യാക്കോബ് എഴുതിയ കത്ത്
1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അടിമയായ യാക്കോബ്,+ പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന 12 ഗോത്രങ്ങൾക്ക് എഴുതുന്നത്:
നമസ്കാരം!
2 എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധപരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കുക.+ 3 കാരണം പരിശോധനകളിലൂടെ മാറ്റു തെളിയുന്ന വിശ്വാസം+ നിങ്ങൾക്കു സഹനശക്തി പകരും. 4 നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കട്ടെ. അങ്ങനെ നിങ്ങൾ ഒന്നിലും കുറവില്ലാത്തവരായി പൂർണരും എല്ലാം തികഞ്ഞവരും ആകും.+
5 അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ;+ അപ്പോൾ അയാൾക്ക് അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.+ 6 എന്നാൽ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ+ വേണം ചോദിക്കാൻ;+ കാരണം സംശയിക്കുന്നയാൾ കാറ്റിൽ ഇളകിമറിയുന്ന കടൽത്തിരപോലെയാണ്. 7 ഇങ്ങനെയുള്ളയാൾ യഹോവയിൽനിന്ന്* എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കരുത്. 8 അയാൾ തീരുമാനശേഷിയില്ലാത്ത* ഒരാളാണ്;+ അയാൾക്ക് ഒന്നിലും സ്ഥിരതയില്ല.
9 എളിയ സഹോദരൻ തന്റെ ഉയർച്ചയിൽ സന്തോഷിക്കട്ടെ.*+ 10 പണക്കാരൻ, താൻ ചെടികളുടെ പൂപോലെ കൊഴിഞ്ഞുപോകും എന്നതുകൊണ്ട് തന്റെ താഴ്ചയിൽ സന്തോഷിക്കട്ടെ.+ 11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടുംചൂടിൽ ചെടി വാടുകയും പൂവ് കൊഴിഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെതന്നെ, പണക്കാരനും അയാളുടെ നെട്ടോട്ടത്തിന് ഇടയിൽ മൺമറയുന്നു.+
12 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ* വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം,+ പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.+ 13 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാണ്” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല. 14 സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി*+ പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്. 15 പിന്നെ മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. അങ്ങനെ പാപം ചെയ്യുമ്പോൾ മരണം ജനിക്കുന്നു.+
16 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ വഴിതെറ്റിപ്പോകരുത്. 17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+ 18 സത്യവചനത്താൽ നമ്മളെ ജനിപ്പിക്കണം എന്നതു ദൈവത്തിന്റെ ഇഷ്ടമായിരുന്നു.+ അങ്ങനെയാകുമ്പോൾ ഒരർഥത്തിൽ നമ്മൾ ദൈവത്തിന്റെ സൃഷ്ടികളിൽ ആദ്യഫലമാകും.+
19 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്,+ പെട്ടെന്നു കോപിക്കുകയുമരുത്.+ 20 കാരണം മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല.+ 21 അതുകൊണ്ട് എല്ലാ മാലിന്യങ്ങളും തിന്മയുടെ എല്ലാ കണികകളും*+ നീക്കിക്കളഞ്ഞ് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന വചനം നിങ്ങളുടെ ഉള്ളിൽ നടാൻ വിനയപൂർവം ദൈവത്തെ അനുവദിക്കുക.
