കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്ത്
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിരിക്കുന്ന പൗലോസും നമ്മുടെ സഹോദരനായ തിമൊഥെയൊസും+ 2 കൊലോസ്യയിലുള്ള വിശുദ്ധർക്ക്, ക്രിസ്തുവിനോടു യോജിപ്പിലുള്ള വിശ്വസ്തരായ സഹോദരങ്ങൾക്ക്, എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദി പറയാറുണ്ട്. 4 കാരണം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും എല്ലാ വിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 5 ഇതു സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിയിരിക്കുന്ന പ്രത്യാശയിൽനിന്ന് ഉളവായതാണല്ലോ.+ നിങ്ങളോട് അറിയിച്ച സന്തോഷവാർത്തയുടെ സത്യവചനത്തിൽനിന്നല്ലേ ഈ പ്രത്യാശയെക്കുറിച്ച് നിങ്ങൾ മുമ്പ് കേട്ടത്? 6 ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താണെന്നു കേട്ട് നിങ്ങൾ അതു കൃത്യമായി മനസ്സിലാക്കിയ നാൾമുതൽ ആ സന്തോഷവാർത്ത ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളുടെ ഇടയിലും വളർന്ന് ഫലം കായ്ച്ചുവരുന്നു. 7 ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹയടിമയായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്. 8 എപ്പഫ്രാസ് നിങ്ങളുടെ ആത്മീയസ്നേഹം* ഞങ്ങളെ അറിയിക്കുകയും ചെയ്തു.
9 അതു കേട്ട നാൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു.+ നിങ്ങൾ തികഞ്ഞ ജ്ഞാനവും ആത്മീയഗ്രാഹ്യവും ഉള്ളവരായി+ ദൈവേഷ്ടത്തെക്കുറിച്ചുള്ള ശരിയായ* അറിവ് നിറഞ്ഞവരാകണമെന്നാണു+ ഞങ്ങളുടെ പ്രാർഥന. 10 അങ്ങനെ, ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുകയും ചെയ്തുകൊണ്ട് യഹോവയ്ക്ക്* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനും നിങ്ങൾക്കു കഴിയട്ടെ. 11 അതോടൊപ്പം എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ കഴിയേണ്ടതിനു ദൈവത്തിന്റെ മഹനീയശക്തിയാൽ+ നിങ്ങൾക്കു വേണ്ടത്ര ശക്തി കിട്ടട്ടെ. 12 വെളിച്ചത്തിലുള്ള വിശുദ്ധരുടെ അവകാശത്തിൽ പങ്കുകാരാകാൻ+ നിങ്ങളെ യോഗ്യരാക്കിയ പിതാവിനു നന്ദി പറയുക.
13 ദൈവം നമ്മളെ ഇരുട്ടിന്റെ അധികാരത്തിൽനിന്ന്+ വിടുവിച്ച് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു. 14 മോചനവില* കൊടുത്ത് ആ പുത്രനിലൂടെ നമ്മളെ മോചിപ്പിച്ചു, നമ്മുടെ പാപങ്ങൾ ക്ഷമിച്ചുതന്നു.+ 15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+ 16 കാരണം സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം പുത്രനിലൂടെയാണു സൃഷ്ടിച്ചത്. കാണാനാകുന്നതും കാണാനാകാത്തതും,+ സിംഹാസനങ്ങളാകട്ടെ ആധിപത്യങ്ങളാകട്ടെ ഗവൺമെന്റുകളാകട്ടെ അധികാരങ്ങളാകട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്രനുവേണ്ടിയും സൃഷ്ടിച്ചു. 17 മാത്രമല്ല, പുത്രൻ മറ്റെല്ലാത്തിനും മുമ്പേ ഉള്ളവനാണ്.+ അവയെല്ലാം പുത്രനിലൂടെയാണ് അസ്തിത്വത്തിൽ വന്നത്. 18 ക്രിസ്തു, സഭയെന്ന ശരീരത്തിന്റെ തലയാണ്.+ മരിച്ചവരിൽനിന്നുള്ള ആദ്യജാതനും+ ആരംഭവും ആണ്. ഇങ്ങനെ, ക്രിസ്തു എല്ലാത്തിലും ഒന്നാമനായിരിക്കുന്നു. 19 എല്ലാം ക്രിസ്തുവിൽ അതിന്റെ പരിപൂർണതയിലുണ്ടായിരിക്കാൻ ദൈവം ആഗ്രഹിച്ചു.+ 20 ദണ്ഡനസ്തംഭത്തിൽ* ക്രിസ്തു ചൊരിഞ്ഞ രക്തത്താൽ സമാധാനം സ്ഥാപിച്ച്+ ഭൂമിയിലും സ്വർഗത്തിലും ഉള്ള മറ്റെല്ലാത്തിനെയും താനുമായി വീണ്ടും അനുരഞ്ജനത്തിലാക്കാനും+ ദൈവത്തിനു പ്രസാദം തോന്നി.
