തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത്
1 നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും+ കല്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിത്തീർന്ന പൗലോസ്, 2 വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു യഥാർഥമകനായ+ തിമൊഥെയൊസിന്*+ എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്ക് അനർഹദയയും കരുണയും സമാധാനവും!
3 ഞാൻ മാസിഡോണിയയിലേക്കു പോകാൻനേരത്ത് ആവശ്യപ്പെട്ടതുപോലെതന്നെ വീണ്ടും ആവശ്യപ്പെടുകയാണ്. നീ എഫെസൊസിൽത്തന്നെ താമസിച്ച്, വിപരീതോപദേശങ്ങൾ പഠിപ്പിക്കുന്നവരെയും 4 കെട്ടുകഥകൾക്കും+ വംശാവലികൾക്കും ശ്രദ്ധ കൊടുക്കുന്നവരെയും വിലക്കണം. കാരണം അതെല്ലാം ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങളാണ്.+ മാത്രമല്ല, അനാവശ്യമായ ഊഹാപോഹങ്ങൾക്ക് ഇടയാക്കുമെന്നല്ലാതെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ദൈവികകാര്യങ്ങളൊന്നും അതിൽനിന്ന് കിട്ടില്ല. 5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യമില്ലാത്ത വിശ്വാസം+ എന്നിവയിൽനിന്ന് ഉളവാകുന്ന സ്നേഹം+ നമുക്കെല്ലാമുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു നിർദേശം* തരുന്നത്. 6 ചിലർ ഇതെല്ലാം വിട്ടുകളഞ്ഞ് കഴമ്പില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നു.+ 7 നിയമം* പഠിപ്പിക്കുന്നവരാകാനാണ്+ അവർ നോക്കുന്നത്. പക്ഷേ അവർ പറയുന്നത് എന്താണെന്നോ എന്തിനുവേണ്ടിയാണ് ഇത്ര ശക്തമായി വാദിക്കുന്നതെന്നോ അവർക്കുതന്നെ നിശ്ചയമില്ല.
8 ശരിയായ രീതിയിലാണ്* ഉപയോഗിക്കുന്നതെങ്കിൽ നിയമം നല്ലതാണെന്നു നമുക്ക് അറിയാം. 9 നിയമം നിലവിൽവന്നതു നീതിമാന്മാരെ ഉദ്ദേശിച്ചല്ല, നിയമലംഘകർ,+ ധിക്കാരികൾ, ഭക്തിയില്ലാത്തവർ, പാപികൾ, വിശ്വസ്തതയില്ലാത്തവർ,* വിശുദ്ധമായതിനെ തുച്ഛീകരിക്കുന്നവർ, അമ്മയപ്പന്മാരെ കൊല്ലുന്നവർ, കൊലയാളികൾ, 10 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ, സ്വവർഗരതിക്കാർ,* തട്ടിക്കൊണ്ടുപോകുന്നവർ, നുണയന്മാർ, കള്ളസ്സാക്ഷികൾ* എന്നിവരെയും പ്രയോജനകരമായ* പഠിപ്പിക്കലിന്,+ 11 അതായത് സന്തോഷമുള്ള ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന+ മഹത്ത്വമാർന്ന സന്തോഷവാർത്തയ്ക്കു ചേർച്ചയിലുള്ള പഠിപ്പിക്കലിന്, എതിരായിട്ടുള്ള മറ്റെല്ലാ കാര്യങ്ങളെയും ഉദ്ദേശിച്ചാണ്.
12 എന്നെ ശക്തിപ്പെടുത്തിയ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനോടു ഞാൻ നന്ദിയുള്ളവനാണ്. കാരണം ശുശ്രൂഷയ്ക്കുവേണ്ടി നിയോഗിച്ചുകൊണ്ട്+ ക്രിസ്തു എന്നെ വിശ്വസ്തനായി കണക്കാക്കിയല്ലോ. 13 മുമ്പ് ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും+ ആയിരുന്ന എന്നെയാണ് ഇങ്ങനെ വിശ്വസ്തനായി കണക്കാക്കിയത്. അതൊക്കെ വിശ്വാസമില്ലാതിരുന്ന കാലത്ത് അറിവില്ലാതെ ചെയ്തതായിരുന്നതുകൊണ്ട് എനിക്കു കരുണ ലഭിച്ചു. 14 നമ്മുടെ കർത്താവിന്റെ അനർഹദയ എന്നിലേക്കു കവിഞ്ഞൊഴുകി, വിശ്വാസവും ക്രിസ്തുയേശുവിലുള്ള സ്നേഹവും എനിക്കു കിട്ടി. 15 ഞാൻ പറയുന്ന ഇക്കാര്യം വിശ്വാസയോഗ്യവും മുഴുവനായും സ്വീകരിക്കാവുന്നതും ആണ്: ക്രിസ്തുയേശു ലോകത്തേക്കു വന്നതു പാപികളെ രക്ഷിക്കാനാണ്.+ ആ പാപികളിൽ ഒന്നാമൻ ഞാൻതന്നെയാണ്.+ 16 എങ്കിലും എനിക്കു കരുണ ലഭിച്ചു. അങ്ങനെയാകുമ്പോൾ പാപികളിൽ ഒന്നാമനായ എന്നിലൂടെ ക്രിസ്തുയേശുവിനു തന്റെ ക്ഷമ മുഴുവനും വെളിപ്പെടുത്താനാകുമായിരുന്നു. അങ്ങനെ, ക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് നിത്യജീവൻ+ നേടാനിരിക്കുന്നവർക്കു ഞാൻ ഒരു ദൃഷ്ടാന്തമായി.