22 എന്നാൽ ദൈവവചനം കേൾക്കുക മാത്രം ചെയ്തുകൊണ്ട് തെറ്റായ വാദങ്ങളാൽ നിങ്ങളെത്തന്നെ വഞ്ചിക്കരുത്; പകരം വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം.+ 23 ദൈവവചനം കേൾക്കുന്നെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാത്തയാൾ+ കണ്ണാടിയിൽ മുഖം നോക്കുന്ന ഒരാളെപ്പോലെയാണ്. 24 അയാൾ കണ്ണാടിയിൽ നോക്കിയിട്ട് പോകുന്നു. എന്നാൽ തന്റെ രൂപം എങ്ങനെയാണെന്നു പെട്ടെന്നുതന്നെ മറന്നുപോകുന്നു. 25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.+
26 താൻ ദൈവത്തെ ആരാധിക്കുന്നെന്നു* കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ+ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല. 27 നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ ആരാധന* ഇതാണ്: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷിക്കുക; ലോകത്തിന്റെ കറ പറ്റാതെ നമ്മളെത്തന്നെ സൂക്ഷിക്കുക.+
2 എന്റെ സഹോദരങ്ങളേ, യേശുക്രിസ്തു എന്ന നമ്മുടെ ശ്രേഷ്ഠനായ കർത്താവിൽ വിശ്വസിക്കുന്ന നിങ്ങൾക്കു പക്ഷപാതം കാണിക്കാൻ കഴിയുന്നത് എങ്ങനെ?+ 2 നിങ്ങളുടെ യോഗത്തിലേക്കു സ്വർണമോതിരങ്ങളും മനോഹരമായ വസ്ത്രങ്ങളും അണിഞ്ഞ ഒരാളും മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും കടന്നുവരുമ്പോൾ, 3 മനോഹരമായ വസ്ത്രം ധരിച്ചയാൾക്കു പ്രത്യേകപരിഗണന നൽകി അയാളോട്, “ഇതാ, ഇവിടെ സുഖമായിരുന്നാലും” എന്നും ദരിദ്രനോട്, “നീ അവിടെ നിൽക്ക്” അല്ലെങ്കിൽ, “അവിടെ നിലത്ത്* ഇരിക്ക്” എന്നും നിങ്ങൾ പറയാറുണ്ടോ?+ 4 ഉണ്ടെങ്കിൽ, നിങ്ങൾ ഈ രീതിയിൽ ആളുകളെ തരം തിരിച്ച് കാണുന്നെന്നും+ നിങ്ങൾ ദുഷ്ടമായ വിധികൾ പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരാണെന്നും അല്ലേ അതിന് അർഥം?+
5 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, കേൾക്കുക: ലോകത്തിന്റെ വീക്ഷണത്തിൽ ദരിദ്രരായവരെ, വിശ്വാസത്തിൽ സമ്പന്നരാകാനും+ തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത രാജ്യത്തിന്റെ അവകാശികളാകാനും വേണ്ടി ദൈവം തിരഞ്ഞെടുത്തില്ലേ?+ 6 എന്നാൽ നിങ്ങൾ ദരിദ്രരെ അപമാനിച്ചിരിക്കുന്നു. വാസ്തവത്തിൽ, പണക്കാരല്ലേ നിങ്ങളെ ഉപദ്രവിക്കുന്നത്?+ അവരല്ലേ നിങ്ങളെ കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നത്? 7 നിങ്ങൾക്കു ലഭിച്ച ശ്രേഷ്ഠനാമത്തെ നിന്ദിക്കുന്നതും അവരല്ലേ? 8 തിരുവെഴുത്തിലുള്ള, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്ന രാജകീയനിയമം അനുസരിക്കുന്നെങ്കിൽ നിങ്ങൾ ശരിയായ കാര്യമാണു ചെയ്യുന്നത്. 9 എന്നാൽ ഇനിയും ഇങ്ങനെ പക്ഷപാതം കാണിക്കുകയാണെങ്കിൽ+ നിങ്ങൾ പാപം ചെയ്യുകയാണ്; നിയമം നിങ്ങളെ കുറ്റക്കാരെന്നു വിധിക്കും.*+
10 നിയമത്തിലുള്ളതെല്ലാം അനുസരിക്കുന്ന ഒരാൾ അതിലെ ഒരു കാര്യത്തിൽ തെറ്റിപ്പോയാൽ അയാൾ എല്ലാത്തിലും കുറ്റക്കാരനായിത്തീരുന്നു.+ 11 “വ്യഭിചാരം ചെയ്യരുത്”+ എന്നു കല്പിച്ചവൻ, “കൊല ചെയ്യരുത്”+ എന്നും കല്പിച്ചിരിക്കുന്നു. അതുകൊണ്ട് വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നിങ്ങൾ നിയമം ലംഘിച്ചിരിക്കുന്നു. 12 സ്വതന്ത്രമായൊരു ജനതയുടെ* നിയമത്തിന്റെ അടിസ്ഥാനത്തിൽ വിധിക്കപ്പെടാനുള്ളവരെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക.+ 13 കരുണ കാണിക്കാത്തയാൾക്കു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും.+ കരുണ ന്യായവിധിയുടെ മേൽ ജയം നേടുന്നു.