21 ഒരു കാലത്ത് ദുഷിച്ച പ്രവൃത്തികളിൽ മനസ്സു പതിപ്പിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിൽനിന്ന് അകന്നവരും ദൈവത്തിന്റെ ശത്രുക്കളും ആയിരുന്നു. 22 ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശുദ്ധരും കളങ്കമില്ലാത്തവരും കുറ്റമറ്റവരും ആയി+ നിറുത്താൻവേണ്ടി, ആ ഒരാളുടെ ജഡശരീരത്താൽ,* അദ്ദേഹത്തിന്റെ മരണത്തിലൂടെ അനുരഞ്ജനത്തിലാക്കിയിരിക്കുന്നു. 23 നിങ്ങൾ പക്ഷേ, സന്തോഷവാർത്ത കേട്ടപ്പോൾ ലഭിച്ച പ്രത്യാശയിൽനിന്ന് വ്യതിചലിക്കാതെ അടിസ്ഥാനത്തിൽ+ ഉറച്ചുനിൽക്കുന്നവരും+ ഇളകാത്തവരും ആയി വിശ്വാസത്തിൽ നിലനിൽക്കണമെന്നു മാത്രം.+ ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും+ ഘോഷിച്ച ഈ സന്തോഷവാർത്തയ്ക്കു പൗലോസ് എന്ന ഞാൻ ഒരു ശുശ്രൂഷകനായി.+
24 നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിക്കേണ്ടിവരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്ക്കുവേണ്ടി ഞാൻ ഈ ശരീരത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തിയായിട്ടില്ല. 25 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ കാര്യസ്ഥനായി+ നിയമിച്ചു. അങ്ങനെ ഞാൻ ഈ സഭയുടെ ശുശ്രൂഷകനായി. ദൈവവചനം പൂർണമായി ഘോഷിക്കുകയെന്നതാണ് എന്റെ നിയോഗം. 26 ഈ പാവനരഹസ്യം,+ കഴിഞ്ഞുപോയ വ്യവസ്ഥിതികൾക്കും*+ തലമുറകൾക്കും മറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതു ദൈവത്തിന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിക്കിട്ടിയിരിക്കുന്നു.+ 27 ഈ പാവനരഹസ്യത്തിന്റെ മഹത്ത്വമാർന്ന സമ്പത്തിനെക്കുറിച്ച്+ ജനതകളുടെ ഇടയിൽ അറിയിക്കാൻ ദൈവത്തിന് ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്തുവിനോടു യോജിപ്പിലായ നിങ്ങൾ ക്രിസ്തുവിന്റെ മഹത്ത്വത്തിൽ പങ്കാളികളാകും+ എന്നതാണ് ആ പാവനരഹസ്യം. 28 ക്രിസ്തുവിനെക്കുറിച്ചാണു ഞങ്ങൾ ഘോഷിക്കുന്നത്. ഓരോരുത്തരെയും ക്രിസ്തുവിനോടുള്ള യോജിപ്പിൽ+ തികഞ്ഞവരായി ദൈവമുമ്പാകെ നിറുത്താൻവേണ്ടി ഞങ്ങൾ അവർക്കു വേണ്ട ഉപദേശം കൊടുത്ത് സകല ജ്ഞാനത്തോടുംകൂടെ പഠിപ്പിക്കുന്നു. 29 ഈ ലക്ഷ്യം കൈവരിക്കാൻവേണ്ടി ഞാൻ, എന്നിൽ ശക്തമായി പ്രവർത്തിക്കുന്ന ദൈവശക്തിയുടെ സഹായത്തോടെ+ കഠിനമായി അധ്വാനിക്കുകയാണ്.
