സെഖര്യ
1 ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷം എട്ടാം മാസം+ ഇദ്ദൊയുടെ മകനായ ബേരെഖ്യയുടെ മകൻ സെഖര്യ* പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:+ 2 “യഹോവയ്ക്കു നിങ്ങളുടെ പിതാക്കന്മാരോടു കടുത്ത കോപം തോന്നി.+
3 “അവരോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “‘എന്റെ അടുത്തേക്കു തിരിച്ചുവരുക’ എന്ന് യഹോവ പറയുന്നു. അപ്പോൾ ‘ഞാൻ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.”’
4 “‘നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെയാകരുത്. പണ്ടുള്ള പ്രവാചകന്മാർ അവരോടു പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നിങ്ങളുടെ ദുഷ്ടവഴികളും ദുഷ്ചെയ്തികളും ഉപേക്ഷിച്ച് തിരിഞ്ഞുവരുക.’”’+
“‘പക്ഷേ അവർ ശ്രദ്ധിച്ചില്ല, എന്റെ വാക്കുകൾ കേട്ടില്ല’+ എന്ന് യഹോവ പറയുന്നു.
5 “‘നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? അന്നത്തെ പ്രവാചകന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ടോ? 6 എന്നാൽ എന്റെ ദാസരായ ആ പ്രവാചകന്മാരോടു ഞാൻ പറഞ്ഞ വാക്കുകളും എന്റെ കല്പനകളും നിറവേറുന്നതു നിങ്ങളുടെ പിതാക്കന്മാർ കണ്ടു, ശരിയല്ലേ?’+ അപ്പോൾ അവർ എന്റെ അടുത്തേക്കു തിരിച്ചുവന്ന് ഇങ്ങനെ പറഞ്ഞു: ‘സൈന്യങ്ങളുടെ അധിപനായ യഹോവ ഞങ്ങളുടെ വഴികൾക്കും ചെയ്തികൾക്കും ചേർച്ചയിൽ ഞങ്ങളോടു ചെയ്തിരിക്കുന്നു; ദൈവം നിശ്ചയിച്ചതുപോലെതന്നെ ചെയ്തു.’”+
7 ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷം,+ 11-ാം മാസമായ ശെബാത്ത്* മാസം 24-ാം തീയതി, ഇദ്ദൊയുടെ മകനായ ബേരെഖ്യയുടെ മകൻ സെഖര്യ പ്രവാചകന് യഹോവയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു: 8 “ഞാൻ രാത്രി ഒരു ദിവ്യദർശനം കണ്ടു. അതാ, ചുവപ്പുകുതിരയുടെ പുറത്ത് ഒരാൾ വരുന്നു! മലഞ്ചെരിവിലെ മിർട്ടൽ മരങ്ങൾക്കിടയിൽ വന്ന് അയാൾ നിന്നു. അയാളുടെ പുറകിൽ ചുവപ്പുകുതിരയും തവിട്ടുകുതിരയും വെള്ളക്കുതിരയും ഉണ്ടായിരുന്നു.”
9 അപ്പോൾ ഞാൻ ചോദിച്ചു: “യജമാനനേ, ആരാണ് ഇവരൊക്കെ?”
എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതൻ പറഞ്ഞു: “ഇവർ ആരാണെന്നു ഞാൻ നിനക്കു കാണിച്ചുതരാം.”
10 അപ്പോൾ മിർട്ടൽ മരങ്ങൾക്കിടയിൽ നിൽക്കുന്ന ആൾ പറഞ്ഞു: “ഭൂമിയിൽ എങ്ങും നടന്നുനോക്കാനായി യഹോവ അയച്ചവരാണ് ഇവർ.” 11 മിർട്ടൽ മരങ്ങൾക്കിടയിൽ നിന്ന യഹോവയുടെ ദൂതനോട് അവർ പറഞ്ഞു: “ഞങ്ങൾ ഭൂമി മുഴുവൻ നടന്നുനോക്കി. ഭൂമിയിലെമ്പാടും സ്വസ്ഥതയും ശാന്തതയും കളിയാടുന്നു.”+
12 യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, 70 വർഷമായി യരുശലേമിനോടും യഹൂദാനഗരങ്ങളോടും കോപിച്ചിരിക്കുന്ന+ അങ്ങ് എത്ര കാലംകൂടെ അവരോടു കരുണ കാണിക്കാതിരിക്കും?”+
13 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോട് യഹോവ ദയയോടെ സംസാരിച്ചു, അവനെ ആശ്വസിപ്പിച്ചു. 14 അപ്പോൾ ആ ദൂതൻ എന്നോടു പറഞ്ഞു: “ഇങ്ങനെ വിളിച്ചുപറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “എനിക്ക് എന്റെ യരുശലേമിനോടും സീയോനോടും അടങ്ങാത്ത സ്നേഹമുണ്ട്, ഞാൻ അവരെക്കുറിച്ച് ഏറെ ചിന്തയുള്ളവനാണ്.+ 15 ഇപ്പോൾ സ്വസ്ഥമായി കഴിയുന്ന ജനതകളോട് എനിക്കു കടുത്ത കോപം തോന്നുന്നു.+ കാരണം, എനിക്ക് എന്റെ ജനത്തോടു കുറച്ച് കോപമേ തോന്നിയിരുന്നുള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരിതങ്ങളുടെ തീവ്രത കൂട്ടി.”’+
16 “അതുകൊണ്ട് യഹോവ പറയുന്നു: ‘“ഞാൻ കരുണയോടെ യരുശലേമിലേക്കു തിരിച്ച് ചെല്ലും.+ എന്റെ ഭവനം അവളിൽ പണിയും.+ യരുശലേമിനു മീതെ ഞാൻ അളവുനൂൽ പിടിക്കും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.’+
17 “ഒരിക്കൽക്കൂടി ഇങ്ങനെ വിളിച്ചുപറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “എന്റെ നഗരങ്ങളിൽ വീണ്ടും നന്മ നിറഞ്ഞുകവിയും. യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും,+ യരുശലേമിനെ തിരഞ്ഞെടുക്കും.”’”+
18 പിന്നെ ഞാൻ നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.+ 19 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോടു ഞാൻ ചോദിച്ചു: “ഇത് എന്താണ്?” ദൈവദൂതൻ പറഞ്ഞു: “യഹൂദയെയും ഇസ്രായേലിനെയും+ യരുശലേമിനെയും+ നാലുപാടും ചിതറിച്ച കൊമ്പുകളാണ് ഇവ.”+
20 പിന്നെ യഹോവ എനിക്കു നാലു ശില്പികളെ കാണിച്ചുതന്നു. 21 “ഇവർ എന്തു ചെയ്യാൻപോകുകയാണ്” എന്നു ഞാൻ ചോദിച്ചു.
ദൈവം പറഞ്ഞു: “ആർക്കും തല ഉയർത്താൻ പറ്റാത്ത വിധം യഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാണ് ഇവ. ഇവയെ ഭയപ്പെടുത്താൻ മറ്റുള്ളവർ വരും. യഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുകൾ ഉയർത്തിയ ജനതകളുടെ കൊമ്പുകൾ നശിപ്പിക്കാൻ അവർ വരും.”
2 ഞാൻ നോക്കിയപ്പോൾ ഒരാൾ കൈയിൽ അളവുനൂൽ പിടിച്ചുകൊണ്ട് പോകുന്നതു കണ്ടു.+ 2 “എവിടെ പോകുകയാണ്” എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു.
“യരുശലേമിന്റെ നീളവും വീതിയും അളന്നുനോക്കാൻ പോകുകയാണ്”+ എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
3 അപ്പോൾ, എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതൻ എന്റെ അടുത്തുനിന്ന് പോയി. ആ ദൂതനെ കാണാൻ മറ്റൊരു ദൂതൻ വന്നു. 4 ആ ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “ഓടിച്ചെന്ന് ആ ചെറുപ്പക്കാരനോടു പറയുക: ‘“യരുശലേമിൽ ആളുകളും വളർത്തുമൃഗങ്ങളും നിറയും.+ അങ്ങനെ അവൾ മതിലുകളില്ലാത്ത ഒരു ഗ്രാമംപോലെയാകും.+ 5 ഞാൻ അവൾക്കു ചുറ്റും തീകൊണ്ടുള്ള ഒരു മതിലാകും.+ അവൾക്കു നടുവിൽ എന്റെ മഹത്ത്വമുണ്ടായിരിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
6 “പെട്ടെന്നാകട്ടെ! വടക്കേ ദേശത്തുനിന്ന് ഓടിരക്ഷപ്പെടൂ!”+ എന്ന് യഹോവ ആഹ്വാനം ചെയ്യുന്നു.
“ഞാൻ നിങ്ങളെ നാലുപാടും* ചിതറിച്ചുകളഞ്ഞല്ലോ”+ എന്ന് യഹോവ പറയുന്നു.
7 “സീയോനേ വരൂ! ബാബിലോൺപുത്രിയോടൊപ്പം താമസിക്കുന്നവരേ, രക്ഷപ്പെടൂ!+ 8 താൻ മഹത്ത്വപൂർണനായശേഷം,* നിങ്ങളെ കൊള്ളയടിച്ച ജനതകളുടെ അടുത്തേക്ക് എന്നെ അയച്ച സൈന്യങ്ങളുടെ അധിപനായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു.+ 9 ഇപ്പോൾ ഞാൻ അവർക്കു നേരെ കൈ ഓങ്ങും. അവരുടെ അടിമകൾ അവരെ കൊള്ളയടിക്കും.’+ എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ മനസ്സിലാക്കും.
