പത്രോസ് എഴുതിയ ഒന്നാമത്തെ കത്ത്
1 യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പത്രോസ്,+ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും+ ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക് എഴുതുന്നത്: 2 നിങ്ങൾ അനുസരണമുള്ളവരായിരിക്കുന്നതിനും നിങ്ങളുടെ മേൽ യേശുക്രിസ്തുവിന്റെ രക്തം തളിക്കുന്നതിനും+ വേണ്ടി, പിതാവായ ദൈവം തനിക്കു മുന്നമേ അറിയാമായിരുന്നതുപോലെ+ നിങ്ങളെ ദൈവാത്മാവിനാൽ വിശുദ്ധീകരിച്ച്+ തിരഞ്ഞെടുത്തല്ലോ.
നിങ്ങൾക്ക് അനർഹദയയും സമാധാനവും സമൃദ്ധമായി ലഭിക്കട്ടെ!
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെടട്ടെ. ദൈവം തന്റെ വലിയ കരുണ നിമിത്തം മരിച്ചവരിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ+ ജീവനുള്ള ഒരു പ്രത്യാശയിലേക്കു+ നമുക്കു പുതുജനനം നൽകിയിരിക്കുന്നു.+ 4 സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന+ ആ അവകാശം അക്ഷയവും നിർമലവും ഒളി മങ്ങാത്തതും ആണ്.+ 5 അവസാനകാലത്ത് വെളിപ്പെടാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവം തന്റെ ശക്തിയാൽ നിങ്ങളെ നിങ്ങളുടെ വിശ്വാസം നിമിത്തം കാത്തുസൂക്ഷിക്കുന്നു. 6 അതുകൊണ്ടാണ്, കുറച്ച് കാലത്തേക്കു പല തരം പരീക്ഷണങ്ങളാൽ കഷ്ടപ്പെടേണ്ടത് ആവശ്യമാണെങ്കിലും+ നിങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തോടിരിക്കുന്നത്. 7 ഇങ്ങനെ പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റു തെളിയുകയും+ അതു യേശുക്രിസ്തു വെളിപ്പെടുന്ന സമയത്ത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമതിക്കും കാരണമായിത്തീരുകയും ചെയ്യും.+ തീകൊണ്ടുള്ള പരിശോധനയിലൂടെ* കടന്നുപോയിട്ടും പിന്നീടു നശിക്കുന്ന സ്വർണത്തെക്കാൾ എത്രയോ ശ്രേഷ്ഠമാണു നിങ്ങളുടെ ഈ വിശ്വാസം! 8 ക്രിസ്തുവിനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ ക്രിസ്തുവിനെ കാണുന്നില്ലെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുകയും അവർണനീയവും മഹനീയവും ആയ ആനന്ദത്തോടെ ആഹ്ലാദിക്കുകയും ചെയ്യുന്നു. 9 കാരണം നിങ്ങളുടെ വിശ്വാസം രക്ഷയിലേക്കു നയിക്കുന്നെന്നു നിങ്ങൾക്ക് അറിയാം.+
10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+ 11 ക്രിസ്തു സഹിക്കേണ്ടിയിരുന്ന കഷ്ടതകളെയും+ അതിനു ശേഷം ലഭിക്കാനിരുന്ന മഹത്ത്വത്തെയും കുറിച്ച് അവരിലുള്ള ദൈവാത്മാവ് മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ അതു സൂചിപ്പിച്ച സമയവും സന്ദർഭവും ഏതായിരിക്കുമെന്ന്+ അവർ പരിശോധിച്ചു. 12 എന്നാൽ അവർ ശുശ്രൂഷ ചെയ്യുന്നത് അവർക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണെന്ന് അവരോടു വെളിപ്പെടുത്തിയിരുന്നു. സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിനാൽ*+ നിങ്ങളോടു സന്തോഷവാർത്ത പറഞ്ഞവർ, പ്രവാചകന്മാർ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ നിങ്ങളെ അറിയിച്ചിരിക്കുന്നു. ആ കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവദൂതന്മാർപോലും അതിയായി ആഗ്രഹിക്കുന്നു.