2 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും+ എന്നെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 2 അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം തോന്നണമെന്നും+ അവർ സ്നേഹത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെപ്പറ്റി പൂർണബോധ്യമുള്ളവരായിട്ട് അവർക്ക് അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെന്നും അങ്ങനെ, അവർ ദൈവത്തിന്റെ പാവനരഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടണമെന്നും ആണ് എന്റെ ആഗ്രഹം.+ 3 ക്രിസ്തുവിലാണു ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികളൊക്കെ ഭദ്രമായി മറഞ്ഞിരിക്കുന്നത്.+ 4 വശ്യമായ വാദമുഖങ്ങളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണു ഞാൻ ഇതു പറയുന്നത്. 5 ശരീരംകൊണ്ട് ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ നല്ല ചിട്ടയും+ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും+ കണ്ട് ഞാൻ സന്തോഷിക്കുന്നു.
6 അതുകൊണ്ട് കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ചിരിക്കുന്ന നിങ്ങൾ ഇനിയും അതുപോലെതന്നെ ക്രിസ്തുവിനോടുള്ള യോജിപ്പിൽ നടക്കുക. 7 നിങ്ങളെ പഠിപ്പിച്ചതുപോലെ ക്രിസ്തുവിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും+ വിശ്വാസത്തിൽ സ്ഥിരതയുള്ളവരായും+ നിലകൊള്ളുക. നിങ്ങളിൽ ദൈവത്തോടുള്ള നന്ദിയും നിറഞ്ഞുകവിയട്ടെ.+
8 സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും+ ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്.* അവയ്ക്ക് ആധാരം മനുഷ്യപാരമ്പര്യങ്ങളും ലോകത്തിന്റെ ചിന്താഗതികളും* ആണ്, ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല. 9 ക്രിസ്തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്.*+ 10 അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും തലയായ ക്രിസ്തുവിലൂടെ+ തികഞ്ഞവരായിരിക്കുന്നു. 11 ക്രിസ്തുവുമായുള്ള ബന്ധംമൂലം നിങ്ങളും പരിച്ഛേദനയേറ്റതാണ്.* പക്ഷേ അതു കൈകൊണ്ട് ചെയ്യുന്ന പരിച്ഛേദനയല്ല, ജഡശരീരത്തെ* ഉരിഞ്ഞുകളയുന്ന+ ക്രിസ്തുവിന്റെ പരിച്ഛേദനയാണ്.+ 12 കാരണം ക്രിസ്തുവിന്റേതുപോലുള്ള ഒരു സ്നാനമേറ്റ്+ ക്രിസ്തുവിന്റെകൂടെ അടക്കപ്പെട്ട നിങ്ങൾ ക്രിസ്തുവുമായുള്ള ബന്ധംമൂലം ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടു.+ മരിച്ചവരിൽനിന്ന് ക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവത്തിന്റെ+ അത്ഭുതപ്രവൃത്തിയിലുള്ള വിശ്വാസമായിരുന്നു അതിന് അടിസ്ഥാനം.
