യൂദ എഴുതിയ കത്ത്
1 പിതാവായ ദൈവം തിരഞ്ഞെടുക്കുകയും+ സ്നേഹിക്കുകയും ചെയ്യുന്നവർക്ക്, യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവർക്ക്,+ യേശുക്രിസ്തുവിന്റെ അടിമയും യാക്കോബിന്റെ സഹോദരനും ആയ യൂദ+ എഴുതുന്നത്:
2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ലഭിക്കട്ടെ.
3 പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായുള്ള രക്ഷയെക്കുറിച്ച്+ നിങ്ങൾക്ക് എഴുതാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ വിശുദ്ധരുടെ പക്കൽ എന്നെന്നേക്കുമായി* ഏൽപ്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടാൻ+ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതുന്നതാണ് അത്യാവശ്യം എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. 4 കാരണം നമ്മുടെ ദൈവത്തിന്റെ അനർഹദയയെ മറയാക്കി ധിക്കാരത്തോടെ പെരുമാറുകയും*+ നമ്മുടെ ഒരേ ഒരു യജമാനനും കർത്താവും ആയ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്ന,+ ദൈവഭക്തിയില്ലാത്ത ചിലർ നിങ്ങൾക്കിടയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവർക്കുള്ള ന്യായവിധിയെക്കുറിച്ച് തിരുവെഴുത്തുകളിൽ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.
5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+ 6 അതുപോലെ, സ്വന്തം സ്ഥാനം കാത്തുസൂക്ഷിക്കാതെ തങ്ങളുടെ വാസസ്ഥലം വിട്ട് പോയ ദൈവദൂതന്മാരെ+ ദൈവം നിത്യബന്ധനത്തിലാക്കി മഹാദിവസത്തിലെ ന്യായവിധിക്കുവേണ്ടി കൂരിരുട്ടിൽ സൂക്ഷിച്ചിരിക്കുന്നു.+ 7 അങ്ങനെതന്നെ, കടുത്ത ലൈംഗിക അധാർമികതയിലും* പ്രകൃതിവിരുദ്ധമായ ജഡികമോഹങ്ങളിലും*+ മുഴുകിയ സൊദോമിനെയും ഗൊമോറയെയും ചുറ്റുമുള്ള നഗരങ്ങളെയും ദൈവം നിത്യാഗ്നികൊണ്ട് ശിക്ഷിച്ചു. അവരെ നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരിക്കുന്നു.+
8 ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളുണ്ടായിട്ടും അവർ സ്വപ്നലോകത്ത് കഴിയുകയും ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ നിന്ദിക്കുകയും ദൈവം മാനിക്കുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്നു.+ 9 മുഖ്യദൂതനായ+ മീഖായേൽപോലും+ മോശയുടെ ശരീരത്തെക്കുറിച്ച്+ പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിക്കുമ്പോൾ പിശാചിനെ അധിക്ഷേപിക്കാനോ കുറ്റം വിധിക്കാനോ മുതിർന്നില്ല.+ പകരം, “യഹോവ* നിന്നെ ശകാരിക്കട്ടെ”+ എന്നു പറഞ്ഞതേ ഉള്ളൂ. 10 എന്നാൽ ഇവരാകട്ടെ, തങ്ങൾക്കു മനസ്സിലാകാത്ത എല്ലാത്തിനെയും അധിക്ഷേപിക്കുന്നു.+ അതേസമയം വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ,+ സഹജമായി അവർ മനസ്സിലാക്കുന്ന കാര്യങ്ങളിലെല്ലാം അവർ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയും ചെയ്യുന്നു.
