തെസ്സലോനിക്യയിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
1 പൗലോസും സില്വാനൊസും* തിമൊഥെയൊസും+ നമ്മുടെ പിതാവായ ദൈവത്തോടും കർത്താവായ യേശുക്രിസ്തുവിനോടും യോജിപ്പിലുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്:
2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം കൂടുതൽക്കൂടുതൽ വളരുകയും നിങ്ങൾക്ക് എല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരുകയും+ ചെയ്യുന്നതുകൊണ്ട് എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തോടു നന്ദി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അത് ഉചിതവുമാണ്. 4 ഇക്കാരണത്താൽ ദൈവസഭകളിൽ ഞങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനത്തോടെയാണു+ സംസാരിക്കുന്നത്. ഇത്രയെല്ലാം ഉപദ്രവങ്ങളും കഷ്ടതകളും ഉണ്ടായിട്ടും*+ നിങ്ങൾ സഹനശക്തിയും വിശ്വാസവും കാണിക്കുന്നല്ലോ. 5 ഇതൊക്കെ ദൈവത്തിന്റെ വിധി നീതിയുള്ളതാണ് എന്നതിന്റെ തെളിവാണ്. ആ വിധിയുടെ അടിസ്ഥാനത്തിലാണല്ലോ നിങ്ങളെ ദൈവരാജ്യത്തിനു യോഗ്യരായി കണക്കാക്കുന്നത്. വാസ്തവത്തിൽ നിങ്ങൾ കഷ്ടത സഹിക്കുന്നതുതന്നെ ഈ ദൈവരാജ്യത്തിനുവേണ്ടിയാണ്.+
6 നിങ്ങളെ കഷ്ടപ്പെടുത്തുന്നവർക്ക് അതിനു പകരമായി കഷ്ടത നൽകുന്നതുകൊണ്ട് ദൈവത്തിന്റെ വിധി നീതിയുള്ളതാണ്.+ 7 എന്നാൽ ഇപ്പോൾ കഷ്ടത സഹിക്കുന്ന നിങ്ങൾക്ക്, കർത്താവായ യേശു തന്റെ ശക്തരായ ദൂതന്മാരോടൊപ്പം+ സ്വർഗത്തിൽനിന്ന് അഗ്നിജ്വാലയിൽ വെളിപ്പെടുമ്പോൾ+ ഞങ്ങളുടെകൂടെ ആശ്വാസം കിട്ടും. 8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കാത്തവരോടും അപ്പോൾ പ്രതികാരം ചെയ്യും.+ 9 ഇക്കൂട്ടർക്കു വിധിക്കുന്ന നിത്യനാശമെന്ന ശിക്ഷ അവർ അനുഭവിക്കും.+ പിന്നെ അവരെ കർത്താവിന്റെ സന്നിധിയിലോ കർത്താവിന്റെ ശക്തിയുടെ മഹത്ത്വത്തിലോ കാണില്ല. 10 കർത്താവ് തന്റെ വിശുദ്ധരിൽ മഹത്ത്വപ്പെടാൻ വരുന്ന നാളിൽ, വിശ്വസിച്ച എല്ലാവർക്കും ഭയാദരവ് തോന്നാൻ ഇടയാക്കുന്ന നാളിൽ, ആയിരിക്കും ഇതു സംഭവിക്കുക. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചതുകൊണ്ട് നിങ്ങളും അക്കൂട്ടത്തിലുണ്ടായിരിക്കും.
11 ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാറുണ്ട്. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി കണക്കാക്കട്ടെയെന്നും+ താൻ ചെയ്യാൻ താത്പര്യപ്പെടുന്ന എല്ലാ നന്മകളും നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തികളും തന്റെ ശക്തി ഉപയോഗിച്ച് പൂർത്തിയാക്കട്ടെയെന്നും ആണ് ഞങ്ങളുടെ പ്രാർഥന. 12 അങ്ങനെ, നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അനർഹദയയ്ക്കനുസരിച്ച് കർത്താവായ യേശുവിന്റെ പേര് നിങ്ങളിലൂടെ മഹത്ത്വപ്പെടാനും നിങ്ങൾ യേശുവിനോടുള്ള യോജിപ്പിൽ മഹത്ത്വപ്പെടാനും ഇടയാകട്ടെ.
2 എങ്കിലും സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചും+ യേശുവിന്റെ അടുത്തേക്കു നമ്മളെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും+ ഞങ്ങൾക്കു പറയാനുള്ളത് ഇതാണ്: 2 യഹോവയുടെ* ദിവസം+ എത്തിക്കഴിഞ്ഞെന്ന് അറിയിക്കുന്ന ഒരു അരുളപ്പാടോ*+ പറഞ്ഞുകേട്ട ഒരു സന്ദേശമോ ഞങ്ങളുടേതെന്നു തോന്നിക്കുന്ന ഒരു കത്തോ കാരണം നിങ്ങൾ പെട്ടെന്നു സുബോധം നഷ്ടപ്പെട്ട് ആശയക്കുഴപ്പത്തിലാകുകയോ അസ്വസ്ഥരാകുകയോ അരുത്.
