പത്രോസ് എഴുതിയ രണ്ടാമത്തെ കത്ത്
1 നമ്മുടെ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും നീതിയിലൂടെ ഞങ്ങളുടേതുപോലുള്ള അമൂല്യമായ ഒരു വിശ്വാസം നേടിയെടുത്തവർക്ക്, യേശുക്രിസ്തുവിന്റെ അടിമയും അപ്പോസ്തലനും ആയ ശിമോൻ പത്രോസ് എഴുതുന്നത്:
2 ദൈവത്തെയും നമ്മുടെ കർത്താവായ യേശുവിനെയും കുറിച്ചുള്ള ശരിയായ* അറിവിനാൽ+ നിങ്ങൾക്ക് അനർഹദയയും സമാധാനവും സമൃദ്ധമായി ഉണ്ടാകട്ടെ. 3 തന്റെ മഹത്ത്വത്താലും നന്മയാലും നമ്മളെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിലൂടെ+ ദൈവഭക്തിയോടെയുള്ള ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം ദൈവം തന്റെ ശക്തിയാൽ നമുക്കു തന്നിരിക്കുന്നു.* 4 ഇവയാൽ ദൈവം നമുക്ക് അമൂല്യവും മഹനീയവും ആയ വാഗ്ദാനങ്ങളും+ തന്നിരിക്കുന്നു;* അങ്ങനെ ഇവയാൽ നിങ്ങൾ, തെറ്റായ മോഹങ്ങൾ കാരണം ലോകത്തിലുണ്ടാകുന്ന അഴുക്കിൽനിന്ന് രക്ഷപ്പെട്ട് ദൈവപ്രകൃതിയിൽ പങ്കാളികളാകണം എന്നതാണു ദൈവത്തിന്റെ ഉദ്ദേശ്യം.+
5 ഇക്കാരണത്താൽ, നിങ്ങൾ കഠിനശ്രമം ചെയ്ത്+ നിങ്ങളുടെ വിശ്വാസത്തോടു നന്മയും+ നന്മയോട് അറിവും+ 6 അറിവിനോട് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു+ സഹനശക്തിയും സഹനശക്തിയോടു ദൈവഭക്തിയും+ 7 ദൈവഭക്തിയോടു സഹോദരപ്രിയവും സഹോദരപ്രിയത്തോടു സ്നേഹവും ചേർക്കുക.+ 8 ഇതൊക്കെ നിങ്ങളിലുണ്ടെങ്കിൽ, ഇവ നിങ്ങളിൽ നിറഞ്ഞുകവിയുന്നെങ്കിൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവിന്റെ കാര്യത്തിൽ നിങ്ങൾ നിഷ്ക്രിയരോ ഫലം കായ്ക്കാത്തവരോ ആകില്ല.+
9 ഇവയില്ലാത്തയാൾ അന്ധനാണ്; അയാൾ വെളിച്ചത്തിനു നേരെ കണ്ണടയ്ക്കുന്നു.*+ താൻ പണ്ടു ചെയ്ത പാപങ്ങളിൽനിന്ന് തന്നെ ശുദ്ധീകരിച്ചതാണ്+ എന്ന കാര്യം അയാൾ മറന്നിരിക്കുന്നു. 10 അതുകൊണ്ട് സഹോദരങ്ങളേ, നിങ്ങളുടെ ദൈവവിളിയും+ തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ ഒരിക്കലും വീണുപോകില്ല.+ 11 അങ്ങനെ, നമ്മുടെ കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കു+ മഹനീയമായൊരു പ്രവേശനം നിങ്ങൾക്കു ലഭിക്കും.+
12 ഇക്കാരണത്താലാണ് ഇവയെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ഈ കാര്യങ്ങളൊക്കെ അറിയാമെങ്കിലും, നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾക്കു നല്ല അടിസ്ഥാനമുണ്ടെങ്കിലും, 13 ഞാൻ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം*+ നിങ്ങളെ ഓർമിപ്പിച്ചുണർത്തുന്നത് ഉചിതമാണെന്നു വിചാരിക്കുന്നു;+ 14 കാരണം എന്റെ കൂടാരം അഴിച്ചുമാറ്റാനുള്ള സമയം അടുത്തിരിക്കുന്നെന്ന് എനിക്ക് അറിയാം. നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അതു വ്യക്തമാക്കിത്തന്നിരിക്കുന്നു.+ 15 അതുകൊണ്ട് എന്റെ വേർപാടിനു ശേഷവും ഈ കാര്യങ്ങൾ നിങ്ങൾക്ക് ഓർക്കാൻ* കഴിയേണ്ടതിന് ഇപ്പോൾ എന്റെ പരമാവധി ഞാൻ ചെയ്യും.
