യോഹന്നാനു ലഭിച്ച വെളിപാട്
1 യേശുക്രിസ്തുവിന്റെ വെളിപാട്:* ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ+ കാണിക്കാൻവേണ്ടി ദൈവം അതു യേശുവിനു കൊടുത്തു.+ യേശു അതു തന്റെ ദൂതനെ അയച്ച് തന്റെ അടിമയായ യോഹന്നാന്+ അടയാളങ്ങളിലൂടെ കാണിച്ചുകൊടുത്തു. 2 ദൈവത്തിന്റെ വാക്കുകളും യേശുക്രിസ്തുവിന്റെ സാക്ഷിമൊഴികളും ഉൾപ്പെടെ താൻ കണ്ടതൊക്കെ യോഹന്നാൻ പറഞ്ഞു. 3 ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അതു കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും സന്തുഷ്ടർ.+ കാരണം നിശ്ചയിച്ച സമയം അടുത്തിരിക്കുന്നു.
4 ഏഷ്യ സംസ്ഥാനത്തിലെ ഏഴു സഭകൾക്കു+ യോഹന്നാൻ എഴുതുന്നത്:
“ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും”+ ആയവനിൽനിന്നും തിരുസിംഹാസനത്തിന്റെ മുന്നിലുള്ള ഏഴ് ആത്മാക്കളിൽനിന്നും+ 5 ‘വിശ്വസ്തസാക്ഷിയും’+ “മരിച്ചവരിൽനിന്നുള്ള ആദ്യജാതനും”+ ‘ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയും’+ ആയ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ലഭിക്കട്ടെ.
നമ്മളെ സ്നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങളിൽനിന്ന് നമ്മളെ മോചിപ്പിക്കുകയും+ 6 തന്റെ പിതാവായ ദൈവത്തിനു നമ്മളെ പുരോഹിതന്മാരും+ ഒരു രാജ്യവും+ ആക്കിത്തീർക്കുകയും ചെയ്തവന് എന്നെന്നും മഹത്ത്വവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ.
7 ഇതാ, യേശു മേഘങ്ങളിൽ വരുന്നു.+ എല്ലാ കണ്ണുകളും യേശുവിനെ കാണും; യേശുവിനെ കുത്തിത്തുളച്ചവരും കാണും. ഭൂമിയിലെ ഗോത്രങ്ങളെല്ലാം യേശു കാരണം നെഞ്ചത്തടിച്ച് വിലപിക്കും.+ അതെ, ആമേൻ.
8 ദൈവമായ യഹോവ* പറയുന്നു: “ഞാൻ ആൽഫയും ഒമേഗയും* ആണ്.+ ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും ആയ സർവശക്തൻ.”+
9 യേശുവിന്റെ കഷ്ടതയിലും+ രാജ്യത്തിലും+ സഹനത്തിലും+ നിങ്ങളുടെ പങ്കാളിയായ നിങ്ങളുടെ സഹോദരൻ യോഹന്നാൻ എന്ന ഞാൻ ദൈവത്തെക്കുറിച്ച് പ്രസംഗിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയുകയും ചെയ്തതിന്റെ പേരിൽ പത്മൊസ് എന്ന ദ്വീപിലായിരുന്നു. 10 അവിടെവെച്ച് ദൈവാത്മാവിനാൽ ഞാൻ കർത്താവിന്റെ ദിവസത്തിലായി. കാഹളനാദംപോലുള്ള ഒരു വലിയ ശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു. 11 “നീ കാണുന്നത് ഒരു ചുരുളിൽ എഴുതി എഫെസൊസ്,+ സ്മുർന്ന,+ പെർഗമൊസ്,+ തുയഥൈര,+ സർദിസ്,+ ഫിലദെൽഫ്യ,+ ലവൊദിക്യ+ എന്നിവിടങ്ങളിലുള്ള ഏഴു സഭകൾക്ക് അയയ്ക്കുക” എന്ന് ആ ശബ്ദം പറഞ്ഞു.
12 എന്നോടു സംസാരിക്കുന്ന ശബ്ദം ആരുടേതാണെന്ന് അറിയാൻ ഞാൻ തിരിഞ്ഞുനോക്കി. അപ്പോൾ സ്വർണംകൊണ്ടുള്ള ഏഴു തണ്ടുവിളക്കുകൾ+ ഞാൻ കണ്ടു; 13 തണ്ടുവിളക്കുകൾക്കു നടുവിൽ, പാദംവരെ ഇറക്കമുള്ള വസ്ത്രം അണിഞ്ഞ് നെഞ്ചത്ത് സ്വർണപ്പട്ട കെട്ടി മനുഷ്യപുത്രനെപ്പോലുള്ള ഒരാൾ+ നിന്നിരുന്നു. 14 അദ്ദേഹത്തിന്റെ തലയും തലമുടിയും തൂവെള്ളക്കമ്പിളിപോലെയും മഞ്ഞുപോലെയും വെളുത്തതായിരുന്നു; കണ്ണുകൾ തീജ്വാലയ്ക്കു തുല്യം.+ 15 പാദങ്ങൾ ഉലയിൽ ചുട്ടുപഴുത്തിരിക്കുന്ന ശുദ്ധമായ ചെമ്പുപോലെയും+ ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും ആയിരുന്നു. 16 അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രങ്ങളുണ്ടായിരുന്നു.+ വായിൽനിന്ന് ഇരുവായ്ത്തലയുള്ള, നീണ്ട, മൂർച്ചയേറിയ ഒരു വാൾ+ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ മുഖം ഉജ്ജ്വലപ്രഭ ചൊരിയുന്ന സൂര്യനെപ്പോലിരുന്നു.+ 17 അദ്ദേഹത്തെ കണ്ടിട്ട് ഞാൻ മരിച്ചവനെപ്പോലെ അദ്ദേഹത്തിന്റെ കാൽക്കൽ വീണു.
അദ്ദേഹം വലതുകൈ എന്റെ മേൽ വെച്ചുകൊണ്ട് പറഞ്ഞു: “പേടിക്കേണ്ടാ. ഞാൻ ആദ്യനും+ അന്ത്യനും+ 18 ജീവിക്കുന്നവനും ആണ്.+ ഞാൻ മരിച്ചവനായിരുന്നു.+ എന്നാൽ ഇപ്പോൾ ഇതാ ജീവിച്ചിരിക്കുന്നു, ഞാൻ എന്നുമെന്നേക്കും ജീവിച്ചിരിക്കും.+ മരണത്തിന്റെയും ശവക്കുഴിയുടെയും* താക്കോലുകൾ എന്റെ കൈയിലുണ്ട്.+ 19 അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതും ആയ കാര്യങ്ങൾ എഴുതുക. 20 ഏഴു സ്വർണവിളക്കുകളെയും എന്റെ വലതുകൈയിൽ നീ കണ്ട ഏഴു നക്ഷത്രങ്ങളെയും കുറിച്ചുള്ള പാവനരഹസ്യം ഇതാണ്: ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതന്മാരാണ്; ഏഴു തണ്ടുവിളക്കുകൾ ഏഴു സഭകളും.+
2 “എഫെസൊസിലെ+ സഭയുടെ ദൂതന്+ എഴുതുക: വലതുകൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചുകൊണ്ട് ഏഴു സ്വർണവിളക്കുകൾക്കിടയിലൂടെ+ നടക്കുന്നവൻ പറയുന്നത് ഇതാണ്: 2 ‘നിന്റെ പ്രവൃത്തികളും നിന്റെ അധ്വാനവും സഹനവും എനിക്ക് അറിയാം. കൊള്ളരുതാത്ത ആളുകളെ വെച്ചുപൊറുപ്പിക്കാൻ നിനക്കാകില്ലെന്നും അപ്പോസ്തലന്മാരല്ലാതിരിക്കെ അങ്ങനെയാണെന്ന് അവകാശപ്പെടുന്നവരെ+ പരീക്ഷിച്ച് അവർ നുണയന്മാരാണെന്നു നീ മനസ്സിലാക്കിയെന്നും ഞാൻ അറിയുന്നു. 3 എന്റെ പേരിനുവേണ്ടി+ പലതും സഹിക്കേണ്ടിവന്നിട്ടും നീ തളർന്നുപോകാതെ+ ഉറച്ചുനിന്നെന്നും എനിക്ക് അറിയാം. 4 എന്നാൽ ആദ്യമുണ്ടായിരുന്ന സ്നേഹം വിട്ടുകളഞ്ഞു എന്നൊരു കുറവ് നിന്നെക്കുറിച്ച് എനിക്കു പറയാനുണ്ട്.
5 “‘അതുകൊണ്ട് നീ ഏത് അവസ്ഥയിൽനിന്നാണു വീണതെന്ന് ഓർത്തുനോക്കുക. മാനസാന്തരപ്പെട്ട്+ ആദ്യം ചെയ്തിരുന്നത് ഇനിയും ചെയ്യുക. മാനസാന്തരപ്പെട്ടില്ലെങ്കിൽ+ ഞാൻ വന്ന് നിന്റെ തണ്ടുവിളക്ക്+ അതിന്റെ സ്ഥാനത്തുനിന്ന് നീക്കിക്കളയും. 6 എന്നാൽ നിക്കൊലാവൊസ്+ എന്ന മതവിഭാഗക്കാരുടെ ചെയ്തികൾ എന്നെപ്പോലെ നീയും വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. 7 ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനെ+ ഞാൻ ദൈവത്തിന്റെ പറുദീസയിലെ ജീവവൃക്ഷത്തിന്റെ ഫലം കഴിക്കാൻ അനുവദിക്കും.’+
8 “സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്ത,+ ‘ആദ്യനും അന്ത്യനും’+ ആയവൻ പറയുന്നത് ഇതാണ്: 9 ‘നീ കഷ്ടതയിലും ദാരിദ്ര്യത്തിലും ആണെന്ന് എനിക്ക് അറിയാം. പക്ഷേ നീ സമ്പന്നനാണ്.+ ജൂതരാണെന്ന് അവകാശപ്പെടുന്നവർ ദൈവത്തെ നിന്ദിക്കുന്നതും ഞാൻ അറിയുന്നു. എന്നാൽ അവർ ശരിക്കുള്ള ജൂതരല്ല, സാത്താന്റെ സിനഗോഗാണ്.+ 10 സഹിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർത്ത് നീ പേടിക്കേണ്ടാ.+ ഇതാ, പിശാച് നിങ്ങളിൽ ചിലരെ തടവിലാക്കാൻപോകുന്നു! അങ്ങനെ നിങ്ങൾ പൂർണമായി പരിശോധിക്കപ്പെടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരിക്കേണ്ടിവന്നാൽപ്പോലും വിശ്വസ്തരായിരിക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകിരീടം തരും.+ 11 ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവന്+ ഒരിക്കലും രണ്ടാം മരണം+ നേരിടേണ്ടിവരില്ല.’
12 “പെർഗമൊസിലെ സഭയുടെ ദൂതന് എഴുതുക: ഇരുവായ്ത്തലയുള്ള, നീണ്ട, മൂർച്ചയേറിയ വാളുള്ളവൻ+ പറയുന്നത് ഇതാണ്: 13 ‘നീ എവിടെയാണു താമസിക്കുന്നതെന്നും അതു സാത്താന്റെ സിംഹാസനമുള്ളിടമാണെന്നും ഞാൻ അറിയുന്നു. എന്നിട്ടും നീ എന്റെ പേര് മുറുകെ പിടിക്കുന്നു.+ സാത്താൻ വസിക്കുന്ന നിങ്ങളുടെ നഗരത്തിൽവെച്ച് എന്റെ വിശ്വസ്തസാക്ഷിയായ+ അന്തിപ്പാസ് കൊല്ലപ്പെട്ട+ കാലത്തുപോലും നിങ്ങൾ എന്നിലുള്ള വിശ്വാസം തള്ളിപ്പറഞ്ഞില്ല.+
14 “‘എന്നാൽ നിനക്ക് എതിരെ ചില കാര്യങ്ങൾ എനിക്കു പറയാനുണ്ട്. ബിലെയാമിന്റെ+ ഉപദേശം മുറുകെ പിടിക്കുന്ന ചിലർ അവിടെയുണ്ട്. വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ തിന്നാനും അധാർമികപ്രവൃത്തികൾ* ചെയ്യാനും+ പ്രേരിപ്പിച്ചുകൊണ്ട് ഇസ്രായേൽമക്കളെ വശീകരിക്കാൻ ബാലാക്കിനെ+ ഉപദേശിച്ചതു ബിലെയാമാണല്ലോ. 15 അതുപോലെ, നിക്കൊലാവൊസ്+ എന്ന മതവിഭാഗക്കാരുടെ ഉപദേശം മുറുകെ പിടിക്കുന്നവരും നിനക്കുണ്ട്. 16 അതുകൊണ്ട് മാനസാന്തരപ്പെടുക. ഇല്ലെങ്കിൽ ഞാൻ വേഗം വന്ന് എന്റെ വായിലെ നീണ്ട വാളുകൊണ്ട്+ അവരോടു യുദ്ധം ചെയ്യും.
17 “‘ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ:+ ജയിക്കുന്നവനു+ ഞാൻ മറഞ്ഞിരിക്കുന്ന മന്നയിൽ+ കുറെ നൽകും. ഞാൻ അവന് ഒരു വെള്ളക്കല്ലും കൊടുക്കും. ആ കല്ലിൽ, അതു കിട്ടുന്നവനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാത്ത ഒരു പുതിയ പേര് എഴുതിയിട്ടുണ്ടാകും.’
18 “തുയഥൈരയിലെ+ സഭയുടെ ദൂതന് എഴുതുക: തീജ്വാലപോലുള്ള കണ്ണുകളും+ ശുദ്ധമായ ചെമ്പുപോലുള്ള പാദങ്ങളും ഉള്ള ദൈവപുത്രൻ+ പറയുന്നത് ഇതാണ്: 19 ‘നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനം എന്നിവയും എനിക്ക് അറിയാം. നീ ആദ്യം ചെയ്തതിലും കൂടുതൽ കാര്യങ്ങൾ പിൽക്കാലത്ത് ചെയ്തെന്നും അറിയാം.