14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്നു പറയുകയും എന്നാൽ അതനുസരിച്ചുള്ള പ്രവൃത്തികളില്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം?+ ആ വിശ്വാസംകൊണ്ട് അയാൾക്കു രക്ഷപ്പെടാനാകുമോ?+ 15 ഉണ്ണാനും ഉടുക്കാനും വകയില്ലാത്ത സഹോദരന്മാരോ സഹോദരിമാരോ നിങ്ങൾക്കിടയിലുണ്ടെന്നു കരുതുക. 16 നിങ്ങളിൽ ഒരാൾ അവരോട്, “സമാധാനത്തോടെ പോകുക; ചെന്ന് തീ കായുക; വയറു നിറച്ച് ആഹാരം കഴിക്കുക” എന്നെല്ലാം പറയുന്നതല്ലാതെ അവർക്കു ജീവിക്കാൻ വേണ്ടതൊന്നും കൊടുക്കുന്നില്ലെങ്കിൽ അതുകൊണ്ട് എന്തു ഗുണം?+ 17 അതെ, പ്രവൃത്തികളില്ലെങ്കിൽ വിശ്വാസം ചത്തതാണ്.+
18 എന്നാൽ ഒരാൾ, “നിനക്കു വിശ്വാസമുണ്ട്; എനിക്കു പ്രവൃത്തികളുണ്ട്. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിക്കുക; എന്റെ വിശ്വാസം പ്രവൃത്തികളിലൂടെ ഞാൻ കാണിക്കാം” എന്നു പറഞ്ഞേക്കാം. 19 ഒരു ദൈവമേ ഉള്ളൂ എന്നു നീ വിശ്വസിക്കുന്നുണ്ടല്ലോ. നല്ല കാര്യം! പക്ഷേ, ഭൂതങ്ങളും അതു വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.+ 20 അറിവില്ലാത്തവനേ, പ്രവൃത്തികളില്ലാത്ത വിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതിനു നിനക്കു തെളിവ് വേണോ? 21 തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിൽ അർപ്പിച്ചതുകൊണ്ട്, പ്രവൃത്തികളാലല്ലേ നമ്മുടെ പിതാവായ അബ്രാഹാമിനെ നീതിമാനായി പ്രഖ്യാപിച്ചത്?+ 22 അബ്രാഹാം വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് തന്റെ വിശ്വാസം ജീവനുള്ളതാണെന്നു കാണിച്ചെന്നും പ്രവൃത്തികളാൽ അബ്രാഹാമിന്റെ വിശ്വാസം പൂർത്തിയായി എന്നും നിനക്ക് അറിയില്ലേ?+ 23 “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്ന തിരുവെഴുത്ത് അങ്ങനെ നിറവേറി. അബ്രാഹാമിനെ യഹോവയുടെ* സ്നേഹിതൻ എന്നു വിളിക്കുകയും ചെയ്തു.+
24 അതുകൊണ്ട്, ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നത് അയാളുടെ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാലുമാണ് എന്നു മനസ്സിലായില്ലേ? 25 രാഹാബ് എന്ന വേശ്യയെയും പ്രവൃത്തികളാലല്ലേ നീതിയുള്ളവളായി പ്രഖ്യാപിച്ചത്? രാഹാബ് സന്ദേശവാഹകർക്ക് ആതിഥ്യമരുളുകയും അവരെ മറ്റൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തല്ലോ.+ 26 അങ്ങനെ, ശ്വാസമില്ലാത്ത* ശരീരം ചത്തതായിരിക്കുന്നതുപോലെ+ പ്രവൃത്തിയില്ലാത്ത വിശ്വാസവും ചത്തതാണ്.+
3 എന്റെ സഹോദരങ്ങളേ, നിങ്ങളിൽ അധികം പേർ പഠിപ്പിക്കുന്നവരാകരുത്. അവരെ കൂടുതൽ കർശനമായി ന്യായം വിധിക്കും* എന്ന് അറിഞ്ഞുകൊള്ളൂ.+ 2 നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.*+ വാക്കു പിഴയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട് നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്. 3 കുതിരയെ അനുസരിപ്പിക്കാൻ അതിന്റെ വായിൽ കടിഞ്ഞാണിടുമ്പോൾ അതിന്റെ ശരീരം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലാകുന്നു. 4 കപ്പലിന്റെ കാര്യവുമെടുക്കുക. അതു വളരെ വലുപ്പമുള്ളതും ശക്തമായ കാറ്റിന്റെ സഹായത്താൽ ഓടുന്നതും ആണെങ്കിലും അമരക്കാരൻ ചെറിയൊരു ചുക്കാൻകൊണ്ട് അതിന്റെ ദിശ മാറ്റി ആഗ്രഹിക്കുന്നിടത്തേക്കു കൊണ്ടുപോകുന്നു.
