തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്ത്
1 ക്രിസ്തുയേശുവിലൂടെയുള്ള ജീവന്റെ വാഗ്ദാനത്തിനു+ ചേർച്ചയിൽ ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിത്തീർന്ന പൗലോസ്, 2 പ്രിയപ്പെട്ട മകനായ തിമൊഥെയൊസിന്+ എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്ക് അനർഹദയയും കരുണയും സമാധാനവും!
3 എന്റെ പൂർവികർ ചെയ്തിരുന്നതുപോലെയും ഒരു ശുദ്ധമനസ്സാക്ഷിയോടെയും ഞാൻ സേവിക്കുന്ന* ദൈവത്തോടു നന്ദിയുള്ളവനാണു ഞാൻ. രാവും പകലും ഞാൻ ഉള്ളുരുകി പ്രാർഥിക്കുമ്പോൾ ഇടവിടാതെ നിന്നെ ഓർക്കാറുണ്ട്. 4 നിന്റെ കണ്ണീർ ഓർക്കുമ്പോൾ നിന്നെ കാണാൻ എനിക്ക് അതിയായ ആഗ്രഹം തോന്നുന്നു. നിന്നെ കാണുമ്പോൾ എനിക്ക് ഒരുപാടു സന്തോഷമാകും. 5 നിന്റെ കാപട്യമില്ലാത്ത വിശ്വാസത്തെപ്പറ്റിയും ഞാൻ ഓർക്കുന്നു.+ നിന്റെ മുത്തശ്ശി ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്ന അതേ വിശ്വാസംതന്നെയാണു നിന്നിലുമുള്ളതെന്ന് എനിക്കു ബോധ്യമുണ്ട്.
6 അതുകൊണ്ട്, ഞാൻ കൈകൾ വെച്ചതിലൂടെ ദൈവത്തിൽനിന്ന് നിനക്കു ലഭിച്ച സമ്മാനം+ തീപോലെ ജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുകയാണ്. 7 ഭീരുത്വത്തിന്റെ ആത്മാവിനെയല്ല,+ ശക്തിയുടെയും+ സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയാണല്ലോ ദൈവം നമുക്കു തന്നത്. 8 അതുകൊണ്ട് നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷി പറയുന്നതിൽ നിനക്കു നാണക്കേടു തോന്നരുത്.+ കർത്താവിനുവേണ്ടി തടവുകാരനായിരിക്കുന്ന എന്നെക്കുറിച്ചും ലജ്ജിക്കരുത്. പകരം, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്+ സന്തോഷവാർത്തയ്ക്കുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകുക.+ 9 ദൈവം നമ്മളെ രക്ഷിക്കുകയും വിശുദ്ധമായ ഒരു വിളിയാൽ വിളിക്കുകയും ചെയ്തതു+ നമ്മുടെ പ്രവൃത്തികളുടെ പേരിലല്ല, ദൈവത്തിന്റെ ഉദ്ദേശ്യമനുസരിച്ചും അനർഹദയ കാരണവും ആണ്.+ അതു കാലങ്ങൾക്കു മുമ്പേ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ നമുക്കു തന്നതാണ്. 10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമായിരിക്കുന്നു. ക്രിസ്തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരിയുകയും ചെയ്തല്ലോ. 11 ആ സന്തോഷവാർത്തയുടെ പ്രസംഗകനും അപ്പോസ്തലനും അധ്യാപകനും+ ആയിട്ടാണ് എന്നെ നിയമിച്ചത്.
