ഭാഗം 8—ആമുഖം
യഹോവ ശലോമോനു മഹത്തായ ജ്ഞാനം നൽകി അനുഗ്രഹിച്ചു. ദേവാലയം പണിയാനുള്ള പദവിയും കൊടുത്തു. പക്ഷേ ശലോമോൻ പതിയെപ്പതിയെ യഹോവയെ വിട്ടുപോയി. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ, വ്യാജാരാധകർ എങ്ങനെയാണു ശലോമോനെ ദൈവത്തിൽനിന്ന് തിരിച്ചുകളഞ്ഞതെന്ന് മക്കൾക്കു പറഞ്ഞുകൊടുക്കുക. രാജ്യം വിഭജിക്കപ്പെട്ടു; ചീത്ത രാജാക്കന്മാർ ജനതയെ വിശ്വാസത്യാഗത്തിലേക്കും വിഗ്രഹാരാധനയിലേക്കും നയിച്ചു. ഈ സമയത്ത് യഹോവയുടെ അനേകം വിശ്വസ്തപ്രവാചകന്മാർ ഉപദ്രവിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തു. വടക്കേ ദേശം വിശ്വാസത്യാഗത്തിൽ മുങ്ങിത്താഴാൻ ഇസബേൽ രാജ്ഞി ഇടയാക്കി. ഇസ്രായേലിന്റെ ചരിത്രത്തിലെ ഇരുണ്ട നാളുകളായിരുന്നു അത്. ഇസ്രായേല്യരുടെ കൂട്ടത്തിൽ യഹോവയുടെ വിശ്വസ്തരായ അനേകം ദാസന്മാർ അപ്പോഴും ഉണ്ടായിരുന്നു. യഹോശാഫാത്ത് രാജാവ്, ഏലിയ പ്രവാചകൻ എന്നിവർ അവരിൽ ചിലരാണ്.