17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
18 എന്റെ മോനേ, തിമൊഥെയൊസേ, നിന്നെപ്പറ്റിയുള്ള പ്രവചനങ്ങൾക്കു ചേർച്ചയിൽ, ഈ നിർദേശങ്ങൾ* ഞാൻ നിന്നെ ഭരമേൽപ്പിക്കുകയാണ്. അങ്ങനെ ഇവ ഉപയോഗിച്ച് നിനക്ക് ആ നല്ല പോരാട്ടത്തിൽ+ പോരാടാൻ കഴിയും. 19 നീ വിശ്വാസവും നല്ല മനസ്സാക്ഷിയും+ നിലനിറുത്തുകയും വേണം. ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞതുകൊണ്ട് അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി. 20 ഹുമനയൊസും+ അലക്സാണ്ടറും അങ്ങനെയുള്ളവരാണ്. ദൈവത്തെ നിന്ദിക്കരുതെന്ന കാര്യം ഒരു ശിക്ഷണത്തിലൂടെ അവരെ പഠിപ്പിക്കാൻ ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തു.+
2 ആദ്യംതന്നെ ഞാൻ ഒരു കാര്യം പറയട്ടെ, എല്ലാ തരം മനുഷ്യരെയുംകുറിച്ച് ഉള്ളുരുകി യാചിക്കുകയും പ്രാർഥിക്കുകയും അപേക്ഷിക്കുകയും* ദൈവത്തോടു നന്ദി പറയുകയും വേണം. 2 തികഞ്ഞ ദൈവഭക്തിയും കാര്യഗൗരവവും* ഉള്ളവരായി സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാൻ+ നമുക്കു കഴിയേണ്ടതിന്, രാജാക്കന്മാർക്കും ഉയർന്ന പദവികളിലുള്ള* എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക.+ 3 ഇതു നമ്മുടെ രക്ഷകനായ ദൈവത്തിന്റെ സന്നിധിയിൽ+ നല്ലതും സ്വീകാര്യവും ആണ്. 4 എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും+ അവർ സത്യത്തിന്റെ ശരിയായ* അറിവ് നേടണമെന്നും ആണ് ദൈവം ആഗ്രഹിക്കുന്നത്. 5 ഒരു ദൈവമേ ഉള്ളൂ.+ ദൈവത്തിനും മനുഷ്യർക്കും ഇടയിൽ+ മധ്യസ്ഥനും+ ഒരാളേ ഉള്ളൂ, ക്രിസ്തുയേശു.+ ആ മനുഷ്യനാണു 6 തത്തുല്യമായ ഒരു മോചനവിലയായി*+ എല്ലാവർക്കുംവേണ്ടി സ്വയം അർപ്പിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പറയേണ്ട ഉചിതമായ സമയത്ത് ആളുകൾ ഇതിനു സാക്ഷി പറയും. 7 ഇതെക്കുറിച്ച് സാക്ഷി പറയാനാണ്+ ഒരു പ്രസംഗകനായും അപ്പോസ്തലനായും+ എന്നെ നിയമിച്ചിരിക്കുന്നത്. അതെ, ജനതകളിൽപ്പെട്ടവരെ വിശ്വാസവും സത്യവും പഠിപ്പിക്കാൻ അവർക്ക് ഒരു അധ്യാപകനായി+ എന്നെ നിയോഗിച്ചിരിക്കുന്നു. ഞാൻ പറയുന്നതു നുണയല്ല, സത്യമാണ്.
8 അതുകൊണ്ട് കൂടിവരുന്നിടത്തെല്ലാം പുരുഷന്മാർ, കോപവും+ തർക്കവും+ ഇല്ലാതെ വിശുദ്ധകൈകൾ ഉയർത്തി+ പ്രാർഥിക്കണമെന്നാണ് എന്റെ ആഗ്രഹം. 9 അതുപോലെ, സ്ത്രീകൾ മാന്യമായി, സുബോധത്തോടെ,* അന്തസ്സുള്ള* വസ്ത്രം ധരിച്ചും കേശാലങ്കാരങ്ങൾ, സ്വർണം, മുത്ത്, വളരെ വിലപിടിപ്പുള്ള തുണിത്തരങ്ങൾ+ എന്നിവയ്ക്കു പകരം 10 ദൈവഭക്തിയുള്ള സ്ത്രീകൾക്കു+ ചേർന്ന രീതിയിൽ സത്പ്രവൃത്തികൾകൊണ്ടും അണിഞ്ഞൊരുങ്ങണം.