20 “‘എന്നാൽ ഇസബേൽ+ എന്ന സ്ത്രീയെ വെച്ചുപൊറുപ്പിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ച് എനിക്കു പറയാനുണ്ട്. പ്രവാചികയാണെന്നു പറഞ്ഞുനടന്ന് അവൾ എന്റെ അടിമകളെ അധാർമികപ്രവൃത്തികൾ*+ ചെയ്യാനും വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ തിന്നാനും ഉപദേശിക്കുന്നു. അങ്ങനെ അവരെ വഴിതെറ്റിക്കുന്നു. 21 ഞാൻ അവൾക്കു പശ്ചാത്തപിക്കാൻ* സമയം കൊടുത്തു. എന്നാൽ തന്റെ ലൈംഗിക അധാർമികതയെക്കുറിച്ച്* പശ്ചാത്തപിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. 22 ഞാൻ രോഗം വരുത്തി അവളെ കിടപ്പിലാക്കാൻപോകുകയാണ്. അവളുമായി വ്യഭിചരിക്കുന്നവർ, അവളുടേതുപോലുള്ള പ്രവൃത്തികൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ* അവരെയും ഞാൻ വലിയ കഷ്ടതയിലാക്കും. 23 മാരകമായ രോഗം വരുത്തി ഞാൻ അവളുടെ മക്കളെ കൊല്ലും. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും* ഹൃദയങ്ങളെയും പരിശോധിക്കുന്നവനാണു ഞാനെന്ന് അങ്ങനെ സഭകളെല്ലാം അറിയും. നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങളുടെ പ്രവൃത്തികൾക്ക് അർഹമായതു ഞാൻ തരും.+
24 “‘എന്നാൽ ആ ഉപദേശം പിൻപറ്റാത്തവരും “സാത്താന്റെ ആഴങ്ങൾ”+ എന്ന് അവർ പറയുന്നവ അറിഞ്ഞിട്ടില്ലാത്തവരും ആയ തുയഥൈരയിലെ ബാക്കിയുള്ളവരോടു ഞാൻ പറയുന്നു: വേറൊരു ഭാരവും ഞാൻ നിങ്ങളുടെ മേൽ ചുമത്തുന്നില്ല. 25 ഞാൻ വരുന്നതുവരെ ഇപ്പോഴുള്ളതു മുറുകെ പിടിക്കുക.+ 26 ജയിക്കുകയും അവസാനത്തോളം എന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ജനതകളുടെ മേൽ ഞാൻ അധികാരം നൽകും.+ 27 അവൻ ഇരുമ്പുകോൽകൊണ്ട് ജനങ്ങളെ മേയ്ക്കും;+ മൺപാത്രങ്ങൾപോലെ അവർ തകർന്നുപോകും. 28 ഞാൻ അവനു പ്രഭാതനക്ഷത്രവും+ കൊടുക്കും. 29 ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’
3 “സർദിസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ ഏഴ് ആത്മാക്കളും+ ഏഴു നക്ഷത്രങ്ങളും+ ഉള്ളവൻ പറയുന്നത് ഇതാണ്: ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. ജീവനുള്ളവൻ എന്നാണു നീ അറിയപ്പെടുന്നതെങ്കിലും* നീ മരിച്ചവനാണ്.+ 2 ജാഗ്രതയോടിരിക്കുക;+ മരിക്കാറായ ബാക്കിയുള്ളവയെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ മുമ്പാകെ നീ നിന്റെ ജോലി ചെയ്തുതീർത്തതായി ഞാൻ കാണുന്നില്ല. 3 അതുകൊണ്ട് നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്തത് എന്താണെന്ന് ഓർത്ത് അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക.+ നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും;+ ഏതു സമയത്താണു ഞാൻ വരുന്നതെന്നു നീ അറിയുകയുമില്ല.+
4 “‘എന്നാൽ സ്വന്തം വസ്ത്രം മലിനമാക്കിയിട്ടില്ലാത്ത+ കുറച്ച് പേർ* സർദിസിൽ നിനക്കുണ്ട്. അവർ വെള്ളവസ്ത്രം+ ധരിച്ച് എന്റെകൂടെ നടക്കും. കാരണം അവർക്ക് അതിനുള്ള യോഗ്യതയുണ്ട്. 5 ജയിക്കുന്നവൻ+ അങ്ങനെ വെള്ളവസ്ത്രം അണിയും.+ ജീവന്റെ പുസ്തകത്തിൽനിന്ന്+ ഞാൻ അവന്റെ പേര് ഒരിക്കലും മായ്ച്ചുകളയില്ല. എന്റെ പിതാവിന്റെ മുന്നിലും പിതാവിന്റെ ദൂതന്മാരുടെ മുന്നിലും അവന്റെ പേര് ഞാൻ അംഗീകരിക്കും.+ 6 ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’
7 “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും+ സത്യവാനും+ ദാവീദിന്റെ താക്കോലുള്ളവനും+ ആരും അടയ്ക്കാത്ത വിധം തുറക്കുകയും ആരും തുറക്കാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവനും ആയവൻ പറയുന്നത് ഇതാണ്: 8 ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. ഇതാ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു വാതിൽ ഞാൻ നിന്റെ മുന്നിൽ തുറന്നുവെച്ചിരിക്കുന്നു.+ നിനക്കു ശക്തി കുറവാണെന്ന് എനിക്ക് അറിയാം. എന്നിട്ടും നീ എന്റെ വാക്ക് അനുസരിച്ചു; എന്റെ പേര് തള്ളിപ്പറഞ്ഞുമില്ല. 9 ജൂതരല്ലാതിരിക്കെ അങ്ങനെയാണെന്നു നുണ പറയുന്ന+ സാത്താന്റെ സിനഗോഗുകാരെ ഞാൻ വരുത്തും. അവർ വന്ന് നിന്റെ കാൽക്കൽ കുമ്പിടാനും ഞാൻ നിന്നെ സ്നേഹിച്ചെന്ന് അവർ അറിയാനും ഞാൻ ഇടവരുത്തും. 10 സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസരിച്ചു.* അതുകൊണ്ട്, ഭൂമിയിലെ എല്ലാ ജനങ്ങളെയും പരീക്ഷിക്കാനായി ഭൂമിയിലെങ്ങും ഉണ്ടാകാനിരിക്കുന്ന പരീക്ഷയുടെ സമയത്ത് ഞാൻ നിന്നെ കാത്തുരക്ഷിക്കും.+ 11 ഞാൻ വേഗം വരുന്നു.+ നിന്റെ കിരീടം ആരും എടുക്കാതിരിക്കാൻ നിനക്കുള്ളതു മുറുകെ പിടിച്ചുകൊള്ളുക.+
12 “‘ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു തൂണാക്കും. അവൻ ഒരിക്കലും അവിടം വിട്ട് പോകില്ല. എന്റെ ദൈവത്തിന്റെ പേരും+ എന്റെ ദൈവത്തിന്റെ അടുത്തുനിന്ന്, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ യരുശലേം+ എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെ മേൽ എഴുതും.+ 13 ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’
14 “ലവൊദിക്യയിലെ+ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനും ആയ+ സാക്ഷിയും+ ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയുന്നത് ഇതാണ്: 15 ‘ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നിനക്കു ചൂടുമില്ല, തണുപ്പുമില്ല. നീ ചൂടുള്ളവനോ തണുപ്പുള്ളവനോ ആയിരുന്നെങ്കിൽ നന്നായിരുന്നു. 16 ചൂടോ+ തണുപ്പോ+ ഇല്ലാതെ നീ ശീതോഷ്ണവാനായതുകൊണ്ട്* ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. 17 “ഞാൻ ധനികനാണ്;+ ഞാൻ ഒരുപാടു സമ്പാദിച്ചു; എനിക്ക് ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ കഷ്ടതയിലാണെന്നും നിന്റെ അവസ്ഥ ദയനീയമാണെന്നും നീ ദരിദ്രനും അന്ധനും നഗ്നനും ആണെന്നും നീ അറിയുന്നില്ല. 18 അതുകൊണ്ട് നീ സമ്പന്നനായിത്തീരാൻ തീയിൽ ശുദ്ധീകരിച്ച സ്വർണവും, നിന്റെ നഗ്നത മറ്റുള്ളവർ കാണാതെ+ നിന്റെ നാണം മറയ്ക്കാൻ വെള്ളവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കാൻ കണ്ണിലെഴുതാനുള്ള ലേപവും+ എന്റെ കൈയിൽനിന്ന് വിലയ്ക്കു വാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.+
19 “‘ഞാൻ സ്നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു.+ അതുകൊണ്ട് ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.+ 20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ വീടിന് അകത്ത് ചെന്ന് അവനോടൊപ്പം അത്താഴം കഴിക്കും; അവൻ എന്റെകൂടെ ഇരുന്ന് കഴിക്കും. 21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+ 22 ദൈവാത്മാവ് സഭകളോടു പറയുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.’”
4 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, സ്വർഗത്തിൽ ഒരു തുറന്ന വാതിൽ! ഞാൻ ആദ്യം കാഹളനാദംപോലുള്ള ഒരു ശബ്ദം കേട്ടു. അത് എന്നോടു പറഞ്ഞു: “ഇങ്ങോട്ടു കയറിവരൂ. സംഭവിക്കാനുള്ള കാര്യങ്ങൾ ഞാൻ നിനക്കു കാണിച്ചുതരാം.” 2 ഉടനെ ഞാൻ ദൈവാത്മാവിന്റെ നിയന്ത്രണത്തിലായി. അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ആരോ ഇരിക്കുന്നു.+ 3 ആ വ്യക്തി കാഴ്ചയ്ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പുരത്നവും പോലെയായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുണ്ടായിരുന്നു.+
4 സിംഹാസനത്തിനു ചുറ്റും വേറെ 24 സിംഹാസനങ്ങൾ; അവയിൽ ഇരിക്കുന്ന 24 മൂപ്പന്മാരെയും*+ ഞാൻ കണ്ടു; അവർ വെള്ളവസ്ത്രവും തലയിൽ സ്വർണകിരീടവും ധരിച്ചിട്ടുണ്ടായിരുന്നു. 5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും+ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും+ വന്നുകൊണ്ടിരുന്നു; സിംഹാസനത്തിനു മുന്നിൽ ജ്വലിക്കുന്ന ഏഴു വിളക്കുകൾ; ഇവ ദൈവത്തിന്റെ ഏഴ് ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു. 6 സിംഹാസനത്തിനു മുന്നിൽ പളുങ്കുപോലെ ഒരു കണ്ണാടിക്കടൽ.+
സിംഹാസനത്തിന്റെ നടുഭാഗത്ത്* ചുറ്റിലുമായി നാലു ജീവികൾ;+ അവയ്ക്കു മുന്നിലും പിന്നിലും നിറയെ കണ്ണുകൾ. 7 ഒന്നാമത്തെ ജീവി സിംഹത്തെപ്പോലിരുന്നു;+ രണ്ടാം ജീവി കാളയെപ്പോലെ;+ മൂന്നാം ജീവി+ മനുഷ്യമുഖമുള്ളത്; നാലാം ജീവി+ പറക്കുന്ന കഴുകനെപ്പോലെ.+ 8 നാലു ജീവികളിൽ ഓരോന്നിനും ആറു ചിറകുണ്ടായിരുന്നു. അവയുടെ ചുറ്റിലും അകത്തും നിറയെ കണ്ണുകളുണ്ടായിരുന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും+ ആയ സർവശക്തനാം ദൈവമായ യഹോവ* പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”+ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ടിരുന്നു.
9 എന്നുമെന്നേക്കും+ ജീവിക്കുന്നവനും സിംഹാസനത്തിൽ ഇരിക്കുന്നവനും ആയ ദൈവത്തിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും നന്ദിയും നൽകുമ്പോഴൊക്കെ 10 24 മൂപ്പന്മാർ+ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പാകെ കുമ്പിട്ട് എന്നുമെന്നേക്കും ജീവിക്കുന്നവനെ ആരാധിക്കുകയും അവരുടെ കിരീടങ്ങൾ സിംഹാസനത്തിനു മുന്നിൽ ഇട്ടുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: 11 “ഞങ്ങളുടെ ദൈവമായ യഹോവേ,* മഹത്ത്വവും+ ബഹുമാനവും+ ശക്തിയും+ ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്;+ അങ്ങയുടെ ഇഷ്ടപ്രകാരമാണ് എല്ലാം ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും.”
5 പിന്നെ സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ വലതുകൈയിൽ, രണ്ടു വശത്തും* എഴുത്തുള്ള ഒരു ചുരുൾ കണ്ടു. അത് ഏഴു മുദ്രകൊണ്ട് മുദ്രയിട്ടുവെച്ചിരുന്നു.* 2 “മുദ്ര പൊട്ടിക്കാനും ചുരുൾ നിവർക്കാനും യോഗ്യൻ ആരാണ്” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായ ഒരു ദൈവദൂതനെയും ഞാൻ കണ്ടു. 3 എന്നാൽ സ്വർഗത്തിലോ ഭൂമിയിലോ ഭൂമിക്കു കീഴെയോ ഉള്ള ആർക്കും ചുരുൾ നിവർക്കാനോ അതു വായിക്കാനോ കഴിഞ്ഞില്ല. 4 ചുരുൾ നിവർക്കാനോ അതു വായിക്കാനോ യോഗ്യതയുള്ള ആരെയും കാണാഞ്ഞതുകൊണ്ട് ഞാൻ കുറെ നേരം കരഞ്ഞു. 5 അപ്പോൾ മൂപ്പന്മാരിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്രത്തിലെ സിംഹവും+ ദാവീദിന്റെ വേരും+ ആയവൻ വിജയിച്ചിരിക്കുന്നു.+ അതുകൊണ്ട് ചുരുൾ നിവർക്കാനും അതിന്റെ ഏഴു മുദ്ര പൊട്ടിക്കാനും അദ്ദേഹത്തിനു കഴിയും.”
6 പിന്നെ ഞാൻ സിംഹാസനത്തിനു സമീപം* നാലു ജീവികൾക്കും മൂപ്പന്മാർക്കും+ നടുവിൽ ഒരു കുഞ്ഞാടു+ നിൽക്കുന്നതു കണ്ടു. അതിനെ കണ്ടാൽ അറുക്കപ്പെട്ടതായി തോന്നും.+ അതിന് ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. ഈ കണ്ണുകൾ ദൈവം മുഴുഭൂമിയിലേക്കും അയച്ച ദൈവത്തിന്റെ ഏഴ് ആത്മാക്കളെ+ പ്രതീകപ്പെടുത്തുന്നു. 7 ഉടനെ കുഞ്ഞാടു ചെന്ന് സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി. 8 കുഞ്ഞാട് അതു വാങ്ങിയപ്പോൾ നാലു ജീവികളും 24 മൂപ്പന്മാരും+ കുഞ്ഞാടിന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോരുത്തരും ഓരോ കിന്നരവും സുഗന്ധക്കൂട്ടു നിറച്ച സ്വർണപാത്രങ്ങളും പിടിച്ചിരുന്നു. (വിശുദ്ധരുടെ പ്രാർഥനയെയാണു സുഗന്ധക്കൂട്ടു സൂചിപ്പിക്കുന്നത്.)+ 9 ഇങ്ങനെയൊരു പുതിയ പാട്ട്+ അവർ പാടുന്നുണ്ടായിരുന്നു: “ചുരുൾ എടുത്ത് അതിന്റെ മുദ്ര പൊട്ടിക്കാൻ അങ്ങ് യോഗ്യൻ. കാരണം അങ്ങ് അറുക്കപ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ് എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ള ആളുകളെ+ ദൈവത്തിനുവേണ്ടി വിലയ്ക്കു വാങ്ങി,+ 10 അവരെ നമ്മുടെ ദൈവത്തിനു പുരോഹിതന്മാരും ഒരു രാജ്യവും+ ആക്കിവെച്ചു. അവർ രാജാക്കന്മാരായി ഭൂമിയെ ഭരിക്കും.”+
11 പിന്നെ ഞാൻ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റും അനേകം ദൈവദൂതന്മാരെ കണ്ടു; അവരുടെ ശബ്ദവും കേട്ടു. അവരുടെ എണ്ണം പതിനായിരംപതിനായിരവും ആയിരമായിരവും ആയിരുന്നു.+ 12 അവർ ഉറക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അറുക്കപ്പെട്ട കുഞ്ഞാടു+ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കാൻ യോഗ്യൻ.”+
13 സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴെയും+ സമുദ്രത്തിലും ഉള്ള എല്ലാ ജീവികളും, അവയിലുള്ളതെല്ലാം ഒന്നടങ്കം, ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “സിംഹാസനത്തിൽ ഇരിക്കുന്നവനും+ കുഞ്ഞാടിനും+ എന്നുമെന്നേക്കും+ സ്തുതിയും ബഹുമാനവും+ മഹത്ത്വവും ബലവും ലഭിക്കട്ടെ.” 14 നാലു ജീവികളും “ആമേൻ!” എന്നു പറഞ്ഞു. മൂപ്പന്മാർ കുമ്പിട്ട് ദൈവത്തെ ആരാധിച്ചു.
6 കുഞ്ഞാട്+ ഏഴു മുദ്രകളിൽ ഒന്നു പൊട്ടിക്കുന്നതു+ ഞാൻ കണ്ടു. അപ്പോൾ നാലു ജീവികളിൽ+ ഒന്ന് ഇടിമുഴക്കംപോലുള്ള ശബ്ദത്തിൽ “വരൂ” എന്നു പറയുന്നതു ഞാൻ കേട്ടു. 2 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു കിരീടം ലഭിച്ചു.+ സമ്പൂർണമായി കീഴടക്കാൻവേണ്ടി,* അദ്ദേഹം കീഴടക്കിക്കൊണ്ട് പുറപ്പെട്ടു.+
3 കുഞ്ഞാടു രണ്ടാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ “വരൂ” എന്നു രണ്ടാം ജീവി+ പറയുന്നതു ഞാൻ കേട്ടു. 4 അപ്പോൾ തീനിറമുള്ള മറ്റൊരു കുതിര വന്നു. കുതിരപ്പുറത്ത് ഇരിക്കുന്നവന്, മനുഷ്യർ പരസ്പരം കൊന്നൊടുക്കാൻവേണ്ടി ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അനുവാദം ലഭിച്ചു. ഒരു വലിയ വാളും അയാൾക്കു കിട്ടി.+
5 കുഞ്ഞാടു മൂന്നാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ “വരൂ” എന്നു മൂന്നാം ജീവി+ പറയുന്നതു ഞാൻ കേട്ടു. ഞാൻ നോക്കിയപ്പോൾ അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ കൈയിൽ ഒരു ത്രാസ്സുണ്ടായിരുന്നു. 6 നാലു ജീവികളുടെയും നടുവിൽനിന്ന് എന്നപോലെ ഒരു ശബ്ദം ഞാൻ കേട്ടു: “ഒരു ദിനാറെക്ക്*+ ഒരു കിലോ* ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ* ബാർളി. ഒലിവെണ്ണയും വീഞ്ഞും തീർക്കരുത്.”+
7 കുഞ്ഞാടു നാലാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ “വരൂ” എന്നു നാലാം ജീവി+ പറയുന്നതു ഞാൻ കേട്ടു. 8 ഞാൻ നോക്കിയപ്പോൾ അതാ, വിളറിയ നിറമുള്ള ഒരു കുതിര! കുതിരപ്പുറത്ത് ഇരിക്കുന്നവനു മരണം എന്നു പേര്. ശവക്കുഴി* അയാളുടെ തൊട്ടുപുറകേയുണ്ടായിരുന്നു. നീണ്ട വാൾ, ക്ഷാമം,+ മാരകരോഗം, ഭൂമിയിലെ കാട്ടുമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്താൻ ഭൂമിയുടെ നാലിലൊന്നിന്മേൽ അവർക്ക് അധികാരം ലഭിച്ചു.+
9 കുഞ്ഞാട് അഞ്ചാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ ദൈവവചനവും തങ്ങളുടെ സാക്ഷിമൊഴികളും+ കാരണം കൊല്ലപ്പെട്ടവരുടെ ദേഹികൾ*+ ഞാൻ യാഗപീഠത്തിന്റെ ചുവട്ടിൽ+ കണ്ടു. 10 അവർ ഇങ്ങനെ നിലവിളിച്ചു: “വിശുദ്ധനും സത്യവാനും+ ആയ പരമാധികാരിയാം കർത്താവേ, അങ്ങ് എത്ര നാൾ ഭൂവാസികളെ ന്യായം വിധിക്കാതിരിക്കും, ഞങ്ങളുടെ രക്തത്തിന് അവരോടു പ്രതികാരം ചെയ്യാതിരിക്കും?”+ 11 അപ്പോൾ അവർക്ക് ഓരോരുത്തർക്കും ഒരു വെളുത്ത നീളൻ കുപ്പായം ലഭിച്ചു.+ അവരെപ്പോലെ കൊല്ലപ്പെടാനിരുന്ന+ മറ്റ് അടിമകളുടെയും സഹോദരന്മാരുടെയും എണ്ണം തികയുന്നതുവരെ കുറച്ച് കാലംകൂടെ കാത്തിരിക്കാൻ അവരോടു പറഞ്ഞു.