13 അതുകൊണ്ട് പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ ശക്തമാക്കുക;+ നല്ല സുബോധമുള്ളവരായിരിക്കുക;+ യേശുക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന അനർഹദയയിൽ പ്രത്യാശ വെക്കുക. 14 അനുസരണമുള്ള മക്കളെന്ന നിലയിൽ, അറിവില്ലായ്മയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു* നിറുത്തുക. 15 പകരം നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക.+ 16 “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
17 പക്ഷപാതമില്ലാതെ ഓരോരുത്തരെയും അവരവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിക്കുന്ന പിതാവിനോടാണു+ നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ, ഈ ലോകത്ത് താത്കാലികമായി താമസിക്കുമ്പോൾ നിങ്ങൾ ഭയത്തോടെ ജീവിക്കണം.+ 18 പൂർവികരിൽനിന്ന്* നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു* സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്തുക്കളാലല്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. 19 കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള+ രക്തത്താൽ, ക്രിസ്തുവിന്റെ+ വിലയേറിയ രക്തത്താൽ,+ ആണ് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്. 20 ക്രിസ്തുവിനെ ലോകാരംഭത്തിനു* മുമ്പേ+ തിരഞ്ഞെടുത്തതാണെങ്കിലും* നിങ്ങൾക്കുവേണ്ടി കാലത്തിന്റെ* അവസാനമാണു ക്രിസ്തു പ്രത്യക്ഷനായത്.+ 21 ക്രിസ്തുവിലൂടെ നിങ്ങൾ ദൈവവിശ്വാസികളായിത്തീർന്നിരിക്കുന്നു.+ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യാൻ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച്+ മഹത്ത്വം അണിയിച്ചു.+
22 സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്.+ അതുകൊണ്ട് പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.+ 23 കാരണം, നശിച്ചുപോകുന്ന വിത്തിനാലല്ല നശിച്ചുപോകാത്ത വിത്തിനാൽ,*+ ജീവനുള്ള നിത്യദൈവത്തിന്റെ വാക്കിനാൽ,+ നിങ്ങൾക്കു പുതുജനനം+ ലഭിച്ചിരിക്കുന്നു. 24 “എല്ലാ മനുഷ്യരും പുൽക്കൊടിപോലെയും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെയും ആണ്. പുല്ലു വാടുന്നു; പൂവ് കൊഴിയുന്നു. 25 എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കുന്നു.”+ നിങ്ങളെ അറിയിച്ച സന്തോഷവാർത്തയാണ് ആ “വാക്കുകൾ.”+
2 അതുകൊണ്ട് എല്ലാ തിന്മയും വഞ്ചനയും കാപട്യവും അസൂയയും ഏഷണിയും ഉപേക്ഷിക്കുക.+ 2 രക്ഷയിലേക്കു വളർന്നുവരണമെങ്കിൽ,+ നവജാതശിശുക്കളെപ്പോലെ+ ദൈവവചനത്തിലെ മായമില്ലാത്ത* പാൽ കുടിക്കാൻ അതിയായ ആഗ്രഹം വളർത്തിയെടുക്കുക. 3 കർത്താവ് ദയയുള്ളവനാണെന്നു രുചിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ* നിങ്ങൾക്ക് അതിനു കഴിയും.
4 മനുഷ്യർ തള്ളിക്കളഞ്ഞെങ്കിലും ദൈവം തിരഞ്ഞെടുത്തതും ദൈവത്തിനു വിലപ്പെട്ടതും+ ആയ ജീവനുള്ള കല്ലായ കർത്താവിന്റെ+ അടുത്ത് വരുമ്പോൾ 5 ജീവനുള്ള കല്ലുകളായ നിങ്ങളും ഒരു വിശുദ്ധ പുരോഹിതസംഘമാകാൻ ആത്മീയഭവനമായി+ പണിയപ്പെടുന്നു; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു+ സ്വീകാര്യമായ ആത്മീയബലികൾ+ അർപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നു. 6 “ഇതാ, തിരഞ്ഞെടുത്ത ഒരു കല്ല്, അമൂല്യമായ ഒരു അടിസ്ഥാന മൂലക്കല്ല്, ഞാൻ സീയോനിൽ സ്ഥാപിക്കുന്നു! അതിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും നിരാശരാകില്ല”*+ എന്നു തിരുവെഴുത്തിലുണ്ടല്ലോ.
