എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത്
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിരിക്കുന്ന പൗലോസ്, വിശ്വസ്തരും യേശുക്രിസ്തുവിനോടു യോജിപ്പിലുള്ളവരും ആയ എഫെസൊസിലെ+ വിശുദ്ധർക്ക് എഴുതുന്നത്:
2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും!
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെടട്ടെ. ക്രിസ്തുവിനോടു യോജിപ്പിലുള്ള നമുക്കു സ്വർഗീയസ്ഥലങ്ങളിൽ ആത്മീയമായ എല്ലാ അനുഗ്രഹങ്ങളും തന്ന് ദൈവം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നല്ലോ.+ 4 സ്നേഹത്താൽ നമ്മൾ തിരുസന്നിധിയിൽ വിശുദ്ധരും കളങ്കമില്ലാത്തവരും+ ആയിരിക്കാൻവേണ്ടി ലോകാരംഭത്തിനു* മുമ്പുതന്നെ ദൈവം നമ്മളെ ക്രിസ്തുവിനോടു യോജിപ്പിലാകാൻ തിരഞ്ഞെടുത്തു. 5 ദൈവം തന്റെ ഉദ്ദേശ്യത്തിനും ഇഷ്ടത്തിനും ചേർച്ചയിൽ,+ യേശുക്രിസ്തുവിലൂടെ നമ്മളെ സ്വന്തം പുത്രന്മാരായി ദത്തെടുക്കാൻ+ നേരത്തേതന്നെ നിശ്ചയിച്ചതാണ്.+ 6 തന്റെ പ്രിയപ്പെട്ടവനിലൂടെ+ നമ്മുടെ മേൽ കനിവോടെ ചൊരിഞ്ഞ മഹത്തായ അനർഹദയയെപ്രതി+ തനിക്കു പുകഴ്ച കിട്ടാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്തത്. 7 ആ പ്രിയപ്പെട്ടവൻ മോചനവിലയായി* നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി,+ ദൈവത്തിന്റെ സമൃദ്ധമായ അനർഹദയ കാരണം നമ്മുടെ പിഴവുകൾ ക്ഷമിച്ചുകിട്ടി.+
8 ദൈവം സകല ജ്ഞാനവും ഗ്രാഹ്യവും പകർന്നുകൊണ്ട് ആ അനർഹദയ നമ്മുടെ മേൽ സമൃദ്ധമായി ചൊരിയുകയും 9 ദൈവേഷ്ടത്തെക്കുറിച്ചുള്ള പാവനരഹസ്യം+ നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്തു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ചുള്ളതും ദൈവം മനസ്സിൽ തീരുമാനിച്ചതും ആയ 10 ഈ രഹസ്യത്തിൽ, നിശ്ചയിച്ച കാലം തികയുമ്പോൾ നടക്കുന്ന ഒരു ഭരണനിർവഹണം* ഉൾപ്പെട്ടിട്ടുണ്ട്. സ്വർഗത്തിലും ഭൂമിയിലും ഉള്ളതെല്ലാം ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുക എന്നതാണ് അത്.+ 11 ക്രിസ്തുവിനോടു യോജിപ്പിലായ ഞങ്ങളെ ക്രിസ്തുവിൽ അവകാശികളുമാക്കിയിരിക്കുന്നു.+ താൻ തീരുമാനിക്കുന്നതുപോലെ, തന്റെ ഇഷ്ടമനുസരിച്ച് എല്ലാം ചെയ്യുന്ന ദൈവം തന്റെ ഉദ്ദേശ്യപ്രകാരം നേരത്തേതന്നെ ഞങ്ങളെ ഇതിനുവേണ്ടി നിശ്ചയിച്ചിരുന്നു. 12 ക്രിസ്തുവിൽ ആദ്യം പ്രത്യാശ വെച്ച ഞങ്ങളിലൂടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും കൈവരാനാണു ദൈവം ഇതു ചെയ്തത്. 13 എന്നാൽ നിങ്ങളും സത്യവചനം, അതായത് നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സന്തോഷവാർത്ത, കേട്ടപ്പോൾ ക്രിസ്തുവിൽ പ്രത്യാശ വെച്ചു. നിങ്ങൾ വിശ്വസിച്ചപ്പോൾ, വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ* ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു.+ 14 ദൈവത്തിനു സ്വന്തമായതിനെ+ ദൈവം തന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കും വേണ്ടി ഒരു മോചനവില+ കൊടുത്ത് വിടുവിക്കുന്നതുവരെ നമ്മുടെ അവകാശത്തിന്റെ+ ഒരു ഉറപ്പെന്ന നിലയിൽ* മുൻകൂറായി തന്നതാണു പരിശുദ്ധാത്മാവിനെ.
