പാഠം 4
അവൾ അച്ഛനെയും യഹോവയെയും സന്തോഷിപ്പിച്ചു
യിഫ്‌താഹ് യഹോവയ്ക്കു കൊടുക്കുന്ന വാക്ക് എന്താണ്?
എളുപ്പമല്ലായിരുന്നിട്ടും യിഫ്‌താഹിന്റെ മകൾ അച്ഛൻ കൊടുത്ത വാക്കു പാലിച്ചു
ചിത്രത്തിലെ പെൺകുട്ടിയെ മോൻ കണ്ടോ?— അവൾ യിഫ്‌താഹ് എന്നൊരാളുടെ മകളാണ്. ബൈബിൾ അവളുടെ പേരു പറയുന്നില്ല. എന്നാൽ അവൾ അവളുടെ അച്ഛനെയും യഹോവയെയും സന്തോഷിപ്പിച്ചെന്നു നമുക്ക് അറിയാം. നമുക്ക് അവളെക്കുറിച്ചും അവളുടെ അച്ഛനായ യിഫ്താഹിനെക്കുറിച്ചും കുറച്ചു കാര്യങ്ങൾ പഠിക്കാം.
യിഫ്‌താഹ് നല്ലൊരു മനുഷ്യനായിരുന്നു. യഹോവയെക്കുറിച്ചു മകളെ പഠിപ്പിക്കാൻ അദ്ദേഹം ഒരുപാടു സമയം ചെലവിടുമായിരുന്നു. വളരെ ശക്തനും നല്ല ഒരു നേതാവും ആയിരുന്നു യിഫ്‌താഹ്. അതുകൊണ്ട് തങ്ങളുടെ നേതാവായി മുന്നിൽനിന്ന് ശത്രുക്കളുമായി യുദ്ധം ചെയ്യാൻ ഇസ്രായേല്യർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
യുദ്ധത്തിൽ ജയിക്കാനുള്ള സഹായത്തിനായി യിഫ്‌താഹ് യഹോവയോടു പ്രാർഥിച്ചു. ജയിച്ചുവന്നാൽ, തന്നെ സ്വീകരിക്കാൻ വീട്ടിൽനിന്ന് ആദ്യം ഇറങ്ങിവരുന്ന ആളെ യഹോവയ്ക്കു നൽകും എന്നൊരു വാക്കും അദ്ദേഹം യഹോവയ്ക്കു കൊടുത്തു. ഇങ്ങനെ ആരെയെങ്കിലും യഹോവയ്ക്കു വിട്ടുകൊടുത്താൽ ആ വ്യക്തി പിന്നെ ജീവിതകാലം മുഴുവനും സമാഗമനകൂടാരത്തിൽ വേല ചെയ്യുകയും അതിന്റെ അടുത്തുതന്നെ താമസിക്കുകയും വേണമായിരുന്നു. അക്കാലത്ത് ആളുകൾ ദൈവത്തെ ആരാധിക്കാൻ പോയിരുന്ന സ്ഥലമായിരുന്നു സമാഗമനകൂടാരം. പ്രാർഥിച്ചതുപോലെ യിഫ്‌താഹ് യുദ്ധം ജയിച്ചു! അദ്ദേഹം തിരികെ വീട്ടിലേക്കു വന്നപ്പോൾ സ്വീകരിക്കാൻ ആദ്യം ഇറങ്ങിവന്നത് ആരാണെന്നു മോന് അറിയാമോ?—
യിഫ്‌താഹിന്റെ മകൾ! അവൾ അദ്ദേഹത്തിന്റെ ഒരേയൊരു കുട്ടിയായിരുന്നു. ഇപ്പോൾ യിഫ്താഹിന് അവളെ വീട്ടിൽനിന്നും അയച്ചേ തീരൂ. യിഫ്താഹിനു വലിയ സങ്കടമായി. പക്ഷേ, അദ്ദേഹം യഹോവയോടു വാക്കുപറഞ്ഞതാണെന്ന് ഓർക്കണം. അപ്പോൾ യിഫ്‌താഹിന്റെ മകൾ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, അങ്ങ് യഹോവയോടു വാക്കുപറഞ്ഞതല്ലേ, അതു പാലിക്കണം!’
കൂട്ടുകാരികൾ എല്ലാ വർഷവും അവളെ കാണാൻ പോകുമായിരുന്നു
യിഫ്‌താഹിന്റെ മകൾക്കും സങ്കടമുണ്ടായിരുന്നു. കാരണം, സമാഗമനകൂടാരത്തിൽ വേലയ്‌ക്കു പോയാൽപ്പിന്നെ അവൾ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു. അങ്ങനെയാകുമ്പോൾ അവൾക്ക് കുട്ടികളും ഉണ്ടാകുകയില്ല. പക്ഷേ അവൾ അവളുടെ അച്ഛൻ കൊടുത്ത വാക്കു പാലിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും വളരെയധികം ആഗ്രഹിച്ചു. വിവാഹം കഴിക്കുന്നതിനെക്കാളും കുട്ടികൾ ഉണ്ടാകുന്നതിനെക്കാളും അവൾ പ്രാധാന്യം നൽകിയത് ഈ കാര്യത്തിനാണ്. അങ്ങനെ അവൾ വീട്ടിൽനിന്നു പോയി. പിന്നെ, ജീവിതകാലം മുഴുവൻ അവൾ സമാഗമനകൂടാരത്തിൽ വേല ചെയ്‌തു.
അവൾ ചെയ്‌ത കാര്യം അവളുടെ അച്ഛനെയും യഹോവയെയും സന്തോഷിപ്പിച്ചോ, മോന് എന്തു തോന്നുന്നു?— ഉവ്വ്, സന്തോഷിപ്പിച്ചു! നല്ല അനുസരണയുള്ള കുട്ടിയായിരിക്കുകയും യഹോവയെ സ്നേഹിക്കുകയും ചെയ്‌താൽ മോന് യിഫ്‌താഹിന്റെ മകളെപ്പോലെയാകാൻ കഴിയും. അങ്ങനെ, അച്ഛനെയും അമ്മയെയും യഹോവയെയും വളരെയേറെ സന്തോഷിപ്പിക്കാൻ മോനും കഴിയും.