7 അതുകൊണ്ട്, വിശ്വാസികളായ നിങ്ങൾക്കു കർത്താവ് വിലപ്പെട്ടവനാണ്. എന്നാൽ വിശ്വാസികളല്ലാത്തവരെ സംബന്ധിച്ചോ, “പണിയുന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;”*+ 8 അത്, “ഇടറിവീഴാൻ ഇടയാക്കുന്ന ഒരു കല്ലും തട്ടിവീഴാൻ ഇടയാക്കുന്ന ഒരു പാറയും”+ ആയിരിക്കുന്നു. ദൈവവചനം അനുസരിക്കാത്തതുകൊണ്ടാണ് അവർ ഇടറിവീഴുന്നത്. അതുതന്നെയാണ് അവരെ കാത്തിരുന്നത്. 9 എന്നാൽ നിങ്ങൾ, ഇരുളിൽനിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവത്തിന്റെ “നന്മയെ* എല്ലായിടത്തും അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനവും+ രാജകീയ പുരോഹിതസംഘവും വിശുദ്ധജനതയും+ ദൈവത്തിന്റെ പ്രത്യേകസ്വത്തായ ജനവും”+ ആണ്. 10 മുമ്പ് നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോൾ ദൈവത്തിന്റെ ജനമാണ്.+ മുമ്പ് നിങ്ങളോടു കരുണ കാണിച്ചിരുന്നില്ല; ഇപ്പോൾ നിങ്ങളോടു കരുണ കാണിച്ചിരിക്കുന്നു.+
11 പ്രിയപ്പെട്ടവരേ, നിങ്ങളോടു പോരാടുന്ന+ ജഡികമോഹങ്ങൾ* ഉപേക്ഷിക്കാൻ+ പരദേശികളും പ്രവാസികളും+ ആയ നിങ്ങളോടു ഞാൻ അഭ്യർഥിക്കുന്നു. 12 ജനതകൾക്കിടയിൽ നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ.+ അങ്ങനെ ചെയ്താൽ, നിങ്ങൾ തെറ്റുകാരാണെന്നു പറഞ്ഞ് അവർ കുറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണുകയും+ ദൈവം പരിശോധിക്കാൻ വരുന്ന ദിവസം അവർ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.
13 മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും*+ കർത്താവിനെപ്രതി കീഴ്പെട്ടിരിക്കുക; ഉന്നതനായ അധികാരിയെന്ന നിലയിൽ രാജാവിനും,+ 14 കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനും നന്മ ചെയ്യുന്നവരെ പ്രശംസിക്കാനും+ വേണ്ടി രാജാവ് അയച്ചവരെന്ന നിലയിൽ ഗവർണർമാർക്കും കീഴ്പെട്ടിരിക്കുക. 15 കാരണം നിങ്ങൾ നന്മ ചെയ്യുകയും അങ്ങനെ, വിഡ്ഢിത്തം പറയുന്ന അജ്ഞരുടെ വായ് അടപ്പിക്കുകയും വേണം എന്നതാണു ദൈവത്തിന്റെ ആഗ്രഹം.+ 16 സ്വതന്ത്രരായി ജീവിക്കുക.+ എന്നാൽ ആ സ്വാതന്ത്ര്യം തെറ്റു ചെയ്യുന്നതിന് ഒരു മറയാക്കാതെ*+ ദൈവത്തിന്റെ അടിമകളായി ജീവിക്കുക.+ 17 എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.+ സഹോദരസമൂഹത്തെ മുഴുവൻ സ്നേഹിക്കുക.+ ദൈവത്തെ ഭയപ്പെടുക.+ രാജാവിനെ ആദരിക്കുക.+
18 വേലക്കാരേ, തികഞ്ഞ ആദരവോടെ നിങ്ങളുടെ യജമാനന്മാർക്കു കീഴ്പെട്ടിരിക്കുക.+ നല്ലവർക്കും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവർക്കും* മാത്രമല്ല, സന്തോഷിപ്പിക്കാൻ എളുപ്പമല്ലാത്തവർക്കുപോലും കീഴ്പെട്ടിരിക്കുക. 19 കാരണം ആരെങ്കിലും ദൈവമുമ്പാകെ ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കാനായി+ കഷ്ടതകൾ* സഹിക്കുകയോ അനീതിക്കിരയാകുകയോ ചെയ്താൽ അതിൽ ദൈവം പ്രസാദിക്കുന്നു. 20 പാപം ചെയ്തിട്ടാണ് അടി കൊള്ളുന്നതെങ്കിൽ, അതു സഹിക്കുന്നതിൽ അഭിമാനിക്കാൻ എന്തിരിക്കുന്നു?+ എന്നാൽ നല്ല കാര്യങ്ങൾ ചെയ്തിട്ട് കഷ്ടത സഹിച്ചാൽ അതിൽ ദൈവം പ്രസാദിക്കുന്നു.+