16 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും സാന്നിധ്യവും ഞങ്ങൾ നിങ്ങളെ അറിയിച്ചതു കൗശലപൂർവം കെട്ടിച്ചമച്ച കെട്ടുകഥകളെ ആധാരമാക്കിയല്ല; ഞങ്ങൾ യേശുവിന്റെ മഹത്ത്വത്തിനു ദൃക്സാക്ഷികളാണ്.+ 17 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന വാക്കുകൾ* മഹനീയതേജസ്സു യേശുവിനെ അറിയിച്ചു. അങ്ങനെ പിതാവായ ദൈവത്തിൽനിന്ന് യേശുവിനു തേജസ്സും മഹത്ത്വവും ലഭിച്ചു. 18 യേശുവിനോടൊപ്പം വിശുദ്ധപർവതത്തിലുണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് വന്ന ആ വാക്കുകൾ കേട്ടു.
19 ഇങ്ങനെ, പ്രവചനത്തെക്കുറിച്ച് നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചിരിക്കുന്നു. (പ്രഭാതമാകുകയും ഉദയനക്ഷത്രം+ ഉദിക്കുകയും ചെയ്യുന്നതുവരെ) ഇരുണ്ട സ്ഥലത്ത്, അതായത് നിങ്ങളുടെ ഹൃദയങ്ങളിൽ, പ്രകാശിക്കുന്ന ഒരു വിളക്കായി+ കരുതി നിങ്ങൾ അവയ്ക്ക് അടുത്ത ശ്രദ്ധ കൊടുക്കുന്നതു നല്ലതാണ്. 20 തിരുവെഴുത്തിലെ പ്രവചനമൊന്നും ആരും സ്വന്തമായി വ്യാഖ്യാനിച്ചുണ്ടാക്കിയതല്ല എന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുക. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.+
2 എന്നാൽ ദൈവജനത്തിന് ഇടയിൽ കള്ളപ്രവാചകന്മാരുമുണ്ടായിരുന്നു. നിങ്ങൾക്കിടയിലും വ്യാജോപദേഷ്ടാക്കൾ ഉണ്ടാകും.+ ആരും അറിയാതെ ഹാനികരമായ വിഭാഗീയത ഉണ്ടാക്കിക്കൊണ്ടും തങ്ങളെ വിലയ്ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പറഞ്ഞുകൊണ്ടും അവർ തങ്ങൾക്കുതന്നെ പെട്ടെന്നു നാശം വിളിച്ചുവരുത്തും. 2 അവരുടെ ധിക്കാരത്തോടെയുള്ള പെരുമാറ്റം*+ പലരും അനുകരിക്കും. അവർ കാരണം ആളുകൾ സത്യമാർഗത്തെ നിന്ദിക്കും.+ 3 കള്ളത്തരം പറഞ്ഞുകൊണ്ട് അത്യാഗ്രഹത്തോടെ അവർ നിങ്ങളെ ചൂഷണം ചെയ്യും. പണ്ടേ അവർക്കുവേണ്ടി തീരുമാനിച്ചുവെച്ചിരിക്കുന്ന ന്യായവിധി+ അവരുടെ മേൽ വരാൻ താമസിക്കില്ല; അവരുടെ നാശം ഉറങ്ങിക്കിടക്കുകയല്ല.+