12 ഞാൻ ഇതെല്ലാം സഹിക്കുന്നതും അതുകൊണ്ടുതന്നെയാണ്.+ പക്ഷേ എനിക്ക് അതിൽ ഒട്ടും നാണക്കേടു തോന്നുന്നില്ല.+ കാരണം, ഞാൻ വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം. ഞാൻ ദൈവത്തെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടുള്ളതെല്ലാം ആ നാൾവരെ+ ഭദ്രമായി സൂക്ഷിക്കാൻ ദൈവം പ്രാപ്തനാണെന്ന് എനിക്ക് ഉറപ്പുണ്ട്. 13 നീ എന്നിൽനിന്ന് കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോഴും ഒരു മാതൃകയായി* മുറുകെ പിടിക്കുക.+ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽനിന്ന് ഉളവാകുന്ന വിശ്വാസവും സ്നേഹവും വിട്ടുകളയാനും പാടില്ല. 14 നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ* സഹായത്തോടെ കാത്തുകൊള്ളുക.+
15 ഫുഗലൊസും ഹെർമൊഗനേസും ഉൾപ്പെടെ ഏഷ്യ സംസ്ഥാനത്തുള്ള+ എല്ലാവരും എന്നിൽനിന്ന് അകന്നുപോയെന്നു നിനക്ക് അറിയാമല്ലോ. 16 ഒനേസിഫൊരൊസിന്റെ+ കുടുംബത്തോടു കർത്താവ് കരുണ കാണിക്കട്ടെ. കാരണം ചങ്ങലകളാൽ ബന്ധിതനായി ജയിലിൽ കിടക്കുന്ന എനിക്കു കൂടെക്കൂടെ നവോന്മേഷം പകർന്നയാളാണ് അദ്ദേഹം. എന്റെ അവസ്ഥയെക്കുറിച്ച് ഒട്ടും നാണക്കേടു വിചാരിക്കാത്ത 17 ഒനേസിഫൊരൊസ് റോമിൽ എത്തിയപ്പോൾ, വളരെ ആത്മാർഥതയോടെ എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചു. 18 ആ നാളിൽ യഹോവ* ഒനേസിഫൊരൊസിനോടു കരുണ കാണിക്കാൻ കർത്താവ് ഇടയാക്കട്ടെ. എഫെസൊസിൽവെച്ചും ഒനേസിഫൊരൊസ് എന്തെല്ലാം സേവനങ്ങൾ ചെയ്തു എന്നു നിനക്കു നന്നായി അറിയാമല്ലോ.
2 എന്റെ മകനേ,+ ക്രിസ്തുയേശുവിലുള്ള അനർഹദയയാൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുക. 2 നീ എന്നിൽനിന്ന് കേട്ടതും അനേകം സാക്ഷികൾ സ്ഥിരീകരിച്ചതും+ ആയ കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക. അപ്പോൾ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവരാകും. 3 ക്രിസ്തുയേശുവിന്റെ ഒരു മികച്ച പടയാളിയെന്ന+ നിലയിൽ കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകുക.+ 4 പടയാളിയായി സേവനം അനുഷ്ഠിക്കുന്ന ഒരാൾ, തന്നെ സൈന്യത്തിൽ ചേർത്ത വ്യക്തിയുടെ അംഗീകാരം നേടാൻവേണ്ടി അനുദിനജീവിതത്തിലെ വ്യാപാരയിടപാടുകളിലൊന്നും* ഉൾപ്പെടാതിരിക്കുന്നു.* 5 ഇനി കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമമനുസരിച്ച് മത്സരിച്ചാൽ മാത്രമേ അയാളെ വിജയകിരീടം അണിയിക്കൂ.+ 6 അതുപോലെ, അധ്വാനിക്കുന്ന കർഷകനാണു വിളവ് ആദ്യം അനുഭവിക്കേണ്ടത്. 7 ഞാൻ ഈ പറയുന്നത് എപ്പോഴും മനസ്സിൽപ്പിടിക്കണം. കർത്താവ് നിനക്ക് എല്ലാ കാര്യത്തിലും ഗ്രാഹ്യം* തരും.