15 അതുകൊണ്ടുതന്നെ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും വിശുദ്ധരോടെല്ലാം നിങ്ങൾ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും കേട്ടതുമുതൽ 16 നിങ്ങളെ ഓർത്ത് ഇടവിടാതെ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവമായ മഹത്ത്വത്തിന്റെ പിതാവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടാൻ+ ശ്രമിക്കുന്ന നിങ്ങൾക്കു ദൈവം ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ തരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. 18 ദൈവം നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണുകൾക്കു പ്രകാശം പകർന്നിരിക്കുന്നു. ദൈവം നിങ്ങളെ ഏതു പ്രത്യാശയിലേക്കാണു വിളിച്ചിരിക്കുന്നതെന്നും വിശുദ്ധർക്ക് അവകാശമായി കൊടുക്കാൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന+ മഹത്ത്വമാർന്ന സമ്പത്ത് എന്താണെന്നും 19 വിശ്വാസികളായ നമുക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവത്തിന്റെ മഹനീയശക്തി എത്ര ശ്രേഷ്ഠമാണെന്നും+ നിങ്ങൾ മനസ്സിലാക്കാൻവേണ്ടിയാണു ദൈവം അതു ചെയ്തത്. തന്റെ മഹത്തായ ശക്തി ഉപയോഗിച്ചാണു ദൈവം 20 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ തന്റെ വലതുഭാഗത്ത് ഇരുത്തുകയും ചെയ്തത്.+ 21 അങ്ങനെ ക്രിസ്തുവിന്റെ സ്ഥാനം എല്ലാ ഗവൺമെന്റുകളെക്കാളും അധികാരങ്ങളെക്കാളും ശക്തികളെക്കാളും ആധിപത്യങ്ങളെക്കാളും പേരുകളെക്കാളും+ ഏറെ ഉന്നതമായി. ഈ വ്യവസ്ഥിതിയിൽ* മാത്രമല്ല വരാനുള്ളതിലും അത് അങ്ങനെതന്നെയായിരിക്കും. 22 ദൈവം എല്ലാം ക്രിസ്തുവിന്റെ കാൽക്കീഴാക്കുകയും+ ക്രിസ്തുവിനെ സഭയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും തലയാക്കുകയും ചെയ്തു.+ 23 ക്രിസ്തുവിന്റെ ശരീരമാണു സഭ.+ എല്ലാ വിധത്തിലും എല്ലാം തികയ്ക്കുന്നവനായ ക്രിസ്തു അതിൽ നിറഞ്ഞുനിൽക്കുന്നു.
2 പിഴവുകളും പാപങ്ങളും കാരണം നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ജീവിപ്പിച്ചു.+ 2 അന്ന് അവയിൽ മുഴുകിയിരുന്ന നിങ്ങൾ ഈ ലോകവ്യവസ്ഥിതിയുടെ വഴികളിൽ,+ വായുവിന്റെ സ്വാധീനശക്തിക്ക് അധിപതിയായവനെ+ അനുസരിച്ച് നടന്നു; അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആ ആത്മാവിനു*+ ചേർച്ചയിൽ ജീവിച്ചു. 3 അവർക്കിടയിൽ നമ്മളെല്ലാം ഒരിക്കൽ ശരീരത്തിന്റെയും മനസ്സിന്റെയും ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തി ജഡമോഹങ്ങളനുസരിച്ച്*+ നടന്നു.+ സ്വാഭാവികമായി നമ്മളും അന്നു മറ്റുള്ളവരെപ്പോലെ ക്രോധത്തിന്റെ മക്കളായിരുന്നു.+ 4 പക്ഷേ കരുണാസമ്പന്നനായ ദൈവത്തിനു+ നമ്മളോടു വലിയ സ്നേഹമുള്ളതുകൊണ്ട്+ 5 നമ്മൾ പിഴവുകൾ കാരണം മരിച്ചവരായിരുന്നപ്പോൾത്തന്നെ നമ്മളെ ജീവിപ്പിച്ച് ക്രിസ്തുവിനോടു ചേർത്തു.+ അനർഹദയ കാരണമാണു നിങ്ങൾക്കു രക്ഷ കിട്ടിയത്. 6 മാത്രമല്ല, ദൈവം നമ്മളെ ക്രിസ്തുവിന്റെകൂടെ ഉയർത്തി ക്രിസ്തുയേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ* ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ഇരുത്തുകയും ചെയ്തു.+ 7 ക്രിസ്തുയേശുവിന്റെ അനുഗാമികളായ നമ്മളോടുള്ള കൃപ* കാരണം വരാനിരിക്കുന്ന വ്യവസ്ഥിതികളിലും* നമ്മളോട് അളവറ്റ അനർഹദയ കാണിക്കാൻവേണ്ടിയാണു ദൈവം ഇതു ചെയ്തത്.