11 സ്ത്രീ പൂർണവിധേയത്വത്തോടെ മിണ്ടാതിരുന്ന്* പഠിക്കട്ടെ.+ 12 പഠിപ്പിക്കാനോ പുരുഷന്റെ മേൽ അധികാരം പ്രയോഗിക്കാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല, സ്ത്രീ മിണ്ടാതിരിക്കട്ടെ.*+ 13 കാരണം ആദ്യം സൃഷ്ടിച്ചത് ആദാമിനെയാണ്. പിന്നെയാണു ഹവ്വയെ സൃഷ്ടിച്ചത്.+ 14 അതുപോലെ, ആദാമല്ല, സ്ത്രീയാണു പാടേ വഞ്ചിക്കപ്പെട്ട്+ ദൈവനിയമം ലംഘിച്ചത്. 15 പക്ഷേ സ്ത്രീ* സുബോധത്തോടെ,*+ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും നിലനിന്നാൽ മാതൃത്വത്തിലൂടെ+ സ്ത്രീക്കു സംരക്ഷണം കിട്ടും.
3 ഇതു വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: മേൽവിചാരകനാകാൻ+ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ്* ആഗ്രഹിക്കുന്നത്. 2 എന്നാൽ മേൽവിചാരകൻ ആക്ഷേപരഹിതനും ഒരു ഭാര്യ മാത്രമുള്ളവനും ശീലങ്ങളിൽ മിതത്വം പാലിക്കുന്നവനും സുബോധമുള്ളവനും*+ ചിട്ടയോടെ ജീവിക്കുന്നവനും അതിഥിപ്രിയനും+ പഠിപ്പിക്കാൻ കഴിവുള്ളവനും+ ആയിരിക്കണം. 3 കുടിയനോ+ അക്രമാസക്തനോ* ആയിരിക്കരുത്. വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവനായിരിക്കണം.*+ വഴക്ക് ഉണ്ടാക്കുന്നവനോ+ പണക്കൊതിയനോ+ ആയിരിക്കരുത്. 4 സ്വന്തകുടുംബത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവനായിരിക്കണം.* മേൽവിചാരകന്റെ മക്കൾ നല്ല കാര്യഗൗരവമുള്ളവരായി* അദ്ദേഹത്തിനു കീഴ്പെട്ടിരിക്കുന്നവരായിരിക്കണം.+ 5 (കാരണം സ്വന്തകുടുംബത്തിൽ നേതൃത്വമെടുക്കാൻ* അറിയാത്ത ഒരാൾ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കാനാണ്?) 6 അഹങ്കാരിയായിത്തീർന്നിട്ട് പിശാചിനു വന്ന ശിക്ഷാവിധിയിൽ വീണുപോകാതിരിക്കാൻ, പുതുതായി വിശ്വാസം സ്വീകരിച്ചയാളുമായിരിക്കരുത്.+ 7 മാത്രമല്ല, ദുഷ്കീർത്തിയിലും* പിശാചിന്റെ കെണിയിലും അകപ്പെട്ടുപോകാതിരിക്കാൻ പുറത്തുള്ളവർക്കിടയിലും സത്പേരുള്ള* ആളായിരിക്കണം.+
8 അതുപോലെ, ശുശ്രൂഷാദാസന്മാരും കാര്യഗൗരവമുള്ളവരായിരിക്കണം.* സന്ദർഭത്തിനനുസരിച്ച് കാര്യങ്ങൾ മാറ്റിപ്പറയുന്നവരോ* ധാരാളം വീഞ്ഞു കുടിക്കുന്നവരോ വളഞ്ഞ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ നോക്കുന്നവരോ ആയിരിക്കരുത്.+ 9 പകരം, ശുദ്ധമനസ്സാക്ഷിയോടെ+ വിശ്വാസത്തിന്റെ പാവനരഹസ്യത്തോടു പറ്റിനിൽക്കുന്നവരായിരിക്കണം.
10 ഇവർ യോഗ്യരാണോ എന്ന് ആദ്യംതന്നെ പരിശോധിച്ചറിയണം. ആരോപണരഹിതരാണെങ്കിൽ+ അവർ ശുശ്രൂഷകരായി സേവിക്കട്ടെ.