12 കുഞ്ഞാട് ആറാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ രോമംകൊണ്ടുള്ള* വിലാപവസ്ത്രംപോലെ കറുത്തു. ചന്ദ്രൻ മുഴുവനും രക്തംപോലെ ചുവന്നു.+ 13 കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തി മരത്തിൽനിന്ന് മൂക്കാത്ത കായ്കൾ കൊഴിഞ്ഞുവീഴുന്നതുപോലെ ആകാശത്തുനിന്ന് നക്ഷത്രങ്ങൾ ഭൂമിയിലേക്കു വീണു. 14 ഒരു ചുരുൾ ചുരുട്ടിമാറ്റിയാലെന്നപോലെ ആകാശം അപ്രത്യക്ഷമായി.+ എല്ലാ മലകളും ദ്വീപുകളും അവയുടെ സ്ഥാനത്തുനിന്ന് നീങ്ങിപ്പോയി.+ 15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും ഉന്നതോദ്യോഗസ്ഥരും സൈന്യാധിപന്മാരും ധനികരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും പോയി ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ഒളിച്ചു.+ 16 അവർ മലകളോടും പാറകളോടും ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവന്റെ+ കണ്ണിൽനിന്നും കുഞ്ഞാടിന്റെ+ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കാൻ ഞങ്ങളുടെ മേൽ വന്നുവീഴൂ.+ 17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു,+ ആർക്കു സഹിച്ചുനിൽക്കാൻ കഴിയും?”+
7 ഇതിനു ശേഷം നാലു ദൈവദൂതന്മാർ ഭൂമിയുടെ നാലു കോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയുടെയോ കടലിന്റെയോ ഏതെങ്കിലും മരത്തിന്റെയോ മേൽ വീശാതിരിക്കാൻവേണ്ടി ഭൂമിയിലെ നാലു കാറ്റും അവർ മുറുകെ പിടിച്ചിരുന്നു. 2 വേറൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി സൂര്യോദയത്തിൽനിന്ന്* വരുന്നതു ഞാൻ കണ്ടു. കരയ്ക്കും കടലിനും ദോഷം വരുത്താൻ അനുവാദം ലഭിച്ച നാലു ദൂതന്മാരോട് ആ ദൂതൻ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: 3 “നമ്മുടെ ദൈവത്തിന്റെ അടിമകളുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടുതീരുന്നതുവരെ+ കരയ്ക്കോ കടലിനോ മരങ്ങൾക്കോ ദോഷം വരുത്തരുത്.”+
4 പിന്നെ ഞാൻ മുദ്ര ലഭിച്ചവരുടെ എണ്ണം കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിലുംകൂടെ+ മുദ്ര ലഭിച്ചവർ ആകെ 1,44,000.+
5 യഹൂദാഗോത്രത്തിൽ മുദ്ര ലഭിച്ചവർ 12,000;
രൂബേൻഗോത്രത്തിൽ 12,000;
ഗാദ്ഗോത്രത്തിൽ 12,000;
6 ആശേർഗോത്രത്തിൽ 12,000;
നഫ്താലിഗോത്രത്തിൽ 12,000;
മനശ്ശെഗോത്രത്തിൽ+ 12,000;
7 ശിമെയോൻഗോത്രത്തിൽ 12,000;
ലേവിഗോത്രത്തിൽ 12,000;
യിസ്സാഖാർഗോത്രത്തിൽ 12,000;
8 സെബുലൂൻഗോത്രത്തിൽ 12,000;
യോസേഫ്ഗോത്രത്തിൽ 12,000;
ബന്യാമീൻഗോത്രത്തിൽ 12,000.
9 ഇതിനു ശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും+ നിന്നുള്ള, ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം നീളമുള്ള വെള്ളക്കുപ്പായം+ ധരിച്ച് കൈയിൽ ഈന്തപ്പനയുടെ ഓലയുമായി+ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു കണ്ടു. 10 “നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും+ കടപ്പെട്ടിരിക്കുന്നു” എന്ന് അവർ ഉറക്കെ പറയുന്നുണ്ടായിരുന്നു.
11 സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും+ നാലു ജീവികളുടെയും ചുറ്റുമായി ദൈവദൂതന്മാരെല്ലാം നിന്നിരുന്നു. അവർ സിംഹാസനത്തിന്റെ മുമ്പാകെ കമിഴ്ന്നുവീണ് ദൈവത്തെ ആരാധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 12 “ആമേൻ! സ്തുതിയും മഹത്ത്വവും ജ്ഞാനവും നന്ദിയും ബഹുമാനവും ശക്തിയും ബലവും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനുള്ളത്.+ ആമേൻ.”
13 അപ്പോൾ മൂപ്പന്മാരിൽ ഒരാൾ എന്നോടു ചോദിച്ചു: “നീളമുള്ള വെള്ളക്കുപ്പായം ധരിച്ച+ ഇവർ ആരാണ്, എവിടെനിന്ന് വരുന്നു?” 14 ഉടനെ ഞാൻ ആ മൂപ്പനോട്, “യജമാനനേ, അങ്ങയ്ക്കാണല്ലോ അത് അറിയാവുന്നത്” എന്നു പറഞ്ഞു. അപ്പോൾ ആ മൂപ്പൻ പറഞ്ഞു: “ഇവർ മഹാകഷ്ടതയിലൂടെ+ കടന്നുവന്നവരാണ്. കുഞ്ഞാടിന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു.+ 15 അതുകൊണ്ടാണ് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതും രാപ്പകൽ ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസേവനം അനുഷ്ഠിക്കുന്നതും. സിംഹാസനത്തിൽ ഇരിക്കുന്നവൻ+ തന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും.+ 16 ഇനി അവർക്കു വിശക്കില്ല, ദാഹിക്കില്ല. ചുട്ടുപൊള്ളുന്ന വെയിലോ അസഹ്യമായ ചൂടോ അവരെ ബാധിക്കില്ല.+ 17 കാരണം സിംഹാസനത്തിന് അരികെയുള്ള* കുഞ്ഞാട്+ അവരെ മേയ്ച്ച്+ ജീവജലത്തിന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.”+
8 കുഞ്ഞാട്+ ഏഴാമത്തെ മുദ്ര പൊട്ടിച്ചപ്പോൾ+ സ്വർഗം അര മണിക്കൂറോളം നിശ്ശബ്ദമായി. 2 ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ+ ഞാൻ കണ്ടു. അവർക്ക് ഏഴു കാഹളം ലഭിച്ചു.
3 സുഗന്ധക്കൂട്ടു കത്തിക്കുന്ന ഒരു സ്വർണപാത്രവുമായി മറ്റൊരു ദൂതൻ യാഗപീഠത്തിന്+ അടുത്ത് വന്നുനിന്നു. വിശുദ്ധർ പ്രാർഥിക്കുന്ന സമയത്ത്, സിംഹാസനത്തിനു മുന്നിലുള്ള സ്വർണയാഗപീഠത്തിൽ+ സുഗന്ധക്കൂട്ട് അർപ്പിക്കാൻ ആ ദൂതനു കുറെ സുഗന്ധക്കൂട്ടു+ ലഭിച്ചു. 4 ദൂതന്റെ കൈയിൽനിന്ന് സുഗന്ധക്കൂട്ടിന്റെ പുക ദൈവസന്നിധിയിൽ, വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം+ ഉയർന്നു. 5 ദൂതൻ ഉടനെ സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം എടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കങ്ങളും ശബ്ദങ്ങളും മിന്നൽപ്പിണരുകളും+ ഭൂകമ്പവും ഉണ്ടായി. 6 കാഹളം ഏന്തിയ ഏഴു ദൂതന്മാർ കാഹളം ഊതാൻ+ ഒരുങ്ങിനിന്നു.
7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന ആലിപ്പഴവും തീയും ഭൂമിയുടെ മേൽ പതിച്ചു.+ ഭൂമിയുടെ മൂന്നിലൊന്നു കത്തിപ്പോയി. മരങ്ങളിൽ മൂന്നിലൊന്നും എല്ലാ സസ്യങ്ങളും കത്തിപ്പോയി.+
8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ കത്തുന്ന കൂറ്റൻ പർവതംപോലെ എന്തോ ഒന്നു സമുദ്രത്തിൽ+ വന്നുവീണു. സമുദ്രത്തിന്റെ മൂന്നിലൊന്നു രക്തമായിത്തീർന്നു.+ 9 സമുദ്രത്തിലെ മൂന്നിലൊന്നു ജീവികൾ ചത്തുപോയി.+ കപ്പലുകളിൽ മൂന്നിലൊന്നു തകർന്നു.
10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വിളക്കുപോലെ പ്രകാശിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് വീണു. അതു നദികളിൽ മൂന്നിലൊന്നിലും ഉറവകളിലും പതിച്ചു.+ 11 ആ നക്ഷത്രത്തിന്റെ പേര് കാഞ്ഞിരം എന്നാണ്. അങ്ങനെ വെള്ളത്തിന്റെ മൂന്നിലൊന്നു കാഞ്ഞിരംപോലെയായി. വെള്ളം കയ്പായിത്തീർന്നതുകൊണ്ട്+ കുറെ ആളുകൾ മരിച്ചുപോയി.
12 നാലാമത്തെ ദൂതൻ കാഹളം ഊതി. സൂര്യന്റെ മൂന്നിലൊന്നിനും ചന്ദ്രന്റെ മൂന്നിലൊന്നിനും നക്ഷത്രങ്ങളുടെ മൂന്നിലൊന്നിനും ആഘാതമേറ്റു.+ അങ്ങനെ അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി.+ പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്നു വെളിച്ചമില്ലാതായി.
13 പിന്നെ ഞാൻ നോക്കിയപ്പോൾ ആകാശത്ത്* ഒരു കഴുകൻ പറക്കുന്നതു കണ്ടു. അത് ഇങ്ങനെ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു: “ഇനി കാഹളം+ ഊതാൻ തയ്യാറായിനിൽക്കുന്ന മൂന്നു ദൂതന്മാർ കാഹളം മുഴക്കുമ്പോൾ ഭൂവാസികൾക്കു കഷ്ടത! കഷ്ടത! കഷ്ടത!”+
9 അഞ്ചാമത്തെ ദൂതൻ കാഹളം+ ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അഗാധത്തിലേക്കുള്ള+ ദ്വാരത്തിന്റെ* താക്കോൽ അതിനു* ലഭിച്ചു. 2 അത് ആ ദ്വാരം തുറന്നപ്പോൾ ഒരു വലിയ ചൂളയിൽനിന്ന് എന്നപോലെ അതിൽനിന്ന് പുക പൊങ്ങി. പുക കാരണം സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.+ 3 പുകയിൽനിന്ന് വെട്ടുക്കിളികൾ ഭൂമിയിലേക്കു വന്നു.+ ഭൂമിയിലെ തേളുകൾക്കുള്ള അതേ ശക്തി അവയ്ക്കും ലഭിച്ചു. 4 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെ മാത്രമേ ആക്രമിക്കാവൂ, ഭൂമിയിലെ പുല്ലിനോ സസ്യങ്ങൾക്കോ മരങ്ങൾക്കോ ദോഷം വരുത്തരുത്+ എന്ന് അവയ്ക്ക് ആജ്ഞ ലഭിച്ചിരുന്നു.
5 അവരെ കൊല്ലാനല്ല, അഞ്ചു മാസത്തേക്കു ക്രൂരമായി ഉപദ്രവിക്കാനാണു വെട്ടുക്കിളികൾക്ക് അനുവാദം ലഭിച്ചത്. അപ്പോഴത്തെ വേദന, തേൾ+ കുത്തുമ്പോഴുള്ള വേദനപോലെയായിരുന്നു. 6 അക്കാലത്ത് മനുഷ്യർ മരണം തേടും; പക്ഷേ ഒരിക്കലും കണ്ടെത്തില്ല. അവർ മരിക്കാൻ കൊതിക്കും; പക്ഷേ മരണം അവരിൽനിന്ന് ഓടിയകലും.
7 വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിന് ഒരുക്കിയ കുതിരകളുടേതുപോലെയായിരുന്നു.+ അവയുടെ തലയിൽ സ്വർണകിരീടംപോലെ എന്തോ ഒന്നുണ്ടായിരുന്നു. അവയുടെ മുഖം പുരുഷന്മാരുടേതുപോലെയും 8 തലമുടി സ്ത്രീകളുടേതുപോലെയും ആയിരുന്നു. അവയുടെ പല്ലുകൾ സിംഹത്തിന്റേതുപോലെയായിരുന്നു.+ 9 അവയുടെ മാറിൽ ഇരുമ്പുകവചംപോലുള്ള കവചങ്ങളുണ്ടായിരുന്നു. അവയുടെ ചിറകടിശബ്ദം യുദ്ധത്തിനു പായുന്ന അശ്വരഥങ്ങളുടെ ഇരമ്പൽപോലെയായിരുന്നു.+ 10 തേളിന്റേതുപോലെ വിഷമുള്ളുള്ള വാൽ അവയ്ക്കുണ്ട്. അഞ്ചു മാസം മനുഷ്യരെ ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലുകൾക്കുണ്ടായിരുന്നു.+ 11 അഗാധത്തിന്റെ ദൂതൻ അവയ്ക്കു രാജാവായിരുന്നു.+ എബ്രായ ഭാഷയിൽ ആ ദൂതന്റെ പേര് അബദ്ദോൻ* എന്നും ഗ്രീക്ക് ഭാഷയിൽ അപ്പൊല്യോൻ* എന്നും ആണ്.
12 ഒന്നാമത്തെ കഷ്ടത കഴിഞ്ഞു. ഇതാ, രണ്ടു കഷ്ടതകൂടെ+ വരാൻപോകുന്നു!
13 ആറാമത്തെ ദൂതൻ+ കാഹളം ഊതി.+ അപ്പോൾ ദൈവത്തിന്റെ മുന്നിലുള്ള സ്വർണയാഗപീഠത്തിന്റെ+ കൊമ്പുകളിൽനിന്ന് ഒരു ശബ്ദം 14 കാഹളം പിടിച്ചിരുന്ന ആറാമത്തെ ദൂതനോട് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “മഹാനദിയായ യൂഫ്രട്ടീസിന്റെ+ തീരത്ത് കെട്ടിയിട്ടിരുന്ന നാലു ദൈവദൂതന്മാരെ അഴിച്ചുവിടൂ.” 15 മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലാൻ നിശ്ചയിച്ചിരിക്കുന്ന വർഷത്തിനും മാസത്തിനും ദിവസത്തിനും സമയത്തിനും വേണ്ടി ഒരുക്കിനിറുത്തിയിരുന്ന ആ നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു.
16 കുതിരപ്പടയാളികളുടെ എണ്ണം പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ്* എന്നു ഞാൻ കേട്ടു. 17 ഞാൻ ദിവ്യദർശനത്തിൽ കണ്ട കുതിരകളുടെയും കുതിരക്കാരുടെയും രൂപം ഇങ്ങനെയാണ്: അവരുടെ മാറിലെ കവചങ്ങൾക്കു തീപോലുള്ള ചുവപ്പു നിറവും കടുംനീല നിറവും മഞ്ഞ നിറവും* ആയിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ.+ അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും* വന്നുകൊണ്ടിരുന്നു. 18 അവയുടെ വായിൽനിന്ന് വന്ന തീ, പുക, ഗന്ധകം* എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു. 19 കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആണ്. പാമ്പിനെപ്പോലിരിക്കുന്ന അവയുടെ വാലിനു തലയുമുണ്ട്. വാൽ ഉപയോഗിച്ചാണ് അവ ഉപദ്രവിക്കുന്നത്.
20 ഈ ബാധകളാൽ കൊല്ലപ്പെടാതെ ബാക്കിയുണ്ടായിരുന്ന മനുഷ്യർ അവരുടെ ചെയ്തികൾ* വിട്ട് മാനസാന്തരപ്പെട്ടില്ല; ഭൂതങ്ങളെയും സ്വർണം, വെള്ളി, ചെമ്പ്, കല്ല്, തടി എന്നിവകൊണ്ട് ഉണ്ടാക്കിയ, കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്ത വിഗ്രഹങ്ങളെയും+ ആരാധിക്കുന്നത് അവർ നിറുത്തിയില്ല. 21 അവർ ചെയ്ത കൊലപാതകങ്ങളെയും ഭൂതവിദ്യയെയും അധാർമികപ്രവൃത്തികളെയും* മോഷണങ്ങളെയും കുറിച്ച് അവർ പശ്ചാത്തപിച്ചില്ല.