4 പാപം ചെയ്ത ദൈവദൂതന്മാരെ+ ദൈവം വെറുതേ വിടാതെ, പിന്നീടു ന്യായം വിധിക്കാനായി ടാർട്ടറസിലെ*+ അന്ധകാരത്തിൽ ചങ്ങലയ്ക്കിട്ടു.*+ 5 പുരാതനലോകത്തെയും ദൈവം ശിക്ഷിക്കാതെ വിട്ടില്ല.+ എന്നാൽ ദൈവഭക്തിയില്ലാത്തവരുടെ ലോകത്തെ ഒരു ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ,+ നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹയെ+ ദൈവം വേറെ ഏഴു പേരോടൊപ്പം സംരക്ഷിച്ചു.+ 6 അതുപോലെ സൊദോം, ഗൊമോറ എന്നീ നഗരങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട് ദൈവം അവിടത്തെ നിവാസികളെയും കുറ്റം വിധിച്ചു.+ അങ്ങനെ ഭാവിയിൽ, ഭക്തിയില്ലാതെ ജീവിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്നു കാണിച്ചുകൊടുത്തു.+ 7 എന്നാൽ ധിക്കാരികളുടെ* ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിൽ* ഏറെ മനോവിഷമം അനുഭവിച്ചിരുന്ന നീതിമാനായ ലോത്തിനെ ദൈവം രക്ഷിച്ചു.+ 8 അവർക്കിടയിൽ താമസിച്ചപ്പോൾ ദിവസവും കാണേണ്ടിവന്ന ധിക്കാരപ്രവൃത്തികളും* കേൾക്കേണ്ടിവന്ന കാര്യങ്ങളും ആ നീതിമാന്റെ നീതിനിഷ്ഠമായ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+ 10 വിശേഷിച്ച് അധികാരത്തെ പുച്ഛിക്കുന്നവരെയും+ മറ്റുള്ളവരുടെ ശരീരത്തെ മലിനപ്പെടുത്താൻ നോക്കുന്നവരെയും,+ എങ്ങനെ ന്യായവിധിക്കായി സൂക്ഷിക്കണമെന്നും ദൈവത്തിന് അറിയാം.
ധിക്കാരികളും തന്നിഷ്ടക്കാരും ആയ അവർക്കു മഹത്ത്വമാർന്നവരെപ്പോലും അധിക്ഷേപിക്കാൻ പേടിയില്ല. 11 എന്നാൽ കൂടുതൽ ബലവും ശക്തിയും ഉള്ള ദൈവദൂതന്മാർപോലും യഹോവയോടുള്ള* ആദരവ് കാരണം, അധിക്ഷേപവാക്കുകൾ ഉപയോഗിച്ച് അവരെ കുറ്റപ്പെടുത്താറില്ല.+ 12 പിടിയിലായി കൊല്ലപ്പെടാൻ മാത്രം പിറന്ന, സഹജജ്ഞാനത്താൽ ജീവിക്കുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണ് ഈ മനുഷ്യർ.+ തങ്ങൾക്ക് അറിയില്ലാത്ത കാര്യങ്ങളെ നിന്ദിക്കുന്ന ഇക്കൂട്ടർ നാശകരമായ അവരുടെ ജീവിതഗതി കാരണം നശിച്ചുപോകും. 13 അവരുടെ ദുഷിച്ച ജീവിതരീതിയുടെ പരിണതഫലം അവർ അനുഭവിക്കേണ്ടിവരും.