13 അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവുകൾകൊണ്ടും നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ക്രിസ്തുവിന്റെകൂടെ ജീവിപ്പിച്ചു.+ ദൈവം ദയാപുരസ്സരം നമ്മുടെ എല്ലാ പിഴവുകളും ക്ഷമിച്ചു.+ 14 നമുക്കെതിരെ നിലകൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്ച്ചുകളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്തംഭത്തിൽ* തറച്ച് നമ്മുടെ വഴിയിൽനിന്ന് നീക്കിക്കളഞ്ഞു.+ 15 ദണ്ഡനസ്തംഭംകൊണ്ട്* ദൈവം ഗവൺമെന്റുകളെയും അധികാരങ്ങളെയും അടിയറവ് പറയിച്ച്*+ പരാജിതരെപ്പോലെ ജയഘോഷയാത്രയിൽ പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്നു.
16 അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു+ എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.+ 17 അവ വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലാണ്.+ പക്ഷേ യാഥാർഥ്യം ക്രിസ്തുവാണ്.+ 18 കപടവിനയത്തിലും ദൂതന്മാരുടെ ആരാധനയിലും രസിച്ചുകൊണ്ട് താൻ കണ്ട ചില ദർശനങ്ങൾക്കുവേണ്ടി വാദിക്കുന്ന* ആരും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാൻ സമ്മതിക്കരുത്.+ ജഡികചിന്താഗതി വെച്ചുപുലർത്തുന്ന അവർ ഒരു അടിസ്ഥാനവുമില്ലാതെ അഹങ്കരിക്കുന്നവരാണ്. 19 തലയായ ക്രിസ്തുവുമായി+ അവർക്ക് ഉറ്റ ബന്ധമില്ല. ക്രിസ്തുവിലൂടെയാണല്ലോ ശരീരം മുഴുവൻ സന്ധിബന്ധങ്ങളാലും ഞരമ്പുകളാലും* കൂട്ടിയിണക്കപ്പെട്ട് പോഷണം കിട്ടി ദൈവം വളർത്തുന്നതനുസരിച്ച് വളരുന്നത്.+
20 നിങ്ങൾ ലോകത്തിന്റെ ചിന്താഗതികളുടെ*+ കാര്യത്തിൽ ക്രിസ്തുവിന്റെകൂടെ മരിച്ചെങ്കിൽ, പിന്നെ ലോകത്തിന്റെ ഭാഗമാണെന്നപോലെ ഇപ്പോഴും, 21 “തൊടരുത്, പിടിക്കരുത്, രുചിക്കരുത്” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്കു കീഴ്പെട്ട് ജീവിക്കുന്നത് എന്തിനാണ്?+ 22 ഈ മനുഷ്യകല്പനകളും ഉപദേശങ്ങളും+ ഉപയോഗംകൊണ്ട് നശിച്ചുപോകുന്നവയെക്കുറിച്ചുള്ളതല്ലേ? 23 അവ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഭക്തിപ്രകടനങ്ങൾ, കപടവിനയം, ദേഹപീഡനം+ എന്നിവയിലൂടെ ജ്ഞാനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ജഡാഭിലാഷങ്ങളെ അടക്കിനിറുത്താൻ ഉപകരിക്കുന്നില്ല.