10 “സീയോൻപുത്രിയേ, സന്തോഷിച്ചാർക്കുക.+ ഇതാ, ഞാൻ വരുന്നു.+ ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 11 “അന്ന് അനേകം ജനതകൾ യഹോവയോടു ചേരും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. 12 വിശുദ്ധനിലത്ത് തനിക്കുള്ള ഓഹരിയായി യഹോവ യഹൂദയെ സ്വന്തമാക്കും. ദൈവം വീണ്ടും യരുശലേമിനെ തിരഞ്ഞെടുക്കും.+ 13 മനുഷ്യരെല്ലാം യഹോവയുടെ മുമ്പാകെ മിണ്ടാതിരിക്കട്ടെ. ഇതാ, ദൈവം തന്റെ വിശുദ്ധവാസസ്ഥലത്തുനിന്ന് നടപടിയെടുക്കുന്നു.
3 മഹാപുരോഹിതനായ യോശുവ+ ദൈവദൂതന്റെ മുന്നിൽ നിൽക്കുന്നത് യഹോവ എനിക്കു കാണിച്ചുതന്നു. യോശുവയെ എതിർക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്ത്+ നിൽക്കുന്നുണ്ടായിരുന്നു. 2 യഹോവയുടെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, യഹോവ നിന്നെ ശാസിക്കട്ടെ!+ യരുശലേമിനെ തിരഞ്ഞെടുത്ത യഹോവതന്നെ+ നിന്നെ ശാസിക്കട്ടെ! തീയിൽനിന്ന് വലിച്ചെടുത്ത ഒരു തീക്കൊള്ളിയല്ലേ ഇവൻ?”
3 അഴുക്കു പുരണ്ട വസ്ത്രങ്ങൾ ധരിച്ചാണു യോശുവ ദൈവദൂതന്റെ മുന്നിൽ നിന്നത്. 4 അവിടെയുണ്ടായിരുന്നവരോടു ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റുക.” പിന്നെ ദൂതൻ യോശുവയോടു പറഞ്ഞു: “ഇതാ, ഞാൻ നിന്റെ തെറ്റുകൾ* നിന്നിൽനിന്ന് നീക്കിയിരിക്കുന്നു. ഇനി നിന്നെ നല്ല വസ്ത്രങ്ങൾ* ധരിപ്പിക്കും.”+
5 ഞാൻ പറഞ്ഞു: “അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവ് ധരിപ്പിക്കുക.”+ അവർ അദ്ദേഹത്തെ വൃത്തിയുള്ള ഒരു തലപ്പാവും വസ്ത്രങ്ങളും ധരിപ്പിച്ചു. യഹോവയുടെ ദൂതൻ അരികെ നിൽക്കുന്നുണ്ടായിരുന്നു. 6 യഹോവയുടെ ദൂതൻ യോശുവയോടു പറഞ്ഞു: 7 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീ എന്റെ വഴികളിൽ നടന്ന് ഞാൻ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റിയാൽ നീ എന്റെ ഭവനത്തിൽ ന്യായാധിപനായിരിക്കും,+ നീയായിരിക്കും എന്റെ മുറ്റങ്ങൾ പരിപാലിക്കുന്നത്.* ഈ നിൽക്കുന്നവരോടൊപ്പം നിനക്കു ഞാൻ പ്രവേശനാനുമതിയും നൽകും.’
8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+ 9 യോശുവയുടെ മുന്നിൽ ഞാൻ വെച്ചിരിക്കുന്ന കല്ലു നോക്കുക. ആ കല്ലിന് ഏഴു കണ്ണുണ്ട്. ഞാൻ ഇതാ, അതിൽ ഒരു ലിഖിതം കൊത്തിവെക്കുന്നു’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ ആ ദേശത്തിന്റെ കുറ്റങ്ങൾ ഒറ്റ ദിവസംകൊണ്ട് നീക്കിക്കളയും.’+
10 “‘നിങ്ങൾ ഓരോരുത്തരും അന്നു നിങ്ങളുടെ അയൽക്കാരനെ നിങ്ങളുടെ മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിലേക്കു ക്ഷണിക്കും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.”
4 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതൻ തിരിച്ചുവന്ന്, ഉറങ്ങിക്കിടക്കുന്ന ഒരാളെ ഉണർത്തുന്നതുപോലെ, എന്നെ ഉണർത്തി. 2 ദൂതൻ എന്നോടു ചോദിച്ചു: “നീ എന്താണു കാണുന്നത്?”
ഞാൻ പറഞ്ഞു: “മുഴുവനും സ്വർണംകൊണ്ട് പണിത ഒരു തണ്ടുവിളക്കും+ അതിനു മുകളിൽ ഒരു പാത്രവും ഞാൻ കാണുന്നു. വിളക്കിന് ഏഴു ദീപങ്ങൾ;+ അതെ, അതിന്റെ മുകൾഭാഗത്ത് ഏഴു ദീപങ്ങൾ; ദീപങ്ങൾക്ക് ഏഴു കുഴലുകൾ. 3 വിളക്കിന് അടുത്തായി രണ്ട് ഒലിവ് മരങ്ങൾ.+ ഒന്നു പാത്രത്തിനു വലതുവശത്തും മറ്റേത് ഇടതുവശത്തും.”
4 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ഞാൻ ചോദിച്ചു: “യജമാനനേ, എന്താണ് ഇവയുടെ അർഥം?” 5 ആ ദൂതൻ എന്നോടു ചോദിച്ചു: “നിനക്ക് ഇവയുടെ അർഥം അറിയില്ലേ?”
“ഇല്ല യജമാനനേ,” ഞാൻ പറഞ്ഞു.
6 ദൂതൻ എന്നോടു പറഞ്ഞു: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ വാക്കുകൾ ഇതാണ്: ‘“സൈന്യത്താലോ ശക്തിയാലോ അല്ല,+ എന്റെ ആത്മാവിനാൽ”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 7 മഹാപർവതമേ, നീ ആരാണ്? സെരുബ്ബാബേലിനു+ മുന്നിൽ നീ സമതലമായിത്തീരും.+ “എത്ര മനോഹരം! എത്ര മനോഹരം!” എന്ന ആർപ്പുവിളികൾക്കിടയിൽ അവൻ തലക്കല്ലു* കൊണ്ടുവരും.’”
8 പിന്നെ യഹോവയിൽനിന്ന് എനിക്ക് ഈ സന്ദേശം ലഭിച്ചു: 9 “സെരുബ്ബാബേലിന്റെ കൈകളാണ് ഈ ഭവനത്തിന് അടിസ്ഥാനമിട്ടത്.+ അവന്റെ കൈകൾതന്നെ അതു പൂർത്തിയാക്കും.+ എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. 10 ചെറിയ തുടക്കത്തിന്റെ* ദിവസത്തെ പരിഹസിച്ചത് ആരാണ്?+ ജനം ആഹ്ലാദിക്കുകയും സെരുബ്ബാബേലിന്റെ കൈയിൽ തൂക്കുകട്ട* കാണുകയും ചെയ്യും. യഹോവയുടേതാണ് ഈ ഏഴു കണ്ണുകൾ. അവ ഭൂമി മുഴുവൻ നിരീക്ഷിക്കുന്നു.”+
11 പിന്നെ ഞാൻ ചോദിച്ചു: “ഈ തണ്ടുവിളക്കിന്റെ ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവ് മരങ്ങളുടെ അർഥം എന്താണ്?”+ 12 ഞാൻ വീണ്ടും ചോദിച്ചു: “രണ്ടു സ്വർണക്കുഴലിലൂടെ സുവർണദ്രാവകം ഒഴുക്കുന്ന ആ രണ്ട് ഒലിവ് മരങ്ങളിലെ ചില്ലകളുടെ* അർഥം എന്താണ്?”
13 ദൂതൻ എന്നോടു ചോദിച്ചു: “ഇവയുടെ അർഥം നിനക്ക് അറിയില്ലേ?”
“ഇല്ല യജമാനനേ” എന്നു ഞാൻ പറഞ്ഞു.
14 ദൂതൻ പറഞ്ഞു: “മുഴുഭൂമിയുടെയും നാഥന്റെ+ അരികിൽ നിൽക്കുന്ന രണ്ട് അഭിഷിക്തരാണ് ഇത്.”
5 വീണ്ടും ഞാൻ നോക്കിയപ്പോൾ ഒരു ചുരുൾ പറന്നുപോകുന്നതു കണ്ടു. 2 “നീ എന്താണു കാണുന്നത്” എന്നു ദൂതൻ എന്നോടു ചോദിച്ചു.
“20 മുഴം* നീളവും 10 മുഴം വീതിയും ഉള്ള ഒരു ചുരുൾ പറന്നുപോകുന്നു” എന്നു ഞാൻ പറഞ്ഞു.
3 ദൂതൻ എന്നോടു പറഞ്ഞു: “ഭൂമിയിൽ എല്ലായിടത്തേക്കും പോകുന്ന ശാപമാണ് ഇത്. കാരണം, മോഷ്ടിച്ചവർക്ക് ആർക്കും+ അതിന്റെ ഒരു വശത്ത് എഴുതിയിരിക്കുന്ന ശിക്ഷ ലഭിച്ചില്ല. ആണയിട്ടവർക്ക് ആർക്കും+ അതിന്റെ മറുവശത്ത് എഴുതിയിരിക്കുന്ന ശിക്ഷ ലഭിച്ചില്ല. 4 ‘ഞാനാണ് അത് അയച്ചത്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. ‘അതു കള്ളന്റെയും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവന്റെയും വീട്ടിൽ പ്രവേശിക്കും. അത് ആ വീട്ടിൽത്തന്നെ ഇരുന്ന് ആ വീടും അതിന്റെ കല്ലുകളും തടികളും വിഴുങ്ങിക്കളയും.’”
5 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതൻ മുന്നോട്ടു വന്ന് എന്നോടു പറഞ്ഞു: “എന്താണ് ആ പോകുന്നതെന്നു നോക്കൂ.”
6 “എന്താണ് അത്,” ഞാൻ ചോദിച്ചു.