11 അതുപോലെതന്നെ, സ്ത്രീകളും കാര്യഗൗരവമുള്ളവരായിരിക്കണം.* അവർ പരദൂഷണം പറയാത്തവരും+ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.+
12 ശുശ്രൂഷാദാസന്മാർ ഒരു ഭാര്യ മാത്രമുള്ളവരും മക്കളുടെയും സ്വന്തകുടുംബത്തിന്റെയും കാര്യത്തിൽ നല്ല രീതിയിൽ നേതൃത്വമെടുക്കുന്നവരും ആയിരിക്കട്ടെ. 13 നല്ല രീതിയിൽ ശുശ്രൂഷ ചെയ്യുന്നവർ ഒരു നല്ല പേര് നേടിയെടുക്കും. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നല്ല ആത്മധൈര്യത്തോടെ സംസാരിക്കാനും അവർക്കു സാധിക്കും.
14 താമസിയാതെതന്നെ നിന്റെ അടുത്ത് വരാമെന്നാണു പ്രതീക്ഷിക്കുന്നതെങ്കിലും ഞാൻ ഈ കാര്യങ്ങൾ നിനക്ക് എഴുതുകയാണ്. 15 കാരണം ഞാൻ വരാൻ താമസിച്ചാലും ദൈവത്തിന്റെ വീട്ടുകാരുടെ ഇടയിൽ, ജീവനുള്ള ദൈവത്തിന്റെ സഭയിൽ,+ പെരുമാറേണ്ടത് എങ്ങനെയാണെന്നു നീ അറിഞ്ഞിരിക്കണം. സത്യത്തിന്റെ തൂണും താങ്ങും ആണല്ലോ സഭ. 16 ഈ ദൈവഭക്തിയുടെ പാവനരഹസ്യം ശരിക്കും അതിമഹനീയമാണ്: ‘അദ്ദേഹം ജഡത്തിൽ* വെളിപ്പെട്ടു;+ ആത്മശരീരത്തിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു;+ ദൂതന്മാർക്കു പ്രത്യക്ഷനായി;+ ജനതകൾക്കിടയിൽ പ്രസംഗിക്കപ്പെട്ടു;+ ലോകത്തിൽ വിശ്വസിക്കപ്പെട്ടു;+ തേജസ്സിൽ എടുക്കപ്പെട്ടു.’
4 പക്ഷേ ഭാവികാലത്ത് ചിലർ വഴിതെറ്റിക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോപദേശങ്ങൾക്കും ചെവി കൊടുത്ത് വിശ്വാസത്തിൽനിന്ന് വീണുപോകുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു. 2 ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ മനസ്സാക്ഷി പൊള്ളിത്തഴമ്പിച്ച കാപട്യക്കാരുടെ നുണകളായിരിക്കും+ ഇതിനു വഴിവെക്കുക. 3 ഇവർ വിവാഹം വിലക്കുകയും+ ചില തരം ഭക്ഷണം വർജിക്കണം+ എന്നു കല്പിക്കുകയും ചെയ്യും. പക്ഷേ അവയെല്ലാം വിശ്വാസവും സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവും ഉള്ളവർ+ തന്നോടു നന്ദി പറഞ്ഞുകൊണ്ട് കഴിക്കാൻ ദൈവം സൃഷ്ടിച്ചതാണ്.+ 4 ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതാണ്.+ ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ടാണു കഴിക്കുന്നതെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല.+ 5 കാരണം ദൈവവചനത്താലും പ്രാർഥനയാലും അവ വിശുദ്ധീകരിക്കപ്പെടുന്നു.
6 സഹോദരങ്ങൾക്ക് ഈ ഉപദേശം കൊടുത്താൽ നീ ക്രിസ്തുയേശുവിന്റെ ഒരു നല്ല ശുശ്രൂഷകനായിരിക്കും—നീ അടുത്ത് പിൻപറ്റിപ്പോന്നിട്ടുള്ള ശ്രേഷ്ഠമായ പഠിപ്പിക്കലിന്റെയും വിശ്വാസത്തിന്റെയും വാക്കുകളാൽ പോഷിപ്പിക്കപ്പെട്ട ഒരു ശുശ്രൂഷകൻ.+ 7 മുത്തശ്ശിക്കഥകൾപോലുള്ള ദൈവദൂഷണപരമായ കെട്ടുകഥകൾ തള്ളിക്കളയുക.+ പകരം, ദൈവഭക്തനാകുക എന്ന ലക്ഷ്യംവെച്ച് നിന്നെത്തന്നെ പരിശീലിപ്പിക്കുക. 8 കായികപരിശീലനംകൊണ്ട്* അൽപ്പം പ്രയോജനമേ ഉള്ളൂ. പക്ഷേ ദൈവഭക്തി എല്ലാ കാര്യങ്ങൾക്കും ഉപകരിക്കുന്നു. കാരണം അത് ഇപ്പോഴത്തെ ജീവിതം മാത്രമല്ല വരാനിരിക്കുന്ന ജീവിതവും വാഗ്ദാനം ചെയ്യുന്നു.+ 9 വിശ്വസനീയമായ ഈ പ്രസ്താവന അങ്ങനെതന്നെ സ്വീകരിക്കേണ്ടതാണ്. 10 അതുകൊണ്ടാണ് നമ്മൾ ഇങ്ങനെ അധ്വാനിക്കുന്നതും യത്നിക്കുന്നതും.+ കാരണം നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത് എല്ലാ തരം മനുഷ്യരുടെയും+ രക്ഷകനായ,+ പ്രത്യേകിച്ച് വിശ്വാസികളുടെ രക്ഷകനായ, ജീവനുള്ള ദൈവത്തിലാണ്.