8 ഈ അനർഹദയകൊണ്ടാണു നിങ്ങൾ വിശ്വാസത്താൽ രക്ഷ പ്രാപിച്ചത്.+ ഈ ക്രമീകരണം ചെയ്തതു നിങ്ങളല്ല, ഇതു ദൈവത്തിന്റെ സമ്മാനമാണ്. 9 അത് ആർക്കും സ്വന്തം പ്രവൃത്തികളുടെ പേരിലല്ല കിട്ടുന്നത്.+ കാരണം, അതിന്റെ പേരിൽ ആരും വീമ്പിളക്കരുതല്ലോ. 10 നമ്മൾ ദൈവത്തിന്റെ കരവിരുതാണ്. നമ്മൾ ക്രിസ്തുയേശുവിനോടു യോജിപ്പിലായതുകൊണ്ട്+ താൻ മുൻകൂട്ടി തീരുമാനിച്ചിരുന്ന നല്ല കാര്യങ്ങൾ ചെയ്യാൻവേണ്ടി ദൈവം നമ്മളെ സൃഷ്ടിച്ചു.+
11 മനുഷ്യകരങ്ങളാൽ ജഡത്തിൽ പരിച്ഛേദനയേറ്റവർ,* ജന്മംകൊണ്ട്* ജനതകളിൽപ്പെട്ട നിങ്ങളെ മുമ്പ് “അഗ്രചർമികൾ” എന്നു വിളിച്ചിരുന്നത് ഓർക്കുക. 12 അക്കാലത്ത് നിങ്ങൾ ക്രിസ്തുവില്ലാത്തവരും ഇസ്രായേൽ ജനതയുമായി ബന്ധമില്ലാത്തവരും വാഗ്ദാനത്തിന്റെ ഉടമ്പടികളിൽ+ പങ്കില്ലാത്തവരും ആയിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും ആയി നിങ്ങൾ ലോകത്തിൽ ജീവിച്ചു.+ 13 പക്ഷേ ഒരിക്കൽ വളരെ അകലെയായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിനോടു യോജിപ്പിലായവരും ക്രിസ്തുവിന്റെ രക്തത്താൽ അരികെയുള്ളവരും ആയിരിക്കുന്നു. 14 കാരണം രണ്ടു കൂട്ടരെയും തമ്മിൽ വേർതിരിക്കുന്ന, അവർക്കിടയിലെ മതിൽ ഇടിച്ചുകളഞ്ഞ്+ അവരെ ഒന്നിപ്പിച്ചുകൊണ്ട്+ ക്രിസ്തു സമാധാനം വരുത്തി.+ 15 ശത്രുതയ്ക്ക് ഇടയാക്കിയിരുന്ന ചട്ടങ്ങളുടെയും കല്പനകളുടെയും നിയമത്തെ* ക്രിസ്തു തന്റെ ശരീരംകൊണ്ട് നീക്കം ചെയ്തു. രണ്ടു കൂട്ടരെയും തന്നോടു യോജിപ്പിലാക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടിക്കാനും സമാധാനം ഉണ്ടാക്കാനും 16 ദണ്ഡനസ്തംഭംവഴി*+ ഇരുകൂട്ടരെയും ഒറ്റ ശരീരമായി ദൈവത്തോട് അനുരഞ്ജനത്തിലാക്കാനും വേണ്ടിയാണു ക്രിസ്തു അതു ചെയ്തത്. വാസ്തവത്തിൽ തന്റെ മരണത്തിലൂടെ ക്രിസ്തു ശത്രുതയെ നിഗ്രഹിച്ചു.+ 17 ക്രിസ്തു വന്ന്, അകലെയായിരുന്ന നിങ്ങളോടും അരികെയായിരുന്ന ഞങ്ങളോടും സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിച്ചു. 18 അങ്ങനെ, ക്രിസ്തുവിലൂടെ നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിനാൽ പിതാവിന്റെ അടുത്തേക്കു തടസ്സം കൂടാതെ ചെല്ലാൻ കഴിയുന്നു.
19 അതുകൊണ്ട് നിങ്ങൾ ഇനി അന്യരോ വിദേശികളോ അല്ല,+ വിശുദ്ധരുടെ സഹപൗരന്മാരും+ ദൈവത്തിന്റെ വീട്ടുകാരും ആണ്.+ 20 അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തിയതാണു നിങ്ങളെ.+ ഈ അടിസ്ഥാനത്തിന്റെ മുഖ്യ മൂലക്കല്ലു ക്രിസ്തുയേശുവാണ്.+ 21 നന്നായി കൂട്ടിയിണക്കി പണിതിരിക്കുന്ന ആ കെട്ടിടം ക്രിസ്തുവിനോടുള്ള യോജിപ്പിൽ+ വിശുദ്ധമായ ഒരു ദേവാലയമായി യഹോവയ്ക്കുവേണ്ടി* വളരുന്നു.+ 22 ദൈവത്തിനു തന്റെ ആത്മാവിനാൽ വസിക്കാനുള്ള സ്ഥലമായി നിങ്ങളെയും ക്രിസ്തുവിനോടുള്ള യോജിപ്പിൽ പണിതുകൊണ്ടിരിക്കുകയാണ്.+
3 ഇക്കാരണത്താൽ ജനതകളിൽപ്പെട്ട നിങ്ങൾക്കുവേണ്ടി ക്രിസ്തുയേശുവിനെപ്രതി തടവിലായിരിക്കുന്ന+ പൗലോസ് എന്ന ഞാൻ. . . * 2 നിങ്ങൾക്കുവേണ്ടി ദൈവത്തിന്റെ അനർഹദയയുടെ കാര്യസ്ഥനായി+ എന്നെയാണു നിയമിച്ചിരിക്കുന്നതെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 3 ഒരു വെളിപാടിലൂടെയാണു പാവനരഹസ്യം എന്നെ അറിയിച്ചത്. ഞാൻ അക്കാര്യം ചുരുക്കമായി എഴുതിയിരുന്നല്ലോ. 4 ഇതു വായിക്കുമ്പോൾ ക്രിസ്തുവിനെപ്പറ്റിയുള്ള പാവനരഹസ്യത്തെക്കുറിച്ച്+ എനിക്കുള്ള ഗ്രാഹ്യം നിങ്ങൾക്കു മനസ്സിലാകും. 5 ഈ രഹസ്യം ക്രിസ്തുവിന്റെ വിശുദ്ധരായ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ദൈവാത്മാവിനാൽ ഇപ്പോൾ വെളിപ്പെടുത്തിയതുപോലെ മുൻതലമുറകളിലെ മനുഷ്യർക്കു വെളിപ്പെടുത്തിയിരുന്നില്ല.+ 6 ജനതകളിൽപ്പെട്ടവർ ക്രിസ്തുയേശുവിനോടു യോജിപ്പിൽ, സന്തോഷവാർത്തയാൽ കൂട്ടവകാശികളും ഒരേ ശരീരത്തിലെ അവയവങ്ങളും+ വാഗ്ദാനത്തിൽ നമ്മളോടൊപ്പം ഓഹരിക്കാരും ആകണമെന്നതാണ് ആ രഹസ്യം. 7 ഞാൻ അതിന്റെ ശുശ്രൂഷകനായതു ദൈവത്തിന്റെ സൗജന്യസമ്മാനമായ അനർഹദയ കാരണമാണ്. ദൈവത്തിന്റെ ശക്തിയുടെ പ്രവർത്തനഫലമായാണ് എനിക്ക് അതു കിട്ടിയത്.+