10 പിന്നെ ശക്തനായ മറ്റൊരു ദൈവദൂതൻ മേഘം ധരിച്ചും* തലയിൽ മഴവില്ല് അണിഞ്ഞും സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ദൂതന്റെ മുഖം സൂര്യനെപ്പോലെയും+ കാലുകൾ* അഗ്നിസ്തംഭങ്ങൾപോലെയും ആയിരുന്നു. 2 ദൂതന്റെ കൈയിൽ നിവർത്തിപ്പിടിച്ച ചെറിയൊരു ചുരുളുണ്ടായിരുന്നു. ദൂതൻ വലതുകാൽ കടലിലും ഇടതുകാൽ കരയിലും ഉറപ്പിച്ചുനിന്ന് 3 സിംഹം ഗർജിക്കുന്നതുപോലെ ഉറക്കെ ഗർജിച്ചു.+ ദൂതൻ ഗർജിച്ചപ്പോൾ ഏഴ് ഇടിമുഴക്കങ്ങൾ+ സംസാരിച്ചു.
4 ഏഴ് ഇടിമുഴക്കങ്ങൾ സംസാരിച്ചപ്പോൾ ഞാൻ അത് എഴുതാൻ ഒരുങ്ങി. എന്നാൽ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട്,+ “ആ ഏഴ് ഇടിമുഴക്കങ്ങൾ പറഞ്ഞ കാര്യങ്ങൾ മുദ്രയിട്ടുവെക്കുക; അവ എഴുതരുത്” എന്നു പറഞ്ഞു. 5 കടലിലും കരയിലും നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ സ്വർഗത്തേക്ക് ഉയർത്തി, 6 ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും കടലും അതിലുള്ളതും സൃഷ്ടിച്ചവനും+ എന്നുമെന്നേക്കും ജീവിക്കുന്നവനും+ ആയ ദൈവത്തെച്ചൊല്ലി ആണയിട്ട് പറഞ്ഞു: “ഇനി താമസിക്കില്ല. 7 ദൈവം തന്റെ അടിമകളായ പ്രവാചകന്മാരെ+ അറിയിച്ച പാവനരഹസ്യത്തെക്കുറിച്ചുള്ള+ സന്തോഷവാർത്ത ഏഴാമത്തെ ദൂതൻ+ കാഹളം ഊതാറാകുന്ന സമയത്ത്+ നിറവേറും.”
8 സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം+ വീണ്ടും എന്നോട്, “നീ ചെന്ന് കടലിലും കരയിലും ആയി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന ആ ചുരുൾ വാങ്ങുക”+ എന്നു പറഞ്ഞു. 9 ഞാൻ ദൂതന്റെ അടുത്ത് ചെന്ന് ആ ചെറിയ ചുരുൾ ചോദിച്ചു. ദൂതൻ എന്നോടു പറഞ്ഞു: “നീ ഇതു വാങ്ങി കഴിക്കുക.+ ഇതു നിന്റെ വയറ്റിൽ ചെല്ലുമ്പോൾ കയ്പ് അനുഭവപ്പെടുമെങ്കിലും വായിൽ തേൻപോലെ മധുരിക്കും.” 10 ഞാൻ ആ ചെറിയ ചുരുൾ ദൂതന്റെ കൈയിൽനിന്ന് വാങ്ങി കഴിച്ചു.+ അത് എന്റെ വായിൽ തേൻപോലെ മധുരിച്ചെങ്കിലും+ വയറ്റിൽ ചെന്നപ്പോൾ കയ്പ് അനുഭവപ്പെട്ടു. 11 “നീ ഇനിയും വംശങ്ങളെയും ജനതകളെയും ഭാഷകളെയും പല രാജാക്കന്മാരെയും കുറിച്ച് പ്രവചിക്കണം” എന്ന കല്പന എനിക്ക് അപ്പോൾ ലഭിച്ചു.
11 പിന്നെ ദൂതൻ മുഴക്കോൽപോലുള്ള ഒരു ഈറ്റത്തണ്ട്+ എനിക്കു തന്നിട്ട് ഇങ്ങനെ പറഞ്ഞു: “ചെന്ന് ദേവാലയത്തിന്റെ വിശുദ്ധമന്ദിരവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെയും അളക്കണം. 2 പക്ഷേ വിശുദ്ധമന്ദിരത്തിനു പുറത്തുള്ള മുറ്റം അളക്കാതെ വിട്ടേക്കുക; അതു ജനതകൾക്കു കൊടുത്തിരിക്കുകയാണ്. 42 മാസം+ അവർ വിശുദ്ധനഗരം+ ചവിട്ടിമെതിക്കും. 3 ഞാൻ എന്റെ രണ്ടു സാക്ഷികളെ അയയ്ക്കും. അവർ വിലാപവസ്ത്രം ധരിച്ച് 1,260 ദിവസം പ്രവചിക്കും.” 4 ഭൂമിയുടെ നാഥന്റെ സന്നിധിയിൽ നിൽക്കുന്ന ഇവരെയാണു+ രണ്ട് ഒലിവ് മരങ്ങളും+ രണ്ടു തണ്ടുവിളക്കുകളും പ്രതീകപ്പെടുത്തുന്നത്.+
5 ആരെങ്കിലും അവരെ ഉപദ്രവിക്കാൻ മുതിർന്നാൽ അവരുടെ വായിൽനിന്ന് തീ പുറപ്പെട്ട് ആ ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാൻ മുതിരുന്നവരെല്ലാം ഇങ്ങനെ കൊല്ലപ്പെടും. 6 അവർ പ്രവചിക്കുന്ന സമയത്ത് മഴ പെയ്യാത്ത വിധം ആകാശം അടച്ചുകളയാൻ+ അവർക്ക് അധികാരമുണ്ട്.+ വെള്ളം രക്തമാക്കാനും+ ആഗ്രഹിക്കുമ്പോഴൊക്കെ എല്ലാ വിധ ബാധകളുംകൊണ്ട് ഭൂമിയെ പ്രഹരിക്കാനും ഉള്ള അധികാരവും അവർക്കുണ്ട്.
7 ആ സാക്ഷികൾ അവരുടെ ദൗത്യം പൂർത്തിയാക്കിക്കഴിയുമ്പോൾ, അഗാധത്തിൽനിന്ന് കയറിവരുന്ന കാട്ടുമൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊന്നുകളയും.+ 8 ആത്മീയാർഥത്തിൽ സൊദോം എന്നും ഈജിപ്ത് എന്നും അറിയപ്പെടുന്ന മഹാനഗരത്തിന്റെ പ്രധാനവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും; അവരുടെ കർത്താവ് സ്തംഭത്തിൽ കൊല്ലപ്പെട്ടതും അവിടെവെച്ചാണ്. 9 എല്ലാ വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും നിന്നുള്ളവർ മൂന്നര ദിവസം ആ മൃതദേഹങ്ങൾ കാണും;+ അവ കല്ലറയിൽ വെക്കാൻ അവർ സമ്മതിക്കില്ല. 10 ആ രണ്ടു പ്രവാചകന്മാർ ഭൂമിയിൽ താമസിക്കുന്നവരെ ഉപദ്രവിച്ചിരുന്നതുകൊണ്ട് അവർ അവരുടെ മരണത്തിൽ സന്തോഷിക്കുകയും അത് ആഘോഷിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.
11 മൂന്നര ദിവസം കഴിഞ്ഞപ്പോൾ ദൈവത്തിൽനിന്നുള്ള ജീവാത്മാവ് അവരിൽ പ്രവേശിച്ചു;+ അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരൊക്കെ വല്ലാതെ ഭയന്നു. 12 പിന്നീട് ആകാശത്തുനിന്ന് വലിയൊരു ശബ്ദം, “ഇവിടെ കയറിവരൂ” എന്നു പറയുന്നത് അവർ കേട്ടു. അപ്പോൾ അവർ മേഘത്തിൽ ആകാശത്തേക്കു പോയി. അവരുടെ ശത്രുക്കൾ അതു കണ്ടു.* 13 അപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി. നഗരത്തിന്റെ പത്തിലൊന്ന് ഇടിഞ്ഞുവീണു. ഭൂകമ്പത്തിൽ 7,000 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ പേടിച്ച് സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്തി.
14 രണ്ടാമത്തെ കഷ്ടത+ കഴിഞ്ഞു. ഇതാ, മൂന്നാമത്തെ കഷ്ടത വേഗം വരുന്നു!
15 ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താവിന്റെ ക്രിസ്തുവിന്റെയും+ ആയിരിക്കുന്നു; കർത്താവ് എന്നുമെന്നേക്കും രാജാവായി ഭരിക്കും”+ എന്ന് ആകാശത്തുനിന്ന് ഉച്ചത്തിൽ പറയുന്നതു കേട്ടു.
16 ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ+ കമിഴ്ന്നുവീണ് ദൈവത്തെ ആരാധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 17 “സർവശക്തനാം ദൈവമായ യഹോവേ,* ഉണ്ടായിരുന്നവനും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കാരണം അങ്ങ് അങ്ങയുടെ മഹാശക്തി പ്രയോഗിക്കാനും രാജാവായി ഭരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ.+ 18 ജനതകൾ കോപിച്ചു; അങ്ങും ഉഗ്രമായി കോപിച്ചു. മരിച്ചവരെ ന്യായം വിധിക്കാനും അങ്ങയുടെ അടിമകളായ പ്രവാചകന്മാർക്കും+ വിശുദ്ധർക്കും അങ്ങയുടെ പേരിനെ ഭയപ്പെടുന്ന ചെറിയവർക്കും വലിയവർക്കും പ്രതിഫലം കൊടുക്കാനും+ ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനും+ നിശ്ചയിച്ചിരിക്കുന്ന സമയം വന്നെത്തിയിരിക്കുന്നു.”
19 അപ്പോൾ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരം തുറന്നു; അവിടെ ഞാൻ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം കണ്ടു.+ മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ ആലിപ്പഴവർഷവും ഉണ്ടായി.
12 പിന്നെ സ്വർഗത്തിൽ വലിയൊരു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്ത്രീ;+ അവളുടെ കാൽക്കീഴിൽ ചന്ദ്രൻ; തലയിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. 2 അവൾ ഗർഭിണിയായിരുന്നു; പ്രസവവേദന സഹിക്കാനാകാതെ അവൾ നിലവിളിച്ചു.
3 സ്വർഗത്തിൽ മറ്റൊരു അടയാളവും കണ്ടു. അതാ, തീനിറമുള്ള വലിയൊരു ഭീകരസർപ്പം!+ അതിന് ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവും* ഉണ്ട്. 4 അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ+ മൂന്നിലൊന്നിനെ വാൽകൊണ്ട് വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു.+ ഗർഭിണിയായ സ്ത്രീ+ പ്രസവിക്കുന്ന ഉടനെ ആ കുഞ്ഞിനെ വിഴുങ്ങാൻവേണ്ടി ഭീകരസർപ്പം അവളുടെ മുന്നിൽ കാത്തുനിന്നു.
5 സ്ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ അവൻ ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കും.+ പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി. 6 സ്ത്രീ വിജനഭൂമിയിലേക്ക്* ഓടിപ്പോയി. അവളെ 1,260 ദിവസം+ പോറ്റാൻ ദൈവം അവിടെ അവൾക്ക് ഒരു സ്ഥലം ഒരുക്കിയിരുന്നു.
7 സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും*+ മീഖായേലിന്റെ ദൂതന്മാരും ആ ഭീകരസർപ്പത്തോടു പോരാടി. തന്റെ ദൂതന്മാരോടൊപ്പം സർപ്പവും പോരാടി; 8 പക്ഷേ അവർ* തോറ്റുപോയി. അതോടെ സ്വർഗത്തിൽ അവർക്ക് അവരുടെ സ്ഥലം നഷ്ടപ്പെട്ടു. 9 ഈ വലിയ ഭീകരസർപ്പത്തെ,+ അതായത് ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്+ എന്നും സാത്താൻ+ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു.+ അവനെയും അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു. 10 അപ്പോൾ ആകാശത്ത്* ഒരു വലിയ ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും+ ശക്തിയും രാജ്യവും+ ദൈവത്തിന്റെ ക്രിസ്തുവിന്റെ ആധിപത്യവും വന്നിരിക്കുന്നു. കാരണം രാവും പകലും ദൈവമുമ്പാകെ നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്ന ആരോപകനെ+ എറിഞ്ഞുകളഞ്ഞല്ലോ. 11 അവർ അവനെ കുഞ്ഞാടിന്റെ രക്തംകൊണ്ടും+ തങ്ങളുടെ സാക്ഷിമൊഴികൾകൊണ്ടും+ കീഴടക്കി.+ മരണത്തെ മുഖാമുഖം കണ്ടപ്പോഴും അവർ അവരുടെ പ്രാണനെ സ്നേഹിച്ചില്ല.+ 12 അതുകൊണ്ട് സ്വർഗമേ, അവിടെ വസിക്കുന്നവരേ, സന്തോഷിക്കുക! ഭൂമിക്കും സമുദ്രത്തിനും ഹാ, കഷ്ടം!+ തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ+ എന്ന് അറിഞ്ഞ് പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.”
13 തന്നെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞെന്നു കണ്ടപ്പോൾ ആ ഭീകരസർപ്പം+ ആൺകുഞ്ഞിനെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചു.+ 14 അപ്പോൾ സ്ത്രീക്കു വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചു.+ അങ്ങനെ വിജനഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകാൻ സ്ത്രീക്കു കഴിഞ്ഞു. അവിടെ അവളെ സർപ്പത്തിൽനിന്ന്+ അകലെ, ഒരു കാലവും ഇരുകാലവും അരക്കാലവും*+ പോറ്റിരക്ഷിച്ചു.
15 സ്ത്രീയെ മുക്കിക്കൊല്ലാൻ സർപ്പം വായിൽനിന്ന് നദിപോലെ അവളുടെ പിന്നാലെ വെള്ളം ചാടിച്ചു. 16 എന്നാൽ ഭൂമി സ്ത്രീയുടെ സഹായത്തിന് എത്തി. അതു വായ് തുറന്ന്, ഭീകരസർപ്പം വായിൽനിന്ന് ഒഴുക്കിയ നദി വിഴുങ്ങിക്കളഞ്ഞു. 17 അതുകൊണ്ട് ആ ഭീകരസർപ്പത്തിനു സ്ത്രീയോടു വല്ലാത്ത ദേഷ്യം തോന്നി. ദൈവകല്പനകൾ അനുസരിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കുകയും ചെയ്ത, സ്ത്രീയുടെ സന്തതിയിൽ* ബാക്കിയുള്ളവരോടു യുദ്ധം ചെയ്യാൻ സർപ്പം പുറപ്പെട്ടു.+
13 അതു* കടൽത്തീരത്തെ മണലിൽ അനങ്ങാതെ നിന്നു.
അപ്പോൾ കടലിൽനിന്ന്+ ഒരു കാട്ടുമൃഗം+ കയറിവരുന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും* തലകളിൽ ദൈവനിന്ദാകരമായ പേരുകളും ഉണ്ടായിരുന്നു. 2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. എന്നാൽ അതിന്റെ പാദം കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. ഭീകരസർപ്പം+ മൃഗത്തിനു ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.+
3 കാട്ടുമൃഗത്തിന്റെ ഒരു തലയ്ക്കു മാരകമായി മുറിവേറ്റിരുന്നതുപോലെ എനിക്കു തോന്നി. ആ മാരകമായ മുറിവ് പക്ഷേ ഉണങ്ങിയിരുന്നു.+ ഭൂമി മുഴുവൻ ആദരവോടെ മൃഗത്തിന്റെ പിന്നാലെ ചെന്നു. 4 മൃഗത്തിന് അധികാരം നൽകിയതുകൊണ്ട് അവർ ഭീകരസർപ്പത്തെ ആരാധിച്ചു. കൂടാതെ, “ഈ മൃഗത്തെപ്പോലെ ആരുണ്ട്, അതിനോടു പോരാടാൻ ആർക്കു കഴിയും” എന്നു പറഞ്ഞുകൊണ്ട് അവർ കാട്ടുമൃഗത്തെയും ആരാധിച്ചു. 5 പൊങ്ങച്ചം പറയുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്ന ഒരു വായ് അതിനു ലഭിച്ചു. 42 മാസം+ പ്രവർത്തിക്കാനുള്ള അധികാരവും അതിനു കിട്ടി. 6 ദൈവത്തെ നിന്ദിക്കാൻ അതു വായ് തുറന്നു.+ ദൈവനാമത്തെയും ദൈവത്തിന്റെ വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും അതു നിന്ദിച്ചു.+ 7 വിശുദ്ധരോടു പോരാടി അവരെ കീഴടക്കാൻ അതിന് അനുവാദം ലഭിച്ചു.+ എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ അതിന് അധികാരവും ലഭിച്ചു. 8 ഭൂമിയിൽ താമസിക്കുന്നവരെല്ലാം അതിനെ ആരാധിക്കും. ലോകാരംഭംമുതൽ* അവരിൽ ആരുടെയും പേരുകൾ അറുക്കപ്പെട്ട കുഞ്ഞാടിന്റെ+ ജീവപുസ്തകത്തിൽ എഴുതിയിട്ടില്ല.+
9 ചെവിയുള്ളവൻ കേൾക്കട്ടെ.+ 10 ബന്ദിയായി പോകാനുള്ളവൻ ബന്ദിയായിത്തന്നെ പോകും. ആരെങ്കിലും വാളുകൊണ്ട് കൊല്ലുന്നെങ്കിൽ* അയാളെയും വാളുകൊണ്ട് കൊല്ലണം.+ അതുകൊണ്ട് വിശുദ്ധർക്കു+ സഹനശക്തിയും+ വിശ്വാസവും+ ആവശ്യമാണ്.