5 നാവും ശരീരത്തിലെ ചെറിയൊരു അവയവമാണ്. പക്ഷേ അതു വലിയ വീരവാദങ്ങൾ മുഴക്കുന്നു. ചെറിയൊരു തീപ്പൊരി മതി വലിയൊരു കാടു കത്തിനശിക്കാൻ! 6 നാവും ഒരു തീയാണ്.+ നമ്മുടെ അവയവങ്ങളിൽ നാവ് അനീതിയുടെ ഒരു ലോകത്തെയാണ് അർഥമാക്കുന്നത്. കാരണം അതു ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു.+ ഗീഹെന്നയിലെ* തീകൊണ്ട് കത്തുന്ന അതു ജീവിതത്തെ മുഴുവൻ* ദഹിപ്പിക്കുന്നു. 7 എല്ലാ തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും* സമുദ്രജീവികളെയും മനുഷ്യനു മെരുക്കാം; മെരുക്കിയിട്ടുമുണ്ട്. 8 എന്നാൽ നാവിനെ മെരുക്കാൻ ഒരു മനുഷ്യനും കഴിയില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത് അപകടകാരിയും മാരകവിഷം നിറഞ്ഞതും ആണ്.+ 9 ഒരേ നാവുകൊണ്ട് നമ്മൾ പിതാവായ യഹോവയെ* സ്തുതിക്കുകയും “ദൈവത്തിന്റെ സാദൃശ്യത്തിൽ”+ സൃഷ്ടിച്ച മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. 10 ഒരേ വായിൽനിന്നുതന്നെ അനുഗ്രഹവും ശാപവും വരുന്നു.
എന്റെ സഹോദരങ്ങളേ, കാര്യങ്ങൾ ഇങ്ങനെ നടക്കുന്നതു ശരിയല്ല.+ 11 ഒരേ ഉറവയിൽനിന്ന് ശുദ്ധജലവും* കയ്പുള്ള ജലവും പുറപ്പെടുമോ? 12 എന്റെ സഹോദരങ്ങളേ, അത്തി മരത്തിൽ ഒലിവുകായും മുന്തിരിവള്ളിയിൽ അത്തിക്കായും കായ്ക്കുമോ?+ ഉപ്പുറവയിൽനിന്ന് ഒരിക്കലും ശുദ്ധജലം പുറപ്പെടില്ല.