21 ഈ വഴിയേ പോകാനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. കാരണം നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിച്ച്+ ഒരു മാതൃക വെച്ചിരിക്കുന്നു.+ 22 ക്രിസ്തു പാപം ചെയ്തില്ല;+ ക്രിസ്തുവിന്റെ വായിൽ വഞ്ചനയൊന്നുമുണ്ടായിരുന്നതുമില്ല.+ 23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+ 24 പാപത്തിന്റെ കാര്യത്തിൽ നമ്മൾ മരിച്ച് നീതിക്കായി ജീവിക്കാൻവേണ്ടി, ക്രിസ്തു സ്തംഭത്തിൽ* തറയ്ക്കപ്പെട്ട+ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്തുവിന്റെ മുറിവുകളാൽ നിങ്ങൾ സുഖപ്പെട്ടിരിക്കുന്നു.”+ 25 നിങ്ങൾ വഴിതെറ്റി അലയുന്ന ആടുകളെപ്പോലെയായിരുന്നു.+ എന്നാൽ ഇപ്പോൾ നിങ്ങളുടെ ജീവനെ കാക്കുന്ന ഇടയന്റെ* അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.+
3 അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.+ അവരിൽ ആരെങ്കിലും ദൈവവചനം അനുസരിക്കാത്തവരാണെങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളുടെ പെരുമാറ്റത്താൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.+ 2 ആഴമായ ബഹുമാനത്തോടെയുള്ള നിങ്ങളുടെ നിർമലമായ പെരുമാറ്റം അവർ ശ്രദ്ധിക്കാതെപോകില്ല.+ 3 നിങ്ങളുടെ അലങ്കാരം പുറമേയുള്ളതായിരിക്കരുത്, അതായത് തലമുടി പിന്നുന്നതും സ്വർണാഭരണങ്ങൾ അണിയുന്നതും+ നല്ല വസ്ത്രം ധരിക്കുന്നതും ആയിരിക്കരുത്. 4 പകരം, ശാന്തതയും സൗമ്യതയും ഉള്ള മനസ്സ് എന്ന അനശ്വരമായ അലങ്കാരമണിഞ്ഞ, ആന്തരികമനുഷ്യനായിരിക്കണം.+ അതിനാണു ദൈവമുമ്പാകെ വിലയുള്ളത്. 5 ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, മുൻകാലങ്ങളിലെ വിശുദ്ധസ്ത്രീകൾ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരുന്ന് തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നത് അങ്ങനെയാണല്ലോ. 6 സാറ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ച് കീഴ്പെട്ടിരുന്നു.+ നന്മ ചെയ്യുന്നതു നിറുത്താതെയും ഭയത്തിന് അടിമപ്പെടാതെയും ഇരുന്നാൽ+ നിങ്ങൾ സാറയുടെ മക്കളാണ്.
7 അങ്ങനെതന്നെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ നന്നായി മനസ്സിലാക്കി* അവരോടൊപ്പം ജീവിക്കുക. നിങ്ങളുടെ പ്രാർഥനകൾ തടസ്സപ്പെടാതിരിക്കാൻ, സ്ത്രീകൾ നിങ്ങളെക്കാൾ ദുർബലമായ പാത്രമാണെന്ന് ഓർത്ത് അവരെ ആദരിക്കുക.+ തന്റെ അനർഹദയ കാരണം ദൈവം നൽകുന്ന ജീവനു നിങ്ങളോടൊപ്പം അവരും അവകാശികളാണല്ലോ.+
8 അവസാനമായി, നിങ്ങൾ എല്ലാവരും ഐക്യവും*+ സഹാനുഭൂതിയും സഹോദരപ്രിയവും മനസ്സലിവും+ താഴ്മയും+ ഉള്ളവരായിരിക്കുക. 9 ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ+ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യാതെ,+ അവരെ അനുഗ്രഹിക്കുക.+ അതിനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. അപ്പോൾ നിങ്ങളും അനുഗ്രഹം അവകാശമാക്കും.