8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനെക്കാൾ താഴെയായിട്ടും+ ദൈവം എന്നോട് ഈ അനർഹദയ കാണിച്ചത്,+ ഞാൻ ക്രിസ്തുവിന്റെ അളവറ്റ ധനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ജനതകളിൽപ്പെട്ടവരോടു ഘോഷിക്കാനും 9 എല്ലാം സൃഷ്ടിച്ച ദൈവത്തിൽ യുഗങ്ങളായി മറഞ്ഞിരുന്ന പാവനരഹസ്യത്തിലെ കാര്യാദികൾ നിർവഹിക്കപ്പെടുന്നത്+ എങ്ങനെയാണെന്ന് എല്ലാവർക്കും കാണിച്ചുകൊടുക്കാനും വേണ്ടിയാണ്. 10 അങ്ങനെ ഇപ്പോൾ സഭയെ ഉപയോഗിച്ച്+ സ്വർഗത്തിലെ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുമുഖജ്ഞാനം അറിയിച്ചുകൊടുക്കുകയായിരുന്നു ഉദ്ദേശ്യം.+ 11 ഇതു ദൈവം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ രൂപം കൊടുത്ത നിത്യമായ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്.+ 12 ക്രിസ്തുവിലുള്ള വിശ്വാസം കാരണം ക്രിസ്തുവിലൂടെ നമുക്കു പേടിയില്ലാതെ സംസാരിക്കാനും ധൈര്യത്തോടെ ദൈവത്തെ സമീപിക്കാനും കഴിയുന്നു.+ 13 അതുകൊണ്ട് നിങ്ങൾക്കുവേണ്ടി ഞാൻ കഷ്ടതകൾ സഹിക്കുന്നതിന്റെ പേരിൽ നിങ്ങൾ അധൈര്യപ്പെടരുതെന്നു ഞാൻ അപേക്ഷിക്കുന്നു. കാരണം അവ നിങ്ങളുടെ മഹത്ത്വത്തിന് ഇടയാകും.+
14 ഇക്കാരണത്താൽ ഞാൻ പിതാവിന്റെ സന്നിധിയിൽ, 15 സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ കുടുംബങ്ങൾക്കും പേര് വരാൻ കാരണമായവന്റെ സന്നിധിയിൽ, മുട്ടുകുത്തുന്നു. 16 ഉജ്ജ്വലമായ മഹത്ത്വമുള്ള ദൈവം തന്റെ ആത്മാവിലൂടെ ശക്തി തന്ന് നിങ്ങളിലെ ആന്തരികമനുഷ്യനെ ബലപ്പെടുത്താൻ+ ഞാൻ പ്രാർഥിക്കുകയാണ്. 17 നിങ്ങൾ സ്നേഹം നിറഞ്ഞവരാകണമെന്നും നിങ്ങളുടെ വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമെന്നും+ ഞാൻ പ്രാർഥിക്കുന്നു. നിങ്ങൾ നന്നായി വേരൂന്നിയവരും+ അടിസ്ഥാനത്തിന്മേൽ ഉറച്ചുനിൽക്കുന്നവരും+ ആയിരിക്കട്ടെ. 18 അപ്പോൾ നിങ്ങൾ എല്ലാ വിശുദ്ധരോടുമൊപ്പം സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ പ്രാപ്തരാകും. 19 കൂടാതെ, അറിവിനെപ്പോലും കവച്ചുവെക്കുന്ന ക്രിസ്തുവിന്റെ സ്നേഹവും+ നിങ്ങൾ തിരിച്ചറിയും. അങ്ങനെ എല്ലാ ദൈവികഗുണങ്ങളും നിങ്ങളിൽ നിറയട്ടെ.
20 നമ്മളിൽ പ്രവർത്തിക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായി ചെയ്തുതരാൻ കഴിയുന്ന ദൈവത്തിനു+ 21 സഭയാലും ക്രിസ്തുയേശുവിനാലും തലമുറതലമുറയോളം, എന്നുമെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.
4 അതുകൊണ്ട് കർത്താവിനെപ്രതി തടവുകാരനായിരിക്കുന്ന ഞാൻ+ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾക്കു കിട്ടിയ വിളിക്കു യോജിച്ച രീതിയിൽ നടക്കുക.+ 2 എപ്പോഴും താഴ്മയും+ സൗമ്യതയും ക്ഷമയും+ ഉള്ളവരായി സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും+ 3 നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം+ കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുക. 4 ഒരേ പ്രത്യാശയ്ക്കായി+ നിങ്ങളെ വിളിച്ചിരിക്കുന്നതുപോലെതന്നെ ശരീരം ഒന്ന്,+ ആത്മാവ് ഒന്ന്,+ 5 കർത്താവ് ഒന്ന്,+ വിശ്വാസം ഒന്ന്, സ്നാനം ഒന്ന്. 6 എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും എല്ലാവരിലൂടെയും പ്രവർത്തിക്കുന്നവനും ആയി എല്ലാവരുടെയും ദൈവവും പിതാവും ആയവനും ഒരുവൻ മാത്രം.