11 പിന്നെ വേറൊരു കാട്ടുമൃഗം ഭൂമിയിൽനിന്ന് കയറിവരുന്നതു ഞാൻ കണ്ടു. അതിന് ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. എന്നാൽ അതൊരു ഭീകരസർപ്പത്തെപ്പോലെ സംസാരിച്ചു.+ 12 ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെ+ അധികാരം മുഴുവനും അതിന്റെ മുന്നിൽവെച്ചുതന്നെ പ്രയോഗിക്കുന്നു. മാരകമായ മുറിവ് ഉണങ്ങിയ+ ആദ്യത്തെ കാട്ടുമൃഗത്തെ, ഭൂമിയും ഭൂമിയിലുള്ളവരും ആരാധിക്കാൻ ഈ മൃഗം ഇടയാക്കുന്നു. 13 അതു വലിയ അടയാളങ്ങൾ കാണിക്കുന്നു. മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്യുന്നു.
14 കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാദം ലഭിച്ച അടയാളങ്ങൾകൊണ്ട് അതു ഭൂവാസികളെ വഴിതെറ്റിക്കുകയും വാളുകൊണ്ട് വെട്ടേറ്റിട്ടും ശക്തി വീണ്ടെടുത്ത കാട്ടുമൃഗത്തിന്റെ+ പ്രതിമ ഉണ്ടാക്കാൻ+ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 15 കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം കൊടുക്കാൻ അതിന് അനുവാദം കിട്ടി. കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു സംസാരിക്കാൻ കഴിയേണ്ടതിനും ആ പ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ചവരെയെല്ലാം കൊല്ലിക്കാൻ കഴിയേണ്ടതിനും ആയിരുന്നു അത്.
16 ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളും തുടങ്ങി എല്ലാവരെയും വലതുകൈയിലോ നെറ്റിയിലോ മുദ്രയേൽക്കാൻ+ അതു നിർബന്ധിക്കുന്നു. 17 കാട്ടുമൃഗത്തിന്റെ പേരോ+ പേരിന്റെ സംഖ്യയോ+ മുദ്രയായി സ്വീകരിച്ചിട്ടില്ലാത്ത ആർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. 18 ഉൾക്കാഴ്ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്.* 666+ ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.
14 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, സീയോൻ പർവതത്തിൽ+ കുഞ്ഞാടു+ നിൽക്കുന്നു! നെറ്റിയിൽ കുഞ്ഞാടിന്റെ പേരും പിതാവിന്റെ പേരും+ എഴുതിയിരിക്കുന്ന 1,44,000+ പേർ കുഞ്ഞാടിനൊപ്പം നിൽക്കുന്നുണ്ടായിരുന്നു. 2 വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും വലിയ ഇടിമുഴക്കംപോലെയും ഉള്ള ഒരു ശബ്ദം ആകാശത്തുനിന്ന്* ഞാൻ കേട്ടു. ഗായകർ കിന്നരം മീട്ടി പാട്ടു പാടുന്നതുപോലുള്ള ഒരു ശബ്ദമായിരുന്നു അത്. 3 സിംഹാസനത്തിനും നാലു ജീവികൾക്കും+ മൂപ്പന്മാർക്കും+ മുമ്പാകെ അവർ പുതിയതെന്നു തോന്നിക്കുന്ന ഒരു പാട്ടു പാടി.+ ഭൂമിയിൽനിന്ന് വിലയ്ക്കു വാങ്ങിയ 1,44,000+ പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല. 4 സ്ത്രീകളോടു ചേർന്ന് അശുദ്ധരായിട്ടില്ലാത്ത അവർ കന്യകമാരെപ്പോലെ നിർമലർ.+ കുഞ്ഞാട് എവിടെ പോയാലും അവർ കുഞ്ഞാടിനെ അനുഗമിക്കുന്നു.+ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി+ മനുഷ്യവർഗത്തിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്+ അവരെ. 5 അവരുടെ വായിൽ വഞ്ചനയുണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ.+
6 മറ്റൊരു ദൂതൻ ആകാശത്ത്* പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിൽ താമസിക്കുന്ന എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും അറിയിക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ടായിരുന്നു.+ 7 ആ ദൂതൻ ഇങ്ങനെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു: “ദൈവത്തെ ഭയപ്പെടുക; ദൈവത്തിനു മഹത്ത്വം കൊടുക്കുക. ആകാശവും ഭൂമിയും സമുദ്രവും+ ഉറവകളും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക. കാരണം ദൈവം ന്യായം വിധിക്കാനുള്ള സമയം വന്നിരിക്കുന്നു!”+
8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോയി! അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെല്ലാം കുടിപ്പിച്ച+ ബാബിലോൺ എന്ന മഹതി+ വീണുപോയി!”+
9 ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ട് മൂന്നാമതൊരു ദൂതനും അവരുടെ പിന്നാലെ ചെന്നു: “ആരെങ്കിലും കാട്ടുമൃഗത്തെയോ+ അതിന്റെ പ്രതിമയെയോ ആരാധിച്ച് നെറ്റിയിലോ കൈയിലോ അതിന്റെ മുദ്ര സ്വീകരിക്കുന്നെങ്കിൽ+ 10 ദൈവക്രോധത്തിന്റെ പാനപാത്രത്തിൽ പകർന്നിരിക്കുന്ന, ദൈവകോപമെന്ന വീര്യം കുറയ്ക്കാത്ത വീഞ്ഞ് അയാൾ കുടിക്കേണ്ടിവരും.+ അയാളെ വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുന്നിൽവെച്ച് തീയും ഗന്ധകവും* കൊണ്ട് പീഡിപ്പിക്കും.+ 11 അവരെ പീഡിപ്പിക്കുന്നതിന്റെ* പുക എന്നുമെന്നേക്കും ഉയർന്നുകൊണ്ടിരിക്കും.+ കാട്ടുമൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവരെയും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്നവരെയും+ രാവും പകലും പീഡിപ്പിക്കും. 12 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന+ വിശുദ്ധർ സഹനശക്തി കാണിക്കേണ്ടത് ഇവിടെയാണ്.”+
13 പിന്നെ സ്വർഗത്തിൽനിന്ന് ഇങ്ങനെയൊരു ശബ്ദം ഞാൻ കേട്ടു: “എഴുതുക: ഇപ്പോൾമുതൽ കർത്താവുമായുള്ള യോജിപ്പിൽ മരിക്കുന്നവർ അനുഗൃഹീതർ.*+ ദൈവാത്മാവ് പറയുന്നു: അതെ, അവർ അവരുടെ അധ്വാനം നിറുത്തി സ്വസ്ഥരാകട്ടെ; അവരുടെ പ്രവൃത്തികൾ അവരോടൊപ്പം പോകുന്നല്ലോ.”
14 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെളുത്ത മേഘം! അതിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരാൾ+ ഇരിക്കുന്നു. തലയിൽ സ്വർണകിരീടം; കൈയിൽ മൂർച്ചയേറിയ അരിവാൾ.
15 മറ്റൊരു ദൂതൻ ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഇറങ്ങിവന്ന് മേഘത്തിൽ ഇരിക്കുന്നവനോട് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “കൊയ്ത്തിനു സമയമായി. അതുകൊണ്ട് അരിവാൾ വീശി കൊയ്യുക. ഭൂമിയിലെ വിളവ് നന്നായി വിളഞ്ഞിരിക്കുന്നു.”+ 16 അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ വിളവ് കൊയ്തു.
17 മറ്റൊരു ദൂതൻ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഇറങ്ങിവന്നു. ആ ദൂതന്റെ കൈയിലും മൂർച്ചയുള്ള ഒരു അരിവാളുണ്ടായിരുന്നു.
18 പിന്നെ തീയുടെ മേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്ന് വന്നു. ആ ദൂതൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “മൂർച്ചയുള്ള ആ അരിവാളുകൊണ്ട് ഭൂമിയിലെ മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ ശേഖരിക്കുക. മുന്തിരി നന്നായി വിളഞ്ഞിരിക്കുന്നു”+ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 19 ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ മുന്തിരിവള്ളി ശേഖരിച്ച് ദൈവകോപമെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+ 20 നഗരത്തിനു വെളിയിലെ ആ മുന്തിരിച്ചക്കിൽ കുതിരകൾ അതു ചവിട്ടി. മുന്തിരിച്ചക്കിൽനിന്ന് രക്തം പൊങ്ങി കുതിരകളുടെ കടിഞ്ഞാണിന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി.
15 പിന്നെ ഞാൻ സ്വർഗത്തിൽ വലുതും അത്ഭുതകരവും ആയ മറ്റൊരു അടയാളം കണ്ടു. ഏഴു ബാധകളുമായി ഏഴു ദൂതന്മാർ!+ ഈ ബാധകൾ ഒടുവിലത്തേതാണ്; കാരണം ഇവയോടെ ദൈവത്തിന്റെ കോപം തീരും.+
2 പിന്നെ തീ കലർന്ന കണ്ണാടിക്കടൽപോലെ+ ഒന്നു ഞാൻ കണ്ടു. കാട്ടുമൃഗത്തിന്റെയും അതിന്റെ പ്രതിമയുടെയും+ അതിന്റെ പേരിന്റെ സംഖ്യയുടെയും+ മേൽ ജയം നേടിയവർ+ ദൈവത്തിന്റെ കിന്നരങ്ങളും പിടിച്ച് കണ്ണാടിക്കടലിന്റെ തീരത്ത് നിൽക്കുന്നതും ഞാൻ കണ്ടു. 3 അവർ ദൈവത്തിന്റെ അടിമയായ മോശയുടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടുന്നുണ്ടായിരുന്നു. ഇതാണ് ആ പാട്ട്:
“സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ പ്രവൃത്തികൾ മഹത്തരവും വിസ്മയകരവും ആണ്.+ നിത്യതയുടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതിക്കും സത്യത്തിനും നിരക്കുന്നവ!+ 4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+
5 ഇതിനു ശേഷം സ്വർഗത്തിൽ സാക്ഷ്യകൂടാരത്തിന്റെ+ വിശുദ്ധമന്ദിരം തുറന്നിരിക്കുന്നതു+ ഞാൻ കണ്ടു. 6 ശുദ്ധമായ, തിളങ്ങുന്ന ലിനൻവസ്ത്രം ധരിച്ച് നെഞ്ചത്ത് സ്വർണപ്പട്ട കെട്ടിയ ഏഴു ദൂതന്മാർ ഏഴു ബാധകളുമായി+ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്ത് വന്നു. 7 അപ്പോൾ നാലു ജീവികളിൽ ഒന്ന്, എന്നുമെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ കോപം നിറച്ച ഏഴു സ്വർണപാത്രങ്ങൾ+ ആ ഏഴു ദൂതന്മാർക്കു കൊടുത്തു. 8 ദൈവത്തിന്റെ മഹത്ത്വവും ശക്തിയും കാരണം വിശുദ്ധമന്ദിരം പുകകൊണ്ട് നിറഞ്ഞു.+ ഏഴു ദൂതന്മാർ വരുത്തുന്ന ഏഴു ബാധകൾ+ അവസാനിക്കുന്നതുവരെ വിശുദ്ധമന്ദിരത്തിൽ കടക്കാൻ ആർക്കും കഴിഞ്ഞില്ല.
16 “നിങ്ങൾ പോയി ആ ഏഴു പാത്രങ്ങളിലുള്ള ദൈവകോപം ഭൂമിയുടെ മേൽ ഒഴിക്കുക”+ എന്ന് ഒരു ശബ്ദം വിശുദ്ധമന്ദിരത്തിൽനിന്ന് ഏഴു ദൂതന്മാരോട് ഉറക്കെ പറയുന്നതു ഞാൻ കേട്ടു.+
2 ഒന്നാമൻ ചെന്ന് തന്റെ പാത്രത്തിലുള്ളതു ഭൂമിയിൽ ഒഴിച്ചു.+ അപ്പോൾ കാട്ടുമൃഗത്തിന്റെ മുദ്രയുള്ള,+ അതിന്റെ പ്രതിമയെ ആരാധിക്കുന്ന+ മനുഷ്യർക്കു വേദനാകരമായ മാരകവ്രണങ്ങൾ ഉണ്ടായി.+
3 രണ്ടാമൻ തന്റെ പാത്രത്തിലുള്ളതു സമുദ്രത്തിൽ ഒഴിച്ചു.+ അപ്പോൾ സമുദ്രം, മരിച്ച ഒരാളുടെ രക്തംപോലെയായി.+ സമുദ്രത്തിലെ+ ജീവികളെല്ലാം ചത്തുപോയി.
4 മൂന്നാമൻ തന്റെ പാത്രത്തിലുള്ളതു നദികളിലും ഉറവകളിലും ഒഴിച്ചു.+ അവ രക്തമായിത്തീർന്നു.+ 5 അപ്പോൾ വെള്ളത്തിന്റെ മേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും ഉള്ളവനും+ വിശ്വസ്തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് അങ്ങ് നീതിമാനാണ്.+ 6 കാരണം വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തം ചൊരിഞ്ഞവർക്ക്+ അങ്ങ് രക്തം കുടിക്കാൻ കൊടുത്തിരിക്കുന്നു;+ അവർ അത് അർഹിക്കുന്നു.”+ 7 യാഗപീഠം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “അതെ, സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ ന്യായവിധികൾ സത്യത്തിനും നീതിക്കും നിരക്കുന്നവ!”+
8 നാലാമൻ തന്റെ പാത്രത്തിലുള്ളതു സൂര്യനിൽ ഒഴിച്ചു.+ തീകൊണ്ട് മനുഷ്യരെ പൊള്ളിക്കാൻ സൂര്യന് അനുവാദം ലഭിച്ചു. 9 കൊടുംചൂടിൽ ആളുകൾക്കു പൊള്ളലേറ്റു. പക്ഷേ ഈ ബാധകളുടെ മേൽ അധികാരമുള്ള ദൈവത്തിന്റെ പേര് നിന്ദിച്ചതല്ലാതെ മാനസാന്തരപ്പെട്ട് ദൈവത്തെ മഹത്ത്വപ്പെടുത്താൻ അവർക്കു മനസ്സില്ലായിരുന്നു.
10 അഞ്ചാമൻ തന്റെ പാത്രത്തിലുള്ളതു കാട്ടുമൃഗത്തിന്റെ സിംഹാസനത്തിൽ ഒഴിച്ചു. അപ്പോൾ അതിന്റെ രാജ്യം ഇരുട്ടിലായി.+ ആളുകൾ വേദനകൊണ്ട് നാക്കു കടിച്ചു. 11 എന്നിട്ടും, വേദനയും വ്രണങ്ങളും കാരണം സ്വർഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അവർ അവരുടെ ചെയ്തികളെക്കുറിച്ച് പശ്ചാത്തപിച്ചില്ല.
12 ആറാമൻ തന്റെ പാത്രത്തിലുള്ളതു മഹാനദിയായ യൂഫ്രട്ടീസിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റിപ്പോയി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാക്കന്മാർക്കു വഴി ഒരുങ്ങി.+
13 ഭീകരസർപ്പത്തിന്റെ+ വായിൽനിന്നും കാട്ടുമൃഗത്തിന്റെ വായിൽനിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും അശുദ്ധമായ മൂന്ന് അരുളപ്പാടുകൾ* തവളകളുടെ രൂപത്തിൽ വരുന്നതു ഞാൻ കണ്ടു. 14 വാസ്തവത്തിൽ ആ അരുളപ്പാടുകൾ ഭൂതങ്ങളിൽനിന്നുള്ളവയാണ്. ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ+ യുദ്ധത്തിനു കൂട്ടിച്ചേർക്കാനായി+ അവ അടയാളങ്ങൾ കാണിച്ചുകൊണ്ട്+ ആ രാജാക്കന്മാരുടെ അടുത്തേക്കു പോകുന്നു.
15 “ഇതാ, ഞാൻ കള്ളനെപ്പോലെ വരുന്നു.+ ഉണർന്നിരുന്ന്+ സ്വന്തം ഉടുപ്പു കാത്തുസൂക്ഷിക്കുന്നയാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേണ്ടിവരില്ല, മറ്റുള്ളവർ അയാളുടെ നാണക്കേടു കാണുകയുമില്ല.”+
16 അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ*+ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.