ദൂതൻ പറഞ്ഞു: “ആ പോകുന്നത് ഒരു അളവുപാത്രമാണ്.”* ദൂതൻ തുടർന്നു: “ഭൂമിയിൽ എല്ലായിടത്തും അവരുടെ രൂപം ഇതാണ്.” 7 അതിന്റെ ഈയംകൊണ്ടുള്ള വട്ടത്തിലുള്ള അടപ്പ് ഉയർത്തുന്നതു ഞാൻ കണ്ടു. ആ പാത്രത്തിന് അകത്ത് ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. 8 ദൂതൻ പറഞ്ഞു: “ഇവളുടെ പേരാണു ദുഷ്ടത.” ദൂതൻ അവളെ തിരികെ അളവുപാത്രത്തിലേക്ക് ഇട്ടിട്ട് ഈയക്കട്ടികൊണ്ട് അത് അടച്ചുവെച്ചു.
9 പിന്നെ ഞാൻ നോക്കിയപ്പോൾ രണ്ടു സ്ത്രീകൾ കാറ്റത്ത് പറന്നുവരുന്നതു കണ്ടു. അവർക്കു കൊക്കിന്റേതുപോലുള്ള ചിറകുകളുണ്ടായിരുന്നു. അവർ ആ അളവുപാത്രം ആകാശത്തേക്ക്* ഉയർത്തി. 10 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ഞാൻ ചോദിച്ചു: “അവർ ആ അളവുപാത്രം എങ്ങോട്ടാണു കൊണ്ടുപോകുന്നത്?”
11 ദൂതൻ പറഞ്ഞു: “അവൾക്ക് ഒരു വീടു പണിയാൻ ശിനാർ* ദേശത്തേക്കു+ കൊണ്ടുപോകുകയാണ്. പണി പൂർത്തിയായാൽ അവളെ അവൾ ഇരിക്കേണ്ടിടത്ത് വെക്കും.”
6 പിന്നെ ഞാൻ നോക്കിയപ്പോൾ ചെമ്പുകൊണ്ടുള്ള രണ്ടു പർവതങ്ങൾക്കിടയിൽനിന്ന് നാലു രഥങ്ങൾ വരുന്നതു കണ്ടു. 2 ആദ്യത്തെ രഥത്തിൽ ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിൽ കറുത്ത കുതിരകളെയും+ 3 മൂന്നാമത്തെ രഥത്തിൽ വെള്ളക്കുതിരകളെയും നാലാമത്തെ രഥത്തിൽ പുള്ളികളും കലകളും ഉള്ള കുതിരകളെയും കെട്ടിയിരുന്നു.+
4 “യജമാനനേ, എന്താണ് ഇവയൊക്കെ” എന്നു ഞാൻ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ചോദിച്ചു.
5 ദൂതൻ പറഞ്ഞു: “മുഴുഭൂമിയുടെയും നാഥന്റെ മുന്നിൽ ഹാജരായിട്ട് വരുന്ന സ്വർഗത്തിലെ+ നാല് ആത്മവ്യക്തികളാണ് ഇവ.+ 6 കറുത്ത കുതിരകളെ കെട്ടിയിരിക്കുന്ന രഥം വടക്കേ ദേശത്തേക്കാണു പോകുന്നത്.+ വെള്ളക്കുതിരകൾ കടലിന് അക്കരയ്ക്കും പുള്ളികളുള്ളവ തെക്കേ ദേശത്തേക്കും പോകുന്നു. 7 കലകളുള്ളവ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിക്കാൻ വെമ്പൽകൊണ്ടു.” ദൂതൻ തുടർന്നു: “പോകൂ, ഭൂമി മുഴുവൻ സഞ്ചരിക്കൂ.” അവ ഭൂമിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
8 ദൂതൻ എന്നോട് ഉറക്കെ വിളിച്ചുപറഞ്ഞു: “ഇതാ, വടക്കേ ദേശത്തേക്കു പോകുന്നവ, യഹോവയുടെ ആത്മാവ് അവിടെ ശാന്തമാകാൻ ഇടവരുത്തിയിരിക്കുന്നു.”
9 വീണ്ടും എനിക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു: 10 “പ്രവാസത്തിൽ കഴിയുന്ന ജനത്തിന്റെ കൈയിൽനിന്ന് ഹെൽദായിയും തോബിയയും യദയയും വാങ്ങിക്കൊണ്ടുവന്നത് അവരിൽനിന്ന് വാങ്ങുക. ബാബിലോണിൽനിന്ന് വന്ന ഈ പുരുഷന്മാരോടൊപ്പം അന്നുതന്നെ നീ സെഫന്യയുടെ മകനായ യോശിയയുടെ വീട്ടിലേക്കു പോകണം. 11 നീ സ്വർണവും വെള്ളിയും എടുത്ത് ഒരു കിരീടം* ഉണ്ടാക്കി അതു മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം. 12 എന്നിട്ട് അവനോടു പറയുക:
“‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നാമ്പ് എന്നു പേരുള്ള മനുഷ്യൻ ഇതാ.+ അവൻ തന്റെ സ്ഥലത്തുനിന്ന് നാമ്പിടും, അവൻ യഹോവയുടെ ആലയം പണിയും.+ 13 അവനായിരിക്കും യഹോവയുടെ ആലയം പണിയുന്നത്. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാസനത്തിൽ ഇരുന്ന് ഭരിക്കും. അവൻ സിംഹാസനത്തിൽ ഇരുന്ന് ഒരു പുരോഹിതനായും സേവിക്കും.+ അവ തമ്മിൽ* സമാധാനപരമായ കരാറുണ്ടായിരിക്കും. 14 ഹേലെമിന്റെയും തോബിയയുടെയും യദയയുടെയും+ സെഫന്യയുടെ മകനായ ഹേനിന്റെയും സ്മാരകമായി ആ കിരീടം* യഹോവയുടെ ആലയത്തിലുണ്ടായിരിക്കും. 15 ദൂരെയുള്ളവർ വന്ന് യഹോവയുടെ ആലയം പണിയാൻ സഹായിക്കും.” എന്നെ നിങ്ങളുടെ അടുത്ത് അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ അങ്ങനെ സംഭവിക്കും.’”
7 ദാര്യാവേശ് രാജാവിന്റെ നാലാം വർഷം ഒൻപതാം മാസമായ കിസ്ലേവ്* മാസം നാലാം തീയതി സെഖര്യക്ക്+ യഹോവയുടെ സന്ദേശം ലഭിച്ചു. 2 യഹോവയുടെ കരുണയ്ക്കുവേണ്ടി അപേക്ഷിക്കാൻ ബഥേലിലെ ആളുകൾ ശരേസെരിനെയും രേഗെം-മേലെക്കിനെയും അദ്ദേഹത്തിന്റെ ആളുകളെയും അയച്ചു. 3 അവർ പ്രവാചകന്മാരോടും സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഭവനത്തിലെ* പുരോഹിതന്മാരോടും പറഞ്ഞു: “അനേകം വർഷങ്ങളായി ഞാൻ ചെയ്തുവരുന്നതുപോലെ ഈ അഞ്ചാം മാസവും ഞാൻ വിലപിക്കുകയും+ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യണോ?”
4 വീണ്ടും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം ലഭിച്ചു: 5 “ദേശത്തെ എല്ലാ ജനങ്ങളോടും പുരോഹിതന്മാരോടും പറയുക: ‘നിങ്ങൾ 70 വർഷക്കാലം+ അഞ്ചാം മാസവും ഏഴാം മാസവും+ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തപ്പോൾ ശരിക്കും എനിക്കുവേണ്ടിയാണോ നിങ്ങൾ ഉപവസിച്ചത്? 6 നിങ്ങൾ കഴിക്കുകയും കുടിക്കുകയും ചെയ്തപ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടിയല്ലേ അതു ചെയ്തത്? 7 യരുശലേമിലും ചുറ്റുമുള്ള നഗരങ്ങളിലും ആൾപ്പാർപ്പും സമാധാനവും ഉണ്ടായിരുന്ന കാലത്ത്, നെഗെബിലും ഷെഫേലയിലും ജനവാസമുണ്ടായിരുന്ന കാലത്ത്, യഹോവ പണ്ടത്തെ പ്രവാചകന്മാരിലൂടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അനുസരിക്കേണ്ടതല്ലേ?’”+
8 സെഖര്യക്കു വീണ്ടും യഹോവയിൽനിന്ന് സന്ദേശം ലഭിച്ചു: 9 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീതിയോടെ വിധിക്കുക,+ അചഞ്ചലസ്നേഹത്തോടും+ കരുണയോടും കൂടെ ഇടപെടുക. 10 വിധവയെയോ അനാഥനെയോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്കരുത്.+ മറ്റൊരുവന് എതിരെ ഹൃദയത്തിൽ ദുഷ്ടപദ്ധതികൾ മനയരുത്.’+ 11 എന്നാൽ അവർ വീണ്ടുംവീണ്ടും അനുസരണക്കേടു കാണിച്ചു;+ ശാഠ്യത്തോടെ പുറംതിരിഞ്ഞു;+ കേൾക്കാതിരിക്കാൻ അവർ അവരുടെ ചെവികൾ പൊത്തിക്കളഞ്ഞു.+ 12 അവർ അവരുടെ ഹൃദയം വജ്രംപോലെയാക്കി.*+ സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച് പണ്ടത്തെ പ്രവാചകന്മാരിലൂടെ നൽകിയ നിയമവും* കല്പനകളും അവർ അനുസരിച്ചില്ല.+ അതുകൊണ്ട് സൈന്യങ്ങളുടെ അധിപനായ യഹോവ ഉഗ്രമായി കോപിച്ചു.”+
13 “‘ഞാൻ* വിളിച്ചപ്പോൾ അവർ കേൾക്കാതിരുന്നതുപോലെ+ അവർ വിളിച്ചപ്പോൾ ഞാനും കേട്ടില്ല’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 14 ‘ഒരു കൊടുങ്കാറ്റ് അടിപ്പിച്ച് ഞാൻ അവരെ അവർക്ക് അറിയില്ലാത്ത രാജ്യങ്ങളിലേക്കു ചിതറിച്ചു.+ അവർ പോയിക്കഴിഞ്ഞപ്പോൾ ദേശം വിജനമായി കിടന്നു. ആരും അതുവഴി പോകുകയോ അവിടേക്കു തിരിച്ചുവരുകയോ ചെയ്തില്ല.+ അവർ അവരുടെ മനോഹരമായ ദേശം ആളുകൾ പേടിക്കുന്ന ഒരു സ്ഥലമാക്കി മാറ്റി.’”