13 നിങ്ങളിൽ ജ്ഞാനവും വകതിരിവും ഉള്ളത് ആർക്കാണ്? അയാൾ നല്ല പെരുമാറ്റത്തിലൂടെ, ജ്ഞാനത്തിൽനിന്ന് ഉണ്ടാകുന്ന സൗമ്യതയോടെയുള്ള പ്രവൃത്തികളിലൂടെ, അതു തെളിയിക്കട്ടെ. 14 എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ കടുത്ത അസൂയയും+ വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും*+ ഉണ്ടെങ്കിൽ നിങ്ങൾ സത്യത്തിനു വിരുദ്ധമായി നുണ പറയുകയോ വീമ്പിളക്കുകയോ അരുത്.+ 15 ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല; ഭൗമികവും+ മൃഗീയവും പൈശാചികവും ആണ്. 16 അസൂയയും വഴക്ക് ഉണ്ടാക്കാനുള്ള പ്രവണതയും* ഉള്ളിടത്ത് എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരിക്കും; അവിടെ എല്ലാ തരം തിന്മകളുമുണ്ട്.+
17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+ 18 മാത്രമല്ല, സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതിയുടെ ഫലം വിതയ്ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്.+
4 നിങ്ങൾക്കിടയിലെ യുദ്ധത്തിനും ഏറ്റുമുട്ടലിനും കാരണം എന്താണ്? നിങ്ങളുടെ ഉള്ളിൽ* പോരാടുന്ന ജഡികമോഹങ്ങളല്ലേ?*+ 2 നിങ്ങൾ ആഗ്രഹിച്ചിട്ടും കിട്ടുന്നില്ല. നിങ്ങൾ കൊല്ലുകയും തെറ്റായ കാര്യങ്ങൾ മോഹിക്കുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല. നിങ്ങൾ യുദ്ധം ചെയ്യുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു.+ നിങ്ങൾ ചോദിക്കാത്തതുകൊണ്ട് നിങ്ങൾക്കു ലഭിക്കുന്നില്ല. 3 ഇനി ചോദിക്കുന്നെങ്കിൽത്തന്നെ, നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. കാരണം ജഡികമോഹങ്ങൾക്കായി ചെലവിടണമെന്ന ദുരുദ്ദേശ്യത്തോടെയാണു നിങ്ങൾ ചോദിക്കുന്നത്.
4 വ്യഭിചാരിണികളേ,* ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണെന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് ലോകത്തിന്റെ സുഹൃത്താകാൻ ആഗ്രഹിക്കുന്ന ഏതൊരാളും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.+ 5 “നമ്മളിൽ വസിക്കുന്ന അസൂയയുടെ ആത്മാവ് എല്ലാത്തിനുംവേണ്ടി അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു”+ എന്നു തിരുവെഴുത്തു പറയുന്നത് ഒരു കാരണവുമില്ലാതെയാണ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? 6 എന്നാൽ ദൈവം കാണിക്കുന്ന അനർഹദയ വളരെ വലുതാണ്. “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു.+ എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു”+ എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.
7 അതുകൊണ്ട് നിങ്ങൾ ദൈവത്തിനു കീഴ്പെടുക.+ എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക.+ അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.+ 8 ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.+ പാപികളേ, കൈകൾ വെടിപ്പാക്കൂ.+ തീരുമാനശേഷിയില്ലാത്തവരേ,* ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.+ 9 ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുക.+ നിങ്ങളുടെ ചിരി കരച്ചിലിനും സന്തോഷം നിരാശയ്ക്കും വഴിമാറട്ടെ. 10 യഹോവയുടെ* മുമ്പാകെ സ്വയം താഴ്ത്തുക.+ അപ്പോൾ ദൈവം നിങ്ങളെ ഉയർത്തും.+
11 സഹോദരങ്ങളേ, പരസ്പരം കുറ്റം പറയുന്നതു നിറുത്തുക.+ സഹോദരന് എതിരെ സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നയാൾ നിയമത്തിന് എതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കിൽ നിങ്ങൾ നിയമം അനുസരിക്കുന്നവരല്ല, ന്യായാധിപന്മാരാണെന്നുവരും. 12 നിയമനിർമാതാവും ന്യായാധിപനും ആയി ഒരുവനേ ഉള്ളൂ,+ രക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന ദൈവംതന്നെ.+ അപ്പോൾപ്പിന്നെ അയൽക്കാരനെ വിധിക്കാൻ നിങ്ങൾ ആരാണ്?+