17 ഏഴാമൻ തന്റെ പാത്രത്തിലുള്ളതു വായുവിൽ ഒഴിച്ചു. അപ്പോൾ, “എല്ലാം കഴിഞ്ഞിരിക്കുന്നു” എന്നു വിശുദ്ധമന്ദിരത്തിൽനിന്ന്, സിംഹാസനത്തിൽനിന്ന്, ഒരു വലിയ ശബ്ദം കേട്ടു.+ 18 മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര വലുതും ശക്തവും ആയ ഒരു ഭൂകമ്പവും ഉണ്ടായി.+ 19 മഹാനഗരം+ മൂന്നായി പിളർന്നു; ജനതകളുടെ നഗരങ്ങളും നശിച്ചുപോയി. ദൈവം തന്റെ ഉഗ്രകോപം എന്ന വീഞ്ഞു നിറച്ച പാനപാത്രം+ ബാബിലോൺ എന്ന മഹതിക്കു+ കൊടുക്കാൻവേണ്ടി അവളെ ഓർത്തു. 20 ദ്വീപുകളെല്ലാം ഓടിപ്പോയി; പർവതങ്ങൾ അപ്രത്യക്ഷമായി.+ 21 ആകാശത്തുനിന്ന് വലിയ ആലിപ്പഴങ്ങൾ വീഴാൻതുടങ്ങി;+ ഓരോന്നിനും ഏകദേശം ഒരു താലന്തു* ഭാരമുണ്ടായിരുന്നു. അവ മനുഷ്യരുടെ മേൽ വീണു. ഈ ബാധ വളരെയധികം നാശം വിതച്ചു. ആലിപ്പഴവർഷം+ കാരണം മനുഷ്യർ ദൈവത്തെ നിന്ദിച്ചു.
17 പിന്നെ ഏഴു പാത്രങ്ങൾ+ പിടിച്ചിരുന്ന ഏഴു ദൂതന്മാരിൽ ഒരാൾ വന്ന് എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാവേശ്യക്കുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം. 2 അവൾ ഭൂമിയിലെ രാജാക്കന്മാരുമായി അധാർമികപ്രവൃത്തികൾ*+ ചെയ്ത് തന്റെ ലൈംഗിക അധാർമികത* എന്ന വീഞ്ഞുകൊണ്ട് ഭൂമിയിലുള്ളവരെ ലഹരി പിടിപ്പിച്ചു.”+
3 പിന്നെ ദൈവാത്മാവിന്റെ ശക്തിയാൽ ദൂതൻ എന്നെ ഒരു വിജനഭൂമിയിലേക്കു കൊണ്ടുപോയി. ദൈവനിന്ദാകരമായ പേരുകൾ നിറഞ്ഞ ഒരു കാട്ടുമൃഗത്തിന്റെ പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. കടുഞ്ചുവപ്പു നിറമുള്ള ആ കാട്ടുമൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു. 4 ആ സ്ത്രീ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം പർപ്പിളും+ കടുഞ്ചുവപ്പും ആയിരുന്നു. സ്വർണവും രത്നങ്ങളും മുത്തുകളും+ അവൾ അണിഞ്ഞിരുന്നു. എല്ലാ വൃത്തികെട്ട വസ്തുക്കളും അവളുടെ ലൈംഗിക അധാർമികതയുടെ* മാലിന്യങ്ങളും നിറഞ്ഞ ഒരു സ്വർണപാനപാത്രം അവളുടെ കൈയിലുണ്ടായിരുന്നു. 5 “ബാബിലോൺ എന്ന മഹതി—വേശ്യകളുടെയും+ ഭൂമിയിലെ വൃത്തികെട്ട കാര്യങ്ങളുടെയും+ മാതാവ്” എന്ന നിഗൂഢമായ ഒരു പേര് അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. 6 വിശുദ്ധരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും+ കുടിച്ച് സ്ത്രീ ലഹരി പിടിച്ചിരിക്കുന്നതു ഞാൻ കണ്ടു.
അവളെ കണ്ടിട്ട് ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി. 7 അപ്പോൾ ദൈവദൂതൻ എന്നോടു പറഞ്ഞു: “നീ അത്ഭുതപ്പെടുന്നത് എന്തിനാണ്? ഈ സ്ത്രീയെയും+ ഇവളെ ചുമക്കുന്ന, ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടുമൃഗത്തെയും+ കുറിച്ചുള്ള രഹസ്യം ഞാൻ പറഞ്ഞുതരാം: 8 നീ കണ്ട കാട്ടുമൃഗം, ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ അഗാധത്തിൽനിന്ന്+ കയറിവരാനുള്ളതും നാശത്തിലേക്കു പോകാനിരിക്കുന്നതും ആയ ഒന്നാണ്. ലോകാരംഭംമുതൽ* ജീവന്റെ പുസ്തകത്തിൽ+ പേര് എഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ കാട്ടുമൃഗത്തെ കാണുമ്പോൾ അത്ഭുതപ്പെടും. കാരണം കാട്ടുമൃഗം മുമ്പുണ്ടായിരുന്നു; ഇപ്പോഴില്ല; എന്നാൽ വീണ്ടും വരും.
9 “ഇവിടെയാണു ജ്ഞാനമുള്ള ഒരു മനസ്സു വേണ്ടത്: ഏഴു തല+ അർഥമാക്കുന്നതു സ്ത്രീ ഇരിക്കുന്ന ഏഴു പർവതങ്ങളെയാണ്. 10 ഇവ ഏഴു രാജാക്കന്മാർ; അഞ്ചു പേർ വീണുപോയി; ഒരാൾ ഇപ്പോഴുണ്ട്; മറ്റേയാൾ ഇനിയും വന്നിട്ടില്ല. വന്നാൽപ്പിന്നെ അയാൾ അൽപ്പകാലം ഉണ്ടായിരിക്കേണ്ടതാണ്. 11 ഉണ്ടായിരുന്നതും ഇപ്പോഴില്ലാത്തതും ആയ കാട്ടുമൃഗവും+ ഒരു രാജാവാണ്; എട്ടാമത്തെ രാജാവായ അയാൾ ആ ഏഴു രാജാക്കന്മാരിൽനിന്ന് ഉത്ഭവിക്കുന്നവനും നാശത്തിലേക്കു പോകുന്നവനും ആണ്.
12 “നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാർ. അവർക്ക് ഇതുവരെ രാജ്യം കിട്ടിയിട്ടില്ല. എന്നാൽ കാട്ടുമൃഗത്തോടൊപ്പം കുറച്ച്* നേരത്തേക്ക് അവർക്കു രാജാക്കന്മാരായി അധികാരം ലഭിക്കും. 13 അവർ ഒരേ ചിന്തയുള്ളവരാണ്. അതുകൊണ്ട് അവർ അവരുടെ ശക്തിയും അധികാരവും കാട്ടുമൃഗത്തിനു കൊടുക്കും. 14 അവർ കുഞ്ഞാടിനോടു+ പോരാടും. എന്നാൽ കുഞ്ഞാടു കർത്താക്കന്മാരുടെ കർത്താവും രാജാക്കന്മാരുടെ രാജാവും+ ആയതുകൊണ്ട് അവരെ കീഴടക്കും.+ കുഞ്ഞാടിനോടുകൂടെയുള്ള, വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും ആയ വിശ്വസ്തരും അവരെ കീഴടക്കും.”+
15 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “വേശ്യ ഇരിക്കുന്ന ആ വെള്ളം വംശങ്ങളും ജനക്കൂട്ടങ്ങളും ജനതകളും ഭാഷകളും ആണ്.+ 16 നീ കണ്ട പത്തു കൊമ്പും+ കാട്ടുമൃഗവും+ വേശ്യയെ+ വെറുത്ത് അവളെ നശിപ്പിക്കുകയും നഗ്നയാക്കുകയും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട് അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും.+ 17 കാരണം ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ, അതെ അവരുടെയെല്ലാം മനസ്സിലുള്ള ആ ഒരേ പദ്ധതി നടപ്പാക്കാൻ, ദൈവം അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും.+ അങ്ങനെ ദൈവത്തിന്റെ വാക്കുകൾ നിറവേറുന്നതുവരെ, അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു+ കൊടുക്കും. 18 നീ കണ്ട സ്ത്രീ+ ഭൂമിയിലെ രാജാക്കന്മാരുടെ മേൽ ഭരണം നടത്തുന്ന മഹാനഗരമാണ്.”
18 പിന്നെ വലിയ അധികാരമുള്ള മറ്റൊരു ദൈവദൂതൻ സ്വർഗത്തിൽനിന്ന്* ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ദൂതന്റെ തേജസ്സുകൊണ്ട് ഭൂമിയിലെങ്ങും പ്രകാശം പരന്നു. 2 ദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അവൾ വീണുപോയി! ബാബിലോൺ എന്ന മഹതി വീണുപോയി!+ അവൾ ഭൂതങ്ങളുടെ പാർപ്പിടവും, എല്ലാ അശുദ്ധാത്മാക്കളുടെയും* അശുദ്ധവും വൃത്തികെട്ടതും ആയ എല്ലാ പക്ഷികളുടെയും ഒളിയിടവും+ ആയിത്തീർന്നിരിക്കുന്നു. 3 കാരണം അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു കുടിച്ച് ജനതകൾക്കെല്ലാം ലഹരി പിടിച്ചിരുന്നു.+ ഭൂമിയിലെ രാജാക്കന്മാർ അവളുമായി അധാർമികപ്രവൃത്തികൾ ചെയ്തു.+ ഭൂമിയിലെ വ്യാപാരികൾ* അവളുടെ ആർഭാടത്തിന്റെ ആധിക്യംകൊണ്ട് സമ്പന്നരായി.”
4 മറ്റൊരു ശബ്ദം സ്വർഗത്തിൽനിന്ന് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “എന്റെ ജനമേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ+ അവളിൽനിന്ന് പുറത്ത് കടക്ക്.+ 5 കാരണം അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു.+ അവളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ* ദൈവം ഓർമിക്കുകയും ചെയ്തിരിക്കുന്നു.+ 6 അവൾ മറ്റുള്ളവരോടു പെരുമാറിയ അതേ വിധത്തിൽ അവളോടും പെരുമാറുക.+ അവളുടെ ചെയ്തികൾക്ക് ഇരട്ടി പകരം കൊടുക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക് ഇരട്ടി കലർത്തിക്കൊടുക്കുക.+ 7 അവൾ എത്രത്തോളം സ്വയം പുകഴ്ത്തുകയും ആർഭാടത്തിൽ ആറാടുകയും ചെയ്തോ അത്രത്തോളം കഷ്ടതയും ദുഃഖവും അവൾക്കു കൊടുക്കുക. ‘ഞാൻ രാജ്ഞിയെപ്പോലെ ഭരിക്കുന്നു. ഞാൻ വിധവയല്ല; എനിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല’+ എന്ന് അവൾ ഹൃദയത്തിൽ പറയുന്നല്ലോ. 8 അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം എന്നീ ബാധകൾ ഒറ്റ ദിവസംകൊണ്ട് അവളുടെ മേൽ വരും. അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും.+ കാരണം അവളെ ന്യായം വിധിച്ച ദൈവമായ യഹോവ* ശക്തനാണ്.+
9 “അവളുമായി അധാർമികപ്രവൃത്തികൾ* ചെയ്യുകയും അവളോടൊപ്പം ആർഭാടത്തിൽ ആറാടുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കാണുമ്പോൾ നെഞ്ചത്ത് അടിച്ച് കരയും. 10 അവളുടെ ദുരിതം കണ്ട് പേടിച്ച് അവർ ദൂരെ മാറിനിന്ന്, ‘അയ്യോ മഹാനഗരമേ,+ ശക്തയായ ബാബിലോൺ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂറുകൊണ്ട് നിനക്കു ശിക്ഷ കിട്ടിയല്ലോ’ എന്നു പറയും.
11 “ഭൂമിയിലെ വ്യാപാരികളും അവളെ ഓർത്ത് വിലപിക്കും. അവരുടെ സാധനങ്ങളെല്ലാം വാങ്ങാൻ പിന്നെ ആരുമുണ്ടാകില്ലല്ലോ. 12 സ്വർണം, വെള്ളി, അമൂല്യരത്നം, മുത്ത്, മേന്മയേറിയ ലിനൻ, പർപ്പിൾ നിറത്തിലുള്ള തുണി, പട്ട്, കടുഞ്ചുവപ്പുതുണി, സുഗന്ധത്തടികൊണ്ടുള്ള വസ്തുക്കൾ, ആനക്കൊമ്പുകൊണ്ടുള്ള വസ്തുക്കൾ, വിലയേറിയ തടിയും ചെമ്പും ഇരുമ്പും മാർബിളും കൊണ്ടുള്ള സാധനങ്ങൾ, 13 കറുവാപ്പട്ട, ഏലക്കായ്, സുഗന്ധക്കൂട്ട്, സുഗന്ധതൈലം, കുന്തിരിക്കം, വീഞ്ഞ്, ഒലിവെണ്ണ, നേർത്ത ധാന്യപ്പൊടി, ഗോതമ്പ്, കന്നുകാലി, ആട്, കുതിര, തേര്, അടിമകൾ, ആളുകൾ എന്നിങ്ങനെയുള്ളതൊന്നും വാങ്ങാൻ ഇനി ആരുമില്ല. 14 നീ കൊതിച്ച പഴം നിന്നിൽനിന്ന് പൊയ്പോയി. നിന്റെ എല്ലാ വിശിഷ്ടവിഭവങ്ങളും ശ്രേഷ്ഠവസ്തുക്കളും നിനക്കു നഷ്ടമായി. അവയെല്ലാം എന്നേക്കുമായി പോയ്മറഞ്ഞു.
15 “ഈ വസ്തുക്കൾ വിറ്റ് അവളിലൂടെ സമ്പന്നരായിത്തീർന്ന വ്യാപാരികൾ അവളുടെ ദുരിതം കണ്ട് പേടിച്ച് ദൂരെ മാറിനിന്ന് വിലപിക്കും. 16 അവർ ഇങ്ങനെ പറയും: ‘അയ്യോ മഹാനഗരമേ, മേന്മയേറിയ ലിനൻവസ്ത്രവും പർപ്പിൾ നിറത്തിലുള്ള വസ്ത്രവും കടുഞ്ചുവപ്പുവസ്ത്രവും ധരിച്ചവളേ, സ്വർണാഭരണങ്ങൾ, അമൂല്യരത്നങ്ങൾ, മുത്തുകൾ+ എന്നിവ വാരിയണിഞ്ഞവളേ, കഷ്ടം! കഷ്ടം! 17 ഇക്കണ്ട സമ്പത്തു മുഴുവൻ വെറും ഒരു മണിക്കൂറുകൊണ്ട് നശിച്ചുപോയല്ലോ.’
“എല്ലാ കപ്പിത്താന്മാരും സമുദ്രസഞ്ചാരികളും കപ്പൽജോലിക്കാരും സമുദ്രംകൊണ്ട് ഉപജീവിക്കുന്ന എല്ലാവരും ദൂരെ മാറിനിന്ന് 18 അവൾ കത്തിയെരിയുന്നതിന്റെ പുക കണ്ട്, ‘ഇതുപോലൊരു മഹാനഗരം വേറെയുണ്ടോ’ എന്നു പറഞ്ഞ് നിലവിളിച്ചു. 19 അവർ തലയിൽ പൊടി വാരിയിട്ടുകൊണ്ട് ഇങ്ങനെ വിലപിക്കും: ‘അയ്യോ മഹാനഗരമേ, കടലിൽ കപ്പലുള്ളവരെയെല്ലാം നിന്റെ സമ്പത്തുകൊണ്ട് ധനികരാക്കിയ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂറുകൊണ്ട് നീ നശിച്ചുപോയല്ലോ.’+
20 “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട് സന്തോഷിക്കൂ!+ വിശുദ്ധരേ,+ അപ്പോസ്തലന്മാരേ, പ്രവാചകന്മാരേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കുവേണ്ടി അവളുടെ ന്യായവിധി പ്രഖ്യാപിച്ചിരിക്കുന്നു!”+
21 പിന്നെ ശക്തനായ ഒരു ദൈവദൂതൻ വലിയ തിരികല്ലുപോലുള്ളൊരു കല്ല് എടുത്ത് കടലിലേക്ക് എറിഞ്ഞിട്ട് പറഞ്ഞു: “മഹാനഗരമായ ബാബിലോണിനെയും ഇങ്ങനെ വലിച്ചെറിയും. പിന്നെ ആരും അവളെ കാണില്ല.+ 22 കിന്നരം മീട്ടി പാടുന്നവരുടെയും സംഗീതജ്ഞരുടെയും കുഴലൂത്തുകാരുടെയും കാഹളം ഊതുന്നവരുടെയും ശബ്ദം പിന്നെ നിന്നിൽനിന്ന് ഉയരില്ല. ഒരുതരത്തിലുമുള്ള ശില്പികളെ പിന്നെ നിന്നിൽ കാണില്ല. തിരികല്ലിന്റെ ശബ്ദം പിന്നെ നിന്നിൽ കേൾക്കില്ല. 23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാളന്റെയും മണവാട്ടിയുടെയും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാരികളായിരുന്നു ഭൂമിയിലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെല്ലാം വഴിതെറ്റിച്ചു. 24 അതെ, പ്രവാചകന്മാരുടെയും വിശുദ്ധരുടെയും+ ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും+ രക്തം ഈ നഗരത്തിലാണു കണ്ടത്.”