8 ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്തയനുസരിച്ച്,+ യേശുക്രിസ്തു മരിച്ച് ഉയിർപ്പിക്കപ്പെട്ടെന്നും+ ദാവീദിന്റെ സന്തതിയായിരുന്നെന്നും+ ഓർക്കണം. 9 ഈ സന്തോഷവാർത്തയുടെ പേരിലാണ് ഒരു കുറ്റവാളിയെപ്പോലെ ഞാൻ തടവിലായിരിക്കുന്നതും കഷ്ടപ്പാടുകൾ സഹിക്കുന്നതും.+ എങ്കിലും ദൈവത്തിന്റെ വചനം ബന്ധനത്തിലല്ല.+ 10 അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർ നിത്യതേജസ്സോടെ ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ നേടാൻ അവർക്കുവേണ്ടി ഞാൻ എല്ലാം സഹിക്കുകയാണ്.+ 11 ഈ പറയുന്നതു വിശ്വസിക്കാം: നമ്മൾ ക്രിസ്തുവിനൊപ്പം മരിച്ചെങ്കിൽ ക്രിസ്തുവിനൊപ്പം ജീവിക്കുകയും ചെയ്യും.+ 12 നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പറയുന്നെങ്കിൽ നമ്മളെയും തള്ളിപ്പറയും.+ 13 നമ്മൾ അവിശ്വസ്തരായിപ്പോയാലും ദൈവം വിശ്വസ്തനായിരിക്കും. കാരണം തന്റെ പ്രകൃതത്തിനു നിരക്കാത്തതു ചെയ്യാൻ ദൈവത്തിനു കഴിയില്ല.
14 ഈ കാര്യങ്ങൾ അവരെ എപ്പോഴും ഓർമിപ്പിക്കുക. വാക്കുകളെച്ചൊല്ലി തർക്കിക്കരുതെന്നു ദൈവസന്നിധിയിൽ നീ അവർക്കു നിർദേശം കൊടുക്കണം. കാരണം കേൾവിക്കാർക്കു ദോഷം ചെയ്യുമെന്നല്ലാതെ* അതുകൊണ്ട് ഗുണമൊന്നുമില്ല. 15 സത്യവചനം ശരിയായ വിധത്തിൽ കൈകാര്യം ചെയ്തുകൊണ്ട്+ ലജ്ജിക്കാൻ കാരണമില്ലാത്ത പണിക്കാരനായി, ദൈവാംഗീകാരത്തോടെ തിരുസന്നിധിയിൽ നിൽക്കാൻ നിന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുക. 16 വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥസംഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക.+ കാരണം അത്തരം സംഭാഷണങ്ങൾ കൂടുതൽക്കൂടുതൽ അഭക്തിയിലേക്കു നയിക്കുകയേ ഉള്ളൂ. 17 അവരുടെ വാക്കുകൾ ശരീരത്തെ കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിക്കും. ഹുമനയൊസും ഫിലേത്തൊസും അക്കൂട്ടത്തിൽപ്പെട്ടവരാണ്.+ 18 “പുനരുത്ഥാനം നടന്നുകഴിഞ്ഞു”+ എന്നു വാദിച്ചുകൊണ്ട് സത്യത്തിൽനിന്ന് വ്യതിചലിച്ചുപോയിരിക്കുന്ന ഇവർ ചിലരുടെ വിശ്വാസത്തെ തകിടംമറിക്കുന്നു. 19 എന്നിട്ടും ദൈവം ഇട്ട അടിസ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. “യഹോവ* തനിക്കുള്ളവരെ അറിയുന്നു”+ എന്നും “യഹോവയുടെ* പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും+ അനീതി വിട്ടകലട്ടെ” എന്നും ആ അടിസ്ഥാനത്തിന്മേൽ മുദ്രകുത്തിയിട്ടുണ്ട്.
20 ഒരു വലിയ വീട്ടിൽ സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള പാത്രങ്ങൾ മാത്രമല്ല, മരംകൊണ്ടും മണ്ണുകൊണ്ടും ഉള്ള പാത്രങ്ങളുമുണ്ടാകും. ചിലതു മാന്യമായ കാര്യങ്ങൾക്കും മറ്റു ചിലതു മാന്യമല്ലാത്ത കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. 21 മാന്യമല്ലാത്ത കാര്യങ്ങൾക്കായുള്ള പാത്രങ്ങളിൽനിന്ന് ഒരാൾ അകന്നുനിന്നാൽ അയാൾ മാന്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന, വിശുദ്ധവും ഉടമസ്ഥന് ഉപകാരപ്പെടുന്നതും ഏതൊരു നല്ല കാര്യത്തിനും പറ്റിയതും ആയ ഒരു ഉപകരണമായിരിക്കും.* 22 അതുകൊണ്ട് യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടി, ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ പിന്തുടരുക.