8 പിന്നെയും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം ലഭിച്ചു: 2 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘സീയോനെപ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുന്നു.+ ഞാൻ അവൾക്കുവേണ്ടി ഉഗ്രകോപത്തോടെ തീക്ഷ്ണത കാണിക്കും.’”
3 “യഹോവ പറയുന്നു: ‘ഞാൻ സീയോനിലേക്കു തിരിച്ചുവന്ന്+ യരുശലേമിൽ വസിക്കും.+ യരുശലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും അറിയപ്പെടും.’”+
4 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘യരുശലേമിലെ പൊതുസ്ഥലങ്ങളിൽ* വീണ്ടും പ്രായമായ സ്ത്രീകളും പുരുഷന്മാരും ഇരിക്കും. പ്രായം ഏറെയുള്ളതുകൊണ്ട് അവർ കൈയിൽ വടി പിടിച്ചിട്ടുണ്ടായിരിക്കും.+ 5 നഗരത്തിലെ പൊതുസ്ഥലങ്ങളിലെല്ലാം* ധാരാളം ആൺകുട്ടികളും പെൺകുട്ടികളും കളിച്ചുനടക്കും.’”+
6 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘അന്ന് ഈ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്ക് അതു സംഭവിക്കില്ലെന്നു തോന്നിയേക്കാം. എന്നാൽ എനിക്കു കഴിയാത്ത ഒരു കാര്യമാണോ അത്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.”
7 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഇതാ ഞാൻ എന്റെ ജനത്തെ കിഴക്കും പടിഞ്ഞാറും ഉള്ള ദേശങ്ങളിൽനിന്ന്* രക്ഷിക്കുന്നു.+ 8 ഞാൻ അവരെ കൊണ്ടുവന്ന് യരുശലേമിൽ താമസിപ്പിക്കും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ അവർക്കു സത്യവും* നീതിയും ഉള്ള ദൈവമായിരിക്കും.’”+
9 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘പ്രവാചകന്മാരുടെ വായിൽനിന്ന് വരുന്ന ഈ വാക്കുകൾ കേൾക്കുന്നവരേ,+ ധൈര്യമായിരിക്കുക.*+ ദേവാലയം പണിയാനായി യഹോവയുടെ ഭവനത്തിന്റെ അടിസ്ഥാനം സ്ഥാപിച്ച ദിവസവും ഇതേ വാക്കുകൾതന്നെ മുഴങ്ങിയിരുന്നു. 10 അതിനു മുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി ലഭിച്ചിരുന്നില്ല.+ ശത്രു നിമിത്തം, അങ്ങോട്ടു വരുന്നതും പോകുന്നതും സുരക്ഷിതമായിരുന്നില്ല. ഞാൻ മനുഷ്യരെയെല്ലാം പരസ്പരം തെറ്റിച്ചിരുന്നു.’
11 “‘എന്നാൽ മുൻകാലങ്ങളിൽ ഇടപെട്ടതുപോലെയായിരിക്കില്ല ഇനി ഞാൻ ജനത്തിൽ ശേഷിക്കുന്നവരോട് ഇടപെടുന്നത്’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. 12 ‘അവർ സമാധാനത്തിന്റെ വിത്തു വിതയ്ക്കും; മുന്തിരിവള്ളിയിൽ മുന്തിരി ഉണ്ടാകും; ഭൂമി വിളവ് തരും;+ ആകാശം മഞ്ഞു പെയ്യിക്കും. ഈ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ഞാൻ ഇതെല്ലാം അവകാശമായി കൊടുക്കും.+ 13 യഹൂദാഗൃഹമേ, ഇസ്രായേൽഗൃഹമേ, ജനതകൾക്കിടയിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരുന്നു.+ എന്നാൽ ഞാൻ നിങ്ങളെ രക്ഷിച്ച് ഒരു അനുഗ്രഹമാക്കും.+ പേടിക്കേണ്ടാ,+ ധൈര്യമായിരിക്കുക.’*+
14 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘“നിങ്ങളുടെ പൂർവികർ എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെ മേൽ ആപത്തു വരുത്താൻ തീരുമാനിച്ചു, അത് ഓർത്ത് എനിക്കു ഖേദം തോന്നിയില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. 15 “അതുപോലെ ഇപ്പോൾ ഞാൻ യരുശലേമിനും യഹൂദാഗൃഹത്തിനും നന്മ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.+ അതുകൊണ്ട് പേടിക്കേണ്ടാ!”’+
16 “‘നിങ്ങൾ ഇങ്ങനെ ചെയ്യണം: പരസ്പരം സത്യം പറയുക;+ നഗരകവാടത്തിലെ നിങ്ങളുടെ വിധികൾ സത്യസന്ധവും സമാധാനം വളർത്തുന്നതും ആയിരിക്കട്ടെ.+ 17 മറ്റൊരുവനെ ദ്രോഹിക്കാൻ ഹൃദയത്തിൽ പദ്ധതിയിടരുത്.+ കള്ളസത്യം ചെയ്യാൻ ഇഷ്ടം തോന്നരുത്.+ കാരണം, ഇവ ഞാൻ വെറുക്കുന്നു’+ എന്ന് യഹോവ പറയുന്നു.”
18 വീണ്ടും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയിൽനിന്ന് സന്ദേശം ലഭിച്ചു: 19 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നാലാം മാസത്തെ ഉപവാസവും+ അഞ്ചാം മാസത്തെ ഉപവാസവും+ ഏഴാം മാസത്തെ ഉപവാസവും+ പത്താം മാസത്തെ ഉപവാസവും+ യഹൂദാഗൃഹത്തിനു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വേളകളായിരിക്കും.+ അവ ആഹ്ലാദം നിറഞ്ഞ ഉത്സവങ്ങളായിരിക്കും. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുക.’
20 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ജനങ്ങളും പല നഗരങ്ങളിൽനിന്നുള്ളവരും തീർച്ചയായും വരും. 21 ഒരു നഗരത്തിലുള്ളവർ മറ്റൊരു നഗരത്തിലേക്കു ചെന്ന് ഇങ്ങനെ പറയും: “നമുക്കു പോയി യഹോവയുടെ കരുണയ്ക്കുവേണ്ടി ആത്മാർഥമായി യാചിക്കാം; സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിക്കാം. ഇതാ, ഞാനും പോകുകയാണ്.”+ 22 സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിക്കാനും+ യഹോവയുടെ കരുണയ്ക്കുവേണ്ടി യാചിക്കാനും ആയി അനേകം ആളുകളും ശക്തരായ രാജ്യങ്ങളും യരുശലേമിൽ വരും.’
23 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘അന്നു ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ+ ഒരു ജൂതന്റെ വസ്ത്രത്തിൽ* പിടിച്ച്, അതിൽ മുറുകെ പിടിച്ച്, ഇങ്ങനെ പറയും: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു+ ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.”’”+
9 ഒരു പ്രഖ്യാപനം:
“യഹോവയുടെ വാക്കുകൾ ഹദ്രാക്ക് ദേശത്തിന് എതിരെ തിരിഞ്ഞിരിക്കുന്നു;
ദമസ്കൊസിനെ അതു ലക്ഷ്യം വെച്ചിരിക്കുന്നു;*+
—യഹോവയുടെ കണ്ണുകൾ മനുഷ്യവർഗത്തെയും+
ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളെയും നിരീക്ഷിക്കുന്നല്ലോ.—
2 അവളുടെ അതിർത്തിയിലുള്ള ഹമാത്തിനു+ നേരെയും അതു വന്നിരിക്കുന്നു;
സോരും+ സീദോനും+ വലിയ ജ്ഞാനികളായതുകൊണ്ട്+ അവർക്കു നേരെയും അതു തിരിഞ്ഞിരിക്കുന്നു.
3 സോർ ഒരു പ്രതിരോധമതിൽ* പണിതു;
അവൾ മണൽപോലെ വെള്ളി കുന്നുകൂട്ടി;
തെരുവിലെ ചെളിപോലെ സ്വർണം വാരിക്കൂട്ടി.+
4 യഹോവ അവളുടെ സമ്പത്ത് ഇല്ലാതാക്കും;
അവളുടെ സൈന്യത്തെ തോൽപ്പിച്ച് കടലിൽ തള്ളും;*+
അവളെ തീയിട്ട് നശിപ്പിക്കും.+
5 അസ്കലോൻ അതു കണ്ട് പേടിച്ചുപോകും;
ഗസ്സയ്ക്കു വല്ലാത്ത പരിഭ്രമം തോന്നും;
എക്രോൻ പ്രതീക്ഷ വെച്ചിരുന്നവൾ നാണംകെട്ടുപോയതിനാൽ എക്രോനും ഭയപ്പെടും.
ഗസ്സയിലെ ഒരു രാജാവ് നശിച്ചുപോകും;
അസ്കലോനിൽ ആൾപ്പാർപ്പുണ്ടാകില്ല.+
6 അവിഹിതബന്ധത്തിൽ ജനിച്ച ഒരുവൻ അസ്തോദിൽ താമസമാക്കും;
ഫെലിസ്ത്യന്റെ അഹങ്കാരം ഞാൻ ഇല്ലാതാക്കും.+
7 ഞാൻ അവന്റെ വായിൽനിന്ന് രക്തക്കറ പുരണ്ട വസ്തുക്കളും
അവന്റെ പല്ലുകൾക്കിടയിൽനിന്ന് അറപ്പുളവാക്കുന്ന സാധനങ്ങളും നീക്കിക്കളയും.