7 ക്രിസ്തു തന്ന സൗജന്യസമ്മാനത്തിന്റെ അളവനുസരിച്ച്+ നമ്മളോട് ഓരോരുത്തരോടും അനർഹദയ കാണിച്ചിരിക്കുന്നു. 8 “ഉന്നതങ്ങളിലേക്കു കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടുപോയി; അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 9 ‘അവൻ കയറി’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് അവൻ താഴെ ഭൂമിയിലേക്ക് ഇറങ്ങി എന്നു മനസ്സിലാക്കാമല്ലോ. 10 എല്ലാത്തിനെയും അവയുടെ പൂർത്തീകരണത്തിലേക്കു കൊണ്ടുവരേണ്ടതിന്, ഇറങ്ങിയവൻതന്നെയാണു സ്വർഗാധിസ്വർഗങ്ങൾക്കു+ മീതെ കയറിയതും.+
11 ക്രിസ്തു ചിലരെ അപ്പോസ്തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാരായും ചിലരെ അധ്യാപകരായും+ തന്നു. 12 വിശുദ്ധരെ നേരെയാക്കാനും* ശുശ്രൂഷ നിർവഹിക്കാനും ക്രിസ്തുവിന്റെ ശരീരം ബലപ്പെടുത്താനും വേണ്ടിയാണ് അവരെ തന്നത്.+ 13 നമ്മൾ എല്ലാവരും വിശ്വാസത്തിലെ ഒരുമയും* ദൈവപുത്രനെക്കുറിച്ചുള്ള ശരിയായ* അറിവും നേടി പൂർണവളർച്ചയെത്തിയ* ഒരു പുരുഷനായി+ വളർന്ന് ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്തുന്നതുവരെ അവർ അതു ചെയ്യും. 14 അതുകൊണ്ട് നമ്മൾ ഇനി കുട്ടികളെപ്പോലെ മനുഷ്യരുടെ കൗശലങ്ങളിലും വഞ്ചന നിറഞ്ഞ ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിലും പെട്ട് അങ്ങിങ്ങു പറന്നുനടക്കുന്നവരും തിരകളിൽപ്പെട്ടതുപോലെ ആടിയുലയുന്നവരും ആയിരിക്കരുത്.+ 15 പകരം, സത്യം സംസാരിച്ചുകൊണ്ട് നമുക്കു സ്നേഹത്തിൽ, തലയായ ക്രിസ്തുവിലേക്ക്+ എല്ലാ കാര്യത്തിലും വളർന്നുവരാം. 16 ശരീരത്തിലെ+ എല്ലാ അവയവങ്ങളും ക്രിസ്തുവിനോടു പരസ്പരയോജിപ്പിൽ കൂട്ടിയിണക്കിയിരിക്കുന്നു. അവയ്ക്കു വേണ്ടതെല്ലാം നൽകുന്ന സന്ധിബന്ധങ്ങളാൽ അവ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ അവയവങ്ങൾ ഓരോന്നും ശരിയായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ ശരീരം വളർന്ന് സ്നേഹത്തിൽ ശക്തിയാർജിക്കുന്നു.+
17 അതുകൊണ്ട് കർത്താവിനെ സാക്ഷിയാക്കി ഞാൻ നിങ്ങളോടു പറയുന്നത് ഇതാണ്: നിങ്ങൾ ഇനി ജനതകളെപ്പോലെ നടക്കരുത്.+ പ്രയോജനമില്ലാത്ത* കാര്യങ്ങളെക്കുറിച്ചാണല്ലോ അവരുടെ ചിന്ത മുഴുവൻ.+ 18 അവരുടെ ഹൃദയം കല്ലിച്ചുപോയതുകൊണ്ടും,* അതുപോലെ അവരുടെ അജ്ഞതകൊണ്ടും അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനിന്ന് അവർ അകന്നുപോയിരിക്കുന്നു. 19 സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോടെ എല്ലാ തരം അശുദ്ധിയിലും മുഴുകി ധിക്കാരത്തോടെ പെരുമാറുന്നു.*+
20 പക്ഷേ നിങ്ങൾ പഠിച്ച ക്രിസ്തു ഇങ്ങനെയുള്ള ഒരാളല്ല. 21 നിങ്ങൾ യേശുവിൽനിന്ന് കേൾക്കുകയും യേശുവിലുള്ള സത്യത്തിനു ചേർച്ചയിൽ യേശുവിൽനിന്ന് പഠിക്കുകയും ചെയ്തതും ഇതല്ല. 22 നിങ്ങളുടെ കഴിഞ്ഞകാലത്തെ ജീവിതരീതിക്കു ചേർച്ചയിലുള്ളതും വഴിതെറ്റിക്കുന്ന മോഹങ്ങളാൽ+ വഷളായിക്കൊണ്ടിരിക്കുന്നതും ആയ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയണം+ എന്നാണല്ലോ നിങ്ങൾ പഠിച്ചത്. 23 നിങ്ങളുടെ ചിന്താരീതി*+ പുതുക്കിക്കൊണ്ടേയിരിക്കുക. 24 കൂടാതെ ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കുകയും വേണം.+
25 അതുകൊണ്ട്, വഞ്ചന ഉപേക്ഷിച്ചിരിക്കുന്ന നിങ്ങൾ ഓരോരുത്തരും അയൽക്കാരനോടു സത്യം സംസാരിക്കണം.+ കാരണം നമ്മളെല്ലാം ഒരേ ശരീരത്തിലെ അവയവങ്ങളാണല്ലോ.+ 26 കോപം വന്നാലും പാപം ചെയ്യരുത്.+ സൂര്യൻ അസ്തമിക്കുന്നതുവരെ ദേഷ്യം വെച്ചുകൊണ്ടിരിക്കരുത്.+ 27 പിശാചിന് അവസരം കൊടുക്കരുത്.*+ 28 മോഷ്ടിക്കുന്നവൻ ഇനി മോഷ്ടിക്കാതെ സ്വന്തകൈകൊണ്ട് അധ്വാനിച്ച് മാന്യമായ ജോലി ചെയ്ത് ജീവിക്കട്ടെ.+ അപ്പോൾ ദരിദ്രർക്കു കൊടുക്കാൻ അയാളുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകും.+ 29 ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്.+ പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.+ 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനും പാടില്ല.+ ആ ആത്മാവിനാലാണല്ലോ മോചനവിലകൊണ്ട്+ വിടുവിക്കുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.+
31 എല്ലാ തരം പകയും+ കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും+ ഹാനികരമായ എല്ലാ കാര്യങ്ങളും+ നിങ്ങളിൽനിന്ന് നീക്കിക്കളയുക. 32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ഉദാരമായി ക്ഷമിക്കുക.+