23 ബുദ്ധിശൂന്യവും കഴമ്പില്ലാത്തതും ആയ തർക്കങ്ങൾ വഴക്കിനു കാരണമാകും എന്ന് ഓർത്ത് അവയിൽനിന്ന് ഒഴിഞ്ഞിരിക്കുക.+ 24 കാരണം കർത്താവിന്റെ അടിമ വഴക്കുണ്ടാക്കേണ്ടതില്ല. പകരം എല്ലാവരോടും ശാന്തമായി* ഇടപെടുന്നവനും+ പഠിപ്പിക്കാൻ കഴിവുള്ളവനും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്താലും സംയമനം പാലിക്കുന്നവനും+ 25 വിയോജിപ്പുള്ളവർക്കു സൗമ്യമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവനും+ ആയിരിക്കണം. അപ്പോൾ ഒരുപക്ഷേ ദൈവം അവർക്കു മാനസാന്തരം* നൽകിയെന്നു വരാം. അത് അവരെ സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവിലേക്കു നയിച്ചിട്ട്+ 26 അവർ സുബോധത്തിലേക്കു വരാനും പിശാച് തന്റെ ഇഷ്ടം നടപ്പാക്കാൻ തങ്ങളെ ജീവനോടെ പിടികൂടിയിരിക്കുകയാണെന്നു+ മനസ്സിലാക്കി പിശാചിന്റെ കെണിയിൽനിന്ന് രക്ഷപ്പെടാനും സാധ്യതയുണ്ട്.
3 എന്നാൽ അവസാനകാലത്ത്+ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. 2 കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും 3 സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും 4 ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും 5 ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരും ആയിരിക്കും.+ ഇവരിൽനിന്ന് അകന്നുമാറുക. 6 ഇക്കൂട്ടത്തിൽപ്പെട്ട ചില പുരുഷന്മാർ തന്ത്രപൂർവം വീടുകളിൽ കയറിപ്പറ്റി പല തരം മോഹങ്ങൾക്ക് അടിപ്പെട്ട, പാപഭാരം പേറിനടക്കുന്ന ദുർബലരായ സ്ത്രീകളെ പാട്ടിലാക്കുന്നു. 7 ഈ സ്ത്രീകൾ എത്ര പഠിച്ചിട്ടും സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവ് നേടാത്തവരാണ്.
8 യന്നേസും യംബ്രേസും മോശയോട് എതിർത്തുനിന്നതുപോലെ ഈ പുരുഷന്മാരും സത്യത്തെ എതിർക്കുന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷിച്ചതാണ്. വിശ്വാസത്തിൽ നടക്കാത്തതുകൊണ്ട് ദൈവത്തിന്റെ അംഗീകാരവും അവർക്കില്ല. 9 എങ്കിലും ഇവർ ഇങ്ങനെ അധികം മുന്നോട്ടു പോകില്ല. മുമ്പ് പറഞ്ഞ രണ്ടു പുരുഷന്മാരുടെ കാര്യത്തിലെന്നപോലെ ഇവരുടെ വിവരക്കേടും എല്ലാവർക്കും വ്യക്തമായി മനസ്സിലാകും.+ 10 പക്ഷേ നീ എന്റെ പഠിപ്പിക്കൽ, ജീവിതരീതി,+ ലക്ഷ്യം, വിശ്വാസം, ക്ഷമ, സ്നേഹം, സഹനശക്തി, 11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്ത്രയിലും+ വെച്ച് ഞാൻ അനുഭവിച്ച ഉപദ്രവങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഈ ഉപദ്രവങ്ങളെല്ലാം സഹിക്കേണ്ടിവന്നെങ്കിലും ഇവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു.+ 12 വാസ്തവത്തിൽ, ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.+ 13 അതേസമയം ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട് അടിക്കടി അധഃപതിക്കും.+
14 എന്നാൽ നീ പഠിച്ച കാര്യങ്ങളിലും നിനക്കു ബോധ്യപ്പെടുത്തിത്തന്ന കാര്യങ്ങളിലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെല്ലാമാണു പഠിച്ചതെന്നും 15 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരുത്. 16 തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതിയതാണ്. അവ പഠിപ്പിക്കാനും+ ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും* നീതിയിൽ ശിക്ഷണം നൽകാനും+ ഉപകരിക്കുന്നു. 17 അതുവഴി, ദൈവഭക്തനായ ഒരു മനുഷ്യൻ ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ സജ്ജനായ, ഒരാളായിത്തീരുന്നു.
