യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യേശുവിന്റെ ആദ്യത്തെ അത്ഭുതം
യേശുവും അവന് പുതുതായി കിട്ടിയ ശിഷ്യൻമാരും യോർദ്ദാൻ സമതലം കടന്നതേയുള്ളു. അന്ത്രെയോസും പത്രോസും യോഹന്നാനും ഒരുപക്ഷേ യാക്കോബും ഫിലിപ്പോസും നഥനയേലും യേശുവിന്റെ ആദ്യത്തെ ശിഷ്യൻമാരായിത്തീർന്നിട്ട് ഒന്നോ രണ്ടോ ദിവസമേ ആയിട്ടുള്ളു.
അവർ ഇപ്പോൾ ഗലീല പ്രദേശത്തെ അവരുടെ വീട്ടിലേക്കുള്ള വഴിയിലാണ്. അവരെല്ലാവരും അവിടെ നിന്നുള്ളവരാണ്. അവർക്ക് എത്തേണ്ടത് നഥനയേലിന്റെ ജൻമനാടായ കാനായിലാണ്. അത് യേശു വളർന്നുവന്ന നസ്രേത്തിൽ നിന്ന് അധികം ദൂരത്തിലല്ലാത്ത കുന്നുകളിലാണ് സ്ഥിതിചെയ്യുന്നത്. അവരെ കാനായിലെ ഒരു കല്യാണ സദ്യയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
യേശുവിന്റെ അമ്മയും കല്യാണത്തിന് വന്നിട്ടുണ്ട്. വിവാഹം കഴിക്കുന്നവരുടെ ഒരു കുടംബ സുഹൃത്ത് എന്ന നിലയിൽ മറിയ പല അതിഥികളുടെയും ആവശ്യങ്ങൾ നോക്കുന്നതിൽ മുഴുകിയിരിക്കുന്നതായി കാണുന്നു. അതുകൊണ്ട് അവൾക്ക് പെട്ടെന്നുതന്നെ ഒരു കുറവ് നിരീക്ഷിക്കാൻ കഴിഞ്ഞു. അവൾ അത് യേശുവിനോട് പറയുന്നു: “അവൾക്ക് വീഞ്ഞില്ല.”
അങ്ങനെ മറിയ, ഫലത്തിൽ, വീഞ്ഞില്ലാത്തതിനാൽ അത് സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ യേശുവിനോട് നിർദ്ദേശിക്കുകയാണ്. ആദ്യം യേശുവിന് മനസ്സില്ല. “എനിക്കും നിനക്കും തമ്മിൽ എന്ത്?” അവൻ ചോദിക്കുന്നു. ദൈവത്തിന്റെ നിയുക്ത രാജാവെന്ന നിലയിൽ അവന്റെ പ്രവർത്തനത്തിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അവനെ നയിക്കേണ്ടതില്ല. അതുകൊണ്ട് മറിയ ബുദ്ധിപൂർവ്വം കാര്യം തന്റെ പുത്രന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു. വേലക്കാരോട് ഇത്രമാത്രം പറയുന്നു: “അവൻ നിങ്ങളോട് പറയുന്നതെല്ലാം ചെയ്യുക.”
കൊള്ളാം, അവിടെ കല്ലുകൊണ്ടുള്ള ആറ് ജലഭരണികൾ ഉണ്ട്. ഓരോന്നിലും പത്ത് ഗ്യാലനിലധികം വെള്ളം കൊള്ളും. “ജലഭരണികൾ നിറപ്പിൻ,” യേശു ശുശ്രൂഷിക്കുന്നവരോട് നിർദ്ദേശിക്കുന്നു. സേവകൻമാർ അവയുടെ വക്കോളം നിറയ്ക്കുന്നു. അതിനുശേഷം യേശു ഇപ്രകാരം പറയുന്നു: “ഇപ്പോൾ കുറെ എടുത്ത് വിരുന്നിന്റെ നടത്തിപ്പുകാരന് കൊണ്ടുപോയി കൊടുപ്പിൻ.”
നടത്തിപ്പുകാരന് വീഞ്ഞിന്റെ മേൻമയിൽ മതിപ്പ് തോന്നുന്നു. ഇത് അത്ഭുതകരമായി ഉല്പാദിപ്പിച്ചതാണെന്ന് തിരിച്ചറിയുന്നില്ല. മണവാളനെ വിളിച്ച് അയാൾ പറയുന്നു: “വേറെ ഏതൊരാളും നല്ല വീഞ്ഞ് ആദ്യം എടുത്ത് കൊടുക്കുന്നു, ആളുകൾക്ക് മത്തുപിടിക്കുമ്പോൾ മോശവും. നീ ഇതുവരെ നല്ല വീഞ്ഞ് സൂക്ഷിച്ചുവെച്ചിരിക്കയായിരുന്നു.”
ഇത് യേശുവിന്റെ ആദ്യത്തെ അത്ഭുതമാണ്. ഇത് കാണുകയിൽ അവന്റെ പുതിയ ശിഷ്യൻമാരുടെ വിശ്വാസം ബലപ്പെടുന്നു. അതിനുശേഷം അവർ അവന്റെ അമ്മയോടും അവന്റെ സഹോദരൻമാരോടും കൂടെ ഗലീലാ കടലിന്റെ സമീപമുള്ള കഫർന്നഹൂമിലേക്ക് പോകുന്നു. യോഹന്നാൻ 2:1-12.
◆ കാനായിലെ കല്യാണം നടന്നതെപ്പോൾ?
◆ യേശു അവന്റെ അമ്മയുടെ നിർദ്ദേശത്തിന് തടസ്സം പറയുന്നതെന്തുകൊണ്ട്?
◆ യേശു ഏത് അത്ഭുതം ചെയ്യുന്നു, അത് മററുള്ളവരെ ബാധിക്കുന്നതെങ്ങനെ? (w85 11/1)