5 അതുകൊണ്ട് പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക.+ 2 നമ്മളെ* സ്നേഹിച്ച്+ നമുക്കുവേണ്ടി* യാഗവും ബലിയും ആയി, ദൈവത്തിനുള്ള ഒരു സുഗന്ധമായി,+ തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ക്രിസ്തുവിനെപ്പോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുക.+
3 ലൈംഗിക അധാർമികത,* ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല.+ അവ വിശുദ്ധർക്കു യോജിച്ചതല്ല.+ 4 നാണംകെട്ട പെരുമാറ്റം, മൗഢ്യസംസാരം, അശ്ലീലഫലിതം+ ഇങ്ങനെ നിങ്ങൾക്കു ചേരാത്തതൊന്നും പാടില്ല. പകരം ദൈവത്തോടുള്ള നന്ദിവാക്കുകളാണു വേണ്ടത്.+ 5 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവൻ,+ അശുദ്ധൻ, അത്യാഗ്രഹി+—അത്തരക്കാരൻ ഒരു വിഗ്രഹാരാധകനാണ്—ഇവർക്കൊന്നും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു അവകാശവുമില്ല+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്ക് അതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ട്.
6 പൊള്ളയായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കാരണം അത്തരം കാര്യങ്ങളുടെ പേരിൽ അനുസരണംകെട്ടവരുടെ മേൽ ദൈവക്രോധം വരാനിരിക്കുകയാണ്. 7 അതുകൊണ്ട് നിങ്ങൾ അവരുടെകൂടെ കൂടരുത്. 8 മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട്+ വെളിച്ചമാണ്.+ വെളിച്ചത്തിന്റെ മക്കളായി നടക്കുക. 9 വെളിച്ചത്തിന്റെ ഫലമാണല്ലോ എല്ലാ തരം നന്മയും നീതിയും സത്യവും.+ 10 കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.+ 11 ഇരുട്ടിന്റെ പ്രവൃത്തികളിൽ ഇനി പങ്കുചേരരുത്.+ അവകൊണ്ട് പ്രയോജനമില്ലല്ലോ. പകരം, അവയുടെ തനിനിറം വെളിച്ചത്താക്കുകയാണു വേണ്ടത്. 12 അവർ രഹസ്യമായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറയാൻപോലും നാണം തോന്നുന്നു. 13 വെളിച്ചത്താകുന്ന* കാര്യങ്ങളെയെല്ലാം വെളിപ്പെടുത്തുന്നതു വെളിച്ചമാണ്. അങ്ങനെ വെളിപ്പെടുന്നതെല്ലാം വെളിച്ചമാണ്. 14 അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്: “ഉറങ്ങുന്നവനേ, ഉണരുക. മരിച്ചവരിൽനിന്ന് എഴുന്നേൽക്കുക.+ അപ്പോൾ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും.”+
15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് 16 സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.*+ കാരണം കാലം ദുഷിച്ചതാണ്. 17 ബുദ്ധിയില്ലാത്തവരെപ്പോലെ നടക്കുന്നതു മതിയാക്കി എപ്പോഴും യഹോവയുടെ* ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക.+ 18 വീഞ്ഞു കുടിച്ച് മത്തരാകരുത്.+ അതു താന്തോന്നിത്തത്തിലേക്കു* നയിക്കും. പകരം, നിങ്ങളിൽ നിറയേണ്ടതു ദൈവാത്മാവാണ്. 19 നിങ്ങൾ പരസ്പരം* സംസാരിക്കുമ്പോൾ നിങ്ങളുടെ വായിൽനിന്ന് സങ്കീർത്തനങ്ങളും ദൈവത്തിനുള്ള സ്തുതികളും ആത്മീയഗീതങ്ങളും വരട്ടെ.+ നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് യഹോവയ്ക്കായി*+ പാട്ടും സംഗീതവും+ ഉയരട്ടെ. 20 നമ്മുടെ ദൈവവും പിതാവും ആയവനു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ+ എല്ലായ്പോഴും എല്ലാത്തിനുവേണ്ടിയും നന്ദി പറയുക.+
21 ക്രിസ്തുവിനെ ഭയപ്പെട്ട് അന്യോന്യം കീഴ്പെട്ടിരിക്കുക.+ 22 ഭാര്യമാർ കർത്താവിന് എന്നപോലെ അവരുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കട്ടെ.+ 23 കാരണം സഭയെന്ന ശരീരത്തിന്റെ രക്ഷകനായ ക്രിസ്തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ് ഭാര്യയുടെ തലയാണ്.+ 24 സഭ ക്രിസ്തുവിനു കീഴ്പെട്ടിരിക്കുന്നതുപോലെ ഭാര്യയും ഭർത്താവിന് എല്ലാ കാര്യങ്ങളിലും കീഴ്പെട്ടിരിക്കണം. 25 സഭയെ സ്നേഹിച്ച് സഭയ്ക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത+ ക്രിസ്തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്നേഹിക്കുക.+ 26 സഭയെ ദൈവവചനമെന്ന ജലംകൊണ്ട് കഴുകി വെടിപ്പാക്കി വിശുദ്ധീകരിക്കാനും+ 27 കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാതെ+ വിശുദ്ധയും കളങ്കരഹിതയും ആയി+ എല്ലാ മഹിമയോടുംകൂടെ തന്റെ മുന്നിൽ നിറുത്താനും വേണ്ടിയാണു ക്രിസ്തു അതു ചെയ്തത്.