പട്ടാപ്പകൽപോലും ജീവിതസുഖങ്ങളിൽ ആറാടുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു.+ നിങ്ങളോടൊപ്പം വിരുന്നുകളിൽ പങ്കെടുക്കുന്ന അവർ വഞ്ചകമായ ഉപദേശങ്ങളിൽ മദിച്ചുരസിക്കുന്ന കറകളും കളങ്കങ്ങളും ആണ്.+ 14 അവരുടെ കണ്ണുകളിൽ വ്യഭിചാരം നിറഞ്ഞുനിൽക്കുന്നു.+ അവർക്കു പാപം ചെയ്യാതിരിക്കാനാകുന്നില്ല. വിശ്വാസത്തിൽ ഉറപ്പില്ലാത്തവരെ* അവർ വശീകരിച്ച് വശത്താക്കുന്നു. അവർ അത്യാഗ്രഹത്തിൽ പരിശീലനം നേടിയ ഹൃദയമുള്ളവരും ശപിക്കപ്പെട്ട സന്താനങ്ങളും ആണ്. 15 അവർ നേർവഴി വിട്ട് തെറ്റിപ്പോയിരിക്കുന്നു. അനീതിയുടെ കൂലി കൊതിച്ച,+ ബയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിലാണ്+ അവർ നടക്കുന്നത്. 16 ബിലെയാമിന് അയാളുടെ അപരാധത്തിനു തക്ക ശാസന കിട്ടി.+ മിണ്ടാപ്രാണിയായ കഴുത മനുഷ്യശബ്ദത്തിൽ സംസാരിച്ച് ആ പ്രവാചകന്റെ ഭ്രാന്തമായ ഗതിക്കു തടയിട്ടല്ലോ.+
17 അവർ, വെള്ളമില്ലാത്ത പൊട്ടക്കിണറുകളും കൊടുങ്കാറ്റു പറത്തിക്കൊണ്ടുപോകുന്ന മൂടൽമഞ്ഞും ആണ്. അവർക്കുവേണ്ടി കനത്ത കൂരിരുട്ടു കരുതിവെച്ചിരിക്കുന്നു.+ 18 അവർ പൊള്ളയായ വമ്പൻ പ്രസ്താവനകൾ നടത്തുന്നു; ജഡികമോഹങ്ങൾ ഉണർത്തിക്കൊണ്ടും+ ധിക്കാരത്തോടെ പെരുമാറിക്കൊണ്ടും,* വഴിപിഴച്ചവരുടെ ഇടയിൽനിന്ന് രക്ഷപ്പെട്ടുവരുന്നവരെ അവർ വശീകരിക്കുന്നു.+ 19 മറ്റുള്ളവർക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ഇവർതന്നെ ജീർണതയുടെ അടിമകളാണ്.+ കാരണം ഒരാളെ മറ്റൊരാൾ തോൽപ്പിക്കുന്നെങ്കിൽ തോൽക്കുന്നയാൾ മറ്റേയാളുടെ* അടിമയാണല്ലോ.+ 20 കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവിലൂടെ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്ന് രക്ഷപ്പെട്ടവർ+ വീണ്ടും അവയിൽ അകപ്പെട്ട് അവയ്ക്ക് അടിമപ്പെട്ടാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ വഷളായിത്തീരും.+ 21 നീതിയുടെ വഴി സൂക്ഷ്മമായി മനസ്സിലാക്കിയശേഷം, തങ്ങൾക്കു കിട്ടിയ വിശുദ്ധകല്പനയിൽനിന്ന് പിന്തിരിയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നതായിരുന്നു അവർക്കു നല്ലത്.+ 22 “നായ അതിന്റെ സ്വന്തം ഛർദിയിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളിയിൽ കിടന്നുരുളാൻ പോയി”+ എന്ന പഴഞ്ചൊല്ല് ഇവരുടെ കാര്യത്തിൽ സത്യമായിരിക്കുന്നു.