3 നിങ്ങൾ ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത് അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നത്.+ 2 ഭൂമിയിലുള്ളവയിലല്ല,+ ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കുക.+ 3 കാരണം നിങ്ങൾ മരിച്ചതാണ്. നിങ്ങളുടെ ജീവനോ ദൈവത്തോടു യോജിപ്പിലുള്ള ക്രിസ്തുവിനൊപ്പം മറഞ്ഞിരിക്കുന്നു. 4 നമ്മുടെ ജീവനായ ക്രിസ്തു+ പ്രത്യക്ഷനാകുമ്പോൾ നിങ്ങളും ക്രിസ്തുവിന്റെകൂടെ തേജസ്സോടെ പ്രത്യക്ഷരാകും.+
5 അതുകൊണ്ട് ലൈംഗിക അധാർമികത,* അശുദ്ധി, അനിയന്ത്രിതമായ കാമാവേശം,+ ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.+ 6 ഇക്കാര്യങ്ങളുടെ പേരിൽ ദൈവക്രോധം വരാൻപോകുകയാണ്. 7 കഴിഞ്ഞ കാലത്ത് നിങ്ങളും ഇങ്ങനെയൊക്കെയാണല്ലോ ജീവിച്ചിരുന്നത്.+ 8 എന്തായാലും ഇപ്പോൾ ക്രോധം, കോപം, വഷളത്തം,+ അസഭ്യസംസാരം+ എന്നിവയെല്ലാം ഉപേക്ഷിക്കാനുള്ള സമയമായി. അശ്ലീലം+ നിങ്ങളുടെ വായിൽനിന്ന് വരരുത്. 9 അന്യോന്യം നുണ പറയരുത്.+ പഴയ വ്യക്തിത്വം*+ അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളഞ്ഞ് 10 പുതിയ വ്യക്തിത്വം ധരിക്കുക.+ ശരിയായ* അറിവ് നേടുന്നതനുസരിച്ച് ഈ വ്യക്തിത്വം അതിനെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിച്ഛായയോടു കൂടുതൽക്കൂടുതൽ സാമ്യമുള്ളതായി പുതുക്കപ്പെടുന്നു.+ 11 ഇതിൽ ഗ്രീക്കുകാരനെന്നോ ജൂതനെന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ* പരിച്ഛേദനയേൽക്കാത്തവനെന്നോ ഇല്ല. വിദേശി, സിഥിയൻ,* അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്തുവാണല്ലോ എല്ലാവരിലും എല്ലാമായിരിക്കുന്നത്.+
12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക. 13 ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.+ യഹോവ* നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.+ 14 ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള+ സ്നേഹം ധരിക്കുക.+
15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ.*+ ആ സമാധാനത്തിലേക്കാണല്ലോ നിങ്ങളെ ഒരൊറ്റ ശരീരമായി വിളിച്ചത്. നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുകയും വേണം. 16 ക്രിസ്തുവിന്റെ വചനം എല്ലാ ജ്ഞാനത്തോടെയും നിങ്ങളിൽ സമൃദ്ധമായി കുടികൊള്ളട്ടെ. സങ്കീർത്തനങ്ങളാലും+ സ്തുതികളാലും നന്ദിയോടെ* ആലപിക്കുന്ന ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും* ചെയ്യുക. നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവയ്ക്കു* പാടുക.+ 17 നിങ്ങൾ എന്തു പറഞ്ഞാലും പ്രവർത്തിച്ചാലും അതു കർത്താവായ യേശുവിന്റെ നാമത്തിലായിരിക്കട്ടെ. യേശുവിലൂടെ പിതാവായ ദൈവത്തിനു നന്ദി പറയുകയും ചെയ്യുക.+
18 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.+ അതാണല്ലോ ഒരു ക്രിസ്ത്യാനിക്കു ചേർന്നത്.* 19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.+ അവരോടു വല്ലാതെ ദേഷ്യപ്പെടരുത്.*+ 20 മക്കളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക.+ കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്. 21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്,*+ അവരുടെ മനസ്സിടിഞ്ഞുപോകും.* 22 അടിമകളേ, നിങ്ങളുടെ യജമാനന്മാരെ* എല്ലാ കാര്യങ്ങളിലും അനുസരിക്കുക.+ എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്.* പകരം ആത്മാർഥഹൃദയത്തോടെ യഹോവയെ* ഭയപ്പെട്ട് എല്ലായ്പോഴും അവരെ അനുസരിക്കുക. 23 നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക്* എന്നപോലെ മുഴുദേഹിയോടെ* ചെയ്യുക.+ 24 കാരണം യഹോവയാണ്* അവകാശം എന്ന പ്രതിഫലം തരുന്നതെന്നു നിങ്ങൾക്ക് അറിയാമല്ലോ.+ ക്രിസ്തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുക. 25 തെറ്റു ചെയ്യുന്നവനു തക്ക ശിക്ഷ കിട്ടുകതന്നെ ചെയ്യും.+ ഇക്കാര്യത്തിൽ ഒരു പക്ഷപാതവും കാണിക്കില്ല.+
4 യജമാനന്മാരേ, സ്വർഗത്തിൽ നിങ്ങൾക്കും ഒരു യജമാനനുണ്ടെന്ന്+ ഓർത്ത് നിങ്ങളുടെ അടിമകളോടു നീതിയോടെയും ന്യായത്തോടെയും പെരുമാറുക.