19 ഇതിനു ശേഷം വലിയൊരു ജനക്കൂട്ടത്തിന്റെ ശബ്ദംപോലുള്ള ഒരു ശബ്ദം ഞാൻ സ്വർഗത്തിൽ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. 2 കാരണം ദൈവത്തിന്റെ ന്യായവിധികൾ സത്യസന്ധവും നീതിയുള്ളവയും ആണ്.+ ലൈംഗിക അധാർമികതയാൽ* ഭൂമിയെ വഷളാക്കിയ മഹാവേശ്യയുടെ ന്യായവിധി ദൈവം നടപ്പാക്കിയിരിക്കുന്നു; അവളുടെ കൈകളിൽ കാണുന്ന, തന്റെ അടിമകളുടെ രക്തത്തിനു ദൈവം അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”+ 3 അപ്പോൾത്തന്നെ അവർ വീണ്ടും പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ അവളിൽനിന്നുള്ള പുക എന്നുമെന്നേക്കും ഉയരും.”+
4 നാലു ജീവികളും+ 24 മൂപ്പന്മാരും+ കമിഴ്ന്നുവീണ്, “ആമേൻ! യാഹിനെ സ്തുതിപ്പിൻ”*+ എന്നു പറഞ്ഞ് സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ആരാധിച്ചു.
5 “ദൈവഭയമുള്ളവരേ, ചെറിയവരും വലിയവരും+ ആയ ദൈവദാസരേ,+ നമ്മുടെ ദൈവത്തെ സ്തുതിപ്പിൻ” എന്നൊരു ശബ്ദം സിംഹാസനത്തിൽനിന്ന് കേട്ടു.
6 അപ്പോൾ വലിയൊരു ജനക്കൂട്ടത്തിന്റെ ആരവംപോലെയും വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും ശക്തമായ ഇടിമുഴക്കംപോലെയും ഉള്ള ഒരു ശബ്ദം ഞാൻ കേട്ടു. അവർ പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ നമ്മുടെ ദൈവവും സർവശക്തനും+ ആയ യഹോവ* രാജാവായി ഭരിക്കാൻതുടങ്ങിയല്ലോ.+ 7 നമുക്കു സന്തോഷിച്ചുല്ലസിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്താം. കാരണം കുഞ്ഞാടിന്റെ കല്യാണം വന്നെത്തിയിരിക്കുന്നു. കുഞ്ഞാടിന്റെ മണവാട്ടി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. 8 ശോഭയുള്ളതും ശുദ്ധവും ആയ മേന്മയേറിയ ലിനൻവസ്ത്രം ധരിക്കാൻ അവൾക്ക് അനുമതി ലഭിച്ചിരിക്കുന്നു. മേന്മയേറിയ ലിനൻവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളെ അർഥമാക്കുന്നു.”+
9 അപ്പോൾ ദൂതൻ എന്നോടു പറഞ്ഞു: “എഴുതുക: കുഞ്ഞാടിന്റെ വിവാഹവിരുന്നിനു+ ക്ഷണം ലഭിച്ചവർ സന്തുഷ്ടർ.” ദൂതൻ ഇങ്ങനെയും പറഞ്ഞു: “ദൈവത്തിന്റെ ഈ വാക്കുകൾ സത്യമാണ്.” 10 അപ്പോൾ ദൂതനെ ആരാധിക്കാൻ ഞാൻ ദൂതന്റെ കാൽക്കൽ വീണു. എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്!+ ദൈവത്തെയാണ് ആരാധിക്കേണ്ടത്.+ നിന്നോടും നിന്നെപ്പോലെ യേശുവിനുവേണ്ടി സാക്ഷി പറയുന്ന+ നിന്റെ സഹോദരന്മാരോടും ഒപ്പം പ്രവർത്തിക്കുന്ന ഒരു അടിമ മാത്രമാണു ഞാൻ. യേശുവിനുവേണ്ടി സാക്ഷി പറയുക എന്നതാണല്ലോ പ്രവചനത്തിന്റെ ഉദ്ദേശ്യം.”+
11 പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര് വിശ്വസ്തനും+ സത്യവാനും+ എന്നാണ്. അദ്ദേഹം നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.+ 12 അദ്ദേഹത്തിന്റെ കണ്ണുകൾ തീജ്വാല;+ തലയിൽ അനേകം കിരീടങ്ങൾ.* എഴുതപ്പെട്ട ഒരു പേരും അദ്ദേഹത്തിനുണ്ട്; എന്നാൽ അദ്ദേഹത്തിനല്ലാതെ വേറെ ആർക്കും അത് അറിഞ്ഞുകൂടാ. 13 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ രക്തക്കറ പറ്റിയിരുന്നു.* ദൈവവചനം+ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 14 സ്വർഗത്തിലെ സൈന്യം ശുദ്ധമായ, മേന്മയേറിയ, വെളുത്ത ലിനൻവസ്ത്രങ്ങൾ ധരിച്ച് വെള്ളക്കുതിരപ്പുറത്ത് അദ്ദേഹത്തെ അനുഗമിക്കുന്നു. 15 ജനതകളെ വെട്ടാനുള്ള നീണ്ട, മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്ന് നീണ്ടുനിന്നു.+ അദ്ദേഹം ഇരുമ്പുകോൽകൊണ്ട്+ അവരെ മേയ്ക്കും. സർവശക്തനായ ദൈവത്തിന്റെ ഉഗ്രകോപത്തിന്റെ മുന്തിരിച്ചക്ക്+ അദ്ദേഹം ചവിട്ടും. 16 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ, അതെ അദ്ദേഹത്തിന്റെ തുടയിൽ, രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ എന്നൊരു പേര് എഴുതിയിരുന്നു.
17 ഒരു ദൈവദൂതൻ സൂര്യനിൽ നിൽക്കുന്നതും ഞാൻ കണ്ടു. ആകാശത്ത്* പറക്കുന്ന പക്ഷികളോടെല്ലാം ദൂതൻ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “ദൈവത്തിന്റെ വലിയ അത്താഴവിരുന്നിനു വന്നുകൂടുക!+ 18 രാജാക്കന്മാരുടെയും സൈന്യാധിപന്മാരുടെയും ശക്തന്മാരുടെയും+ കുതിരകളുടെയും കുതിരപ്പുറത്ത് ഇരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരും ആയ എല്ലാവരുടെയും മാംസം തിന്നാൻ+ വന്നുകൂടുക.”
19 കുതിരപ്പുറത്ത് ഇരിക്കുന്നവനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ കാട്ടുമൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒരുമിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു.+ 20 എന്നാൽ കാട്ടുമൃഗത്തെ പിടിച്ച് ഗന്ധകം* കത്തുന്ന തീത്തടാകത്തിലേക്കു ജീവനോടെ എറിഞ്ഞു.+ കൂടാതെ, അതിന്റെ മുന്നിൽ അടയാളങ്ങൾ കാണിച്ച് ആളുകളെ വഴിതെറ്റിച്ച, കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുകയും+ അതിന്റെ പ്രതിമയെ ആരാധിക്കുകയും+ ചെയ്തവരെ വഴിതെറ്റിച്ച, കള്ളപ്രവാചകനെയും+ ജീവനോടെ അവിടേക്ക് എറിഞ്ഞു. 21 ബാക്കിയുള്ളവർ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്ന് പുറപ്പെട്ട നീണ്ട വാളിന് ഇരയായി.+ പക്ഷികളെല്ലാം മതിയാകുവോളം അവരുടെ മാംസം തിന്നു.+
20 പിന്നെ ഒരു ദൈവദൂതൻ അഗാധത്തിന്റെ താക്കോലും+ വലിയൊരു ചങ്ങലയും പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന്* ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 2 പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകരസർപ്പത്തെ,+ ദൂതൻ 1,000 വർഷത്തേക്കു പിടിച്ചുകെട്ടി. 3 1,000 വർഷം കഴിയുന്നതുവരെ അവൻ ഇനി ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിലേക്ക്+ എറിഞ്ഞ് അവിടം അടച്ചുപൂട്ടി മുദ്രവെച്ചു. അതിനു ശേഷം അൽപ്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്.+
4 പിന്നെ ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരിക്കുന്നവർക്കു ന്യായം വിധിക്കാനുള്ള അധികാരം ലഭിച്ചിരുന്നു. അതെ, യേശുവിനുവേണ്ടി സാക്ഷി പറഞ്ഞതുകൊണ്ടും ദൈവത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാതിരുന്നതുകൊണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്. അവർ ജീവനിലേക്കു വന്ന് 1,000 വർഷം ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു.+ 5 (മരിച്ചവരിൽ ബാക്കിയുള്ളവർ+ ആ 1,000 വർഷം കഴിയുന്നതുവരെ ജീവനിലേക്കു വന്നില്ല.) ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം.+ 6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശുദ്ധരുമാണ്. അവരുടെ മേൽ രണ്ടാം മരണത്തിന്+ അധികാരമില്ല.+ അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും.+ ക്രിസ്തുവിന്റെകൂടെ അവർ ആ 1,000 വർഷം രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും.+
7 1,000 വർഷം കഴിഞ്ഞാൽ ഉടനെ സാത്താനെ തടവിൽനിന്ന് വിട്ടയയ്ക്കും. 8 അവൻ ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ, ഗോഗിനെയും മാഗോഗിനെയും, വഴിതെറ്റിച്ച് യുദ്ധത്തിനു കൂട്ടിച്ചേർക്കാൻ പുറപ്പെടും. അവരുടെ എണ്ണം കടലിലെ മണൽപോലെയായിരിക്കും. 9 അവർ ഭൂമിയിലെല്ലായിടത്തും അണിനിരന്ന് വിശുദ്ധരുടെ പാളയവും ദൈവത്തിന്റെ പ്രിയപ്പെട്ട നഗരവും വളഞ്ഞു. എന്നാൽ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.+ 10 അവരെ വഴിതെറ്റിച്ച പിശാചിനെ കാട്ടുമൃഗവും+ കള്ളപ്രവാചകനും കിടക്കുന്ന,+ ഗന്ധകം* കത്തുന്ന തീത്തടാകത്തിലേക്ക് എറിയും. അവരെ രാപ്പകൽ എന്നുമെന്നേക്കും ദണ്ഡിപ്പിക്കും.*
11 പിന്നെ ഞാൻ വലിയൊരു വെള്ളസിംഹാസനം കണ്ടു. അതിൽ ദൈവം ഇരിക്കുന്നുണ്ടായിരുന്നു.+ ദൈവസന്നിധിയിൽനിന്ന് ആകാശവും ഭൂമിയും ഓടിപ്പോയി.+ അവയെ പിന്നെ അവിടെ കണ്ടില്ല. 12 മരിച്ചവർ, വലിയവരും ചെറിയവരും എല്ലാം, സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ചുരുളുകൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരുളും തുറന്നു. ചുരുളുകളിൽ എഴുതിയിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരെ അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിച്ചു.+ 13 കടൽ അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും ശവക്കുഴിയും* അവയിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. അവരെ ഓരോരുത്തരെയും അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിച്ചു.+ 14 പിന്നെ മരണത്തെയും ശവക്കുഴിയെയും* തീത്തടാകത്തിലേക്ക് എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാക്കുന്നു. 15 ജീവന്റെ പുസ്തകത്തിൽ പേര് എഴുതിക്കാണാത്തവരെയും+ തീത്തടാകത്തിലേക്ക്+ എറിഞ്ഞു.
21 പിന്നെ ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.+ പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരുന്നു.+ കടലും+ ഇല്ലാതായി. 2 പുതിയ യരുശലേം എന്ന വിശുദ്ധനഗരം മണവാളനുവേണ്ടി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ+ സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്,+ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. 3 അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.+ 4 ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.+ മേലാൽ മരണം ഉണ്ടായിരിക്കില്ല;+ ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.+ പഴയതെല്ലാം കഴിഞ്ഞുപോയി!”
5 സിംഹാസനത്തിൽ ഇരിക്കുന്നവൻ,+ “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു”+ എന്നു പറഞ്ഞു. “എഴുതുക, ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം”* എന്നും ദൈവം പറഞ്ഞു. 6 പിന്നെ ദൈവം എന്നോടു പറഞ്ഞു: “എല്ലാം സംഭവിച്ചുകഴിഞ്ഞു! ഞാൻ ആൽഫയും ഒമേഗയും* ആണ്; തുടക്കവും ഒടുക്കവും ഞാനാണ്.+ ദാഹിക്കുന്നവനു ഞാൻ ജീവജലത്തിന്റെ ഉറവയിൽനിന്ന്+ സൗജന്യമായി* കുടിക്കാൻ കൊടുക്കും. 7 ജയിക്കുന്നവൻ ഇതെല്ലാം അവകാശമാക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനും ആയിരിക്കും. 8 എന്നാൽ ഭീരുക്കൾ, വിശ്വാസമില്ലാത്തവർ,+ വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധർ, കൊലപാതകികൾ,+ അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ ഭൂതവിദ്യയിൽ ഏർപ്പെടുന്നവർ, വിഗ്രഹാരാധകർ, നുണ പറയുന്നവർ+ എന്നിവർക്കുള്ള ഓഹരി ഗന്ധകം* കത്തുന്ന തീത്തടാകമാണ്.+ ഇതു രണ്ടാം മരണത്തെ അർഥമാക്കുന്നു.”+
9 അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൈവദൂതന്മാരിൽ ഒരാൾ വന്ന് എന്നോട്, “വരൂ, ഞാൻ മണവാട്ടിയെ, കുഞ്ഞാടിന്റെ ഭാര്യയെ, കാണിച്ചുതരാം”+ എന്നു പറഞ്ഞു. 10 ദൂതൻ എന്നെ ദൈവാത്മാവിന്റെ ശക്തിയാൽ, ഉയരമുള്ള ഒരു വലിയ മലയിലേക്കു കൊണ്ടുപോയി. എന്നിട്ട് വിശുദ്ധനഗരമായ യരുശലേം സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്ന്,+ ഇറങ്ങിവരുന്നത് എനിക്കു കാണിച്ചുതന്നു. 11 അതിനു ദൈവത്തിന്റെ തേജസ്സുണ്ടായിരുന്നു.+ അതിന്റെ പ്രഭ അമൂല്യരത്നത്തിന്, ശുദ്ധമായ സ്ഫടികംപോലെ തിളങ്ങുന്ന സൂര്യകാന്തക്കല്ലിന്,+ സമാനമായിരുന്നു. 12 അതിന് ഉയരമുള്ള ഒരു വലിയ മതിലും 12 കവാടങ്ങളും കവാടങ്ങളിൽ 12 ദൈവദൂതന്മാരും ഉണ്ടായിരുന്നു. ഇസ്രായേൽമക്കളുടെ 12 ഗോത്രങ്ങളുടെ പേരുകൾ കവാടങ്ങളിൽ കൊത്തിവെച്ചിരുന്നു. 13 കിഴക്ക് മൂന്നു കവാടം; വടക്ക് മൂന്നു കവാടം; തെക്ക് മൂന്നു കവാടം; പടിഞ്ഞാറ് മൂന്നു കവാടം.+ 14 നഗരമതിലിന് 12 പേരുകൾ കൊത്തിയ 12 അടിസ്ഥാനശിലകളുണ്ടായിരുന്നു. കുഞ്ഞാടിന്റെ 12 അപ്പോസ്തലന്മാരുടെ+ പേരുകളായിരുന്നു അവ.
15 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതന്റെ കൈയിൽ, നഗരവും അതിന്റെ കവാടങ്ങളും മതിലും അളക്കാൻ സ്വർണംകൊണ്ടുള്ള ഒരു മുഴക്കോലുണ്ടായിരുന്നു.+ 16 നഗരം സമചതുരമായിരുന്നു; നീളവും വീതിയും സമം. ദൂതൻ മുഴക്കോൽകൊണ്ട് നഗരം അളന്നു. അത് ഏകദേശം 2,220 കിലോമീറ്റർ* ആയിരുന്നു. നഗരത്തിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. 17 പിന്നെ ദൂതൻ അതിന്റെ മതിൽ അളന്നു. അതു മനുഷ്യരുടെ അളവനുസരിച്ച് 144 മുഴം;* ദൂതന്മാരുടെ അളവനുസരിച്ചും അത്രതന്നെ. 18 മതിൽ സൂര്യകാന്തക്കല്ലുകൊണ്ടുള്ളതും+ നഗരം ശുദ്ധമായ സ്ഫടികംപോലുള്ള തനിത്തങ്കംകൊണ്ടുള്ളതും ആയിരുന്നു. 19 എല്ലാ തരം അമൂല്യരത്നങ്ങൾകൊണ്ടും* അലങ്കരിച്ചതായിരുന്നു നഗരമതിലിന്റെ അടിസ്ഥാനങ്ങൾ: ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തക്കല്ല്, രണ്ടാമത്തേത് ഇന്ദ്രനീലക്കല്ല്, മൂന്നാമത്തേതു സ്ഫടികക്കല്ല്, നാലാമത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവർണിക്കല്ല്, ആറാമത്തേതു ചുവപ്പുരത്നം, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു വൈഡൂര്യം, ഒൻപതാമത്തേതു ഗോമേദകം, പത്താമത്തേത് ഇളംപച്ചരത്നം, പതിനൊന്നാമത്തേതു നീലരത്നം, പന്ത്രണ്ടാമത്തേത് അമദമണി. 21 കവാടം 12-ഉം 12 മുത്ത്; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതായിരുന്നു. നഗരത്തിന്റെ പ്രധാനവീഥി ശുദ്ധമായ സ്ഫടികംപോലുള്ള തനിത്തങ്കംകൊണ്ടുള്ളതായിരുന്നു.