11 ഈ കല്പനകളെല്ലാം അവരെ അറിയിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുക. 12 നീ ചെറുപ്പമാണെന്ന കാരണത്താൽ ആരും നിന്നെ വില കുറച്ച് കാണാൻ അനുവദിക്കരുത്. പകരം, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും* വിശ്വസ്തർക്ക് ഒരു മാതൃകയായിരിക്കുക. 13 ഞാൻ വരുന്നതുവരെ വിശുദ്ധലിഖിതങ്ങൾ പരസ്യമായി വായിക്കുന്നതിലും+ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതനായിരിക്കുക. 14 മൂപ്പന്മാരുടെ* സംഘം നിന്റെ മേൽ കൈകൾ വെച്ചപ്പോൾ നിനക്കു കിട്ടിയ സമ്മാനം നീ അവഗണിച്ചുകളയരുത്. ഒരു പ്രവചനത്തിലൂടെയാണല്ലോ നിനക്ക് അതു കിട്ടിയത്.+ 15 ഇവയെക്കുറിച്ചെല്ലാം ധ്യാനിക്കുക. ഇവയിൽ മുഴുകിയിരിക്കുക. അങ്ങനെ നിന്റെ പുരോഗതി എല്ലാവരും വ്യക്തമായി കാണട്ടെ. 16 നിനക്കും നിന്റെ പഠിപ്പിക്കലിനും എപ്പോഴും ശ്രദ്ധ കൊടുക്കുക.+ ഇതെല്ലാം ചെയ്യുന്നതിൽ മടുത്തുപോകരുത്. എങ്കിൽ, നിന്നെത്തന്നെയും നിന്നെ ശ്രദ്ധിക്കുന്നവരെയും നീ രക്ഷിക്കും.+
5 പ്രായമുള്ള ഒരു പുരുഷനെ നിശിതമായി വിമർശിക്കരുത്.+ പകരം, അപ്പനെപ്പോലെ കണക്കാക്കി അദ്ദേഹത്തോട് അഭ്യർഥിക്കുകയാണു വേണ്ടത്. പ്രായം കുറഞ്ഞ പുരുഷന്മാരെ അനിയന്മാരെപ്പോലെയും 2 പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണനിർമലതയോടെ പെങ്ങന്മാരെപ്പോലെയും കണക്കാക്കി അവരോട് അഭ്യർഥിക്കുക.
3 ശരിക്കും വിധവമാരായവരോടു* പരിഗണന* കാണിക്കുക.+ 4 പക്ഷേ ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തകുടുംബത്തിൽ ദൈവഭക്തി കാണിക്കാൻ പഠിക്കട്ടെ.+ അവർ അവരുടെ മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ.+ അങ്ങനെ ചെയ്യുന്നതാണു ദൈവത്തിന്റെ നോട്ടത്തിൽ സ്വീകാര്യം.+ 5 ആരുമില്ലാത്ത, ശരിക്കും വിധവയായ ഒരു സ്ത്രീ ദൈവത്തിൽ പ്രത്യാശ വെച്ച്+ രാപ്പകൽ ഉള്ളുരുകിയുള്ള അപേക്ഷയിലും പ്രാർഥനയിലും മുഴുകുന്നു.+ 6 എന്നാൽ സ്വന്തം മോഹങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി ജീവിക്കുന്ന സ്ത്രീ ജീവിച്ചിരിക്കെത്തന്നെ മരിച്ചവളാണ്. 7 അവർ ആക്ഷേപരഹിതരായിരിക്കേണ്ടതിനു നീ അവർക്ക് എപ്പോഴും ഈ നിർദേശങ്ങൾ കൊടുക്കണം. 8 തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുവേണ്ടി, കരുതാത്തയാൾ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു.+
9 60-ൽ കുറയാതെ പ്രായമുള്ള, ഏകഭർത്താവിന്റെ ഭാര്യയായിരുന്ന വിധവയെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താവൂ. 10 ആ സ്ത്രീ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ പേര് കേട്ടവളായിരിക്കണം.+ അതായത്, മക്കളെ നന്നായി വളർത്തുകയും+ അതിഥികളെ സത്കരിക്കുകയും+ വിശുദ്ധരുടെ കാലുകൾ കഴുകുകയും+ ക്ലേശത്തിലായിരുന്നവരെ സഹായിക്കുകയും+ എല്ലാ വിധത്തിലും നന്മ ചെയ്യുന്നതിൽ തന്നെത്തന്നെ അർപ്പിക്കുകയും ചെയ്തവളായിരിക്കണം.