നമ്മുടെ ദൈവത്തിനായി അവൻ ബാക്കിയാകും;
അവൻ യഹൂദയിൽ ഒരു പ്രഭുവിനെപ്പോലെയായിത്തീരും;*+
എക്രോനിലുള്ളവർ യബൂസ്യരെപ്പോലെയാകും.+
8 ഞാൻ ഒരു കാവൽക്കാരനെപ്പോലെ* എന്റെ ഭവനത്തിനുവേണ്ടി കൂടാരം അടിച്ച് കഴിയും;+
ആരും അവിടേക്കു വരാതെയും അവിടെനിന്ന് പോകാതെയും ഞാൻ നോക്കും.
ഞാൻ അത്* എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു;+
അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നവർ ആരും* ഇനി അതുവഴി പോകില്ല.
9 സീയോൻപുത്രീ, സന്തോഷിച്ചാർക്കുക.
യരുശലേംപുത്രീ, ജയഘോഷം മുഴക്കുക.
ഇതാ, നിന്റെ രാജാവ് വരുന്നു.+
അവൻ നീതിമാൻ, അവൻ രക്ഷ നൽകുന്നു;*
അവൻ താഴ്മയോടെ+ കഴുതപ്പുറത്ത് വരുന്നു;
കഴുതക്കുട്ടിയുടെ,* പെൺകഴുതയുടെ കുട്ടിയുടെ, പുറത്ത് കയറി വരുന്നു.+
10 ഞാൻ എഫ്രയീമിൽനിന്ന് യുദ്ധരഥങ്ങളെയും
യരുശലേമിൽനിന്ന് കുതിരകളെയും നീക്കിക്കളയും;
യോദ്ധാക്കളുടെ വില്ല് എടുത്തുമാറ്റും.
അവൻ ജനതകളോടു സമാധാനം ഘോഷിക്കും;+
അവൻ സമുദ്രംമുതൽ സമുദ്രംവരെയും
11 സ്ത്രീയേ, നിന്റെ ഉടമ്പടിയുടെ രക്തത്താൽ
ഞാൻ നിന്റെ തടവുകാരെ വെള്ളമില്ലാത്ത കുഴികളിൽനിന്ന് സ്വതന്ത്രരാക്കും.+
12 പ്രത്യാശയോടെ കഴിയുന്ന തടവുകാരേ, കോട്ടയിലേക്കു തിരിച്ചുപോകുക.+
ഞാൻ ഇന്നു നിന്നോടു പറയുന്നു:
‘സ്ത്രീയേ, ഞാൻ നിനക്കു പ്രതിഫലം തരും, ഇരട്ടി പങ്കു തരും.+
13 ഞാൻ എന്റെ വില്ലുപോലെ യഹൂദയെ വളയ്ക്കും.*
ആ വില്ലിൽ ഞാൻ എഫ്രയീമിനെ ഒരു അമ്പുപോലെ വെക്കും.
സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തും,
ഗ്രീസേ, നിന്റെ പുത്രന്മാർക്കെതിരെ ഞാൻ അവരെ ഉണർത്തും.
ഞാൻ നിന്നെ ഒരു പടയാളിയുടെ വാൾപ്പോലെയാക്കും.’
14 അവരുടെ മീതെ യഹോവയെ കാണാനാകും;
ദൈവത്തിന്റെ അമ്പു മിന്നൽപോലെ പായും.
പരമാധികാരിയായ യഹോവ കൊമ്പു വിളിക്കും;+
തെക്കുനിന്നുള്ള കൊടുങ്കാറ്റുമായി മുന്നേറും.
15 സൈന്യങ്ങളുടെ അധിപനായ യഹോവ അവർക്കുവേണ്ടി പോരാടും;
അവർ കവണക്കല്ലുകൾ വിഴുങ്ങും, അവയെ കീഴടക്കും.+
അവർ കുടിക്കും, വീഞ്ഞു കുടിച്ചവരെപ്പോലെ ബഹളം ഉണ്ടാക്കും;
അവർ യാഗപീഠത്തിന്റെ മൂലകൾപോലെ,+
അവിടത്തെ പാത്രംപോലെ, നിറഞ്ഞിരിക്കും.
16 ഒരു ഇടയൻ ആട്ടിൻപറ്റത്തെ രക്ഷിക്കുന്നതുപോലെ
അന്ന് അവരുടെ ദൈവമായ യഹോവ അവരെ രക്ഷിക്കും.+
കിരീടത്തിലെ രത്നങ്ങൾപോലെ അവർ ദൈവത്തിന്റെ മണ്ണിൽ തിളങ്ങും.+
ധാന്യം ചെറുപ്പക്കാർക്കും
പുതുവീഞ്ഞു കന്യകമാർക്കും ശക്തി പകരും.”+
10 “വസന്തകാലത്തെ മഴയ്ക്കായി യഹോവയോട് അപേക്ഷിക്കുക.
യഹോവയാണു കാർമേഘങ്ങൾ ഉണ്ടാക്കുന്നത്;
മനുഷ്യർക്കുവേണ്ടി മഴ പെയ്യിക്കുന്നത്;+
എല്ലാവർക്കുംവേണ്ടി നിലത്ത് ചെടികൾ മുളപ്പിക്കുന്നത്.
ഒരു ഗുണവുമില്ലാത്ത സ്വപ്നങ്ങളെക്കുറിച്ച് അവർ സംസാരിക്കുന്നു;
അവർ ആശ്വസിപ്പിക്കാൻ നോക്കുന്നെങ്കിലും ഒരു പ്രയോജനവുമില്ല.
അതുകൊണ്ട് അവർ ആടുകളെപ്പോലെ അലഞ്ഞുതിരിയും.
ഇടയനില്ലാത്തതുകൊണ്ട് അവർ കഷ്ടപ്പെടും.
3 ഇടയന്മാരോട് എനിക്കു കടുത്ത കോപം തോന്നുന്നു;
ക്രൂരരായ നേതാക്കളോടു* ഞാൻ കണക്കു ചോദിക്കും.
സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ആട്ടിൻപറ്റമായ യഹൂദാഗൃഹത്തിനു നേരെ ശ്രദ്ധ തിരിച്ചിരിക്കുന്നു;+
ദൈവം അവരെ തന്റെ തലയെടുപ്പുള്ള പടക്കുതിരയാക്കിയിരിക്കുന്നു.
4 പ്രധാനി* ദൈവത്തിൽനിന്ന് വരുന്നു;
പിന്തുണയേകുന്ന ഭരണാധികാരി* ദൈവത്തിൽനിന്ന് വരുന്നു;
യോദ്ധാക്കളുടെ വില്ലു ദൈവത്തിൽനിന്ന് വരുന്നു;
മേൽനോട്ടം വഹിക്കുന്നവരെല്ലാം* ദൈവത്തിൽനിന്ന് വരുന്നു;
അവരെല്ലാം ദൈവത്തിൽനിന്ന് വരുന്നു.
5 അവർ പടയാളികളെപ്പോലെയാകും,
യുദ്ധത്തിൽ തെരുവിലെ ചെളി ചവിട്ടിക്കൂട്ടും.
ഞാൻ അവരോടു കരുണ കാണിച്ച്
അവരെ തിരിച്ചുകൊണ്ടുവരും.+
ഞാൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലാത്തവരെപ്പോലെയാകും അവർ;+
ഞാൻ അവരുടെ ദൈവമായ യഹോവയാണ്, ഞാൻ അവരുടെ വിളി കേൾക്കും.
7 എഫ്രയീമിലുള്ളവർ വീരയോദ്ധാക്കളെപ്പോലെയാകും;
വീഞ്ഞു കുടിച്ചിട്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും.+
അവരുടെ മക്കൾ ഇതു കണ്ട് സന്തോഷിക്കും;
അവരുടെ ഹൃദയം യഹോവയിൽ ആഹ്ലാദിക്കും.+
8 ‘ഞാൻ അവരെ ചൂളമടിച്ച് വിളിച്ചുകൂട്ടും;
ഞാൻ അവരെ മോചിപ്പിക്കും,+ അവർ അസംഖ്യമാകും;
അവരുടെ എണ്ണം കുറഞ്ഞുപോകില്ല.
9 ഞാൻ അവരെ വിത്തുപോലെ ജനങ്ങൾക്കിടയിൽ വിതറിയാലും
അവർ ദൂരദേശങ്ങളിൽവെച്ച് എന്നെ ഓർക്കും;
അവർ പുതുചൈതന്യത്തോടെ മക്കളോടൊപ്പം തിരിച്ചുവരും.
10 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് തിരിച്ചുകൊണ്ടുവരും;
അസീറിയയിൽനിന്ന് കൂട്ടിച്ചേർക്കും.+
ഞാൻ അവരെ ഗിലെയാദ്+ ദേശത്തേക്കും ലബാനോൻ+ ദേശത്തേക്കും കൊണ്ടുവരും;
അവർക്കെല്ലാം താമസിക്കാൻ അവിടെ സ്ഥലം തികയാതെവരും.
11 അവൻ സമുദ്രത്തിന്റെ സ്വസ്ഥത നശിപ്പിച്ച് കടന്നുപോകും;
അവൻ അതിലെ തിരകളെ അടിച്ചമർത്തും;+
നൈൽ നദിയുടെ ആഴങ്ങൾ വറ്റിപ്പോകും;
അസീറിയയുടെ അഹങ്കാരം ശമിക്കും;
ഈജിപ്തിന്റെ ചെങ്കോൽ നഷ്ടപ്പെടും.+
11 “ലബാനോനേ, നിന്റെ വാതിലുകൾ തുറക്കൂ,
ഒരു തീ വന്ന് നിന്റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ.
2 ജൂനിപ്പർ മരമേ, വിലപിക്കൂ! ദേവദാരു മറിഞ്ഞുവീണിരിക്കുന്നു;
നിന്റെ പ്രൗഢിയാർന്ന വൃക്ഷങ്ങൾ നശിച്ചുപോയി!
ബാശാനിലെ ഓക്ക് മരങ്ങളേ, വിലപിക്കൂ!
ഇടതൂർന്ന വനം ഇല്ലാതായിരിക്കുന്നു!