2 മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.+ നന്ദി പറഞ്ഞുകൊണ്ട്+ ഉണർന്നിരുന്ന് പ്രാർഥിക്കുക. 3 ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം.+ ഞാൻ തടവിലാകാൻ+ കാരണമായ, ക്രിസ്തുവിനെക്കുറിച്ചുള്ള പാവനരഹസ്യം അറിയിക്കാൻ ഞങ്ങൾക്കു ദൈവം വചനത്തിന്റെ വാതിൽ തുറന്നുതരേണ്ടതിനും 4 അത് എത്ര വ്യക്തമായി ഘോഷിക്കേണ്ടതുണ്ടോ അത്രയും വ്യക്തമായി ഘോഷിക്കാൻ എനിക്കു കഴിയേണ്ടതിനും ആണ് നിങ്ങൾ പ്രാർഥിക്കേണ്ടത്.
5 പുറത്തുള്ളവരോട് എപ്പോഴും ജ്ഞാനത്തോടെ പെരുമാറുക. സമയം എറ്റവും നന്നായി ഉപയോഗിക്കുക.*+ 6 എപ്പോഴും നിങ്ങളുടെ വാക്കുകൾ, ഉപ്പു ചേർത്ത് രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ.+ അങ്ങനെയാകുമ്പോൾ, ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കും.+
7 എന്റെ പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ എന്റെ സഹയടിമയും വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ എന്റെ വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കും. 8 ഞങ്ങളുടെ വിവരങ്ങൾ നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കാനും വേണ്ടിയാണു ഞാൻ തിഹിക്കൊസിനെ അയയ്ക്കുന്നത്. 9 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും വിശ്വസ്തനായ എന്റെ പ്രിയസഹോദരനും ആയ ഒനേസിമൊസിനോടൊപ്പമാണു+ തിഹിക്കൊസ് വരുന്നത്. ഇവിടുത്തെ കാര്യങ്ങളെല്ലാം അവർ നിങ്ങളെ അറിയിക്കും.
10 എന്റെ സഹതടവുകാരനായ അരിസ്തർഹോസും+ ബർന്നബാസിന്റെ ബന്ധുവായ മർക്കോസും+ നിങ്ങളെ സ്നേഹം അറിയിക്കുന്നു. (മർക്കോസ് നിങ്ങളുടെ അടുത്ത് വന്നാൽ സ്വീകരിക്കാൻ+ നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ.) 11 യുസ്തൊസ് എന്നും പേരുള്ള യേശുവും നിങ്ങളെ സ്നേഹം അറിയിക്കുന്നു. ഇവരെല്ലാം പരിച്ഛേദനയേറ്റവരാണ്.* ഇവർ മാത്രമാണ് ഇവിടെ ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്റെ സഹപ്രവർത്തകർ. ഇവർ ഇവിടെയുള്ളത് എനിക്കു വലിയ ഒരു ആശ്വാസമാണ്.* 12 നിങ്ങളുടെകൂടെയുണ്ടായിരുന്നവനും ക്രിസ്തുയേശുവിന്റെ അടിമയും ആയ എപ്പഫ്രാസ്+ നിങ്ങൾക്ക് ആശംസകൾ അയയ്ക്കുന്നു. നിങ്ങൾ ഒടുവിൽ തികഞ്ഞവരും ദൈവേഷ്ടത്തെക്കുറിച്ചെല്ലാം പൂർണബോധ്യമുള്ളവരും ആയി നിലകൊള്ളേണ്ടതിന് എപ്പഫ്രാസ് നിങ്ങൾക്കുവേണ്ടി നിരന്തരം തീവ്രമായി പ്രാർഥിക്കുന്നുണ്ട്. 13 നിങ്ങൾക്കുവേണ്ടിയും ലവൊദിക്യയിലും ഹിയരപൊലിയിലും ഉള്ളവർക്കുവേണ്ടിയും എപ്പഫ്രാസ് കഠിനമായി അധ്വാനിക്കുന്നു എന്നതിനു ഞാൻ സാക്ഷി.