11 പ്രായം കുറഞ്ഞ വിധവമാരെ പക്ഷേ ആ പട്ടികയിൽ ചേർക്കരുത്. കാരണം അവരുടെ ലൈംഗികമോഹങ്ങൾ ക്രിസ്തുവിനും അവർക്കും ഇടയിൽ വരുമ്പോൾ അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കും. 12 അവർ അവരുടെ ആദ്യപ്രതിജ്ഞ ലംഘിച്ച് ശിക്ഷ വരുത്തിവെച്ചേക്കാം. 13 അവർ ഒരു പണിയുമില്ലാതെ വീടുതോറും കയറിയിറങ്ങി നടക്കുന്നതു ശീലമാക്കും. അതു മാത്രമല്ല, അവർ പരകാര്യങ്ങൾ പറഞ്ഞുപരത്തുകയും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുകയും+ ചെയ്തുകൊണ്ട് വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കാൻ ഇടയുണ്ട്. 14 അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹം കഴിച്ച്+ മക്കളെ പെറ്റ് വളർത്തി+ കുടുംബകാര്യങ്ങൾ നോക്കി ജീവിക്കുന്നതാണു നല്ലതെന്ന് എനിക്കു തോന്നുന്നു. അങ്ങനെയാകുമ്പോൾ എതിരാളിക്കു കുറ്റപ്പെടുത്താൻ അവസരം കിട്ടില്ല. 15 വാസ്തവത്തിൽ ചിലർ ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിരിക്കുന്നു. 16 വിശ്വാസിയായ ഒരു സ്ത്രീക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കിൽ ആ സ്ത്രീയാണ് അവരെ സഹായിക്കേണ്ടത്. അങ്ങനെയാകുമ്പോൾ സഭയ്ക്ക് അതൊരു ഭാരമാകില്ല. ശരിക്കും വിധവമാരായവരെ*+ സഹായിക്കാൻ അപ്പോൾ സഭയ്ക്കു പറ്റുകയും ചെയ്യും.
17 നന്നായി നേതൃത്വമെടുക്കുന്ന മൂപ്പന്മാരെ,+ പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്നവരെ,+ ഇരട്ടി ബഹുമാനത്തിനു യോഗ്യരായി കണക്കാക്കണം.+ 18 കാരണം, “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്”+ എന്നും “പണിക്കാരൻ തന്റെ കൂലിക്ക് അർഹനാണ്”+ എന്നും തിരുവെഴുത്തു പറയുന്നുണ്ടല്ലോ. 19 രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി കൂടാതെ ഒരു മൂപ്പന് എതിരെയുള്ള ആരോപണം സ്വീകരിക്കരുത്.+ 20 പാപത്തിൽ നടക്കുന്നവരെ+ എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കുക.+ അപ്പോൾ, മറ്റുള്ളവർക്ക് അത് ഒരു പാഠമാകും.* 21 ഒട്ടും മുൻവിധിയോ പക്ഷപാതമോ+ കൂടാതെ ഈ നിർദേശങ്ങൾ അനുസരിക്കണമെന്നു ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി ഞാൻ നിന്നോടു കല്പിക്കുകയാണ്.
22 ആരുടെ മേലും തിടുക്കത്തിൽ കൈകൾ വെക്കരുത്.*+ മറ്റുള്ളവരുടെ പാപങ്ങളിൽ പങ്കാളിയാകുകയുമരുത്. നിന്നെത്തന്നെ നിർമലനായി സൂക്ഷിക്കുക.
23 നിന്റെ വയറിന്റെ അസ്വസ്ഥതകളും കൂടെക്കൂടെയുള്ള അസുഖങ്ങളും കാരണം ഇനി വെള്ളം കുടിക്കാതെ* അൽപ്പം വീഞ്ഞു കുടിച്ചുകൊള്ളുക.
24 ചിലരുടെ പാപങ്ങൾ എല്ലാവരും അറിയുന്നു. അവർക്കു തത്ക്ഷണം ശിക്ഷാവിധി കിട്ടുകയും ചെയ്യും. എന്നാൽ മറ്റു ചിലരുടെ പാപങ്ങൾ കുറച്ച് കഴിഞ്ഞായിരിക്കും വെളിപ്പെടുന്നത്.+ 25 സത്പ്രവൃത്തികളുടെ കാര്യവും അങ്ങനെതന്നെയാണ്. അവ എല്ലാവരും അറിയുന്നു.+ പെട്ടെന്ന് അറിയാത്തവപോലും എന്നും മറഞ്ഞിരിക്കില്ല.+
6 അടിമത്തത്തിന്റെ നുകത്തിനു കീഴിലുള്ളവരെല്ലാം യജമാനന്മാരെ പൂർണബഹുമാനത്തിന് അർഹരായി കാണണം.+ അല്ലെങ്കിൽ ദൈവത്തിന്റെ പേരിനും ദൈവത്തിന്റെ പഠിപ്പിക്കലിനും അപകീർത്തിയുണ്ടാകും.+ 2 ഇനി, യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നുവെച്ച് അവരോട് അനാദരവ് കാണിക്കരുത്. പകരം, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയപ്പെട്ടവരും ആയതുകൊണ്ട് അവരെ കൂടുതൽ ആത്മാർഥതയോടെ സേവിക്കുകയാണു വേണ്ടത്.