28 അങ്ങനെതന്നെ, ഭർത്താക്കന്മാരും ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു. 29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുത്തിട്ടില്ലല്ലോ. ക്രിസ്തു സഭയുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ വാത്സല്യത്തോടെ അതിനെ പരിപോഷിപ്പിക്കുകയല്ലേ ചെയ്യുന്നത്? 30 ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായ നമ്മുടെ+ കാര്യത്തിൽ ക്രിസ്തു ചെയ്യുന്നത് അതുതന്നെയാണ്. 31 “അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും;* അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.”+ 32 വളരെ പ്രധാനപ്പെട്ടതാണ് ഈ പാവനരഹസ്യം.+ ഞാൻ ഇപ്പോൾ പറയുന്നതു ക്രിസ്തുവിനെയും സഭയെയും കുറിച്ചാണ്.+ 33 എങ്കിലും നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം.+ അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം.+
6 മക്കളേ, കർത്താവ് ആഗ്രഹിക്കുന്നതുപോലെ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക.+ കാരണം അതു ന്യായമാണ്. 2 “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക”+ എന്നത് ഒരു വാഗ്ദാനം സഹിതം തന്ന ആദ്യകല്പനയാണ്. ആ വാഗ്ദാനം ഇതാണ്: 3 “എങ്കിൽ നിനക്കു നന്മ വരുകയും* നീ ഭൂമിയിൽ ദീർഘായുസ്സോടിരിക്കുകയും ചെയ്യും.” 4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ+ യഹോവയുടെ* ശിക്ഷണത്തിലും+ ഉപദേശത്തിലും*+ വളർത്തിക്കൊണ്ടുവരുക.
5 അടിമകളേ, നിങ്ങളുടെ യജമാനന്മാരെ* ക്രിസ്തുവിനെ എന്നപോലെ ഭയത്തോടെയും വിറയലോടെയും ആത്മാർഥഹൃദയത്തോടെയും അനുസരിക്കുക.+ 6 എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്.*+ ദൈവത്തിന്റെ ഇഷ്ടം മുഴുദേഹിയോടെ*+ ചെയ്യുന്ന ക്രിസ്തുവിന്റെ അടിമകളായി വേണം നിങ്ങൾ അനുസരിക്കാൻ. 7 മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക്* എന്നപോലെ+ നല്ല മനോഭാവത്തോടെ പണി ചെയ്യുന്ന അടിമകളായിരിക്കുക. 8 കാരണം അടിമയായാലും സ്വതന്ത്രനായാലും, ഓരോരുത്തരും ചെയ്യുന്ന നല്ല കാര്യങ്ങൾക്കുള്ള പ്രതിഫലം യഹോവയിൽനിന്ന്* കിട്ടുമെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. 9 അതുപോലെ യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ അടിമകളോട് അതേ മനോഭാവത്തോടെ പെരുമാറുക. അവരെ ഭീഷണിപ്പെടുത്തരുത്. കാരണം അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിലുണ്ടെന്നും+ ആ യജമാനൻ പക്ഷപാതം കാണിക്കുന്നവനല്ലെന്നും അറിയാമല്ലോ.
10 അവസാനമായി ഞാൻ പറയട്ടെ: കർത്താവിന്റെ മഹാബലത്താൽ+ കർത്താവിൽനിന്ന് ശക്തിയാർജിച്ചുകൊണ്ടിരിക്കുക. 11 പിശാചിന്റെ കുടിലതന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിനു ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പു ധരിക്കുക.+ 12 കാരണം നമ്മുടെ പോരാട്ടം*+ മാംസത്തോടും രക്തത്തോടും അല്ല, ഗവൺമെന്റുകളോടും അധികാരങ്ങളോടും ഈ അന്ധകാരലോകത്തിന്റെ ചക്രവർത്തിമാരോടും സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടും ആണ്.+ 13 അതുകൊണ്ട് ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പ് എടുക്കുക.+ അപ്പോൾ, ദുർദിവസത്തിൽ ചെറുത്തുനിൽക്കാനും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ട് ഉറച്ചുനിൽക്കാനും നിങ്ങൾക്കു കഴിയും.