22 ഞാൻ നഗരത്തിൽ ഒരു ദേവാലയം കണ്ടില്ല. കാരണം സർവശക്തനാം ദൈവമായ യഹോവയും*+ കുഞ്ഞാടും ആയിരുന്നു ആ നഗരത്തിന്റെ ദേവാലയം. 23 നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി.+ കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.+ 24 ജനതകൾ ആ നഗരത്തിന്റെ വെളിച്ചത്തിൽ നടക്കും.+ ഭൂമിയിലെ രാജാക്കന്മാർ അവരുടെ തേജസ്സ് അതിലേക്കു കൊണ്ടുവരും. 25 അതിന്റെ കവാടങ്ങൾ ഒരിക്കലും അടയ്ക്കില്ല. കാരണം അവിടെ പകൽ മാത്രമേ ഉണ്ടായിരിക്കൂ, രാത്രിയുണ്ടായിരിക്കില്ല.+ 26 അവർ ജനതകളുടെ തേജസ്സും ബഹുമാനവും അതിലേക്കു കൊണ്ടുവരും.+ 27 അശുദ്ധമായതൊന്നും അവിടേക്കു കടക്കില്ല. മ്ലേച്ഛകാര്യങ്ങൾ ചെയ്യുകയോ വഞ്ചന കാട്ടുകയോ ചെയ്യുന്ന ആർക്കും അവിടെ പ്രവേശിക്കാനാകില്ല.+ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരുള്ളവർ മാത്രമേ അവിടെ പ്രവേശിക്കൂ.+
22 പിന്നെ ദൈവദൂതൻ എനിക്കു പളുങ്കുപോലെ തെളിഞ്ഞ ജീവജലനദി+ കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും+ സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് 2 പ്രധാനവീഥിക്കു നടുവിലൂടെ ഒഴുകുന്നു. വർഷത്തിൽ 12 പ്രാവശ്യം വിളവ് തരുന്ന ജീവവൃക്ഷങ്ങൾ നദിയുടെ രണ്ടു വശത്തുമുണ്ടായിരുന്നു. അവ മാസംതോറും ഫലം ഉത്പാദിപ്പിക്കുന്നു. അവയുടെ ഇലകൾ ജനതകളെ സുഖപ്പെടുത്താനുള്ളതാണ്.+
3 ഇനി ഒരു ശാപവും അവിടെയുണ്ടാകില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം+ നഗരത്തിലുണ്ടായിരിക്കും. ദൈവത്തിന്റെ അടിമകൾ ദൈവത്തെ സേവിക്കും.* 4 അവർ ദൈവത്തിന്റെ മുഖം കാണും.+ അവരുടെ നെറ്റിയിൽ ദൈവത്തിന്റെ പേരുണ്ടായിരിക്കും.+ 5 മേലാൽ രാത്രിയുണ്ടായിരിക്കില്ല.+ ദൈവമായ യഹോവ* അവരുടെ മേൽ പ്രകാശം ചൊരിയുന്നതുകൊണ്ട് അവർക്കു വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല.+ അവർ എന്നുമെന്നേക്കും രാജാക്കന്മാരായി ഭരിക്കും.+
6 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “ഈ വാക്കുകൾ സത്യമാണ്,+ ഇവ വിശ്വസിക്കാം.* പ്രവാചകന്മാരിലൂടെ സംസാരിച്ച*+ ദൈവമായ യഹോവ,* ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കാൻവേണ്ടി സ്വന്തം ദൂതനെ അയച്ചിരിക്കുന്നു. 7 ഇതാ, ഞാൻ വേഗം വരുന്നു!+ ഈ ചുരുളിൽ കാണുന്ന പ്രവചനത്തിലെ വാക്കുകൾ അനുസരിക്കുന്നവരെല്ലാം സന്തുഷ്ടർ.”+
8 യോഹന്നാൻ എന്ന ഞാനാണ് ഇക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്തത്. ഇവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ ആ ദൂതന്റെ കാൽക്കൽ വീണു. 9 എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്! ദൈവത്തെയാണ് ആരാധിക്കേണ്ടത്. നിന്റെയും പ്രവാചകന്മാരായ നിന്റെ സഹോദരന്മാരുടെയും ഈ ചുരുളിലെ വാക്കുകൾ അനുസരിക്കുന്നവരുടെയും സഹയടിമ മാത്രമാണു ഞാൻ.”+
10 ദൂതൻ പിന്നെയും എന്നോടു പറഞ്ഞു: “ഈ ചുരുളിലെ പ്രവചനങ്ങൾക്കു മുദ്രയിടരുത്. കാരണം നിശ്ചയിച്ച സമയം അടുത്തിരിക്കുന്നു. 11 അനീതി ചെയ്യുന്നവൻ അനീതിതന്നെ ചെയ്യട്ടെ. വഷളത്തം ചെയ്യുന്നവൻ അവന്റെ വഷളത്തത്തിൽത്തന്നെ കഴിയട്ടെ. എന്നാൽ നീതിമാൻ തുടർന്നും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ വിശുദ്ധിയിൽ തുടരട്ടെ.
12 “‘ഇതാ, പ്രതിഫലവുമായി ഞാൻ വേഗം വരുന്നു. ഓരോരുത്തർക്കും അവരുടെ പ്രവൃത്തിക്കനുസരിച്ച് ഞാൻ പ്രതിഫലം കൊടുക്കും.+ 13 ഞാനാണ് ആൽഫയും ഒമേഗയും;*+ ആദ്യത്തവനും അവസാനത്തവനും; തുടക്കവും ഒടുക്കവും. 14 തങ്ങളുടെ കുപ്പായങ്ങൾ കഴുകി വെടിപ്പാക്കുന്നവർ+ സന്തുഷ്ടർ. അവർക്കു ജീവവൃക്ഷങ്ങളുടെ ഫലം+ തിന്നാൻ അധികാരം ലഭിക്കും; കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും+ അവർക്കു കഴിയും. 15 നായ്ക്കളും* ഭൂതവിദ്യയിൽ ഏർപ്പെടുന്നവരും അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരും കൊലപാതകികളും വിഗ്രഹാരാധകരും വഞ്ചന കാണിക്കുകയും വഞ്ചനയെ സ്നേഹിക്കുകയും* ചെയ്യുന്നവരും നഗരത്തിനു പുറത്തായിരിക്കും.’+
16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”
17 ദൈവാത്മാവും മണവാട്ടിയും+ “വരൂ” എന്നു പറയുന്നു. അതു കേൾക്കുന്നവനും “വരൂ” എന്നു പറയട്ടെ. ദാഹിക്കുന്ന എല്ലാവരും വരട്ടെ.+ ആഗ്രഹിക്കുന്ന എല്ലാവരും ജീവജലം സൗജന്യമായി വാങ്ങട്ടെ.+
18 “ഈ ചുരുളിലെ പ്രവചനങ്ങൾ കേൾക്കുന്ന എല്ലാവരോടുമായി ഞാൻ പ്രഖ്യാപിക്കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ+ ഈ ചുരുളിൽ എഴുതിയിരിക്കുന്ന ബാധകൾ ദൈവം അയാൾക്കു വരുത്തും.+ 19 ആരെങ്കിലും ഈ പ്രവചനത്തിന്റെ ചുരുളിലെ ഏതെങ്കിലും വാക്കുകൾ എടുത്തുകളഞ്ഞാൽ ഈ ചുരുളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളിൽ അവനുള്ള ഓഹരി, അതായത് ജീവവൃക്ഷങ്ങളിലും+ വിശുദ്ധനഗരത്തിലും+ ഉള്ള ഓഹരി, ദൈവം എടുത്തുകളയും.
20 “ഈ കാര്യങ്ങൾ പ്രഖ്യാപിക്കുന്നവൻ, ‘അതെ, ഞാൻ വേഗം വരുകയാണ്’+ എന്നു പറയുന്നു.”
“ആമേൻ! കർത്താവായ യേശുവേ, വരേണമേ.”
21 കർത്താവായ യേശുവിന്റെ അനർഹദയ വിശുദ്ധരുടെകൂടെയുണ്ടായിരിക്കട്ടെ!
അഥവാ “വെളിപ്പെടുത്തൽ.”
അനു. എ5 കാണുക.
ഗ്രീക്ക് ഭാഷയിൽ, അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആൽഫ. അവസാനത്തെ അക്ഷരമാണ് ഒമേഗ.
ഗ്രീക്കിൽ ഹേഡിസ്. പദാവലി കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “മാനസാന്തരപ്പെടാൻ.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “പ്രവൃത്തികളെക്കുറിച്ച് പശ്ചാത്തപിക്കുന്നില്ലെങ്കിൽ.”
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളെയും.” അക്ഷ. “വൃക്കകളെയും.”
അഥവാ “എന്ന പേര് നിനക്കുണ്ടെങ്കിലും.”
അക്ഷ. “നാമങ്ങൾ.”
മറ്റൊരു സാധ്യത “എന്നെ അനുകരിച്ചുകൊണ്ട് നീ സഹിച്ചുനിന്നു.”
അഥവാ “വാട്ടവെള്ളംപോലെയായതുകൊണ്ട്.”
പദാവലി കാണുക.
അഥവാ “നടുഭാഗത്ത് സിംഹാസനത്തിന് അടുത്തും.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “അകത്തും പുറത്തും.”
അതായത്, അടച്ച് സീൽ വെച്ചിരുന്നു.
അഥവാ “നടുവിൽ.”
അഥവാ “ജൈത്രയാത്ര പൂർത്തിയാക്കാൻവേണ്ടി.”
ഒരു ദിവസത്തെ കൂലിക്കു തുല്യമായ റോമൻ വെള്ളിനാണയം. അനു. ബി14 കാണുക.
അഥവാ “ക്വാർട്ട്.” അനു. ബി14 കാണുക.
അഥവാ “ക്വാർട്ട്.” അനു. ബി14 കാണുക.
ഗ്രീക്കിൽ ഹേഡിസ്. പദാവലി കാണുക.
തെളിവനുസരിച്ച് യാഗപീഠത്തിനു സമീപം ഒഴിക്കുന്ന ജീവരക്തം. പദാവലി കാണുക.
സാധ്യതയനുസരിച്ച്, ആട്ടുരോമംകൊണ്ടുള്ള.
അഥവാ “കിഴക്കുനിന്ന്.”
അഥവാ “നടുവിലുള്ള.”
അഥവാ “മധ്യാകാശത്ത്.”
അഥവാ “കുഴിയുടെ.”
അഥവാ “അവന്.” ഗ്രീക്കിൽ പുല്ലിംഗരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്.
അർഥം: “നാശം.”
അർഥം: “വിനാശകൻ.”
അതായത്, 20 കോടി.
അതായത്, സൾഫറിന്റെ നിറം.
അതായത്, സൾഫർ.
അതായത്, സൾഫർ.
അക്ഷ. “കൈപ്പണികൾ.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. ഗ്രീക്കിൽ പോർണിയ. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “ചുറ്റിയും.”
അക്ഷ. “പാദങ്ങൾ.”
അഥവാ “നോക്കിനിന്നു.”
അനു. എ5 കാണുക.
അക്ഷ. “രാജമുടിയും.” രാജാവ് തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്.
പദാവലി കാണുക.
അർഥം: “ദൈവത്തെപ്പോലെ ആരുണ്ട്?”
മറ്റൊരു സാധ്യത “അത്.” അതായത്, ഭീകരസർപ്പം.
അഥവാ “സ്വർഗത്തിൽ.”
അതായത്, മൂന്നരക്കാലം.
അക്ഷ. “വിത്തിൽ.”
അതായത്, ആ ഭീകരസർപ്പം.
അക്ഷ. “രാജമുടിയും.” രാജാവ് തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്.
‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
മറ്റൊരു സാധ്യത “വാളുകൊണ്ട് കൊല്ലപ്പെടേണ്ടവൻ.”
അഥവാ “മാനുഷികസംഖ്യയാണ്.”
അഥവാ “സ്വർഗത്തിൽനിന്ന്.”
അഥവാ “മധ്യാകാശത്ത്; തലയ്ക്കു മുകളിലൂടെ.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. ഗ്രീക്കിൽ പോർണിയ. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “കോപം.”
അതായത്, സൾഫർ.
അഥവാ “ബന്ധനത്തിലാക്കിയതിന്റെ; തടവിലാക്കിയതിന്റെ.”
അഥവാ “സന്തുഷ്ടർ.”
പദാവലി കാണുക.
അക്ഷ. “1,600 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “കിഴക്കുനിന്നുള്ള.”
അക്ഷ. “മൂന്ന് അശുദ്ധാത്മാക്കൾ.”
ഗ്രീക്കിൽ ഹർ മഗെദോൻ. “മെഗിദ്ദോപർവതം” എന്ന് അർഥം വരുന്ന എബ്രായ പദപ്രയോഗത്തിൽനിന്ന് ഉത്ഭവിച്ചത്.
ഒരു ഗ്രീക്കുതാലന്ത് = 20.4 കി.ഗ്രാം. അനു. ബി14 കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അക്ഷ. “ഒരു മണിക്കൂർ.”
അഥവാ “ആകാശത്തുനിന്ന്.”
ഭൂതങ്ങളെ കുറിക്കുന്നു. മറ്റൊരു സാധ്യത “എല്ലാ അശുദ്ധശ്വാസത്തിന്റെയും; അശുദ്ധമായ എല്ലാ അരുളപ്പാടിന്റെയും.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. ഗ്രീക്കിൽ പോർണിയ. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “അവളുടെ ലൈംഗിക അധാർമികതയും കോപവും.”
അഥവാ “സഞ്ചരിച്ച് വ്യാപാരം ചെയ്യുന്നവർ.”
അഥവാ “അവളുടെ കുറ്റകൃത്യങ്ങൾ.”
അനു. എ5 കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
അനു. എ5 കാണുക.
അക്ഷ. “രാജമുടികൾ.” രാജാവ് തലയിൽ അണിയുന്ന പട്ടപോലെയുള്ള ഒന്നായിരിക്കാം ഇത്.
മറ്റൊരു സാധ്യത “രക്തം തളിച്ചിരുന്നു.”
അഥവാ “മധ്യാകാശത്ത്; തലയ്ക്കു മുകളിലൂടെ.”
അതായത്, സൾഫർ.
അഥവാ “ആകാശത്തുനിന്ന്.”
അക്ഷ. “മഴുകൊണ്ട് വധിക്കപ്പെട്ടവരുടെ ദേഹികളെയാണ്.”
അതായത്, സൾഫർ.
അഥവാ “തടവിലാക്കും; അടക്കിനിറുത്തും.” വെളി 14:11-ന്റെ അടിക്കുറിപ്പു കാണുക.
ഗ്രീക്കിൽ ഹേഡിസ്. പദാവലി കാണുക.
ഗ്രീക്കിൽ ഹേഡിസ്. പദാവലി കാണുക.
അഥവാ “ആശ്രയയോഗ്യമാണ്.”
ഗ്രീക്ക് ഭാഷയിൽ, അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആൽഫ. അവസാനത്തെ അക്ഷരമാണ് ഒമേഗ.
അഥവാ “വില വാങ്ങാതെ.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അതായത്, സൾഫർ.
അക്ഷ. “12,000 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.
അതായത്, ഏകദേശം 64 മീ. (210 അടി). അനു. ബി14 കാണുക.
പദാവലിയിൽ “രത്നങ്ങൾ” കാണുക.
അനു. എ5 കാണുക.
അക്ഷ. “അവനു വിശുദ്ധസേവനം ചെയ്യും.”
അനു. എ5 കാണുക.
അഥവാ “ആശ്രയയോഗ്യമാണ്.”
അഥവാ “പ്രവാചകന്മാരെ പ്രചോദിപ്പിച്ച.”
അനു. എ5 കാണുക.
ഗ്രീക്ക് ഭാഷയിൽ, അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് ആൽഫ. അവസാനത്തെ അക്ഷരമാണ് ഒമേഗ.
അതായത്, ദൈവമുമ്പാകെ മ്ലേച്ഛമായ കാര്യങ്ങൾ ചെയ്യുന്നവർ.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “നുണ പറയുകയും നുണയെ സ്നേഹിക്കുകയും.”