10 “ജീവിതത്തെ സ്നേഹിക്കുകയും നല്ല കാലം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം മോശമായതു സംസാരിക്കാതെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാരിക്കാതെ ചുണ്ടുകളെയും സൂക്ഷിക്കുക. 11 അയാൾ മോശമായ കാര്യങ്ങൾ വിട്ടകന്ന്+ നല്ല കാര്യങ്ങൾ ചെയ്യട്ടെ;+ സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരട്ടെ.+ 12 യഹോവയുടെ* കണ്ണു നീതിമാന്മാരുടെ മേലുണ്ട്; ദൈവത്തിന്റെ ചെവി അവരുടെ ഉള്ളുരുകിയുള്ള പ്രാർഥനകൾ ശ്രദ്ധിക്കുന്നു.+ അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്.”+
13 നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായാൽ പിന്നെ ആരെങ്കിലും നിങ്ങളെ ദ്രോഹിക്കുമോ?+ 14 ഇനി, നീതി നിമിത്തം കഷ്ടത സഹിക്കേണ്ടിവന്നാലും നിങ്ങൾക്കു സന്തോഷിക്കാം.+ അവർ പേടിക്കുന്നതിനെ* നിങ്ങൾ പേടിക്കുകയോ അതിൽ അസ്വസ്ഥരാകുകയോ അരുത്.+ 15 പകരം, ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുക. നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച് ചോദിക്കുന്ന ആർക്കും മറുപടി കൊടുക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുക. എന്നാൽ നിങ്ങളുടെ മറുപടി സൗമ്യവും+ ആഴമായ ബഹുമാനത്തോടുകൂടിയതും+ ആയിരിക്കണം.
16 എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.+ അങ്ങനെ, നിങ്ങൾക്കെതിരായി സംസാരിക്കുന്നവർ ക്രിസ്തുവിന്റെ അനുഗാമികളായ നിങ്ങളുടെ നല്ല പെരുമാറ്റം+ കണ്ട് ലജ്ജിച്ചുപോകട്ടെ.+ 17 നിങ്ങൾ കഷ്ടതകൾ സഹിക്കണമെന്നതു ദൈവത്തിന്റെ ഇഷ്ടമാണെങ്കിൽ,+ തിന്മ ചെയ്തിട്ടല്ല നന്മ ചെയ്തിട്ട് അവ സഹിക്കുന്നതാണു നല്ലത്.+ 18 നീതിമാനായ ക്രിസ്തു നീതികെട്ടവരുടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ചല്ലോ.+ നിങ്ങളെ ദൈവത്തോട് അടുപ്പിക്കാനാണു+ ക്രിസ്തു അങ്ങനെ ചെയ്തത്. ക്രിസ്തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനിലേക്കു വരുകയും ചെയ്തു.+ 19 ആത്മവ്യക്തിയായി ഉയിർപ്പിക്കപ്പെട്ട ക്രിസ്തു ചെന്ന് തടവിലുള്ള ആത്മവ്യക്തികളോടു* പ്രസംഗിച്ചു.+ 20 പണ്ടു നോഹയുടെ കാലത്ത്, പെട്ടകം പണിയുന്ന സമയത്ത്,+ ദൈവം ക്ഷമയോടെ* കാത്തിരുന്നപ്പോൾ അനുസരണക്കേടു കാണിച്ചവരായിരുന്നു ആ ആത്മവ്യക്തികൾ.+ എന്നാൽ കുറച്ച് ആളുകൾ, അതായത് എട്ടു പേർ,* വെള്ളത്തിലൂടെ ആ പെട്ടകത്തിൽ രക്ഷപ്പെട്ടു.+
21 അതിനു സമാനമാണു സ്നാനം. സ്നാനം ശരീരത്തിലെ അഴുക്കുനീക്കലല്ല, ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷയാണ്.+ അതു യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു. 22 യേശു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.+ കാരണം, സ്വർഗത്തിലേക്കു പോയ യേശുവിനു ദൈവം ദൂതന്മാരെയും അധികാരങ്ങളെയും ശക്തികളെയും കീഴ്പെടുത്തിക്കൊടുത്തിരിക്കുന്നു.+