14 അതുകൊണ്ട് സത്യം അരയ്ക്കു കെട്ടി+ നീതി എന്ന കവചം മാറിൽ ധരിച്ച്+ 15 സമാധാനത്തിന്റെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരുക്കം ചെരിപ്പായി അണിഞ്ഞ്+ ഉറച്ചുനിൽക്കുക. 16 ഇതിനെല്ലാം പുറമേ ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ+ കെടുത്തിക്കളയാൻ സഹായിക്കുന്ന വിശ്വാസം എന്ന വലിയ പരിചയും+ പിടിക്കണം. 17 രക്ഷ എന്ന പടത്തൊപ്പി അണിഞ്ഞ്+ ദൈവവചനം എന്ന ദൈവാത്മാവിന്റെ വാളും എടുക്കുക.+ 18 ഏതു സാഹചര്യത്തിലും എല്ലാ തരം പ്രാർഥനകളോടും+ ഉള്ളുരുകിയുള്ള അപേക്ഷകളോടും കൂടെ ദൈവാത്മാവിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയും വേണം.+ ആ ലക്ഷ്യത്തിൽ ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കുംവേണ്ടി എപ്പോഴും ഉള്ളുരുകി പ്രാർഥിക്കുക. 19 ഞാൻ വായ് തുറക്കുമ്പോൾ, സന്തോഷവാർത്തയുടെ പാവനരഹസ്യം പേടി കൂടാതെ അറിയിക്കാൻ എനിക്കു വാക്കുകൾ കിട്ടേണ്ടതിന് എനിക്കുവേണ്ടിയും പ്രാർഥിക്കുക.+ 20 ആ സന്തോഷവാർത്തയുടെ സ്ഥാനപതിയായി+ ചങ്ങലയിൽ കഴിയുന്ന ഞാൻ ധീരതയോടെ അതിനെക്കുറിച്ച് സംസാരിക്കേണ്ടതാണല്ലോ. അതുകൊണ്ട് നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണം.
21 ഞാൻ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും നിങ്ങളെ അറിയിക്കാൻ, പ്രിയപ്പെട്ട സഹോദരനും കർത്താവിന്റെ വേലയിൽ വിശ്വസ്തശുശ്രൂഷകനും ആയ തിഹിക്കൊസ്+ അവിടേക്കു വരുന്നുണ്ട്. കാര്യങ്ങളെല്ലാം തിഹിക്കൊസ് നിങ്ങളെ അറിയിക്കും.+ 22 ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാനും വേണ്ടിയാണു ഞാൻ തിഹിക്കൊസിനെ അവിടേക്ക് അയയ്ക്കുന്നത്.
23 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും സഹോദരങ്ങൾക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടായിരിക്കട്ടെ. 24 അനശ്വരസ്നേഹത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും അനർഹദയ ലഭിക്കട്ടെ.
‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
പദാവലി കാണുക.
അഥവാ “തികയുമ്പോൾ കാര്യങ്ങൾ നോക്കിനടത്തുന്നത്.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “ആദ്യഗഡുവായി (അച്ചാരമായി); അഡ്വാൻസ് തുകയായി; ഈടായി.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “ഈ യുഗത്തിൽ.” പദാവലി കാണുക.
അതായത്, മനോഭാവത്തിന്.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ.”
അഥവാ “പ്രീതി.”
അഥവാ “യുഗങ്ങളിലും.” പദാവലി കാണുക.
പദാവലി കാണുക.
അക്ഷ. “ജഡസംബന്ധമായി.”
പദാവലി കാണുക.
പദാവലി കാണുക.
അനു. എ5 കാണുക.
പറഞ്ഞുവരുന്ന കാര്യത്തിന്റെ തുടർച്ച 14-ാം വാക്യത്തിലാണെന്നു തോന്നുന്നു.
അഥവാ “സന്തോഷവാർത്ത അറിയിക്കുന്നവരായും.”
അഥവാ “പരിശീലിപ്പിക്കാനും.”
അഥവാ “ഐക്യവും.”
അഥവാ “സൂക്ഷ്മമായ.”
അഥവാ “പക്വതയുള്ള.”
അഥവാ “പൊള്ളയായ; വ്യർഥമായ.”
അക്ഷ. “മാന്ദ്യമുള്ളതായതുകൊണ്ടും.”
അഥവാ “നാണംകെട്ട് പെരുമാറുന്നു.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
അഥവാ “നിങ്ങളുടെ മനസ്സിനെ പ്രചോദിപ്പിക്കുന്ന ശക്തി.” അക്ഷ. “നിങ്ങളുടെ മനസ്സിന്റെ ആത്മാവ്.”
അഥവാ “പിശാചിന് ഇടം കൊടുക്കരുത്.”
മറ്റൊരു സാധ്യത “നിങ്ങളെ.”
മറ്റൊരു സാധ്യത “നിങ്ങൾക്കുവേണ്ടി.”
ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “ശാസന കിട്ടുന്ന.”
അക്ഷ. “സമയം വിലയ്ക്കു വാങ്ങുക.”
അനു. എ5 കാണുക.
അഥവാ “ദുർമാർഗത്തിലേക്ക്.”
മറ്റൊരു സാധ്യത “നിങ്ങളോടുതന്നെ.”
അനു. എ5 കാണുക.
അഥവാ “ഭാര്യയുടെകൂടെ കഴിയും.”
അഥവാ “അഭിവൃദ്ധി ഉണ്ടാകുകയും.”
അനു. എ5 കാണുക.
അഥവാ “ഗുണദോഷത്തിലും; മാർഗനിർദേശത്തിലും.” അക്ഷ. “യഹോവയുടെ മനസ്സ് ഉള്ളിൽ വെച്ചുകൊടുത്തും.”
അഥവാ “മനുഷ്യയജമാനന്മാരെ.”
അക്ഷ. “മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവ ചെയ്തുകൊണ്ടായിരിക്കരുത്.”
പദാവലിയിൽ “ദേഹി” കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “നമ്മുടെ മല്പിടിത്തം.”