3 ശ്രദ്ധിക്കൂ! അതാ, ഇടയന്മാർ നിലവിളിക്കുന്നു;
അവരുടെ പ്രൗഢി ഇല്ലാതായല്ലോ.
അതാ, യുവസിംഹങ്ങൾ* ഗർജിക്കുന്നു;
യോർദാൻതീരത്തെ കുറ്റിക്കാടുകൾ നശിച്ചുപോയല്ലോ.
4 “എന്റെ ദൈവമായ യഹോവ പറയുന്നു: ‘അറുക്കാനുള്ള ആടുകളെ മേയ്ക്കുക.+ 5 അവയെ വാങ്ങിയവർ അവയെ അറുക്കുന്നെങ്കിലും+ അവർക്കു ശിക്ഷ ലഭിക്കുന്നില്ല. അവയെ വിൽക്കുന്നവർ,+ “യഹോവയ്ക്കു സ്തുതി ലഭിക്കട്ടെ, ഞാൻ പണക്കാരനാകുമല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക് അവയോടു കരുണ തോന്നുന്നില്ല.’+
6 “‘ദേശത്ത് താമസിക്കുന്നവരോടു ഞാൻ ഇനി കരുണ കാണിക്കില്ല’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ ഓരോരുത്തരെയും അവരുടെ അയൽക്കാരന്റെയും രാജാവിന്റെയും കൈയിൽ ഏൽപ്പിക്കും. അവർ ദേശം തകർത്തുകളയും. എന്നാൽ ഞാൻ ആരെയും അവരുടെ കൈയിൽനിന്ന് രക്ഷിക്കില്ല.’”
7 ദുരിതം അനുഭവിക്കുന്ന ആടുകളേ, നിങ്ങൾക്കുവേണ്ടി ഞാൻ അറുക്കാനുള്ള ആടുകളെ മേയ്ക്കാൻ തുടങ്ങി.+ ഞാൻ രണ്ടു കോൽ എടുത്തു; ഒന്നിനു പ്രീതി എന്നും മറ്റേതിന് ഐക്യം എന്നും പേരിട്ടു.+ അങ്ങനെ ഞാൻ ആട്ടിൻപറ്റത്തെ മേയ്ക്കാൻ തുടങ്ങി. 8 ഒരു മാസത്തിനകം ഞാൻ മൂന്ന് ഇടയന്മാരെ പിരിച്ചുവിട്ടു. എനിക്ക് അവരുടെ പ്രവൃത്തികൾ സഹിക്കാനായില്ല, അവർക്ക് എന്നെയും തീരെ ഇഷ്ടമില്ലായിരുന്നു. 9 ഞാൻ പറഞ്ഞു: “ഇനി ഞാൻ നിങ്ങളെ മേയ്ക്കില്ല. ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ബാക്കിയുള്ളവ പരസ്പരം കടിച്ചുകീറട്ടെ.” 10 ഞാൻ പ്രീതി എന്ന കോൽ എടുത്ത് ഒടിച്ചുകളഞ്ഞു,+ സകല ജനങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി അസാധുവാക്കി. 11 അന്നു ഞാൻ അങ്ങനെ ചെയ്യുന്നതു കണ്ടപ്പോൾ, ദുരിതം അനുഭവിക്കുന്ന ആടുകൾക്ക് അത് യഹോവ പറഞ്ഞതാണെന്നു മനസ്സിലായി.
12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു ശരിയെന്നു തോന്നുന്നെങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലിയായി 30 വെള്ളിനാണയം തന്നു.*+
13 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അതു ഖജനാവിനു നേരെ എറിയുക. അവർ എന്റെ വിലയായി കണക്കാക്കിയ ‘വലിയൊരു’ തുകയല്ലേ അത്?”+ അങ്ങനെ ഞാൻ ആ 30 വെള്ളിനാണയം യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്ക് എറിഞ്ഞു.+
14 പിന്നെ ഞാൻ ഐക്യം എന്നു പേരുള്ള രണ്ടാമത്തെ കോൽ ഒടിച്ചുകളഞ്ഞു,+ യഹൂദയും ഇസ്രായേലും തമ്മിലുള്ള സാഹോദര്യം ഇല്ലാതാക്കി.+
15 യഹോവ എന്നോടു പറഞ്ഞു: “ഒന്നിനും കൊള്ളാത്ത ഒരു ഇടയന്റെ പണിയായുധം എടുക്കുക.+ 16 ദേശത്ത് ഒരു ഇടയൻ എഴുന്നേൽക്കാൻ ഞാൻ ഇടയാക്കും. ചാകാറായ ആടുകളെ അവൻ പരിപാലിക്കില്ല.+ അവൻ കുഞ്ഞാടുകളെ തിരയുകയോ മുറിവേറ്റവയെ ശുശ്രൂഷിക്കുകയോ എഴുന്നേറ്റുനിൽക്കാൻ ശേഷിയുള്ളവയ്ക്കു തീറ്റ കൊടുക്കുകയോ ഇല്ല.+ പകരം, അവൻ കൊഴുത്ത ആടുകളുടെ മാംസം തിന്നും,+ ആടുകളുടെ കുളമ്പുകൾ മുറിച്ചെടുക്കും.+
17 ആട്ടിൻപറ്റത്തെ ഉപേക്ഷിക്കുന്ന,+ ഒരു ഗുണവുമില്ലാത്ത എന്റെ ഇടയന്റെ കാര്യം കഷ്ടം!+
അവന്റെ കൈക്കും വലതുകണ്ണിനും വാളുകൊണ്ട് വെട്ടേൽക്കും.
അവന്റെ കൈ പൂർണമായും ശോഷിച്ചുപോകും,
അവന്റെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടും.”*
12 ഒരു പ്രഖ്യാപനം:
ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക് അടിസ്ഥാനം ഇടുകയും ചെയ്ത,+
മനുഷ്യന്റെ ഉള്ളിൽ ജീവശക്തിക്കു* രൂപം കൊടുത്ത,
യഹോവ പ്രഖ്യാപിക്കുന്നു:
“ഇസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ.
2 “ഇതാ, ഞാൻ യരുശലേമിനെ ഒരു പാനപാത്രമാക്കുന്നു;* അതിനു ചുറ്റുമുള്ളവരെല്ലാം ആടിയാടിനടക്കാൻ ഇടയാക്കുന്ന ഒരു പാനപാത്രം. യഹൂദയ്ക്കും യരുശലേമിനും നേരെ ഒരു ഉപരോധം ഉയരും.+ 3 അന്നു ഞാൻ യരുശലേമിനെ ചുറ്റുമുള്ളവർക്കെല്ലാം ഭാരമുള്ള ഒരു കല്ലാക്കും. അത് എടുത്ത് ഉയർത്തുന്നവർക്കെല്ലാം മാരകമായി പരിക്കേൽക്കും.+ ഭൂമിയിലെ എല്ലാ ജനതകളും അവൾക്കെതിരെ ഒരുമിച്ചുകൂടും.”+ 4 യഹോവ പ്രഖ്യാപിക്കുന്നു: “അന്നു ഞാൻ കുതിരകൾക്കെല്ലാം പരിഭ്രാന്തിയും കുതിരക്കാർക്കു ഭ്രാന്തും പിടിപ്പിക്കും. എന്റെ കണ്ണുകൾ എപ്പോഴും യഹൂദാഗൃഹത്തിന്മേലുണ്ടായിരിക്കും. എന്നാൽ ജനങ്ങളുടെ എല്ലാ കുതിരകൾക്കും ഞാൻ അന്ധത വരുത്തും. 5 യഹൂദയിലെ പ്രഭുക്കന്മാർ* ഇങ്ങനെ മനസ്സിൽ പറയും: ‘സൈന്യങ്ങളുടെ അധിപനായ യഹോവ യരുശലേമിലുള്ളവരുടെ ദൈവമായതിനാൽ അവർ എനിക്കൊരു ബലമാണ്.’+ 6 അന്നു ഞാൻ യഹൂദയിലെ പ്രഭുക്കന്മാരെ തടിക്കഷണങ്ങൾക്കിടയിലിരിക്കുന്ന കനൽപ്പാത്രംപോലെയും കറ്റകൾക്കിടയിലെ തീപ്പന്തംപോലെയും ആക്കും.+ അവർ ഇടത്തും വലത്തും ഉള്ള സകല ജനങ്ങളെയും ദഹിപ്പിക്കും.+ യരുശലേം അവളുടെ സ്ഥാനത്ത്,* യരുശലേമിൽത്തന്നെ, വീണ്ടും താമസിക്കും.+
7 “ദാവീദുഗൃഹത്തിന്റെ സൗന്ദര്യവും* യരുശലേംനിവാസികളുടെ സൗന്ദര്യവും* യഹൂദയുടെ സൗന്ദര്യത്തെക്കാൾ കൂടാതിരിക്കാൻ യഹോവ യഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും. 8 അന്ന് യരുശലേമിലുള്ളവർക്കു ചുറ്റും യഹോവ ഒരു പ്രതിരോധമായി നിൽക്കും.+ അവരുടെ കൂട്ടത്തിൽ ഇടറിവീഴുന്നവർ* ദാവീദിനെപ്പോലെയായിരിക്കും. ദാവീദുഗൃഹം ദൈവത്തെപ്പോലെ, അവർക്കു മുമ്പേ പോകുന്ന യഹോവയുടെ ദൂതനെപ്പോലെ, ആയിരിക്കും.+ 9 യരുശലേമിന് എതിരെ വരുന്ന എല്ലാ ജനതകളെയും അന്നു ഞാൻ നശിപ്പിക്കും.+
10 “ഞാൻ ദാവീദുഗൃഹത്തിന്മേലും യരുശലേമിലുള്ളവരുടെ മേലും പ്രീതിയുടെയും ഉള്ളുരുകിയുള്ള പ്രാർഥനയുടെയും ആത്മാവിനെ പകരും. അവർ കുത്തിത്തുളച്ചവനെ അവർ നോക്കും.+ ഒരേ ഒരു മകനെ ഓർത്ത് കരയുന്നതുപോലെ അവർ അവനെ ഓർത്ത് കരയും. മൂത്ത മകനെ ഓർത്ത് നിലവിളിക്കുന്നതുപോലെ അവർ അവനെ ഓർത്ത് വാവിട്ട് നിലവിളിക്കും. 11 അന്ന് യരുശലേമിൽ കേൾക്കുന്ന നിലവിളി മെഗിദ്ദോ+ സമതലത്തിലുള്ള ഹദദ്-രിമ്മോനിൽ കേട്ട വലിയ നിലവിളിപോലെയായിരിക്കും. 12 ദേശം വിലപിക്കും. ഓരോ കുടുംബവും വെവ്വേറെയിരുന്ന് വിലപിക്കും. ദാവീദിന്റെ കുലവും അതിലെ സ്ത്രീകളും നാഥാന്റെ+ കുലവും അതിലെ സ്ത്രീകളും 13 ലേവിയുടെ കുലവും+ അതിലെ സ്ത്രീകളും ശിമെയിയരുടെ കുലവും+ അതിലെ സ്ത്രീകളും 14 ബാക്കി കുടുംബങ്ങളിലുള്ള എല്ലാവരും, ഓരോ കുടുംബവും അതിലെ സ്ത്രീകളും, വെവ്വേറെയിരുന്ന് വിലപിക്കും.