13 “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന നഗരത്തിൽ പോയി അവിടെ ഒരു വർഷം ചെലവഴിക്കും, അവിടെ കച്ചവടം നടത്തി ലാഭം ഉണ്ടാക്കും”+ എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.+ കുറച്ച് നേരത്തേക്കു മാത്രം കാണുന്നതും പിന്നെ മാഞ്ഞുപോകുന്നതും ആയ മൂടൽമഞ്ഞാണു നിങ്ങൾ.+ 15 അതുകൊണ്ട്, “യഹോവയ്ക്ക്* ഇഷ്ടമെങ്കിൽ+ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും” എന്നാണു നിങ്ങൾ പറയേണ്ടത്. 16 എന്നാൽ അതിനു പകരം, നിങ്ങൾ അഹങ്കാരത്തോടെ വീമ്പിളക്കുന്നു. ഇങ്ങനെ വീമ്പിളക്കുന്നതു ദുഷ്ടതയാണ്. 17 അതുകൊണ്ട് ഒരാൾ ശരി എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യുന്നില്ലെങ്കിൽ അതു പാപമാണ്.+
5 പണക്കാരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരിതങ്ങൾ ഓർത്ത് ദുഃഖിച്ച് കരയുക.+ 2 നിങ്ങളുടെ സമ്പത്തു നശിച്ചുപോയിരിക്കുന്നു; നിങ്ങളുടെ വസ്ത്രങ്ങൾ കീടങ്ങൾ തിന്നുനശിപ്പിച്ചിരിക്കുന്നു.+ 3 നിങ്ങളുടെ സ്വർണവും വെള്ളിയും തുരുമ്പിച്ചുപോയിരിക്കുന്നു. ആ തുരുമ്പു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും. അതു നിങ്ങളുടെ മാംസം തിന്നുകളയും. നിങ്ങൾ സ്വരുക്കൂട്ടിവെച്ചിരിക്കുന്നതെല്ലാം അവസാനനാളിൽ തീപോലെയാകും.+ 4 ഇതാ, നിങ്ങളുടെ വയലുകൾ കൊയ്ത പണിക്കാരിൽനിന്ന് നിങ്ങൾ പിടിച്ചുവെച്ച കൂലി നിലവിളിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ അധിപനായ യഹോവയുടെ* ചെവിയിൽ എത്തിയിരിക്കുന്നു.+ 5 നിങ്ങൾ ഈ ഭൂമിയിൽ ആഡംബരത്തിൽ കഴിയുകയും സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി ജീവിക്കുകയും ചെയ്തു. കശാപ്പുദിനത്തിനായി നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.+ 6 നിങ്ങൾ കുറ്റം വിധിക്കുന്നു; നീതിമാനെ കൊല്ലുകയും ചെയ്തിരിക്കുന്നു. അവൻ ഇതാ, നിങ്ങളോട് എതിർത്തുനിൽക്കുന്നു.
7 സഹോദരങ്ങളേ, കർത്താവിന്റെ സാന്നിധ്യംവരെ+ ക്ഷമയോടിരിക്കുക. ഒരു കർഷകൻ മുൻമഴയും പിൻമഴയും കിട്ടുന്നതുവരെ ഭൂമിയിലെ വിലയേറിയ ഫലങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നല്ലോ.+ 8 നിങ്ങളും ക്ഷമയോടിരിക്കുക.+ കർത്താവിന്റെ സാന്നിധ്യം അടുത്ത് എത്തിയിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ ശക്തമാക്കുക.+
9 സഹോദരങ്ങളേ, നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങൾ ആരും ആരെക്കുറിച്ചും പിറുപിറുക്കരുത്.*+ ഇതാ, ന്യായാധിപൻ വാതിൽക്കൽ നിൽക്കുന്നു. 10 സഹോദരങ്ങളേ, യഹോവയുടെ* നാമത്തിൽ സംസാരിച്ച പ്രവാചകന്മാർ+ ദുഷ്ടതകൾ സഹിക്കുകയും+ ക്ഷമ കാണിക്കുകയും+ ചെയ്തു. അക്കാര്യത്തിൽ അവരെ മാതൃകകളായി സ്വീകരിക്കുക. 11 സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാക്കുന്നു. ഇയ്യോബ് സഹിച്ചുനിന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്തിരിക്കുന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണയും നിറഞ്ഞ ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.+
12 എല്ലാറ്റിലും ഉപരി എന്റെ സഹോദരങ്ങളേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റ് എന്തിനെയെങ്കിലുമോ ചൊല്ലി നിങ്ങൾ ഇനി സത്യം ചെയ്യരുത്. ദൈവം നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളുടെ “ഉവ്വ്” എന്നത് ഉവ്വ് എന്നും “ഇല്ല” എന്നത് ഇല്ല എന്നും ആയിരിക്കട്ടെ.+
13 നിങ്ങളിൽ ആരെങ്കിലും കഷ്ടതകൾ അനുഭവിക്കുന്നുണ്ടോ? എങ്കിൽ അയാൾ മുട്ടിപ്പായി പ്രാർഥിക്കട്ടെ.+ സന്തോഷത്തോടിരിക്കുന്ന ആരെങ്കിലുമുണ്ടോ? അയാൾ സ്തുതിഗീതങ്ങൾ പാടട്ടെ.+ 14 നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ* വിളിച്ചുവരുത്തട്ടെ.+ അവർ യഹോവയുടെ* നാമത്തിൽ അയാളുടെ മേൽ എണ്ണ തേച്ച്+ അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. 15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖപ്പെടുത്തും. യഹോവ* അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും.