3 ആരും ഒരു വിധത്തിലും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ.* കാരണം ആ ദിവസത്തിനു മുമ്പ് വിശ്വാസത്യാഗം+ സംഭവിക്കുകയും നാശപുത്രനായ+ നിയമനിഷേധി+ വെളിപ്പെടുകയും വേണം. 4 മനുഷ്യർ ദൈവം എന്നു വിളിക്കുന്നതോ ആരാധിക്കുന്നതോ* ആയ എല്ലാത്തിനെക്കാളും തന്നെത്തന്നെ ഉയർത്തി, എല്ലാവരുടെയും മുന്നിൽ ദൈവമാണെന്നു നടിച്ചുകൊണ്ട് ദൈവത്തിന്റെ ആലയത്തിൽ ഇരിക്കുന്ന ഒരു എതിരാളിയാണ് അയാൾ. 5 നിങ്ങളുടെകൂടെയുണ്ടായിരുന്നപ്പോൾത്തന്നെ ഈ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നതു നിങ്ങൾ ഓർക്കുന്നില്ലേ?
6 സമയത്തിനു മുമ്പ് അയാൾ വെളിപ്പെടാതിരിക്കാൻ ഒരു തടസ്സമായി നിൽക്കുന്നത് എന്താണെന്നു നിങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ. 7 നിയമലംഘനത്തിന്റെ ആ ശക്തി ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തിക്കുന്നുണ്ട്.+ പക്ഷേ ഇപ്പോൾ തടസ്സമായി നിൽക്കുന്നവൻ വഴിയിൽനിന്ന് മാറുന്നതുവരെ മാത്രമേ അതു നിഗൂഢമായിരിക്കൂ. 8 തടസ്സം മാറുമ്പോൾ ആ നിയമനിഷേധി വെളിച്ചത്ത് വരും. അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ*+ നിഗ്രഹിക്കും, തന്റെ സാന്നിധ്യം വ്യക്തമാകുന്ന സമയത്ത്+ ഒടുക്കിക്കളയും. 9 ആ നിയമനിഷേധിയുടെ സാന്നിധ്യം സാത്താന്റെ സ്വാധീനത്തിൽ+ ചെയ്യുന്ന എല്ലാ തരം വിസ്മയപ്രവൃത്തികളോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും+ 10 അനീതി നിറഞ്ഞ എല്ലാ തരം വഞ്ചനയോടും+ കൂടെയായിരിക്കും. ഇതെല്ലാം, നശിക്കാനിരിക്കുന്നവരെ ലക്ഷ്യമാക്കിയുള്ളതാണ്. അത് അവർക്കുള്ള ശിക്ഷയായിരിക്കും. കാരണം രക്ഷ നേടാൻവേണ്ടി അവർ സത്യത്തെ സ്നേഹിച്ച് അതു സ്വീകരിച്ചില്ലല്ലോ. 11 അതുകൊണ്ടാണ് വഞ്ചകമായ ഒരു സ്വാധീനം അവരെ വശീകരിക്കാനും അങ്ങനെ അവർ നുണ വിശ്വസിക്കാനും+ ദൈവം അനുവദിക്കുന്നത്. 12 അവർ സത്യം വിശ്വസിക്കാതെ അനീതിയിൽ രസിച്ചതിന്റെ പേരിൽ അവരെയെല്ലാം ന്യായം വിധിക്കാനാണു ദൈവം അത് അനുവദിക്കുന്നത്.
13 എന്നാൽ യഹോവയ്ക്കു* പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും നന്ദി കൊടുക്കാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കാരണം തന്റെ ആത്മാവിനാലുള്ള വിശുദ്ധീകരണത്താലും+ സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസത്താലും രക്ഷയ്ക്കുവേണ്ടി ദൈവം നിങ്ങളെ തുടക്കത്തിൽത്തന്നെ തിരഞ്ഞെടുത്തല്ലോ.+ 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം+ നിങ്ങളും നേടാൻവേണ്ടിയാണു ഞങ്ങൾ അറിയിക്കുന്ന സന്തോഷവാർത്തയിലൂടെ ദൈവം നിങ്ങളെ രക്ഷയിലേക്കു വിളിച്ചത്. 15 അതുകൊണ്ട് സഹോദരങ്ങളേ, വാക്കിലൂടെയോ കത്തിലൂടെയോ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ച പാരമ്പര്യം മുറുകെ പിടിക്കുകയും+ ഉറച്ചുനിൽക്കുകയും ചെയ്യുക.+ 16 നമ്മുടെ കർത്താവായ യേശുക്രിസ്തുവും, നമ്മളെ സ്നേഹിച്ച്+ തന്റെ അനർഹദയയാൽ നമുക്കു നിത്യാശ്വാസവും നല്ല ഒരു പ്രത്യാശയും+ തന്ന നമ്മുടെ പിതാവായ ദൈവവും 17 നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകർന്ന് എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും നിങ്ങളെ ശക്തരാക്കട്ടെ.*
3 അവസാനമായി സഹോദരങ്ങളേ, ഒരു കാര്യംകൂടെ പറയട്ടെ: യഹോവയുടെ* വചനം നിങ്ങൾക്കിടയിൽ എന്നപോലെ മറ്റിടങ്ങളിലും അതിവേഗം പ്രചരിച്ച്+ മഹത്ത്വപ്പെടാൻ ഞങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിക്കണം.+ 2 അപകടകാരികളും ദുഷ്ടരും ആയ മനുഷ്യരുടെ കൈയിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാൻവേണ്ടിയും+ പ്രാർഥിക്കുക. വിശ്വാസം എല്ലാവർക്കുമില്ലല്ലോ.+ 3 പക്ഷേ കർത്താവ് വിശ്വസ്തനാണ്. കർത്താവ് നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും. 4 കൂടാതെ നിങ്ങളുടെ കാര്യത്തിൽ, ഞങ്ങളുടെ നിർദേശങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും ഇനിയും അനുസരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. 5 ദൈവസ്നേഹത്തിലേക്കും+ ക്രിസ്തുവിനെപ്രതിയുള്ള സഹനത്തിലേക്കും+ കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ തുടർന്നും വിജയകരമായി നയിക്കട്ടെ.