4 ദൈവത്തിന്റെയും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കേണ്ടവനായ+ ക്രിസ്തുയേശുവിന്റെയും+ മുന്നിൽ ക്രിസ്തുവിന്റെ വെളിപ്പെടലിനെയും+ രാജ്യത്തെയും+ സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: 2 ദൈവവചനം പ്രസംഗിക്കുക.+ അനുകൂലകാലത്തും പ്രതികൂലകാലത്തും ചുറുചുറുക്കോടെ അതു ചെയ്യുക. വിദഗ്ധമായ പഠിപ്പിക്കൽരീതി+ ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും+ താക്കീതു ചെയ്യുകയും* പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 3 കാരണം അവർ പ്രയോജനകരമായ* പഠിപ്പിക്കലിനോട് അസഹിഷ്ണുത കാണിക്കുന്ന കാലം വരുന്നു.+ അന്ന് അവർ കാതുകൾക്കു രസിക്കുന്ന* കാര്യങ്ങൾ പറയുന്ന ഉപദേഷ്ടാക്കന്മാരെ+ ഇഷ്ടാനുസരണം അവർക്കു ചുറ്റും വിളിച്ചുകൂട്ടും. 4 അവർ സത്യത്തിനു നേരെ ചെവി അടച്ച് കെട്ടുകഥകളിലേക്കു തിരിയും. 5 പക്ഷേ നീ ഒരിക്കലും സുബോധം കൈവെടിയരുത്. കഷ്ടത സഹിക്കുക.+ സുവിശേഷകന്റെ ജോലി ചെയ്യുക.* നിന്റെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക.+
6 എന്നെ ഇപ്പോൾത്തന്നെ ഒരു പാനീയയാഗമായി+ ചൊരിയുകയാണ്. എന്റെ മോചനത്തിന്റെ സമയം+ അടുത്തു. 7 ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു.+ ഞാൻ ഓട്ടം പൂർത്തിയാക്കി,+ വിശ്വാസത്തിൽ ഉറച്ചുനിന്നു. 8 ഇപ്പോൾമുതൽ നീതിയുടെ കിരീടം+ എനിക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്. നീതിയുള്ള ന്യായാധിപനായ കർത്താവ്+ ആ നാളിൽ എനിക്ക് അതു പ്രതിഫലമായി തരും.+ എനിക്കു മാത്രമല്ല, കർത്താവ് വെളിപ്പെടാൻവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കും അതു കിട്ടും.
9 എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരാൻ പരമാവധി ശ്രമിക്കണം. 10 കാരണം ഈ വ്യവസ്ഥിതിയോടുള്ള* ഇഷ്ടംകൊണ്ട് ദേമാസ്+ എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയിലേക്കും തീത്തോസ് ദൽമാത്യയിലേക്കും പോയിരിക്കുന്നു. 11 ലൂക്കോസ് മാത്രമേ എന്റെകൂടെയുള്ളൂ. വരുമ്പോൾ മർക്കോസിനെയും കൊണ്ടുവരണം. കാരണം ശുശ്രൂഷയിൽ മർക്കോസ് എനിക്ക് ഒരു സഹായമാണ്. 12 തിഹിക്കൊസിനെ+ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുകയാണ്. 13 നീ വരുമ്പോൾ, ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ വീട്ടിൽ വെച്ചിട്ടുപോന്ന പുറങ്കുപ്പായവും ചുരുളുകളും, പ്രത്യേകിച്ച് ആ തുകൽച്ചുരുളുകൾ, കൊണ്ടുവരണം.