3 പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ ഇത്. ചില കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിച്ചുകൊണ്ട്+ നിങ്ങളുടെ ചിന്താശേഷിയെ ഉണർത്താനാണ് ഈ കത്തിലൂടെയും ഞാൻ ശ്രമിക്കുന്നത്. 2 അങ്ങനെ വിശുദ്ധപ്രവാചകന്മാർ മുമ്പ് പറഞ്ഞ* വാക്കുകളും രക്ഷകനായ കർത്താവ് നിങ്ങളുടെ അപ്പോസ്തലന്മാരിലൂടെ നൽകിയ കല്പനയും നിങ്ങൾക്ക് ഓർക്കാനാകും. 3 അവസാനകാലത്ത്, സ്വന്തം മോഹങ്ങളനുസരിച്ച് ജീവിക്കുന്ന പരിഹാസികൾ+ പരിഹാസത്തോടെ വരുമെന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുക. 4 “ക്രിസ്തു തന്റെ സാന്നിധ്യത്തെക്കുറിച്ച് വാഗ്ദാനം ചെയ്തിട്ട് എന്തായി?+ നമ്മുടെ പൂർവികർ മരിച്ചപ്പോൾ* കാര്യങ്ങൾ എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് ഇപ്പോഴും; എല്ലാം ദൈവം സൃഷ്ടിച്ച സമയത്തേതുപോലെതന്നെയാണ്” എന്ന് അവർ പറയും.+
5 പണ്ടുമുതലേ ആകാശമുണ്ടായിരുന്നെന്നും ദൈവത്തിന്റെ വചനത്താൽ ഭൂമി വെള്ളത്തിനു നടുവിൽ, വെള്ളത്തിൽ ഉറപ്പായി നിന്നിരുന്നെന്നും+ 6 അവയാൽ അന്നത്തെ ലോകത്തിൽ പ്രളയമുണ്ടായി അതു നശിച്ചെന്നും അവർ മനഃപൂർവം മറന്നുകളയുന്നു.+ 7 അതേ വചനത്താൽ ഇപ്പോഴത്തെ ആകാശവും ഭൂമിയും, ദൈവഭക്തിയില്ലാത്ത മനുഷ്യരെ ന്യായം വിധിച്ച് നശിപ്പിക്കുന്ന ദിവസംവരെ തീക്കായി സൂക്ഷിച്ചിരിക്കുന്നു.+
8 എന്നാൽ പ്രിയപ്പെട്ടവരേ, ഒരു കാര്യം നിങ്ങൾ മറന്നുപോകരുത്; യഹോവയുടെ* ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആണ്.+ 9 ചിലർ കരുതുന്നതുപോലെ യഹോവ* തന്റെ വാഗ്ദാനം നിറവേറ്റാൻ താമസിക്കുന്നില്ല.+ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൈവം നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.+ 10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോലെ വരും.+ അന്ന് ആകാശം വലിയൊരു മുഴക്കത്തോടെ* നീങ്ങിപ്പോകും;+ മൂലകങ്ങൾ ചുട്ടുപഴുത്ത് ഉരുകിപ്പോകും; ഭൂമിയും അതിലെ പണികളും വെളിവാകും.*+
11 ഇവയെല്ലാം ഇങ്ങനെ ഉരുകിത്തീരാനിരിക്കുന്നതുകൊണ്ട് വിശുദ്ധമായ പെരുമാറ്റരീതികളിലും ഭക്തിപൂർണമായ പ്രവൃത്തികൾ ചെയ്യുന്നതിലും* നിങ്ങൾ എങ്ങനെയുള്ളവരായിരിക്കണമെന്നു ചിന്തിച്ചുകൊള്ളുക! 12 ആകാശം കത്തിനശിക്കുകയും+ മൂലകങ്ങൾ കൊടുംചൂടിൽ വെന്തുരുകുകയും ചെയ്യുന്ന യഹോവയുടെ* ദിവസത്തിന്റെ+ സാന്നിധ്യത്തിനായി നിങ്ങൾ കാത്തിരിക്കുകയും അത് എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കുകയും* വേണം. 13 ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ;+ അവിടെ നീതി കളിയാടും.*+
14 പ്രിയപ്പെട്ടവരേ, നിങ്ങൾ ഇവയ്ക്കുവേണ്ടി കാത്തിരിക്കുന്നതുകൊണ്ട്, ഒടുവിൽ ദൈവം നോക്കുമ്പോൾ നിങ്ങൾ കറയും കളങ്കവും ഇല്ലാതെ ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്നവരാണെന്നു കാണേണ്ടതിനു നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.+ 15 നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷ എന്നു കരുതുക. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസും അദ്ദേഹത്തിനു ലഭിച്ച ജ്ഞാനമനുസരിച്ച് ഇതേ കാര്യം നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ.+ 16 പൗലോസ് തന്റെ എല്ലാ കത്തുകളിലും ഇക്കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവയിൽ ചിലതു മനസ്സിലാക്കാൻ പ്രയാസമാണ്. എന്നാൽ അറിവില്ലാത്തവരും വിശ്വാസത്തിൽ ഉറപ്പില്ലാത്തവരും ആയ ചിലർ മറ്റു തിരുവെഴുത്തുകളെപ്പോലെ അവയെയും സ്വന്തം നാശത്തിനുവേണ്ടി വളച്ചൊടിക്കുന്നു.