14 നമ്മുടെ പ്രിയപ്പെട്ട വൈദ്യനായ ലൂക്കോസും+ അതുപോലെ ദേമാസും+ നിങ്ങളെ സ്നേഹം അറിയിക്കുന്നു. 15 ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും നുംഫയുടെ വീട്ടിലെ സഭയെയും+ എന്റെ സ്നേഹാന്വേഷണം അറിയിക്കുക. 16 ഈ കത്തു നിങ്ങൾ വായിച്ചുകഴിഞ്ഞാൽ ലവൊദിക്യസഭയിലും വായിക്കാൻ+ ഏർപ്പാടാക്കണം. ലവൊദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കണം. 17 കൂടാതെ “കർത്താവിൽ ഏറ്റെടുത്ത ശുശ്രൂഷ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം” എന്ന് അർഹിപ്പൊസിനോടും+ പറയുക.
18 പൗലോസ് എന്ന ഞാനും ഇതാ, സ്വന്തം കൈപ്പടയിൽ എന്റെ ആശംസ അറിയിക്കുന്നു.+ എന്റെ ബന്ധനങ്ങളെ എപ്പോഴും ഓർക്കണം.+ ദൈവത്തിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
അക്ഷ. “ആത്മാവിലെ സ്നേഹം.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “സൂക്ഷ്മമായ.”
അനു. എ5 കാണുക.
പദാവലി കാണുക.
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “കഴിഞ്ഞുപോയ യുഗങ്ങൾക്കും.” പദാവലി കാണുക.
അഥവാ “സമ്പത്ത്.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “നിങ്ങളെ അവരുടെ ഇരകളാക്കരുത്.”
അഥവാ “ആദ്യപാഠങ്ങളും.”
അക്ഷ. “സമ്പൂർണമായി മൂർത്തീഭവിച്ചിരിക്കുന്നത്.”
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “ക്രിസ്തുവിനെ ഉപയോഗിച്ച്.”
അക്ഷ. “വിവസ്ത്രരാക്കി.”
അഥവാ “ദർശനങ്ങളിൽ കാലുറപ്പിക്കുന്ന.” വ്യാജമതാചാരങ്ങളുമായി (മതം സ്വീകരിക്കുന്ന ചടങ്ങുമായി) ബന്ധപ്പെട്ട ഒരു പദപ്രയോഗം.
അതായത്, അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളഞരമ്പ്.
അഥവാ “ആദ്യപാഠങ്ങളുടെ.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “പഴയ മനുഷ്യനെ.”
അഥവാ “സൂക്ഷ്മമായ.”
പദാവലി കാണുക.
സിഥിയൻ എന്നത് അപരിഷ്കൃതനായ ഒരാളെ കുറിക്കുന്നു.
അനു. എ5 കാണുക.
അഥവാ “നിയന്ത്രിക്കട്ടെ.”
അഥവാ “ഹൃദ്യമായി.”
അഥവാ “ഉപദേശിക്കുകയും.”
അനു. എ5 കാണുക.
അക്ഷ. “അതാണല്ലോ കർത്താവിൽ ഉചിതം.”
അഥവാ “പരുഷമായി ഇടപെടരുത്.”
അഥവാ “പ്രകോപിപ്പിക്കരുത്; അസ്വസ്ഥരാക്കരുത്.”
അഥവാ “ഉത്സാഹം നശിക്കും.”
അഥവാ “മനുഷ്യയജമാനന്മാരെ.”
അക്ഷ. “പക്ഷേ മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവ ചെയ്തുകൊണ്ടായിരിക്കരുത്.”
അനു. എ5 കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അനു. എ5 കാണുക.
അക്ഷ. “സമയം വിലയ്ക്കു വാങ്ങുക.”
പദാവലി കാണുക.
അഥവാ “ബലമാണ്.”