6 സഹോദരങ്ങളേ, ഞങ്ങളിൽനിന്ന് നിങ്ങൾക്കു* കൈമാറിക്കിട്ടിയ പാരമ്പര്യങ്ങൾ* അനുസരിക്കാതെ+ ക്രമംകെട്ട് നടക്കുന്ന+ എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുമാറണമെന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ നിങ്ങളോടു നിർദേശിക്കുകയാണ്. 7 ഞങ്ങളെ അനുകരിക്കേണ്ടത്+ എങ്ങനെയാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്കിടയിൽ ഞങ്ങൾ ക്രമംകെട്ടവരായി ജീവിച്ചിട്ടില്ല. 8 ആരുടെയും ഔദാര്യത്തിൽ* ഒന്നും കഴിച്ചിട്ടുമില്ല.+ നിങ്ങൾക്ക് ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പണിയെടുത്താണു ഞങ്ങൾ കഴിഞ്ഞത്.+ 9 സഹായം സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല,+ നിങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃക വെക്കാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്.+ 10 “പണിയെടുക്കാൻ മനസ്സില്ലാത്തവൻ തിന്നാനും പാടില്ല”+ എന്ന ഞങ്ങളുടെ ആ കല്പന നിങ്ങളുടെകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ടായിരുന്നല്ലോ. 11 നിങ്ങളിൽ ചിലർ ഒരു പണിയും ചെയ്യാതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട്+ ക്രമംകെട്ട് നടക്കുന്നതായി+ കേൾക്കുന്നതുകൊണ്ടാണു ഞങ്ങൾ ഇതു പറയുന്നത്. 12 അത്തരക്കാരോട് അടങ്ങിയൊതുങ്ങി ജീവിക്കാനും ജോലി ചെയ്ത് ഉപജീവനം കഴിക്കാനും+ കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
13 നിങ്ങളോ സഹോദരങ്ങളേ, നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. 14 ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തയാളെ നിരീക്ഷണത്തിൽ വെക്കണം. അയാൾക്കു നാണക്കേടു തോന്നാൻവേണ്ടി അയാളുമായി ഇടപഴകുന്നതു നിറുത്തുക.+ 15 പക്ഷേ ഒരു ശത്രുവായി കാണാതെ ഒരു സഹോദരനായിത്തന്നെ കണ്ട് അയാളെ ഉപദേശിച്ച് നേർവഴിക്കാക്കാൻ നോക്കുക.+
16 സമാധാനത്തിന്റെ കർത്താവ് എപ്പോഴും എല്ലാ വിധത്തിലും നിങ്ങൾക്കു സമാധാനം തരട്ടെ.+ കർത്താവ് നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
17 പൗലോസ് എന്ന ഞാൻ സ്വന്തം കൈപ്പടയിൽ എന്റെ ആശംസ അറിയിക്കുന്നു.+ എന്റെ കത്തുകളെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ് ഇത്. ഇങ്ങനെയാണു ഞാൻ എഴുതാറ്.
18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അനർഹദയ നിങ്ങളുടെ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
ശീലാസ് എന്നും വിളിച്ചിരുന്നു.
അഥവാ “സഹിക്കേണ്ടിവന്നിട്ടും.”
അനു. എ5 കാണുക.
അഥവാ “ആത്മാവോ.” പദാവലി കാണുക.
അഥവാ “വശീകരിക്കാതിരിക്കട്ടെ.”
അഥവാ “ഭയഭക്തിയോടെ വീക്ഷിക്കുന്നതോ.”
അഥവാ “ആത്മാവിനാൽ.”
അനു. എ5 കാണുക.
അഥവാ “ഉറപ്പുള്ളവരാക്കട്ടെ.”
അനു. എ5 കാണുക.
മറ്റൊരു സാധ്യത “അവർക്ക്.”
അഥവാ “ഉപദേശം.”
അഥവാ “പണം കൊടുക്കാതെ.”