നീ ഇക്കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും അതെല്ലാം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുക. 3 ആരെങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവഭക്തിക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരായി മറ്റൊരു ഉപദേശം പഠിപ്പിക്കുന്നെങ്കിൽ, 4 അയാൾ അഹങ്കാരത്താൽ ചീർത്തിരിക്കുകയാണ്. അയാൾ കാര്യങ്ങൾ മനസ്സിലാക്കുന്നില്ല.+ വാദപ്രതിവാദങ്ങളും വാക്കുകളെക്കുറിച്ചുള്ള തർക്കങ്ങളും+ അയാൾക്ക് ഒരു ഹരമാണ്.* ഇത് അസൂയ, ശണ്ഠ, പരദൂഷണം, തെറ്റായ സംശയങ്ങൾ എന്നിവയ്ക്കും 5 ദുഷിച്ച മനസ്സുള്ളവരും ഉള്ളിൽ സത്യമില്ലാത്തവരും അഴിച്ചുവിടുന്ന, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള നിരന്തരമായ വാദകോലാഹലങ്ങൾക്കും കാരണമാകുന്നു.+ ഇക്കൂട്ടർ ദൈവഭക്തിയെ നേട്ടമുണ്ടാക്കാനുള്ള മാർഗമായി കാണുന്നു.+ 6 എന്നാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർക്കു ദൈവഭക്തി+ വലിയൊരു നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല. 7 കാരണം ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല.+ 8 അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.+
9 എന്നാൽ ധനികരാകാൻ തീരുമാനിച്ചുറയ്ക്കുന്നവർ പ്രലോഭനത്തിലും കെണിയിലും+ വീഴുകയും ആളുകളെ തകർച്ചയിലേക്കും നാശത്തിലേക്കും വീഴിക്കുന്ന ബുദ്ധിശൂന്യവും ദോഷകരവും ആയ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.+ 10 പണസ്നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്. ഈ സ്നേഹത്തിനു വഴിപ്പെട്ടിട്ട് ചിലർ വിശ്വാസത്തിൽനിന്ന് വഴിതെറ്റി പലപല വേദനകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.+
11 പക്ഷേ ഒരു ദൈവപുരുഷനായ നീ അവയിൽനിന്നെല്ലാം ഓടിയകന്ന് നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തുടരുക. 12 വിശ്വാസത്തിന്റെ ആ നല്ല പോരാട്ടത്തിൽ പൊരുതുക. നിത്യജീവനിൽ പിടിയുറപ്പിക്കുക. ആ ജീവനുവേണ്ടിയാണല്ലോ നിന്നെ വിളിച്ചത്. അതിനുവേണ്ടിയാണല്ലോ അനേകം സാക്ഷികളുടെ മുന്നിൽവെച്ച് നീ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയത്.
13 എല്ലാത്തിനെയും ജീവനോടെ പരിപാലിക്കുന്ന ദൈവത്തെയും, ഒരു സാക്ഷിയായി പൊന്തിയൊസ് പീലാത്തൊസിന്റെ മുന്നിൽ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും+ സാക്ഷിയാക്കി ഞാൻ നിന്നോടു കല്പിക്കുന്നു: 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വെളിപ്പെടൽവരെ+ നീ ഈ കല്പന കുറ്റമറ്റ രീതിയിലും ആക്ഷേപത്തിന് ഇടകൊടുക്കാത്ത വിധത്തിലും അനുസരിക്കണം. 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്ഠാധിപതി, നിശ്ചയിച്ച സമയത്ത് വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ 16 അമർത്യതയുള്ള ഒരേ ഒരുവനും+ അടുക്കാൻ പറ്റാത്ത വെളിച്ചത്തിൽ കഴിയുന്നവനും+ മനുഷ്യർ ആരും കാണാത്തവനും അവർക്ക് ആർക്കും കാണാൻ കഴിയാത്തവനും ആണല്ലോ.+ അദ്ദേഹത്തിനു ബഹുമാനവും നിത്യശക്തിയും! ആമേൻ.
17 ഈ വ്യവസ്ഥിതിയിലെ* സമ്പന്നരോട്, ഗർവമില്ലാത്തവരായിരിക്കാനും അസ്ഥിരമായ ധനത്തിലല്ല,+ നമ്മൾ അനുഭവിക്കുന്നതെല്ലാം ഉദാരമായി തരുന്ന ദൈവത്തിൽ പ്രത്യാശ വെക്കാനും+ നിർദേശിക്കുക. 18 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക. 19 അപ്പോൾ, വരുംകാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥജീവനിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധിക്കും.