4 അതുകൊണ്ട് ജഡത്തിൽ* കഷ്ടത അനുഭവിച്ച ക്രിസ്തുവിന്റെ+ അതേ മനോഭാവം* നിങ്ങളും ഒരു ആയുധമായി ധരിക്കുക. കാരണം, ജഡത്തിൽ കഷ്ടത അനുഭവിച്ചിട്ടുള്ളവൻ പാപത്തിൽനിന്ന് അകന്നിരിക്കുന്നു.+ 2 അങ്ങനെ അയാൾക്ക്, ജഡത്തിൽ ശേഷിച്ചിരിക്കുന്ന കാലം മനുഷ്യമോഹങ്ങൾക്കു കീഴ്പെടാതെ+ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കാനാകും.+ 3 കഴിഞ്ഞ കാലത്ത് നിങ്ങൾ, ജനതകളിൽപ്പെട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ+ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിലും* അനിയന്ത്രിതമായ മോഹങ്ങളിലും അമിതമായ മദ്യപാനത്തിലും വന്യമായ ആഘോഷങ്ങളിലും മത്സരിച്ചുള്ള കുടിയിലും മ്ലേച്ഛമായ* വിഗ്രഹാരാധനയിലും മുഴുകി വേണ്ടുവോളം ജീവിച്ചു.+ 4 അധഃപതിച്ചതും കുത്തഴിഞ്ഞതും ആയ ജീവിതരീതിയിൽ നിങ്ങൾ ഇപ്പോൾ അവരോടൊപ്പം ചേരാത്തതിൽ ജനതകളിൽപ്പെട്ടവർ അതിശയിക്കുകയും നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നു.+ 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കാൻപോകുന്നവനോട് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.+ 6 മരിച്ചവരോടും സന്തോഷവാർത്ത അറിയിച്ചത്,+ മനുഷ്യർ തങ്ങൾ കാണുന്നതുപോലെ അവരെ വിധിക്കുമെങ്കിലും അവർക്കു ദൈവത്തിന്റെ വീക്ഷണത്തിൽ ദൈവാത്മാവ് നയിക്കുന്നതുപോലെ ജീവിക്കാൻ കഴിയേണ്ടതിനാണ്.
7 എന്നാൽ എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു. അതുകൊണ്ട് സുബോധമുള്ളവരും+ പ്രാർഥിക്കുന്ന കാര്യത്തിൽ ഉത്സാഹമുള്ളവരും* ആയിരിക്കുക.+ 8 ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.+ 9 മുറുമുറുപ്പു കൂടാതെ പരസ്പരം ആതിഥ്യമരുളുക.+ 10 പല വിധങ്ങളിൽ ദൈവം കാണിക്കുന്ന അനർഹദയയുടെ നല്ല കാര്യസ്ഥരെന്ന നിലയിൽ നിങ്ങളുടെ കഴിവ്,* നിങ്ങൾക്ക് ഓരോരുത്തർക്കും അതു കിട്ടിയതിന്റെ അളവനുസരിച്ച് പരസ്പരം ശുശ്രൂഷ ചെയ്യാൻ ഉപയോഗിക്കണം.+ 11 ആരെങ്കിലും പ്രസംഗിക്കുന്നെങ്കിൽ ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നയാളെപ്പോലെ പ്രസംഗിക്കട്ടെ; ശുശ്രൂഷിക്കുന്നെങ്കിൽ ദൈവം നൽകുന്ന ശക്തിയിൽ ആശ്രയിച്ച് ശുശ്രൂഷിക്കട്ടെ.+ അങ്ങനെ, എല്ലാ കാര്യങ്ങളിലും യേശുക്രിസ്തുവിലൂടെ ദൈവം മഹത്ത്വപ്പെടട്ടെ.+ മഹത്ത്വവും ശക്തിയും എന്നുമെന്നേക്കും ദൈവത്തിനുള്ളത്. ആമേൻ.
12 പ്രിയപ്പെട്ടവരേ, അഗ്നിപരീക്ഷകളിലൂടെ കടന്നുപോകുന്ന നിങ്ങൾ എന്തോ അസാധാരണമായതു സംഭവിക്കുന്നു എന്നതുപോലെ അത്ഭുതപ്പെടരുത്.+ 13 പകരം, ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കാളികളാകുംതോറും+ കൂടുതൽക്കൂടുതൽ സന്തോഷിക്കുക.+ അങ്ങനെയെങ്കിൽ, ക്രിസ്തുവിന്റെ മഹത്ത്വം വെളിപ്പെടുമ്പോഴും നിങ്ങൾക്ക് ആനന്ദിച്ചുല്ലസിക്കാൻ കഴിയും.+ 14 ക്രിസ്തുവിന്റെ പേരിനെപ്രതി നിന്ദ സഹിക്കേണ്ടിവരുന്നെങ്കിൽ* നിങ്ങൾക്കു സന്തോഷിക്കാം.+ കാരണം മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെ മേൽ വസിക്കുന്നുണ്ട്.