14 ചെമ്പുപണിക്കാരനായ അലക്സാണ്ടർ എനിക്ക് ഒരുപാടു ദ്രോഹം ചെയ്തു. അതിനെല്ലാം യഹോവ* അയാൾക്കു പകരം കൊടുക്കും.+ 15 അലക്സാണ്ടറിനെ നീയും സൂക്ഷിക്കണം. കാരണം അയാൾ അത്രമാത്രം നമ്മുടെ സന്ദേശത്തെ എതിർത്തതാണ്.
16 ആദ്യത്തെ തവണ എന്റെ ഭാഗം വാദിക്കുന്ന സമയത്ത് എന്റെകൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. എല്ലാവരും എന്നെ കൈവിട്ടു. അത് അവർക്കെതിരെ കണക്കിടാതിരിക്കട്ടെ. 17 പക്ഷേ കർത്താവ് അടുത്ത് നിന്ന് എന്റെ ഉള്ളിൽ ശക്തി നിറച്ചു. എന്നെ ഉപയോഗിച്ച് പ്രസംഗപ്രവർത്തനം നന്നായി ചെയ്തുതീർക്കാനും എല്ലാ ജനതകളും അതു കേൾക്കാനും+ വേണ്ടിയാണു കർത്താവ് അതു ചെയ്തത്. സിംഹത്തിന്റെ വായിൽനിന്ന് കർത്താവ് എന്നെ രക്ഷപ്പെടുത്തി.+ 18 കർത്താവ് എല്ലാ ദുഷ്ടതകളിൽനിന്നും എന്നെ വിടുവിച്ച് തന്റെ സ്വർഗീയരാജ്യത്തിനുവേണ്ടി+ എന്നെ കാത്തുരക്ഷിക്കും. കർത്താവിന് എന്നുമെന്നേക്കും മഹത്ത്വം! ആമേൻ.
19 പ്രിസ്കയെയും അക്വിലയെയും+ ഒനേസിഫൊരൊസിന്റെ+ കുടുംബത്തെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക.
20 എരസ്തൊസ്+ കൊരിന്തിൽ തങ്ങി. രോഗിയായ ത്രൊഫിമൊസിനെ+ എനിക്കു മിലേത്തൊസിൽ വിട്ടിട്ടുപോരേണ്ടിവന്നു. 21 എങ്ങനെയും മഞ്ഞുകാലത്തിനു മുമ്പേ ഇവിടെ എത്താൻ നീ ശ്രമിക്കണം.
യുബുലോസും പൂദെസും ലീനൊസും ക്ലൗദിയയും എല്ലാ സഹോദരന്മാരും നിന്നെ സ്നേഹം അറിയിക്കുന്നു.
22 നീ കാണിക്കുന്ന നല്ല മനസ്സിനെ കർത്താവ് അനുഗ്രഹിക്കട്ടെ. കർത്താവിന്റെ അനർഹദയ നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
അഥവാ “വിശുദ്ധസേവനം ചെയ്യുന്ന.”
അഥവാ “ആരോഗ്യകരമായ.”
അഥവാ “ബാഹ്യരേഖയായി.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അനു. എ5 കാണുക.
മറ്റൊരു സാധ്യത “ദൈനംദിന ജീവിതകാര്യങ്ങളിലൊന്നും.”
അക്ഷ. “കുരുങ്ങാതിരിക്കുന്നു.”
അഥവാ “വിവേകം.”
അഥവാ “കേൾവിക്കാരെ നശിപ്പിക്കുമെന്നല്ലാതെ; കേൾവിക്കാരെ തകിടംമറിക്കുമെന്നല്ലാതെ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “പാത്രമായിരിക്കും.”
അഥവാ “നയത്തോടെ.”
അഥവാ “അവരുടെ മനോഭാവത്തിനു മാറ്റം.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “തിരുത്താനും.”
അക്ഷ. “ശകാരിക്കുകയും.”
അഥവാ “ആരോഗ്യകരമായ.”
അഥവാ “കേൾക്കാൻ ഇഷ്ടപ്പെടുന്ന.”
അഥവാ “സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുക.”
അഥവാ “ഈ യുഗത്തോടുള്ള.” പദാവലി കാണുക.
അനു. എ5 കാണുക.