16 അതുകൊണ്ട് പരസ്പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുകയും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖപ്പെടും. നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.+ 17 നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു ഏലിയ. എന്നിട്ടും മഴ പെയ്യാതിരിക്കാൻ ഏലിയ ആത്മാർഥമായി പ്രാർഥിച്ചപ്പോൾ മൂന്നര വർഷം ദേശത്ത് മഴ പെയ്തില്ല.+ 18 ഏലിയ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി വിളവ് തരുകയും ചെയ്തു.+
19 എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്ന് വഴിതെറ്റിപ്പോകുകയും മറ്റൊരാൾ അയാളെ തിരികെ കൊണ്ടുവരുകയും ചെയ്താൽ 20 പാപിയെ തെറ്റായ വഴിയിൽനിന്ന് നേർവഴിക്കു കൊണ്ടുവരുന്നയാൾ+ അയാളെ മരണത്തിൽനിന്ന് രക്ഷിക്കുകയും അസംഖ്യം പാപങ്ങൾ മറയ്ക്കുകയും ചെയ്യുമെന്ന് അറിഞ്ഞുകൊള്ളുക.+
അഥവാ “ശകാരിക്കാതെ.”
അനു. എ5 കാണുക.
അഥവാ “ഇരുമനസ്സുള്ള.”
അഥവാ “അഭിമാനിക്കട്ടെ.”
അനു. എ5 കാണുക.
അഥവാ “ആകർഷിച്ച് ഇരയിട്ട് പിടിച്ച്.”
മറ്റൊരു സാധ്യത “തിന്മയുടെ പെരുപ്പവും.”
പദാവലി കാണുക.
അഥവാ “ഭക്തനാണെന്ന്.”
അഥവാ “മതം.”
അക്ഷ. “എന്റെ പാദപീഠത്തിനു താഴെ.”
അഥവാ “കുറ്റക്കാരെന്ന നിലയിൽ ശകാരിക്കും.”
അക്ഷ. “സ്വാതന്ത്ര്യത്തിന്റെ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ആത്മാവില്ലാത്ത.”
അഥവാ “അവരുടെ ന്യായവിധി കടുത്തതായിരിക്കും.”
അഥവാ “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ.”
പദാവലി കാണുക.
അക്ഷ. “ജനനചക്രത്തെ.”
അഥവാ “ഇഴജന്തുക്കളെയും.”
അനു. എ5 കാണുക.
അക്ഷ. “മധുരമുള്ള ജലവും.”
മറ്റൊരു സാധ്യത “വലിയ ആളാകണമെന്ന മോഹവും.”
മറ്റൊരു സാധ്യത “വലിയ ആളാകണമെന്ന മോഹവും.”
അഥവാ “ന്യായബോധമുള്ളതും; വഴക്കമുള്ളതും.”
മറ്റൊരു സാധ്യത “ഉണ്ടാക്കുന്നവർ.”
അക്ഷ. “അവയവങ്ങളിൽ.”
പദാവലിയിൽ “ജഡം” കാണുക.
അഥവാ “അവിശ്വസ്തരേ.”
അഥവാ “ഇരുമനസ്സുള്ളവരേ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “പരാതിപ്പെടരുത്.” അക്ഷ. “നെടുവീർപ്പിടരുത്.”
അനു. എ5 കാണുക.
അഥവാ “അനുഗൃഹീതരായി.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “അനുകമ്പയും.”
പദാവലി കാണുക.
അനു. എ5 കാണുക.
മറ്റൊരു സാധ്യത “ക്ഷീണിച്ചിരിക്കുന്നയാളെ.”
അനു. എ5 കാണുക.
അഥവാ “പരസ്യമായി ഏറ്റുപറയുകയും.”