിവാദ്യം ചെയ്യാൻ ആദ്യം എത്തിയവരിൽ ശിമെയിയും ഉണ്ടായിരുന്നു. തദവസരത്തിൽ അവൻ ദാവീദിനോടു ക്ഷമ യാചിച്ചു. വീണ്ടും അബീശായി അവനെ കൊല്ലാൻ ആഗ്രഹിച്ചു. എന്നാൽ, ദാവീദ് അതിന് അനുവദിച്ചില്ല.—2 ശമൂവേൽ 19:15-23.
പ്രസ്തുത സന്ദർഭത്തിൽ ദാവീദ് സമുചിതം മുൻനിഴലാക്കിയ യേശുക്രിസ്തുവിനെ കുറിച്ചു പത്രൊസ് ഇങ്ങനെ എഴുതി: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്‌തതു.”—1 പത്രൊസ് 2:23.
‘വിനയബുദ്ധി ഉള്ളവരായി ദോഷത്തിന്നു ദോഷം പകരം ചെയ്യാതി’രിക്കാൻ ഇന്നു ക്രിസ്ത്യാനികൾ ഉദ്ബോധിപ്പിക്കപ്പെടുന്നു. (1 പത്രൊസ് 3:8, 9) ദാവീദിന്റെയും യേശുക്രിസ്തുവിന്റെയും മാതൃക പിൻപറ്റി നമുക്കും ‘നന്മയാൽ തിന്മയെ ജയിക്കാൻ’ സാധിക്കും.—റോമർ 12:17-21.