20 തിമൊഥെയൊസേ, നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നതു ഭദ്രമായി കാക്കണം.+ അതുകൊണ്ട്, വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥസംഭാഷണങ്ങളിൽനിന്നും “അറിവ്” എന്നു കളവായി പറയുന്നതിന്റെ+ ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക. 21 അത്തരം അറിവ് പ്രദർശിപ്പിച്ച് ചിലർ വിശ്വാസത്തിൽനിന്ന് അകന്നുപോയിരിക്കുന്നു.
ദൈവത്തിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
അർഥം: “ദൈവത്തെ ആദരിക്കുന്നവൻ.”
അഥവാ “കല്പന; ആജ്ഞ.”
പദാവലി കാണുക.
അക്ഷ. “നിയമാനുസൃതമായിട്ടാണ്.”
അഥവാ “അചഞ്ചലസ്നേഹമില്ലാത്തവർ.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ.”
അഥവാ “കള്ളസത്യം ചെയ്യുന്നവർ.”
അഥവാ “ആരോഗ്യകരമായ.”
അഥവാ “കല്പനകൾ; ആജ്ഞകൾ.”
അതായത്, മറ്റുള്ളവർക്കുവേണ്ടിയുള്ള അപേക്ഷ.
അഥവാ “കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും.”
അഥവാ “അധികാരസ്ഥാനത്തുള്ള.”
അഥവാ “സൂക്ഷ്മമായ.”
പദാവലി കാണുക.
അഥവാ “നല്ല വകതിരിവോടെ.”
അഥവാ “ആദരണീയമായ.”
അഥവാ “അടങ്ങിയൊതുങ്ങിയിരുന്ന്; ശാന്തയായിരുന്ന്.”
അഥവാ “അടങ്ങിയൊതുങ്ങിയിരിക്കട്ടെ; ശാന്തയായിരിക്കട്ടെ.”
അക്ഷ. “അവർ.”
അഥവാ “നല്ല വകതിരിവോടെ.”
അഥവാ “വിശിഷ്ടമായൊരു വേല ചെയ്യാനാണ്.”
അഥവാ “നല്ല വകതിരിവോടെ തീരുമാനമെടുക്കുന്നവനും.”
അഥവാ “തല്ലുകാരനോ.”
അഥവാ “ന്യായബോധമുള്ളവനായിരിക്കണം; വഴക്കമുള്ളവനായിരിക്കണം.”
അഥവാ “നല്ല രീതിയിൽ കാര്യങ്ങൾ നോക്കിനടത്തുന്നവനായിരിക്കണം.” അക്ഷ. “മുന്നിൽ നിൽക്കുന്നവനായിരിക്കണം.”
അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരായി.”
അഥവാ “സ്വന്തകുടുംബത്തിൽ കാര്യങ്ങൾ നോക്കിനടത്താൻ.”
അഥവാ “മാനക്കേടിലും.”
അഥവാ “പുറത്തുള്ളവരുടെ നല്ല സാക്ഷ്യം കിട്ടിയ.”
അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരായിരിക്കണം.”
അഥവാ “വഞ്ചകമായി കാര്യങ്ങൾ പറയുന്നവരോ.”
അഥവാ “കാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നവരായിരിക്കണം.”
പദാവലി കാണുക.
അക്ഷ. “വഴിതെറ്റിക്കുന്ന ആത്മാക്കൾക്കും.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “വ്യായാമം.”
അഥവാ “ശുദ്ധിയിലും.”
പദാവലി കാണുക.
അഥവാ “ശരിക്കും സഹായം ആവശ്യമുള്ള വിധവമാരോട്.” അതായത്, തുണയായി ആരുമില്ലാത്തവർ.
അക്ഷ. “ആദരവ്.”
അഥവാ “ശരിക്കും സഹായം ആവശ്യമുള്ള വിധവമാരെ.” അതായത്, തുണയായി ആരുമില്ലാത്തവർ.
അക്ഷ. “അങ്ങനെ മറ്റുള്ളവർക്കും പേടി തോന്നട്ടെ.”
അതായത്, ആരെയും നിയമിക്കാൻ തിടുക്കം കാട്ടരുത്.
അഥവാ “വെള്ളം മാത്രം കുടിക്കുന്നതു നിറുത്തി.”
അഥവാ “ആരോഗ്യകരമായ.”
അഥവാ “തർക്കങ്ങളോടും അയാൾക്കു ശരിയല്ലാത്ത ഒരു ഭ്രമമാണ്.”
മറ്റൊരു സാധ്യത “ആഹാരവും കിടപ്പാടവും.” അക്ഷ. “ആഹാരവും ആവരണവും.”
അഥവാ “ഈ യുഗത്തിലെ.” പദാവലി കാണുക.