11 അവരുടെ കാര്യം കഷ്ടം! കാരണം അവർ കയീന്റെ വഴിയിൽ നടക്കുന്നു,+ പ്രതിഫലം മോഹിച്ച് ധൃതിയിൽ ബിലെയാമിന്റെ തെറ്റിലേക്കു ചെല്ലുന്നു;+ കോരഹിനെപ്പോലെ+ അവർ അധികാരസ്ഥാനത്തുള്ളവരോട് എതിർത്തുസംസാരിച്ച് നശിച്ചുപോകുന്നു.+ 12 നിങ്ങളുടെ സ്നേഹസത്കാരങ്ങളിൽ നിങ്ങളോടൊപ്പം തിന്നുകുടിക്കുന്ന ഇവർ വെള്ളത്തിൽ മറഞ്ഞുകിടക്കുന്ന പാറകളാണ്;+ നാണമില്ലാതെ സ്വന്തം വയറു നിറയ്ക്കുന്ന ഇടയന്മാർ;+ കാറ്റിൽ പാറിനടക്കുന്ന വരണ്ട മേഘങ്ങൾ;+ ഫലം കായ്ക്കുന്ന കാലമായിട്ടും* കായ്ക്കാത്തതും രണ്ടു പ്രാവശ്യം* ചത്തതും പിഴുതെറിയപ്പെട്ടതും ആയ മരങ്ങൾ; 13 സ്വന്തം നാണക്കേടു നുരച്ചുതള്ളുന്ന അലറുന്ന കടൽത്തിരകൾ;+ എന്നെന്നും കനത്ത കൂരിരുട്ടിൽ കഴിയാനിരിക്കുന്ന അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങൾ.+
14 ആദാമിന്റെ ഏഴാം തലമുറക്കാരനായ ഹാനോക്ക്+ ഇങ്ങനെ പ്രവചിച്ചത് ഇവരെക്കുറിച്ചുകൂടെയാണ്: “ഇതാ, യഹോവ* തന്റെ ആയിരമായിരം വിശുദ്ധരോടുകൂടെ വന്നിരിക്കുന്നു;+ 15 എല്ലാവർക്കും എതിരെ ന്യായവിധി നടപ്പാക്കാനും+ ദൈവഭക്തിയില്ലാത്തവർ ഭക്തിവിരുദ്ധമായി ചെയ്ത എല്ലാ ദുഷ്ചെയ്തികളെയും ദൈവഭക്തിയില്ലാത്ത പാപികൾ തനിക്ക് എതിരെ പറഞ്ഞ മോശമായ എല്ലാ കാര്യങ്ങളെയും പ്രതി അവരെ കുറ്റം വിധിക്കാനും വേണ്ടി ദൈവം വന്നിരിക്കുന്നു.”+
16 അവർ പിറുപിറുപ്പുകാരും+ അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നവരും സ്വന്തം മോഹങ്ങളനുസരിച്ച് നടക്കുന്നവരും ആണ്.+ അവർ പൊങ്ങച്ചം പറയുകയും വീമ്പിളക്കുകയും ചെയ്യുന്നു; കാര്യം നേടാനായി മുഖസ്തുതി പറയുന്നു.+
17 എന്നാൽ പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാർ മുമ്പ് പറഞ്ഞിട്ടുള്ള* കാര്യങ്ങൾ ഓർത്തുകൊള്ളുക. 18 “അന്ത്യകാലത്ത്, ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളനുസരിച്ച് ജീവിക്കുന്ന പരിഹാസികളുണ്ടാകും” എന്ന് അവർ നിങ്ങളോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ.+ 19 അത്തരം ആളുകൾ ചേരിതിരിവ് ഉണ്ടാക്കുന്നവരും+ ആത്മീയതയില്ലാത്തവരും* മൃഗീയരും* ആണ്. 20 എന്നാൽ പ്രിയപ്പെട്ടവരേ, നിത്യജീവന്റെ പ്രത്യാശയോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്ന നിങ്ങൾ+ നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുകയും പരിശുദ്ധാത്മാവിനു* ചേർച്ചയിൽ പ്രാർഥിക്കുകയും ചെയ്തുകൊണ്ട്+ 21 എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക.+ 22 വിശ്വാസങ്ങളെക്കുറിച്ച് സംശയമുള്ളവരോടു+ തുടർന്നും കരുണ കാണിക്കുക;+ 23 അവരെ തീയിൽനിന്ന് വലിച്ചെടുത്ത് രക്ഷിക്കുക.+ മറ്റുള്ളവരോടും കരുണ കാണിക്കുക. എന്നാൽ സൂക്ഷിക്കണമെന്നു മാത്രം. ജഡത്താൽ കറ പുരണ്ട അവരുടെ വസ്ത്രംപോലും നിങ്ങൾ വെറുക്കണം.+
24 വീണുപോകാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്ത്വത്തിന്റെ സന്നിധിയിൽ കളങ്കമില്ലാത്തവരായി+ മഹാസന്തോഷത്തോടെ നിറുത്താനും കഴിവുള്ള 25 നമ്മുടെ രക്ഷകനായ ഏകദൈവത്തിന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം* മഹത്ത്വവും പ്രതാപവും ശക്തിയും അധികാരവും എന്നത്തെയുംപോലെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേൻ.
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
അഥവാ “നാണംകെട്ട വിധത്തിൽ പെരുമാറുകയും.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അനു. എ5 കാണുക.
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
അനു. എ5 കാണുക.
അക്ഷ. “ശരത്കാലത്തിന്റെ അവസാനമായിട്ടും.”
അഥവാ “പൂർണമായി.”
അനു. എ5 കാണുക.
അഥവാ “മുൻകൂട്ടിപ്പറഞ്ഞ.”
അക്ഷ. “ആത്മാവില്ലാത്തവരും.”
അഥവാ “ജഡികമനുഷ്യരും.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
മറ്റൊരു സാധ്യത “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മളെ രക്ഷിക്കുന്ന ഏകദൈവത്തിന്.”