13 “ദാവീദുഗൃഹത്തിനും യരുശലേംനിവാസികൾക്കും പാപവും അശുദ്ധിയും കഴുകിക്കളയാൻ അന്ന് ഒരു കിണർ കുഴിക്കും.”+
2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേരുകൾ മായ്ച്ചുകളയും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തുനിന്ന് പ്രവാചകന്മാരെയും അശുദ്ധിയുടെ ആത്മാവിനെയും നീക്കിക്കളയും.+ 3 വീണ്ടും ആരെങ്കിലും പ്രവചിച്ചാൽ അവനു ജന്മം നൽകിയ അപ്പനും അമ്മയും, ‘യഹോവയുടെ നാമത്തിൽ നുണകൾ പറഞ്ഞതുകൊണ്ട് നീ മരിക്കണം’ എന്നു പറയും. അവൻ പ്രവചിച്ചതുകൊണ്ട് അവനു ജന്മം നൽകിയ അപ്പനും അമ്മയും അവനെ കുത്തിത്തുളയ്ക്കും.+
4 “അന്നു പ്രവചിക്കുന്ന എല്ലാ പ്രവാചകന്മാരും അവർ കാണുന്ന ദിവ്യദർശനം നിമിത്തം നാണംകെടും. വഞ്ചിക്കാനായി അവർ ഇനി രോമംകൊണ്ടുള്ള ഔദ്യോഗികവസ്ത്രം ധരിക്കില്ല.+ 5 അവൻ പറയും: ‘ഞാൻ പ്രവാചകനല്ല, മണ്ണിൽ കൃഷി ചെയ്യുന്നവനാണ്. ചെറുപ്പത്തിലേ എന്നെ ഒരാൾ വിലയ്ക്കു വാങ്ങിയതാണ്.’ 6 ‘എങ്ങനെയാണു നിന്റെ ശരീരത്തിൽ* ഈ മുറിവുകൾ ഉണ്ടായത്’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കൂട്ടുകാരുടെ* വീട്ടിൽവെച്ച് മുറിഞ്ഞതാണ്’ എന്ന് അവൻ പറയും.”
7 “വാളേ, എന്റെ ഇടയന്റെ നേരെ,
എന്റെ കൂട്ടുകാരന് എതിരെ, എഴുന്നേൽക്കുക”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
8 യഹോവ പ്രഖ്യാപിക്കുന്നു:
“ദേശത്തിലെ മൂന്നിൽ രണ്ടു ഭാഗത്തെ വെട്ടിക്കളയും, അവർ നശിച്ചുപോകും;*
മൂന്നിൽ ഒന്നു മാത്രം അതിൽ ബാക്കിയാകും.
9 മൂന്നിൽ ഒന്നിനെ ഞാൻ തീയിലൂടെ കൊണ്ടുവരും;
വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ഞാൻ അവരെ ശുദ്ധീകരിക്കും;
സ്വർണം പരിശോധിക്കുന്നതുപോലെ അവരെ പരിശോധിക്കും.+
അവർ എന്റെ പേര് വിളിച്ചപേക്ഷിക്കും;
ഞാൻ ഉത്തരം കൊടുക്കും.
‘ഇവർ എന്റെ ജനം’ എന്നു ഞാൻ പറയും;+
‘യഹോവയാണു ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
14 “അതാ, ആ ദിവസം വരുന്നു, യഹോവയുടെ ദിവസം! അന്നു നിങ്ങളിൽനിന്ന്* എടുത്ത കൊള്ളവസ്തുക്കൾ നിങ്ങൾക്കു വീതിച്ചുതരും. 2 യരുശലേമിനോടു യുദ്ധം ചെയ്യാൻ ഞാൻ എല്ലാ ജനതകളെയും ഒരുമിച്ചുകൂട്ടും. അവർ നഗരം പിടിച്ചടക്കും; വീടുകൾ കൊള്ളയടിക്കും; സ്ത്രീകളെ ബലാത്സംഗം ചെയ്യും. നഗരത്തിലെ പകുതി പേരെ അവർ ബന്ദികളായി കൊണ്ടുപോകും. എന്നാൽ ശേഷിക്കുന്നവർ നഗരത്തിൽത്തന്നെ തുടരും, അവരെ അവിടെനിന്ന് നീക്കം ചെയ്യില്ല.
3 “യുദ്ധദിവസത്തിൽ പോരാടുന്നതുപോലെ+ യഹോവ ചെന്ന് ആ ജനതകളോടു യുദ്ധം ചെയ്യും.+ 4 യരുശലേമിന് അഭിമുഖമായി കിഴക്കുവശത്ത് നിൽക്കുന്ന ഒലിവുമലയിൽ+ അന്നു ദൈവം തന്റെ കാലുകൾ വെക്കും. ഒലിവുമല കിഴക്കുനിന്ന്* പടിഞ്ഞാറേക്കു* രണ്ടായി പിളർന്നുപോകും. അങ്ങനെ ഒരു വലിയ താഴ്വര രൂപപ്പെടും. പകുതി മല വടക്കോട്ടും പകുതി മല തെക്കോട്ടും നീങ്ങും. 5 നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിരക്ഷപ്പെടണം. കാരണം, ആ താഴ്വര ആസേൽ വരെ നീണ്ടുകിടക്കും. യഹൂദാരാജാവായ ഉസ്സീയയുടെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോൾ ഓടിയതുപോലെ അന്നു നിങ്ങൾക്ക് ഓടേണ്ടിവരും.+ എന്റെ ദൈവമായ യഹോവ വരും; വിശുദ്ധരെല്ലാം കൂടെയുണ്ടായിരിക്കും.+
6 “വിശിഷ്ടമായ വെളിച്ചം അന്നുണ്ടായിരിക്കില്ല+—എല്ലാം തണുത്തുറഞ്ഞിരിക്കും.* 7 അത് യഹോവയുടെ ദിവസം എന്ന് അറിയപ്പെടുന്ന ഒരു ദിവസമായിരിക്കും.+ അതു പകലോ രാത്രിയോ ആയിരിക്കില്ല. സന്ധ്യാസമയത്ത് വെളിച്ചമുണ്ടായിരിക്കും. 8 അന്ന് യരുശലേമിൽനിന്ന്+ ജീവജലം+ ഒഴുകും; പകുതി കിഴക്കേ കടലിലേക്കും*+ പകുതി പടിഞ്ഞാറേ കടലിലേക്കും*+ ചെല്ലും. വേനൽക്കാലത്തും മഞ്ഞുകാലത്തും അത് ഒഴുകിക്കൊണ്ടിരിക്കും. 9 അന്ന് യഹോവ ഭൂമിയുടെ മുഴുവൻ രാജാവായിരിക്കും.+ അന്ന് യഹോവ മാത്രമായിരിക്കും ദൈവം;+ ദൈവത്തിന്റെ പേരും ഒന്നു മാത്രം.+
10 “ദേശം മുഴുവൻ, ഗേബ+ മുതൽ യരുശലേമിനു തെക്ക് രിമ്മോൻ+ വരെ, അരാബപോലെയാകും.+ അവൾ എഴുന്നേൽക്കും; അവളുടെ സ്ഥലത്ത് ആൾത്താമസമുണ്ടാകും.+ അതായത്, ബന്യാമീൻകവാടംമുതൽ+ പ്രഥമകവാടമുള്ള സ്ഥലംവരെയും കോൺകവാടംവരെയും ഹനനേൽ ഗോപുരംമുതൽ+ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും* ആളുകൾ താമസിക്കും. 11 ആളുകൾ അവളിൽ താമസമാക്കും. ഇനി ഒരിക്കലും വിനാശത്തിന്റെ ശാപം അവളുടെ മേൽ വരില്ല.+ യരുശലേമിലുള്ളവർ സുരക്ഷിതരായി കഴിയും.+
12 “യരുശലേമിനോടു യുദ്ധം ചെയ്യുന്ന എല്ലാവരുടെയും മേൽ യഹോവ വരുത്തുന്ന ദുരിതം ഇതായിരിക്കും:+ നിന്ന നിൽപ്പിൽത്തന്നെ അവരുടെ മാംസം അഴുകിപ്പോകും; അവരുടെ കണ്ണുകൾ കൺകുഴിയിൽവെച്ച് ചീഞ്ഞഴുകും; അവരുടെ നാവുകൾ വായിലിരുന്ന് അഴുകിപ്പോകും.