15 നിങ്ങളിൽ ആരും കൊലപാതകിയോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവനോ ആയി കഷ്ടത സഹിക്കാൻ ഇടവരാതിരിക്കട്ടെ.+ 16 എന്നാൽ ക്രിസ്ത്യാനിയായിട്ടു കഷ്ടത സഹിക്കേണ്ടിവന്നാൽ ലജ്ജിക്കരുത്.+ പകരം ആ പേര് വഹിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിൽ തുടരുക. 17 കാരണം ന്യായവിധിക്കു നിശ്ചയിച്ചിരിക്കുന്ന സമയം ഇതാണ്. അതു ദൈവഭവനത്തിൽനിന്ന് തുടങ്ങും.+ അങ്ങനെ അതു നമ്മളിൽ തുടങ്ങുമെങ്കിൽ+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത കേട്ടനുസരിക്കാത്തവരുടെ ഗതി എന്താകും?+ 18 “നീതിമാൻപോലും രക്ഷപ്പെടുന്നതു ബുദ്ധിമുട്ടിയാണെങ്കിൽ ഭക്തിയില്ലാത്തവരുടെയും പാപികളുടെയും സ്ഥിതി എന്താകും?”+ 19 അതുകൊണ്ട് ദൈവേഷ്ടം ചെയ്തുകൊണ്ട് കഷ്ടത അനുഭവിക്കുന്നവർ തുടർന്നും നന്മ പ്രവർത്തിക്കുകയും വിശ്വസ്തനായ സ്രഷ്ടാവിൽ തങ്ങളെത്തന്നെ ഭരമേൽപ്പിക്കുകയും ചെയ്യട്ടെ.+
5 അതുകൊണ്ട് ക്രിസ്തു അനുഭവിച്ച കഷ്ടതകളുടെ സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിനു+ പങ്കാളിയും ആയ ഞാൻ നിങ്ങൾക്കിടയിലെ മൂപ്പന്മാരോട് ഒരു സഹമൂപ്പനെന്ന* നിലയിൽ അപേക്ഷിക്കുന്നു:* 2 മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട്* നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക.+ നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും,+ അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല,+ അതീവതാത്പര്യത്തോടെയും, 3 ദൈവത്തിന് അവകാശപ്പെട്ടവരുടെ മേൽ ആധിപത്യം നടത്തിക്കൊണ്ടല്ല,+ ആട്ടിൻപറ്റത്തിനു മാതൃകകളായിക്കൊണ്ടും അതു ചെയ്യുക.+ 4 അങ്ങനെയായാൽ, മുഖ്യയിടയൻ+ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾക്കു മഹത്ത്വത്തിന്റെ വാടാത്ത കിരീടം ലഭിക്കും.+
5 അതുപോലെ ചെറുപ്പക്കാരേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്പെട്ടിരിക്കുക.+ താഴ്മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.+
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+ 7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+ 8 സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!+ നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റിനടക്കുന്നു.+ 9 എന്നാൽ ലോകം മുഴുവനുള്ള നിങ്ങളുടെ സഹോദരസമൂഹവും ഇതുപോലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞ് വിശ്വാസത്തിൽ ഉറച്ചുനിന്ന്+ പിശാചിനോട് എതിർത്തുനിൽക്കുക.+ 10 നിങ്ങൾ കുറച്ച് കാലം കഷ്ടത സഹിച്ചശേഷം, ക്രിസ്തുവിലൂടെ തന്റെ നിത്യമഹത്ത്വത്തിലേക്കു+ നിങ്ങളെ വിളിച്ച അനർഹദയയുടെ ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും+ ശക്തരാക്കുകയും+ ഉറപ്പിക്കുകയും ചെയ്യും. 11 ബലം എന്നെന്നേക്കും ദൈവത്തിനുള്ളത്. ആമേൻ.