17 അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങൾ ഇതു മുൻകൂട്ടി അറിഞ്ഞിരിക്കുന്നതുകൊണ്ട് നിയമലംഘകരുടെ തെറ്റിൽ കുടുങ്ങി അവരോടൊപ്പം വഴിതെറ്റിനടന്ന് സ്വന്തം സ്ഥിരത വിട്ട് വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.+ 18 അനർഹദയയിലും നമ്മുടെ കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവിലും വളർന്നുകൊണ്ടിരിക്കുക. യേശുവിന് ഇപ്പോഴും എന്നുമെന്നേക്കും മഹത്ത്വം! ആമേൻ.
അഥവാ “സൂക്ഷ്മമായ.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “സൗജന്യമായി തന്നിരിക്കുന്നു.”
അഥവാ “സൗജന്യമായി തന്നിരിക്കുന്നു.”
അഥവാ “സൂക്ഷ്മമായ.”
മറ്റൊരു സാധ്യത “അയാൾക്കു ദൂരക്കാഴ്ചയില്ല.”
അതായത്, ഭൗതികശരീരത്തിലായിരിക്കുന്നിടത്തോളം കാലം.
അഥവാ “പറയാൻ.”
അക്ഷ. “ശബ്ദം.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അക്ഷ. “വഹിക്കപ്പെട്ട്; ചുമക്കപ്പെട്ട്.”
അഥവാ “നാണംകെട്ട പെരുമാറ്റം.” ഗ്രീക്കിലെ അസെൽജിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “അന്ധകാരത്തിന്റെ ഗർത്തങ്ങളിൽ ഇട്ടു.”
അഥവാ “നിയമലംഘകരുടെ.”
അഥവാ “നാണംകെട്ട പെരുമാറ്റത്തിൽ.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അഥവാ “നിയമലംഘനങ്ങളും.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ചഞ്ചലചിത്തരെ.”
അഥവാ “നാണംകെട്ട പെരുമാറ്റത്താലും.” ഗ്രീക്കിലെ അസെൽജിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
അഥവാ “ഒരാളെ എന്തെങ്കിലും തോൽപ്പിക്കുന്നെങ്കിൽ തോൽക്കുന്നയാൾ അതിന്റെ.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “മുൻകൂട്ടിപ്പറഞ്ഞ.”
അക്ഷ. “ഉറങ്ങിയപ്പോൾ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ഇരമ്പലോടെ.”
അഥവാ “കത്തിയെരിയും.”
അഥവാ “ഭക്തിപൂർണമായ ജീവിതം നയിക്കുന്നതിലും.”
അനു. എ5 കാണുക.
അഥവാ “അതിനുവേണ്ടി അതിയായി ആഗ്രഹിക്കുകയും.” അക്ഷ. “അതിന്റെ വേഗം വർധിപ്പിക്കുകയും.”
അഥവാ “വസിക്കും.”