13 “അന്ന് യഹോവ അവർക്കിടയിൽ വലിയ പരിഭ്രാന്തി പടർത്തും. അവർ ഓരോരുത്തരും കൂട്ടുകാരന്റെ കൈയിൽ പിടിക്കും, അവർ പരസ്പരം ആക്രമിക്കും.+ 14 യരുശലേമിൽ നടക്കുന്ന യുദ്ധത്തിൽ യഹൂദയും ചേരും. ചുറ്റുമുള്ള എല്ലാ രാജ്യങ്ങളുടെയും സമ്പത്തു ശേഖരിക്കപ്പെടും; ധാരാളം സ്വർണവും വെള്ളിയും വസ്ത്രങ്ങളും ശേഖരിച്ചുകൂട്ടും.+
15 “ആ ദുരിതംപോലെ ഒരു ദുരിതം കുതിരകളെയും കോവർകഴുതകളെയും ഒട്ടകങ്ങളെയും കഴുതകളെയും ആ പാളയങ്ങളിലുള്ള സകല മൃഗങ്ങളെയും ബാധിക്കും.
16 “യരുശലേമിന് എതിരെ വന്ന ജനതകളിൽ ശേഷിക്കുന്നവർ, രാജാവും സൈന്യങ്ങളുടെ അധിപനും ആയ യഹോവയുടെ മുമ്പാകെ കുമ്പിടാനും*+ കൂടാരോത്സവം* ആഘോഷിക്കാനും+ വേണ്ടി എല്ലാ വർഷവും വരും.+ 17 എന്നാൽ സൈന്യങ്ങളുടെ അധിപനായ യഹോവ എന്ന രാജാവിന്റെ മുമ്പാകെ കുമ്പിടാൻ ഭൂമിയിലെ കുടുംബങ്ങളിൽ ആരെങ്കിലും യരുശലേമിൽ വരാതിരുന്നാൽ അവർക്കു മഴ ലഭിക്കില്ല.+ 18 ഈജിപ്തിലെ കുടുംബം വന്ന് നഗരത്തിൽ പ്രവേശിച്ചില്ലെങ്കിൽ അവർക്കും മഴ കിട്ടില്ല. കൂടാരോത്സവം ആഘോഷിക്കാൻ വരാത്ത ജനതകളുടെ മേൽ യഹോവ വരുത്തുന്ന ദുരിതങ്ങൾ അവരുടെ മേൽ വരും. 19 ഈജിപ്തിന്റെ പാപത്തിനും കൂടാരോത്സവം ആഘോഷിക്കാൻ വരാത്ത എല്ലാ ജനതകളുടെ പാപത്തിനും ലഭിക്കുന്ന ശിക്ഷ ഇതായിരിക്കും.
20 “‘വിശുദ്ധി യഹോവയുടേത്!’+ എന്ന വാക്കുകൾ അന്നു കുതിരകളുടെ മണികളിൽ എഴുതിയിരിക്കും. യഹോവയുടെ ഭവനത്തിലെ കലങ്ങൾ*+ യാഗപീഠത്തിനു മുന്നിലെ പാത്രങ്ങൾപോലെയാകും.+ 21 യരുശലേമിലും യഹൂദയിലും ഉള്ള എല്ലാ കലങ്ങളും* വിശുദ്ധമായിരിക്കും, അവ സൈന്യങ്ങളുടെ അധിപനായ യഹോവയുടേതായിരിക്കും. ബലി അർപ്പിക്കാൻ വരുന്നവരെല്ലാം മാംസം വേവിക്കാനായി അവയിൽ ചിലത് ഉപയോഗിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഭവനത്തിൽ അന്നു കനാന്യർ* ആരുമുണ്ടായിരിക്കില്ല.”+
[അടിക്കുറിപ്പുകൾ]
അർഥം: “യഹോവ ഓർത്തിരിക്കുന്നു.”
അനു. ബി15 കാണുക.
അക്ഷ. “ആകാശത്തിന്റെ നാലു കാറ്റിലേക്കും.”
അക്ഷ. “മഹത്ത്വത്തിനു ശേഷം.”
അഥവാ “കുറ്റങ്ങൾ.”
അഥവാ “വിശേഷവസ്ത്രങ്ങൾ.”
അഥവാ “നിനക്കായിരിക്കും എന്റെ മുറ്റങ്ങളുടെ ചുമതല; നീയായിരിക്കും എന്റെ മുറ്റങ്ങൾ കാക്കുന്നത്.”
അഥവാ “മുകളിൽ വെക്കുന്ന കല്ല്.”
അഥവാ “കാര്യങ്ങളുടെ.”
അക്ഷ. “കല്ല്, തകരം.”
അതായത്, പഴങ്ങൾ നിറഞ്ഞ രണ്ടു കൂട്ടം മരച്ചില്ലകൾ.
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്). അനു. ബി14 കാണുക.
അക്ഷ. “ഏഫായാണ്.” ഒരു ഏഫാ അളന്നെടുക്കാൻ ഉപയോഗിക്കുന്ന കുട്ടയോ പാത്രമോ ആയിരിക്കാം ഇത്. ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
അക്ഷ. “ആകാശത്തിനും ഭൂമിക്കും ഇടയിലേക്ക്.”
അതായത്, ബാബിലോണിയ.
അഥവാ “വിശിഷ്ടകിരീടം.”
അതായത്, ഭരണാധികാരി എന്ന സ്ഥാനവും പുരോഹിതൻ എന്ന സ്ഥാനവും തമ്മിൽ.
അഥവാ “വിശിഷ്ടകിരീടം.”
അനു. ബി15 കാണുക.
അഥവാ “ആലയത്തിലെ.”
അഥവാ “പിതാവില്ലാത്ത കുട്ടിയെയോ.”
മറ്റൊരു സാധ്യത “കടുപ്പമേറിയ കല്ലുപോലെയാക്കി.”
അഥവാ “ഉപദേശവും.” പദാവലി കാണുക.
അക്ഷ. “അവൻ.”
അഥവാ “വിശ്വസ്തതയുടെ.”
അഥവാ “പൊതുചത്വരങ്ങളിൽ.”
അഥവാ “പൊതുചത്വരങ്ങളിലെല്ലാം.”
അഥവാ “സൂര്യോദയത്തിന്റെ ദേശത്തുനിന്നും സൂര്യാസ്തമയത്തിന്റെ ദേശത്തുനിന്നും.”
അഥവാ “വിശ്വസ്തതയും.”
അഥവാ “നിങ്ങളുടെ കൈകൾ ശക്തമായിരിക്കട്ടെ.”
അഥവാ “നിങ്ങളുടെ കൈകൾ ശക്തമായിരിക്കട്ടെ.”
അഥവാ “വസ്ത്രത്തിന്റെ അറ്റത്ത്.”
അക്ഷ. “ദമസ്കൊസാണ് അതിന്റെ വിശ്രമസ്ഥലം.”
അഥവാ “കോട്ട.”
മറ്റൊരു സാധ്യത “അവളുടെ സൈന്യത്തെ കടലിൽവെച്ച് തോൽപ്പിക്കും.”
അഥവാ “ഷെയ്ഖിനെപ്പോലെയായിത്തീരും.” ഷെയ്ഖുമാർ ഗോത്രാധിപന്മാരായിരുന്നു.
അഥവാ “കാവൽസേനയെപ്പോലെ.”
തെളിവനുസരിച്ച് ദൈവജനത്തിന്റെ ദുരിതങ്ങൾ.
അഥവാ “മർദകർ ആരും.”
അഥവാ “അവൻ ജയം നേടിയിരിക്കുന്നു; അവൻ രക്ഷപ്പെട്ടിരിക്കുന്നു.”
അഥവാ “ആൺകഴുതയുടെ.”
അതായത്, യൂഫ്രട്ടീസ്.
അക്ഷ. “കെട്ടും.”
അഥവാ “കുടുംബദൈവങ്ങൾ; വിഗ്രഹങ്ങൾ.”
അഥവാ “നിഗൂഢമായ കാര്യങ്ങൾ; അലൗകികമായ കാര്യങ്ങൾ.”
അക്ഷ. “ആൺകോലാടുകളോട്.”
അക്ഷ. “കോണിലുള്ള ഗോപുരം.” പ്രമുഖനോ പ്രധാനിയോ ആയ വ്യക്തിയെ ചിത്രീകരിക്കുന്നു; ഒരു തലവൻ.
അക്ഷ. “കുറ്റി.” പിന്തുണ നൽകുന്ന ഒരാളെ ചിത്രീകരിക്കുന്നു; ഒരു ഭരണാധികാരി.
അഥവാ “പണിയെടുപ്പിക്കുന്നവരെല്ലാം.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
അക്ഷ. “തൂക്കിത്തന്നു.”
അക്ഷ. “വലംകണ്ണു മങ്ങും.”
അഥവാ “ആത്മാവിന്; ശ്വാസത്തിന്.”
അഥവാ “കുഴിയൻപാത്രമാക്കുന്നു.”
അഥവാ “ഷെയ്ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
അഥവാ “യഥാസ്ഥാനത്ത്.”
അഥവാ “തേജസ്സും.”
അഥവാ “തേജസ്സും.”
അഥവാ “ദുർബലർ.”
അക്ഷ. “കൈകൾക്കു നടുവിൽ.” അതായത്, നെഞ്ചിലോ പുറത്തോ.
അഥവാ “എന്നെ സ്നേഹിക്കുന്നവരുടെ.”
അഥവാ “ആടുകൾ.”
അഥവാ “മരിക്കും.”
അതായത്, 2-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന നഗരത്തിൽനിന്ന്.
അഥവാ “സൂര്യോദയത്തിൽനിന്ന്.”
അക്ഷ. “കടലിലേക്ക്.”
അഥവാ “ചലനമറ്റിരിക്കും.”
അതായത്, ചാവുകടൽ.
അതായത്, മെഡിറ്ററേനിയൻ കടൽ.
അഥവാ “സംഭരണികൾവരെയും.”
അഥവാ “യഹോവയെ ആരാധിക്കാനും.”
അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”
അഥവാ “വാവട്ടമുള്ള പാചകക്കലങ്ങൾ.”
അഥവാ “വാവട്ടമുള്ള പാചകക്കലങ്ങളും.”
മറ്റൊരു സാധ്യത “വ്യാപാരികൾ.”