12 ഇതാണു ദൈവത്തിന്റെ യഥാർഥമായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി, വിശ്വസ്തസഹോദരനായി ഞാൻ കരുതുന്ന സില്വാനൊസിന്റെ*+ സഹായത്തോടെ നിങ്ങൾക്കു ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്നു. ഇതിൽ ഉറച്ചുനിൽക്കുക. 13 നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലുള്ളവളും എന്റെ മകനായ മർക്കോസും+ നിങ്ങളെ സ്നേഹം അറിയിക്കുന്നു. 14 സ്നേഹചുംബനത്താൽ പരസ്പരം അഭിവാദനം ചെയ്യുക.
ക്രിസ്തുവിനോടു യോജിപ്പിലായ നിങ്ങൾക്ക് എല്ലാവർക്കും സമാധാനമുണ്ടായിരിക്കട്ടെ.
അഥവാ “ശുദ്ധീകരണത്തിലൂടെ.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “മോഹങ്ങൾക്കനുസരിച്ച് രൂപപ്പെടുന്നത്.”
അഥവാ “പരമ്പരാഗതമായി.”
അക്ഷ. “വീണ്ടെടുത്തിരിക്കുന്നത്.”
‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അഥവാ “അറിഞ്ഞതാണെങ്കിലും.”
അഥവാ “കാലങ്ങളുടെ.”
അതായത്, ഫലം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വിത്ത്.
അനു. എ5 കാണുക.
അഥവാ “ശുദ്ധമായ.”
അഥവാ “അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ.”
അക്ഷ. “നാണംകെടില്ല.”
അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”
അതായത്, ദൈവത്തിന്റെ ശ്രേഷ്ഠമായ ഗുണങ്ങളും പ്രവൃത്തികളും.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “മനുഷ്യർ രൂപീകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും.”
അഥവാ “ഒഴികഴിവാക്കാതെ.”
അഥവാ “ന്യായബോധമുള്ളവർക്കും; വഴക്കമുള്ളവർക്കും.”
അഥവാ “ദുഃഖം; വേദന.”
അഥവാ “അധിക്ഷേപിക്കപ്പെട്ടപ്പോൾ.”
അഥവാ “മരത്തിൽ.”
അഥവാ “ജീവന്റെ മേൽവിചാരകനും ഇടയനും ആയവന്റെ.”
അഥവാ “ഭാര്യമാരോടു പരിഗണന കാണിച്ചുകൊണ്ട്.”
അഥവാ “ഒരേ ചിന്തയും; ഒരേ മനസ്സും.”
അനു. എ5 കാണുക.
അഥവാ “യഹോവയുടെ മുഖം.” അനു. എ5 കാണുക.
മറ്റൊരു സാധ്യത “അവരുടെ ഭീഷണികളെ.”
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
അഥവാ “ജഡത്തിൽ.” പദാവലി കാണുക.
അഥവാ “ആത്മാവായി.”
അഥവാ “ആത്മാക്കളോട്.”
അക്ഷ. “ദൈവത്തിന്റെ ക്ഷമ.”
അഥവാ “ദേഹികൾ.”
പദാവലി കാണുക.
അഥവാ “നിശ്ചയദാർഢ്യം; ദൃഢനിശ്ചയം.”
അഥവാ “നാണംകെട്ട പെരുമാറ്റത്തിലും.” ഗ്രീക്കിലെ അസെൽജിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
അഥവാ “നിയമവിരുദ്ധമായ.”
അഥവാ “ഉണർന്നിരിക്കുന്നവരും; ശ്രദ്ധയോടിരിക്കുന്നവരും.”
അഥവാ “സമ്മാനം.”
അഥവാ “അപമാനിക്കപ്പെടുന്നെങ്കിൽ.”
പദാവലിയിൽ “മൂപ്പൻ” കാണുക.
അഥവാ “മൂപ്പന്മാരെ ഒരു സഹമൂപ്പനെന്ന നിലയിൽ ഉപദേശിക്കുന്നു.”
അഥവാ “ശ്രദ്ധയോടെ കാവലിരുന്ന്.”
അഥവാ “ചെറുപ്പക്കാരേ, മൂപ്പന്മാർക്ക്.”
അഥവാ “ആകുലതകളും; വിഷമങ്ങളും.”
അഥവാ “ആരെയെങ്കിലും വിഴുങ്ങാൻ കിട്ടുമോ.”
മറ്റൊരു പേര്: ശീലാസ്.